Tuesday, 20 November 2018

സിനിമാസ്വാദനം



'ഒരു കുപ്രസിദ്ധ പയ്യൻ':
അരികുവൽക്കരിക്കപ്പെട്ടവരുടെ ഉയിർപ്പ്!
   ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

മധുപാലിന്റെ 'തലപ്പാവും' 'ഒഴിമുറി'യും ഞാൻ കണ്ടിട്ടില്ല. മധുപാൽ എന്ന നടനെ കണ്ടിട്ടുണ്ടെങ്കിലും
മനസ്സിൽ ഇതുവരെ ഇടം പിടിച്ചിട്ടുമില്ല. എന്നാൽ 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന സിനിമയുടെ സംവിധായകൻ എന്ന നിലയിൽ മധുപാൽ ഇരുത്തം വന്ന ശക്തനായ സംവിധായകനാണെന്ന് ഞാനറിയുന്നു. ഒരു കുപ്രസിദ്ധ പയ്യനിലൂടെ അത് അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. മധുപാലിന് വ്യക്തവും കൃത്യവുമായ ഒരു രാഷ്ട്രീയമുണ്ടെന്ന് ഈ സിനിമ അടയാളപ്പെടുത്തുന്നുണ്ട്. ഒരു കച്ചവട സിനിമയുടെ ചേരുവകളെല്ലാം ഇതിലുണ്ടെങ്കിലും
അവ എങ്ങിനെ തനതായ രീതിയിൽ വിന്യസിക്കണം എന്ന് മധുപാലിന് കൃത്യമായി അറിയാം.
ഒരു മുസ്ലീം വിവാഹ വീടിന്റെ പശ്ചാത്തലത്തിൽ നിന്ന് തിരശീല നിവരുന്നത് വിരണ്ടോടുന്ന ഒരു പോത്തിന്റെ മരണ പാച്ചിലിലേക്കാണ്.
ഒരു ജെല്ലിക്കെട്ട് സിനിമയാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ത്രസിപ്പിക്കുന്ന സീനാണ് പ്രേക്ഷകന്റെ മുന്നിലേക്ക് തുറന്നിടുന്നത്. അജയൻ എന്ന കഥാപാത്രത്തിന്റെ ശക്തിബോധ്യപ്പെടുത്താൻ വേണ്ടി ചേർത്ത ഒരു രംഗമെന്ന് നമുക്ക് തോന്നാം. എന്നാൽ വിരണ്ടോടുന്ന പോത്ത് വർത്തമാന കാലത്ത് ഒരു പ്രതീകമാണ്. കുറെ ആളുകൾ ചേർന്ന് മൂക്കുകയറിട്ട് പിടിച്ച്, കൈകാലുകൾ കൂട്ടിക്കെട്ടി, തറയിൽ തള്ളിയിട്ട്
കൊലക്കത്തിക്കു മുന്നിലേക്ക് കഴുത്ത് നീട്ടിവെക്കുന്ന ആ ഒരൊറ്റ കാഴ്ചയിലൂടെ ഒട്ടനവധി പിന്നാമ്പുറ കാഴ്ചകളിലേക്ക് പ്രേക്ഷകനെ സിനിമ കൊണ്ടു പോകുന്നുണ്ട്.
ഒറ്റവരിയിൽ പറഞ്ഞു നിർത്താവുന്ന കഥയാണ് ഇതെന്ന് തോന്നാമെങ്കിലും ലളിതമായി പറഞ്ഞു തീർക്കാവുന്ന വിഷയമല്ല സിനിമ ചർച്ച ചെയ്യുന്നത്. ആരും എപ്പോൾ വേണമെങ്കിലും പ്രതിയാക്കപ്പെടുന്ന ലോകമാണ് നമുക്ക് ചുറ്റുമുള്ളത്.
ഭരണകൂടങ്ങളും ബ്യൂറോക്രാറ്റുകളും നൈതിക സംവിധാനങ്ങളുമെല്ലാം അതിന് ഒത്താശ ചെയ്യും. ഭയം മനുഷ്യനെ ഭരിക്കുന്ന അതി ഭയാനക സാഹചര്യത്തിൽ  ഏറെ ചർച്ച ചെയ്യപ്പെടേണ്ട സിനിമയാണിത്. പേര് ഒരു ചിഹ്നമാകുന്ന
ആസുര കാലത്ത് ഒരാളെ കള്ളനും കൊലയാളിയുമാക്കി മാറ്റാൻ എളുപ്പമാണ്.  അതിന്റെ ഉദാഹരണമാണ് ടൊവിനോയുടെ അജയൻ എന്ന കഥാപാത്രത്തിന് അജ്മൽ എന്ന പേര് കൂടി പോലീസ് ചാർത്തി കൊടുക്കുന്നത്.
അമേരിക്കയിൽ മാത്രമല്ലാ  മതനിരപേക്ഷ സമൂഹത്തിലും
സ്വത്വം കുറ്റവാളിയാക്കപ്പെടും എന്ന് ഈ ചിത്രം അടിവരയിടുന്നു.  നമ്മുടെയെല്ലാം ഉള്ളിലെ അരക്ഷിതാവസ്ഥയുടെ പ്രതീകമാണ് അജയൻ. ജീവിതത്തിൽ പരാജയങ്ങൾ മാത്രം ഏറ്റുവാങ്ങുമ്പോഴും പേരിൽ അയാൾ അജയനാണ്. അതിന്റെ കൂടെയാണ് മറ്റൊരു ഐഡന്റിറ്റിയായി അജ്മൽ ചേർക്കപ്പെടുന്നത്. അമ്മയെപ്പോലെ സ്നേഹം നൽകിയ, തനിച്ചു താമസിക്കുന്ന ചെമ്പകമ്മാളെ ആരോ അതിദാരുണമായി കൊലപ്പെടുത്തിയതോടെ ആരോരുമില്ലാത്ത അജയൻ കുറ്റവാളിയാക്കപ്പെടുന്നു. പ്രതിയെ പിടികൂടാനുള്ള ജനകീയ, ഭരണകൂട സമ്മർദ്ദങ്ങൾ അതിന് വഴിയൊരുക്കുന്നു. ലോക്കൽ പോലീസിന് തെളിയിക്കാൻ കഴിയാത്ത കൊലക്കേസിന് അതിവിദഗ്ദമായി തുമ്പുണ്ടാക്കുന്നത് ക്രൈംബ്രാഞ്ചാണ്. സാക്ഷിപ്പട്ടികയിലുള്ള ഒരു മദ്യപാനിയുടെ ലഹരി ബോധത്തിൽ നിന്ന് ഉതിർന്നു വീണ ഒരു പേരിൽ കയറി പിടിച്ച് അയാളെ പ്രതിയാക്കുകയും സാക്ഷികളെ പരുവപ്പെടുത്തുകയും തിരക്കഥയുണ്ടാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മിടുക്ക് ഒടുവിൽ കോടതി തിരിച്ചറിയുന്നുണ്ട്. നമ്പി നാരായണൻമാരെപ്പോലും അടിയറവ് പറയിപ്പിച്ചത് ഇത്തരം കഥ മെനഞ്ഞ കുറ്റാന്വേഷകരാണെന്ന് നമുക്കറിയാം. സമൂഹത്തിൽ അരികു വൽക്കരിക്കപ്പെടുന്ന ഒരു പാട് മനുഷ്യരുടെ പ്രതിനിധിയാണ് അജയൻ. ആൾകൂട്ടക്കൊല പാതകങ്ങളുടെ കഥകൾ ദിനേന വന്നു വീഴുന്ന പത്ര താളിൽ നിന്ന് ഏറെ ദൂരമില്ലാത്ത ഒരു രംഗമാണ്, നാട്ടുകാർ അജയനെ പിടികൂടി പോലീസിലേല്പിക്കുന്ന കൃത്യത്തിലൂടെ നാം കാണുന്നത്. കുടുംബത്തിന്റേയോ സൗഹൃദത്തിന്റേയോ മറ്റെന്തെങ്കിലും രാഷ്ട്രീയ സാമൂഹിക പിൻബലമോ ഇല്ലാതെ ജീവിക്കേണ്ടി വരുന്നവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ ഈ ഒരൊറ്റ സീനിലൂടെ ശക്തമായി ആവിഷ്കരിക്കാൻ സംവിധായകനു കഴിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയ ഉൾപ്പെടെയുടെ മാധ്യമങ്ങളുടെ ശക്തമായ ഇടപെടലുകൾ നിർണ്ണായകമാവുന്ന ഇക്കാലത്ത് തെറ്റ് ചെയ്തില്ല എന്ന് തെളിയിക്കേണ്ടത് കുറ്റം ചുമത്തപ്പെട്ട ഇരയുടെ മാത്രം ഉത്തരവാദിത്തമായി മാറുമ്പോൾ രക്ഷപ്പെടാൻ കഴിയില്ലെന്നുറപ്പാണ്. പ്രമാദമായ കേസുകൾ പോലും തെളിയിക്കാനാവാതെ സി.ബി.ഐ. കീഴടങ്ങുന്ന കാഴ്ച നാം കണ്ടു കൊണ്ടിരിക്കുമ്പോൾ, പ്രതികളെ പിടികൂടി തുറുങ്കിലടച്ച സംഭവങ്ങളിലും അജയന്മാർ ഉണ്ടാവില്ലേ എന്ന് സംശയമുയർന്നേക്കും. തൊട്ടടുത്തിരിക്കുന്നവനെ മനുഷ്യത്വത്തിന്റെ കണ്ണിലൂടെ നോക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ദൈനംദിന വാർത്തകൾ അടിവരയിടുന്നുണ്ട്. ഇങ്ങനെയുളള ഒരു കാലത്തിന്റെ ഓരം ചേർന്നിരുന്നാണ് മധുപാൽ അജയൻ എന്ന കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത്. ജീവൻ ജോബ് തോമസിന്റെ തിരക്കഥയാണ് സിനിമയുടെ കരുത്തിന് പിന്നിൽ.
കേരളത്തിൽ വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു കൊലപാതകത്തിന്റെ ചുവടുപിടിച്ചാണ്  ജീവൻ ജോബ് തോമസ് തിരക്കഥ തയ്യാറാക്കിയത്.  അതി സൂക്ഷ്മമായ രചനാ പാടവം തിരക്കഥയിൽ കാണാം. ടൊവിനോ തോമസ് എന്ന നടന്റെ പ്രതിഭയെ പൂർണമായും പുറത്തെടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . അജയനെ ടൊവിനോ ആവിഷ്കരിക്കുകയായിരുന്നില്ല, ആവാഹിക്കുകയായിരുന്നുവെന്ന് പറയാം. ടൊവിനോ ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങൾക്കും മുകളിലാണ് അജയന്റെ സ്ഥാനം.
നിമിഷാ സജയൻ എന്ന നടി ഹന്ന എലിസബത്തിലൂടെ മികച്ച വാഗ്ദാനമാണ്. കോടതിയിലെ വാദ പ്രതിവാദങ്ങളിൽ നിമിഷ കാണിക്കുന്ന സൂക്ഷ്മത എടുത്തു പറയേണ്ടതാണ്. നെടുമുടി വേണു എന്ന പ്രതിഭയോട് മത്സരിച്ച്  അഭിനയിക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഇതിൽ കാണാം.
ജലജ എന്ന  കഥാപാത്രത്തെയാണ് നായികയായ അനുസിത്താര അവതരിപ്പിക്കുന്നത്. നമ്മുടെ റോഡരികുകളിലും ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിലുമെല്ലാം ജലജയെ നാം കാണാറുണ്ട്.  അജയനും ജലജയും തമ്മിലുള്ള പ്രണയം പോലും സാഹചര്യങ്ങളിൽ നിന്ന്  ഉറവയെടുത്തതാണ്. പ്രേക്ഷകർക്കും അത് അനുഭവിക്കാൻ കഴിയുന്നുണ്ട്. വന്നു പോകുന്ന ചെറിയ കഥാപാത്രങ്ങൾക്കു പോലും  സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. അഭിനേതാക്കളെ പരമാവധി പ്രയോജനപ്പെടുത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.  നെടുമുടി വേണു, അലൻസിയർ, സുജിത് ശങ്കർ, സിദ്ദിഖ്, സുധീർ കരമന എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
നൗഷാദ് ഷെരീഫ് എന്ന ക്യാമറാമാനാണ് ഈ സിനിമയുടെ വലിയൊരു വാഗ്ദാനം.  പ്രേക്ഷകനും സിനിമക്കുമിടയിൽ ക്യാമറ ഉണ്ടെന്ന് പോലും തോന്നില്ല. അതിക്രൂരമായി വെട്ടേറ്റ് ആശുപത്രിയിലെത്തിച്ച ചെമ്പകമ്മാളിന്റെ മരണ വെപ്രാളവും മാറി മാറി വരുന്ന കോടതി രംഗങ്ങളും
പോലീസിന്റെ മൂന്നാം മുറ മുറിയും, ജയിലറയിലെ പീഡന രംഗങ്ങളുമെല്ലാം തന്മയത്വത്തോടെയാണ് ക്യാമറ ഒപ്പിയെടുത്തത്. വി.സാജനാണ് ചിത്രത്തിന്റെ എഡിറ്റർ. സാജന്റെ സംഭാവനയും ഏറെ വലുതാണ്‌.
ശ്രീകുമാരൻ തമ്പി- ഔസേപ്പച്ചൻ ടീമിന്റെ  പാട്ടുകൾ കുറേ കാലം മലയാളികളുടെ ചുണ്ടിലുണ്ടാകും. ആക്ഷനും ത്രില്ലറും റൊമാൻസും എല്ലാം ഈ സിനിമയിലുണ്ട്.  
സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ നിന്നിറങ്ങി പോകാത്ത ഒരു ഭാരം ചിത്രം ബാക്കി വെക്കുന്നുണ്ട്. അഞ്ചു വർഷത്തെ നിരീക്ഷണങ്ങളിൽ നിന്നാണ് പയ്യനെ വീണ്ടെടുത്തതെന്ന് മധുപാൽ പറഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ സിനിമ സംസാരിച്ചുകൊണ്ടിരിക്കുമെന്നും മധുപാൽ വിശ്വസിക്കുന്നു. എല്ലാ വഴികളും അടയുമ്പോഴും നീതിപീഠത്തിൽ കൂടുതൽ പ്രതീക്ഷ വെച്ചു പുലർത്താൻ ഈ ചിത്രം നിർദ്ദേശിക്കുകയും ചെയ്യുന്നു. ആൾക്കൂട്ട വിചാരണയിലല്ലാ നീതിപീഠത്തിന് മുന്നിലാണ് നമ്മുടെ ഭാവിയെന്നും കുപ്രസിദ്ധ പയ്യൻ അടയാളപ്പെടുത്തുന്നു.

Tuesday, 13 November 2018

സഞ്ചാരം...

പായ്കപ്പലിൽ ഇന്ത്യൻ സൈനികരുടെ സാഹസികയാത്ര;
സംഘത്തിൽ ഷൊർണൂർ സ്വദേശിയും...

ഇന്ത്യൻ സൈനികർ പായ്കപ്പലിൽ നടത്തുന്ന സാഹസിക യാത്രയിൽ ഷൊർണൂർ സ്വദേശിയും.
ലിംക ബുക്കിൽ കയറിപ്പറ്റാൻ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സേനയുടെ പായ്ക്കപ്പൽ യാത്ര തുടരുന്നത്.  ഉയർന്നു പൊങ്ങുന്ന വൻ തിരമാലകളേയും കൊടുങ്കാറ്റിനേയും വകവയ്ക്കാതെ സേനാംഗങ്ങൾ താണ്ടിയത് കിലോമീറ്ററുകൾ. ബംഗാളിലെ
ഹാൽദിയയിൽ നിന്നും കഴിഞ്ഞ മാസം 21 ന് ആരംഭിച്ച സാഹസിക പര്യടനം ഈ മാസം ഒടുവിൽ പോർബന്തറിൽ അവസാനിക്കുമ്പോൾ, ലിംക ബുക്ക് ഓഫ് റെക്കോഡിൽ കയറിപ്പറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സാഹസിക സഞ്ചാരികൾ. സൈനികരിൽ നാല് മലയാളികളും അഞ്ച് വനിതാ ഓഫീസർമാരും അടങ്ങുന്ന 55 അംഗ സംഘമാണ് പായ്ക്കപ്പലിലൂടെ ഇന്ത്യൻ തീരങ്ങൾ ചുറ്റുന്നത്. വിഴിഞ്ഞത്ത് എത്തിയ പായ്കപ്പൽ കൊച്ചി, മാംഗ്ലൂർ, ഗോവ, മുംബൈ തീരങ്ങൾ ചുറ്റിയാണ് യാത്ര പോർബന്തറിൽ അവസാനിപ്പിക്കുന്നത്. സേനയുടെ 19 മദ്രാസ് റെജിമെന്റ് സി.ഒ.കേണൽ ദിനേശ്‌ സിംഗ് കൻവർ ഫ്ലാഗ് ഓഫ് ചെയ്തു. കടൽ, കായിക, സാഹസിക, കടൽ മലിനീകരണം എന്നിവയെക്കുറിച്ച് യുവാക്കൾക്കിടയിൽ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സൈനികർ ആദ്യമായി ഇത്തരമൊരു സാഹസിക യാത്ര നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ഇലക്ട്രോണിക്സ് മെക്കാനിക്കൽ ആന്റ് എഞ്ചിനീയറിംഗ് കോർപ്സിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ്  സാഹസിക യാത്ര തുടങ്ങിയത്.  കേരളത്തിലെ ഇതര ജില്ലകളിൽ നിന്നുള്ള  സുബേദാർ ദിലീപ് കുമാർ, ക്യാപ്റ്റൻ അരുൺ, ഹവിൽദാർ ഹരീഷ്, ക്യാപ്റ്റൻ ലിജുരാജ് എന്നിവർക്കൊപ്പം ഷൊർണൂർ സ്വദേശിയായ ക്രാഫ്റ്റ്മാൻ
രാംമോഹനും സാഹസിക യാത്രയ്ക്ക് നേതൃത്വം നൽകുന്നുണ്ട്.

Friday, 9 November 2018

നാദിയ മുറാദ്:




പെണ്ണിരകളുടെ പ്രതീകം.

ദീപാവലി അവധിയുടെ ആലസ്യത്തിലിരുന്നു കൊണ്ടാണ് നാദിയ മുറാദിന്റെ ജീവിതകഥ വായിക്കാൻ തുടങ്ങിയത്.
2018ലെ നോബൽ സമ്മാന ജേതാവായ ഇറാഖി യുവതിയാണ് നാദിയ മുറാദ്.
മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റേയും, മെട്രോ മാൻ ഇ.വി.ശ്രീധരന്റേയും, മലാല യൂസഫ് സായുടേയും ജീവിതം പകർത്തിയ എന്റെ സുഹൃത്ത് പി. വി. ആൽബിയാണ് നോബൽ സമ്മാനം നേടിയ നാദിയ മുറാദിന്റെ അതിജീവന കഥ മലയാളികൾക്ക് മുന്നിൽ തുറന്നു വെച്ചിരിക്കുന്നത്.
എഴുത്ത് രംഗത്ത് കാൽ നൂറ്റാണ്ടായി സജീവ സാന്നിദ്ധ്യമുറപ്പിച്ച കൊച്ചി കുമ്പളങ്ങി സ്വദേശിയായ ആൽബിയെ ഞാൻ അടുത്തറിഞ്ഞത് എ.പി.ജെ.അബ്ദുൾ കലാമിന്റെ മരണ ദിവസമാണ്. 'മാധ്യമം' പത്രത്തിനു വേണ്ടി കലാമിനെ കുറിച്ചുള്ള ആൽബിയുടെ ഓർമകൾ പങ്കുവെച്ചു കൊണ്ടാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങിയത്. കുറച്ചു വർഷങ്ങളായി
എന്റെ തൊട്ടടുത്ത ഗ്രാമത്തിലാണ് ആൽബിയും കുടുംബവും താമസിക്കുന്നതെങ്കിലും ഞങ്ങൾ കണ്ടുമുട്ടുന്നത് അപൂർവ്വമാണ്. ആൽബിയുടെ  പുതിയ പുസ്തകമായ നാദിയ മുറാദിലേക്ക് വരാം. വടക്കൻ ഇറാഖിൽ താമസിച്ചിരുന്ന ഒരു നാടോടി ഗോത്രത്തിലെ
19 കാരിയായ നാദിയയുടെ പൊള്ളുന്ന ജീവിതമാണ് 144 പുറങ്ങളിൽ ചിതറികിടക്കുന്നത്.
വടക്കൻ ഇറാഖിലെ മൊസൂളിൽ നിന്ന് അമ്പത് കി.മീറ്റർ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിൻജാർ പർവ്വതനിരയുടെ നിഴലിൽ കഴിയുന്ന കൊജോ എന്ന ഗ്രാമത്തിലാണ് നാദിയയുടെ ജനനം. കർഷകരും ആട്ടിടയന്മാരുമായ നാടോടി ഗോത്രവർഗ്ഗം അവിടെ തമ്പടിച്ചത് അറുപത് വർഷം മുമ്പാണ്.  ഇവരെ കൂടാതെ ഏതാനും കുർദ്, അറബ് വംശജരും അവിടെ അന്തേവാസികളാണ്. ചെളിക്കട്ട കൊണ്ട് നിർമിച്ച പെട്ടികൾ പോലെയുള്ള വീടുകളാണ് അധികവും. ഉഷ്ണകാലത്ത് പുരമുകളിലാണ് ഗ്രാമവാസികളുടെ അന്തിയുറക്കം. 2014 ആഗസ്റ്റ് മൂന്നിന്റെ പ്രഭാതം കീറി മുറിച്ചു കൊണ്ട്
ആ ഗ്രാമത്തിലേക്ക് ഏതാനും ട്രക്കുകൾ ഇരമ്പിയെത്തിയതോടെയാണ് നാദിയയുടെ കഥ തുടങ്ങുന്നത്. കറുത്ത പതാകയും കറുത്ത കുപ്പായവുമണിഞ്ഞ് മുഖം മൂടി ധരിച്ചെത്തിയത്, ഐ.എസ്.ഭീകരന്മാരായിരുന്നു.  കുർദുകളുടേയും അറബികളുടേയും ഗ്രാമങ്ങൾ കീഴടക്കിയാണ് ഐ.എസ്.ഭീകരർ കൊജോവിൽ എത്തിയിട്ടുള്ളത്.
വംശീയ ന്യൂനപക്ഷങ്ങളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ പ്രതിജ്ഞയെടുത്താണ് ഐ.എസിന്റെ പടയോട്ടം. യസീദി വംശജരെ വരുതിയിലാക്കാൻ കഴിയാതെ വന്നതോടെ അവരെ തെരഞ്ഞുപിടിച്ച് കശാപ്പു ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. യസീദികൾ ഏക ദൈവ വിശ്വാസികളായിരുന്നെങ്കിലും അവർ ദൈവദൂതനായി കണ്ട് ആരാധിച്ചിരുന്നത് മയിലിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന തവൂസി മലേക്കിനെയായിരുന്നു. യസീദികൾക്ക് വ്യക്തമായൊരു മതഗ്രന്ഥമോ വംശനേതൃത്വമോ ഉണ്ടായിരുന്നില്ല. അക്കാരണത്താൽ യസീദികൾ അവിശ്വാസികളാണെന്നും ചെകുത്താന്റെ സന്തതികളാണെന്നും ഇല്ലാതാക്കപ്പെടേണ്ടവരാണെന്നും ഐ.എസ്.തീരുമാനിച്ചു. ഭീകരരിൽ നിന്ന് രക്ഷപ്പെടാൻ യസീദികളിൽ പലരും സിൻജാർ മലനിരകളിൽ കയറി ഒളിവിൽ കഴിഞ്ഞു. എന്നാൽ കൊടുംവേനലിൽ ആവശ്യത്തിന് ആഹാരമോ വെള്ളമോ കിട്ടാതെ അവർ വലഞ്ഞു. ഗത്യന്തരമില്ലാതെ മലയിറങ്ങിയവരെ ഐ.എസ്.ഭീകരർ വേട്ടയാടി കൊന്നു. സിൻജാർ പട്ടണം കീഴടക്കിയതോടെ ഐ.എസുമായി ഏറ്റുമുട്ടാൻ നിൽക്കാതെ കുർദ് സൈന്യം പലായനം ചെയ്തു. കുർദുകൾ യസീദികളെ ഉപേക്ഷിച്ച് നാടുവിട്ടതോടെ അറബ് വംശജർ ഭീകരരോട്
ഐക്യപ്പെട്ടു. ഇതോടെ കൊജോ ഗ്രാമം പൂർണ്ണമായും ഐ.എസിന്റെ കാൽക്കീഴിലായി. ഗ്രാമവാസികളെ ഒന്നടങ്കം ആട്ടിതെളിച്ച് ഒരു സ്കൂൾ കെട്ടിടത്തിൽ അവർ തടങ്കലിലാക്കി. അവിടെ നിന്ന് യുവതികളെ വിവിധ ക്യാമ്പുകളിലേക്ക് കൊണ്ടു പോവുകയും തടവിൽ വെച്ച് ലൈംഗിക അടിമയാക്കി ഭീകരർക്കിടയിൽ പങ്ക് വെക്കുകയും വിൽക്കുകയും ചെയ്ത അതിഭയാനകമായ നാളുകളാണ് നാദിയ ലോകത്തോട് പറയുന്നത്. വിവിധ ക്യാമ്പുകളിൽ അനുഭവിച്ച പീഢനങ്ങളുടെ വിവരണം ഹൃദയഭേദകമാണ്.
ഭാഗ്യം കൊണ്ടു മാത്രം തടവിൽ നിന്ന് രക്ഷപ്പെട്ട നാദിയ, തന്നെപ്പോലെ പീഡനം അനുഭവിച്ച പെണ്ണിരകളുടെ കഥയാണ് പങ്കുവെച്ചത്. ഭീകരർ ലൈംഗിക അടിമകളാക്കി ദുരുപയോഗം ചെയ്ത 6700 ഓളം യസീദി വംശജരായ ഇറാഖി യുവതികളുടെ പൊള്ളുന്ന ജീവിതാനുഭവങ്ങൾ ലോകത്തിന് മുമ്പാകെ നാദിയ അനാവരണം ചെയ്തു. ലോകമെങ്ങും കാണപ്പെടുന്ന ഭീകരതക്ക് സ്ത്രീവിരുദ്ധമുഖം മാത്രമാണുള്ളതെന്ന് നാദിയയുടെ കഥ അരക്കിട്ടുറപ്പിക്കുന്നു.  ഗ്രന്ഥകാരനായ  ആൽബി നേരിട്ട് നാദിയയെ കണ്ട് ജീവചരിത്രം എഴുതിയതല്ല. യസീദികളുടെ ജീവിതം രേഖപ്പെടുത്തണം എന്ന ആഗ്രഹത്തെ തുടർന്ന് ബൽജിയത്തിൽ അരനൂറ്റാണ്ടുകാലം സേവനം ചെയ്ത സിസ്റ്റർ ബ്രിജിത്ത ക്ലൗഡ്, ജർമനിയിൽ സ്ഥിരതാമസമാക്കിയ ബന്ധു ഡോ.കെ.എക്സ്.ഫ്ലോറി, വാഷിങ്ങ്ടൺ ഡി.സി.യിൽ ഉദ്യോഗസ്ഥനായ സുഹൃത്ത് ജയിംസ് എഴേടത്ത്, യു.എസിലെ മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ നടാലിയ ലിവിംഗ്സ്റ്റൺ തുടങ്ങിയവരുമായി ബന്ധപ്പെട്ടാണ് വിഭവ ശേഖരണവും വിവരവിനിമയവും നടത്തിയത്. നേരിട്ടുള്ള അറിവുകളുടെ പരിമിതി മൂലം ബയോഗ്രാഫിക്കൽ ഫിക്ഷൻ എന്ന രചനാ രീതിയാണ് ആൽബി സ്വീകരിച്ചത്. വള്ളുവനാടൻ ഗ്രാമത്തിൽ താമസിച്ചു കൊണ്ട് തീർത്തും അപരിചിതമായ വടക്കൻ ഇറാഖിലെ അധിനിവേശ ചരിത്രം രചിക്കുക എന്നത് ദുഷ്ക്കരമായ എഴുത്തു പണി തന്നെയാണ്. വളരെ തിടുക്കത്തിൽ കുറഞ്ഞ സമയത്തിനുള്ളിലാണ് ഇതിന്റെ രചന പൂർത്തിയാക്കിയിട്ടുള്ളത്. എങ്കിലും ഒരു നാടിന്റേയും അവിടുത്തെ നിസ്സഹായരായ അനേകം മനുഷ്യരുടേയും  സംഭ്രമജനകമായ കഥ മലയാളികൾക്ക് പറഞ്ഞു തന്നതിന് ഓരോ വായനക്കാരും ആൽബിയോട് കടപ്പെട്ടിരിക്കുന്നു. നാദിയയെ നേരിൽ കണ്ട് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ഈ രചന മറ്റൊരു തലത്തിലേക്ക് ഉയരുമായിരുന്നു.  നാദിയയുടെ ജീവചരിത്രം വായിച്ചു തീരുമ്പോൾ ലോകമെങ്ങുമുള്ള പെണ്ണിരകളുടെ വിലാപമാണ് കേൾക്കാനാവുന്നത്. ലോകത്തെവിടെയും നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ അധിനിവേശ കലാപ ചരിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് പെണ്ണിരകൾ തന്നെയാണ്. എഴുതപ്പെടാനിരിക്കുന്ന വർത്തമാനകാല സംഭവങ്ങളിലും
ഇരകൾ പെണ്ണുങ്ങൾ തന്നെയാണല്ലൊ.
പുരുഷ വംശത്തെ പ്രസവിക്കാൻ നിയോഗം ലഭിച്ച പെണ്ണിന്, അതേ പുരുഷ വർഗ്ഗത്തിന്റെ ലൈംഗിക അടിമത്വവും ചൂഷണവും ഗാർഹിക പീഡനവും അനുഭവിക്കേണ്ടി വരികയെന്നത് വല്ലാത്തൊരു ദുരന്തം തന്നെയാണ്. 2018ലെ സമാധാന നോബൽ സമ്മാനത്തിന് നാദിയ മുറാദ് അർഹയായെങ്കിലും ലോകമെങ്ങുമുള്ള നാദിയമാരുടെ ജീവിതത്തിൽ സമാധാനം കൈവരുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ആൽബിയുടെ ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുന്നവരിലെങ്കിലും ഒരു നവ ചിന്ത ഉണരുകയും ലോക മന:സാക്ഷിയെ ഉത്തേജിപ്പിക്കുകയും ചെയ്താൽ, അല്പമെങ്കിലും സമാധാനം ലഭിക്കുമെങ്കിൽ നന്നായിരിക്കും. ദേശാന്തരങ്ങളിലൂടെയുള്ള  എഴുത്തിൻ്റെ സഞ്ചാര പാതയിൽ ഈ പുസ്തകം ഒരു വഴിവിളക്കായി പ്രകാശിക്കുമെന്ന് പ്രത്യാശിക്കാം.
കുന്നംകുളം റെഡ് റോസ് പബ്ലിഷിങ്ങ് ഹൗസ് ആണ് നാദിയ മുറാദ്  പുറത്തിറക്കിയിട്ടുള്ളത്. വർത്തമാനകാല യാഥാർത്ഥ്യത്തിന്റെ പരിച്ഛേദം പകർത്തിയ ഗ്രന്ഥകാരനും പ്രസാധകർക്കും നന്ദി.

Saturday, 3 November 2018

കലയുടെ ശ്രീകോവിലിൽ

കൊടുമുണ്ടക്കഭിമാനമായി സോദരിമാർ...

മുതുതല പഞ്ചായത്തിലെ കൊടുമുണ്ട ഗ്രാമത്തിന് അഭിമാനമാവുകയാണ് മൂന്ന് സോദരിമാർ.
കുട്ടിക്കാലം മുതൽ കലയുടെ ശ്രീകോവിൽ കയറി മികവു തെളിയിച്ചവരാണ്  വിദ്യാർഥികളായ ആർദ്ര, അനുശ്രീ, ആവണി എന്നിവർ.
വ്യത്യസ്ത കലാമേഖലകളിലാണ് ഇവർ മുന്നേറുന്നതെങ്കിലും മൂവരും ഒരുമിച്ചാണ് വേദി പങ്കിടുന്നത്.
ആവണിയുടെ കീ-ബോർഡ് വായനക്കൊത്തുള്ള , ചേച്ചിമാരായ  ആർദ്രയുടെ പാട്ടും, അനുശ്രീയുടെ നൃത്തച്ചുവടുകളും അപൂർവ്വമായ ദൃശ്യ ശ്രാവ്യ വിരുന്നാണ് ആസ്വാദകർക്കേകുന്നത്.
മൂന്നാം ക്ലാസ്സുമുതൽ ആർദ്ര ശാസ്ത്രീയ സംഗീതം  അഭ്യസിക്കുന്നു. സ്ക്കൂൾ കലോത്സവങ്ങളിൽ ജില്ലാ തലത്തിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പഠനത്തിലും ഉന്നത നിലവാരം പുലർത്തുന്ന ആർദ്ര, യു.എസ്.എസ്., എൻ.എം.എം.എസ്. സ്കോളർ ഷിപ്പുകൾ, സംസ്ഥാനതലത്തിൽ രണ്ടാം റാങ്കോടെ  മാത് സ് ഇൻസ്പെയർ അവാർഡ് എന്നിവ കരസ്ഥമാക്കി.
ഹൈസ്കൂൾ തലത്തിൽ ജില്ലാ ചെസ്സ് ചാമ്പ്യനായി.
കൊടുമുണ്ട ഹൈസ്ക്കൂളിൽ ഏറ്റവും മികച്ച യു.പി. വിഭാഗം  വിദ്യാർത്ഥിക്കായി
കൊടുമുണ്ട കുഞ്ഞൻ നായർ സ്മാരക വായനശാല ഏർപ്പെടുത്തിയ ടി. പീതാംബരൻ സ്മാരക അവാർഡും, എസ്.എസ്.എൽ.സി. പരീക്ഷയിൽ സമ്പൂർണ എ.പ്ലസ്സും നേടി,
ഇപ്പോൾ പഴഞ്ഞി എം.ഡി. കോളേജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്.
നാലാം ക്ലാസ്സുമുതൽ അനുശ്രീ സംഗീതവും നൃത്തവും അഭ്യസിച്ചു വരുന്നു. കലോത്സവങ്ങളിൽ ജില്ലാ തലത്തിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പഠന കാര്യത്തിൽ ചേച്ചിയുടെ പാത പിന്തുടരുന്ന  അനുശ്രീ എം.എസ്.എസ്., എൻ.എം.എം.എസ്. സ്കോളർഷിപ്പുകൾ നേടി. മാത്ത്സ് ടാലന്റ് പരീക്ഷാ വിജയിയാണ്. യു.പി വിഭാഗത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള  ടി.പീതാംബരൻ സ്മാരക അവാർഡും നേടി.
ചെസ്സ് മത്സരങ്ങളിലും വിജയിയായി. മൂന്നാം ക്ലാസ്സു മുതൽ, കീബോർഡ് പരിശീലനം നടത്തുന്ന ആവണി  കൊടുമുണ്ട ശിവക്ഷേത്രം, മാടായി നരസിംഹമൂർത്തി ക്ഷേത്രം, പട്ടാമ്പി കൈത്തളി ക്ഷേത്രം, മലപ്പുറം താണിക്കൽ ക്ഷേത്രം, കൊടുമുണ്ട മണ്ണിയമ്പത്തൂർ ക്ഷേത്രം, കേരള കലാമണ്ഡലം തുടങ്ങി ഒട്ടേറെ വേദികളിൽ കീബോർഡിൽ പ്രശംസനീയമായ രീതിയിൽ പ്രകടനം നടത്തി.
അനുശ്രീയും ആതിരയും,  കൊടുമുണ്ട ഹയർ സെക്കന്ററി സ്ക്കൂളിലെ പത്താം തരത്തിലെയും ഏഴാം തരത്തിലെയും വിദ്യാർഥികളാണ്.
ഒറ്റക്കും കൂട്ടായും പരിപാടികൾ അവതരിപ്പിക്കാറുള്ള ഇവർക്ക്
ഫ്ലവേഴ്സ് ചാനലിലെ
കോമഡി ഉത്സവത്തിലേക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്.
കൊടുമുണ്ട വായനശാലാ
കലാ കേന്ദ്രത്തിന്റെ കീഴിൽ  കലാഭ്യസനം ആരംഭിച്ച  ഇവരെ കണയം ഗോപി മാസ്റ്റർ, കലാമണ്ഡലം ഗിരിജ ടീച്ചർ, എടപ്പാൾ സിന്ധു ടീച്ചർ,  എന്നിവരാണ്  വിവിധ കലാമേഖലകളിൽ  പരിശീലിപ്പിക്കുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച 'നന്മ' പ്രവാസി വാട്ട്സാപ്പ് കൂട്ടായ്മയുടെ പ്രധാന പ്രവർത്തകനും എഴുത്തുകാരനുമായ, കൊടുമുണ്ട കോഴിക്കോട്ടുപറമ്പിൽ  രാമചന്ദ്രന്റെയും പട്ടാമ്പി സെൻറ് പോൾസ് ഹൈസ്കൂൾ അധ്യാപിക ഷിജുമോളുടെയും  മക്കളാണിവർ.

Friday, 19 October 2018

കഥ/ ഇര

 ടി.വി.എം.അലി.

     

ഒരു ദിവസം ഇരുൾ വീഴും മുമ്പ് തന്നെ അയാൾ കയറി വന്നപ്പോൾ അവൾക്ക് അന്ധാളിപ്പുണ്ടായി.
അവളുടെ കരുവാളിച്ച മുഖത്ത് ഒരു ചോദ്യ ചിഹ്നത്തിന്റെ ചുളിവ് അയാൾ കാണാതിരുന്നില്ല. അപ്പോഴും അയാളുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വീണു കിടന്നിരുന്നു.
കണ്ണുകളിൽ ഇന്നോളം കാണാത്ത നിസംഗതയും.
അയാൾ മദ്യപിച്ചിട്ടില്ലെന്ന അറിവ് അവളെ വല്ലാതെ അത്ഭുതപ്പെടുത്തി. നെടുനാളത്തെ പ്രാർത്ഥനയുടെ ഫലമാവാം ഈ മാറ്റമെന്ന് അവൾ ആശ്വസിച്ചു.
രാത്രി ഏറെ വൈകി തെറിപ്പാട്ടു പാടി കടന്നു വന്ന് പുലഭ്യം പറഞ്ഞ് പ്രഹരിക്കുന്ന ഭർത്താവായിരുന്നല്ലൊ ഇന്നലെ വരെ അയാൾ!
ഒരു ദിവസം കൊണ്ട് അയാൾക്ക് എങ്ങിനെ മാറാൻ കഴിഞ്ഞുവെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് പിടി കിട്ടിയില്ല.
പിറ്റേന്ന് മറ്റൊരത്ഭുതവും കൂടി സംഭവിച്ചു. പുകവലി, പാൻപരാഗ്, ഹാൻസ്, മുറുക്ക് എന്നിവയും അയാൾ ഉപേക്ഷിച്ചു. ഇപ്പോൾ പിറന്നു വീണ കുഞ്ഞിനെ പോലെ അയാൾ ഉറങ്ങുന്നതു കണ്ടപ്പോൾ അവളുടെ മനസ്സിൽ ഒരാന്തലുണ്ടായി. ദിവസങ്ങൾ നീങ്ങുംതോറും അവൾക്ക് വേവലാതി വർധിച്ചു.
ഈശ്വരാ ഇയാൾ എന്തിനുള്ള പുറപ്പാടാണ്? അവൾ സ്വയം ചോദിച്ചു.
എല്ലാ ദുശീലങ്ങളും ഉപേക്ഷിച്ച ഈ മനുഷ്യൻ ദൈവദൂതനോ പുരോഹിതനോ ആയി മാറുമോ എന്ന് പോലും അവൾ ശങ്കിച്ചു.
അയാൾ തികച്ചും  അപരിചിതനായി മാറിയെന്ന് അവൾ വിലയിരുത്തി. എല്ലാറ്റിനേയും ത്യജിക്കാനുള്ള കഴിവ് ഇയാൾക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
ഇയാളെ ഉപേക്ഷിക്കാൻ മുമ്പ് പലവട്ടം ശ്രമിച്ചിട്ടും താൻ പരാജയപ്പെട്ട കാര്യം അവളിൽ തികട്ടി വന്നു. പക്ഷേ ഇപ്പോൾ പേടി തോന്നുന്നു. ദുശ്ശീലങ്ങൾ ത്യജിക്കാനുള്ള കഴിവ് അയാൾ നേടി കഴിഞ്ഞിരിക്കുന്നു.
ഒരു ദിവസം ഒന്നും പറയാതെ അയാൾ പടി ഇറങ്ങി പോകുമെന്നും തന്നേയും മക്കളേയും ഉപേക്ഷിക്കുമെന്നും അവൾക്ക് വെളിപാടുണ്ടായി.
ഇല്ല. തോറ്റു കൊടുക്കാനാവില്ല. അവൾ ഉറച്ച കാൽ വെപ്പുകളോടെ മേശവലിപ്പിൽ നിന്ന് നോട്ടുബുക്കെടുത്ത് നടുവിലെ താളുകീറി.
തല പെരുത്ത് പൊട്ടുമെന്ന് തോന്നി: എല്ലാം ഉപേക്ഷിക്കാനുള്ള അങ്ങയുടെ പുറപ്പാട് എന്നെ വല്ലാതെ ആശങ്കയിലാക്കുന്നു. ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ കേണപേക്ഷിച്ച കാലത്ത് താങ്കൾ ഒരു ധിക്കാരി യായിരുന്നു. ക്രമേണ ഞാൻ വഴങ്ങി. ഇണങ്ങിചേരാനുള്ള എന്റെ കഴിവിനെ താങ്കൾ പുകഴ്ത്തുകയും ചെയ്തു. ഇപ്പോൾ ആരുടേയും നിർബന്ധമില്ലാതെ ദുശീലങ്ങളെല്ലാം  ഉപേക്ഷിക്കാനുള്ള തീരുമാനം എന്നെ ഭയപ്പെടുത്തുന്നു.
അടുത്ത ഇര ഞാനാവാം എന്നും  ഭയപ്പെടുന്നു.
അങ്ങിനെ സംഭവിക്കുന്നതിനു മുമ്പ് ഞാൻ പോകുകയാണ്.
വാതിലടച്ച് അവൾ പുറത്തിറങ്ങി.
എഴുത്ത് നാലായി മടക്കി വാതിലിന്റെ നെഞ്ചിൽ വെച്ചു.
വൈകുന്നേരം അയാൾ വന്നപ്പോൾ വീട് ഉറക്കത്തിലായിരുന്നു. വെളിച്ചമോ ആളനക്കമോ കണ്ടില്ല.
കാറ്റു വീശിയപ്പോൾ വാതിലിന്റെ നെഞ്ചിൽ നിന്നടർന്നു വീണ കടലാസ് അയാൾ കണ്ടു.
ഇരുട്ടിന് കനം വെച്ചിരുന്നുവെങ്കിലും പുറത്തിറങ്ങിയപ്പോൾ എല്ലാ വഴികളിലും അയാൾ വലിച്ചെറിഞ്ഞതെല്ലാം വാരിപ്പുണരാൻ കാത്തു നിന്നിരുന്നു.

(2002 ൽ 'വെളിച്ചം'
ഗ്രാമ പത്രം പ്രസിദ്ധപ്പെടുത്തിയത്)

Thursday, 27 September 2018

നാടുനീങ്ങുമോ?

മുതുതല കോൽക്കുന്നിൽ കരിങ്കൽ ക്വാറി തുടങ്ങാൻ നീക്കം:  മുഹമ്മദ് മുഹ്സിൻ എം.എൽ.എ. യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.

മുതുതല കാരക്കുത്തങ്ങാടിയിലെ കോൽകുന്നിൽ കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിൽ പ്രദേശവാസികൾ ആശങ്കയിൽ. പരാതി ലഭിച്ചതിനെ തുടർന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. യുടെ നേത്യത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. പരിസ്ഥിതി ലോല പ്രദേശമായ കോൽക്കുന്നിൽ കരിങ്കൽ ക്വാറി ക്രഷർ യൂണിറ്റ് തുടങ്ങാൻ അനുമതി നേടിയത് വ്യാജരേഖ ചമച്ചാണെന്ന് നാട്ടുകാരും കോൽക്കുന്ന് സംരക്ഷണ സമിതിയും കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് സംഘം സന്ദർശനം നടത്തിയത്.
വർഷങ്ങളായി പഞ്ചായത്തിലെ മൂന്നു വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തിനാകെ കുടിവെള്ളം നൽകുന്ന വാട്ടർ അതോറിറ്റിയുടെ ഒരു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. കരിങ്കൽ ഖനനം ആരംഭിക്കുന്നതോടെ ടാങ്ക് തകരുമെന്നും  പ്രദേശത്താകെ കടുത്ത കുടിവെള്ള ക്ഷാമവും പ്രകൃതി ചൂഷണവും പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുമെന്ന് നാട്ടുകാർ കരുതുന്നു. കരിങ്കൽ ക്വാറി നടത്തിപ്പുകാർ തങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തി ഉണ്ടാക്കിയ വ്യാജരേഖകൾ കോൽകുന്ന് സംരക്ഷണ സമിതി വിവരാവകാശ നിയമമനുസരിച്ച് നേടിയെടുത്തിട്ടുണ്ട്. രേഖകൾ
എം.എൽ.എ.കാണുകയും വിഷയം ഗൗരവമുള്ളതാണെന്ന്  മുഹമ്മദ്‌ മുഹ്സിൻ പ്രതികരിക്കുകയും ചെയ്തു.
കോടതിയാണ് വിഷയത്തിൽ തിരുമാനമെടുക്കേണ്ടത്. അതിന് മുമ്പ് അടിയന്തിരമായി പ്രദേശത്തെ പ്രശ്നങ്ങൾ മനസിലാക്കാൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകുമെന്നും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന പ്രവർത്തനത്തോട് യോജിക്കാൻ കഴിയില്ലെന്നും എത്രയും പെട്ടെന്നു തന്നെ വിഷയത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോൽക്കുന്നിൽ ക്വാറി വരുന്നതിന് എതിരായി പ്രദേശത്തു നിന്നും സംരക്ഷണ സമിതിയുടെയും ജനങ്ങളുടെയും പരാതി ലഭിച്ചിട്ടുണ്ടെന്ന് മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം.നിലകണ്ഠൻ പറഞ്ഞു. ഒരിക്കൽ ക്വാറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഒരാൾ പഞ്ചായത്തിൽ വന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ജനങ്ങൾക്ക് ദേഷമുണ്ടാക്കുന്ന ഒരു പ്രവർത്തനത്തിന്നും പഞ്ചായത്തിൽ നിന്നും സഹായം നൽകില്ലെന്ന് ക്വാറി ഉടമയെ അറിയിച്ചിട്ടുണ്ട്.  ഭരണ സമിതി ക്വാറിക്കെതിരെ പ്രമേയം പാസാക്കി ജില്ലാ കലക്ടർക്ക് സമർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുതുതല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.മാലതി, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.വരുൺ രഘുനാഥ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ രൂപേഷ്, ഉണ്ണികൃഷ്ണൻ, കോൽക്കുന്ന് സംരക്ഷണ സമിതി ഭാരവാഹികളായ കെ.എം. അബ്ദുറഹ്മാൻ, എം.സുധാകരൻ, നാസർ, ഷമീർ, കെ. ഫൈസൽ, ഹനീഫ എന്നിവരടങ്ങിയ സംഘമാണ് പ്രദേശത്ത് സന്ദർശനം നടത്തിയത്.

Tuesday, 25 September 2018

പാട്ടില്ലാത്ത ലോകത്തേക്ക്

കൊച്ചിൻ ആന്റോ വിടവാങ്ങി.

അനാഥത്വവും അവശ വാർധക്യവും അനുഭവിച്ചു വന്നിരുന്ന ആദ്യകാല നാടക ഗായകൻ കൊച്ചിൻ ആന്റോ (85) വിടവാങ്ങി. മൂന്നാഴ്ച മുമ്പ് അവശനിലയിൽ തൃത്താല മുടവനൂർ സ്നേഹ നിലയത്തിൽ പ്രവേശിപ്പിക്കപ്പെട്ട ആന്റോവിനെ വൈദ്യ പരിശോധനക്ക് വേണ്ടി മറ്റു അന്തേവാസികളോടൊപ്പം കോഴിക്കോട് മുക്കം കെ.എം.സി.ടി. ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു. അവിടെ വെച്ച് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ദേഹാസ്വാസ്ഥ്യം മൂർച്ഛിച്ചതിനെ തുടർന്ന് മരണപ്പെടുകയായിരുന്നുവെന്ന് സ്നേഹനിലയം പി.ആർ.ഒ. എം.പി.എ. തങ്ങൾ പറഞ്ഞു. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ പൊതുദർശനത്തിനു വെച്ച ശേഷം സംസ്ക്കരിക്കും. പഴയ കാല നാടകങ്ങളിൽ സ്ത്രീ ശബ്ദ ഗാനങ്ങളിലൂടെയാണ് ആന്റോ ശ്രദ്ധേയനായത്. നാടക ഗാനം പോലെ മധുരമുള്ളതായിരുന്നില്ല ആന്റോയുടെ ജീവിതം. മൂന്നാം  വയസിൽ മാതാവിന്റെ വേർപ്പാടിൽ ഒറ്റപ്പെട്ട ആന്റോ കുട്ടിക്കാലത്ത് കൊച്ചിയിൽ നിന്ന് എങ്ങിനെയോ കൊണ്ടോട്ടിയിൽ എത്തിയതോടെയാണ് നാടക സംഗീത ലോകത്തേക്ക് കടന്നത്. ഗായകനും സംഗീത സംവിധായകനുമായിരുന്ന ബാബുരാജിനെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. സ്ത്രീ ശബ്ദത്തിൽ മധുരമായി പാടാനുള്ള കഴിവ് തെളിയിച്ച ആന്റോ നാടക ലോകത്ത് സ്ഥിരപ്രതിഷ്ഠനായി. ബാബുരാജിന്റെ നാടക ട്രൂപ്പിലൂടെ
കേരളമൊട്ടുക്കും പാടി നടന്ന ഗായകൻ മലയാളിയുടെ മനസിൽ ചേക്കേറി. 1950 കളിൽ വിവാഹ വേദികളിൽ നടക്കുന്ന ഗാനമേളകളിൽ ആന്റോ താരമൂല്യമുള്ള ഗായകനായിരുന്നു. മദിരാശിയിലെത്തിയ ആന്റോ സിനിമകളിൽ കോറസ് ഗായകനായും ശ്രദ്ധേയനായി. നാടകത്തിന്റെ പ്രതാപം മങ്ങുകയും സിനിമകളിൽ അവസരം കുറയുകയും ചെയ്തതോടെ കാൽ നൂറ്റാണ്ടായി പാട്ടൊഴിഞ്ഞ ജീവിതമാണ് ആന്റോ പിന്നിട്ടത്. പാട്ടും പരിചരണവുമില്ലാത്ത ലോകത്തേക്ക് വ്യഖ്യാത ഗായകൻ വിടവാങ്ങുമ്പോൾ ഒരു കാലഘട്ടത്തിന്റെ സംഗീത മാധുര്യമാണ് മാഞ്ഞു പോകുന്നത്.

Monday, 17 September 2018

മഞ്ഞു തുള്ളിയിൽ കാട് കത്തുന്നു.



ബസ് യാത്രയിലാണ് അയാളെ കണ്ടുമുട്ടിയത്. ഉൾഗ്രാമങ്ങളിലൂടെ സർവീസ് നടത്തുന്ന കുറിയ ബസിൽ നല്ല തിരക്കുണ്ടായിരുന്നു. പട്ടാമ്പി ബസ്റ്റാന്റിൽ എത്തിയപ്പോഴാണ് അയാൾ ഒരു ചുമട് തൂക്കി കയറിയത്. പിൻസീറ്റിൽ ഇരിക്കുന്ന ഫ്രീക്കന്മാരുടെ കൂടെയാണ് എനിക്കും ഇത്തിരി പഴുത് കിട്ടിയത്. കോളേജ് കുമാരന്മാരെ വകഞ്ഞു മാറ്റി ഭാണ്ഡം ഓരം ചേർത്തുവെച്ച് ആഗതൻ എന്നെ നോക്കി ഇത് കൊടലൂർ വഴി പോകുന്നതല്ലേ എന്ന് ചോദിച്ചു. അതെ എന്ന് ഞാൻ പറഞ്ഞു. എന്റെ അടുത്തിരുന്ന ഒരു കുമാരൻ ആഗതന് സീറ്റ് ഒഴിഞ്ഞു കൊടുത്തപ്പോൾ ഞങ്ങൾ സഹ സഞ്ചാരികളായി.
തുണിയിൽ പൊതിഞ്ഞ വലിയ അട്ടപ്പെട്ടി കണ്ടപ്പോൾ, വളയും മാലയുമാണോ എന്ന് ഞാൻ ചോദിച്ചു. ചെണ്ട തോളിൽ തൂക്കി നടക്കാൻ പറ്റുന്നതു പോലെ തോർത്തു മുണ്ടുകൊണ്ട് പെട്ടിക്ക് കൊളുത്തുണ്ടാക്കിയത് കൗതുകം പകർന്നു. നമുക്ക് അയാളെ മുരുകൻ (പേര് സാങ്കല്പികം) എന്ന് വിളിക്കാം. നിറ വയറുമായി ബസ് നീങ്ങി. ഗവ.കോളേജിന്റെ മുന്നിൽ എനിക്ക് ഇറങ്ങണം. തിരക്കു കാരണം ബസ് സാവകാശമാണ് നീങ്ങുന്നത്. നാട്ടിലെമ്പാടും ഫാൻസി കടകളുള്ള ഇക്കാലത്ത് ഈ ചുമടും താങ്ങി നടന്നാൽ വഴി ചിലവിന് വല്ലതും കിട്ടുമോ എന്ന് വെറുതെ ഒരു ചോദ്യമെറിഞ്ഞ് മുരുകന്റെ മുഖത്തേക്ക് ഞാൻ നോക്കി. മുറുക്കി ചുവപ്പിച്ച ചുണ്ടുകൾക്കൊപ്പം വെട്ടിയൊതുക്കിയ നരച്ച മീശയും കട്ടിക്കണ്ണടയും ഒന്നു വിറകൊണ്ടു. മുരുകൻ എന്നെ ഒന്നു ചൂഴ്ന്നു നോക്കി. മുരുകന്റെ ഹൃദയത്തിലാണ് എന്റെ ചോദ്യം ചെന്നു തറച്ചത് എന്ന് ആ കണ്ണുകൾ പറഞ്ഞു. പിന്നെ അയാൾ പറഞ്ഞതെല്ലാം കാടിന്റെ കത്തലായിരുന്നു. അത് ഇങ്ങിനെ: ചെർപ്ലശ്ശേരിയിലാണ് മുരുകന്റെ വീട്. ഇപ്പോൾ ചങ്ങരംകുളത്താണ് താമസം. രാവിലെ ഏഴിന് വള, മാല, ചീർപ്പ്, കണ്ണാടി തുടങ്ങിയ ഫാൻസി ഭാണ്ഡം തൂക്കി വീട്ടിൽ നിന്നിറങ്ങും. നാല്പത്തി രണ്ട് വർഷമായി തുടരുന്ന ദിനചര്യയാണ്. ഓരോ ദിവസവും ഓരോ സ്ഥലത്തേക്ക് നീങ്ങും. ഉൾഗ്രാമങ്ങളിലാണ് വ്യാപാരം. അഞ്ചു രൂപ, പത്തു രൂപ സാധനങ്ങളായതുകൊണ്ട് വാങ്ങാനാളുണ്ട്. ഫാൻസി കടകളിൽ കൂടിയ വിലക്ക് വിൽക്കുന്ന സാധനങ്ങൾ കുറഞ്ഞ വിലക്ക് ലഭിക്കുന്നു എന്നതാണ് ആകർഷകം. അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപ വരെ വ്യാപാരം നടക്കും. കുന്നംകുളം അങ്ങാടിയിൽ നിന്നാണ് ചരക്കെടുക്കുന്നത്. അവിടെ മൊത്ത കച്ചവടക്കാരിൽ നിന്ന് കടം കിട്ടും. പക്ഷേ വില കൂടുതൽ വരും. അതു കൊണ്ട് കടമായി ചരക്കെടുക്കാറില്ല. റെഡി കാഷ് ഇടപാട് മാത്രമേയുള്ളൂ. നാളിതുവരെ ജീവിച്ചത് ഈ ഭാണ്ഡം കൊണ്ടാണ്. ഇരുപതും മുപ്പതും കിലൊ ഭാരമുള്ള കാർടൂൺ പെട്ടി തോളിൽ തൂക്കിയാണ് യാത്ര. ഓണം, പെരുന്നാൾ സീസണിൽ ഭേദപ്പെട്ട വ്യാപാരം നടക്കും. ഈ നടത്തക്കിടയിൽ ഒരിക്കൽ അറ്റാക്കുണ്ടായി. അതിനിടയിൽ ഭാര്യ പിണങ്ങി പിരിഞ്ഞു. രണ്ടു മക്കൾ അവരുടെ കൂടെയാണ്. അവൾക്ക് സ്നേഹം പണത്തിനോട് മാത്രമായിരുന്നു. അവൾ പിരിഞ്ഞ ശേഷം മറ്റൊരുത്തിയെ കെട്ടി. അവൾ കൂടെയുണ്ട്. പുതിയ ദാമ്പത്യത്തിൽ മക്കളില്ല. കഥ പെയ്തിറങ്ങുന്നതിനിടയിൽ ബസ് കല്പക സ്ട്രീറ്റ് കടന്ന് ചെർപ്ലശ്ശേരി റോഡിലെത്തി. ഹമ്പ് ചാടുന്നതിനിടയിൽ ഭാണ്ഡം ഒന്നിളകി. വളകൾ കിലുങ്ങി. ഞാൻ ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രളയം വന്നിട്ടും മനുഷ്യന് പണത്തിനോടുള്ള ആർത്തി തീരാത്തതെന്താ സാറെ? ആ ചോദ്യത്തിന് മറുപടി പറയാൻ കഴിഞ്ഞില്ല. എനിക്ക് ഇറങ്ങേണ്ട സ്ഥലത്താണ് ബസ് നിൽക്കുന്നത്. പിന്നെ കാണാമെന്ന് പറഞ്ഞ് ഞാൻ ചാടിയിറങ്ങി. പത്തു മിനുറ്റ് മാത്രം നീണ്ടു നിന്ന ഒന്നര കി.മീറ്റർ ദൂരത്തെ ബസ് യാത്രക്കിടയിൽ മുരുകൻ ഉരുക്കഴിച്ചിട്ട ജീവിതത്തിന്റെ പിടച്ചിലാണ് എന്റെയുള്ളിലിപ്പോൾ.
മുരുകന്റെ ചോദ്യം തിരയടിക്കുകയാണ്.
ഹിമബിന്ദുവിൽ കാനനം കാണിക്കാം എന്ന് കാവ്യാത്മകമായി പറയുന്നതുപോലെ
അരനൂറ്റാണ്ടിന്റെ ജീവിതമാണ് പത്തു മിനുറ്റിൽ അയാൾ അനാവരണം ചെയ്തത്. ചിലരുടെ ജീവിതം ഇങ്ങിനെയാണ്. ആർക്കോ കോറിയിടാൻ വേണ്ടി മാത്രം ജീവിച്ചു തീർക്കുന്നവർ. മുരുകനെ ഓർക്കുമ്പോഴെല്ലാം ഒരു കാട് കത്തുന്ന ചൂട് ആളിപ്പടരും എന്നുറപ്പാണ്.
(എഴുത്ത്: ടിവിഎം അലി)

Wednesday, 12 September 2018

ശിവശങ്കര ഗീതം...

വിശ്രമ വസന്തത്തിൽ കീർത്തനമെഴുതിയും
സ്വയം മറന്ന് പാടിയും
കൂമുള്ളി ശിവശങ്കരൻ...

നാലു പതിറ്റാണ്ടുകാലം ചായക്കടയിലെ പറ്റുകാർക്ക് 
രുചി വൈവിധ്യങ്ങൾ നൽകി ജീവിതം നയിച്ച ഞാങ്ങാട്ടിരി സ്വദേശി കൂമുള്ളി ശിവശങ്കരൻ വിശ്രമ വസന്ത കാലത്ത് ഭക്ത കവിയും സ്വയം മറന്ന് പാടുന്ന ഗായകനുമായി മാറിയത് വിസ്മയമാവുന്നു. സംഗീതവുമായോ സാഹിത്യവുമായോ പൂർവ്വ ബന്ധങ്ങളില്ലെങ്കിലും കഴിഞ്ഞ പതിനഞ്ച്  വർഷമായി കൂമുള്ളി ശിവശങ്കരൻ (70) ശ്രീകൃഷ്ണ കീർത്തനങ്ങളുടെ രചനയും ആലാപനവുമായി കഴിയുകയാണ്. മുപ്പത് വർഷം മുമ്പ് ഒരു അയ്യപ്പ കീർത്തനം ആദ്യമായി എഴുതിയിരുന്നുവെങ്കിലും തുടരാൻ കഴിഞ്ഞിരുന്നില്ല. ചായക്കടയിൽ വല്ലപ്പോഴും നടക്കുന്ന ചായക്കുറിക്ക് 
(പണപയറ്റ്) ഉച്ചഭാഷിണി ഏർപ്പാടാക്കുകയും ഗ്രാമഫോൺ റിക്കാർഡിൽ നിന്ന് പകൽ നീളെ പാട്ടൊഴുകി വരികയും ചെയ്യാറുണ്ടെങ്കിലും അക്കാലത്ത് നല്ലൊരു ഗാനാസ്വാദകൻ ആവാൻ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഞാങ്ങാട്ടിരി ഗ്രാമവാസികൾ ഒന്നടങ്കം എത്തുന്നതു കൊണ്ട് കടയിലെന്നും നല്ല തിരക്കായിരുന്നു. ഇഡ്ഡലിയും ചട്ണിയും, പുട്ടും കടലയും, പൊറോട്ടയും ഉള്ളിക്കറിയും ഭക്ഷിക്കാൻ എത്തുന്നവരുടെ തിരക്ക് ഒഴിഞ്ഞ നേരമില്ല. ഭർത്താവിനെ സഹായിക്കാൻ സദാസമയവും ഭാര്യ കൂടെ തന്നെ കാണും. സൈക്കിൾ കട നടത്തുന്ന കാദർക്ക, പലചരക്കുകട നടത്തുന്ന ആല്യാമുക്ക, കുഞ്ഞിപ്പുക്ക, ബാർബർ സുലൈമാനിക്ക, ഉണക്കമീനും പച്ചക്കറിയും വിൽക്കുന്ന കുഞ്ഞാപ്പുട്ടിക്ക തുടങ്ങിയവരാണ് കൂമുള്ളിയുടെ ചങ്ങാതിമാർ. ഇവരെല്ലാവരും ഓർമയാവുകയും പഴയ കെട്ടിടം തന്നെ നാടുനീങ്ങുകയും ചെയ്ത ഗ്രാമ ചരിത്രത്തിൽ കൂമുള്ളി ഇടം കണ്ടെത്തിയത്  കൃഷ്ണ സ്തുതികളിലാണ്. വർഷം തോറും ശബരിഗിരീശന്റെ സന്നിധിയിലും നാലമ്പലത്തിലും സന്ദർശനം നടത്താറുണ്ട്. ആ ആത്മീയ യാത്രയിൽ നിന്ന് പ്രചോദനം കിട്ടിയാണ് അയ്യപ്പ സ്തുതിയും മറ്റും രചിച്ചത്. ചായക്കടയിൽ തളച്ചിട്ട ജീവിതത്തിനിടയിൽ രചന തുടരാൻ കഴിഞ്ഞില്ലെങ്കിലും അന്ന് രചിച്ച കീർത്തനം ഇന്നും കാണാപാഠമാണ്. 
55-മത്തെ വയസിൽ സഹധർമിണി വിശാലാക്ഷി സമേതനായി ചായക്കടയിൽ നിന്നിറങ്ങി വിശ്രമ വസന്തത്തിലേക്ക് പലായനം ചെയ്ത ശേഷമാണ് തന്റെ ഉള്ളിലുറഞ്ഞു കിടന്നിരുന്ന ഭക്തി മാധുര്യം സർഗ്ഗധാര പോലെ ഇളകി മറിഞ്ഞത്. പുലരും മുമ്പ് പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രത്തിലും ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലും നിത്യ സന്ദർശകനാണ് ഈ 70 കാരൻ.  രണ്ട് ക്ഷേത്രത്തിലും ആയിരം ദിവസം പുലരിയിൽ എത്താൻ വ്രതമെടുത്ത ശിവശങ്കരൻ ഇതിനകം ആ ലക്ഷ്യം താണ്ടിക്കഴിഞ്ഞു. അതിനു പുറമെ ഞാങ്ങാട്ടിരി ചാക്കുരുത്തികുന്ന് നരസിംഹമൂർത്തി ക്ഷേത്രത്തിലും ദർശനത്തിന് എത്താറുണ്ട്. അവിടെ സഹസ്രനാമാലാപനം പതിവാണ്. അതു കൂടാതെ മറ്റു ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണ കീർത്തനങ്ങൾ ചൊല്ലാറുണ്ട്. 
സ്വയം മറന്ന് ഭക്തി പരവശനായി അമ്പാടി കണ്ണനിൽ മുഴുകിയാണ് കീർത്തനങ്ങൾ ചൊല്ലുന്നത്. ഇത് കണ്ടും കേട്ടും നിൽക്കുന്നവരെ കൂടി ആനന്ദത്തിലാറാടിക്കുന്ന ആലാപന സൗകുമാര്യമാണ് ശിവശങ്കര പുണ്യമായി നിറയുന്നത്.  ആറാം തരത്തിൽ
പള്ളിക്കൂടത്തോട് വിട ചൊല്ലിയ ശേഷം, ജീവിത പാഠശാലയുടെ തിരുമുറ്റത്ത്, പ്രാരാബ്ധങ്ങളുടെ അടുപ്പിൽ, കത്തുന്ന വിറകിന്റെ ചൂടറിഞ്ഞതുകൊണ്ടാവാം അനായസേന കാവ്യരചന നടത്താനും സ്വയം മറന്ന് ആലപിക്കാനും ഇദ്ദേഹത്തിന് കഴിയുന്നത്. ഗോവർധനഗിരി കൈയ്യിലുയർത്തിയ ഗോപാല കൃഷ്ണനായും, വേണു ഗാനപ്രിയ വനമാല ധരിച്ച മായാ മാധവനായും ദേവകി നന്ദന വസുദേവ പുത്രനായ അമ്പാടി കണ്ണനായും  ഭഗവാനെ വാഴ്ത്തി പാടുന്ന ശിവശങ്കരന്റെ ശബ്ദമാധുരി ക്ഷീരസാഗരം പോൽ തിരതല്ലുന്നതു കാണാം. വെളുപ്പിന്  5 മണിക്ക് മോട്ടോർ ബൈക്കിൽ ക്ഷേത്ര ദർശനത്തിന് പുറപ്പെടുന്ന യൗവ്വന യുക്തനായ വയോധികന് തുണയാവുന്നത് ആപൽ ബാന്ധവനും  അനന്ത ശയനനുമായ ഭഗവാൻ തന്നെയാണ് എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഈയിടെ  ഒരു വാഹനാപകടത്തിൽ നിന്ന്  അത്ഭുതകരമായി രക്ഷപ്പെട്ടത് ഭഗവാന്റെ കാരുണ്യം കൊണ്ടാണെന്ന് അദ്ദഹം കരുതുന്നു. പാകത്തിന് പാലും പഞ്ചസാരയും ചായപ്പൊടിയും ചേർത്തുണ്ടാക്കുന്ന ശിവശങ്കരന്റെ ചായക്ക് ആരാധകർ ഏറെയുണ്ടായിരുന്നു. ഇപ്പോഴാവട്ടെ ശിവശങ്കരന്റെ കൃഷ്ണ സ്തുതി കേട്ടാലും മനം നിറയും എന്നാണ് ആരാധക പക്ഷം. ചെത്തു തൊഴിലാളിയായിരുന്ന കൃഷ്ണൻകുട്ടി - കാർത്യായനി ദമ്പതികളുടെ മകനായ ശിവശങ്കരന് തുണയായി ഭാര്യ വിശാലാക്ഷി നിഴൽ പോലെ കൂടെയുണ്ട്. കൃഷ്ണദാസ്, പമ്പാവാസൻ, നന്ദകുമാർ, സ്വയം പ്രഭ എന്നിവർ മക്കളും, ഷീജ, അനീഷ, സുജീഷ, ശശിധരൻ എന്നിവർ മരുമക്കളുമാണ്. ഐശ്വര്യദായകരായ എട്ട് പേരകുട്ടികളും ഭക്തപ്രിയനായ
കൂമുള്ളി ശിവശങ്കരന്റെ ഗാനധാരക്ക് മുന്നിൽ കളഭ പുഞ്ചിരിയോടെ തൊഴുതു നിൽക്കുന്നുണ്ട്. ശിവശങ്കരന്റെ കാവ്യ സർഗ്ഗാത്മകതക്ക് മേൽ ആത്മീയതയുടെ മയിൽ പീലിയാണ് തുയിലുണർത്തുന്നത്.

(എഴുത്തും ചിത്രവും: 
ടിവിഎം അലി)


Sunday, 26 August 2018

മുരളീരഥമുരുളുന്നു നിത്യം!



സേവന രംഗത്ത് മുരളീധരൻ സജീവ സാന്നിധ്യം.

പട്ടാമ്പിയിൽ എവിടെ നോക്കിയാലും വേളേരി മഠത്തിൽ മുരളീധരനെ കാണാം. ഓരോ ദിവസവും സേവനത്തിന് മാറ്റി വെച്ച വ്യക്തിയാണ് ഇദ്ദേഹം. പ്രളയ ദിനങ്ങളിലാണ് മുരളിയുടെ സേവന സമർപ്പണ സന്നദ്ധത ഏവരും ഗൗരവമായി തിരിച്ചറിഞ്ഞത്. ഭാരതപ്പുഴയിൽ ക്രമാതീതമായി വെള്ളം ഉയരാൻ തുടങ്ങിയ ദിവസം മുരളി തന്റെ fb പേജിൽ ദീർഘവീക്ഷണത്തോടെ ഒരു പോസ്റ്റിട്ടു: വെള്ളപ്പൊക്കം മൂലം വീടുകളിൽ താമസിക്കാൻ കഴിയാത്തവർക്കും യാത്ര തടസ്സപ്പെട്ടവർക്കും തന്റെ ചൈതന്യ വർക്കിങ്ങ് വിമൻസ് ഹോസ്റ്റലിൽ സൗജന്യമായി താമസവും ഭക്ഷണവും നൽകാൻ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള പോസ്റ്റായിരുന്നു അത്. ഇത് പിറ്റേന്ന് പത്രത്തിലും അച്ചടിമഷി പുരണ്ടു. നിളയിൽ മലവെള്ള പാച്ചിലുണ്ടാവുകയും തീവണ്ടി ഗതാഗതം ഉൾപ്പെടെയുള്ള  യാത്രാ സംവിധാനം നിലക്കുകയും ചെയ്തപ്പോൾ പെരുവഴിയിലായ നിരവധി സ്ത്രീകളും കുട്ടികളും എത്തിയത് മുരളിയുടെ ഹോസ്റ്റലിലാണ്. മുരളിയുടെ സുരക്ഷാ സംവിധാനം കേട്ടറിഞ്ഞ് ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജും തഹസിൽദാർ കാർത്യായനി ദേവിയും ചൈതന്യ  ഹോസ്റ്റലിലെത്തി അന്തേവാസികളെ കാണുകയും മുരളിയുടെ ജീവകാരുണ്യ
സേവന സന്നദ്ധതയെ പ്രശംസിക്കുകയും ചെയ്തു.
ഇതിനു പുറമെ പട്ടാമ്പി ഗവ.ഹൈസ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലും മുരളിയുടെ സേവനം തുടർന്നു. മലവെള്ളം പിൻവാങ്ങിയതോടെ പട്ടാമ്പി പാലത്തിൽ അടിഞ്ഞുകൂടിയ ടൺ കണക്കിന് പുഴ മാലിന്യം നീക്കാനും ചെളി കയറിയ വീടുകളും കടകളും സ്ഥാപനങ്ങളും വൃത്തിയാക്കാനും കൂടെ മുരളിയുമുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പ് പട്ടാമ്പി ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി നടപ്പാക്കിയതോടെയാണ് പ്രവാസിയായിരുന്ന മുരളി ശ്രദ്ധേയനാവാൻ തുടങ്ങിയത്. പട്ടാമ്പി പോലീസ് സ്റ്റേഷന്റെ മുന്നിലുള്ള ബസ് വെയ്റ്റിങ്ങ് ഷെൽട്ടറിനു സമീപത്തും പട്ടാമ്പി പാലത്തിന്റെ ഇരുവശങ്ങളിലും ഉദ്യാനം നിർമിച്ചു കൊണ്ടാണ് മുരളി തന്റെ സേവന സന്നദ്ധതക്ക് ഹരിതാഭ പകർന്നത്. അങ്ങിനെ നഗരത്തിന്റെ ഉദ്യാനപാലകനായി മാറിയ മുരളി മായാജാല പ്രകടനത്തിലൂടെ മാന്ത്രിക ആസ്വാദക സദസിലും പ്രിയ താരമായി. ആരിൽ നിന്നും പ്രതിഫലം വാങ്ങാതെയാണ് മുരളിയുടെ മാന്ത്രിക പ്രകടനം. ഇതോടൊപ്പം അവശരേയും രോഗികളേയും സഹായിക്കുന്നവരുടെ സാന്ത്വന കൂട്ടായ്മയിലും, റോട്ടറി ക്ലബിലും, ജനമൈത്രി സമിതിയിലും, വ്യാപാരികളുടെ ക്ഷേമ പ്രവർത്തന സംഘത്തിലും,
ജൈവ പച്ചക്കറി കർഷകൻ,  ബയോഗ്യാസ് പ്ലാന്റ്
പ്രചാരകൻ തുടങ്ങിയ മേഖലകളിലും മുരളിയെ കാണാം. പതിനെട്ടു വർഷം മസ്ക്കറ്റിൽ ജോലി ചെയ്ത മുരളി ബഹുഭാഷാ വാഗ്മി കൂടിയാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, അറബിക്, സിംഹള, ബംഗ്ല, തഗാളൊ, സോഹീലി തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യാനറിയാം. ഇദ്ദേഹത്തിന്റെ സേവന സന്നദ്ധതക്ക് മന്ത്രിമാരിൽ നിന്നും മറ്റു ജനപ്രതിനിധികളിൽ നിന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പട്ടാമ്പി വേളേരി മഠത്തിൽ ശേഖരൻ നായർ - കാർത്യായനി അമ്മ ദമ്പതികളുടെ മകനാണ് മുരളീധരൻ.
ഭാര്യ: ഗീത.
മക്കൾ: നമിത, അമൃത.
പട്ടാമ്പി പന്തക്കൽ റോഡിൽ വേളേരി മഠത്തിൽ താമസിക്കുന്ന മുരളീധരൻ സദാ സേവന സന്നദ്ധനാണ്. ആർക്കും ബന്ധപ്പെടാം.
ഫോൺ:
9846 205 424.

ശാസ്ത്ര കൗതുകം


 



ചൊവ്വയുടെ ഉള്ളറകളറിയാൻ ഇൻസൈറ്റ് പ്രയാണം തുടരുന്നു.

ചൊവ്വക്ക് ദോഷമുണ്ടോ എന്നറിയാൻ ഏതാനും മാസം കൂടി കാത്തിരിക്കാം. നാസയുടെ ബഹിരാകാശ പേടകമായ മാർസ് ഇൻസൈറ്റ് പാതി ദൂരം പിന്നിട്ടു കഴിഞ്ഞു. മൂന്നര മാസം മുമ്പാണ് പേടകം യാത്ര പുറപ്പെട്ടത്. ഇതിനകം 27.7 കോടി കി.മീറ്റർ ദൂരം താണ്ടി കഴിഞ്ഞു. ഇനി മൂന്നു മാസം കൂടി കഴിഞ്ഞാൽ പേടകം 20.8 കോടി കി.മീറ്റർ ദൂരം കൂടി പിന്നിടും. അതോടെ ചൊവ്വയിലെ എൽസിയം പ്ലാനിഷ്യ എന്നറിയപ്പെടുന്ന പ്രത്യേക മേഖലയിൽ പേടകം എത്തും. ഗ്രഹത്തിന്റെ അജ്ഞാതമായ ഉള്ളറകളറിയാനും താപനില രേഖപ്പെടുത്താനുമുള്ള നാസയുടെ പ്രഥമ ദൗത്യമാണിത്. ഒരു യന്ത്ര ചുറ്റികയും പ്രകമ്പനം അളക്കാനുള്ള സംവിധാനവും പേടകം കരുതിയിട്ടുണ്ട്. പ്രതലത്തിൽ നേരിട്ട് സ്ഥാപിക്കാൻ അത്യാധുനിക സീസ്മോ മീറ്ററുമുണ്ട്. ഇതിലൂടെ ചൊവ്വയുടെ പ്രകമ്പനങ്ങൾ രേഖപ്പെടുത്താനും കഴിയും. ചൊവ്വാ ദോഷത്തിന്റെ പേരിൽ നിരവധി യുവതീ യുവാക്കളുടെ വിവാഹ ജീവിതത്തിൽ വില്ലനായി നിൽക്കുന്ന ഈ ഗ്രഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം കൈ വന്നിരിക്കുകയാണെന്നും ചില ശാസ്ത്ര കുതുകികൾ ഹാസ്യ രൂപേണ പറയുന്നുണ്ട്.

ചരിത്രമെഴുതാൻ 'ഗഗന്യാൻ'




വി.ആർ.ലളിതാംബിക:
ചരിത്ര ദൗത്യവുമായി മലയാളി വനിത!

ബഹിരാകാശ മനുഷ്യ ദൗത്യത്തിനൊരുങ്ങുന്ന ഐ.എസ്.ആർ.ഒ. പ്രതീക്ഷയർപ്പിക്കുന്നത് മലയാളി വനിതയിൽ!
മുപ്പത് വർഷമായി ഐ.എസ്.ആർ.ഒ.യിൽ വിക്ഷേപണ സാങ്കേതിക വിദ്യയിൽ സ്പെഷലിസ്റ്റായി പ്രവർത്തിക്കുന്ന ഡോ. വി.ആർ.ലളിതാംബിക (56) യാണ് ചരിത്രം രചിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിലെ ഡപ്യൂട്ടി ഡയറക്ടരായ ലളിതാംബിക പുതിയ നിയോഗം ഏറ്റെടുക്കാൻ മൂന്ന് മാസം മുമ്പാണ് ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ആസ്ഥാനത്തെത്തിയത്.
2001 ൽ സ്പേസ് ഗോൾഡ് മെഡലും, 2013 ൽ പെർഫോമൻസ് എക്സലൻസ് അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇവർ നേടിയിട്ടുണ്ട്. ബഹിരാകാശ മനുഷ്യ ദൗത്യത്തിന് നിലവിലുണ്ടായിരുന്ന വെല്ലുവിളികൾ നാല് വർഷം മുമ്പുതന്നെ ഐ.എസ്.ആർ.ഒ. തരണം ചെയ്തിട്ടുണ്ട്. വിക്ഷേപണ വാഹനത്തിന്റെ രൂപകൽപനയും നിർമാണവും നിർവഹിക്കപ്പെട്ടതോടെ ഈ രംഗത്ത് വൻ കുതിപ്പിനൊരുങ്ങുകയാണ് ഐ.എസ്.ആർ.ഒ.
ജി.സാറ്റ് 19 ഉപഗ്രഹം കഴിഞ്ഞ വർഷം വിക്ഷേപിച്ചപ്പോൾ ഡിജിറ്റൽ ഓട്ടോ പൈലറ്റ് (ഡി.എ.പി.) സംവിധാനം രൂപപ്പെടുത്തിയത് ഡോ.വി.ആർ.ലളിതാംബികയായിരുന്നു. കഴിഞ്ഞ വർഷം പി.എസ്.എൽ.വി.യിൽ 104 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച് ചരിത്രമെഴുതിയപ്പോൾ ആ ദൗത്യസംഘത്തിന് ചുക്കാൻ പിടിച്ചത് ഈ മലയാളി മങ്കയായിരുന്നു. 2022 ൽ ഒരിന്ത്യക്കാരൻ ബഹിരാകാശത്ത് കാലു കുത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ഗഗനചാരിയെ തിരഞ്ഞെടുക്കുന്ന ചുമതലയും ഇവരിലർപ്പിതമാണ്. 1984 ൽ ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ രാകേശ് ശർമ റഷ്യൻ പേടകത്തിലാണ് ചരിത്ര നിയോഗം പൂർത്തിയാക്കിയിരുന്നത്. ഇന്ത്യൻ വംശജയും അമേരിക്കൻ പൗര യുമായ കൽപന ചൗളയും സുനിത വില്യംസും നാസയുടെ ബഹിരാകാശ ദൗത്യത്തിലാണ് ചരിത്രം രചിച്ചത്. ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് 'ഗഗന്യാൻ' എന്നാണ് പേരിട്ടിരിക്കുന്നത്.  ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.കെ.ശിവനാണ് രാജ്യത്തെ വനിതകൾക്ക് അഭിമാനമാവുന്ന തീരുമാനത്തിലൂടെ ഡോ.വി.ആർ.ലളിതാംബികയെ ദൗത്യമേല്പിച്ചത്.

Saturday, 25 August 2018

സ്വപ്ന വേദികളിൽ സതീഷിന് നൃത്തമാടണം



ഭാരതപ്പുഴയുടെ പ്രളയാനന്തര വരൾച്ച ചിത്രീകരിച്ച് മടങ്ങുമ്പോഴാണ് കൊടുമുണ്ട ഗേറ്റിൽ വെച്ച് ആ ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിച്ചത്. എന്റെ കൂടെ ഗോപി മാഷുമുണ്ട്.  നിളയുടെ രൂപ ഭാവ മാറ്റങ്ങളെ കുറിച്ച് ഞാനും ഗോപി മാഷും സംസാരിക്കുന്നതിനിടയിലേക്കാണ് അയാൾ പൊടുന്നനെ കയറി വന്നത്. ഞങ്ങളുടെ നേരെ അയാൾ ടിക്കറ്റ് നീട്ടി.  വേണ്ടെന്ന് ആംഗ്യത്തിൽ പറഞ്ഞൊഴിഞ്ഞെങ്കിലും രണ്ടു മൂന്നു വട്ടം അയാൾ ഞങ്ങളുടെ മുന്നിലൂടെ തന്നെ നടന്നു. എന്തോ ഒരു അസാധാരണത്വം അയാളിലുണ്ടെന്ന് അപ്പോൾ എനിക്ക് തോന്നാതിരുന്നില്ല.
അതിനിടയിൽ ഗോപി മാഷ് അയാളെ വിളിച്ച് 'സതി' യല്ലേ എന്ന് സംശയ നിവൃത്തി വരുത്തി. ഗോപി മാഷ് കുശലം പറഞ്ഞ് അയാളെ വിട്ടു. എന്നിട്ട് സതിയെ കുറിച്ച് ഒന്നു രണ്ടു വാക്കിലൂടെ എനിക്ക് പരിചയപ്പെടുത്തി. പട്ടാമ്പിക്കുള്ള ബസ് കാത്തിരിക്കുകയാണ് ഞാൻ. എന്നെ പറഞ്ഞയച്ചിട്ടു വേണം ഗോപി മാഷിന് വീട്ടിലെത്താൻ. അതിനിടയിൽ ഒന്നു രണ്ടു തവണ റെയിൽവേ ഗേറ്റ് അടയുകയും തീവണ്ടികൾ കടന്നു പോകുകയും ചെയ്തു. തിരക്കൊഴിഞ്ഞ രണ്ടു ബസും ഞാൻ വിട്ടു. എനിക്കെന്തോ സതിയെക്കുറിച്ച് കുറച്ചു കൂടി അറിയണമെന്ന് തോന്നി. ഞാൻ അയാളെ വിളിച്ച് അരികിലെ കസേരയിലിരുത്തി കുശലം ചോദിച്ചു. സംസാരിക്കുമ്പോൾ ഇ.എം.എസിനെപ്പോലെ അല്പം വിക്കുണ്ട്. കണ്ണുകൾക്കും ചലന വ്യതിയാനമുണ്ട്. താടിയും മുടി നീട്ടി വളർത്തിയിട്ടുണ്ട്. ലോട്ടറി വകുപ്പിന്റെ മുദ്ര പതിച്ച ഓവർ കോട്ടും ചുവന്ന ലുങ്കിയുമാണ് വേഷം. ഞാൻ സതിയെ വായിച്ചെടുക്കാനുള്ള ശ്രമം തുടങ്ങി. അതറിഞ്ഞിട്ടാവണം സതി തന്റെ ജീവിത ചിത്രം പതുക്കെ അനാവരണം ചെയ്തു. മൂന്നാം വയസ് മുതൽ സിനിമാറ്റിക് ഡാൻസറാണ് സതി. ഗുരുക്കന്മാരില്ല. മൈക്കിൾ ജാക്സനെ അനുകരിച്ചാണ് കുട്ടിക്കാലത്ത് ആട്ടം തുടങ്ങിയത്. പെരുമുടിയൂർ സ്കൂളിൽ വാർഷികാഘോഷ വേദികളിൽ ബ്രേക്ക്‌ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്. നാട്ടിലും ചില വേദികളിൽ നൃത്തമാടിയിട്ടുണ്ട്. പരേതനായ ഗോപാലകൃഷ്ണൻ നായരുടേയും സ്കൂൾ പാചക തൊഴിലാളിയായിരുന്ന സുലോചനയുടേയും മകനാണ് സതി എന്ന സതീഷ് (30). പെരുമുടിയൂർ സിതാര മണ്ഡപത്തിനു സമീപം സതീഷ് മന്ദിരത്തിൽ, വയോധികയായ  അമ്മയോടൊപ്പമാണ് താമസം. കഴിഞ്ഞ ആറ് വർഷമായി ചെറുശ്ശേരി ശിവക്ഷേത്രത്തിൽ താൽക്കാലിക കഴകക്കാരനായി രാവിലെയും വൈകുന്നേരവും സേവനമനുഷ്ഠിക്കുന്ന സതി, പകൽ മുഴുവൻ ലോട്ടറി വില്പനക്കാരനാണ്. ദിവസേന പത്ത്, പതിനഞ്ച് കി.മീറ്റർ ദൂരം നടക്കുന്ന സതി മിക്കവാറും മലപ്പുറം ജില്ലയിലെ കൊടുമുടി വരെ പോയി ഭാഗ്യ വില്പന നടത്താറുണ്ട്. ശരാശരി രണ്ടായിരം രൂപയുടെ ടിക്കറ്റ് വിൽക്കാറുണ്ട്. പ്രധാന ജീവിതോപാധി ഭാഗ്യവില്പന തന്നെയാണ്. സേവനം നടത്തുന്നത് സംസ്ഥാന സർക്കാരിനു വേണ്ടിയാണെങ്കിലും ഇത് സർക്കാർ ജോലിയായി സമൂഹം കാണുന്നില്ല എന്ന സങ്കടം സതിയുടെ വാക്കുകളിലുണ്ട്. ഒരു സുഹൃത്തിന്റെ സഹായത്തോടെ ഈയിടെ ഫ്ലവേഴ്സ് ചാനലിന്റെ കോമഡി ഷോ പ്രോഗ്രാമിൽ ഓഡിഷൻ ടെസ്റ്റിനു പോയിരുന്നു. നല്ല പ്രകടനം കാഴ്ചവെച്ച സതിയെ പ്രോഗ്രാമിലേക്ക് സെലക്ട് ചെയ്തതായി പറഞ്ഞിരുന്നു. ഫ്ലവേഴ്സിന്റെ സ്റ്റേജ് ലഭിച്ചാൽ തന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാവും എന്ന പ്രതീക്ഷയിലാണ് സതി. കണ്ണിന് ജന്മനാൽ അല്പം കാഴ്ച കുറവുണ്ടെങ്കിലും പരിമിതികളുടെ വന്മതിലുകൾ താണ്ടാനുള്ള ആർജ്ജവം സതി നിലനിർത്തുന്നുണ്ട് എന്ന് എനിക്ക് ബോധ്യമായി.
ഭാരതപ്പുഴ കര കവിഞ്ഞൊഴുകിയപ്പോൾ വീടുവിട്ട് പലായനം ചെയ്യേണ്ടി വന്ന അനുഭവവും സതി പങ്കുവെച്ചു. ദുരിതാശ്വാസ ക്യാമ്പ് വിട്ട സതിയും അമ്മയും പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിലാണ്. എല്ലാ കുറവുകളിൽ നിന്നും കനവിൽ കണ്ട നിറവുകളിലേക്കും നിറപ്പകിട്ടാർന്ന നൃത്തവേദികളിലേക്കും എത്തിച്ചേരാൻ
സതിക്ക് കഴിയട്ടെ എന്ന് ഞങ്ങൾ ആശംസിച്ചു.  പ്രളയം മൂലം നറുക്കെടുപ്പ് മാറ്റി വെച്ച രണ്ട് നിർമൽ ലോട്ടറി ടിക്കറ്റ് ഞങ്ങൾ വാങ്ങി. ഹൃദയം കൊണ്ട് നിർമലമായ ആ യുവാവിന് മംഗളങ്ങൾ നേർന്നു കൊണ്ട് ഞാൻ അടുത്ത ബസിൽ കയറി.

Thursday, 9 August 2018

ഒരു കർക്കിടക സ്മരണ...

വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ്. നിറവയറുമായി നിള ഇരുകര മുട്ടി ഒഴുകുകയാണ്.
ഞാൻ പട്ടാമ്പി പാലത്തിലൂടെ സൈക്കിളിൽ വരികയായിരുന്നു .
എന്റെ മുന്നിലൂടെ ഒരാൾ കുട ചൂടി നടക്കുന്നുണ്ട്.
അയാൾ തിരക്കിട്ടോടുന്നതുപോലെ അല്പം വേഗത്തിലാണ്.
പൊടുന്നനെ പാലത്തിലൂടെ അതിവേഗം ഒരു ബസ്‌ വന്നു.
അപ്പോൾ ശക്തമായ കാറ്റടിച്ചു. നോക്കി നിൽക്കെ ഒരു
ബലൂണ്‍ പറന്നു പോകുന്നത് പോലെ ഒരു കുട പുഴയിൽ വീണു.
കുടയോടൊപ്പം ആ മനുഷ്യനും മദിച്ച് ഒഴുകുന്ന പുഴയിൽ കലർന്നു.
പിന്നെ പുഴയിൽ നിന്ന് ഉയർന്നത് ദിഗന്തം നടുക്കുന്ന നിലവിളിയാണ്.
അതുകേട്ടു ആളുകൾ അങ്ങാടിയിൽ നിന്ന് ഓടിയെത്തി. നീന്തൽ അറിയുന്നവർ
പുഴയിലേക്ക് എടുത്തു ചാടി. പുഴയിൽ നല്ല ഒഴുക്കാണ്. അതിവേഗം ഒഴുകി
പോകുന്ന ഒരു കുട മാത്രം ഇപ്പോൾ പാലത്തിൽ നിൽക്കുന്നവർക്ക് കാണാം.
നിള ഉന്മാദിനിയായി ഒഴുകുന്നത്‌ കാണാൻ എത്തിയവർ തരിച്ചു നിൽക്കുകയാണ്.
നിമിഷങ്ങൾക്കകം ദൂരെ ഒരു കറുത്ത പൊട്ടു പോലെ കുട മറഞ്ഞു.
ഒരു ജീവൻ നിളയിൽ ഓളമായി ഒഴുകി.
രക്ഷിക്കാൻ പുഴയിൽ ചാടിയവർ നിരാശരായി കര കയറി.
കടം വാങ്ങിയ കുടയുമായി മരുന്ന് വാങ്ങാൻ അങ്ങാടിയിൽ
പോയ ഒരു പാവം മനുഷ്യന്റെ മരണത്തിനു സാക്ഷിയായി പലരുമുണ്ടായിരുന്നു.
പക്ഷെ ഓരോ കർക്കിടകത്തിലും ആ പാവം മനുഷ്യൻ എന്റെ
ഓർമകളിൽ പെയ്തിറങ്ങുകയാണ്‌.
ഈ കർക്കിടകത്തിലും മൂന്നു പേരുടെ ജീവൻ നിളയിൽ ഒഴുകിയിട്ടുണ്ട്.
ഒരാൾ ജീവിതപ്പാച്ചിലിന് തടയിടാനാണ് ചാടിയതെങ്കിൽ രണ്ടു പേർ മീൻ പിടിക്കാനിറങ്ങിയതായിരുന്നു. ഓരോ മഴക്കാലത്തും
നിളയിൽ ഒഴുകിപ്പോയ ജീവിതങ്ങളുടെ കണക്ക് ഏത് കാനേഷുമാരിയിലാണുണ്ടാവുക?
അന്തം കെട്ട മണലെടുപ്പിൽ കുഴിഞ്ഞു പോയത് നിളയുടെ സ്വർണ്ണമേനിയാണ്. അവിടെ തഴച്ചു വളർന്ന ആറ്റുവഞ്ഞിക്കാട്ടിൽ കുടുങ്ങി കിടന്ന മൃത സ്വപ്നങ്ങൾ തിന്ന് വളർന്നത് മത്സ്യങ്ങളാണ്. ഓള പരപ്പിൽ പുളയുന്നത് ദുരന്ത വാർത്തകളാണ്. അപ്പോഴെല്ലാം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ആവതില്ലാതെ പ്രാദേശിക ഭരണകൂടങ്ങൾ കൈമലർത്തുകയാണ്.
പുഴയിൽ നിന്ന് കുഴിയിലേക്കും കുഴിയിൽ നിന്ന് കാട്ടിലേക്കും നിള പരിവർത്തനം ചെയ്തു കൊണ്ടിരിക്കുമ്പോഴും
കൗമാരത്തിലെ നിളയോളങ്ങളാണ് മനസ്സിൽ ഉറവയെടുക്കുന്നത്.
അതുകൊണ്ടാണ്
നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും പഴയൊരു കാഴ്ച കർക്കിടക മഴ പോലെ,
കണ്ണീർ മഴ പോലെ ഓരോ മഴക്കാലത്തും എന്നെ പൊതിയുന്നത്.
------------------------
ടി.വി.എം. അലി
------------------------

Monday, 6 August 2018

നോബിൾ ബാബു:


മാഞ്ഞു പോകാത്ത നിറക്കൂട്ട് ...

സ്വന്തം പേരു പോലും വിസ്മൃതിയിലാവുകയും ഒരു താര രാജാവിന്റെ കഥാപാത്ര നാമമായി അറിയപ്പെടേണ്ടി വരികയും ചെയ്ത അപൂർവ്വതയാണ് അകാലത്തിൽ പൊലിഞ്ഞ നോബിൾ ബാബു എന്ന കലാകാരന്റെ ജീവിതം.
പള്ളിപ്പുറം ചെറുകുടങ്ങാട് സ്വദേശി ബാലകൃഷ്ണൻ - ചെമ്പ്ര കൊണ്ടപ്പുറത്ത് ചിന്താമണി ദമ്പതികളുടെ മകന്റെ പൂർവ്വനാമം ശങ്കരനാരായണൻ എന്നായിരുന്നു. അച്ഛനും അമ്മയും അവനെ അപ്പു എന്നു വിളിച്ചു. മാവൂർ റയോൺസിൽ ജീവനക്കാരനായിരുന്ന ബാലകൃഷ്ണൻ കമ്പനി ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റിയതോടെയാണ് അപ്പുവിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. ഹിന്ദി സൂപ്പർ സ്റ്റാർ രാജേഷ് ഖന്നയുടെ 'ബാബു' എന്ന ഹിറ്റ് സിനിമ റിലീസായ സമയം. സിനിമയിലെ ടൈറ്റിൽ കഥാപാത്രമായി ഒന്നര വയസുകാരൻ മാറുകയായിരുന്നു. ക്വാർട്ടേഴ്സിലെ അന്തേവാസികളാണ് അപ്പുവിനെ ബാബുവായി വാഴിച്ചത്. അങ്ങിനെ രേഖകളിലും ബാബു സ്ഥിരപ്രതിഷ്ഠനായി.
താര രാജാവിന്റെ കഥാപാത്രമായത് യാദൃശ്ചികതയാണെങ്കിലും ബാബുവിന്റെ ഉള്ളിലൊരു കലാകാരൻ ഒളിഞ്ഞു കിടന്നിരുന്നു. ക്ലാസിക് സാഹിത്യ കൃതികൾ വായിച്ചും സംഗീതം ആസ്വദിച്ചും പ്രകൃതിയെ സ്നേഹിച്ചും ആരും കേൾക്കാതെ മൂളിപ്പാട്ട് പാടിയും ആരും കാണാതെ ചിത്രങ്ങൾ വരച്ചും വളർന്ന ബാബുവിന് ഐ.എ.എസ്.നേടുക എന്നൊരു ലക്ഷ്യവും കൂടി ഉണ്ടായിരുന്നു. ബിരുദമെടുത്തതിനെ തുടർന്ന്, ബാബു 1991 ൽ ഐ.എ.എസ് പരീക്ഷ എഴുതി. പ്രിലിമിനറി ലിസ്റ്റിൽ ഇടം നേടി. അന്നേരം അലിഗഡിലെ ചില വിദ്യാർത്ഥികൾ നൽകിയ കേസിനെ തുടർന്ന് പ്രിലിമിനറി ലിസ്റ്റ് കോടതി റദ്ദാക്കി.  അതോടെ ഐ.എ.എസ്.സ്വപ്നം വെടിഞ്ഞ് വേദം പഠിക്കാനും കാശിയിൽ പോയി സന്യസിക്കാനും ബാബു തീരുമാനിച്ചു. വീട്ടുകാർ ഇത് മണത്തറിയുകയും നീണ്ടു നിന്ന സമ്മർദ്ദങ്ങളെ തുടർന്ന് ഗാർഹസ്ഥ്യത്തിലേക്ക് മടങ്ങുകയും ചെയ്തു.
അതിനിടയിൽ
റയോൺസിൽ നിന്ന്
വിരമിച്ച ബാലകൃഷ്ണൻ 1983ൽ പട്ടാമ്പിയിൽ നോബിൾ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം തുടങ്ങി. പിതാവിനോടൊപ്പം ബാബുവും ഇലക്ട്രിക്കൽ ട്രീറ്റ്മെൻറിൽ മുഴുകി. അങ്ങിനെ കൊണ്ടപ്പുറത്ത് ബാബു, നോബിൾ ബാബുവായി.
ചിത്രകാരൻ, ഗായകൻ, സാഹിത്യാസ്വാദകൻ,
പരിസ്ഥിതി പ്രവർത്തകൻ, പൊതുപ്രവർത്തകൻ,
എല്ലാറ്റിനുമുപരി മനുഷ്യ സ്നേഹി എന്നിങ്ങനെ പട്ടാമ്പിയുടെ പൊതുമണ്ഡലത്തിൽ അരികു ചേർന്ന് നടന്ന ബാബുവിന് അർഹിക്കുന്ന അംഗീകാരമൊന്നും ലഭിക്കാതെ പോയത് അദ്ദേഹം അതൊന്നും ആഗ്രഹിക്കാത്തതു കൊണ്ടായിരിക്കാം. ആഗ്രഹിച്ചതെല്ലാം
കൈവിട്ടകന്നു പോയതിന്റെ നൊമ്പരം ഉള്ളിലുറഞ്ഞു കിടന്നതുകൊണ്ടാവാം തന്റെ സർഗ്ഗ സിദ്ധികളൊന്നും ആസ്വാദക ലോകത്തിന്റെ മുന്നിൽ നിരത്തിവെക്കാൻ ബാബു നിന്നില്ല. ജീവിത യാത്രക്കിടയിൽ നിരത്തിൽ ചിതറി വീണ നിറക്കൂട്ടായി മാഞ്ഞു പോകുമ്പോഴും, നിറമുള്ള ചിത്രമായി മനസ്സിൽ ചിലരെങ്കിലും ചിരകാലം
സൂക്ഷിക്കുമെന്നുറപ്പാണ്.
നിളയെ നെഞ്ചേറ്റിയ ഏതാനും പരിസ്ഥിതി സ്നേഹികളോടൊപ്പം
ബാബുവിനെ കാണാനും ഇടപഴകാനും കഴിഞ്ഞതിന്റെ നനുത്ത ഓർമകളെ ദീപ്തമാക്കിയത് രാംജി പെരുമുടിയൂരിന്റെ മുഖമൊഴിയാണ്.
നട്ടുച്ചക്ക് അസ്തമിച്ച സർഗ്ഗ പ്രകാശത്തെ രേഖപ്പെടുത്താൻ ആ സ്വരമാസിക ഇല്ലായിരുന്നുവെങ്കിൽ
ബാബുവിന്റെ സർഗ്ഗ സ്പന്ദനങ്ങൾ ആരോരും അറിയാതെ പോകുമായിരുന്നു.

Tuesday, 31 July 2018

സർഗയിൽ സൂര്യനണഞ്ഞു...

ബാലസാഹിത്യ കുലപതി എം.എസ്.കുമാർ വിടവാങ്ങി.

കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനും അധ്യാപകനുമായ എം.എസ്.കുമാർ (73) നിര്യാതനായി. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ ചെർപ്ലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി പ്രമേഹരോഗബാധിതനായിരുന്നെങ്കിലും മരണം വരെ അദ്ദേഹം കർമ്മനിരതനായിരുന്നു. തിങ്കളാഴ്ച രാത്രി 7 മണിയോടെ ഞാങ്ങാട്ടിരി 'സർഗ'യിൽ കൊണ്ടുവന്ന മൃതദേഹം പൊതുദർശനത്തിനു വെച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. തുടർന്ന് 4 മണിക്ക് ഞാങ്ങാട്ടിരിയിൽ സർവ്വകക്ഷി അനുശോചന യോഗം ചേരും. ദീർഘകാലം അധ്യാപകനായിരുന്ന എം.എസ്.കുമാറിനോടുള്ള ആദരസൂചകമായി ഞാങ്ങാട്ടിരി എ.യു.പി.സ്കൂളിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മലയാളത്തിന്റെ കുഞ്ഞു മക്കൾക്ക് മധുര നാരങ്ങ പോലെ നുണഞ്ഞിറക്കാൻ കഴിയുന്ന എഴുപതിൽപരം ബാലസാഹിത്യ കൃതികളും അഞ്ച് നോവലുകളും അഞ്ച് ചെറുകഥാ സമാഹാരങ്ങളും സമ്മാനിച്ച എം.എസ്.കുമാർ എഴുത്തിന്റെ അമ്പതാണ്ട് ആഘോഷിച്ചത് കഴിഞ്ഞ വർഷമാണ്. നാടിന്റെ ആഘോഷമെന്ന നിലയിലാണ് ജൂബിലി കൊണ്ടാടിയത്.
1945ൽ നിളാതീരത്തുള്ള ഞാങ്ങാട്ടിരി ഗ്രാമത്തിൽ മുളക്കൽ വീട്ടിൽ ശങ്കുണ്ണി എഴുത്തച്ഛൻ - ജാനകി അമ്മ ദമ്പതികളുടെ മകനായി പിറന്ന സൂര്യകുമാരനാണ് എഴുത്തിന്റെ ലോകത്ത് എം.എസ്.കുമാറായത്. 1968ൽ ഞാങ്ങാട്ടിരി എ.യു.പി.സ്കൂളിൽ അധ്യാപകനായതോടെ കുട്ടികളുടെ പ്രിയപ്പെട്ട സൂര്യൻ മാഷായി. 2000 ൽ വിരമിച്ച ശേഷവും നാട്ടുകാർക്ക് സൂര്യൻ മാഷായി തുടർന്നു.
ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ അവതാരികയോടെ പ്രസിദ്ധപ്പെടുത്തിയ മിടുക്കൻ ബാബുവാണ് ആദ്യ കൃതി.
ചന്ദ്രികയിലും ദേശാഭിമാനിയിലും അനേകം കുഞ്ഞു മാസികകളിലും നിരന്തരം കഥകൾ എഴുതിയതോടെ ബാലസാഹിത്യ തറവാട്ടിൽ ശ്രദ്ധേയനായി. കുഞ്ഞൻ പക്ഷി, സുന്ദരിപ്പാമ്പ്, പൂത്താങ്കീരി, സിനിമാനടൻ കുഞ്ചു, ഉണ്ണിരാമൻ ഉണർന്നു, സ്വർണ്ണ തുമ്പി, മിഠായി മണിയൻ, ശാരി, നിലാവിന്റെ അപ്പൂപ്പൻ, അല്ലിറാണി, കല്യാണക്കുരുവി, പീലിക്കാവടി, കഴുത മന്ത്രി, കുക്കു, നിലാത്തിരി , ഗൂഗ്ലി, പുള്ളിനങ്ങി, മനസ്സറിയും കിളി, വാകമരത്തിലെ പക്ഷികൾ, സ്റ്റോമി, മകുടി, കളിമാമൻ, കുടുകുടു വണ്ടി, കുറുക്കൻ കഥകൾ, കളിവീണ, മഞ്ചാടിമാല, ആമക്കുട്ടൻ ഡോട്ട് കോം, ലോകം കീറിയ കുട്ടി, ചെമ്പൻ കുറുക്കനും വെള്ളി മുയലും, ആനമീശ, ചിത്രശലഭങ്ങളുടെ ഉണ്ണി, സൈബർ മാരേജ് , പാക്കനാർ, പൂവിളിക്കുന്ന്, കുഞ്ഞിക്കുറുക്കൻ,
ഇ-മെയിൽ, മൊബൈൽ മുയലുണ്ണി തുടങ്ങിയ ബാലസാഹിത്യ കൃതികൾ കുട്ടികൾ നെഞ്ചേറ്റിയവയാണ്.
1981ൽ ഉടുക്ക് എന്ന നോവലിന് മാമ്മൻമാപ്പിള അവാർഡ് ലഭിച്ചതോടെയാണ് മുൻനിര എഴുത്തുകാരുടെ പട്ടികയിലേക്ക് പ്രവേശിച്ചത്. 1989 ൽ മന്ദാകിനിയുടെ ഗാനം എന്ന നോവലിന് കേന്ദ്ര സാംസ്ക്കാരിക ഫെല്ലോഷിപ്പും ലഭിച്ചു. സർഗ്ഗ, അത്രമേൽ സ്നേഹിക്കയാൽ, മിഴിയോരം വഴിയോരം തുടങ്ങിയ നോവലുകളും ശ്രദ്ധിക്കപ്പെട്ടു.
1990 ൽ ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച് ഇന്ത്യൻ ശിശു വിദ്യാഭ്യാസ കൗൺസിൽ നാഷണൽ അവാർഡും,
1991 ൽ ആരോ മരിച്ചിട്ടുണ്ട് എന്ന കഥാസമാഹാരത്തിന് അധ്യാപക കലാവേദി അവാർഡും, 2002 ൽ ആനമീശ എന്ന കൃതിക്ക് ചെറുകാട് അവാർഡും, 2003 ൽ പുള്ളിനങ്ങി എന്ന പുസ്തകത്തിന് അബൂദാബി ശക്തി അവാർഡും, 2006 ൽ കളിവീണ എന്ന കൃതിക്ക് പി.ടി.ബി. ബാലസാഹിത്യ പുരസ്ക്കാരവും,
2010 ൽ ഉണ്ണിക്കണ്ണന്റെ വരവ് എന്ന ഗ്രന്ഥത്തിന് അറ്റ്ലസ് - കൈരളി അവാർഡും ലഭിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഭരണ സമിതി അംഗം, ഗ്രന്ഥാലോകം, തളിര്, തത്തമ്മ എന്നിവയുടെ പത്രാധിപ സമിതി അംഗം തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചു. ഇടതുപക്ഷ പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളിൽ സജീവ സാന്നിധ്യമായ എം.എസ്.കുമാർ, പു.ക.സ. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. സി.പി.എം. തൃത്താല ഏരിയ അംഗം, തിരുമിറ്റക്കോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, തൃത്താല ബ്ലോക്ക് ഭവന നിർമ്മാണ സംഘം ഡയറക്ടർ, സാഹിത്യ പ്രവർത്തക സംഘം മെമ്പർ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.  പൊതുപ്രവർത്തന രംഗത്തും എഴുത്തിന്റെ ലോകത്തും മരണം വരെയും കർമ്മനിരതനായിരുന്ന എം.എസ്.കുമാറിന്റെ വിയോഗ മറിഞ്ഞ് വിവിധ തുറകളിലുള്ളവർ ആദരാഞ്ജലികളർപ്പിക്കാൻ 'സർഗ'യിൽ എത്തി.
ഭാര്യ: എഴുത്തുകാരിയും റിട്ട.അധ്യാപികയുമായ പി.ആർ.കമലം.
മക്കൾ: ദീപ (ചെന്നൈ),
ദിലീപ് (കൊച്ചി).
മരുമക്കൾ: ഉണ്ണികൃഷ്ണൻ, ജിനു.

Tuesday, 1 May 2018

മെയ് ദിന ചിന്തകൾ

തൊഴിലാളി വർഗ്ഗത്തിന്റെ ഭാവി  
-------------------------------------------
ലോകമെങ്ങുമുള്ള  തൊഴിലാളികൾ സംഘശക്തി വിളിച്ചോതിക്കൊണ്ട് ഇന്ന് മെയ്‌ ദിനം ആഘോഷിക്കുന്നു.
അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾ ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചത് 1886 ലായിരുന്നു. അമേരിക്കയിലെ ഷിക്കാഗോയിൽ നിന്നാരംഭിച്ച പോരാട്ടം ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗത്തും തുടരുകയാണ്. 1904 ൽ ആംസ്റ്റർഡാമിൽ നടന്ന ഇൻറർനാഷണൽ സോഷ്യലിസ്റ്റ് കോൺഫ്രൻസിന്റെ വാർഷിക യോഗത്തിലാണ് മെയ്ദിനം ആചരിക്കാൻ തീരുമാനിച്ചത്.1923 ലാണ് ഇന്ത്യയിൽ ആദ്യമായി മെയ് ദിനാചരണം തുടങ്ങിയത്. ലേബർ കിസാൻ പാർടി ഓഫ് ഹിന്ദുസ്ഥാൻ എന്ന ട്രേഡ് യൂനിയനാണ് മെയ്ദിനത്തിൽ ചെങ്കൊടി ഉയർത്തിയത്. മദിരാശി ഹൈക്കോടതിയുടെ മുന്നിൽ നടന്ന മെയ്ദിന സമ്മേളനത്തിലാണ് ദേശീയ അവധി വേണമെന്ന ആവശ്യം പ്രമേയത്തിലൂടെ ഉന്നയിക്കപ്പെട്ടത്. എന്നാൽ വി.പി.സിങ്ങ് പ്രധാനമന്ത്രി പദവിയേറ്റ ശേഷമാണ് മെയ്ദിനം ദേശീയ അവധി ദിനമായി അംഗീകരിച്ചത്. ഇന്ന് എൺപതോളം രാജ്യങ്ങളിൽ പോരാട്ട സ്മരണകൾ ഉണർത്തിക്കൊണ്ട് തൊഴിലാളി റാലികൾ നടത്തുന്നതിന് മെയ്ദിനം പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ഗവ. വകുപ്പുകളിൽ മാത്രം ഇപ്പോഴും മെയ്ദിന അവധി യാഥാർത്ഥ്യമായിട്ടില്ല. ഇന്ത്യാ മഹാരാജ്യത്ത് അസംഘടിതരായ കോടിക്കണക്കിന് തൊഴിലാളികൾ മെയ്‌ ദിനത്തിലും അടിമനുകം കഴുത്തിലണിഞ്ഞു പണിയെടുക്കുന്നു എന്ന വസ്തുത കാണാതിരുന്നുകൂടാ .
ഇന്ത്യയിൽ തൊഴിലാളി വർഗ്ഗത്തിന്റെ വസന്ത കാലം ഏതാണ്ട് അസ്തമിച്ചു കൊണ്ടിരിക്കുകയാണ് . വില പേശൽ ശക്തി ക്ഷയിച്ച മട്ടാണ്. സ്ഥിരം നിയമന വ്യവസ്ഥിതി പോലും കടുത്ത വെല്ലുവിളി നേരിടുന്നു. സർക്കാർ സർവീസിൽ വ്യാപകമായ തോതിൽ കരാർ നിയമനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ആഗോളവല്ക്കരണത്തിന്റെ
നീരാളിക്കൈകൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. നവ ലിബറൽ നയങ്ങളുടെ കൂർത്ത കോമ്പല്ലുകൾ ദൈനം ദിന ജീവിതത്തെ അലോസരപ്പെടുത്തുന്നു. കേരളത്തിലെ ഇന്നത്തെ തൊഴിൽ മേഖലയിൽ സംഭവിക്കുന്നത് എന്താണ്?  വിദ്യാസമ്പന്നരായ ലക്ഷോപലക്ഷം യുവാക്കളുടെ അവസ്ഥ
പരിശോധിക്കാം. ഉന്നത വിദ്യാഭ്യാസം നേടിയ എഞ്ചിനിയർമാരും അധ്യാപകരും കൊടിയ ചൂഷണം നേരിട്ടു
കൊണ്ടിരിക്കുന്നു. സ്വാശ്രയ സ്ഥാപനങ്ങളിൽ  പണിയെടുക്കുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് പതിനായിരം
രൂപ പോലും പ്രതിമാസം ശമ്പളം ലഭിക്കുന്നില്ല.
രാപകൽ സേവനം നടത്തുന്ന നഴ്സുമാർക്ക്  അയ്യായിരം രൂപ പോലും
സ്വകാര്യ ആശുപത്രി മാനേജ്മെന്റ് നൽകുന്നില്ല. അവരുടെ യോജിച്ച പ്രക്ഷോഭങ്ങളെ തുടർന്ന് അവർക്ക് അനുകൂലമായി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടും ആശുപത്രി മുതലാളിമാർ വർധിപ്പിച്ച ശമ്പളം നൽകാൻ കഴിയില്ലെന്ന് നിലപാട് സ്വീകരിക്കുകയാണ്. തുണിക്കടകളിലും സൂപ്പർ മാളുകളിലും ജ്വല്ലറികളിലും മറ്റും ജോലി ചെയ്യുന്നവർക്ക് മിനിമം വേതനമോ ഓവർ ടൈം ആനുകൂല്യമോ ലഭ്യമല്ല. അനീതിക്കെതിരെ തൂലിക ഏന്തുന്ന പത്ര പ്രവർത്തകർക്കും മുഴുവൻ സമയ വാർത്താ ചാനൽ പ്രവർത്തകർക്കും വേജ് ബോർഡ് നിർദേശിച്ചിട്ടുള്ള ശമ്പളമോ ആനുകൂല്യങ്ങളോ കിട്ടുന്നില്ല.
അതുപോലെ തപാൽ വകുപ്പിൽ വർഷങ്ങളായി പണിയെടുക്കുന്ന മൂന്നു ലക്ഷത്തോളം
ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാർക്ക്,
തുല്യ ജോലിക്ക് തുല്യവേതനമോ റഗുലർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.  മുപ്പതും നാൽപ്പതും വർഷം സേവനം നടത്തി വിരമിച്ചു കഴിഞ്ഞാൽ ശിഷ്ട കാലം എങ്ങിനെ ജീവിക്കും എന്നറിയാതെ അവരുടെ കുടുംബങ്ങൾ
ആശങ്കയിലാണ്. തപാൽ വകുപ്പിൽ നാളിതു വരെ നടന്ന എല്ലാ സമരങ്ങളിലും ഈ പ്രശ്നം മുന്നോട്ടു വെച്ചിരുന്നു. മുപ്പത് വർഷം മുമ്പ് 150 രൂപ പ്രതി മാസ ശമ്പളം വാങ്ങി തപാൽ വകുപ്പിൽ പ്രവേശിച്ച ജീവനക്കാർക്ക് ഇന്നും നാലക്ക വേതനം കിട്ടുന്നില്ല. സിവിൽ സർവന്റ് പദവി നൽകണമെന്ന 1977 ലെ സുപ്രീം കോടതി വിധി നടപ്പാക്കപ്പെട്ടില്ല. ഏഴാം ശമ്പളകമീഷന്റെ പരിധിയിൽ പോലും അവരെ ഉൾപ്പെടുത്തിയില്ല.
അനുകൂല ശുപാർശകൾ നൽകിയ ജസ്റ്റിസ് തൽവാർ കമ്മിറ്റി റിപ്പോർട് അട്ടിമറിക്കപ്പെട്ടു. ഒന്നര വർഷം മുമ്പ് സമർപ്പിക്കപ്പെട്ട കമലേഷ്ചന്ദ്ര കമ്മിറ്റി റിപ്പോർട് നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു. എട്ടു മണിക്കൂറിലേറെ പണിയെടുത്തിട്ടും നാല് മണിക്കൂറിന്റെ അലവൻസ് നൽകി ചൂഷണം തുടർന്നുകൊണ്ടിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ കേന്ദ്ര - സംസ്ഥാന
സർക്കാരുകൾ പോലും ചൂഷക വ്യവസ്ഥിതി നിലനിർത്താൻ മത്സരിക്കുകയാണ്.
ഈ സാഹചര്യത്തിൽ സ്വകാര്യ മേഖല
കൊടിയ ചൂഷകരായി മാറാനുള്ള തയ്യാറെടുപ്പിലാണ്.
താൽക്കാലിക ജീവനക്കാർ, പുറംകരാർ ജീവനക്കാർ, ദിവസ വേതനക്കാർ എന്നിങ്ങനെയുള്ള നിയമനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും പബ്ലിക് സർവീസ് കമ്മീഷനും ഇനി ആവശ്യമുണ്ടോ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു.
മറ്റൊരു കാര്യം സുരക്ഷിതരെന്ന് കരുതപ്പെടുന്ന ജീവനക്കാരുടെതാണ്. എസ്.ബി.ഐ.യെ പോലെയുള്ള വലിയ പൊതു മേഖലാ ബാങ്കിലെ ജീവനക്കാർ പോലും തൊഴിൽ ഭീഷണി നേരിടുന്നു. ബാങ്കുകളുടെ ലയനത്തെ തുടർന്ന് നൂറുകണക്കിന് തസ്തികകൾ വെട്ടിക്കുറച്ചു. നിർബന്ധിത വിരമിക്കൽ ഭീഷണി ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നു. പൊതുമേഖലയെ വിഴുങ്ങാൻ റിലയൻസ് മണി എന്ന കുത്തക കമ്പനി വല വിരിച്ചു കഴിഞ്ഞു.
മറ്റു ബാങ്കുകളിലും കുത്തക കമ്പനികളുടെ നുഴഞ്ഞു കയറ്റം സംഭവിക്കുമെന്നു കരുതണം.
അതുപോലെ ഏതെങ്കിലും കുത്തക കൊറിയർ കമ്പനി തപാലിനെ വിഴുങ്ങുന്നതിനും തക്കം പാർത്തിരിക്കുകയാണ്. പോസ്റ്റൽ പേമെന്റ് ബാങ്കിലൂടെ കയറിക്കൂടാനാണ് അവരുടെ ശ്രമം.
ഇന്ത്യൻ റെയിൽവേയും ബഹുരാഷ്ട്ര കമ്പനിയുടെ കാൽക്കീഴിലേക്ക് നീങ്ങി തുടങ്ങി.
ബി.എസ്.എൻ.എൽ ഇപ്പോൾ തന്നെ ഇത്തിക്കണ്ണിയുടെ ഇരയാണ്.
ഈ സ്ഥിതി മറ്റു പൊതുമേഖലാ സ്ഥാപന
ങ്ങളെയും കാത്തിരിക്കുന്നുണ്ട്.
ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ ഇവിടെ
ഒരു നിശബ്ദ പ്രതി വിപ്ലവം തൊഴിലാളി വർഗ്ഗത്തിനെതിരെ നടന്നു കൊണ്ടിരിക്കുകയാണ്.
ഇക്കാര്യം മുൻകൂട്ടി കാണാനോ പ്രതിരോധിക്കാനോ സംഘടിത ട്രേഡ് യുണിയൻ നേതാക്കൾക്കോ തൊഴിലാളി വർഗ്ഗ രാഷ്ടീയം കൈകാര്യം ചെയ്യുന്നവർക്കോ സാധിച്ചിട്ടില്ല.
ഇനിയും സമയം വൈകിയിട്ടില്ലെന്നു തോന്നുന്നുണ്ടെങ്കിൽ അവർ മുന്നോട്ടു വരണം.
പരമ്പരാഗത പോരാട്ട രീതികളിൽ നിന്ന് വേറിട്ടൊരു സമര മുറയാണ്‌ ഇനി അഭികാമ്യം. ജനങ്ങളുടെ സ്വൈര
ജീവിതത്തിനു ഭംഗം വരാത്ത തരത്തിലുള്ള ഒരു സമര രീതിയോട് മാത്രമേ നാടിന്റെ പിന്തുണ നേടാനാവൂ.
കാലം മാറുന്നതിനു അനുസൃതമായി തൊഴിലാളി സംഘടനകളുടെ പ്രവർത്തന രീതികളിലും മാറ്റം
അനിവാര്യമാണ്. ഈ തിരിച്ചറിവ് ഉണ്ടാവുന്നില്ലെങ്കിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഭാവി
ഇരുളടഞ്ഞതാവും.

✍ ടിവിഎം അലി.

Sunday, 29 April 2018

എം.എസ്.കുമാർ: ഒരു സർഗായനം



മലയാളത്തിന്റെ കുഞ്ഞു മക്കൾക്ക് മധുര നാരങ്ങ പോലെ നുണഞ്ഞിറക്കാൻ കഴിയുന്ന എഴുപതിൽപരം ബാലസാഹിത്യ കൃതികളും അഞ്ച് നോവലുകളും അഞ്ച് ചെറുകഥാ സമാഹാരങ്ങളും സമ്മാനിച്ച എം.എസ്.കുമാർ എഴുത്തിന്റെ അമ്പതാണ്ടു താണ്ടി കഴിഞ്ഞു.
1945ൽ നിളാതീരത്തുള്ള ഞാങ്ങാട്ടിരി ഗ്രാമത്തിൽ മുളക്കൽ വീട്ടിൽ ശങ്കുണ്ണി എഴുത്തച്ഛൻ - ജാനകി അമ്മ ദമ്പതികളുടെ മകനായി പിറന്ന സൂര്യകുമാരനാണ് എഴുത്തിന്റെ ലോകത്ത് എം.എസ്.കുമാറായത്. 1968ൽ ഞാങ്ങാട്ടിരി എ.യു.പി.സ്കൂളിൽ അധ്യാപകനായതോടെ കുട്ടികളുടെ പ്രിയപ്പെട്ട സൂര്യൻ മാഷായി. 2000 ൽ വിരമിച്ച ശേഷവും നാട്ടുകാർക്ക് സൂര്യൻ മാഷായി തുടരുന്നു.
ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ അവതാരികയോടെ പ്രസിദ്ധപ്പെടുത്തിയ മിടുക്കൻ ബാബുവാണ് ആദ്യ കൃതി.
ചന്ദികയിലും ദേശാഭിമാനിയിലും അനേകം കുഞ്ഞു മാസികകളിലും നിരന്തരം കഥകൾ എഴുതിയതോടെ ബാലസാഹിത്യ തറവാട്ടിൽ ശ്രദ്ധേയനായി. കുഞ്ഞൻ പക്ഷി, സുന്ദരിപ്പാമ്പ്, പൂത്താങ്കീരി, സിനിമാ നടൻ കുഞ്ചു, ഉണ്ണിരാമൻ ഉണർന്നു, സ്വർണ്ണ തുമ്പി, മിഠായി മണിയൻ, ശാരി, നിലാവിന്റെ അപ്പൂപ്പൻ, അല്ലിറാണി, കല്യാണക്കുരുവി, പീലിക്കാവടി, കഴുത മന്ത്രി, കുക്കു, നിലാത്തിരി , ഗൂഗ്ലി, പുള്ളിനങ്ങി, മനസ്സറിയും കിളി, വാകമരത്തിലെ പക്ഷികൾ, സ്റ്റോമി, മകുടി, കളിമാമൻ, കുടുകുടു വണ്ടി, കുറുക്കൻ കഥകൾ, കളിവീണ, മഞ്ചാടിമാല, ആമക്കുട്ടൻ ഡോട്ട് കോം, ലോകം കീറിയ കുട്ടി, ചെമ്പൻ കുറുക്കനും വെള്ളി മുയലും, ആനമീശ, ചിത്രശലഭങ്ങളുടെ ഉണ്ണി, സൈബർ മാരേജ് , പാക്കനാർ, പൂവിളിക്കുന്ന്, കുഞ്ഞിക്കുറുക്കൻ,
ഇ-മെയിൽ, മൊബൈൽ മുയലുണ്ണി തുടങ്ങിയ ബാലസാഹിത്യ കൃതികൾ കുട്ടികൾ നെഞ്ചേറ്റിയവയാണ്.
1981ൽ ഉടുക്ക് എന്ന നോവലിന് മാമ്മൻമാപ്പിള അവാർഡ് ലഭിച്ചതോടെയാണ് മുൻനിര എഴുത്തുകാരുടെ പട്ടികയിലേക്ക് പ്രവേശിച്ചത്. 1989 ൽ മന്ദാകിനിയുടെ ഗാനം എന്ന നോവലിന് കേന്ദ്ര സാംസ്ക്കാരിക ഫെല്ലോഷിപ്പും ലഭിച്ചു. സർഗ്ഗ, അത്രമേൽ സ്നേഹിക്കയാൽ, മിഴിയോരം വഴിയോരം തുടങ്ങിയ നോവലുകളും ശ്രദ്ധിക്കപ്പെട്ടു.
1990 ൽ ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച് ഇന്ത്യൻ ശിശു വിദ്യാഭ്യാസ കൗൺസിൽ നാഷണൽ അവാർഡും,
1991 ൽ ആരോ മരിച്ചിട്ടുണ്ട് എന്ന കഥാസമാഹാരത്തിന് അധ്യാപക കലാവേദി അവാർഡും, 2002 ൽ ആനമീശ എന്ന കൃതിക്ക് ചെറുകാട് അവാർഡും, 2003 ൽ പുള്ളിനങ്ങി എന്ന പുസ്തകത്തിന് അബൂദാബി ശക്തി അവാർഡും, 2006 ൽ കളിവീണ എന്ന കൃതിക്ക് പി.ടി.ബി. ബാലസാഹിത്യ പുരസ്ക്കാരവും,
2010 ൽ ഉണ്ണിക്കണ്ണന്റെ വരവ് എന്ന ഗ്രന്ഥത്തിന് അറ്റ്ലസ് - കൈരളി അവാർഡും ലഭിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഭരണ സമിതി അംഗം, ഗ്രന്ഥാലോകം, തളിര്, തത്തമ്മ എന്നിവയുടെ പത്രാധിപ സമിതി അംഗം തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചു. ഇടതുപക്ഷ പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളിൽ സജീവ സാന്നിധ്യമായ എം.എസ്.കുമാർ എഴുത്തിന്റെ ലോകത്ത് ഇന്നും കർമ്മനിരതനാണ്. എഴുത്തുകാരിയും അധ്യാപികയുമായ പി.ആർ.കമലമാണ് സഹധർമിണി. ദീപ (ചെന്നൈ), ദിലീപ് (കൊച്ചി) എന്നിവർ മക്കളാണ്.
(ഫോൺ: 9744 166 615)

എഴുത്തും ചിത്രവും
ടി വി എം അലി
-----------------------

Friday, 27 April 2018

ഓർമ പന്ത്



1960-70 കാലത്തേക്കാണ് ഓർമകളുടെ പന്തുരുളുന്നത്.
അന്ന് പട്ടാമ്പി - ഗുരുവായൂർ റോഡാണ് ഞങ്ങളുടെ കളിക്കളം.
വല്ലപ്പോഴും വരുന്ന വാഹനം മാത്രമാണ് ടീ ബ്രേക്കിന് വിസിലടിക്കുന്നത്.
പൂരപ്പറമ്പിൽ നിന്ന് വാങ്ങുന്ന ചെറിയ പന്തിന്റെ പിന്നാലെയാണ് ഞങ്ങളുടെ ഓട്ടം.
പലപ്പോഴും പന്ത് ചെന്നു വീഴുന്നത് മൊല്ലാക്കാന്റെ വളപ്പിലോ മയമ്മദ്ക്കാന്റെ പൊട്ട കിണറ്റിലോ ആയിരിക്കും. അന്നേരം കളി തീരും. പുതിയൊരു പന്ത് കിട്ടാൻ അടുത്ത പൂരം വരണം. അന്നേരം ഓലമടഞ്ഞ് പന്തുണ്ടാക്കും. രണ്ടു തട്ടിന് അത് പാളീസാവും. പിന്നെ തുന്നൽക്കടയുടെ ഓരത്ത് വെട്ടിയിട്ട തുണി തുണ്ടുകൾ പെറുക്കി കൂട്ടി പന്തുണ്ടയാക്കി കളിക്കും. അതിനും അധികം ആയുസില്ല.
തലമ പന്ത് കളി, ഗോട്ടി കളി, ചൊട്ടേം മണിം കളി തുടങ്ങിയവക്കെല്ലാം വേദിയാവുന്നത് പൊതു നിരത്ത് തന്നെയാണ്.
നട്ടുച്ച നേരത്ത് റോഡിൽ നിന്ന് പൊങ്ങി വരുന്ന ടാർ ഗുളികകൾ ശേഖരിച്ച് വലിയ ടാറുണ്ടയാക്കിയും കളിച്ചിരുന്നു. നിരത്തിലെ കളികൾക്കു പുറമെ തൊടിയിലും കളിയരങ്ങ് പതിവാണ്.
ബാലചലനം എന്ന പേരിൽ കുട്ടികളുടെ ക്ലബ് രൂപീകരിച്ച് മിമിക്രി, കോൽക്കളി, നാടകം, ഡാൻസ് എന്നിവയും അവധിക്കാല നേരമ്പോക്കുകളായിരുന്നു. ആർട്സിനും സ്പോർട്സിനും തുല്യപരിഗണന നൽകിയിരുന്നതുകൊണ്ട് രണ്ട് മേഖലയിലും കുട്ടികൾ സജീവമായിരുന്നു. 1990 കളിൽ ഗ്രാമവിചാര വേദിയുടെ നേതൃത്വത്തിൽ നടത്തിയ പാലക്കാട് ജില്ലാതല വോളീബോൾ ടൂർണമെന്റിന്റെ ആരവം ഇപ്പോഴും കാതിലുണ്ട്. വൻ ജനാവലിയാണ് അന്ന് കളി കാണാൻ മുക്കാരത്തിക്കാവ് മൈതാനത്തിലെത്തിയത്. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാൻ യുവകാഹളം നടത്തുന്ന സേവനവും പ്രശംസനീയമാണ്.
ഈ കളിയോർമകളുടെ ചാരത്തിരുന്നു കൊണ്ടാണ് ഫിഫ ലോക കപ്പിനെ വരവേൽക്കുന്നത്. 2018 ജൂണിൽ റഷ്യയിൽ നടക്കുന്നത് ഇരുപത്തി ഒന്നാം പതിപ്പാണ്.
റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. സോവിയറ്റ് യൂനിയന്റെ തകർച്ചക്ക് ശേഷം ഇതാദ്യമായാണ് റഷ്യ ഫുട്ബോൾ ലോകകപ്പിന് ആതിഥ്യമരുളുന്നത്.  കിഴക്കേ യൂറോപ്പിലും ആദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻകരകളിൽ നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെയാണ്.(യൂറോപ്പ്, ഏഷ്യ). ലോകത്തെ ഏറ്റവും വലിയ കായിക ഉൽസവങ്ങളിലൊന്നായ ഫിഫ ലോകകപ്പിനു ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ പതിനൊന്നു നഗരങ്ങളിലെ, പന്ത്രണ്ടു വേദികളിലാണ് പന്തുരുളാൻ കളമൊരുങ്ങുന്നത്.22 പേർ ഒരേ സമയം ഒരു പന്തിനെ പങ്കുവച്ചെടുക്കുന്ന കളിയായ ഫുട്ബോളിന്റെ മഹാസമ്മേളനമാണിത്. സമത്വസുന്ദരമായ ഒരു ലോകത്തെക്കുറിച്ചു സ്വപ്നം കാണാൻ പഠിപ്പിച്ച റഷ്യ തന്നെ ലോകകപ്പിന് ആതിഥ്യമരുളിക്കൊണ്ട് ഒരൊറ്റ പന്തിലേക്ക് ഓടിക്കയറാൻ ലോകത്തെ ക്ഷണിക്കുകയാണ്.
പുരോഗതിയുടെ ആകാശം നോക്കി നടന്നപ്പോൾ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോയതറിയാതെ നിന്നവരാണു റഷ്യക്കാർ. സോവിയറ്റ് യൂണിയൻ എന്ന നീളൻ വാക്കിലെ അക്ഷരങ്ങൾപോലെ, രാജ്യങ്ങളൊന്നായി പിരിഞ്ഞുപോയി റഷ്യ എന്ന രണ്ടക്ഷരമായതിനുശേഷം ലോകത്തിനു മുന്നിൽ അവർക്കു തലയുയർത്തിപ്പിടിച്ചു നിൽക്കാൻ കിട്ടിയ അവസരമാണ് ഈ ലോകകപ്പ്. ജൂൺ 14 മുതൽ ജൂലൈ 15 വരെ ഒരു മാസം പന്തിനു പിന്നാലെ പായുമ്പോൾ ലോകമൊന്നാകെ പാടും:
മധുര മനോഹര റഷ്യ!
കാണാൻ കഴിഞ്ഞെങ്കിൽ എന്തു ഭാഗ്യം!

Tuesday, 24 April 2018

വിഷം തീനികളുടെ നാട്




വിഷം വാങ്ങി തിന്നുന്നവരുടെ നാടായി കേരളം മാറിയിട്ട് കാലമേറെയായി. ഇഷ്ട ഭക്ഷ്യ വിഭവം എന്ന നിലയിലാണ്  എല്ലാവരും വിഷം വാങ്ങുന്നത്. കുപ്പി വെള്ളത്തിലും പാക്കറ്റ് പാലിലും കോളയിലും ഫ്രൂട്ടിയിലും പച്ചക്കറി, പഴ വർഗം, ബേക്കറി,  മത്സ്യ - മാംസാദികളിലും എല്ലാം വിഷം അടങ്ങിയിരിക്കുന്നു.
അമ്മിഞ്ഞ പാലിലും ഇളനീരിലും വരെ വിഷാംശം കലർന്നിരിക്കുന്നു എന്ന് പറഞ്ഞാൽ അതിശയിക്കാനില്ല .
ദില്ലിയിലെ സെന്റർ ഫോർ സയൻസ് ആന്റ് എൻവയൻമെണ്ട് നടത്തിയ
പഠന റിപ്പോർട്ട് വായിച്ചാൽ നാം തിന്നുകയും കുടിക്കുകയും ചെയ്യുന്ന വിഷത്തിന്റെ അളവ് ലഭ്യമാവും. ഏറ്റവും ശുദ്ധമെന്നു കരുതി വാങ്ങുന്ന മിനറൽ വാട്ടറിൽ കീട നാശിനിയുണ്ട്. പാക്കറ്റ് പാലിലും കോളയിലും കീടനാശിനിയുണ്ട് .
എറണാകുളം റീജിയനൽ അനലിറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ മുന്തിരിയിലും മാമ്പഴത്തിലും യഥാക്രമം ബെൻസീൻ ഹെക്സോ ക്ളോറയിഡ് , കാത്സ്യം കാർബയിട്‌ എന്നിവ ഉയർന്ന തോതിൽ കണ്ടെത്തി. എല്ലാ കാലത്തും മാമ്പഴവും തണ്ണി മത്തനും ഉണ്ടാവുന്നത് എങ്ങിനെയെന്ന് ചിന്തിച്ചാൽ മതി. അതിന്റെ പിന്നിലെ രാസ പ്രക്രിയ കാണാൻ കഴിയും. ഇപ്പോൾ മീനച്ചൂട് 40 ഡിഗ്രീ സെൽഷ്യസ് കടക്കുമ്പോൾ ശരീരം തണുപ്പിക്കാൻ ഫ്രൂട്സ് ആവശ്യമാണ്‌. എങ്കിലും ഞാൻ ഭയത്തോടെയാണ് പഴ - ഫല വർഗങ്ങളെ വീക്ഷിക്കുന്നത്. നാട്ടിൻപുറങ്ങളിൽ ഉള്ള ചെറിയ കടകളിൽ നാടൻ രീതിയിൽ പുകയിട്ട് പഴുപ്പിക്കുന്ന മാങ്ങയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ വാങ്ങുകയുള്ളു. നല്ല നൊങ്ക് കണ്ടാൽ യഥേഷ്ടം വാങ്ങാം. നാടൻ ഇളനീര് കുടിക്കാം. നാട് മുഴുവൻ കോളയിൽ മുങ്ങി കുളിച്ചിരുന്ന കാലത്ത് ഞാൻ അത് കൈ കൊണ്ട് തൊട്ടു നോക്കിയിട്ടില്ല. ആ ദ്രാവകം മനുഷ്യന് ആവശ്യമില്ലെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു. ഇപ്പോഴും കുപ്പി പാനീയങ്ങൾ വാങ്ങാറില്ല. ആരെങ്കിലും സൽക്കരിച്ചാലും കുടിക്കില്ല. ടാന്ഗ് പോലെയുള്ള പാനീയം സ്നേഹത്തോടെ തന്നാലും കുടിക്കില്ല. അങ്ങിനെ ചില ചിട്ടകളും നിബന്ധനകളും പാലിക്കുകയാണെങ്കിൽ വിഷരഹിതമായി ജീവിക്കാം.
ഇപ്പോൾ നമ്മുടെ നാട്ടിൽ വ്യാപകമായി നടക്കുന്ന ജൈവ പച്ചക്കറി ഉല്പാദനവും വിപണനവും  ഭക്ഷ്യ സാക്ഷരതാ വിപ്ലവമാണ്.

എം.സുകുമാരന്റെ കത്ത്.

2006 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എം.സുകുമാരനെ ആദരിക്കാന്‍ 2007 ഫെബ്രുവരി 20ന് ആഡിറ്റ് & അകൗണ്ട്സ് ഡിപാര്‍ട്ട്‌മെന്റ് ജീവനക്കാരുടെ സംഘടന തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
പകരം വായിക്കുവാനായി
എഴുതി നല്‍കിയ കത്തിലെ വരികളാണിത്.....

കത്തിന്റെ പൂർണരൂപം:
........................................

പ്രിയമുള്ളവരെ,
നിങ്ങളോടെപ്പം ഈ യോഗത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. അറുപത്തിനാലിലെത്തി നില്‍ക്കുന്ന എന്റെ ഇപ്പോഴത്തെ രോഗപീഡകള്‍ എന്റെ അസാന്നിദ്ധ്യത്തിന് കാരണായി പറയുന്നത് അര്‍ദ്ധസത്യമേ ആകുന്നുള്ളു. ഒട്ടും ഔപചാരികതയില്ലാതെ തന്നെ തുറന്നുപറയട്ടേ. നിങ്ങള്‍ക്കഭിമുഖമായി നിങ്ങളേക്കാള്‍ ഉയരത്തില്‍ ഒരു കസേരയിലിരിക്കാന്‍ എനിക്കു വയ്യ. ആള്‍ക്കൂട്ടത്തില്‍ ആരോരുമറിയാതെയുള്ള ഒരു ഇരിപ്പിടമാണ് എനിക്കിഷ്ടം.             ഒരു അവാര്‍ഡ് ജേതാവിന്റെ മേലങ്കിയണിഞ്ഞ്, അനുമോദനങ്ങളേറ്റുവാങ്ങി വിയര്‍ത്തൊലിച്ചും വിയര്‍പ്പുമുട്ടിയും നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഞാന്‍ അശക്തനാണ്.

ഇത്തരം ചടങ്ങുകളില്‍ സ്വാഭാവികമായും ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ആത്മാര്‍ത്ഥമായ പ്രശംസാവചനങ്ങള്‍ കേട്ടിരുന്നാസ്വദിക്കാന്‍ എനിത്ത് കഴിയുമോ എന്ന ആശങ്ക എന്റെ വ്യക്തിത്വ ദൗര്‍ബല്യമായി ഞാന്‍ തിരിച്ചറിയുന്നു. സ്വകാര്യജീവിതത്തിലും സാഹിത്യജീവിതത്തിലും കൈവരുന്ന നേട്ടങ്ങള്‍ ആഘോഷിക്കാന്‍ കഴിയാത്ത ഒരുതരം മാനസ്സികാവസ്ഥ പണ്ടേ എന്നില്‍ നാമ്പെടുത്തിട്ടുള്ളതാണ്. എന്നിലെ ജന്‍മസിദ്ധമായ ഈ അന്തര്‍മുഖത്വം മുറിച്ചുമാറ്റാന്‍ പറ്റാത്ത ശീലമായി വളര്‍ന്നു വലുതായിരിക്കുന്നു. എന്റെ ഹൃദയത്തില്‍ നിന്നും അഗ്നിശുദ്ധി കഴിഞ്ഞ് പുറത്തുവരുന്ന വാക്കുകളാണ് ഇപ്പറഞ്ഞവയെല്ലാം. നിങ്ങളിതേറ്റു വാങ്ങണം. എന്നെ മനസ്സിലാക്കണം. എന്നോട് പൊറുക്കണം.
മൂലധന തത്വങ്ങളോ മാനിഫെസ്റ്റോ വചനങ്ങളോ മനഃപ്പാഠമാക്കിയല്ല 1963ല്‍ ഞാനീ നഗരത്തില്‍ എത്തിച്ചേരുന്നത്. ഏജീസ് ഓഫിസിലെ അന്നത്തെ പ്രക്ഷുബ്ധ സാഹചര്യങ്ങള്‍ ഉയര്‍ത്തിവിട്ട ചിന്താഗതികള്‍,ബാല്യകൗമാരങ്ങളില്‍  ചാരംമൂടിക്കിടക്കുന്ന  അസമത്വങ്ങളുടെ കനല്‍പ്പൊട്ടുകളെ ആളിക്കത്തിച്ചു. വിശന്നുപൊരിയുന്നവരും വിയര്‍പ്പൊഴുക്കുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവത്കൃതരും എന്റെ രചനാ ഭൂമികയില്‍ ഇടംതേടിത്തുടങ്ങിയത് ആ കലുഷിതകാലഘട്ടത്തിലാണ്.
    അവകാശപോരാട്ടങ്ങളില്‍ പൊരുതി വീണവരേയും പരിക്ക് പറ്റിയവരേയും ഒന്നടങ്കം സംരക്ഷിച്ചു നിര്‍ത്തിയ അഭിമാനര്‍ഹമായ ചരിത്രമാണ് ഏജീസ് ഓഫീസിലെ എന്റെ സംഘടനക്കുള്ളത്. അതുവഴി തൊഴിലാളിവര്‍ഗ സമരചരിത്രത്തിന്റെ പ്രഥമഖണ്ഡികയില്‍ തന്നെ നമ്മുടെ സംഘടനയുടെ നാമധേയം തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ആ മൂല്യബോധത്തിന്റെ തുടര്‍ച്ചാണ് ഈ വേദിയും ഈ സദസ്സും ഈ സായാഹ്നവും. സര്‍വീസില്‍ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ട് മൂന്നു പതിറ്റാണ്ടുകള്‍ കടന്നുപോയിട്ടും അതിവിപുലമായ ഒരു സുഹൃദ്‌സംഘം എന്റെ കുടുംബത്തിന് ചുറ്റും സുരക്ഷിതത്വത്തിന്റെ ഉരുക്കുകോട്ട പണിതുയര്‍ത്തിയിരിക്കുന്നു. അതില്‍പ്പെട്ടവരാരും തന്നെ നന്ദിവാക്കുകള്‍ക്കോ കടപ്പാടുകള്‍ക്കോ വേണ്ടി കാത്തുനില്‍ക്കുന്നവരല്ല. സാഹിത്യകാരന്‍മാരായ സുഹൃത്തുക്കള്‍ എന്റെ പട്ടികയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ എന്ന വസ്തുതയും എവര്‍ക്കുമറിയാം.
എന്തുകൊണ്ട് എഴുത്ത് നിര്‍ത്തി എന്ന ചോദ്യം എനിക്ക് ചുറ്റും ഉയരുന്നുണ്ട്. ഈ ജീവിതത്തില്‍ എഴുതാനുള്ളതെല്ലാം എഴുതിത്തീര്‍ന്നുവെന്നും ഇനിയും തുനിഞ്ഞാല്‍ എല്ലാം തനിയാവര്‍ത്തനങ്ങളായിത്തീരുമെന്നും മറ്റും അര്‍ത്ഥം വരുന്ന അതിശക്തവും നിരന്തരവുമായ ഉള്‍വിളിമൂലമാണ് എനിക്ക് എഴുത്തവസാനിപ്പിക്കേണ്ടി വന്നത്. ചക്കുകാളയുടെ ദുര്‍വിധി കലാകാരന്‍ ഏറ്റുവാങ്ങരുതല്ലോ. ഒരെഴുത്തുകാരന്റെ സര്‍ഗജീവിതത്തില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷാത്മകതയുടെ പ്രശ്‌നങ്ങള്‍ മറ്റാര്‍ക്കെങ്കിലും പങ്കുവെയ്ക്കാനോ പരിഹരിക്കാനോ കഴിയുന്നതല്ലതാനും.
ചിന്തയിലാവട്ടേ പ്രവൃത്തിയിലാവട്ടേ ഒന്നിനോടൊപ്പവും ഓടിയെത്താന്‍ ഇന്നെനിക്ക് കഴിയുന്നുല്ല. 'പര്‍വ്വതങ്ങളെ നീക്കം ചെയ്യാ'മെന്നു വ്യാമോഹിച്ച വയോധികന്റെ വൈയക്തികമായ നിസ്സഹായവസ്ഥ കൊണ്ടാവാം അത്.
കത്തുന്ന പ്രായത്തില്‍,കൂട്ടായ്മക്കരുത്തില്‍ ശരിയെന്നു തോന്നിയ പലതും ചെയ്യാന്‍ ശ്രമിച്ചു. അക്കാലത്തെ കാഴ്ചച്ചില്ലുകള്‍ നല്‍കിയ വ്യക്തത ഇന്നു നഷ്ടപ്പെട്ടിരിക്കുന്നു. അപരാഹ്ന ജീവിതത്തിലെ കണക്കെടുപ്പില്‍ ദൃശ്യങ്ങള്‍ മങ്ങുകയും മാഞ്ഞുപോകുകയും ചെയ്യുന്നു. ഇമകളടച്ചു തുറക്കും മുമ്പെ അപ്രത്യക്ഷമാകുന്ന മൂല്യങ്ങള്‍.  മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ മായോപജീവികള്‍. ധനാധിപത്യത്തിന്റെ വര്‍ണപ്പൊലിമയില്‍ ആടിത്തിമിര്‍ക്കുന്ന സൈദ്ധാന്തിക തെയ്യങ്ങള്‍. ഒരു റൊമാന്റിക് റെവലൂഷണറിയുടെ സ്വപ്‌നജല്‍പനങ്ങളായി ഈ വാക്കുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടേക്കാം. പോര്‍ക്കളത്തില്‍ കീഴടങ്ങുന്ന പോരളികളുണ്ട്,ഒളിച്ചോടുന്നവരുണ്ട്,വീരമൃത്യു പ്രാപിക്കുന്നവരുമുണ്ട്. ഇവരില്‍ എനിക്കിണങ്ങുന്ന വേഷം ആരുടേതാണ്? എനിക്കറിഞ്ഞുകൂടാ.
യൗവ്വാനാരംഭത്തില്‍ത്തന്നെ ദൈവസങ്കല്‍പങ്ങളില്‍ നിന്നും കുതറിയോടിപ്പോയതിനാല്‍,ആത്മീയതയുടെ തണല്‍ തേടിയുള്ള യാത്ര തികച്ചും അചിന്തനീയം. ഏകാന്തത നല്‍കുന്ന സാന്ത്വനം എനിക്കിപ്പോള്‍ അനിര്‍വചനീയമായ ആത്മസുഖം നല്‍കുന്നു. ഈയവസ്ഥയിലും പൊതുതുന്ന ജനതയുടെ പോര്‍വിളികളും ചിതറിത്തെറിക്കുന്ന മൃതശരീരങ്ങളും പട്ടിണിക്കോലങ്ങളുടെ പലായന കാഴ്ചകളും എന്നെ അസ്വസ്ഥനാക്കുന്നു.
പ്രിയപ്പെട്ടവരേ,
 സ്ഥിതിസമത്വ ചിന്തകള്‍ കാലഹരണപ്പെട്ടു എന്നുച്ചരിക്കാന്‍ എനിക്കാവില്ല. സിദ്ധാന്തങ്ങള്‍ എപ്പോഴും വിജയിക്കുന്നു. പ്രയോഗം പലപ്പോഴും പരാജയപ്പെടുന്നു. എന്നിട്ടും സമത്വ സുന്ദരമായ ഒരു നവലോകസങ്കല്‍പം എന്റെ മനസ്സില്‍ രക്തനക്ഷത്രമായി ഇന്നും നിലകൊള്ളുന്നു.

അഭിവാദ്യങ്ങളോടെ,  
    എം സുകുമാരന്‍.

Wednesday, 11 April 2018

ഒരു പെരുന്നാൾ പേക്കിനാവ്

കഥ /   ടി വി എം  അലി
............................................

അല്ലാഹു അക്ബറല്ലാഹ്... അക്ബർ...
പള്ളിയിൽ നിന്ന് തക്ബീർ ധ്വനികൾ മുഴങ്ങാൻ തുടങ്ങി.
നാളെ പെരുന്നാളാണ്.
ഞങ്ങൾ ആഹ്ലാദത്തോടെ ആകാശത്തേക്ക് നോക്കി നിന്നു.
നേർത്ത ചന്ദ്രക്കല മിനുങ്ങുന്നതു കണ്ടു.
ഞങ്ങൾ തുള്ളിച്ചാടി ഗ്രാമത്തിലെങ്ങും ചുറ്റി നടന്നു.
വഴിയിൽ കണ്ടവരോടെല്ലാം പെരുന്നാൾ ആശംസകൾ അറിയിച്ച് കെട്ടിപ്പിടിച്ചു.
അങ്ങിനെ വരുന്ന വഴിക്ക് കുട്ട്യാലിയുടെ വീട്ടുമുറ്റത്തെത്തിയപ്പോൾ ഞങ്ങൾ പെട്ടെന്ന് നിന്നു.
കുട്ട്യാലി ഞങ്ങൾക്കെല്ലാം വളരെ വേണ്ടപ്പെട്ടവനാണ്.
അയാൾ ഞങ്ങളുടെ ഗ്രാമത്തിലെ തപാൽ ശിപായിയാണ്.
വേനൽച്ചൂടിലുരുകുന്ന ടാറിട്ട റോഡിലൂടെ,
വിഷ സർപ്പങ്ങൾ ഇണചേരുന്ന ഇടവഴികളിലൂടെ,
വിജനത വേരോടിയ നിരത്തിലൂടെ
ഇവിടെ എവിടെ നോക്കിയാലും കുട്ട്യാലിയെ കാണാൻ കഴിയും.
തൊടുത്തുവിട്ട 'ഇൻസാറ്റിനെ'പ്പോലെ
കുട്ട്യാലി നാട്ടിലൂടെ നെട്ടോട്ടമോടും.
തപാലുരുപ്പടികൾ നൊടിയിടയിൽ വിതരണം നടത്തും.
വളരെ ആത്മാർത്ഥതയോടെയാണ് അയാൾ ജോലി ചെയ്യുന്നത് എന്ന് ഞങ്ങൾക്കറിയാം.
കുട്ട്യാലി തന്റെ ചെറ്റപ്പുരക്കു മുമ്പിൽ വളരെ ദു:ഖിതനായി നിൽക്കുന്നതു കണ്ടു.
എന്നിട്ടും അവന്റെ മുന്നിൽ പ്രത്യക്ഷപ്പെടാനോ വിഷമാവസ്ഥ ആരായാനോ ഞങ്ങൾ ഇഷ്ടപ്പെട്ടില്ല.
ഒരു മരത്തിന്റെ മറവിൽ പതുങ്ങി നിന്ന് ഒളിഞ്ഞു നോക്കാനാണ് ഞങ്ങൾക്ക് തോന്നിയത്.
ഞങ്ങളുടെ പ്രധാന വിനോദവും അതായിരുന്നു.
കുട്ട്യാലിയുടെ പുരക്കകത്തു നിന്ന് കുട്ടികൾ തക്ബീർ ഏറ്റുചൊല്ലുന്നതു കേട്ടു .
ആ ദീനരോദനം ഞങ്ങൾക്കസഹ്യമായിരുന്നു.
എന്നിട്ടും അവിടം വിട്ടു നീങ്ങാൻ തരിമ്പും ഞങ്ങൾ ആഗ്രഹിച്ചില്ല.
പൊടുന്നനെ കുട്ട്യാലി വീട്ടിനുള്ളിലേക്ക് പാഞ്ഞു ചെല്ലുന്നതു കണ്ടു.
ആ പ്രവൃത്തി കണ്ട് ഞങ്ങൾക്ക് ചിരി പൊട്ടി. അകത്തുനിന്ന് കുട്ട്യാലിയുടെ അമറലാണ് പിന്നീട് കേട്ടത്.
 - പഹേരെ മുണ്ടാണ്ടെ ഒറങ്ങിക്കോളിം... അതാ നല്ലത്... ങ്ആ...
കുട്ട്യാലിയുടെ അരിശത്തിൽ കുട്ടികളുടെ മന്ത്രധ്വനികൾ അലിഞ്ഞു.
അയാൾ വിജയ ഭാവത്തിൽ മുറ്റത്തേക്ക് ഇറങ്ങി വരുന്നതു കണ്ടു.
അയാളുടെ പിറകെ അകത്തുനിന്ന് തേങ്ങലുയർന്നു കേട്ടു .
അയാളത് തീരെ വകവെക്കുന്നില്ലെന്ന് മുഖഭാവം കണ്ടാലറിയാം.
കുട്ട്യാലിയുടെ മുഖം വല്ലാതെ വെറുങ്ങലിച്ചതു പോലെയുണ്ട്.
എന്തിനാണ് കുട്ട്യാലി ഇത്രയും ക്രുദ്ധനാവുന്നത്?
ഞങ്ങൾ വീർപ്പടക്കി നോക്കിനിൽക്കെ കുട്ട്യാലി മുറ്റത്ത് മലർന്നു കിടന്നു.
ഈ നനഞ്ഞ മണ്ണിൽ ആരെങ്കിലും ഇങ്ങിനെ കിടക്കാൻ ഒരുമ്പെടുമോ?
ഞങ്ങൾ മൂക്കത്ത് വിരൽ കയറ്റി വെച്ച്
അതിശയം കൂറി!
അകത്തു നിന്ന് വാർന്നു വീഴുന്ന ചിമ്മിനി നാളത്തിൽ കുട്ട്യാലിയുടെ മുഖം വളരെ വ്യക്തമായി കാണാമായിരുന്നു.
അവന്റെ കണ്ണുകളിൽ ചിമ്മിനി
കത്തുന്നുണ്ടായിരുന്നു.
അവന്റെ കവിളുകളിൽ കണ്ണീർ ചാലുകൾ തിളങ്ങുന്നുണ്ടായിരുന്നു.
അവൻ ഗാഢമായി എന്തോ ചിന്തിക്കുന്നതായി തോന്നി.
എന്തായിരിക്കും അവൻ ആലോചിക്കുന്നത്?
ഞങ്ങൾ അവന്റെ ഹൃദയത്തിനുള്ളിലേക്ക്
നുഴഞ്ഞു കയറാൻ ശ്രമിച്ചു.
കുട്ട്യാലിയുടെ ചിന്തയിൽ ചന്തമുള്ള ബീക്കുട്ടിയുടെ മുഖം ചേക്കേറുകയായിരുന്നു.
ബാല്യത്തിന്റെ മണൽപരപ്പിൽ തണലുതേടി കൈപിടിച്ചു നടന്നവരായിരുന്നു അവർ.
കൗമാരത്തിന്റെ കിളിവാതിലിൽ പതിനാലാം രാവിന്റെ തെളിച്ചം.
മനസ്സിനുള്ളിലെ പട്ടുറുമാലിൽ
പ്രണയത്തേനിന്റെ ഗന്ധം!
വിലാസം തെറ്റിയ കത്തിന്റെ കറക്കം പോലെ കുട്ട്യാലിയുടെ ചിന്തകൾ ...
ഒടുക്കം എന്താണുണ്ടായത്?
യഥാർത്ഥ മേൽവിലാസക്കാരന്
ഉരുപ്പടി കിട്ടിയില്ല!
അതെ, ബീക്കുട്ടിയെ ഒരു ദുബായിക്കാരൻ കെട്ടി.
പക്ഷേ പ്രശ്നം അവിടം കൊണ്ടവസാനിച്ചില്ല.
ആ ദുർവിധി നിരന്തരം അവനെ വേട്ടയാടുകയായിരുന്നു.
ബീക്കുട്ടിയുടെ കത്തുകൾ എത്തിക്കുന്നത് കുട്ട്യാലിയാണ്.
അത്തറിൽ മുങ്ങിയ കത്തിന്റെ ഗന്ധം അവനെ വീർപ്പുമുട്ടിച്ചു.
എന്നിട്ടും ബീക്കുട്ടിക്കുള്ള കത്തുകൾ കുട്ട്യാലി കീറിക്കളഞ്ഞില്ല.
മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കുന്ന ചില നല്ല ഗുണങ്ങൾ അവനുണ്ടായിരുന്നു.
അതു കൊണ്ടാണല്ലൊ ഞങ്ങൾക്കെല്ലാം
അവനെ ഇഷ്ടമായത് !
പതിവുപോലെ ഇന്നും ബീക്കുട്ടിക്ക് കത്തുണ്ടായിരുന്നു.
തപാൽബാഗ് വരുന്ന നേരത്ത് ഞങ്ങൾ തപാലാഫീസിൽ ചെല്ലാറുണ്ട്.
ബീക്കുട്ടിക്കുള്ള കത്ത് കണ്ടാൽ ക്ഷണത്തിൽ തിരിച്ചറിയാൻ ഞങ്ങൾക്കാവുമായിരുന്നു.
വിയർത്തു നാറിയ ശരീരത്തോടെ കുട്ട്യാലി ചെല്ലുമ്പോൾ ബീക്കുട്ടി പെട്ടിപ്പാട്ട് കേട്ടു കിടക്കുകയായിരുന്നു.
കുട്ടാലിയെ കണ്ടതും ബീക്കുട്ടി പാട്ടിൽ നിന്നെണീറ്റു വന്നു.
യാതൊരു ഭാവപ്പകർച്ചയും കൂടാതെ അവൾ കത്തു വാങ്ങിയിട്ടു പറഞ്ഞു:
 - ഒന്ന് നിക്കിൻ ...
ബീക്കുട്ടി അകത്തു പോയി പൊടുന്നനെ തിരിച്ചു വന്നു:
 _ ഇത് വെച്ചോളിൻ... നാളെ പെരുന്നാളല്ലെ...
അവൾ അഞ്ചു രൂപ കുട്ട്യാലിയുടെ നേരെ നീട്ടുന്നതു കണ്ടു.
അപ്പോൾ അവന്റെ മുഖഭാവമൊന്ന് കാണേണ്ടതു തന്നെ!
അവന്റെ അടുത്ത പ്രതികരണമറിയാൻ ഞങ്ങൾ പഞ്ചേന്ദ്രിയങ്ങളും തുറന്നു വെച്ചു.
സർക്കാർ ജീവനക്കാരനായ കുട്ട്യാലിക്ക്
വെറും നൂറ്റിൽ ചില്വാനം രൂപയാണത്രെ ശമ്പളം !
ഇക്കാലത്ത് ആരെങ്കിലും അത് വിശ്വസിക്കുമോ?
പക്ഷേ സംഗതി തികച്ചും നേരായിരുന്നു.
ഇത്രയും നിസ്സാരമായ തുക കൊണ്ട് അവൻ എങ്ങിനെയാണ് കുടുംബം പുലർത്തുന്നത്?
ചിലപ്പോൾ ഞങ്ങൾ അതേപ്പറ്റിയെല്ലാം ആലോചിക്കാറുണ്ട്.
പക്ഷേ ഞങ്ങളാരും ഒരു ചീത്ത കീഴ് വഴക്കം സൃഷ്ടിക്കാൻ ഇന്നേവരെ മുതിർന്നിട്ടില്ല കെട്ടൊ.
ഇപ്പോൾ ബീക്കുട്ടി നീട്ടിയ ഭിക്ഷ കുട്ട്യാലി സ്വീകരിക്കുമോ?
ആ തുക ഒരു നേരത്തെ ആഹാരത്തിനു ഉപകരിക്കുമെന്നതിനാൽ അവനത് തള്ളിക്കളയാനാവുമോ?
സിനിമാ നോട്ടീസിൽ കണ്ടു തഴമ്പിച്ച ചോദ്യങ്ങളുടെ രൂപത്തിൽ കുറെ ശിഥില ചിന്തകൾ ഞങ്ങളിൽ പത്തിവിടർത്താൻ തുടങ്ങി.
പക്ഷേ ശേഷം ഭാഗങ്ങൾ കാണാൻ തിരശ്ശീല തേടേണ്ടി വന്നില്ല.
 - ബീക്കുട്ടി, എന്നോടിത് വേണോ?...
മഞ്ഞുകട്ടകൾ വെട്ടിപ്പൊളിക്കുന്നതു പോലെ ഒരു ശബ്ദം അവനിൽ നിന്ന് പുറത്തുചാടി.
എന്നിട്ട് ഒറ്റ നടത്തം.
ആ പോക്ക് ഒന്നു കാണേണ്ടതായിരുന്നു.
ഞങ്ങളിൽപ്പെട്ട ചിലർ ആ കാഴ്ച കണ്ട് വിസ്മയം കൊള്ളുകയും ഊറിയൂറി ചിരിക്കുകയും ചെയ്തു.
കുട്ട്യാലി തേങ്ങലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
ആ ദുർബ്ബലന്റെ മനസ്സ് ഇപ്പോൾ മറ്റൊരു ദുരവസ്ഥയിലേക്ക് നീങ്ങുകയാണ്.
ഞങ്ങൾ അതീവ താൽപ്പര്യത്തോടെ മിഴികളെറിഞ്ഞു നിൽക്കുകയാണ്.

രംഗം - രണ്ട് .
തിരശ്ശീല കറുത്തു നിൽക്കുന്നു.
അന്തരീക്ഷത്തിൽ തക്ബീർ ധ്വനികൾ ഉച്ചസ്ഥായിലാണ്.
മൺശയ്യ വിട്ടെണീറ്റ കുട്ട്യാലി അരവിന്ദന്റെ സിനിമയിലെ നായകനെപ്പോലെ ഉലാത്തുകയാണ്.
വാതിൽ പഴുതിലൂടെ ചിമ്മിനി നാളം വാർന്നു വീഴുന്നു.
തറയിലത് ഒരു നീണ്ട വാളുപോലെ കിടക്കുന്നു.
പൊടുന്നനെ അരങ്ങത്തേക്ക് കുട്ട്യാലിയുടെ ആത്മസുഹൃത്തായ അപ്പുണ്ണി ഓടി എത്തുന്നു:
- കുട്ട്യാലി ന്റെ അമ്മ ആശുപത്രീന്ന് മരിച്ചു...
ഒരു ആർത്തനാദത്തോടെ അപ്പുണ്ണി കുട്ട്യാലിയുടെ നെഞ്ചോട് ചേർന്നു.
ഞെട്ടലിൽ നിന്ന് പിടഞ്ഞെണീറ്റ കുട്ട്യാലി ചോദിച്ചു:
 - എപ്പൊ?
- ഇപ്പൊ കുറച്ചു നേരായി ...
- നടക്ക് ... ഞാനും ണ്ട്..
നടക്കാൻ ഒരുങ്ങിയ കുട്ട്യാലിയെ അപ്പുണ്ണി തടഞ്ഞു നിർത്തുന്നതു കണ്ടു.
പിന്നീട് അപ്പുണ്ണി പുലമ്പാൻ തുടങ്ങി:
 - ശവമടക്കാൻ പത്ത് കാശില്ലാ കുട്ട്യാലി ... നിന്റടുത്തും ഉണ്ടാവില്ലാന്നറിയാം... എന്നാലും നീ വിചാരിച്ചാൽ കിട്ടും...
നിയ്യ് ഒരുപകാരം ചെയ്യടാ...
ഞാനത് എങ്ങനെ പറയും നെന്നോട്?
ഹെന്റിശ്വരാ... അയ്യോ... എന്നോട് പൊറുക്കടാ... ഹെന്റെ വെഷമം നെന്നോടല്ലാതെ ഞാനാരോട് പറയും?
എന്റമ്മക്ക് വന്ന പെൻഷൻ പണം... നീ .... മനസ്സുവെച്ചാൽ... കുട്ട്യാലി എന്നോട് ക്ഷമിക്കെടാ..
 _ അപ്പൂ...
ഒരു വെളിപാടിലെന്നോണം കുട്ട്യാലി അലറുന്നതു കേട്ട് ഞങ്ങൾ ഞെട്ടി.
ഞെട്ടലടങ്ങിയപ്പോൾ വീണ്ടും ഞങ്ങൾ ആകാംക്ഷാഭരിതരായി.
ഞങ്ങളുടെ കാലുകളിൽ ഉറുമ്പരിക്കാൻ തുടങ്ങിയിരുന്നു.
എന്നിട്ടും അനങ്ങാതെ നിന്നു!
അപ്പുണ്ണി പിന്നെയും പുലമ്പാൻ തുടങ്ങി.
ദൂരെ മലമുകളിൽ നിന്ന് മഴ പെയ്തു വരുന്നതു പോലെ അവന്റെ പുലമ്പൽ ഞങ്ങൾ കേട്ടു :
 - നോക്കടാ... എന്റമ്മേടെ പ്രാണനേ പോയിട്ടുള്ളൂ.... വെരല് പോയിട്ടില്ലാ...
കുട്ട്യാലി അസ്ത പ്രജ്ഞനായി നിന്നു.
അവന്റെ കണ്ണുകളിൽ പ്രാണൻ തുടിക്കുന്ന ഒരു പെരുവിരൽ വളർന്നു വലുതാവുന്നതും ഭീമാകാരം പൂണ്ട് ആകാശത്തോളം മുട്ടി നിൽക്കുന്നതും ഞങ്ങൾ സങ്കല്പിച്ചു.
ഉദ്വേഗജനകമായ വളർച്ചയിലേക്ക് ഞങ്ങൾ ഉറ്റുനോക്കി മുഷിഞ്ഞു നിന്നു.
 - അപ്പു... നമുക്ക് ആരോടെങ്കിലും ചോദിക്കാം .. നടക്ക് ...
കുട്ട്യാലി അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
പെട്ടെന്ന് അപ്പുണ്ണി അലറുന്നതു കേട്ടു:
- ഈ നാട്ടില് നേരെ ചോദിച്ചാൽ ഒരുത്തനും തരില്ലടാ ... ശവംതീനികള്...
ആ പ്രസ്ഥാവം ശരിയാണെന്ന് ഞങ്ങൾക്കും തോന്നി.
കുട്ട്യാലി അത് നിഷേധിച്ചില്ല.
എന്തൊക്കെയായാലും ചത്തു കിടക്കുന്ന ആൾക്ക് എങ്ങിനെ പെൻഷൻ പണം കൊടുക്കും?
അവനതിന് മുതിരുമോ?
അപ്പുണ്ണിക്ക് വേണ്ടി എന്തു ത്യാഗവും ചെയ്യുന്ന കുട്ട്യാലി സാഹസത്തിന് തയ്യാറാവുമോ?
തന്റെ ഭാവി അപകടപ്പെടുത്താൻ കുട്ട്യാലി ശ്രമിക്കുമോ?
ഇത്തരം ചിന്തകൾ ഞങ്ങൾക്കുള്ളിൽ അളിഞ്ഞു നാറാൻ തുടങ്ങി.
- നാശം!
ഈ വക ദാരിദ്ര്യവാസികളൊക്കെ ഞങ്ങടെ കൺവെട്ടത്തു തന്നെ പിറന്നല്ലൊ... സ്വൈരം കെടുത്താൻ...
 - അപ്പൂ... നീ എന്റെ കാര്യം ഒന്നോർത്ത് നോക്ക്...
കുട്ട്യാലി ധർമ്മസങ്കടത്തിന്റെ പാരമ്യത്തിലെത്തി.
- നോക്ക്... കുട്ട്യാലി നീ വെഷമിക്കേണ്ട...
പാതി പണം നീ എടുത്തോ...
നാളെ പെരുന്നാളല്ലേ?
ഇതു കൂടി കേട്ടതോടെ കുട്ട്യാലി കിടുകിടെ ഞെട്ടി.
ഞങ്ങളും...!
അപ്പുണ്ണി കൈക്കൂലി വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങളാരും കരുതിയതല്ല. ബീക്കുട്ടിയും അപ്പുണ്ണിയും ഒരേ വേഷം കെട്ടി ആടുകയാണ്.
ഇരുവരും രൗദ്ര നടനമാടി തിമിർക്കുകയാണ്.
കുട്ട്യാലി ഭയപ്പാടോടെ പിറകോട്ടു നീങ്ങുന്നതു കണ്ടു.
അവൻ അലറിക്കരയാൻ തുടങ്ങി.
പൊടുന്നനെ പൂഴിമണൽ മേല്പോട്ട് പുക പോലെ പൊങ്ങി.
കാറ്റ് ഊറ്റം കൊള്ളുന്നതറിഞ്ഞു.
തക്ബീർ നാദം മുറവിളിയായും അട്ടഹാസമായും രൂപാന്തരപ്പെട്ടു.
ഇതിന് നടുവിൽപ്പെട്ട് കുട്ട്യാലി ഒടിഞ്ഞു നുറുങ്ങുന്നതു കണ്ടു.
അസ്ഥികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം ഞങ്ങളെ നടുക്കി.
പിന്നെ ചോര വാർന്നു പുഴ ഒഴുകുന്നതു കണ്ടു.
ഒടുവിൽ ഒരു പുഴു ഇഴഞ്ഞു നീങ്ങാൻ തുടങ്ങി.
ആഹാ!
അത് കുട്ട്യാലിയാണെന്ന് വിശ്വസിക്കാൻ കഴിയാതെ ഞങ്ങൾ വിസ്മയം കൊണ്ടു.
പിന്നെ അത് സത്യമാണ് എന്നറിഞ്ഞപ്പോൾ ഞങ്ങൾ ആർത്തു ചിരിച്ചു തുള്ളിച്ചാടി.

( 1986 ജനവരി 5-12 ദേശാഭിമാനി വാരികയിൽ പ്രസിദ്ധപ്പെടുത്തിയത്)

Thursday, 5 April 2018

ശുനകരക്ഷകൻ

കഥ/ ടി വി എം അലി
..................................


ചൈത്രമാസത്തിലെ ഒരു വിചിത്രദിനം.
ആകാശം കൂടുതൽ വെളുക്കുകയും നക്ഷത്രമുണരുകയും ചെയ്ത പുലരിയിൽ ഒരു മനുഷ്യൻ സാരമേയങ്ങൾക്ക് നാഥനായി, ശുനകന്നൂർ ഗ്രാമത്തിന്റെ രക്ഷകനായി അവതരിച്ചു.
ഒറ്റ നോട്ടത്തിൽ ചെറുപ്പക്കാരനാണെങ്കിലും ആ പ്രായത്തിന്റെ ദൗർബല്യങ്ങളൊന്നും അയാൾക്കില്ലായിരുന്നു.
അലഞ്ഞു തിരിയുന്ന നായ്ക്കളിൽ ഒരുവൻ എന്ന പോലെയാണ് അയാൾ ബാല്യകാലം താണ്ടിയത്.
ഭൂഗോളം വിഴുങ്ങാനുള്ള ആർത്തിയോടെ, നാവു നീട്ടിപ്പാഞ്ഞ ചാവാളി പട്ടികൾക്ക് വേദ ചഷകം കലക്കിക്കൊടുത്ത്, ആത്മഹത്യയിൽ നിന്ന് അവറ്റകളെ പിന്തിരിപ്പിച്ചത് അയാളായിരുന്നു.
മനുഷ്യർ ദാനമായി നീട്ടുന്ന എച്ചിലുകൾ അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും, അവരുടെ നൂലുപോലെ നേർത്തതോ, ലോഹദണ്ഡു പോലെ തടിച്ചതോ ആയ നാറുന്ന മലവിസർജ്യം ഒരിക്കലും ഭക്ഷിക്കരുതെന്നും, നടുറോഡിൽ ഇന്റർലോക്കിടരുതെന്നും അയാൾ ഉപദേശിച്ചു.
മേല്പടി തത്വസംഹിതകളsങ്ങുന്ന വാചാലത വിളമ്പിക്കൊണ്ട് അയാൾ ശുനകന്നൂരിലൂടെ നടന്നു.
കയ്യിൽ ഒരു മെലിഞ്ഞ ശൂലവും കരുതിയിരുന്നു.
വയറൊട്ടി, എല്ലുന്തി, നാവു നീട്ടി അലഞ്ഞിരുന്ന അനേകം ശ്വാന പുത്രർ രക്ഷകന്റെ മാർഗ്ഗം കൈക്കൊള്ളുകയും ശുനകശാലയിലേക്ക് ആനയിക്കപ്പെടുകയും ചെയ്തു.
ഒരു പറ്റം നായ്ക്കളുടെ സ്വാതന്ത്ര്യദാഹം പോലെ തൊണ്ട വരണ്ട കാലം ചങ്ങല കിലുക്കി പാഞ്ഞു.
അതിനിടെ ഒരത്യാഹിതം നടന്നു.
ആ സംഭവം നടന്നത് ശുനകശാലക്കപ്പുറത്ത് പട്ടിമേട്ടിലാണ്.
പ്രണയബദ്ധരായ ഒരു ജോടി നായ്ക്കൾ മൃഗീയമായി ആക്രമിക്കപ്പെട്ടു.
വിവരമറിഞ്ഞ് അയാൾ അങ്ങോട്ടു കുതിച്ചു.
ശുനകന്നൂർ ഗ്രാമത്തിലെ ചുറ്റുമതിലക തറവാട്ടിലെ തമ്പ്രാക്കന്മാരുടെ കാവൽ മാലാഖമാരാണ് ആക്രമിക്കപ്പെട്ടത്.
കാരിരുമ്പിന്റെ കൊളുത്തു ചങ്ങല പൊട്ടിച്ച് കമിതാക്കൾ പൊതുനിരത്തിൽ ഇറങ്ങിയതായിരുന്നു.
പരസ്പരം മണം നുണഞ്ഞ കമിതാക്കൾക്ക് സിരകളിൽ നുര പൊന്തി. തങ്കരോമരാജികൾ ഉണർന്നു.
ഒരു യുഗദൈർഘ്യകാലം ബന്ധനത്തിലമർന്ന് പുളകം കൊള്ളാൻ കമിതാക്കൾ കൊതിപൂണ്ടു നിന്നു.
പൊതുവഴിയിൽ സംസ്ക്കാര ശൂന്യരായി പെരുമാറിയ നാൽക്കാലികളുടെ പ്രവൃത്തിയിൽ അരിശം പൂണ്ട ഒരു പറ്റം കന്നാലി പിള്ളേരാണ് കല്ലെറിഞ്ഞ് സദാചാരം കാത്തത്.
ശ്വാന ദമ്പതികളുടെ കൈകാൽ ഒടിഞ്ഞു. വേദന കൊണ്ടവർ വലിയ വായിൽ കരഞ്ഞു.
രക്ഷകൻ കണ്ണീർ വാർത്ത് അനങ്ങാതെ നിന്നു. നരാധമന്മാർക്കെതിരെ രോഷം കൊണ്ടു. ഇണപ്പട്ടികളെ ശുനകശാലയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
രക്ഷകൻ പുൽമെത്തയിൽ കിടന്നു.
നായ്ക്കളുടെ കാര്യമോർത്ത് നെടുവീർപ്പിട്ടു. നന്ദിയുള്ള വർഗ്ഗത്തിന്റെ മോചനമായിരുന്നു ലക്ഷ്യം.
സാരമേയ കൂട്ടങ്ങൾ ഉച്ചത്തിൽ ഓരിയിട്ടു .
കരിംഭൂത രാവുകൾ പറന്നു.
കിഴക്ക് ചോരക്കണ്ണ് തുറന്നു.
ശ്വാന പുത്രർ രക്ഷകന്റെ ചുറ്റും നിന്ന് വാലാട്ടി വെഞ്ചാമരം തീർത്തു.
പാദാദികേശം മണത്തു.
ചിലർ സ്നേഹാദരം കൊണ്ടു നക്കിക്കൊണ്ടിരുന്നു.
നായ്ക്കളുടെ തുപ്പൽ പ്രളയത്തിൽ രക്ഷകൻ മുങ്ങിക്കുളിച്ചു.
പിന്നെ സ്തുതിഗീതങ്ങൾ നീട്ടിപ്പാടി നായ്ക്കൾ ഓരിയിട്ടു .
രക്ഷകന്റെ മനം കുളിർത്തു.
അയാൾ ഉറച്ച തീരുമാനമെടുത്തു.
സിരകളിൽ ചോര കുരച്ചു.
അയാൾ തന്റെ ശ്വാന സേനാ ഭടന്മാരെ കൈ ഞൊടിച്ചു വിളിച്ചു.
യുദ്ധ സന്നദ്ധരായ സാരമേയങ്ങൾ ചെവി കൂർപ്പിച്ച് രണ്ടു കാലിൽ കുന്തിച്ചിരുന്നു.
പൊടുന്നനെ അയാൾ സൈനിക മേധാവിയെ പോലെ ചാടിയെണീറ്റ് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും നായ്ക്കൾക്കറിയാവുന്ന ഭാഷയിൽ എന്തോ മന്ത്രിക്കുകയും ചെയ്തു.
ഗ്രാമ നാഭിയിൽ നിന്ന് കറുത്ത ചേല ഊർന്നു വീഴും മുമ്പ് ആ സംഭവം നടന്നു.
അരക്കില്ലങ്ങളിൽ അരക്കെട്ടൊട്ടിച്ച് ഗാഢനിദ്രപൂണ്ടവർ ഇതൊന്നുമറിഞ്ഞില്ല.
ഗ്രാമത്തിലെ തമ്പ്രാക്കളുടെ തറവാടുകളിൽ അടിമകളായിക്കഴിഞ്ഞിരുന്ന നായ്ക്കൾ മോചിപ്പിക്കപ്പെട്ടിരിക്കുന്നു.
എന്തൊരത്ഭുതം!
ഒരിറ്റു നിണം വീഴാതെ മണ്ണു ചുവന്നു.
ഗ്രാമം പുളകം കൊണ്ടു.
പക്ഷേ, ചരിത്രം കണ്ണടച്ചു.
അടിമ നായ്ക്കൾ രക്ഷകന്റെ മാർഗ്ഗം കൈക്കൊള്ളുകയും സത്യവാചകം കുരക്കുകയും ചെയ്തതോടെ
പട്ടിപ്പന്തലിൽ ശുനകോത്സവം അരങ്ങേറി.
പുലർന്ന് ഏറെ നേരം കഴിഞ്ഞ ശേഷമാണ് തമ്പ്രാക്കൾ പൊട്ടിയ ചങ്ങല കണി കണ്ടത്. തങ്ങളുടെ ജീവനും സ്വത്തും കാത്തു സൂക്ഷിച്ചിരുന്ന കാവൽ മാലാഖമാരുടെ തിരോധാനത്തിനു പിന്നിൽ പട്ടിക്കോന്തനായ രക്ഷകന്റെ കൈകളുണ്ടെന്ന് അവർക്കുറപ്പുണ്ടായിരുന്നു.
എന്തൊക്കെയായാലും ഇവിടത്തെ തീട്ടം തിന്നു വളർന്ന ചാവാളി പട്ടികൾ ഒന്നു കുരക്കുക പോലും ചെയ്യാതെ ഓടിപ്പോയതിൽ അവർ സങ്കടപ്പെട്ടു.
രക്തരഹിത വിപ്ലവമറിഞ്ഞ് ഓടിയെത്തിയ പത്രക്കാരോട് രക്ഷകൻ പറഞ്ഞു :
നായ്ക്കൾ ആരുടേയും അടിമയല്ല; ഗ്രാമത്തിന്റെ പൊതു സ്വത്താണ്.
കാവൽ മാലാഖമാരാണ്. ഓരോ ഗ്രാമീണനും അവരെ തീറ്റിപ്പോറ്റേണ്ടതുണ്ട്.
ഭോജ്യ സംഭരണിയിലേക്ക് എല്ലാവരും ധാന്യമണികളും മത്സ്യ മാംസാദികളും എത്തിക്കണം.
പത്രങ്ങളിൽ പട്ടിവാലിന്റെ വലുപ്പത്തിൽ പ്രസ്ഥാവന വെളിച്ചം കണ്ടു.
ചുറ്റുമതിലക തമ്പ്രാക്കൾ അരിശം മൂത്ത് പത്രങ്ങൾ ചീന്തിയെറിഞ്ഞു.
പോരിന് വീര്യം കൂട്ടുകയും ചെയ്തു.
പിറ്റേന്ന് തന്നെ തമ്പ്രാക്കൾ വിദേശത്തു നിന്ന് അൽസേഷ്യനേയും പൊമറേനിയനേയും ഇറക്കുമതി ചെയ്തു.
അവറ്റകൾക്ക് ഇറച്ചിയും മീനും പാലും മുട്ടയും കൊടുത്ത് മടിയിലിരുത്തി താലോലിച്ചു.
അതും പോരാഞ്ഞ് സഹശയന കൂട്ടാളിയാക്കുകയും ചെയ്തു.
ഇതോടെ രക്ഷകൻ വിയർത്തു.
ശുനകശാലയിലെ പട്ടികൾ ഇനി എന്തു ചെയ്യും?
ഈ തലതിരിഞ്ഞ ഇറക്കുമതി നയം ഗ്രാമത്തിന്റെ സമതുലിതാവസ്ഥയെ സാരമായി ബാധിക്കില്ലേ?
രക്ഷകൻ ചിന്തയിലാണ്ടു.
പട്ടിപ്പന്തലിലെ ഭോജ്യ സംഭരണിയിൽ ധാന്യമണികൾ വീഴാതായി.
പന്തിയിൽ കുന്തിച്ചിരുന്ന് നായ്ക്കൾക്കുണ്ണാൻ സ്വന്തം വിസർജ്യങ്ങളിൽ തല പൂഴ്ത്തേണ്ടി വന്നു.
വയറു പൊരിഞ്ഞ്, തൊണ്ട വരണ്ട്, നാവു നീട്ടി നായ്ക്കൾ രക്ഷകനെ കടിച്ചുകീറുമോ എന്ന ഭയം കലശലായി.
പൊടുന്നനെ രക്ഷകൻ ചാടിയെണീറ്റു.
ഉടനെ ശ്വാന സേനയെ വിളിച്ചു മുന്നിൽ നിർത്തി ഉഗ്രശാസനം പുറപ്പെടുവിച്ചു:
ഹും ... ഉടനെ തട്ടുവിൻ... അൽസേഷ്യനെ ... പൊമറേനിയനെ...
ഈ ശുനകന്നൂരിൽ നിന്ന് അവറ്റകളെ തുരത്തുവിൻ... വേഗമാവട്ടെ...
എന്നാൽ അരുതാത്തത് നടന്നു.
പരാജയത്തിന്റെ വിസർജ്യം ഭുജിച്ച് ശ്വാന സേന വാലുമടക്കി തിരിച്ചു വന്നു.
രക്ഷകൻ ഞെട്ടിവിറച്ചു.
വിറയലിൽ പനിയും കുളിരുമുണ്ടായി.
സമാധാനത്തിന്റെ സമാധിയിൽ സാരമേയങ്ങൾ അടയിരുന്നു.
ദിന പരിണാമങ്ങൾ കർക്കിടകത്തെ പെറ്റു.
ശുനകശാലക്ക് മീതെ കരിമേഘങ്ങൾ ഉരുണ്ടു കൂടി.
കാറ്റും മഴയും ഇടിയും മിന്നലും തിമിർത്തു.
വിശന്നുവലഞ്ഞ നായ്ക്കൾ പരസ്പരം കെട്ടിപ്പിടിച്ചുറങ്ങി.
ധാന്യ സംഭരണികളിൽ രക്ഷകന്റെ നെടുവീർപ്പുകൾ മാത്രം നിറഞ്ഞു.
തമ്പ്രാക്കളുടെ പിന്നിൽ ഇല്ലാത്ത വാലുകൾ നീണ്ടു.
കർക്കിടകം കഴിഞ്ഞിട്ടും പട്ടിണി അട്ടഹസിച്ചു.
പട്ടിപ്പന്തലിൽ തീ കെട്ടു .
പ്രത്യാശയുടെ വടവൃക്ഷങ്ങൾ കടപുഴകി വീണു.
കാലന്റെ കയറിൽ ഒരു പറ്റം നായ്ക്കളുടെ കഴുത്ത് കുരുങ്ങി .
വാർത്തയറിഞ്ഞ് തമ്പ്രാക്കൾ ആർത്തു ചിരിച്ചു.
അവർ അൽസേഷ്യന്റെ സ്വർണ്ണ രോമങ്ങളിൽ തടവി നിർവൃതി കൊണ്ടു.
ഒരു ദിവസം രക്ഷകൻ പട്ടി മേട്ടിലേക്ക് ശുഷ്കിച്ച ശൂലവും കുത്തി തീർത്ഥാടനത്തിനു പോയി.
ഈ തക്കം നോക്കി രണ്ടു വിദേശ നായ്ക്കൾ ശുനകശാലയിൽ എത്തി.
അവർ ആംഗലത്തിൽ മൃദുവായി മുരണ്ടു.
ചുളിഞ്ഞു മടങ്ങിയ ഉദരത്തിൽ തല പൂഴ്ത്തി കിടന്നിരുന്ന നാടൻനായ്ക്കൾ ഞെട്ടിയുണർന്നു.
അസ്തമയ കതിരുതിർത്തിട്ട മഞ്ഞവെയിലിൽ വിദേശികളുടെ പൊലിമ തിളങ്ങി.
എത്ര മനോഹരം!
നാടന്മാർ നാണിച്ചു തലതാഴ്ത്തി.
അതിഥികളുടെ വില കൂടിയ ഉടുപ്പു കണ്ട് നാടന്മാർ വാലുമടക്കി കൗപീന മുടുത്തു.
പിന്നീട് അവർ പരസ്പരം അഭിവാദ്യം ചെയ്തു കൊണ്ട് മുഖമുരസുകയും ഉടലാകെ മണത്ത് ആലിംഗനം കൊള്ളുകയും ചെയ്തു.
നേരം വളരെ ഇരുട്ടിയ ശേഷമാണ് രക്ഷകൻ വന്നത്.
അദ്ദേഹം ശുനകശാലയിൽ എത്തിയപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരമറിഞ്ഞ് തളർന്നുവീണു.
ഒരായുഷ്ക്കാലത്തിന്റെ ദൗത്യം പരാജയപ്പെട്ടിരിക്കുന്നു.
പുതിയ പ്രതാപങ്ങളുടെ പഴയ ചങ്ങല തുണ്ടുകൾ തേടി പട്ടികൾ ഓടിപ്പോയിരിക്കുന്നു.
കൈകാൽ ഒടിഞ്ഞതും എല്ലും തോലുമായതുമായ ഏതാനും പട്ടികൾ മാത്രമാണ് ഇനിയുള്ളത്.
നന്ദി കേടെന്ന് പറഞ്ഞ് ആക്ഷേപിക്കാനാവില്ല.
അതിന് പ്രസക്തിയില്ല.
രക്ഷകൻ ആത്മഗതം കൊണ്ടു.
ഈ നായ്ക്കളോട് വേദമോതിയിട്ട് കാര്യമില്ല.
ഇടം വലം നോക്കാതെ അവർ വാലാട്ടിക്കൊണ്ടിരിക്കും.
സൗഭാഗ്യം തേടി ഓടിക്കൊണ്ടിരിക്കും.
അവരെ പിടിച്ചു നിർത്താനുള്ള തത്വശാസ്ത്രം പ്രയോഗത്തിലാക്കണമെങ്കിൽ മറ്റു പലതും ആവിഷ്ക്കരിക്കേണ്ടി വരും.
ഇനി അങ്ങിനെ വിലയിരുത്താം.
മനുഷ്യരോടൊപ്പം ദീർഘകാലം സഹവസിച്ചു ശീലിച്ച നായ്ക്കൾക്ക് അവരുടെ സംസ്ക്കാരം പകർന്നു കിട്ടിയിരിക്കുന്നു.
അത് നേരത്തെ മനസ്സിലാക്കേണ്ടതായിരുന്നു.
പിഴവ് പറ്റിപ്പോയി.
ഇനി തെറ്റുതിരുത്തണം.
ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നപ്പോഴേക്കും രക്ഷകൻ മൃതപ്രായനായിക്കഴിഞ്ഞിരുന്നു.

(1991 ൽ പുറത്തിറങ്ങിയ 'ചിരി മറന്ന കോമാളി' എന്ന കഥാസമാഹാരത്തിൽ നിന്ന്
 - ടി വി എം അലി )

Thursday, 22 March 2018

ജലം ജീവജലം

ലോക ജലദിന ചിന്തകൾ

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.
അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു.
ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ജീവജലം സംരക്ഷിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ഈ ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.