Tuesday, 13 November 2018

സഞ്ചാരം...

പായ്കപ്പലിൽ ഇന്ത്യൻ സൈനികരുടെ സാഹസികയാത്ര;
സംഘത്തിൽ ഷൊർണൂർ സ്വദേശിയും...

ഇന്ത്യൻ സൈനികർ പായ്കപ്പലിൽ നടത്തുന്ന സാഹസിക യാത്രയിൽ ഷൊർണൂർ സ്വദേശിയും.
ലിംക ബുക്കിൽ കയറിപ്പറ്റാൻ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സേനയുടെ പായ്ക്കപ്പൽ യാത്ര തുടരുന്നത്.  ഉയർന്നു പൊങ്ങുന്ന വൻ തിരമാലകളേയും കൊടുങ്കാറ്റിനേയും വകവയ്ക്കാതെ സേനാംഗങ്ങൾ താണ്ടിയത് കിലോമീറ്ററുകൾ. ബംഗാളിലെ
ഹാൽദിയയിൽ നിന്നും കഴിഞ്ഞ മാസം 21 ന് ആരംഭിച്ച സാഹസിക പര്യടനം ഈ മാസം ഒടുവിൽ പോർബന്തറിൽ അവസാനിക്കുമ്പോൾ, ലിംക ബുക്ക് ഓഫ് റെക്കോഡിൽ കയറിപ്പറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സാഹസിക സഞ്ചാരികൾ. സൈനികരിൽ നാല് മലയാളികളും അഞ്ച് വനിതാ ഓഫീസർമാരും അടങ്ങുന്ന 55 അംഗ സംഘമാണ് പായ്ക്കപ്പലിലൂടെ ഇന്ത്യൻ തീരങ്ങൾ ചുറ്റുന്നത്. വിഴിഞ്ഞത്ത് എത്തിയ പായ്കപ്പൽ കൊച്ചി, മാംഗ്ലൂർ, ഗോവ, മുംബൈ തീരങ്ങൾ ചുറ്റിയാണ് യാത്ര പോർബന്തറിൽ അവസാനിപ്പിക്കുന്നത്. സേനയുടെ 19 മദ്രാസ് റെജിമെന്റ് സി.ഒ.കേണൽ ദിനേശ്‌ സിംഗ് കൻവർ ഫ്ലാഗ് ഓഫ് ചെയ്തു. കടൽ, കായിക, സാഹസിക, കടൽ മലിനീകരണം എന്നിവയെക്കുറിച്ച് യുവാക്കൾക്കിടയിൽ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സൈനികർ ആദ്യമായി ഇത്തരമൊരു സാഹസിക യാത്ര നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. ഇലക്ട്രോണിക്സ് മെക്കാനിക്കൽ ആന്റ് എഞ്ചിനീയറിംഗ് കോർപ്സിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ്  സാഹസിക യാത്ര തുടങ്ങിയത്.  കേരളത്തിലെ ഇതര ജില്ലകളിൽ നിന്നുള്ള  സുബേദാർ ദിലീപ് കുമാർ, ക്യാപ്റ്റൻ അരുൺ, ഹവിൽദാർ ഹരീഷ്, ക്യാപ്റ്റൻ ലിജുരാജ് എന്നിവർക്കൊപ്പം ഷൊർണൂർ സ്വദേശിയായ ക്രാഫ്റ്റ്മാൻ
രാംമോഹനും സാഹസിക യാത്രയ്ക്ക് നേതൃത്വം നൽകുന്നുണ്ട്.

No comments: