Monday, 6 August 2018

നോബിൾ ബാബു:


മാഞ്ഞു പോകാത്ത നിറക്കൂട്ട് ...

സ്വന്തം പേരു പോലും വിസ്മൃതിയിലാവുകയും ഒരു താര രാജാവിന്റെ കഥാപാത്ര നാമമായി അറിയപ്പെടേണ്ടി വരികയും ചെയ്ത അപൂർവ്വതയാണ് അകാലത്തിൽ പൊലിഞ്ഞ നോബിൾ ബാബു എന്ന കലാകാരന്റെ ജീവിതം.
പള്ളിപ്പുറം ചെറുകുടങ്ങാട് സ്വദേശി ബാലകൃഷ്ണൻ - ചെമ്പ്ര കൊണ്ടപ്പുറത്ത് ചിന്താമണി ദമ്പതികളുടെ മകന്റെ പൂർവ്വനാമം ശങ്കരനാരായണൻ എന്നായിരുന്നു. അച്ഛനും അമ്മയും അവനെ അപ്പു എന്നു വിളിച്ചു. മാവൂർ റയോൺസിൽ ജീവനക്കാരനായിരുന്ന ബാലകൃഷ്ണൻ കമ്പനി ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റിയതോടെയാണ് അപ്പുവിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. ഹിന്ദി സൂപ്പർ സ്റ്റാർ രാജേഷ് ഖന്നയുടെ 'ബാബു' എന്ന ഹിറ്റ് സിനിമ റിലീസായ സമയം. സിനിമയിലെ ടൈറ്റിൽ കഥാപാത്രമായി ഒന്നര വയസുകാരൻ മാറുകയായിരുന്നു. ക്വാർട്ടേഴ്സിലെ അന്തേവാസികളാണ് അപ്പുവിനെ ബാബുവായി വാഴിച്ചത്. അങ്ങിനെ രേഖകളിലും ബാബു സ്ഥിരപ്രതിഷ്ഠനായി.
താര രാജാവിന്റെ കഥാപാത്രമായത് യാദൃശ്ചികതയാണെങ്കിലും ബാബുവിന്റെ ഉള്ളിലൊരു കലാകാരൻ ഒളിഞ്ഞു കിടന്നിരുന്നു. ക്ലാസിക് സാഹിത്യ കൃതികൾ വായിച്ചും സംഗീതം ആസ്വദിച്ചും പ്രകൃതിയെ സ്നേഹിച്ചും ആരും കേൾക്കാതെ മൂളിപ്പാട്ട് പാടിയും ആരും കാണാതെ ചിത്രങ്ങൾ വരച്ചും വളർന്ന ബാബുവിന് ഐ.എ.എസ്.നേടുക എന്നൊരു ലക്ഷ്യവും കൂടി ഉണ്ടായിരുന്നു. ബിരുദമെടുത്തതിനെ തുടർന്ന്, ബാബു 1991 ൽ ഐ.എ.എസ് പരീക്ഷ എഴുതി. പ്രിലിമിനറി ലിസ്റ്റിൽ ഇടം നേടി. അന്നേരം അലിഗഡിലെ ചില വിദ്യാർത്ഥികൾ നൽകിയ കേസിനെ തുടർന്ന് പ്രിലിമിനറി ലിസ്റ്റ് കോടതി റദ്ദാക്കി.  അതോടെ ഐ.എ.എസ്.സ്വപ്നം വെടിഞ്ഞ് വേദം പഠിക്കാനും കാശിയിൽ പോയി സന്യസിക്കാനും ബാബു തീരുമാനിച്ചു. വീട്ടുകാർ ഇത് മണത്തറിയുകയും നീണ്ടു നിന്ന സമ്മർദ്ദങ്ങളെ തുടർന്ന് ഗാർഹസ്ഥ്യത്തിലേക്ക് മടങ്ങുകയും ചെയ്തു.
അതിനിടയിൽ
റയോൺസിൽ നിന്ന്
വിരമിച്ച ബാലകൃഷ്ണൻ 1983ൽ പട്ടാമ്പിയിൽ നോബിൾ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം തുടങ്ങി. പിതാവിനോടൊപ്പം ബാബുവും ഇലക്ട്രിക്കൽ ട്രീറ്റ്മെൻറിൽ മുഴുകി. അങ്ങിനെ കൊണ്ടപ്പുറത്ത് ബാബു, നോബിൾ ബാബുവായി.
ചിത്രകാരൻ, ഗായകൻ, സാഹിത്യാസ്വാദകൻ,
പരിസ്ഥിതി പ്രവർത്തകൻ, പൊതുപ്രവർത്തകൻ,
എല്ലാറ്റിനുമുപരി മനുഷ്യ സ്നേഹി എന്നിങ്ങനെ പട്ടാമ്പിയുടെ പൊതുമണ്ഡലത്തിൽ അരികു ചേർന്ന് നടന്ന ബാബുവിന് അർഹിക്കുന്ന അംഗീകാരമൊന്നും ലഭിക്കാതെ പോയത് അദ്ദേഹം അതൊന്നും ആഗ്രഹിക്കാത്തതു കൊണ്ടായിരിക്കാം. ആഗ്രഹിച്ചതെല്ലാം
കൈവിട്ടകന്നു പോയതിന്റെ നൊമ്പരം ഉള്ളിലുറഞ്ഞു കിടന്നതുകൊണ്ടാവാം തന്റെ സർഗ്ഗ സിദ്ധികളൊന്നും ആസ്വാദക ലോകത്തിന്റെ മുന്നിൽ നിരത്തിവെക്കാൻ ബാബു നിന്നില്ല. ജീവിത യാത്രക്കിടയിൽ നിരത്തിൽ ചിതറി വീണ നിറക്കൂട്ടായി മാഞ്ഞു പോകുമ്പോഴും, നിറമുള്ള ചിത്രമായി മനസ്സിൽ ചിലരെങ്കിലും ചിരകാലം
സൂക്ഷിക്കുമെന്നുറപ്പാണ്.
നിളയെ നെഞ്ചേറ്റിയ ഏതാനും പരിസ്ഥിതി സ്നേഹികളോടൊപ്പം
ബാബുവിനെ കാണാനും ഇടപഴകാനും കഴിഞ്ഞതിന്റെ നനുത്ത ഓർമകളെ ദീപ്തമാക്കിയത് രാംജി പെരുമുടിയൂരിന്റെ മുഖമൊഴിയാണ്.
നട്ടുച്ചക്ക് അസ്തമിച്ച സർഗ്ഗ പ്രകാശത്തെ രേഖപ്പെടുത്താൻ ആ സ്വരമാസിക ഇല്ലായിരുന്നുവെങ്കിൽ
ബാബുവിന്റെ സർഗ്ഗ സ്പന്ദനങ്ങൾ ആരോരും അറിയാതെ പോകുമായിരുന്നു.

No comments: