Wednesday, 30 December 2015

പണ്ടു പണ്ട് ഗ്രീറ്റിങ്ങ് കാർഡ് എന്നൊരു സാധനം ഉണ്ടായിരുന്നു...




ന്യൂ ജനറേഷൻ കാലത്ത് ആർക്കും വേണ്ടാത്ത ഒരു സാധനം ഏതെന്ന് ചോദിച്ചാൽ ഗ്രീറ്റിങ്ങ് കാർഡ് എന്നാണ് ഉത്തരം. 
ഒരു സീസണിൽ തരാതരം വർണചിത്രങ്ങളും, ഹൃദ്യമായ സന്ദേശങ്ങളും ആലേഖനം ചെയ്ത ആയിരക്കണക്കിന് ആശംസാ കാർഡുകൾ വിറ്റ് ലക്ഷങ്ങളുടെ ഇടപാട് നടത്തിയിരുന്ന ഒരു വ്യാപാരിയുടെ പരിദേവനമാണ് മുകളിൽ പറഞ്ഞത്. 
ഇത്തവണ നബിദിനവും, ക്രിസ്മസും, തിരുവാതിരയും, പുതുവർഷവും ഒരുമിച്ചു വന്നിട്ടും വിപണിയിൽ നക്ഷത്ര പ്രകാശമോ, നിലാവിൻെറ പൊന്നൊളിയോ, ആതിരയുടെ കുളിരലയോ, പുതിയ പ്രതീക്ഷയുടെ നുറുങ്ങു വെട്ടമോ കണ്ടില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. പത്ത് രൂപ മുതൽ നൂറു രൂപ വരെ വിലയുള്ള കാർഡുകൾ ഓരോ ഗാലറിയിലും വാങ്ങാനാളില്ലാതെ പൊടി പിടിച്ച് കിടക്കുകയാണ്. തപാൽ ഓഫീസിലും ഈ മാന്ദ്യമുണ്ട്. 
ഓരോ ഡിസംബറിലും തപാൽ പെട്ടിയിൽ കുമിഞ്ഞു കൂടിയിരുന്ന കാർഡുകൾ തരം തിരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്താറുണ്ട്. നാല്, അഞ്ച്, പത്ത് രൂപ വിലയുള്ള സ്റ്റാമ്പുകൾ ഓരോ തപാൽ ഓഫീസിലും കൂടുതൽ സ്റ്റോക്ക് ചെയ്യാറുണ്ട്. കൊച്ചു കുട്ടികൾ തൊട്ട് അപ്പനപ്പൂന്മാർ വരെ ആശംസ അയക്കാൻ തപാൽ ഓഫീസിൽ എത്താറുണ്ട്. എന്നാൽ വിവര സാങ്കേതിക വിദ്യയുടേയും ആധുനിക വാർത്താ വിനിമയ വളർച്ചയുടേയും, നവമാധ്യമങ്ങളുടെ ജനകീയവൽക്കരണത്തിൻേറയും ഫലമായി പഴയ ശീലങ്ങൾ പുതിയ ശൈലിയിലേക്ക് വഴിമാറിക്കഴിഞ്ഞു. 
അതോടെ നഷ്ടപ്പെട്ട സംസ്കൃതികളുടേയും ഗൃഹാതുര സ്മരണകളുടേയും ഗണത്തിൽ ഗ്രീറ്റിങ്ങ് കാർഡുകളും ഇടംപിടിച്ചു.
ഇനി വരും തലമുറയോട് നമുക്ക് പറയേണ്ടി വരും , പണ്ടു പണ്ട് ആശംസ അയക്കാൻ ഗ്രീറ്റിങ്ങ് കാർഡ് എന്നൊരു സാധനം ഉണ്ടായിരുന്നുവെന്ന്. 


Monday, 28 December 2015

~~~~~~~~~~~~~~~~~~~~~~ വീണ്ടും ചില കൂടല്ലൂർ കാഴ്ചകൾ - 2 ~~~~~~~~~~~~~~~~~~~~~~



ബസ് നിന്നത് കല്യാണ മണ്ഡപത്തിൻെറ മുന്നിൽ. ഭൂരിഭാഗം യാത്രക്കാരും അവിടെ ഇറങ്ങിയതോടെ നീരില്ലാ പുഴ പോലെയായി ബസ്. മണ്ഡപത്തിൻെറ മുന്നിൽ നിന്ന് നോക്കിയാൽ പുഴയിലെ നരച്ച കാട് കാണാം. എം.എസ്.എം. ഓഡിറ്റോറിയം എന്ന പേരിലുള്ള മണ്ഡപം പഴയ ശ്രീധർ ടാക്കീസായിരുന്നു. വിശ്വോത്തര സിനിമകൾ കൂടല്ലൂരിലെ ആസ്വാദകർക്ക് കാഴ്ച വെച്ച ശ്രീധർ ടാക്കീസിനുമുണ്ട് ദേശ ചരിത്രത്തിലൊരിടം. 1977 ലാണ് ശ്രീധർ ടാക്കീസിൻെറ തിരശ്ശീലയിൽ വെള്ളി വെളിച്ചം ആദ്യമായി തെളിഞ്ഞത്. അന്ന് പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന പാറകുളങ്ങര അപ്പുണ്ണി മേനോനാണ് പ്രചോദനമായത്. പഞ്ചായത്തിൻെറ വരുമാനം വർധിപ്പിക്കലായിരുന്നു ലക്ഷ്യം. മാഞ്ഞപ്ര കളത്തിൽ ശ്രീധരമേനോൻ, എം.ടി. ബാലൻ നായർ, ടി. പത്മനാഭൻ നായർ എന്നിവരുടെ കൂട്ടായ്മയിലാണ് ടാക്കീസ് ആരംഭിച്ചത്. ആദ്യ പ്രദർശനം 'മുരുകൻ' എന്ന കളർ പടമായിരുന്നുവെന്ന് പണ്ട് ബാലേട്ടൻ പറഞ്ഞതോർക്കുന്നു. 
ശ്രീധർ ടാക്കീസ് വരുന്നതിനു മുമ്പ് കൂടല്ലൂരിലെ സിനിമാ പ്രേമികൾ പൊന്നാനിയിൽ പോയാണ് ചലച്ചിത്രം കണ്ടിരുന്നത്. പിൽക്കാലത്ത് അതായത് 70 വർഷം മുമ്പ് കുമരനല്ലൂരിൽ, ഒരു ഓല കൊട്ടക ഉണ്ടായിരുന്നതായും പറഞ്ഞു കേട്ടിരുന്നു. ശ്രീധർ ടാക്കീസ് വന്നതോടെ പുഴയക്കരെയുള്ള പള്ളിപ്പുറത്തുകാർ തോണിയിൽ കൂടല്ലൂരിൽ വന്ന് സിനിമ കണ്ടിരുന്നു. 
അന്ന് കൂട്ടക്കടവ് പകലിരവ് സജീവമായിരുന്നു. തോണിയുടെ വരവും നോക്കി സിനിമ തുടങ്ങിയിരുന്ന കാലം. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്തിരുന്ന എല്ലാ സിനിമകളും, കൂടാതെ എം.ടി.യുടെ 'മൂടുപടം' മുതൽ 'ഒരു വടക്കൻ വീരഗാഥ' വരെയുള്ള മുഴുവൻ സിനിമകളും ശ്രീധർ ടാക്കീസിൻെറ തിരശ്ശീലയിൽ മുത്തമിട്ടിരുന്നു. നിർമാല്യം സിനിമയിലെ വെളിച്ചപ്പാടിനെ കണ്ട് സ്ത്രീകൾ ബോധം കെട്ട സംഭവം പോലും കൂടല്ലൂരിലെ ദേശപുരാണത്തിലുണ്ട്. 
കഥ അങ്ങിനെയൊക്കെയാണെങ്കിലും, കെ.പി.എ.സി. യുടെ നാടകങ്ങൾക്കും സമ്മേളനങ്ങൾക്കും കല്യാണങ്ങൾക്കും ടാക്കീസ് വിട്ടുകൊടുത്തിരുന്നു. എന്നാൽ പുഴയിൽ ഒഴുകിപ്പോയ വെള്ളം തിരിച്ചു വരാത്തതുപോലെ കൂടല്ലൂരിൻെറ ദേശ പുരാണത്തിലും ഗതിമാറ്റം ഉണ്ടായി. നഷ്ടക്കണക്ക് മലവെള്ളമായപ്പോൾ ടാക്കീസ് ഓഡിറ്റോറിയമായി. 
ഇത് കൂടല്ലൂരിൻെറ മാത്രം കഥയല്ലെന്ന് മറ്റു ടാക്കീസുകളുടെ തിരോധാനത്തിലൂടെയും നാടറിയുന്നു. 
മനസ്സിൽ ഓടിയെത്തിയ ഫ്ലാഷ് ബേക്കിൻെറ ചുടുകാറ്റേറ്റുകൊണ്ടാണ് ഞങ്ങൾ സദ്യയുണ്ട് പുറത്തിറങ്ങിയത്.


Wednesday, 23 December 2015

~~~~~~~~~~~~~~~~~~~~~~~ വീണ്ടും ചില കൂടല്ലൂർ കാഴ്ചകൾ... ~~~~~~~~~~~~~~~~~~~~~~~


ഏതാനും വർഷത്തിനു ശേഷം വീണ്ടും കൂടല്ലൂരിൽ എത്തിയത് ഒരു ബന്ധുവിൻെറ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു. കുടുംബ സമേതമാണ് യാത്ര. ജ്ഞാനപീഠം നേടിയ എം.ടി.യുടെ കൂടല്ലൂരിലേക്കുള്ള എൻെറ ഓരോ യാത്രയും തീർത്ഥാടനമാണ്. കാൽ നൂറ്റാണ്ടു മുമ്പ് ആഴ്ച തോറും സുഹൃത്ത് ഗഫൂർ പട്ടാമ്പിയുമൊത്ത് കൂടല്ലൂരിൽ എത്തുമായിരുന്നു. ബാലേട്ടൻെറ (എം.ടി.ബി. നായർ) പുഴക്കഭിമുഖമുള്ള വീടിൻെറ പൂമുഖത്തും, കൂട്ടക്കടവിലും, മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലും ചെലവിട്ട സായാഹ്നങ്ങൾ ഇന്നും മനസ്സിൽ ഉർവ്വര നിള പോലെ തെളിഞ്ഞൊഴുകുന്നുണ്ട്. തൃത്താല - കുമ്പിടി റോഡിലൂടെയുള്ള നിളയോര ബസ് യാത്ര ഒരു ഗൃഹാതുരാനുഭൂതിയാണ്. അറബിക്കടലിൽ നിന്ന് വെള്ളിയാങ്കല്ല് തേടിയെത്തുന്ന കാറ്റിന് ഉപ്പിൻെറ അലിവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുഴയും റോഡും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അടുത്തും അകലം പാലിച്ചും കിന്നാരം ചൊല്ലുന്നത് ബസ് യാത്രക്ക് ഹരം പകരുന്ന കാഴ്ചയാണ്. ബസ് യാത്രക്കാരെല്ലാം കണ്ണോടിക്കുന്നത് പുഴയിലേക്കാണ്. ഇരു കര തഴുകി ഒഴുകിയിരുന്ന നിള ധനു മാസത്തിൽ തന്നെ ഓരം ചേർന്ന്, ആറ്റുവഞ്ഞിക്കാട്ടിൽ ഒളിച്ചു കഴിഞ്ഞു. പരന്നു കിടക്കുന്ന നരച്ച വന്യതയിൽ തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ. പുഴ മരുഭൂമിയായി മാറുകയാണെന്ന മുന്നറിയിപ്പാണ് നൽകുന്നത്. വെള്ളിയാങ്കല്ല് മുതൽ കൂട്ടക്കടവ് വരെ പുഴ പിളർന്നും പരന്നും താഴ്ന്നും കോലം കെട്ട നരച്ച കാഴ്ചയാണ്. 
( അവസാനിക്കുന്നില്ല.)

Monday, 21 December 2015

അനുസ്മരണം




ഇന്ത്യനൂരും
ഭാരതപ്പുഴയും...
~~~~~~~~~~~~

സ്വന്തം പേരിൻെറ കൂടെ ഇന്ത്യനൂർ എന്ന ദേശപ്പേര് ചേർത്ത് ഭാരതപ്പുഴയെ സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ച ഗോപി മാഷ് (പി. ഗോവിന്ദമേനോൻ 86) ഒാർമകളുടെ ഓളങ്ങളിൽ വിലയം പ്രാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച (2015 ഡിസം.18) ഉച്ചക്ക് പെരിന്തൽമണ്ണ ആശുപത്രിയിൽ വെച്ചായിരുന്നു വിയോഗം. നാടിൻെറ പേര് നെഞ്ചേറ്റിയ ഗോപി മാഷ് വിടവാങ്ങിയത് തൻെറ ജീവിതാഭിലാഷം പൂർത്തിയാക്കാതെയാണ്.
കാൽ നൂറ്റാണ്ടു മുമ്പ് ഭാരതപ്പുഴ സംരക്ഷണ സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങുന്ന കാലത്ത് അദ്ദേഹത്തിൻെറ കൂടെ ഇറങ്ങിത്തിരിക്കാൻ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പട്ടാമ്പിയിൽ ഇ.പി. ഗോപാലൻ, ഡോ. കെ.പി. മുഹമ്മദുകുട്ടി, അഡ്വ. എം.പി. ഉദയവർമൻ, കെ.എസ്. ഹരിഹരൻ, സി. രാജഗോപാലൻ തുടങ്ങിയവരോടൊപ്പം തൂലികയുടെ പിന്തുണയുമായി ഇതെഴുതുന്നയാളും. 
ചെറിയ യോഗങ്ങൾ, ജാഥകൾ, നിവേദനങ്ങൾ, ഭീമഹർജികൾ എന്നിവ കൂടാതെ കുട്ടികളെ ബോധവൽക്കരിക്കാൻ ചിത്രരചനാമൽസരം, പ്രബന്ധ - പ്രസംഗ മൽസരങ്ങൾ തുടങ്ങിയ പരിപാടികളും ഞങ്ങൾ സംഘടിപ്പിച്ചു.
അതേ സമയം മറു വശത്ത് അന്തം കെട്ട മണലെടുപ്പും, മണൽ മാഫിയകളുടെ ഭീഷണിയും നിർബാധം തുടരുന്നുണ്ടായിരുന്നു. ഭാരതപ്പുഴ എന്ന വാക്കുച്ചരിക്കുന്നതു പോലും, അപകടകരമാവുന്ന ഒരു കാലം. എന്നാൽ പതുക്കെയാണെങ്കിലും പരിസ്ഥിതി പ്രവർത്തനത്തിന് മാന്യത കൈവന്നത് ചിട്ടയായ പ്രവർത്തനത്തിലൂടെ തന്നെയായിരുന്നു. ഭാരതപ്പുഴയുടെ തീരങ്ങളിൽ വരൾച്ച ആവർത്തിക്കപ്പെട്ടതും, കാലം തെറ്റി മഴ പെയ്യുന്നത് കാർഷിക മേഖലക്ക് തിരിച്ചടിയാവുന്നതുമെല്ലാം നാശോന്മുഖമായ നിളയുടെ പശ്ചാത്തലത്തിൽ അദ്ദേഹം ജനങ്ങൾക്ക് വിവരിച്ചു കൊടുത്തു. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകൾക്ക് കുടിനീരും, കൃഷിക്ക് ജലസേചനവും നൽകുന്ന ഭാരതപ്പുഴയുടെ സംരക്ഷണത്തിന് ഒരു അതോറിറ്റി രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുഴയും വനവും സംരക്ഷിക്കാതെ പരിഷ്കൃത സമൂഹത്തിന് നിലനിൽക്കാനാവില്ലെന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഇനി ഇക്കാര്യങ്ങൾ ഇത്ര ആർജ്ജവത്തോടെ പറയാൻ കെല്പുള്ളവർ അധികം പേരില്ല എന്നോർക്കുമ്പോഴാണ് ഇന്ത്യനൂർ ഗോപി മാഷ്ടെ അഭാവം ഭാരതപ്പുഴയോളം നീണ്ടുപോവുന്നത്. തനിക്ക് മുമ്പെ പുഴ മരിക്കുമോ 
എന്ന് ആശങ്കപ്പെട്ട ഒരു മനുഷ്യ സ്നേഹിയോടൊപ്പം കുറച്ചുകാലം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ് എൻെറ സുകൃതം. ഭാരതപ്പുഴക്കൊരു നാഥനുണ്ടാവണമെന്നും, പുഴയും സംസ്കാരവും നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നവർ ഇന്ത്യനൂർ ഗോപി മാഷ്ടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ
മുന്നോട്ടു വരണം.


Saturday, 19 December 2015

ഇവിടെ ഇതാ ഒരാൾ ...

~~~~~~~~~~~~~~~~~~~~
പാട്ടിൻെറ പാലാഴിയിൽ 
കാവ്യ കേളിയുമായ് സത്യപാലൻ.
**************************************************

തമിഴിലും മലയാളത്തിലുമായി അറുനൂറോളം പാട്ടുകളും അമ്പതോളം കവിതകളും എഴുതിയ വല്ലപ്പുഴ ചെറുകോട് സ്വദേശി പുന്നശ്ശീരി വീട്ടിൽ സത്യപാലൻ (51) സർഗ്ഗ സോപാനത്തിൻെറ പടവുകൾ ചവിട്ടിക്കയറാനുള്ള ശ്രമത്തിലാണ്. പാട്ടിൻെറ പാലാഴിയിൽ കാവ്യ കേളി നടത്തുന്ന സത്യപാലനെ കൈപിടിച്ചുയർത്താൻ ആരും മുന്നോട്ടു വരാത്തതുകൊണ്ട് അദ്ദേഹം ഇന്നും കയ്യെഴുത്തു പ്രതിയുമായി വീട്ടിൽ തന്നെ കഴിയുകയാണ്. പാട്ടുപുസ്തകം അച്ചടിക്കാനോ, സി.ഡി. പുറത്തിറക്കാനോ, ഒരു കവിതയെങ്കിലും പ്രസിദ്ധപ്പെടുത്താനോ സത്യപാലന് ഇതേവരെ സാധ്യമായിട്ടില്ല. ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന സത്യപാലന് അതിനുള്ള വഴി കാട്ടാൻ ആരുമുണ്ടായില്ല എന്നതാണ് വസ്തുത. നാൽപ്പത് വർഷം മുമ്പ് മദിരാശിയിലെ കുറാംപേട്ടയിൽ ഹോട്ടൽ ജോലി ചെയ്യുന്ന അച്ഛനെ സഹായിക്കാൻ ചെന്ന സത്യപാലൻ, തമിഴ് ഹൃദിസ്ഥമാക്കിയ ശേഷം സ്വന്തമായി 12 വർഷം കട നടത്തി. ചായക്കടയിൽ നിന്നുള്ള പുറം കാഴ്ചകളാണ് ആദ്യമായ് മനസ്സിൽ വാർന്നുവീണത്. വരികളെല്ലാം അപ്പപ്പോൾ നോട്ടു പുസ്തകത്തിൽ കുറിച്ചു വെച്ചു. അവയിൽ പലതും ചിതൽ തിന്നു. പ്രണയം, ഭക്തി, ജീവിതം, മരണം എന്നിങ്ങനെ സകല അവസ്ഥകളും സാമൂഹ്യ പ്രതിബദ്ധതയോടെ സത്യപാലൻ വരച്ചുവെച്ചിട്ടുണ്ട്. മാതൃഭാഷയേക്കാൾ മികച്ച രചനകൾ തമിഴിലാണ് കാണുന്നത്. സിനിമാപ്പാട്ടുകളായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഒാരോ രചനയും. വിവിധ ക്ഷേത്രങ്ങളിൽ ആലപിക്കാൻ കഴിയുന്ന അർത്ഥവത്തായ ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട്. മുതലാളിത്തത്തിൻെറ തിന്മകൾക്കെതിരെ യുവനേതൃത്വം പോരാട്ടത്തിനിറങ്ങാൻ ആഹ്വാനം ചെയ്യുന്ന വിപ്ലവ രചനകളും അക്ഷരത്താളിലുണ്ട്. 1994 ൽ റോഡ് വികസനം വന്നപ്പോൾ സത്യപാലൻെറ ചായക്കട
ഒഴിപ്പിക്കപ്പെട്ടതും തുടർന്ന് തമിഴ് നാട് മുഖ്യമന്ത്രി ജയലളിതക്ക് ചെന്തമിഴ് മൊഴിയിൽ കത്തയച്ചതും നഷ്ടപരിഹാരമായി 28000 രൂപ ലഭിച്ചതും, തീവണ്ടി യാത്രക്കിടയിൽ അമ്മ ഹൃദയാഘാതം ബാധിച്ച് മരിച്ചതും, 2001ൽ നാട്ടിൽ വന്ന് വാർപ്പു പണിക്കാരനായി മാറിയതുമെല്ലാം സത്യപാലൻെറ ജീവിതത്തിലെ തീവ്രാനുഭവങ്ങളാണ്.
അഞ്ചു മാസം മുമ്പ് കാലിലെ ഞരമ്പ് ചുരുണ്ടതിനാൽ വാർപ്പു പണിക്ക് പോകാൻ പറ്റാതായിട്ടുണ്ട്. അതുകൊണ്ട് രാമായണവും, മഹാഭാരതവും മറ്റും വായിച്ചു കൊണ്ട് മലയാളം ശുദ്ധിചെയ്യുന്നതിൽ വ്യാപൃതനാണിപ്പോൾ. പരേതരായ അച്യുതൻ നായർ-കാർത്യായനി അമ്മ ദമ്പതികളുടെ മകനാണ് സത്യപാലൻ. ഭാര്യ ബിന്ദു. അഭിലാഷ്, ആതിര എന്നിവരാണ് മക്കൾ. ഫോൺ=9747 965 934.

Tuesday, 15 December 2015

~~~~~~~~ ഭാരതപ്പുഴ... ~~~~~~~~

പോകരുത് മക്കളെ
പുഴയുണ്ട് അരികിൽ
നേർത്ത നീർച്ചാലാണെങ്കിലും
നീരാളിയും നീർനായുമുണ്ടവിടെ.

പോകരുത് മക്കളെ
ആറ്റുവഞ്ഞിക്കാടുണ്ടരികിൽ
നീരാട്ടിനിറങ്ങുന്ന
മദയാനകളുണ്ടവിടെ.

പോകരുത് മക്കളെ
കാണാക്കയമുണ്ടരികിൽ
മണലൂറ്റിയ മണിക്കിണറും
മരണ പാതാളവുമുണ്ടവിടെ.

പോകരുത് മക്കളെ
തലയറ്റ കരിമ്പനക്കാടുണ്ടരികിൽ
പുലിയും പേനായ് കൂട്ടവും
പായുന്ന കാറ്റാടി കടവുണ്ടവിടെ.

പോകരുത് മക്കളെ
അടിയില്ലാ അണയുണ്ടരികിൽ
അഴുക്കും വിഴുപ്പും ഉഴറുന്ന
നാഴൂരി നാറ്റത്തണ്ണീരുണ്ടവിടെ.

പോകരുത് മക്കളെ
തുളവീണ തടയണയുണ്ടരികിൽ
കമ്പിയും കല്ലും വിഴുങ്ങുന്ന
കുലദ്രോഹി കൂട്ടരുണ്ടവിടെ.

പോകരുത് മക്കളെ
പുകയുന്ന ചുടലയുണ്ടരികിൽ
കത്താത്ത പ്രാണൻെറ
ചിതാഗ്നിയാളുന്നുണ്ടവിടെ.

പോകരുത് മക്കളെ
പച്ചപ്പുൽ മേടുണ്ടരികിൽ
കഞ്ചാവും കള്ളവാറ്റും വിൽക്കുന്ന
ശീട്ടാടി കൂട്ടമുണ്ടവിടെ.

പോകരുത് മക്കളെ
നീളത്തിൽ നിളയുണ്ടരികിൽ
നന്മ വറ്റി വറ്റിപ്പോകുന്ന
നാരായ വേരുണ്ടവിടെ.
_______________
ടിവിഎം അലി.
~~~~~~~~~~

Monday, 14 December 2015

അംബേദ്‌കർ വിചാര വേദി രൂപീകരിച്ചു





 പാലക്കാട് ജില്ലയിലെ അംബേദ്‌കർ പുരസ്കാര ജേതാക്കളുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ സംഘടിപ്പിച്ച 'സർഗ പ്രസാദം' കൂട്ടായ്മ അംബേദ്‌കർ വിചാര വേദി എന്ന സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. അംബേദ്‌കർ പഠന കേന്ദ്രവും, റഫറൻസ് ലൈബ്രറിയും സ്ഥാപിക്കുക, സെമിനാറുകളും സിംപോസിയങ്ങളും സംഘടിപ്പിക്കുക, വിവിധ തുറകളിൽ മികച്ച സേവനം നടത്തുന്നവരെ ആദരിക്കുക തുടങ്ങിയ പരിപാടികളാണ് വിചാര വേദി ലക്ഷ്യമിടുന്നത്. നാടക നടൻ വിജയൻ ചാത്തന്നൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രന്ഥകാരനും വിവർത്തകനുമായ പി.വി. ആൽബി ഉദ്ഘാടനം ചെയ്തു. തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.എ. പ്രസാദ്, നാഷണൽ വുഷു ചാമ്പ്യൻഷിപ്പിൽ  ജേതാക്കളായ ക്രിസ്റ്റിന സാലി ജോസ്, എസ്. വന്ദന എന്നിവരെ  ചടങ്ങിൽ അനുമോദിച്ചു. ടി വി എം അലി, മാട്ടായ രവീന്ദ്രൻ, കലാമണ്ഡലം ചന്ദ്രൻ, ബിജു ഷൊർണ്ണൂർ, ബാലാജി നാഗലശ്ശേരി, വാസുദേവൻ തച്ചോത്ത്, വാവനൂർ രാഘവൻ, കലാമണ്ഡലം വാസുദേവൻ, ഗോപിനാഥ് പാലാഞ്ചേരി, 
ടി. ചന്ദ്രൻ, കെ. ഉണ്ണികൃഷ്ണൻ, ശിവരാമൻ, സത്യൻ, കെ. വിജയലക്ഷ്മി, രാധാരവീന്ദ്രൻ, കെ.കെ. പരമേശ്വരൻ, ഡോ. വൈഖരി, മുഹമ്മദുണ്ണി ഹാജി, കെ. കരുണാകരനുണ്ണി, യൂനസ്, ഷഹീർ തുടങ്ങിയവർ പങ്കെടുത്തു. 
അഡ്വ.ടി.എ. പ്രസാദ്(ചെയർമാൻ), ടി. ചന്ദ്രൻ (കണ്‍) 
എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു.

Tuesday, 8 December 2015

ഹൈക്കു കവിതകൾ

ഘോരഘോരം എഴുതുന്നു
മുഖ വാചകം
ധീരധീരം വിഴുങ്ങുന്നു
സ്വര പാചകം.

പത്തിനൊന്ന് പതമളന്ന
പാട്ടപ്പറ കാണാം പത്രമാഫീസിൽ,
കതിരിന് പതിര് കൂലി.

നഗരത്തിലല്ലാ-
നവമാധ്യമത്തിലുമുണ്ട്
നിറയെ മാൻഹോളുകൾ.

അരികിലാണെങ്കിലും സഖി
ദൂരമേറെ
നിന്നിലെത്താൻ.

കുളിർ കാറ്റിനറിയുമോ
പങ്കയുടെ
ആത്മരോദനം.


ശയന മുറിയിലുണ്ട്
നയനങ്ങൾ രണ്ട്:
നിദ്രാടനം.

കെട്ടഴിഞ്ഞ
ഊഞ്ഞാലിൽ
ആടുന്നുണ്ടൊരു വീട്.

തേൻ മുല്ല.












അക്ഷര മധുരാപുരിയിൽ
അന്നത്തെ ഓർമകളുമായി
എത്തുന്നു ഒരു  വട്ടം കൂടി
എന്നും പൂക്കുന്നിതാ തേൻ മുല്ല.

Monday, 7 December 2015

ഏകലോചനം


കൂടിയാട്ടത്തിൻെറ
ഉടൽ മൊഴിയിൽ
കൂടിച്ചേരുന്നു
ഇടക്കയും മിഴാവും.

വീട്







അന്തിയുറങ്ങുന്നു
ആകാശം,
നിദ്രയില്ലാതെ
പ്രകാശം.

Saturday, 5 December 2015

ഹൈക്കു കവിതകൾ

ആണ്ടവാ 
എന്നയിത്
ചെന്നൈയോ?   



മണി മാളിക മീതെ 
മാനം നോക്കി നിൽക്കുന്നു
വിശപ്പും ദാഹവും.



ചിതറി വീണ വറ്റുകൾ
ചൂണ്ടയിട്ടു പരൽ മീനുകൾ
എൻെറ വിരലുകൾ.




ആഴക്കടലിൽ മുങ്ങാതെ
തിരിച്ചൊഴുകി വന്നവൾ
മുങ്ങിക്കുളിക്കുന്നു -
മണൽക്കയത്തിൽ.



ആലില തുമ്പിൽ
തുളുമ്പാതെ മഞ്ഞുതുള്ളി
പ്രണയം.




Thursday, 3 December 2015

വീട്ടമ്മയുടെ പാട്ട് ഹിറ്റ്‌

ആത്മവ്യഥയുടെ ശീലും ആരാധനയുടെ ശ്രുതിയും സമന്വയിപ്പിച്ച ഗാനവുമായി 
നാട്ടിൻപുറത്തു നിന്ന്   യൂ - റ്റ്യൂബിന്റെ വിശാലതയെ പുൽകി, ഒരു പുതുസ്വരം! 
വീട്ടമ്മയുടെയും സ്വയം സംരംഭകയുടെയും തിരക്കിനിടയിൽ
സ്വന്തമായി രചിച്ച്, ഈണം നൽകിയ ഗാനം പാടിയവതരിപ്പിച്ച് 
വീഡിയോ ആൽബം ഒരുക്കിയത് കൊടുമുണ്ട മൂക്കണാത്ത് ജയ ആണ്. 
പെരുമുടിയൂർ നെടുങ്ങനാട്ട് മുത്തശ്ശിയാർക്കാവിലമ്മയെ 
സ്തുതിച്ചു കൊണ്ടുള്ള ഗാനത്തിന് പശ്ചാത്തലമായി, ക്ഷേത്രവും പരിസരവും 
ഉൾപ്പെടെയുള്ള ഗ്രാമക്കാഴ്ചകൾ ആൽബത്തിനായി ചിത്രീകരിച്ചത് കമ്പ്യൂട്ടർ ബിരുദ വിദ്യാർഥിയായ മകൻ വിവേകും കുടുംബ സുഹൃത്തും 
ഡിപ്ലോമ വിദ്യാർഥിയുമായ ഷാജിയും ചേർന്നാണ്. ഷാജി തന്നെയാണ് വീഡിയോ  
എഡിറ്റിംഗ് ചെയ്തതും. എഞ്ചിനീയറിംഗ് ബിരുദധാരിയായ മൂത്ത മകൻ വിനയ് 
നിർമാണ നിർവഹണം നടത്തി.

ക്ഷേത്രാചാരങ്ങളെ പരാമർശിക്കുന്ന ഗാനം,  അർച്ചനയ്ക്കായി ക്ഷേത്രത്തിൽ 
വന്നു മടങ്ങുന്ന ഭക്തയുടെ  അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
മൺമറഞ്ഞ തലമുറയുടെ വിശ്വാസാനുഭവങ്ങളെ സ്പർശിച്ചാണ് പാട്ട് മുന്നേറുന്നത്.
ഗാനത്തിന് താള-വാദ്യ അകമ്പടി നൽകിയത് പ്രൊഫഷണൽ കലാകാരന്മാരായ  
കണയം ഗോപിയും ജോയ് മാധവനും ( ക്രിയേറ്റീവ്  സ്റ്റുഡിയോ) ചേർന്നാണ്. 
ഓടക്കുഴൽ ഷാജി കുന്ദംകുളവും, ശബ്ദലേഖനം എടപ്പാൾ  ക്രിയേറ്റീവ് സ്റ്റുഡിയോയും.
സ്കൂൾ-കോളേജ് കാലഘട്ടങ്ങളിൽ പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ജയ സംഗീതം അഭ്യസിച്ചിട്ടില്ല, മുമ്പ്  ഒരു രചനയും പ്രസിദ്ധീകരിച്ചിട്ടുമില്ല. ഇവർ കൊടുമുണ്ടയിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തി വരുന്നു. കാറൽമണ്ണ നമ്പ്രത്ത് പരേതനായ ശങ്കരനാരായണന്റെ ഭാര്യയും 
കൊടുമുണ്ട തമ്പിവീട്ടിൽ രാമൻ നായർ - മൂക്കണാത്ത് പാറുക്കുട്ടിയമ്മ 
ദമ്പതികളുടെ മകളുമാണ് ജയ.
യൂ - ട്യൂബിൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://www.youtube.com/watch?v=xd04Lmreseg

Saturday, 28 November 2015

ഹൈക്കു കവിതകൾ



ഇടകലരാനാവാതെ
ജാതികളുപജാതികൾ
ഉരുളുന്നു ജലചക്രം.


ജാഥകൾ വടക്കു നിന്ന് തെക്കോട്ട്
ജനങ്ങൾ വലം വെച്ച്
ഇടത്തോട്ട്.


തെരുവിൽ പൊരിഞ്ഞ ചർച്ച:
അധോവായു ക്ഷോഭത്തിലെ
സർഗാത്മകത.


ഉള്ളിലുള്ള പ്രണയം
ഉണ്ണിമായക്ക് നൽകി.
ഉള്ളിയെന്ന് കരുതി-
പൊളിച്ചവൾ കള്ളി.


പ്രാണൻെറ ചരടിൽ 
കോർത്തതു കൊണ്ടാവാം
പ്രണയമണി തൂവൽ
കൊഴിയാത്തത്.

Friday, 27 November 2015

ഹൈക്കു കവിതകൾ





ചെത്താൻ പനയില്ലേലും
ഷാപ്പിലുണ്ട് പള്ളനിറക്കാൻ
വീപ്പകൾ തോറും കള്ള്.



ഘടനയിൽ ഭരിക്കണം
ഘടികാരം ചലിക്കണം
നമ്മളൊന്നായ് വാഴണം.



തപാൽ
തിളക്കുന്നു
പാലില്ലാതെ.



പരസ്പരം കണ്ടാൽ
കുട നിവർത്താം
ചന്ദന മഴ.

Tuesday, 24 November 2015

ഹൈക്കു കവിതകൾ

പെണ്ണുടലിൻെറ മതമറിയാൻ
ആണുടലിലുണ്ടൊരു
ചാവേർ.


ഊണിനു പണമില്ലെങ്കിലും
വേണം ഫോണിന്
പൊൻ സദ്യ.


വസന്തം 
വീണടിയുന്നു
ഗ്രീഷ്മച്ചിതയിൽ.


പുഴയോരത്താണെങ്കിലും
പുകഞ്ഞു തീർന്നാൽ
നിത്യ ശാന്തി.


ആവിഷ്കാരത്തിൻെറ
ആവിയിൽ
ചാരമായത് വാറോല.


സുസ്മിതമുണ്ടെങ്കിൽ
സുഖനിദ്ര
സുനിശ്ചിതം.

Monday, 23 November 2015

ഹൈക്കു കവിതകൾ

അലിയുന്നവനാണിവൻ
അലിഞ്ഞുതീർന്നിട്ടില്ലിനിയും.
           ***
പത്ര ഉടമയുടെ 
കാൻറീനിൽ 
നൂഡിൽസിന്
രുചി കൂട്ടാൻ
ഫൂഡലിസത്തിൻ
ചമ്മന്തി.
         ***
പത്രക്കാരൻെറ
പോക്കറ്റിൽ 
പേനക്കൊപ്പം വേണം
പെരുന്തച്ചൻെറ
മുഴക്കോലും, കോള-
മളന്നെടുക്കാൻ.
       ***
ചെറ്റക്കുടിലിൽ
ഒറ്റക്കൊരു പെണ്ണ്,
ചെറ്റ പൊളിക്കാൻ
ചുറ്റിലുമുണ്ട്,
'ചെറ്റകളേറെ' .
       ***
വെട്ടിപ്പിടിച്ചതില്ലൊരു-
തരി മണ്ണിനേയും,
കെട്ടിപ്പുണർന്നതില്ലപ-
രൻെറ പെണ്ണിനേയും.
        ***
അനിതയെന്നാൽ
അലഭ്യം,
അരികിലെത്താഞ്ഞാൽ
പുലഭ്യം.
        ***
മഴവില്ലിൽ മായം
'മറിമായ' ത്തിലും മായം.
        ***
രമയെ കാണുമ്പോൾ 
മരമെന്ന് കരുതും,
മരം ചുറ്റിയോടുമ്പോൾ
രമ ചുഴലിയായ് ചൂഴും.

Saturday, 21 November 2015

വൃത്തി കെട്ട പരസ്യം






ഒരു റേഡിയോ ശ്രോതാവാണ് ഞാൻ. 
കുട്ടിക്കാലത്ത് തുടങ്ങിയ ശീലമാണ്. 
രാവിലെ എണീറ്റാൽ ആദ്യം ചെയ്യുന്നത് തൃശൂർ 
ആകാശവാണി നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം ശ്രവിക്കലാണ്. 
ഈയിടെയായി സഹിക്കാൻ കഴിയാത്തൊരു പരസ്യം കേൾക്കുന്നുണ്ട്. 
സത്യം, സമത്വം, സ്വാതന്ത്ര്യം നെറ്റിയിൽ ആലേഖനം ചെയ്ത 'മാതൃഭൂമി' 

പത്രത്തിന്റെ ക്ലാസിഫൈഡ് പരസ്യമാണ് അരോചകമാവുന്നത്.
"നിങ്ങളുടെ മകൾ ഞങ്ങളുടെ കസ്റ്റഡിയിലാണ് "
എന്ന് തുടങ്ങുന്നതാണ് പരസ്യം.
അമ്പത് രൂപ കൊടുത്താൽ ക്ലാസിഫൈഡ് പരസ്യം 

പത്രത്തിൽ പ്രസിദ്ധപ്പെടുത്താം എന്നാണ് മാലോകരെ ഇവർ അറിയിക്കുന്നത്.
ഒരു ദേശീയ പത്രം ഇത്രയും നിലവാരം കുറഞ്ഞ
ഒരു പരസ്യം നൽകി പ്രഭാതങ്ങളെ പരിഭ്രാന്തിയിൽ ആക്കുന്നത് നല്ലതാണോ?

കുറ്റ വാസന ഉണർത്തുന്ന തരത്തിൽ വൃത്തി ഹീനമായ പരസ്യം 
പ്രക്ഷേപണം ചെയ്ത് മനുഷ്യ മനസ്സിനേയും അന്തരീക്ഷത്തേയും 
മലീമസപ്പെടുത്താമോ ?

Wednesday, 18 November 2015

യാത്ര

ഇടവഴികൾ
ഊടുവഴികൾ
കുടുസ്സുവഴികൾ
എന്നും
എൻെറ 
രാജപാതകൾ.
മുള്ളുകൾ
ചില്ലുകൾ
വാരിക്കുഴികൾ
എന്നും
എൻെറ
പരവതാനികൾ.

ഭരണമാറ്റത്തിന്റെ ആരവമില്ലാതെ തൃത്താല


കേരളമൊട്ടുക്കും ഗ്രാമ പഞ്ചായത്തുകളിൽ പുതിയ ഭരണ സാരഥികൾ സ്ഥാനമേൽക്കുമ്പോൾ ആരവമില്ലാതെ തൃത്താല. 
അവിടെ ഇപ്പോഴും തുടരുന്നത് അഞ്ചു വർഷം മുമ്പ് അധികാരമേറ്റ അതെ ഭരണ സാരഥികൾ തന്നെ. 15 വർഷം മുമ്പ് തുടങ്ങിയതാണ്‌ ഈ സ്ഥിതി വിശേഷം. 15 വർഷം മുമ്പ് യു.ഡി.എഫ്. ആണ് തൃത്താല ഭരിച്ചിരുന്നത്. അന്ന് 10 വാർഡുകൾ മാത്രമായിരുന്നു. അതിൽ 8 യു.ഡി.എഫും, 2 എൽ.ഡി.എഫും. അന്നും വാർഡ്‌ വിഭജനം നടന്നു. അത് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ കെ.വി. മരക്കാർ ഹൈകോടതിയിൽ ഹരജി നൽകി. ഇതേ കാര്യം ഉന്നയിച്ച് കേരളത്തിലെ 60 ഓളം പഞ്ചായത്തുകളും കേസിന് പോയിരുന്നു. തർക്കം സുപ്രീം കോടതി വരെ നീണ്ടു. അങ്ങിനെ തൃത്താലയിലെ തദ്ദേശ തെരഞ്ഞെടുപ്പും നീളാൻ ഇടയായി. എല്ലായിടത്തും തെരഞ്ഞെടുപ്പു നടക്കുമ്പോൾ തൃത്താല മൗനം പൂണ്ടു കിടന്നു. കേസ് തീർന്നു കഴിഞ്ഞ് 2000 നവംബർ 25 നാണ് തൃത്താലയിൽ പോളിംഗ് നടന്നത്. ഫലം വന്നപ്പോൾ 12 വാർഡിൽ 7 എൽ.ഡി.എഫിനും,
 5 യു.ഡി.എഫിനും. പന്ത്രണ്ടു വർഷത്തിനു ശേഷം ഇടതുപക്ഷം ഭരണം പിടിച്ചെടുത്തു. അന്ന് സാരഥികൾ അധികാരമേറ്റത് ഡിസംബർ ഒന്നിനായിരുന്നു. 2005, 2010 വർഷങ്ങളിലും ഈ സ്ഥിതി തന്നെയാണ് തൃത്താലയിൽ. നിലവിലുള്ള ഇടതു ഭരണ സമിതിക്ക് നവംബർ 30 വരെ ഭരിക്കാം. പുതിയ പഞ്ചായത്ത് അംഗങ്ങൾക്ക് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഡിസംബർ 1 ന് പുതിയ ഇടതു ഭരണ സമിതി സ്ഥാനമേൽക്കുമ്പോൾ 2020 ലും ഇതേ സ്ഥിതി ആവർത്തിക്കും എന്ന് പറയേണ്ടതില്ലല്ലോ.

Monday, 16 November 2015

പൂച്ചമ്മേ, തത്ത തത്ത...


ആനക്കഥകൾ പോലെ തന്നെ ഏവരേയും രസിപ്പിക്കുന്നവയാണ് 

തത്തയെ കുറിച്ചുള്ള കഥകളും.
കുട്ടികൾ തൊട്ട് വയോധികർ വരേയും,
കുടിൽ മുതൽ കൊട്ടാരം വരേയും തത്ത പൊന്നോമനയാണ്. 
പച്ചപ്പനന്തത്തേ/ പുന്നാരപ്പൂമുത്തേ, 
മനക്കലെ തത്തേ /മറക്കുട തത്തേ 
തുടങ്ങിയ പാട്ടുകൾ ഇഷ്ടപ്പെടാത്തവരുണ്ടാവില്ലല്ലൊ.
ചില മനുഷ്യരുടെ ജീവിതത്തിൽ കൂട് തുറന്ന് പുറത്തിറങ്ങി ശീട്ടെടുക്കുന്ന തത്തയാണ് ഭൂതവും വർത്തമാനവും ഭാവിയും മറ്റും നിർണ്ണയിക്കുന്നത്. അങ്ങിനെ പുരാതന കാലം മുതൽ മനുഷ്യനും തത്തയും തമ്മിൽ ആത്മബന്ധമുണ്ട്. കൂട്ടിലടച്ച തത്ത പാരതന്ത്ര്യത്തിൻെറ പ്രതീകമാണ്. എന്നാൽ കൂട്ടിൽ കഴിയുന്ന തത്തക്ക് സൗന്ദര്യ ബോധം പാടില്ലെന്നാരും പറയരുത്. അപരിചിതരെ കണ്ടാൽ കലപില കൂട്ടാറുള്ള കടലോര ഗ്രാമത്തിലെ ഈ തത്ത ഇന്ന് എൻെറ സാന്നിധ്യം പോലും മറന്ന് കണ്ണാടി നോക്കി രസിക്കുകയായിരുന്നു. കണ്ണാടിയിലെ സ്വന്തം പ്രതിബിംബം കാണുമ്പോൾ അത് തൻെറ കൂട്ടുകാരിയാണെന്ന് കരുതിയോ ആവോ. ഏതായാലും കണ്ണാടി നോക്കി സല്ലപിക്കുന്ന ഈ പച്ചപ്പനന്തത്തക്ക് പുറത്തൊരു പ്രകൃതിയും ആകാശവും ഉണ്ടെന്നറിഞ്ഞാൽ ഈ കണ്ണാടി കൊത്തിപ്പിളർത്താനും കൂട് വിട്ട് കാട് കയറാനുമാവുമോ?

Saturday, 14 November 2015

ശിശുദിന ചിന്തകൾ


തെരുവിൻെറ മക്കൾ ശിശു
ദിനമറിയുന്നില്ല.
ചാച്ചാജിയെപ്പറ്റി അവർ കേട്ടിട്ടു പോലുമില്ല. 
തെരുവിൽ പിറന്ന്, വളർന്ന്, പാറിപ്പറന്ന് പോകുന്ന 
ബാല്യങ്ങൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും, ആരോഗ്യവും 
നൽകാൻ ക്ഷേമ പദ്ധതികൾ ഏറെയുണ്ട്. 
എന്നിട്ടും അനാഥ ബാല്യങ്ങൾ വേട്ടയാടപ്പെടുന്നു. 
ഓരോ വർഷവും ആയിരത്തിൽ പരം കുട്ടികൾ ലൈംഗികാതിക്രമത്തിനിരയാവുന്നു. തൊഴിൽ സ്ഥലങ്ങളിൽ അവർ ചൂഷണത്തിന് വിധേയരാവുന്നു. 
അപ്പോഴും രാജപാതയിലൂടെ കടന്നുപോകുന്ന 
ശിശുദിന ഘോഷയാത്രയും കുട്ടികളുടെ പ്രധാനമന്ത്രിയും 
വർണ്ണ ചിത്രമായി വാർത്തകളിൽ നിറയുന്നു.

Friday, 13 November 2015

സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം തകർത്തത് ആരാണ്?



സംസ്ഥാനത്ത് തപാൽ ഓഫീസ് വഴി വിതരണം ചെയ്തിരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് കിട്ടാൻ കാല താമസം വരുന്നു എന്ന പരാതി സംബന്ധിച്ച് ചില വസ്തുതകൾ പരിശോധിക്കാം. കേരളത്തിൽ 32 ലക്ഷത്തോളം പെൻഷൻ ഗുണഭോക്താക്കളുണ്ട്. വർഷങ്ങളായി ഇവർക്ക് പെൻഷൻ വിതരണം ചെയ്തിരുന്നത് കേരളത്തിലെ അയ്യായിരത്തിൽപരം തപാൽ ഓഫീസ് മുഖേനയായിരുന്നു. പഞ്ചായത്ത് ഓഫീസിൽ നിന്ന് അയക്കുന്ന മണി ഓർഡർ, ഗ്രാമീണ തപാൽ ജീവനക്കാർ ഓരോ ഗുണഭോക്താവിന്റേയും വീടുകളിൽ എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ ഈ സമ്പ്രദായം അവസാനിപ്പിച്ച് സേവിംഗ് ബാങ്ക് അക്കൌണ്ട് വഴി തുക നൽകാൻ നടപടിയായതോടെയാണ് എല്ലാം അവതാളത്തിലായത്. ലക്ഷക്കണക്കിന് വയോധികരേയും, വികലാംഗരേയും, ഭിന്നശേഷിക്കാരേയും, വിധവകളേയും മറ്റും ഇത്രമാത്രം ദ്രോഹിക്കുന്ന ഒരു തീരുമാനം നടപ്പിലാക്കാൻ ആർക്കായിരുന്നു തിടുക്കം? ഒരു ജനകീയ സർക്കാരും ചെയ്യാൻ പാടില്ലാത്ത കൊടും ക്രൂരതയാണ് കഴിഞ്ഞ മാസങ്ങളിൽ കാണാനായത്. ഒരു വർഷം 2500 കോടിയിൽപരം രൂപയാണ് സംസ്ഥാന സർക്കാർ വിവിധ പെൻഷൻ വിതരണം ചെയ്യാൻ നീക്കിവെക്കുന്നത്. കഴിഞ്ഞ ആറു മാസത്തെ തുക വിതരണം ചെയ്യാൻ 1320 കോടി രൂപ  തപാൽ വകുപ്പിനേയും ബാങ്ക് അധികൃതരേയും ഏൽപ്പിച്ചുവെങ്കിലും 700 കോടിയോളം രൂപ ഗുണഭോക്താക്കൾക്ക് ലഭിച്ചില്ല എന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് വിവിധ പത്ര മാധ്യമങ്ങളിൽ വന്ന വാർത്തകളെല്ലാം തപാൽ ജീവനക്കാരെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലായിരുന്നു. വിതരണത്തിന് ലഭിച്ച 925.54 കോടി രൂപയിൽ ഇതുവരെ 863.06 കോടി രൂപ നൽകിക്കഴിഞ്ഞെന്ന് പി.എം.ജി. മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സർക്കാർ വിതരണത്തിന് നൽകിയ തുക തപാൽ സേവിങ്ങ്സ് അക്കൌണ്ടിൽ എത്തിയാൽ അത് ഓരോ ഗുണഭോക്താവിനും എപ്പോൾ വേണമെങ്കിലും പിൻ വലിക്കാവുന്നതാണ്.
32 ലക്ഷം പേരും ഒരു ദിവസം തന്നെ തുക പിൻ വലിക്കാൻ വരില്ലല്ലോ. അങ്ങിനെ വന്നാൽ മാത്രമേ മൊത്തം തുകയും ചിലവാകുകയുള്ളൂ. എന്നാൽ നമ്മുടെ ഗ്രാമങ്ങളിൽ അഞ്ചു മണിക്കൂർ സമയം തുറന്നു പ്രവർത്തിക്കുന്ന തപാൽ ബ്രാഞ്ച് ഓഫീസുകളുടെ സ്ഥിതി എന്താണ്? ഒരു കോണി മുറിയിലാണ് മിക്ക ഓഫീസുകളും പ്രവർത്തിക്കുന്നത്. ആയിരം രൂപ സൂക്ഷിക്കാൻ പോലും അടച്ചുറപ്പില്ലാത്ത ഈ ഓഫീസുകളിൽ നിന്നാണ് നൂറുകണക്കിന് ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്യുന്നത്. ചെറിയ തുക മാത്രം കൈ കാര്യം ചെയ്യാൻ കഴിയുന്ന ഇത്തരം പോസ്റ്റ്‌ ഓഫീസുകളിൽ നിന്ന് മണി ഓർഡർ സുഗമമായി നൽകിയിരുന്നു എന്ന വസ്തുത ഇപ്പോൾ പലരും മറന്നുകഴിഞ്ഞു. വൃദ്ധർക്കും, വികലാംഗർക്കും ഓട്ടോ വിളിച്ച് ഓഫീസിൽ
പല വട്ടം എത്തി തുക വന്നോ എന്നറിഞ്ഞ് അത് കൈപ്പറ്റാൻ വരുന്ന ചിലവ്  കണക്കിലെടുത്താൽ പെൻഷൻ തന്നെ വേണ്ടെന്നു വെക്കാൻ തോന്നലുണ്ടാക്കും. അത് കൊണ്ടാണ് അക്കൌണ്ടിൽ തന്നെ തുക കിടക്കാൻ കാരണം. ജനമനസ്സ് അറിയുന്ന ഒരു ഭരണാധികാരി ഈ വസ്തുത മനസ്സിലാക്കിയാൽ പഴയ പോലെ മണി ഓർഡർ സമ്പ്രദായം തന്നെ പുന:സ്ഥാപിക്കുമെന്നുറപ്പാണ് .

Monday, 19 October 2015

സ്മൃതി സദസ്

സംസ്കൃത പണ്ഡിതനും സാഹിത്യാചാര്യനുമായിരുന്ന കെ.വി.എം. എന്ന കൈപ്പിള്ളി വാസുദേവ മൂസത് ഓർമയായിട്ട് ഇന്നേക്ക് അമ്പതാണ്ട്‌ തികഞ്ഞു. 
ആറ് പതിറ്റാണ്ട് കാലം സാഹിത്യത്തിൽ സജീവ സാന്നിധ്യമായിരുന്ന കെ.വി.എം. 150 ൽപരം ഗ്രന്ഥങ്ങൾ കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്. തിരുമിറ്റക്കോട് പഞ്ചായത്തിൽ എഴുമങ്ങാട് ദേശത്ത് 1888 ജൂണ്‍ 28 നാണ് അദ്ദേഹം ജനിച്ചത്‌. കൈപ്പിള്ളി ഇല്ലത്ത് ആര്യയുടേയും നീലകണ്ഠൻ മൂസതിന്റേയും മകനായി പിറന്ന കെ.വി.എം  പഠിച്ചത് വൈദ്യമാണെങ്കിലും കൊണ്ടുനടന്നത് സാഹിത്യമാണ്. മംഗളോദയം, വിജ്ഞാന ചിന്താമണി, സാഹിതി, വസുമതി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ സഹായിയായും, പത്രാധിപരായും പ്രവർത്തിച്ച കെ.വി.എം. നാല് കാവ്യ സമാഹാരവും, 19 നോവലും, 8 കഥാ സമാഹാരവും, 11 ഉപന്യാസ സമാഹാരവും, നാല് ജീവിത ചരിത്രവും, ഒരു ബാല സാഹിത്യ കൃതിയും, 
34 വ്യാഖ്യാനങ്ങളും, ആത്മ കഥയും ഇതര വിഭാഗങ്ങളിൽ ഏഴു കൃതികളും, ഒമ്പത് പരിഭാഷകളും അദ്ദേഹം കൈരളിക്ക്‌ സംഭാവന ചെയ്തിട്ടുണ്ട്. ഇങ്ങിനെയൊക്കെയുള്ള ഒരു മഹാപ്രതിഭയെ ആരാണ് അക്കാലത്ത് തമസ്കരിച്ചത്? എന്തുകൊണ്ടാണ് വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയത്?  ഈ ചോദ്യങ്ങളിൽ നിന്നാണ് ആറങ്ങോട്ടുകര ചരിത്ര പഠന കൂട്ടായ്മയും, എഴുമങ്ങാട് വിദ്യാപോഷിണി വായനശാലയും ചേർന്ന് ഇന്നലെ സ്മൃതി സദസ് സംഘടിപ്പിച്ചത്. ഡോ. ദേശമംഗലം രാമകൃഷ്ണൻ, ഡോ.സി.എം. നീലകണ്ഠൻ, ഡോ. പി.വി. രാമൻകുട്ടി, ഡോ. സി.പി. ചിത്രഭാനു, ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ, ടി.ടി. പ്രഭാകരൻ, ഡോ.കെ.ജി. പൗലോസ്, കൊടിക്കുന്ന് അച്യുതപിഷാരടി, എസ്. അഴഗിരി, ഡോ.ടി. ത്രിവിക്രമൻ, എം.ജി. ശശി, സിജോ പുറത്തൂർ, സി. രാജഗോപാൽ, ശ്രീജ, ടി.വി.എം. അലി തുടങ്ങിയ നിരവധി പേർ സ്മൃതി സദസ്സിൽ പങ്കെടുത്തു. കവിയരങ്ങും നടന്നു. കെ.വി.എമ്മിന്റെ സ്മരണ നില നിർത്തുന്നതിന് ആവശ്യമായ കർമ പദ്ധതികൾക്കും സംഘാടകർ രൂപം നൽകി. ഇത്തരമൊരു ഓർമപ്പെടുത്തൽ പരിപാടിക്ക് തുനിഞ്ഞിറങ്ങിയ വിനോദ് വയലി, കെ.കെ. പരമേശ്വരൻ, സി.പി. രാമൻ, വി. ഗിരീഷ്‌, സി. സേതുമാധവൻ, കെ.പി. വേലായുധൻ, 
കെ. വാസുദേവൻ മാസ്റ്റർ, പി. മൊയ്തീൻകുട്ടി മാസ്റ്റർ എന്നിവർ ഒരു നാടിന്റെ അഭിമാനവും 

ആദരവും അർഹിക്കുന്നു. കെ.വി.എമ്മിന്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. 

തദ്ദേശം



പട്ടാമ്പി നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് 
പയറ്റുന്നത് പുതിയ തന്ത്രം 
************************************
 ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇക്കുറി മുസ്ലിം ലീഗ് പയറ്റുന്നത് സ്വതന്ത്ര തന്ത്രം. 
നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും കൂടി ആകെ 148 വാർഡുകൾ  ഉണ്ട്. ഇതിൽ 61 വാർഡിൽ മുസ്ലിം ലീഗാണ് മത്സരിക്കുന്നത്. ഇവരിൽ 42 പേർ മാത്രമാണ് കോണി ചിന്ഹത്തിൽ ജനവിധി തേടുന്നത്. ബാക്കിയുള്ള 19 പേർ സ്വതന്ത്ര ചിന്ഹത്തിൽ ആണ് മത്സര രംഗത്തുള്ളത്. പട്ടാമ്പി നഗരസഭയിൽ ആകെയുള്ള 28 വാർഡിൽ 
13 വാർഡിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. 
ഇവരിൽ 10 പേർ പാർടി ചിന്ഹത്തിലും 3 പേർ സ്വതന്ത്രരുമാണ്. തിരുവേഗപ്പുറയിൽ 18 ൽ 11 സീറ്റ് ലീഗിനാണ്. ഇവരിൽ രണ്ടു സ്ഥാനാർഥികൾ ലീഗ് സ്വതന്ത്രരാണ്. വിളയൂരിൽ 15 ൽ 6 പേർ ലീഗ് സ്ഥാനാർഥികൾ ആണെങ്കിലും ഒരാൾ മാത്രമാണ് കോണിയിൽ ജനവിധി തേടുന്നത്. മുതുതലയിൽ 5 ൽ 4 പേരും ലീഗ് സ്വതന്ത്രരാണ്. കൊപ്പത്ത് 9 ൽ 3 പേർ സ്വതന്ത്ര ചിന്ഹത്തിലാണ്. ഓങ്ങല്ലൂരിലും, വല്ലപ്പുഴയിലും ഓരോ സ്വതന്ത്രരുണ്ട്. കുലുക്കല്ലൂരിൽ മാത്രമാണ് അഞ്ചിൽ അഞ്ചും പാർടി സ്ഥാനാർഥികളായി രംഗത്തുള്ളത്. തിരുവേഗപ്പുറ, വല്ലപ്പുഴ, ഓങ്ങല്ലൂർ, കൊപ്പം, പട്ടാമ്പി പഞ്ചായത്തുകൾ യു.ഡി.എഫ് ആണ് ഭരിക്കുന്നത്. ഇവിടെ ഭരണ തുടർച്ചക്കും, വിളയൂർ, മുതുതല, കുലുക്കല്ലൂർ എന്നീ പഞ്ചായത്തുകളിൽ കൂടുതൽ നേട്ടം കൊയ്യുന്നതിനും ലക്ഷ്യമിട്ടാണ് ലീഗ് നേതൃത്വം പുതിയ തന്ത്രം പ്രയോഗിക്കുന്നത്.

Tuesday, 6 October 2015

ആൽബിയുടെ കുറിപ്പ്

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ടി വി എം അലി 
എന്‍റെ അയല്‍വാസിയാണെന്ന കാര്യം മനസ്സിലാക്കാന്‍ ഏറെ വൈകി.
 'ചിരി മറന്ന കോമാളി' എന്ന പുസ്തകത്തെപ്പറ്റി വര്‍ഷങ്ങള്‍ക്കുമുമ്പ്മാതൃഭുമിയില്‍ 
വായിച്ച ഓര്‍മയുണ്ട്. പക്ഷെ അതെഴുതിയ ആള്‍ അര കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നതെന്ന് അറിയാന്‍ ഡോ. കലാമിന്റെ മരണം വേണ്ടിവന്നു.
 'മാധ്യമം' പത്രത്തിന്റെ പട്ടാമ്പി ലേഖകനായ അലി അപ്പോള്‍ എന്നെ തേടിയെത്തി. 
എന്നെക്കുറിച് നന്നായി എഴുതി, രണ്ടു പുസ്തകങ്ങള്‍ വായിക്കാന്‍ തന്നു. 
നല്ല ഭാഷ! ചെറുകഥയുടെ ടെക്നിക് അലിക്ക് നല്ലവണ്ണം വശമുണ്ട്. 
ഏതായാലും ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.