ചൊവ്വയുടെ ഉള്ളറകളറിയാൻ ഇൻസൈറ്റ് പ്രയാണം തുടരുന്നു.
ചൊവ്വക്ക് ദോഷമുണ്ടോ എന്നറിയാൻ ഏതാനും മാസം കൂടി കാത്തിരിക്കാം. നാസയുടെ ബഹിരാകാശ പേടകമായ മാർസ് ഇൻസൈറ്റ് പാതി ദൂരം പിന്നിട്ടു കഴിഞ്ഞു. മൂന്നര മാസം മുമ്പാണ് പേടകം യാത്ര പുറപ്പെട്ടത്. ഇതിനകം 27.7 കോടി കി.മീറ്റർ ദൂരം താണ്ടി കഴിഞ്ഞു. ഇനി മൂന്നു മാസം കൂടി കഴിഞ്ഞാൽ പേടകം 20.8 കോടി കി.മീറ്റർ ദൂരം കൂടി പിന്നിടും. അതോടെ ചൊവ്വയിലെ എൽസിയം പ്ലാനിഷ്യ എന്നറിയപ്പെടുന്ന പ്രത്യേക മേഖലയിൽ പേടകം എത്തും. ഗ്രഹത്തിന്റെ അജ്ഞാതമായ ഉള്ളറകളറിയാനും താപനില രേഖപ്പെടുത്താനുമുള്ള നാസയുടെ പ്രഥമ ദൗത്യമാണിത്. ഒരു യന്ത്ര ചുറ്റികയും പ്രകമ്പനം അളക്കാനുള്ള സംവിധാനവും പേടകം കരുതിയിട്ടുണ്ട്. പ്രതലത്തിൽ നേരിട്ട് സ്ഥാപിക്കാൻ അത്യാധുനിക സീസ്മോ മീറ്ററുമുണ്ട്. ഇതിലൂടെ ചൊവ്വയുടെ പ്രകമ്പനങ്ങൾ രേഖപ്പെടുത്താനും കഴിയും. ചൊവ്വാ ദോഷത്തിന്റെ പേരിൽ നിരവധി യുവതീ യുവാക്കളുടെ വിവാഹ ജീവിതത്തിൽ വില്ലനായി നിൽക്കുന്ന ഈ ഗ്രഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം കൈ വന്നിരിക്കുകയാണെന്നും ചില ശാസ്ത്ര കുതുകികൾ ഹാസ്യ രൂപേണ പറയുന്നുണ്ട്.
No comments:
Post a Comment