Tuesday, 25 September 2018

പാട്ടില്ലാത്ത ലോകത്തേക്ക്

കൊച്ചിൻ ആന്റോ വിടവാങ്ങി.

അനാഥത്വവും അവശ വാർധക്യവും അനുഭവിച്ചു വന്നിരുന്ന ആദ്യകാല നാടക ഗായകൻ കൊച്ചിൻ ആന്റോ (85) വിടവാങ്ങി. മൂന്നാഴ്ച മുമ്പ് അവശനിലയിൽ തൃത്താല മുടവനൂർ സ്നേഹ നിലയത്തിൽ പ്രവേശിപ്പിക്കപ്പെട്ട ആന്റോവിനെ വൈദ്യ പരിശോധനക്ക് വേണ്ടി മറ്റു അന്തേവാസികളോടൊപ്പം കോഴിക്കോട് മുക്കം കെ.എം.സി.ടി. ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു. അവിടെ വെച്ച് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ ദേഹാസ്വാസ്ഥ്യം മൂർച്ഛിച്ചതിനെ തുടർന്ന് മരണപ്പെടുകയായിരുന്നുവെന്ന് സ്നേഹനിലയം പി.ആർ.ഒ. എം.പി.എ. തങ്ങൾ പറഞ്ഞു. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ പൊതുദർശനത്തിനു വെച്ച ശേഷം സംസ്ക്കരിക്കും. പഴയ കാല നാടകങ്ങളിൽ സ്ത്രീ ശബ്ദ ഗാനങ്ങളിലൂടെയാണ് ആന്റോ ശ്രദ്ധേയനായത്. നാടക ഗാനം പോലെ മധുരമുള്ളതായിരുന്നില്ല ആന്റോയുടെ ജീവിതം. മൂന്നാം  വയസിൽ മാതാവിന്റെ വേർപ്പാടിൽ ഒറ്റപ്പെട്ട ആന്റോ കുട്ടിക്കാലത്ത് കൊച്ചിയിൽ നിന്ന് എങ്ങിനെയോ കൊണ്ടോട്ടിയിൽ എത്തിയതോടെയാണ് നാടക സംഗീത ലോകത്തേക്ക് കടന്നത്. ഗായകനും സംഗീത സംവിധായകനുമായിരുന്ന ബാബുരാജിനെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. സ്ത്രീ ശബ്ദത്തിൽ മധുരമായി പാടാനുള്ള കഴിവ് തെളിയിച്ച ആന്റോ നാടക ലോകത്ത് സ്ഥിരപ്രതിഷ്ഠനായി. ബാബുരാജിന്റെ നാടക ട്രൂപ്പിലൂടെ
കേരളമൊട്ടുക്കും പാടി നടന്ന ഗായകൻ മലയാളിയുടെ മനസിൽ ചേക്കേറി. 1950 കളിൽ വിവാഹ വേദികളിൽ നടക്കുന്ന ഗാനമേളകളിൽ ആന്റോ താരമൂല്യമുള്ള ഗായകനായിരുന്നു. മദിരാശിയിലെത്തിയ ആന്റോ സിനിമകളിൽ കോറസ് ഗായകനായും ശ്രദ്ധേയനായി. നാടകത്തിന്റെ പ്രതാപം മങ്ങുകയും സിനിമകളിൽ അവസരം കുറയുകയും ചെയ്തതോടെ കാൽ നൂറ്റാണ്ടായി പാട്ടൊഴിഞ്ഞ ജീവിതമാണ് ആന്റോ പിന്നിട്ടത്. പാട്ടും പരിചരണവുമില്ലാത്ത ലോകത്തേക്ക് വ്യഖ്യാത ഗായകൻ വിടവാങ്ങുമ്പോൾ ഒരു കാലഘട്ടത്തിന്റെ സംഗീത മാധുര്യമാണ് മാഞ്ഞു പോകുന്നത്.

No comments: