Wednesday, 25 December 2024

ആലയിൽ വേവിച്ചെടുത്ത കഥകൾ

നവമാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍ ഓരോ നിമിഷവും ഈയാംപാറ്റ കണക്കെ വന്നു വീഴുന്ന സാഹിത്യ രചനകള്‍ പരിശോധിച്ചാല്‍ അതില്‍ ജീവനുള്ളതും ചിറകറ്റതും കാണാം. പിന്നിട്ട ദശകത്തില്‍ മാത്രം ആയിരക്കണക്കിന് കഥകളും കവിതകളും ഇത്തരത്തില്‍ വെളിച്ചം കണ്ടിട്ടുണ്ട്. വാള്‍ എടുത്തവരെല്ലാം വെളിച്ചപ്പാടാവുക എന്ന പഴയ ചൊല്ലുപോലെ, ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉണ്ടെങ്കില്‍ ആര്‍ക്കും  പത്രപ്രവര്‍ത്തകരാവാനും, എഴുത്തുകാരാവാനും കഴിയുന്ന കാലമാണിത്. 

സത്യത്തില്‍ ഇതൊരു നിശബ്ദ വിപ്ലവം തന്നെയാണ്. നമ്മുടെ മുന്നേ നടന്നു പോയവര്‍ക്കൊന്നും സ്വപ്നം കാണാന്‍ കഴിയാത്ത സാങ്കേതിക വിദ്യയാണ് ഇന്ന് നമ്മുടെ കൈകളില്‍ ഉള്ളത്. ആ വിദ്യ ഉപയോഗിച്ചുകൊണ്ട് നൂറുകണക്കിന് പ്രതിഭകള്‍ ഉദിച്ചുയര്‍ന്നിട്ടുണ്ട്. മുഖ്യധാരയില്‍ ഇടം കിട്ടാതെ പോയ നിരവധി എഴുത്തുകാര്‍ ഈ വെള്ളി വെളിച്ചത്തില്‍ തങ്ങളുടെ മനസും ചിന്തയും പങ്കുവച്ചുകൊണ്ട് രചന നടത്തുന്നുണ്ട്. ആ ഗണത്തില്‍ നവമാധ്യമ പ്രതലത്തില്‍ കഥകള്‍ എഴുതുന്ന കെ.പി ഉണ്ണികൃഷ്ണന്‍റെ പ്രഥമ കൃതിയാണ് “തകര്‍ക്കാനാവാത്ത ചങ്ങലകള്‍”. 

പരിമിതമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിതം നയിക്കുന്ന ഒരാളാണ് കഥാകാരന്‍. കുട്ടിക്കാലം തൊട്ടേ എനിക്ക് ഉണ്ണിയെ അറിയാം. പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ, ഓരം ചേര്‍ന്നു നിന്ന് എല്ലാം നിസംഗതയോടെ നോക്കി കാണാനാണ് ഉണ്ണിക്കിഷ്ടം. അനുഭവങ്ങളുടെ തീക്കടല്‍ താണ്ടി മഞ്ഞുമലയുടെ തീരത്തണഞ്ഞ നാവികനെപ്പോലെ നില്‍ക്കുന്ന ഒരാളാണ് ഈ കഥാകാരന്‍ എന്നും പറയാം. തന്‍റേതായ ഒരു വീക്ഷണ കോണിലൂടെ ജീവിതം വായിച്ചു പഠിക്കാനാണ് ഉണ്ണിക്ക് എന്നും താല്‍പര്യം. 

ആലയില്‍ വേവിച്ചെടുത്ത ലോഹദണ്ഡില്‍ കൂടം കൊണ്ട് അടിച്ചു പതം വരുത്തുന്നത് കണ്ടാണ്‌ കഥാകാരന്‍ വളര്‍ന്നത്. കുട്ടിക്കാലത്ത് കണ്ട കാഴ്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞ പരുക്കന്‍ പ്രതലത്തിലാണ് ഇപ്പോള്‍ കഥകള്‍ മെനയുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ സര്‍ഗാന്മകതയുടെ അതിരുകള്‍ അനന്ത സാഗരം പോലെ വിശാലമാണ്. തന്‍റെ ചുറ്റുമുള്ള സമൂഹത്തിന്‍റെ നൊമ്പരപ്പെടുത്തുന്ന കഥകള്‍ ഒരു നേര്‍ക്കാഴ്ച്ച പോലെയാണ് ഇവിടെ  വരച്ചിടുന്നത്. പതിമൂന്നു കഥകളാണ് ഇതില്‍ ഇടം പിടിച്ചിട്ടുള്ളത്. ഒരു ചെറുകഥയുടെ ഫ്രൈമില്‍ തളച്ചിടാവുന്ന കഥകള്‍ അല്ല ഇവയൊന്നും. 

നമുക്കറിയാത്ത കഥകള്‍ എല്ലാം കെട്ടുകഥകള്‍ ആണെന്ന് ആക്ഷേപിക്കപ്പെടുന്ന കാലത്താണ് ഉണ്ണി ‘തകര്‍ക്കാനാവാത്ത ചങ്ങലകള്‍’ കിലുക്കി നമ്മുടെ മുന്നിലേക്ക് വരുന്നത്. വള്ളുവനാടന്‍ ഗ്രാമ്യഭാഷയിലാണ് ഉണ്ണി കഥ പറയുന്നത്. വികസനത്തിന്‍റെ വെള്ളി വെളിച്ചം കടന്നുവരുന്നതിനു മുമ്പുള്ള ഒരു കാലവും, അക്കാലത്തെ മനുഷ്യരുമാണ് നമ്മുടെ മുന്നില്‍ ജീവിതം തുറന്നിടുന്നത്. നാട്ടിലെ മനുഷ്യരോടൊപ്പം, തമിഴ്നാട്ടിലെ തൊഴിലാളികളും, പരലോകത്തുള്ള ആന്മാക്കളും കഥാപാത്രങ്ങളാണ്. 

നിഷ്കളങ്ക സ്നേഹവും നിര്‍ലോഭമായ നന്മയും നരക തുല്യമായ നിസ്സഹായതയും നിണം പൊടിയുന്ന ദൈന്യതയും മറ്റും ഇതള്‍ വിരിയുന്നതോടൊപ്പം ആക്ഷേപഹാസ്യത്തിന്‍റെ മേമ്പൊടി വിതറാനും കഥാകാരന്‍ ശ്രമിക്കുന്നു. ഓരോ കഥയെകുറിച്ചും വിസ്തരിക്കാന്‍ ഇവിടെ മുതിരുന്നില്ല. വായിക്കുന്ന ഓരോ കഥയും പൂര്‍ണമാവുന്നത് വായനക്കാരുടെ മനസ്സിലാണല്ലോ. ഒരു കാര്യം ഉറപ്പിച്ചു പറയാം. വായനക്കാരെ കൂടെ കൊണ്ടുപോവാന്‍ കഥാകാരന് കഴിയുന്നുണ്ട്. വരികള്‍ക്കിടയില്‍ കണ്ണീരിന്‍റെ നനവും പുഞ്ചിരിയുടെ നിലാവും തൂവിയിടാന്‍ കഥാകാരന്‍ നടത്തുന്ന ശ്രമം ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. 


/ടി.വി.എം അലി /

Thursday, 10 October 2024

സർവീസ് സ്റ്റോറി

കത്തിത്തീർന്ന ഓലച്ചൂട്ടുകൾ

~~~~~~~~~~~~~~

ഒന്നര നൂറ്റാണ്ടു കാലം അടിയന്തിര സന്ദേശങ്ങൾ കൈമാറാൻ നാം ആശ്രയിച്ചിരുന്ന ടെലിഗ്രാം സംവിധാനം വിടവാങ്ങിയിട്ട് ഒരു ദശകം പിന്നിട്ടു. ടെലിടൈപ്പ് റൈറ്ററുടെ ടിക് ടിക് ഹൃദയമിടിപ്പ് എൻ്റെ മനസ്സിൽ നിന്ന് ഒരിക്കലും മായുമെന്ന് ഞാൻ കരുതുന്നില്ല. ഒരു ദശകത്തിലേറെ കാലം ഞാൻ ടെലിഗ്രാം മെസ്സഞ്ചറായി സേവനം നടത്തിയിരുന്നു. 1982-93 കാലത്തിൻ്റെ ഓർമകൾക്ക് നിറം പകരുന്നത് ടെലിഗ്രാം സന്ദേശങ്ങളിലടങ്ങിയ ചിരിയും കണ്ണീരുമായിരുന്നു. 

അന്ന് എന്റെ ഗ്രാമത്തിൽ ലാന്റ് ഫോണുകൾ അപൂർവ്വമായിരുന്നു. എന്നാൽ ഞാങ്ങാട്ടിരി ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ പബ്ലിക് കാൾ സൗകര്യമുണ്ടായിരുന്നു. ടെലിഗ്രാഫ് ഓഫീസ് പ്രവർത്തിച്ചിരുന്നത് പട്ടാമ്പി സബ് പോസ്റ്റ് ഓഫീസിലായിരുന്നു. രാവിലെ ഞാങ്ങാട്ടിരി തപാൽ ഓഫീസിൽ നിന്ന് നൂറുകണക്കിന് തപാലുരുപ്പടികളുമായി പുറപ്പെടുന്ന ഞാൻ ഊർവലം നടന്ന് വൈകുന്നേരം പോസ്റ്റ് മാസ്റ്റരുടെ വീട്ടിലെത്തിയാണ് മിച്ചമുള്ള ഉരുപ്പടികൾ തിരിച്ച് ഏല്പിക്കുന്നത്. 

അന്നേരം കുഞ്ഞുണ്ണി മാഷ്, ഉച്ചക്ക് ഓഫീസ് അടയ്ക്കുന്നതിന് മുമ്പ് ഫോണോഗ്രാമായി എത്തിയ ടെലിഗ്രാം സന്ദേശങ്ങൾ വിതരണത്തിനായി എന്നെ വീണ്ടും ഏല്പിക്കും. മിക്കതും അടിയന്തിര സ്വഭാവമുള്ള സന്ദേശങ്ങളായതിനാൽ രാത്രിയെന്നോ പെരുമഴയെന്നോ നോക്കാതെ വീണ്ടും ബീറ്റിലേക്ക് ഓടും. നാലോ അഞ്ചോ കിലോമീറ്റർ അകലെയുള്ള വിലാസക്കാരൻ്റെ വീട്ടിലേക്കുള്ള യാത്രകൾ പലപ്പോഴും സംഭവ ബഹുലമാണ്. 

ചാക്കുരുത്തി കുന്നിലേക്കും ചെമ്മാൻ കുന്നിലേക്കും താന്നിക്കുന്നിലേക്കും കുറ്റ്യാനിക്കാട്ടിലേക്കും കോഴിക്കാട്ടിരി പാലത്തിലേക്കും പഴയ കടവത്തേക്കും അമ്പലവട്ടത്തേക്കും അരഞ്ഞി പറമ്പിലേക്കും കവളപ്പാറയിലേക്കും മറ്റും നീളുന്ന യാത്രകൾ എങ്ങിനെ മറക്കാനാവും. കൂരാകൂരിരുട്ടു വീണുറങ്ങുന്ന കുണ്ടനിടവഴികളിലൂടെ, വിഷസർപ്പങ്ങളും പേനായ്ക്കളും വിഹരിക്കുന്ന നാട്ടുപാതയിലൂടെ, ദയാവായ്പോടെ ആരെങ്കിലും നൽകുന്ന ഓലച്ചൂട്ടും മിന്നിച്ച് മരണദൂതനായി ഓടുന്ന മെസ്സഞ്ചറുടെ സേവനം ഒരു ചരിത്രവും രേഖപ്പെടുത്തുകയില്ലല്ലൊ!

മധുവിധു തീരുംമുമ്പ് അവധി റദ്ദാക്കിയ സന്ദേശം ലഭിച്ച് അതിർത്തിയിലേക്ക് മടങ്ങുന്ന സൈനികനും, ദൂരദിക്കിലുള്ള മകൻ അപകടത്തിൽ മരണപ്പെട്ടെന്ന് അറിയിക്കാൻ കഴിയാതെ വിഷമിക്കുന്ന മെസ്സഞ്ചറും ഒരു കടലാസിന്റെ ഇരുപുറങ്ങളാണ്. തിരിഞ്ഞു നോക്കുമ്പോൾ കാതിൽ മുഴങ്ങുന്നതിലേറെയും നിലവിളികളാണ്. സന്തോഷ സന്ദേശങ്ങൾ ഏറെയുണ്ടെങ്കിലും അവ ഓർമകളെ തൊട്ടുണർത്തുന്നില്ലെന്നു കൂടി പറയട്ടെ. 

ഇടിയും മിന്നലും തുലാമഴയും കാലൻ കുടയും ഓലച്ചൂട്ടും പഞ്ചറായ സൈക്കിളും പിന്നെ നെടുവീർപ്പുകളും നെട്ടോട്ടവും എല്ലാം എന്നും ഓർമകളെ ഉണർത്തുമെന്നുറപ്പാണ്. പുതിയ തലമുറക്ക് ഓർത്തുവെക്കാൻ ഒരിക്കലുമുണ്ടാവില്ല ഇത്തരം ഓലച്ചൂട്ടുകൾ. ദീപ്തമായ ഓർമകൾ സമ്മാനിച്ച ടെലിഗ്രാഫ് വകുപ്പിനും ടെലിഗ്രാം സന്ദേശങ്ങൾക്കും ദേശീയ തപാൽ ദിനത്തിൽ നന്ദി!

/ടി.വി.എം അലി /

Thursday, 22 August 2024

ചിങ്ങവെയിൽ

യുഗപുരുഷനായ ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനത്തിൽ ഞാങ്ങാട്ടിരി യു.പി സ്കൂളിലെ പടവുകൾ കയറി ചെല്ലുമ്പോൾ അവിടെ ഏതാനും പേർ പുസ്തക പ്രകാശന വേദിയുടെ ഒരുക്കങ്ങളിലായിരുന്നു. രാവിലെ തുടങ്ങിയ പ്രവൃത്തിയാണ്. ക്ലാസ് മുറികൾ സജ്ജീകരിച്ച്, വേദിയും സദസ്സും തമ്മിലുള്ള ഇഴയടുപ്പം ഉറപ്പിച്ച്, മൊമെൻ്റോകൾ അടുക്കി വെച്ച് നല്ലൊരു പരിപാടി നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

ചിങ്ങത്തിലെ മങ്ങിയ വെയിൽ നാളം ഉച്ച കഴിഞ്ഞിട്ടും ചൂട് പകരുന്നുണ്ട്. അക്ഷരജാലകം സംഘടിപ്പിക്കുന്ന കവിയരങ്ങ് മൂന്ന് മണിക്കാണ് തുടങ്ങേണ്ടത്. കവികൾ ഓരോരുത്തരായി വന്നു കൊണ്ടിരിക്കുന്നുണ്ട്. നിസരി വാസുവിൻ്റെ ഓർക്കസ്ട്ര സ്വരം ചിട്ടപ്പെടുത്തുന്നുണ്ട്. സമയം ഒട്ടും വൈകരുതെന്ന കരുതലോടെ പ്രിയങ്ക കവിയരങ്ങിന് കുരവയിട്ടു. പിറകെ ഊഴമിട്ട് കവികൾ ഓരോരുത്തരായി പാടിയും പറഞ്ഞും നിറഞ്ഞ സദസ്സിനെ കൈയിലെടുത്തു.

ഒരു മണിക്കൂർ പിന്നിട്ടതോടെ കവിയരങ്ങിന് ഇടവേള നൽകി പുസ്തക പ്രകാശന ചടങ്ങിലേക്ക് കടന്നു. ദീർഘകാലം പ്രവാസിയായിരുന്ന സതീഷ് കാക്കരാത്തിൻ്റെ നാലാമത്തെ കൃതിയാണ് ‘ഞാൻ’ എന്ന കവിതാസമാഹാരം. അക്ഷരജാലകം ബുക്സാണ് പ്രസാധകർ.

പ്രകാശന ചടങ്ങിന് മുന്നോടിയായി വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ച് മൗന പ്രാർത്ഥന നടന്നു. പതിവിന് വിപരിതമായി കവിയെ തന്നെയാണ് സ്വാഗത പ്രസംഗം നടത്താൻ ചുമതലപ്പെടുത്തിയത്. സാധാരണയായി കാര്യപരിപാടികളുടെ പരിസമാപ്തിയിൽ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ നോക്കി നന്ദി ആരോടു പറയേണ്ടൂ എന്ന അവസ്ഥയിലാണ് കൃതജ്ഞതക്കാരൻ്റെ ഊഴമെത്തുക. 

എഴുത്തുകാരന് പറയാനുള്ളത് ആദ്യം തന്നെ ആവട്ടെ എന്ന തീരുമാനപ്രകാരം  സതീഷ് കാക്കരാത്തിൻ്റെ സ്വാഗത പ്രസംഗത്തോടെയാണ് കാര്യത്തിലേക്ക് കടന്നത്. കൊമേഴ്സ് പഠന വിഷയമാതും അക്കൗണ്ടൻ്റ് തസ്തികയിൽ ഗണിത ജീവിതം നയിച്ചതും മണലാരണ്യത്തിലിരിക്കുമ്പോഴും മലയാളത്തെ പുൽകിയതും മറ്റും സതീഷ് വിസ്തരിച്ചു തന്നെ പറഞ്ഞു.

അക്ഷരജാലകത്തിൻ്റെ സാരഥി ഹുസൈൻ തട്ടത്താഴത്തിൻ്റെ അധ്യക്ഷ ഭാഷണത്തിനുശേഷം പ്രമുഖ വാദ്യകലാകാരൻ പ്രൊഫസർ കലാമണ്ഡലം ചന്ദ്രൻ, വാഴയിലയിൽ പൊതിഞ്ഞ ‘ഞാൻ’ എന്ന പുസ്തകം തുറന്ന് ജയശ്രീ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. ദീർഘകാലം ജാതിവിവേചനം നേരിടുകയും ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കുകയും ചെയ്ത വാദ്യകലാകാരനാണ് പെരിങ്ങോട് ചന്ദ്രൻ. ഇന്നദ്ദേഹം കലാമണ്ഡലം വിസിറ്റിങ്ങ് പ്രൊഫസറും, ഫോക്‌ലോർ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയിൽ അംഗവുമാണ്. ഞാൻ എന്ന അഹങ്കാരത്തോടെയാണ് പ്രതിസന്ധികളെ നേരിട്ടതെന്ന് കലാമണ്ഡലം ചന്ദ്രൻ പറഞ്ഞു. 

ഞാൻ എന്നത് കലയിലും സാഹിത്യത്തിലുമൊക്കെ സ്വയം അടയാളപ്പെടുത്തുന്ന ഒന്നാണ്. ജീവിതത്തിൻ്റെ കഷ്ടതയിലും തനിക്ക് മുന്നോട്ട് പോവാൻ ഊർജ്ജം തന്നത് വാദ്യകലാ രംഗമാണെന്നും, അവിടെ ഞാൻ  ഞാനായത് കഠിന  പ്രയത്നത്തിലൂടെയാണെന്നും, ഒരു കാലത്ത് തന്നെ അകറ്റി നിർത്തിയ പലരും തന്നെ ചേർത്ത് പിടിച്ചിട്ടുണ്ടെന്നും കലാമണ്ഡലം ചന്ദ്രൻ പറഞ്ഞു. നിറഞ്ഞ സദസ്സ് ഹർഷാരവത്തോടെയാണ് കലാമണ്ഡലം ചന്ദ്രൻ്റെ വാക്കുകൾ ശ്രവിച്ചത്.

ടി.വി.എം.അലി പുസ്തക പരിചയം നടത്തി. തുടർന്ന് വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച 15 പേരെ പൊന്നാടയും മൊമെൻ്റോയും നൽകി ആദരിച്ചു. പിറകെ ആശംസകളും കവിതാലാപനവും തുടർന്നു. ഇന്ദുമാരാത്ത്, വത്സല ഞാങ്ങാട്ടിരി, സുരയ്യ യൂസഫ്, പ്രൊഫസർ സരള, പി.കെ സാജിത, എം.ബ്രഹ്മദത്തൻ, എം.രാമനുണ്ണി, കെ.ചന്ദ്രൻ, എം.പി മുകുന്ദൻ, ഡോ.കെ.സതീഷ് നാഥ്, ജയേന്ദ്രൻ മേലഴിയം, കെ.കെ പരമേശ്വരൻ, ഹരി കെ.പുരക്കൽ, എം.എസ്.ജിതു, താജീഷ് ചേക്കോട്, മോഹനൻ ഒതളൂർ, ബിപിനു ആറങ്ങോട്ടുകര, മനോജ് കറോളി, കെ.പി ഉണ്ണികൃഷ്ണൻ, അച്യുതൻ രംഗസൂര്യ, ഫിറോസ്, സിന്ധു, സതീഷ് കാക്കരാത്ത്  തുടങ്ങിയവർ സംസാരിച്ചു. പുസ്തക പ്രകാശനത്തോടൊപ്പം അനുമോദന സദസ്സും കവിയരങ്ങും നിസരി വാസു ടീമിൻ്റെ ഓർക്കസ്ട്രയും, പുസ്തക പ്രദർശനവും ഉണ്ടായിരുന്നു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന പരിപാടിക്കിടയിൽ ചുടുചായയും ഇല അടയും ഇടം പിടിച്ചു. സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ ആദ്യാവസാനം ചടങ്ങിൽ പങ്കെടുത്തു.

ഇന്ന് നാട്ടറിവ് ദിനം

നാട്ടറിവുകളുമായി കണക്കനാര്‍പ്പാട്ട് !

ഇന്ന് ലോക നാട്ടറിവ് ദിനമാണ്. മനുഷ്യന്‍ നൂറ്റാണ്ടുകളുടെ അനുഭവങ്ങളിലൂടെ നേടിയെടുത്ത നാട്ടറിവുകളെ സംരക്ഷിക്കുകയെന്നതാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. ഗ്രാമീണ ജനതയുടെ അറിവുകളാണ് നാട്ടറിവുകള്‍. കൃഷി, വിശ്വാസം, ആചാരം, സംസ്കാരം തുടങ്ങിയവയൊക്കെ ഇവയില്‍ ഉള്‍പ്പെടും.

നാട്ടറിവുകളില്‍ ഏറെ പ്രധാനപ്പെട്ടവയാണ് കാര്‍ഷിക രംഗത്തെ അറിവുകള്‍. നൂറ്റാണ്ടുകളുടെ അനുഭവ സമ്പത്താണ് കാര്‍ഷിക രംഗത്ത് മനുഷ്യനുളളത്. ആധുനിക കാര്‍ഷിക രീതികള്‍ക്കിടയിലും പാരമ്പര്യ കാര്‍ഷിക രീതികള്‍ പിന്തുടരുന്നവരുണ്ട്. അവരുടെ അടിസ്ഥാനം  നാട്ടറിവുകളാണ്. അത്തരത്തിലുളള നാട്ടറിവുകളുമായി ശ്രദ്ധേയമാവുകയാണ്  കണക്കനാര്‍പ്പാട്ട് എന്ന നാടന്‍പാട്ട്.

പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ കാര്‍ഷിക രംഗത്ത് പണിയെടുത്തിരുന്ന ജനവിഭാഗത്തിന്‍റെ തലവനായിരുന്ന കണക്കനാരെ കുറിച്ചുളള പാട്ടുകളാണ് കണക്കനാര്‍പ്പാട്ടുകള്‍. പഴയകാലത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍  വളരെ ലളിതമായി നാട്ടുവഴക്കങ്ങളിലൂടെ അവതരിപ്പിക്കുന്നവയാണ് കണക്കനാര്‍പ്പാട്ടുകള്‍.

കണക്കനാരെ വാഴ്ത്തുന്ന വാഴ്ത്തുപാട്ട്, വള്ളുവനാടന്‍ കലാരൂപമായ ചുവടുവെച്ചുകളിപ്പാട്ട്, ഉറക്കുപാട്ട്, കെട്ടിപ്പാട്ട് എന്നിങ്ങനെ പലവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കണക്കനാര്‍പ്പാട്ടുകള്‍ ഉണ്ട്. എന്നാല്‍ എല്ലാത്തിലും കൃഷിയും വയലും അനുബന്ധ തൊഴിലുമൊക്കെത്തന്നെയാണ് പ്രധാനമായി ഉളളത്‌.

പഴയ രീതിയില്‍ ചിട്ടപ്പെടുത്തിയവയാണ് കണക്കനാര്‍പ്പാട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിക്കപ്പെട്ട ചില പാട്ടുകള്‍ക്ക്  വലിയ പിന്തുണയാണ്  ലഭിക്കുന്നത്. ഇത് ഇത്തരം പാട്ടുകളെ ഇന്നും ജനങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നതിന്‍റെ തെളിവാണ്. അധ്യാപകനും എഴുത്തുകാരനുമായ താജിഷ് ചേക്കോട് ചിട്ടപ്പെടുത്തിയ കണക്കനാര്‍പ്പാട്ടുകള്‍ ശ്രദ്ധേയമാണ്. വി.കൃഷ്ണന്‍ അരിക്കാട്, ഒതളൂര്‍ മോഹനന്‍, വിജിഷ് കിഴൂര്‍ തുടങ്ങിയവര്‍ ഇത് വേദികളിൽ പാടുന്നുണ്ട്.

Thursday, 15 August 2024

കഥ / ബ്രഹ്മപദം

~~~~~~ ബ്രഹ്മപദം ~~~~~~

------ ടി.വി.എം. അലി ------

കടൽക്കരയിൽ കൊടും വെയിലിൻ്റെ തിരയിളക്കം കൊണ്ടാവാം ടൂറിസ്റ്റുകൾ അധികം പേരില്ല. കാറ്റാടി മരച്ചുവട്ടിൽ കാലപുരുഷന്റെ ആത്മാവ് അടയിരി ക്കുന്നു. തൊട്ടടുത്ത് ഒരു ഭാണ്ഡക്കെട്ട് കിടക്കുന്നുണ്ട്. വെന്തുരുകുന്ന മണൽ കൂനയിൽ എത്രയോ ദിവസമായി അത് കിടക്കുന്നു. വഴിയാത്രക്കാർ ഒട്ടേറെ പേർ ഇതുവഴി കടന്നുപോയിട്ടുണ്ടാവാമെങ്കിലും ആരും ഇത് കണ്ടതായി നടിച്ചില്ല. അത് വെറുമൊരു ഭാണ്ഡക്കെട്ടല്ലെന്ന് കടല വിൽപ്പനക്കാർക്കും ഐസ്ക്രീം പാർലർ ഉടമകൾക്കും അറിയാവുന്ന കാര്യമാണ്. എവിടെ നിന്ന്, എപ്പോൾ, എങ്ങനെ, എന്തിനയാൾ വന്നുവെന്നുമാത്രം ആർക്കും അറിയില്ല. ക്രിയാനാശം ബാധിച്ച മനസ്സും ശരീരവുമുള്ള ഒരു ജീവി എന്നേ എല്ലാവരും കരുതിയിട്ടുള്ളു. 

ശവാസനത്തിൽ നിന്നുണരുന്നതു പോലെ തിരമാലകൾ മന്ത്രജപങ്ങളുടെ ഉരുക്കഴിച്ച്, കരയിൽ വന്ന് ചിതറുന്നത്  അയാൾ അറിയുന്നുണ്ട്. ആ സാന്ത്വന സ്പർശത്തിന് ആഗ്രഹമുണ്ടെങ്കിലും പുതപ്പിൽ നിന്നെണീറ്റാൽ കൊത്തിതിന്നാൻ പറന്നെത്തുന്ന ഈച്ചകളെ ഭയന്ന് ശവാസനത്തിൽ തന്നെ കഴിയുന്നു. അയാൾക്ക് കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല. പ്രപഞ്ചത്തെ കാണാനാവുന്നില്ല. പൂർവ്വ ജന്മങ്ങളുടെ ശൈത്യം കണ്ണുകളെ മൂടിയിരിക്കുന്നു.

പൂർണ്ണ ബലവാനായിരുന്ന സൂര്യൻ്റെ ഭാവം എത്ര പെട്ടെന്നാണ് മാറിയത് എന്നറിയാൻ അയാൾ ശ്രമിച്ചുനോക്കി. ശനിയുടെ ദൃഷടി സൂര്യനെ പൊതിയുന്ന ഒരു ദിവസമുണ്ടെന്ന് ജാതകത്തിലുണ്ടല്ലൊ.

ജടപിടിച്ച തലയുടെ ഭാരം മുതുകിനെ നോവിപ്പിക്കുന്നതുപോലെ അയാൾക്ക് തോന്നി. ആമവാതം കൂടുകെട്ടിയ കാൽമുട്ടുകളിൽ കാരമുള്ളുകൾ തറഞ്ഞു കയറുന്ന വേദനയുള്ളതുകൊണ്ട് നടക്കാൻ വയ്യ. ശരീരത്തിൽ അളിഞ്ഞ മുന്തിരിക്കുല പോലെയുള്ള വ്രണങ്ങളും, വിശപ്പും ദാഹവും വ്യഥയും ദുഷ്ചിന്തകളും പശ്ചാത്താപവുമെല്ലാം ചേർന്ന് അയാളെ വലക്കുന്നത് ആരറിയാനാണ്?

- ഏയ് ബാബുജി… നിങ്ങൾ ഇനിയും എണീറ്റില്ലെ? ഈ പൊരിവെയിലത്ത് എങ്ങനെയുറങ്ങാൻ സാധിക്കുന്നു… ശിവ ശിവ…

ആരോ ഉറക്കെ ചോദിക്കുന്നത് അയാൾ കേട്ടു. ആരാണത്? എവിടെയോ കേട്ടുമറന്ന സ്വരം പോലെ തോന്നി.

-നിങ്ങളാരാ..? സംശയ നിവാരണത്തിനായി ചോദിച്ചു.

മറുപടി പറയാൻ അരികിൽ ആരുമില്ലെന്ന് അറിഞ്ഞപ്പോൾ നിരാശയോടെ അയാൾ തിരിഞ്ഞു കിടന്നു. ചെവി മണലിൽ ചേർത്ത് കിടന്നപ്പോൾ കടലിരമ്പം ഹൃദയത്തിലേക്ക് അലച്ചെത്തി. ഈ സമുദ്രം പ്രപഞ്ചത്തിന്റെ  കണ്ണീരാണെന്ന് പൊടുന്നനെ അയാൾക്ക് വെളിപാടുണ്ടായി. തന്റെ മനസ്സിലും ഒരു സമുദ്രമുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞു. 

അയാളുടെ മനസ്സ് പൂർവ്വപക്ഷത്തിലെ ഏഴാം ജന്മത്തിലേക്ക് പറക്കുന്നതു പോലെ തോന്നി. കടിഞ്ഞാണറ്റ കുതിരയാണ് മനസ്സ്. മുജ്ജന്മങ്ങളുടെ ചങ്ങലക്കണ്ണികൾ മാറാലപോലെ ദ്രവിച്ചു കിടക്കുകയാണ്. പൂർവ്വ പക്ഷത്തിൽ ജടപിടിച്ച കാടുണ്ട്. കാടിന്റെ നിറുകയിൽ ബലവാനായ സൂര്യന്റെ ചിങ്ങവെയിൽ ഉലാവുന്നു. 

കാട്ടിൽ മൃഗയാ വിനോദം നടത്തുന്ന യുവകോമളനും പരിവാരങ്ങളും. യുവകോമളന്റെ ശിരസ്സിൽ ദേശാധിപൻ്റെ കിരീടം. നെഞ്ചിൽ പരാക്രമത്തിന്റെ ഞാണൊലികൾ. കൈകളിൽ പായാൻ വെമ്പി നിൽക്കുന്ന അമ്പുകൾ. കൂടെ വന്ന പുരുഷാരത്തിന്റെ ആർപ്പുവിളികൾക്ക് നടുവിൽ ദേശാധിപൻ്റെ അഹങ്കാരം അണപൊട്ടാതിരിക്കുമോ? വിരലുകൾ വിട്ടകന്ന അസ്ത്രം കാടിന്റെ വസ്ത്രം തുളച്ച് എവിടെയോ ചെന്നുവീണു.

ജടപിടിച്ച കാടിന്റെ വന്യതയിൽ നിന്ന് ഒരാർത്തനാദം. പുരുഷാരത്തിൻ്റെ ആർപ്പുവിളികളിൽ അത് മുങ്ങിപ്പോയി. വന്യതയിൽ എന്താണ് സംഭവിച്ചതെന്ന് ആരും തിരക്കിയില്ല. ആരുടെ നെഞ്ചിലാണത് ചെന്നു തറച്ചതെന്നറിയാതെ ഇപ്പോഴും വീർപ്പുമുട്ടുന്നു.

-ഏയ് ബാബുജി... നിങ്ങൾ ഇനിയും എണീറ്റില്ലെ? വല്ലാത്തൊരു മനുഷ്യൻ. ശിവ ശിവ…

വീണ്ടും നേരത്തെ കേട്ട അതെ ശബ്ദം. അരികിൽ ആരുമില്ല; സമുദ്രത്തിന്റെ അലമുറ ഒഴികെ.

സാവകാശം അയാൾ എണീറ്റിരുന്നു. മുഖത്ത് സ്വപ്നഭംഗത്തിന്റെ ചുളിവുകൾ കൂടുതലുണ്ട്. ചുമലിലും മുഖത്തും നരച്ച ജട ഞാന്നുകിടന്നു. ദീർഘ നിശ്വാസമുതിർത്തുകൊണ്ട് അയാൾ തിരിഞ്ഞു കിടന്നു.

-മകനേ.. നിനക്കീ ഗതി വന്നല്ലോ? ഈ കൊടുംപാപിയുടെ വയറ്റിലാണല്ലോ നീ ജനിച്ചത്... വരും ജന്മത്തിലെങ്കിലും... 

പൂർവ്വപക്ഷത്തിൽ നിന്ന് അമ്മയുടെ തേങ്ങൽ കേൾക്കുന്നു. എല്ലാ അമ്മമാരും ഇങ്ങനെയാണല്ലോ. അവരെന്നും മക്കളെ ഓർത്ത് കണ്ണീർ വീഴ്ത്തുന്നു. അത് ഉപ്പായി കടലിൽ കലരുന്നു. പിന്നീടത് കുറുക്കി നമ്മൾ തന്നെ ഉപയോഗിക്കുന്നു. ഉപ്പുതിന്നവർ വെള്ളം കുടിക്കുന്നു. ചാക്രികമായ ഈ പ്രക്രിയക്ക് അവസാനമില്ലല്ലൊ!

ഒരു ജന്മത്തിനും ഒരമ്മയും ഉത്തരവാദിയല്ല; നിമിത്തം മാത്രമാണ്. എന്നിട്ടും ഓരോ അമ്മയും മക്കളെ ഓർത്ത് വിലപിക്കുന്നതെന്തിനാണ്?ഭർതൃവിയോഗത്താൽ മനം നൊന്തു പിടയുന്ന അമ്മയുടെ മുഖം പായൽ പോലെ അയാളുടെ കണ്ണിൽ ഊറിവന്നു.

അധികാരമാണ് അമ്മയെ വഴി പിഴപ്പിച്ചത്. ഞെട്ടലോടെ അയാൾ ഓർത്തു. എല്ലാ ദുഃഖങ്ങളുടേയും ഉറവിടം അധികാരമാണെന്ന് അമ്മ പറഞ്ഞത് ഇന്നും ഓർമ്മയിലുണ്ട്.

ദേശവാഴ്ച അന്യം നിന്നു പോകാതിരിക്കാൻ മുത്തശ്ശി കാണിച്ചു കൊടുത്ത വഴിയിലുടെയാണ് അമ്മ നടന്നത്. എല്ലാ വഴികളും അധികാരത്തിലേക്കുള്ള കുറുക്കുവഴികളായിരുന്നു. ഭർത്താവിന്റെ മുഖം മനസ്സിൽ ഘനീഭവിച്ചു കിടക്കുമ്പോൾ തന്നെ മറ്റൊരു പുരുഷൻ്റെ രേതസ്സ് ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവളായിരുന്നു അമ്മ!

അധികാരം അമ്മയെ വേശ്യയാക്കി. വംശം നിലനിർത്താൻ അവിഹിത ഗർഭം ധരിച്ച് പ്രസവിക്കേണ്ടിവന്നു. വൈധവ്യ ദുഃഖത്തിലും അന്യപുരുഷൻ്റെ കാമ വെറിക്കെറിഞ്ഞുകൊടുക്കാൻ മുത്തശ്ശിക്ക് എങ്ങനെ സാധിച്ചു? അവരും സ്ത്രീയായിരുന്നല്ലോ! അധികാരം സമൂഹത്തെ മൊത്തം ദുഷിപ്പിക്കുന്ന വിഷവൃക്ഷമാണ്. അയാൾ ഓർത്തു.

ജ്യേഷ്ഠൻ്റെ ഔദാര്യം കൊണ്ട് സിംഹാസനവും കിരീടവും നേടിയപ്പോൾ സൂര്യചന്ദ്രന്മാരെ വരുതിയിലാക്കിയ ലഹരിയായിരുന്നുവല്ലൊ തനിക്കും. ജാരസന്തതിയെപ്പോലെ പിറന്ന തനിക്ക് പിഴച്ചുപെറ്റ പെണ്ണിന്റെ ഭർത്താവാകേണ്ടി വന്നു. ജീവിതം ശാപങ്ങളുടെ ഘോഷയാത്രയാവാൻ അധികനേരം വേണ്ടിവന്നില്ല. 

അധികാരം നിലനിർത്താൻ എല്ലാം സഹിച്ചു. ഷണ്ഡനെന്നും വിഡ്ഢിയെന്നും പേരുദോഷവും സമ്പാദിച്ചു. നാണവും മാനവും നഷ്ടപ്പെട്ട ആ പഴയ ദേശാധിപൻ്റെ ആത്മാവ് ഏഴ് ലോകങ്ങൾ സഞ്ചരിച്ച് തന്നിൽ വന്നണഞ്ഞിരിക്കുകയാണെന്ന് ജോത്സ്യർ പറഞ്ഞപ്പോൾ അഹങ്കാരം കൊണ്ട് ആട്ടിയോടിച്ചതാണ്. പക്ഷേ ഇപ്പോൾ ഒരക്ഷരം പിഴക്കാതെ ചരിത്രം ആവർത്തിക്കുകയാണല്ലോ. 

-ഏയ് ബാബുജി... താങ്കളൊന്ന് എണീറ്റു വരൂ… 

അയാൾ ഞെട്ടലോടെ ആ ശബ്ദം കേട്ടു. എന്നീക്കാൻ ശ്രമിച്ചെങ്കിലും കാലുകൾ തൂങ്ങിയാടുന്നതുപോലെ. ഒരു പന്തയക്കുതിരപോലെ ഓടിയ കാലുകളാണല്ലൊ ഇത്...

-അമ്മേ ആരുടെ ആത്മാവാണ് എന്നെ പൊതിഞ്ഞിരിക്കുന്നത്... ഇപ്പോഴെങ്കിലും ഒന്ന് പറയൂ.... അയാൾ കരഞ്ഞു.

സൂര്യൻ കടലിൽ കലങ്ങി. അയാൾ സാവകാശം ഇഴഞ്ഞ്, തിരമാലകൾ പതയുന്നത് തൊട്ടറിയാനായി നീങ്ങി.  അയാൾ കൈകൾ നീട്ടിക്കിടന്നു. കൈകളിൽ ആരോ നിർമ്മാല്യം ചാർത്തി ഓടി മറയുന്നതുപോലെ തോന്നി.

പൊടുന്നനെ പൂർവ്വാശ്രമം മനസ്സിലേക്ക് ഓടിയണഞ്ഞു. ദേശാധിപന്റെ ചാരെ മദാലസ മാദകത്തിടമ്പുകൾ, സുഗന്ധം പൊഴിച്ച് മദമൊഴികൾ തൂവുന്നു. അനുപല്ലവി പോലെ പക്ഷികളുടെ രതിഗീതവും.

മോഹാരവത്തിന്റെ കാട്ടരുവികൾ തലതല്ലിപ്പായുന്നു. ഒരു ദേശത്തിന്റെ പൗരുഷം സമുദ്രമായി ഇരമ്പുന്നുണ്ട്. പ്രാണായാമത്തിന്റെ കെട്ടുകൾ അഴിഞ്ഞ് സിരകളിൽ മഞ്ഞുനിറയുന്നു. അത് ഒരു ശംഖിൽ വന്നുചേരുന്നു. മുതുകെല്ലിനുള്ളിലൂടെ അഗ്നി ഇഴഞ്ഞ് തലയോട്ടിയിലേക്ക് നീളുന്നു. തലച്ചോറിൽ ഏഴാം പത്മത്തിന്റെ ഇതളുകൾ വിടർന്ന് സായൂജ്യത്തിന്റെ നിർവ്യതി നുണയുന്നു. ഇങ്ങനെ എത്രയെത്ര യാമങ്ങൾ... കാലങ്ങൾ... 

ഓർക്കുമ്പോൾ കുളിര്കോരുന്നതു പോലെ അയാൾ പിടഞ്ഞു. ആ പിടച്ചലിൽ ജട പിടിച്ച മുടിക്കെട്ട് അഴിഞ്ഞു വീണു. ശരീരത്തിലെ ചുളിവുകളിൽ തിരയിളകി. ഹരിത ശിഷ്ട‌ങ്ങളിൽ ചെമ്പകത്തിൻ്റെ മദഗന്ധം നിറഞ്ഞു. ആകാശം കോടമഞ്ഞിൽ പൊതിഞ്ഞു. ഇരുൾ തിങ്ങിനിന്ന ശൈത്യരാവിൽ അയാളുടെ സിരാപടലങ്ങളിൽ ഓർമ്മകളുടെ അഗ്നി നിറഞ്ഞു. അതൊരു ഊർജ്ജ പ്രവാഹമായി അയാളെ ഉണർത്തി. 

അയാൾ ചാടിയെണീറ്റു. കടലിന്റെ ഉദരം പിളർത്തി അയാൾ ഓടി. തിരമാലപ്പുറത്തേറി വിഹായസ്സിലേക്കുയർന്നു. ആകാശത്തിൽ ആരോ അമ്മാനമാടുന്ന നക്ഷത്രക്കൂട്ടം അയാൾ കണ്ടു. അപ്പോൾ കണ്ണിന് നല്ല കാഴ്ച ഉണ്ടായിരുന്നു. 

പക്ഷേ പെട്ടെന്ന് തിരമാല പിളർന്ന് അയാൾ താഴേക്ക് വീണു. തിര പിൻവലിഞ്ഞപ്പോൾ അധികാരത്തോടെ ഒരുപറ്റം ഞണ്ടുകൾ ഓടിയെത്തി. അവ കൂട്ടം ചേർന്ന് അയാളുടെ ശരീരത്തിൽ ഇഴഞ്ഞു!

                 ∆∆∆

(ജനയുഗം ഓണപ്പതിപ്പ് 1998)

Saturday, 10 August 2024

സുഖദു:ഖ സ്പർശനങ്ങൾ

" വ്യഥ പോലറിവോതിടുന്ന സദ്ഗുരുവും

മർത്ത്യന് വേറെയില്ല താൻ "

സുഖദുഃഖങ്ങളെ സ്പർശിക്കുമ്പോൾ ഓർമ്മയിൽ തെളിഞ്ഞുവരുന്ന വരികളാണിത്. വർഷങ്ങൾക്കുമുമ്പ് ഏതോ പാഠപുസ്തകത്തിൽ കണ്ട പദ്യശകലം. ഓർമ്മപ്പിശകുകൾക്കിടയിലും അവ തെളിഞ്ഞു നിൽക്കുന്നു. വ്യഥാനുഭങ്ങളിലൂടെ ലഭിക്കുന്നത്ര ജ്ഞാനം മറേറതൊരു ഗുരുവിനും പറഞ്ഞുതരാൻ കഴിയില്ല എന്നാണല്ലൊ കവി പഠിപ്പിക്കുന്നത് !

ദുഃഖം അറിവാകുന്നു; എങ്കിൽ സുഖമോ? സുഖത്തെപ്പററി പലർക്കും പല വിധത്തിൽ പറയാനുണ്ടാകും. എനിക്കു തോന്നുന്നത്, അല്പായുസ്സുള്ള ഒരനുഭൂതി മാത്രമാണ് സുഖം എന്നാണ്. ഇതിന് അപവാദങ്ങളുണ്ടാകാം. മനസ്സിൽ ദുഃഖം ഒരു കൊടുങ്കാറ്റുയർത്തി വിടുമ്പോൾ സുഖം ഒരിളം തെന്നലായി കടന്നുവന്ന് ക്ഷണനേരം ആശ്വസിപ്പിച്ച് കടന്നു പോവുന്നു.

സുഖം പാതി ദുഃഖം പാതി എന്നു ചിലർ പറയാറുണ്ടല്ലൊ. ഇക്കാര്യം സമ്മതിച്ചുകൊടുക്കാൻ സ്വാനുഭവം അനുവദിക്കുന്നില്ല. ഇവ രണ്ടും ഒരിക്കലും സമമായിരിക്കില്ല എന്നാണ് എന്റെ വിശ്വാസം. ദുഃഖം ഒരു കമ്പിവലയുടെ ദൃഢത ഉൾക്കൊള്ളുമ്പോൾ, സുഖം ഒരു ചിലന്തിവലയുടെ ദുർബ്ബലത സ്വീകരിക്കുന്നു. ഇതാണ് സുഖവും ദുഃഖവും തമ്മിലുള്ള സാമ്യവും അന്തരവും!

കാലപ്പഴക്കങ്ങളുടെ തേയ്മാനത്തിൽ തീരാദുഃഖങ്ങൾ അസ്തമിച്ചെന്നു വരാം. എന്നാൽ സുഖമെന്ന പ്രതിഭാസത്തിന് കാലാതീതനായി വാഴാൻ കഴിയുന്നുമില്ല. ഷാജഹാൻ ചക്രവർത്തി തൻ്റെ മനസ്വിനിയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച താജ്മഹൽ എന്ന ദുഃഖത്തിന്റെ പളുങ്കു കൊട്ടാരം നമ്മെ എതിരേൽക്കുന്നത് ഒരു സുഖവാസ കേന്ദ്രത്തിൻെറ പൊലിമയോടെയാണ്. ഷാജഹാന്റെ തീരാവ്യഥ കാലം മറന്നു കഴിഞ്ഞു. മുംതാസിന്റെ പ്രേമ സ്മരണകൾക്ക് മങ്ങലേററു. താജ്മഹലിൻെറ നിർമ്മാണ വേളയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളുടെ രക്തത്തിന് നിറം നഷ്ടപ്പെട്ടു. 

ശാസ്ത്രം സുഖമുള്ള നേട്ടമാണെങ്കിലും അതിലേറെ ദുഃഖമുളവാക്കുന്നതുമാണ്. സുഖഭോഗത്തിനും മാനവ പുരോഗതിക്കും വേണ്ടി ശാസ്ത്രം കഠിനാദ്ധ്വാനം ചെയ്തു കണ്ടുപിടിക്കുന്ന പലതും പിന്നീട് മനുഷ്യനെ തീരാദുരിതത്തിലാഴ്ത്തിയിട്ടുണ്ടല്ലോ. ലോകനന്മക്കായി ശാസ്ത്രം നൽകിയ സംഭാവനകൾ ഇന്നു മനുഷ്യ വർഗ്ഗത്തെ മാത്രമല്ല, ഭൂഗോളത്തെയും സംഹരിക്കാൻ ദുരുപയോഗപ്പെടുത്തുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും ഇന്നും ദുഃഖത്തിന്റെ തേങ്ങൽ

അടങ്ങിയിട്ടില്ല. വർത്തമാനകാല വാർത്തകൾ ലോക ജനതയെ സംഭീതരാക്കുന്നു. നാളെ പുലരും എന്ന വിശ്വാസം തന്നെ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരമൊരു ചിന്ത നമ്മുടെ എല്ലാ സുഖങ്ങളെയും സംഹരിക്കുകയാണ്.

സമ്പദ്‌ഘടന ഒരളവുവരെ സുഖ ദുഃഖങ്ങളെ നിയന്ത്രിക്കാൻ പോന്നതാണ്. സമ്പത്തുള്ളവർ സുഖിക്കുകയും അതോടൊപ്പം തങ്ങളുടെ സമ്പത്ത് നഷ്ടപ്പെട്ട് പോകുമോ എന്ന ഭയത്താൽ ദുഃഖിതരാകുകയും ചെയ്യുന്നു. അവരെ സംബന്ധിച്ചിടത്തോളം ഈ പ്രക്രിയ നിരന്തരം തുടരുന്നു. സമ്പത്തില്ലാത്തവർ അത് നേടാനുള്ള വെപ്രാളത്തിൽ തീവ്രവേദനയിലേക്ക് വലിച്ചെറിയപ്പെടുന്നു.

എന്നെങ്കിലും ഒരിക്കൽ സമ്പന്നനാകും എന്ന പ്രത്യാശ വ്യാമോഹമാണെങ്കിലും ചിലർക്കത് സുഖം പകരുന്നു. ഇത്തരമൊരു ജനത എന്നും ഭാഗ്യപരീക്ഷണങ്ങളുടെ ചൂഷണത്തിലും പ്രലോഭനങ്ങളിലും അടിമപ്പെട്ട് കഴിയുന്നു. സാമ്പത്തിക സമത്വത്തിലൂടെയല്ലാതെ, അത്തരമൊരു സമ്പദ് ഘടന  വാർത്തെടുത്താലല്ലാതെ സുഖദുഃഖങ്ങളുടെ വിടവ് തീർക്കാമെന്ന ധാരണ നിരർത്ഥകമാകുന്നു.

മന:ശാസ്ത്രപരമായ ചില കലാപങ്ങൾ യുവത്വത്തിന്റെ അസ്തിത്വത്തിനു നേരെ 'ഡെമോക്ലസ്സി'ന്റെ വാൾ പോലെ തൂങ്ങി നിൽക്കുന്നുണ്ട്. പടിഞ്ഞാറൻ നാടുകളിൽ അമിത സുഖ വാഴ്ചയിൽ കഴിഞ്ഞിരുന്നവർ ഭൗതിക ലോകത്തെ വെറുത്ത് സന്യാസത്തിലേക്കും ഹിപ്പിയിസത്തിലേക്കും നടന്നു നീങ്ങിയ കാഴ്ച കണ്ടതാണല്ലൊ! മറ്റു ചിലർ ദുഃഖത്തിന്റെ ശവക്കുഴിയിൽ നിന്നും കരകയറാൻ മയക്കു മരുന്നുകൾക്കടിമപ്പെട്ട്സ്വർഗ്ഗം പൂകുന്നു. അവർ ഈ ലോകത്തോടുള്ള ബന്ധം തന്നെ വിച്ഛേദിക്കുന്നു. വേറെ ചില നിരാശരർ രോഷാഗ്നിയുടെ തീപ്പന്തമേന്തി ആക്രമാസക്തരായിത്തീരുന്നു. 

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സാഹോദര്യവും അപകടത്തിലാക്കുന്നതിനും ജനമനസ്സുകളിൽ അശാന്തി വിതക്കുന്നതിനും അവർ നിമിത്തമാകുന്നു.  ഇവിടെ ഒരു കാര്യം വ്യക്തമാണ്. നമ്മുടെ സമ്പദ് ഘടനയും മന:ശാസ്ത്ര കലാപങ്ങളും സുഖ ദുഃഖങ്ങളെ എത്രമേൽ സ്വാധീനിച്ചു, എത്രമേൽ തകിടം മറിച്ചു എന്നത് ഒരു ഗവേഷണ വിഷയമാവേണ്ടതുണ്ട്. ഇതുകൂടാതെ നമ്മുടെ പ്രകൃതിയും ഒരു കഥാപാത്രമാണ്. പ്രകൃതിയുടെ വികൃതികൾ എത്രപേരെയാണ് മരണത്തിലേക്കും 

പുനർജ്ജനിയിലേക്കും  എറിഞ്ഞുകൊടുത്തിട്ടുള്ളത്. ആഗോള താപനത്തിൻ്റേയും കാലാവസ്ഥാ വ്യതിയാനത്തിൻ്റേയും ഇരകളായി എത്ര ഭൂപ്രദേശങ്ങളാണ് നാമാവശേഷമായത്!വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഭൂമികുലുക്കം, ഇടിമിന്നൽ, വരൾച്ച തുടങ്ങിയവയെ നാം ഭയപ്പെടുന്നു. തന്മൂലം ഉള്ള സുഖവും സമാധാനവും നഷ്ടപ്പെടുന്നു. അതുകൂടാതെ ആധുനിക യന്ത്രയുഗ സംസ്കാരത്തിന്റെ പൽച്ചക്രങ്ങൾക്കിടയിൽപ്പെട്ട് എത്രയോ പേർ മരിച്ചു ജീവിക്കുന്നു.

ഇത്രയും പ്രതിപാദിച്ചത് പൊതുവായ പ്രശ്‌നങ്ങളാണല്ലൊ. ഇനി വ്യക്തിപരമായി ഒരാളെ എടുത്ത് പരിശോധിക്കാം. എല്ലാ അമ്മമാരും പ്രസവ സമയത്ത് തീവ്രവേദന അനുഭവിക്കുന്നവരാണല്ലൊ. 

ജീവിതത്തിനും മരണത്തിനും നടുവിലൂടെയുള്ള നൂൽപ്പാലത്തിലൂടെയാണ് അമ്മ നടന്നു നീങ്ങുന്നത്. ആ സമയത്ത് ദാമ്പത്യകാല നിനവുകളിൽ അവൾക്ക് പുളകം കൊള്ളാനാവുമോ? എന്തു തന്നെയായാലും പ്രസവ വേദന പോലും അമ്മയ്ക്കു സുഖമുള്ളതായിത്തീരുന്നു എന്നതല്ലേ വാസ്തവം? അങ്ങനെയല്ലായിരുന്നെങ്കിൽ ആ അമ്മ വീണ്ടുമൊരു സാഹസത്തിനും പുറപ്പെടുമായിരുന്നുവോ?

നിഷ്കളങ്കരായ കുഞ്ഞുങ്ങൾക്കു സുഖ ദുഃഖങ്ങളെപ്പറ്റി എന്തറിയാനാണ്? വിശക്കുമ്പോൾ കരയുന്നു. വയറു നിറഞ്ഞാൽ ചിരിച്ച് കളിക്കുന്നു. ആ കുഞ്ഞിന്റെ സുഖദുഃഖങ്ങൾ അമ്മ മനസ്സിലാക്കി പ്രവർത്തിക്കുന്നു. ശൈശവത്തിൽ നിന്നും ബാല്യത്തിലേക്കും പിന്നീട് കൗമാരത്തിലേക്കും കാൽ ഊന്നുമ്പോൾ വ്യക്തമായ ഒരു ബോധം വളർന്നു കഴിഞ്ഞിരിക്കും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം, വിവാഹം, ദാരിദ്ര്യം, രോഗം, കുടുംബം, വാർദ്ധക്യം എന്നിങ്ങനെയുള്ള കടമ്പകൾ ചാടിക്കടന്നു അവൻ (ൾ) മൃത്യു വരിക്കുന്നു. 

ആ അന്ത്യനിമിഷങ്ങളിൽ അവരിൽ അവശേഷിക്കുന്നത് ദു:ഖത്തിൻ്റെ നിഴലാട്ടമാണ്. ഒരായുഷ്കാലം കൊണ്ട് ജീവിതത്വര ആർക്കും അടങ്ങുന്നില്ല. വീണ്ടും പുനർജ്ജനിക്കാൻ കഴിയാത്തതിലുള്ള ദുഃഖം എത്ര വലുതാണ്. ''ശാശ്വതമൊന്നേ ദുഃഖം'' എന്നു കവി പാടുന്നത് അതുകൊണ്ടല്ലേ?

എൻെറ ഗതകാല മനോവ്യഥകൾ ഇന്നു സ്മരിക്കപ്പെടുമ്പോൾ, അന്നത്തെ വിങ്ങലും തേങ്ങലും തേഞ്ഞ് കനം കുറഞ്ഞ് ഒരു നേർത്ത സംഗീതമായി മാറിയിരിക്കുന്നു. അന്നത്തെ പൊട്ടിക്കരച്ചിൽ മാനസാന്തരങ്ങളിൽ മഞ്ഞുതുള്ളികളായി ഒലിച്ചിറങ്ങുന്നതു പോലെ തോന്നുന്നു. അവയെല്ലാം ചേർന്ന് ഒരു മാസ്മര ലോകത്തിലേക്ക്, സുഖദുഃഖ സാന്ദ്ര സംഗീത ലോകത്തേക്ക് നയിക്കുന്നു.

ഗതകാലത്തിലെ നാറുന്ന ജീർണതകൾ ഒരോർമ്മയിൽ പൂർണ്ണത നേടി അജീർണത പ്രാപിക്കുന്നു. ഇതുതന്നെ ഒരാശ്വാസമായി കരുതേണ്ടിയിരിക്കുന്നു. സുഖത്തിൻെറ തെന്നൽ ദുഃഖത്തിൻ്റെ കനലുകളെ ഊതിക്കത്തിക്കുന്നില്ല; അണയ്ക്കുന്നതേയുള്ളൂ. സൂര്യതാപ രശ്മികൾ ജീവജാലങ്ങളെ വളർത്തുകയും വാടിക്കുകയും ചെയ്യുമ്പോൾ, പൗർണമി രാവുകൾ ഇരുട്ടിനെ അകററുക മാത്രമല്ല; സഹൃദയൻ്റെ മനസ്സിൽ കവിത ചൊരിയുകയും ചെയ്യുന്നു. വൈരുധ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രകൃതി നിയമം പോലും ഇതായിരിക്കെ, ഏതെങ്കിലും ഒന്നിനെ മാത്രം പുണരാൻ ആർക്കാണ് കഴിയുക?

വെള്ളവും വെളിച്ചവും ഇല്ലാത്ത ഒരവസ്ഥ സങ്കല്പിക്കുക! അതുപോലെ തന്നെയായിരിക്കും സുഖദുഃഖങ്ങളില്ലാത്ത ജീവിതവും! 

(NB: 1981ൽ ആകാശവാണി (യുവവാണി) പ്രക്ഷേപണം ചെയ്തതും, പിന്നീട് 1984ൽ തൃശൂരിൽ നിന്ന് പുറത്തിറങ്ങുന്ന സഹൃദയവേദി മാസികയുടെ നവംബർ ലക്കത്തിൽ ഇടം പിടിച്ചതും)

/ടി.വി.എം അലി /

Sunday, 21 July 2024

നിള വീണ്ടും ഒഴുകുന്നു

നിളാ തീരത്ത് താമസിക്കുന്നവർക്ക് ഓർക്കാൻ ഓർമകൾ ഒത്തിരിയുണ്ട്. സന്തോഷവും സങ്കടവും നിറഞ്ഞ ഓർമകൾ തുഴയുന്നവരാണ് മിക്കവരും. കർക്കടകമെത്തിയാൽ പലരുടേയും മനസ്സിലൂടെ ഒഴുകുന്നത് സങ്കടപ്പുഴയാണ്. 

ഇന്ന് കുഞ്ഞുകുട്ടൻ ഓർമ്മ ദിനമാണ്. നിളയുടെ മടിയിൽ കിടന്ന് വളർന്ന് നാടിൻ്റെ പ്രതീക്ഷ പോലെ ഉയർന്ന് അവസാന ശ്വാസവും നിളയിലർപ്പിച്ച യുവാവ്! 1985 ജൂലൈ 21 ഞായറാഴ്ചയാണ് പി.കെ. കുഞ്ഞുക്കുട്ടൻ എന്ന ചെറുപ്പക്കാരനെ നിള കൂട്ടിക്കൊണ്ടു പോയത്. പുഴയോരത്തായിരുന്നു അവന്റെ വീട്. പതിവുപോലെ കൂട്ടുകാരോടൊപ്പം കുളിക്കാൻ കരിമ്പന കടവിൽ പോയതായിരുന്നു. തലേന്നാൾ രാത്രി മുഴുവൻ തട്ടത്താഴത്ത് ആലിക്കുട്ടിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിൽ പങ്കാളിത്തം വഹിച്ചുകൊണ്ട് കുഞ്ഞുക്കുട്ടൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കുഞ്ഞുകുട്ടൻ പുഴയിലെ ഒഴുക്കിൽപ്പെട്ടു എന്ന വാർത്ത വിശ്വസിക്കാൻ ഞങ്ങൾക്കാവുമായിരുന്നില്ല.

കുഞ്ഞുകുട്ടൻ കുഞ്ഞുന്നാൾ മുതൽ നീന്തി തുടിച്ച നിളയാണിത്. അവൻ്റെ കളികളും കുസൃതികളും നിള ഏറെ കണ്ടതാണ്. പ്രകൃതിയോടും മനുഷ്യരോടും സൗമ്യനായി ഇടപഴകുന്ന നിഷ്കളങ്കനായ ചെറുപ്പക്കാരനോട് പുഴ ക്രൂരത കാണിക്കില്ലെന്ന് വിശ്വസിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നു. മൊബൈൽ ഫോണുകൾ വ്യാപകമാവാത്ത ആ കാലത്ത് കാട്ടുതീ കണക്കെ പടർന്ന വാർത്ത കേട്ടറിഞ്ഞ് പുഴയോരത്ത് എത്തിയവർ ആയിരങ്ങളായിരുന്നു. തലേ ദിവസം നടന്ന സി.പി.എം. ബ്രാഞ്ച് സമ്മേളനം കുഞ്ഞുകുട്ടനെ സെക്രട്ടരിയായി തെരഞ്ഞെടുത്തിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായി മികച്ച പ്രവർത്തനം കാഴ്ച വെച്ച ആ ചെറുപ്പക്കാരൻ കക്ഷി രാഷ്ട്രീയത്തിന്നതീതനായി സൗഹൃദം പുലർത്തിയിരുന്നു. ഭാവി വാഗ്ദാനമെന്ന് ഏവരും കരുതിപ്പോന്ന കുഞ്ഞുകുട്ടനോട് നിള കരുണ കാണിക്കുമെന്ന് പുഴയോരത്ത് എത്തിയ ഓരോരുത്തരും പ്രതീക്ഷിച്ചു. രാവിലെ കരിമ്പന കടവു മുതൽ തുടങ്ങിയ തെരച്ചിൽ സൂര്യൻ അസ്തമിച്ചിട്ടും ഫലം കണ്ടില്ല. 

പുഴയിൽ തോണികൾ അരിച്ചു പെറുക്കുന്നുണ്ട്. ഓരോ ചുഴിയിലും ജീവൻ്റെ തുടിപ്പ് തേടുന്നുണ്ട്. തോണികൾ നീങ്ങുന്നതിനൊപ്പം പുഴയോരത്തെ പാടങ്ങളും തോടുകളും തോട്ടങ്ങളും ചതുപ്പുകളും താണ്ടി നൂറുക്കണക്കിനാളുകൾ നിലക്കാത്ത തേങ്ങലുകളുമായി ഓടുകയാണ്. തൃത്താല മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളിൽ നിന്നും ഓടിയെത്തിയ ആയിരങ്ങളെ നിരാശരാക്കി നിള കരിമ്പടം പുതച്ചപ്പോൾ തെരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നു.

അതിനിടയിൽ ആലിക്കുട്ടിയുടെ വിവാഹം ഉൾപ്പെടെ പലതും ഞങ്ങൾ മറന്നു കഴിഞ്ഞിരുന്നു. പുഴയോരത്ത് കൂരിരുട്ട് കട്ട പിടിച്ച് കിടന്നിട്ടും കുഞ്ഞുകുട്ടനെ കണ്ടു കിട്ടാതെ തിരിച്ചു പോരാൻ ആർക്കുമാവുമായിരുന്നില്ല. മഴ ചാറുന്നുണ്ടായിരുന്നു. ഒരു ഗ്രാമത്തിൻ്റെ ദുഖം ആവാഹിച്ചുകൊണ്ട്കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു. ചിവീടുകളുടെ ശബ്ദത്തോടൊപ്പം  നിലവിളിയും കാറ്റിൽ ഒഴുകി വരുന്നുണ്ട്. അന്ന് രാത്രി ആരും ഉറങ്ങിയിട്ടില്ല. വിശപ്പും തളർച്ചയും അനുഭവപ്പെട്ടില്ല. കുഞ്ഞുകുട്ടന്റെ വീട്ടിൽ നിന്ന് നിലവിളിയും അലമുറയും ഇരുളിനെ പിളർത്തി നിലയ്ക്കാതെ ഉയരുന്നുണ്ട്. കാലവർഷത്തിൽ കൂലംകുത്തി ഒഴുകുന്ന പുഴ കണക്കെ നാടിൻ്റെ പ്രതീക്ഷയും മദിച്ചൊഴുകുന്നുണ്ടായിരുന്നു.

പിറ്റേന്ന് കിഴക്ക് വെള്ള കീറും മുമ്പ് പുഴ വീണ്ടും ജനനിബിഡമായി. തോണികളോടൊപ്പം മനുഷ്യരും പുഴയിൽ നിറഞ്ഞു. കണ്ണനൂർ കയം അരിച്ചു നോക്കി. കടവുകൾ പലതും ഇളക്കി മറിച്ചു. പുഴയുടെ രഹസ്യ ഗർത്തങ്ങൾ ചൂഴ്ന്നു നോക്കി. എന്നിട്ടും നിളയുടെ മാറിൽ കിടന്ന് ഒഴുകിപ്പോയ കുഞ്ഞുകുട്ടനെ മാത്രം കണ്ടില്ല.

എന്നാൽ ഉച്ചക്കു മുമ്പ് പട്ടിത്തറ കടവിൽ നിന്ന് ആ വാർത്ത ഞങ്ങളെ തേടിയെത്തി. കഞ്ഞുകുട്ടൻ്റെ ചേതനയറ്റ ശരീരം ഒറ്റാൽ കടവിൽ അടിഞ്ഞിരിക്കുന്നു. പിന്നെ ഒരുകൂട്ടമാളുകൾ കൊടുങ്കാറ്റു കണക്കെ അങ്ങോട്ടു കുതിക്കുകയായിരുന്നു.

ഒരു നാടിന്റെ സ്വപ്നം തല്ലിക്കെടുത്തിയ ആ സംഭവം നടന്നിട്ട് 39 വർഷം കഴിഞ്ഞെങ്കിലും എല്ലാം ഇന്നലെ നടന്നതു പോലെ ഓർമയിൽ തെളിയുകയാണ്. ഓരോ വർഷവും എൻ്റെ ഗ്രാമം കുഞ്ഞുകുട്ടനെ അനുസ്മരിക്കുന്നു. കുഞ്ഞുകുട്ടനെപ്പോലെ ഒരുപാട് സുഹൃത്തുക്കളെ കഴിഞ്ഞ കാലങ്ങളിൽ പുഴയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ മഴക്കാലത്തും നിള നിറയുമ്പോൾ നാട്ടുകാരുടെ മനസ്സിൽ ഇത്തരം ഓർമകൾ മദിച്ചൊഴുകുന്നത് പതിവാണ്.

~~~~ ടി.വി.എം അലി~~~

Wednesday, 17 July 2024

ഇതാ വരുന്നൂ

വോം ബീറ്റ്സ് ആർമി!


തോരാ മഴയുടെ ബാൻഡ് പെയ്തിറങ്ങിയ തിങ്കളാഴ്ച ഉച്ചനേരത്താണ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിനു മുന്നിൽ 'വോം ബീറ്റ്സ് ആർമി' എന്ന പേരിൽ ഒരു വനിത മ്യൂസിക് ബാൻഡ് ആരോഹണം ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തി സ്ത്രീ ശാക്തീകരണ സംരംഭത്തിന് തുനിയുന്നത്.

സംഗീത വഴിയിൽ അടയാളപ്പെടുത്താൻ പോകുന്ന മ്യൂസിക് ബാൻ്റ് ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി റജീന അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി വോം ബീറ്റ്സ് ആർമിയുടെ ലോഗോ പ്രകാശിപ്പിച്ചു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. 

നഞ്ചിയമ്മയ്ക്ക് ബ്ലോക്ക് പഞ്ചായത്തിൻ്റെ ഉപഹാരം സെക്രട്ടറി കെ.എസ് മഞ്ജുഷയും ദിവ്യാ സുധാകരനും വോം ബീറ്റ്സ് ആർമിയുടെ ഉപഹാരം എടപ്പാൾ വിശ്വനും സമ്മാനിച്ചു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ജയ, റിട്ട. പ്രൊഫസർ എൻ.കെ ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.കൃഷ്ണകുമാർ, പി.വി പ്രിയ, വനിത ആർമിയുടെ ഭാരവാഹികളായ എ.പി സുമ, രമ്യ മനോജ് എന്നിവർ സംസാരിച്ചു. 

പത്ത് മുതിർന്ന വനിതകൾ ഉൾപ്പെടുന്ന എ ടീമും ആറ് കുട്ടികൾ ഉൾപ്പെടുന്ന ബി ടീമും അടങ്ങിയതാണ് വോം ബീറ്റ്സ് ആർമി. ജീവവായു പോലെ സംഗീതം കൊണ്ടുനടക്കുന്ന എ.പി സുമയാണ് ആർമിയുടെ ക്യാപ്റ്റൻ.

പത്താം ക്ലാസിൽ പഠിക്കുന്ന കൂറ്റനാട് സ്വദേശി ആർദ്ര, എട്ടിൽ പഠിക്കുന്ന കുമരനെല്ലൂർ സ്വദേശി വൈഗ, പത്തിൽ പഠിക്കുന്ന ഗൗരി, ഏഴിൽ പഠിക്കുന്ന അനിയത്തി ഗൗതമി, കൂറ്റനാട് സ്വദേശിയും വയനാട് നവോദയ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയുമായ അനാമിക, കേരള കലാമണ്ഡലത്തിൽ MA മ്യൂസിക് ചെയ്തുകൊണ്ടിരിക്കുന്ന അനഘ ശങ്കർ, മേഴത്തൂർ വൈദ്യമഠത്തിൽ ജോലി ചെയ്യുന്ന എം.യു ശ്രീവിദ്യ, നെല്ലിക്കാട്ടിരി സ്വദേശി എൻ.ജെ.മായ, മേഴത്തൂർ സ്വദേശിയും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും MA മ്യൂസിക്കിൽ പഠനം പൂർത്തിയാക്കിയ ആർദ്ര, കൂറ്റനാട് സ്വദേശിയും ഇപ്പോൾ വളാഞ്ചേരി സ്കൂളിൽ മ്യൂസിക് അധ്യാപികയുമായ രേഷ്മ, നാഗലശ്ശേരി സ്വദേശിയും നാടൻപാട്ട് വേദികളിൽ സജീവ സാന്നിധ്യമായ രമ്യ, മകൾ അനഘ, നാഗലശ്ശേരി സ്വദേശിയും ആൽബം ഗായികയുമായ റീന, പെരിങ്ങോട് സ്വദേശിയും 2014ൽ  യൂണിവേഴ്സിറ്റി കലാതിലകവുമായ ആര്യ എന്നിവരാണ് സുമയുടെ മ്യൂസിക് ആർമിയിലെ വാനമ്പാടികൾ. 

പരിമിതകൾ ഏറെയുണ്ടെങ്കിലും സംഗീതത്തിൽ അർപ്പണ ബോധമുള്ളവരാണ് എല്ലാവരും. മിക്കവരും സംഗീത മേഖലയിൽ കഴിവ് തെളിയിച്ചവരാണ്. സ്ത്രീ ശാക്തീകരണത്തിൻ്റെ കാഹളം മുഴക്കുന്ന ഈ ബാൻഡ് വരും തലമുറക്ക് കൂടി പകർന്നു നൽകാൻ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ദേശീയ ചരിത്രത്തിൽ ഇടം പിടിച്ച ക്യാപ്റ്റൻ ലക്ഷ്മിയുടെ നാട്ടിലെ വനിതകൾക്ക് പുതിയൊരു സംഗീത ചരിത്രം രചിക്കാൻ വോം ബീറ്റ്സ് ആർമിയിലൂടെ കഴിയട്ടെ എന്ന് ആശംസിക്കുന്നു. Cont.No. 80864 19424

/ ടി.വി.എം അലി /

Thursday, 4 July 2024

കിണറുകൾ നാടുനീങ്ങുന്നു

ഷൊർണൂർ - തൃശൂർ റൂട്ടിൽ ചെറുതുരുത്തി ചുങ്കം കവലയിൽ യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത് ഒരു പൊതു കിണറിൻ്റെ അരികിലാണ്. പടുമരങ്ങൾ വളർന്ന് ഹരിത കമ്പളം തീർത്ത നിലയിലാണ് കിണറിൻ്റെ കിടപ്പ് ! തലമുറകൾ ഉപയോഗിച്ചിരുന്ന ആ കിണറിൻ്റെ പ്രതാപകാലം നമുക്ക് ഊഹിക്കാൻ കഴിയും. രണ്ട് പ്രധാന നിരത്തുകളുടെ മധ്യത്തിലാണ് ആൾമറയുള്ള ഈ കിണർ. 

കഴിഞ്ഞ ദിവസം ചെറുതുരുത്തി ചുങ്കം കവലയിൽ ആറങ്ങോട്ടുകരയിലേക്കുള്ള ബസ് കാത്ത് നിൽക്കുമ്പോഴാണ് കിണറിൻ്റെ കാഴ്ച തിരയടിച്ചത്. കിണറിന്റെ ആൾമറയിൽ നിറയെ വാൾ പോസ്റ്ററും ചുമരെഴുത്തും. വെള്ളം കോരിയെടുക്കാൻ രണ്ടു ഭാഗത്ത് തുടിക്കാലുണ്ട്. ഒറ്റ നോട്ടത്തിൽ ഒന്നാന്തരം കിണർ തന്നെ. അനേകായിരം മനുഷ്യർക്കും കന്നുകാലികൾക്കും ജീവജലം നൽകിയിരുന്ന ആ കിണറിനു ചുരുങ്ങിയത് നാല് തലമുറയുടെ പ്രായം കാണും. കിണറാഴത്തിൽ നിന്ന് വളർന്ന് പൊങ്ങിയ പടുമരങ്ങൾ ആൾമറയുടെ മീതെ ഉയർന്നു നിൽക്കുന്നതിനാൽ അടിവയറ്റിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് വേസ്റ്റുകളും മറ്റു വിഴുപ്പുകളും കാണാമറയത്താണ്. 

വീട് പണിയും മുമ്പ് കിണറിനും തൊഴുത്തിനും സ്ഥാനം കണ്ടിരുന്നവരായിരുന്നു നമ്മുടെ മുൻതലമുറ. തച്ചന്മാരെക്കൊണ്ട് വാസ്തു നോക്കിയും ജോതിഷികളെക്കൊണ്ട് ഗണിച്ചുമാണ് കിണറും തൊഴുത്തും അക്കാലത്ത് പണിതിരുന്നത്. ഭൂമിക്കടിയിൽ പ്രകൃത്യാ ഉണ്ടാവുന്ന നീരുറവകളുടെയും മറ്റും ജല ശേഖരങ്ങളിൽ നിന്ന് ഭൂമി കുഴിച്ച് ജലം എടുക്കുവാനുള്ള ഒരു സം‌വിധാനമെന്ന നിലയിലാണ് പൂർവീകർ കിണർ കുഴിച്ചിരുന്നത്. പുഴകൾ, കുളങ്ങൾ, വയലുകൾ തുടങ്ങിയ ജലസ്രോതസ്സുകളുണ്ടെങ്കിലും ഗൃഹവുമായി ബന്ധപ്പെട്ട് ഒരു സ്ഥിരം സംവിധാനമെന്ന നിലയിലാണ് കിണർ നിർമ്മിക്കപ്പെട്ടിരുന്നത്.

എന്നാൽ ഭൂമി തുണ്ടവൽക്കരിക്കപ്പെടുകയും മൂന്ന് സെൻ്റിലും അഞ്ച് സെൻ്റിലും പാർപ്പിട സമുച്ചയങ്ങൾ ഉയരുകയും നഗരവൽക്കരണ കുതിപ്പിന് വേഗമേറുകയും ചെയ്തതോടെ 

കിണറും തൊഴുത്തും പടിക്ക് പുറത്തായി. കുഴൽ കിണറും ജലജീവൻ കണക്ഷനും ഇല്ലാതിരുന്ന ഒരു കാലത്ത് കുടിക്കാനും കുളിക്കാനും അലക്കാനും വിള നനക്കാനും തുറന്ന കിണറായിരുന്നു ജലദായനി. നാട്ടിൽ കുടിവെള്ള പദ്ധതിയും പൊതു ടാപ്പുകളും ഹൗസ് കണക്ഷനും വന്നതോടെ എല്ലാവരും കിണറിനെ അവഗണിച്ചു. മിക്കവരും കിണർ കുപ്പത്തൊട്ടിയായും മലിനജലക്കുഴിയാക്കിയും മാറ്റി. ഇരുമ്പ് യുഗം തൊട്ടുനിലനിന്നിരുന്ന നാട്ടു കിണറുകളാണ് വികസന കുതിപ്പിൽ നാട് നീങ്ങിയത്. ഒരു കിണർ മണ്ണടിയുമ്പോൾ ഒരു നീർത്തട സംസ്കൃതി തന്നെയാണ് നശിക്കുന്നത് എന്ന കാര്യം നാം മറന്നു.

ഇപ്പോൾ വാട്ടർ അതോറിറ്റിയും നഗരസഭയും ജൽ ജീവൻ മിഷനും വിതരണം ചെയ്യുന്ന ‘ശുദ്ധ’ജലമാണ് ജീവജലം. ജലജന്യ രോഗങ്ങൾ പതിവ് വാർത്തയായി മാറുമ്പോൾ കോളിഫാം ബാക്ടീരിയ സമൃദ്ധമായി കലർന്ന ക്ലോറിൻ വെള്ളമാണിതെന്ന പരാതിയും ഉയർന്നു വരാറുണ്ട്. നിരത്തോരത്തുള്ള പൊതു ടാപ്പുകൾ തദ്ദേശ ഭരണകൂടം വേണ്ടെന്നു വെച്ചതോടെ കുപ്പിവെള്ള കച്ചവടം പച്ചപിടിച്ചിട്ടുണ്ട്. 

ഡീസലും പെട്രോളും ഇറക്കുമതി ചെയ്യുന്നതുപോലെ ഭാവിയിൽ കുടിവെള്ളവും ഇതര രാജ്യങ്ങളിൽ നിന്ന് വില കൊടുത്തു വാങ്ങേണ്ടിവരുമോ എന്ന് ആശങ്കപ്പെടേണ്ട സമയമായിട്ടുണ്ട്. ഈയിടെ ദെൽഹിയിലെ കുടിവെള്ള ക്ഷാമവും ഹരിയാനയുടെ ജലനിഷേധവും വലിയ വാർത്തയായിരുന്നല്ലൊ.  മഹാരാഷ്ട്രയിൽ കുടിവെള്ള വിതരണ കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് സംഘർഷത്തിന് കാരണമാവുന്നതിനാൽ ഐ.പി.സി.144 വകുപ്പ് പ്രഖ്യാപിച്ചതായി ഓരോ വേനൽ കാലത്തും വാർത്ത കാണാറുണ്ട്. തമിഴ്നാട്ടിൽ പൈപ്പിനു മുമ്പിൽ 'തായ്'മാരുടെ കുടം കൊണ്ടുള്ള അടിപിടിയും കലഹവും നിത്യ കാഴ്ചയാണ്. ഇനിയൊരു യുദ്ധം ഉണ്ടാവുന്നത് വെള്ളത്തിൻ്റെ പേരിലാവുമെന്ന പ്രവചനം നിസാരമായി തള്ളാനാവില്ല. 

കുടിവെള്ളം എന്നാൽ കുപ്പിവെള്ളമായി മാറിയ കമ്പോളത്തിൽ കുപ്പി ഒന്നിന്13 രൂപ വില നിജപ്പെടുത്തിയിട്ടും 20 രൂപയും 25 രൂപയും ഈടാക്കുന്നതായ പരാതികളും നിലച്ചിട്ടില്ല. തുടർച്ചയായി രണ്ടു പ്രളയങ്ങൾ സംഭവിച്ചിട്ടും വേനലിൽ കുടിവെള്ളം കിട്ടാക്കനിയായി മാറുന്ന പ്രദേശങ്ങൾ നിളാതീരങ്ങളിലുണ്ട്. ശുദ്ധജലം ഏറ്റവും വില കൂടിയ ഉൽപ്പന്നമാവുന്ന കാലം അധികം അകലെയല്ല. കാലങ്ങളായി നില നിന്ന നാട്ടു നന്മകളും നാടിന്റെ സ്നേഹ സൗഹൃദവും വറ്റുകയാണ് എന്ന പരിദേവനം വ്യാപകമാണ്. ഭൂമിയാവട്ടെ ഓരോ പ്രളയത്തിനു ശേഷവും കൂടുതൽ ഊഷരമാവുകയാണ്.

/ ടി.വി.എം അലി /


Saturday, 29 June 2024

തിരുവാതിര ഞാറ്റുവേല

തിമിർക്കുകയാണ്. 

രാവിലെ തുടങ്ങിയ മഴയാണ്. കുടയുണ്ടായിട്ടും പാതി നനഞ്ഞ് ബസ്സിൽ കയറി. പൊട്ടച്ചിറ എത്തിയപ്പോൾ ജയൻ മാഷ് വിളിച്ചു. ചെർപ്ലശ്ശേരിയിൽ ഇറങ്ങി നിന്നാ മതി. ഞാൻ കാറുമായെത്താം. റൂട്ട് മാപ്പ് അയച്ചു തന്നിരുന്നുവെങ്കിലും വടക്കു മുറി എന്ന ഉൾഗ്രാമത്തിലെത്തുക എന്നത് പ്രയാസമുള്ള കാര്യമാണ്. അതും പെരുമഴയത്ത്. ഉച്ചക്ക് ഒന്നരക്ക് ബസ്റ്റാൻ്റിൽ ഇറങ്ങി നിന്നു. അധികം വൈകാതെ ജയൻ മാഷ് എത്തി.

ചെർപ്ലശ്ശേരി - പെരിന്തൽമണ്ണ റോഡിലൂടെ അഞ്ച് കി.മീറ്റർ ചെന്നാൽ തൂത എത്തും മുമ്പ് ഷാപ്പുംപടി എന്നൊരു സ്റ്റോപ്പുണ്ട്. അവിടെ നിന്ന് വീട്ടിക്കാട് റോഡിലൂടെ തെക്കുംമുറി വഴിയായി യാത്ര. തകർന്ന നിരത്താണ്. കുഴികളിൽ വെള്ളമുണ്ട്. ആഴമറിയാതെ കാറിൻ്റെ ചക്രം കുഴിയിൽ ചാടി നീന്തിക്കയറുന്നുണ്ട്. 

പിന്നെ കാർ കുളപ്പട റോഡിലേക്ക് തിരിഞ്ഞ് കുറച്ച് ദൂരം ചെന്നപ്പോൾ വടക്കുമുറി എ.എൽ.പി സ്കൂൾ തെളിഞ്ഞു. സമയം രണ്ട് മണിയോടെ പുതുതായി നിർമ്മിച്ച വിദ്യാലയത്തിലെത്തി. അഞ്ച് ക്ലാസ് മുറികളുള്ള മനോഹരമായ കെട്ടിടമാണ്. കെ.ജി മുതൽ നാല് വരെയുള്ള നൂറോളം കുട്ടികളാണ് സ്കൂളിലുള്ളത്. 

മഴവിടാനുള്ള ഭാവമില്ല. അന്തരീക്ഷം കറുത്തു പുകഞ്ഞ് തന്നെ നിൽക്കുകയാണ്. പ്രവേശന കവാടത്തിൻ്റെ മുകളിലുള്ള ഷീറ്റിൽ മഴ തലതല്ലി അലമുറയിടുകയാണ്. അത് സഹിക്കാൻ വയ്യാതെയാവണം വൈദ്യുതി പടിയിറങ്ങിപ്പോവുകയും ചെയ്തു. ഉച്ചഭാഷിണി ഉണ്ടെങ്കിലും വൈദ്യുതി ഇല്ലാതെന്തു ചെയ്യും? ഇത്തിരി നേരം ഞങ്ങൾ മൂപ്പനെ കാത്തിരുന്നു. കാണാനില്ല. കുട്ടികളാവട്ടെ അതിഥിയെ കേൾക്കാൻ റെഡിയായി ഇരിക്കുകയാണ്. 

വായനാവാരാചരണത്തിൻ്റെ സമാപന ചടങ്ങാണ്. ഇനിയും നീട്ടി കൊണ്ടുപോവാൻ പറ്റില്ല. മഴ തോരുന്നില്ല. വൈദ്യുതി ദാ വന്നു, ദേ പോയി എന്ന മട്ടിൽ തല നീട്ടിയെങ്കിലും കാലിൽ ഉറച്ചുനിന്നില്ല. അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലൊ. പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യണമല്ലൊ. ജയൻമാഷ് അധ്യക്ഷനായി ചടങ്ങ് തുടങ്ങി. നന്നായി സംവദിക്കുന്ന കുട്ടികളാണ് എല്ലാവരും എന്ന് മനസ്സിലായി. എൻ്റെ ഊഴമായി. 

മഴയെ കുറിച്ച് തുടങ്ങി പി.എൻ പണിക്കരിലൂടെ നീങ്ങി വായനയുടെ മാഹാത്മ്യത്തെക്കുറിച്ചും മറ്റും പറഞ്ഞ്  ഭാരതപ്പുഴയെ കുറിച്ചൊരു കവിതയും കാച്ചിയങ്ങ് നിർത്തി. അപ്പോഴേക്കും മഴയുടെ തിരി മുറിഞ്ഞു. വായനാവാരത്തിലെ വിവിധ മത്സര വിജയികൾക്ക് സ്കൂളിലെ മൊമെൻ്റോയോടൊപ്പം എൻ്റെ 'ഈസൻ മൂസ'യും (ബാലനോവൽ) ചേർത്ത് സമ്മാനിച്ചു. മൂന്നരയോടെ ജയൻ മാഷ്  കാറിലിരുത്തി എന്നെ ബസ് സ്റ്റോപ്പിൽ എത്തിച്ചു. നല്ലൊരു അനുഭവം സമ്മാനിച്ച കുട്ടികൾക്കും അധ്യാപകർക്കും എന്നെ വടക്കുമുറിയിൽ എത്തിക്കാൻ യത്നിച്ച ടി.കെ ചന്ദ്രശേഖരൻ മാഷ്ക്കും നന്ദി!

Monday, 24 June 2024

കൊട്ടയും വട്ടിയും

തൊപ്പിക്കുടയുമായി ഉമ്മർ യാത്ര തുടരുന്നു.


കാർഷിക സംസ്കൃതി മൺ മറയുകയാണെങ്കിലും പതിവുതെറ്റിക്കാതെ തൃത്താല മേഖലയിൽ കൊട്ടയും, വട്ടിയുമായി എത്തുന്ന ഒരാളുണ്ട്. നാട്ടുകൽ സ്വദേശി ഉമ്മറാണ് ഗൃഹാതുര സ്മരണ ഉണർത്തുന്ന മുളയുല്പന്നങ്ങളുമായി എത്തുന്നത്. മഴക്കാലമായാൽ ഉമ്മർ പാക്കനാരുടെ തട്ടകത്തിലെത്തും. കർഷക തൊഴിലാളികൾ ശിരസ്സിലണിയുന്ന തൊപ്പിക്കുടയും, കാർഷിക ഭവനങ്ങൾക്കാവശ്യമായ കൊട്ടയും വട്ടിയും വിൽപ്പന നടത്താനാണ് ഉമ്മർ എത്തുന്നത്. 

വട്ടികൾ, കൊട്ടകൾ, തൊപ്പിക്കുടകൾ എന്നിവ മോട്ടോർ സൈക്കിളിൽ കെട്ടിവെച്ചാണ് ഉമ്മറിൻ്റെ സഞ്ചാരം. മഴക്കാലമായാൽ ഉമ്മറിൻ്റെ തൊപ്പിക്കുടക്ക് ഇപ്പോഴും ഡിമാൻ്റ് ഉണ്ട്. പാക്കനാരുടെ നാട്ടിലേക്ക് ഇത്രയും അകലെ നിന്ന് ബൈക്കിലെത്തി കച്ചവടം ചെയ്ത് വൈകുന്നേരത്തോടെയാണ് മടക്കം. രണ്ടാഴ്ചയിലൊരിക്കൽതൃത്താല, മേഴത്തൂർ, പെരുമ്പിലാവ്, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിലും പാതയോരത്ത് ഉമ്മറിൻ്റെ മുളയുല്പന്നങ്ങളുടെ കച്ചവടം കാണാനാകും. 

മണ്ണാർക്കാട് താലൂക്കിലെ ആര്യമ്പാവ്, ഭീമനാട്, നാട്ടുകൽ തുടങ്ങിയ സ്ഥലങ്ങളിൽ മുള നെയ്യുന്ന നിരവധി കുടുംബങ്ങൾ ഉണ്ടെന്നും അവരിൽ നിന്നാണ് കൊട്ടയും, വട്ടിയും, വിശറിയും, പൂക്കുടയുമെല്ലാം വാങ്ങാറുള്ളതെന്നും ഉമ്മർ പറഞ്ഞു. സാധാരണ വലുപ്പത്തിലുള്ള തൊപ്പിക്കുടക്ക് 450 രൂപയാണ് വില. കാൽക്കുടക്കും കൊട്ടക്കുമെല്ലാം ആവശ്യക്കാരുണ്ടെന്നും, കൃഷിക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങിക്കാറുണ്ടെന്നും, തെറ്റില്ലാത്ത വില കിട്ടാറുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. മിക്ക ദിവസങ്ങളിലും മെച്ചപ്പെട്ട കച്ചവടം നടക്കാറുണ്ടെന്നും 10 വർഷമായി തൻ്റെ കുടുംബം പുലരുന്നത് ഇതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണെന്നുമാണ് ഉമ്മർ പറയുന്നത്. വീട്ടുകാരുടെ നല്ല  പിന്തുണയും ഇദ്ദേഹത്തിനുണ്ട്. വീട്ടമ്മയായ സുഹ്റയും മുഹസിൻ, മുനീർ, മുഹാജിർ എന്നീ മക്കളുമടങ്ങുന്നതാണ് ഉമ്മറിൻ്റെ കുടുംബം.


Wednesday, 19 June 2024

വായിച്ചു വളരാം

പി.എൻ പണിക്കരെ അനുസ്മരിച്ചു കൊണ്ട് ഇന്ന് വിവിധ പരിപാടികളോടെ ദേശീയ വായനാദിനം ആചരിക്കുന്നു. സംസ്ഥാനത്ത് വായനാ ദിനാചരണത്തിന് പുറമെ വായനാ വാരാഘോഷവും ജൂലൈ 7വരെ നീണ്ടുനിൽക്കുന്ന വായനാപക്ഷാചാരണവും നടത്തുന്നുണ്ട്. വായിച്ചു വളരുക എന്ന സന്ദേശവുമായി ജീവിതം നയിച്ച പി.എൻ പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നു. 

1996 ജൂൺ 19 മുതൽ കേരളത്തിൽ വായനദിനം  ആചരിച്ചുവരുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് ജൂൺ 19 മുതൽ 25 വരെ വായനവാരം ആചരിക്കുന്നുണ്ട്. 2017 മുതൽ കേരളത്തിലെ വായനാ ദിനമായ ജൂൺ 19 ഇന്ത്യയിൽ ദേശീയ വായനാ ദിനമായി പ്രഖ്യാപിക്കുകയുണ്ടായി.

വായിച്ചു വളരുക എന്ന പി.എൻ പണിക്കരുടെ സന്ദേശം പോലെ, പട്ടിണി കിടക്കുന്ന മനുഷ്യരോട് പുസ്തകം കൈയ്യിലെടുക്കൂ എന്നാണ്ജർമൻ ചിന്തകനായിരുന്ന ബെർതോൾട് ബ്രെഹ്ത് ആഹ്വാനം ചെയ്തത്. ഞാൻ ഹൈസ്കൂളിൽ ചേർന്ന കാലത്ത്തന്നെ ബ്രെഹ്തിന്റെ വാക്കുകൾ വായിച്ചതായി ഓർക്കുന്നുണ്ട്.

അപ്പർ പ്രൈമറിയിൽ പഠിക്കുന്ന സമയത്തു തന്നെ സ്കൂളിന്റെ മുന്നിലുള്ള വായനശാലയിൽ നിത്യ സന്ദർശകനായിരുന്നു. ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ  (എൽ.എൽ.എ.) കീഴിലുള്ളതായിരുന്നു ആ വായനാശാല. അന്ന് സഹദേവൻ എന്ന ജീവനക്കാരനായിരുന്നു ലൈബ്രേറിയൻ. കാലിനു ശേഷിക്കുറവുള്ള സഹദേവൻ എല്ലാ കുട്ടികളുടെയും പ്രിയപ്പെട്ടവനായിരുന്നു. റീഡിംഗ് ഹാളിൽ വെച്ചിരുന്ന ഹാജർ പുസ്തകത്തിൽ ഒപ്പുവെക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രഥമ ഹോബി. ദിനപത്രങ്ങളും വാരികകളും വെട്ടി വിഴുങ്ങി ഞങ്ങളിൽ പലരും അന്ന് വിശപ്പടക്കി എന്നത് നേരാണ്. കുട്ടികളായതിനാൽ പുസ്തകം വീട്ടിൽ കൊണ്ടു പോകാൻ അനുവാദം ഉണ്ടായിരുന്നില്ല. എങ്കിലും പുസ്തകം വിട്ടൊരു കളി ഉണ്ടായിരുന്നില്ല.

വട്ടേനാട് ഗവ. ഹൈസ്കൂളിൽ എട്ടാം തരത്തിൽ ചേർന്ന കാലത്ത് ഞാനും സുഹൃത്തായ അച്യുതനും വായിച്ചു വളരാൻ ഒരു പദ്ധതി തയ്യാറാക്കി. മൂന്നു കിലോമീറ്റർ ദൂരെയുള്ള മുടവന്നൂർ വായനശാലയിൽ ചെന്ന് അംഗത്വം എടുത്തു. അന്ന് അവിടെ ലോക ക്ലാസിക് കൃതികളുടെ വൻ ശേഖരം തന്നെ ഉണ്ടായിരുന്നു. എന്നാൽ മുടവന്നൂരിൽ എത്തിപ്പെടുക എന്നത് അന്നത്തെ കാലത്ത് അതിസാഹസ പ്രവൃത്തിയാണ്. തൃത്താല മണ്ഡലത്തിലെ വയനാട് എന്നാണ് മുടവന്നൂർ അന്ന് അറിയപ്പെട്ടിരുന്നത്. കമ്മൂണിസ്റ്റ് നേതാക്കൾക്ക് ഒളിത്താവളം ഒരുക്കിയ പ്രദേശമായിരുന്നു. ചെങ്കുത്തായ കുന്നിലേക്ക് കയറി പോകാൻ കുടുസ്സായതും ദുർഘടം നിറഞ്ഞതുമായ ഇടവഴി മാത്രം. സ്കൂൾ വിട്ടു വന്നാൽ ഞങ്ങളിരുവരും യാത്ര തുടങ്ങും. ആടിപ്പാടിക്കഥകളുടെ ഉരുക്കഴിച്ചാണ് സായാഹ്ന യാത്ര. ഒന്നോ രണ്ടോ മണിക്കൂർ സമയമെടുത്താണ് വായനശാലയിലെത്തുക.

അലമാര നിറയെ അടുക്കി വെച്ച പുസ്തകങ്ങളാണ്. പഴനെല്ലിന്റെ മണമുള്ള പുസ്തകങ്ങൾ പരതി ആവശ്യമുള്ളത് തെരഞ്ഞെടുക്കും. ലെഡ്ജറിൽ ഒപ്പിട്ടു പുസ്തകം വാങ്ങി കുന്നിറങ്ങും. അങ്ങോട്ടുമിങ്ങോട്ടും ആറു കിലോ മീറ്റർ സാഹസിക യാത്രക്ക് ശേഷം വീട്ടിലെത്തുമ്പോഴേക്കും ഇരുൾ പരന്നു കഴിയും. രാത്രി ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലിരുന്നു ഒറ്റയിരുപ്പിനു തന്നെ പുസ്തകം വായിച്ചു തീർക്കും. പിറ്റേന്ന് യാത്ര ആവർത്തിക്കും. ഒരു ദിവസം ഒരു പുസ്തകം വായിച്ചു വിശപ്പടക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതി. 

റേഷൻ കടയിലും പലചരക്കു കടയിലും അരിക്ക് ക്ഷാമമുള്ള കാലമായിരുന്നു. ഉണക്കിയ മരച്ചീനി (പൂളവട്ട്) മാത്രമേ കടകളിൽ കിട്ടുമായിരുന്നുള്ളൂ. അത് വാങ്ങി കൊണ്ടുവന്നു ഇടിച്ചു പൊടിയാക്കി പുട്ടോ അപ്പമോ ഉണ്ടാക്കി കഴിക്കുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. ആ വിരക്തിക്ക് പരിഹാരമായത് വായന തന്നെ ആയിരുന്നു. അക്കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഒട്ടുമിക്ക വിദേശ ക്ലാസിക് കൃതികളും മുടവന്നൂർ ഗ്രാമീണ വായനശാലയിൽ ഉണ്ടായിരുന്നു. മൂന്നു വർഷം കൊണ്ട് ആയിരത്തോളം പുസ്തകങ്ങൾ ഞങ്ങൾ വായിച്ചു തീർത്തു. അന്നത്തെ ആ വായനയാണ് ഞങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്തിയത് എന്ന് നിസ്സംശയം പറയാം.

ഇന്ന് ഇ-വായനയുടെ കാലമാണ്. വിരൽ തുമ്പിൽ പുസ്തക കൂമ്പാരമുണ്ട്. പക്ഷേ അന്നത്തെ പുസ്തക വായനയുടെ സുഗന്ധം ഇന്ന് ലഭിക്കുന്നില്ല. ഇ- വായനയിൽ മുഴുകുമ്പോൾ മൊബൈൽ സ്ക്രീനിലെ പ്രകാശം കണ്ണുകൾക്ക് അലോസരമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് പുസ്തകം തന്നെയാണ് വായനക്ക് നല്ലത്. കൈയിൽ കിട്ടുന്നതെന്തും വായിക്കണം. പുസ്‌തകങ്ങൾ കിട്ടാൻ പ്രയാസമായിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ എല്ലാവർക്കും  ലൈബ്രറി സൗകര്യമുണ്ട്. ഇഷ്ടമുള്ള വിഷയത്തിലെ പുസ്‌തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കാം. ഇത് വായനയോടുള്ള ഇഷ്ടം കൂട്ടും. ഡിജിറ്റൽ രീതിയൽ വായിച്ചവരെക്കാൾ വായിച്ച കാര്യം ഓർത്തിരിക്കുന്നത് അച്ചടിച്ച പുസ്‌തകങ്ങൾ വായിച്ചവരാണ് എന്നും ചില പഠനങ്ങളിൽ വെളിപ്പെട്ടിരുന്നു. 

വായന നൽകുന്ന ഗുണങ്ങൾ അനവധിയാണ്. അതുകൊണ്ടു തന്നെ പറ്റാവുന്നത്ര വായിക്കുന്നത് എന്തു കൊണ്ടും ഗുണകരമാണ്; പ്രത്യേകിച്ചും കുട്ടികൾക്ക് പുസ്തകത്താളുകളിൽ നിരവധി ശാരീരികവും മാനസികവുമായ ഗുണഫലങ്ങൾ ആണ് കാത്തിരിക്കുന്നത്.

വായന സമ്മർദ്ദമകറ്റുമെന്നും സഹാനുഭൂതി വളർത്തുമെന്നും തലച്ചോറിനെ ശക്തിപ്പെടുത്തുന്നുണ്ടെന്നും, മറവി രോഗം അകറ്റുമെന്നും വിഷാദം ഇല്ലാതാക്കുമെന്നും ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വളരെ ചെറുപ്പം മുതലേ പതിവായി പുസ്‌തകങ്ങൾ വായിക്കുന്ന വിദ്യാർഥികളിൽ ക്രമേണ പദസഞ്ചയം (vocabulary) വർധിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. ഫലപ്രദമായി ആശയവിനിമയം നടത്താൻ വായന സഹായിക്കും. പുതിയ വാക്കുകൾ പരിചയപ്പെടാൻ മികച്ച മാർഗം വായനയാണ്. വായിച്ചു വളരുക എന്ന സന്ദേശത്തിന് എക്കാലത്തും പ്രസക്തിയുണ്ട്.

/ ടി.വി.എം അലി /

Tuesday, 18 June 2024

ബിയ്യാശയുടെ പെട്ടകം

ഐവറി ബുക്സ് പ്രസിദ്ധപ്പെടുത്തിയ അലിക്കുട്ടി ബീരാഞ്ചിറയുടെ നോവലെറ്റാണ് ബിയ്യാശയുടെ പെട്ടകം. ആർട്ട് പേപ്പറിൽ ഷാജി അപ്പുക്കുട്ടൻ്റെ മനോഹരമായ ചിത്രങ്ങൾ സഹിതം കാലിക്കോ ബൈൻ്റിങ്ങിൽ പുറത്തിറക്കിയ പുസ്തകം ഒറ്റനോട്ടത്തിൽ തന്നെ ആകർഷകമാണ്.

മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള ബീരാഞ്ചിറ സ്വദേശിയായ അലിക്കുട്ടി പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ വിദ്യാർത്ഥിയായിരിക്കെ തന്നെ എനിക്കറിയാം. ഇപ്പോൾ ഇതേ കോളേജിൽ മലയാളവിഭാഗം അസി.പ്രൊഫസറാണ് ഗ്രന്ഥകാരൻ. ഗുരുവായൂർ സ്വദേശിയായ ഷാജി അപ്പുക്കുട്ടനാവട്ടെ മുഴുവൻ സമയ ചിത്രകാരനാണ്. മട്ടാഞ്ചേരിയിൽ ആത്മലോക് എന്ന ആർട്ട് സ്റ്റുഡിയോയിൽ ചിത്രകലാ പ്രാക്ടീസ് ചെയ്യുന്ന ഷാജി അപ്പുക്കുട്ടൻ ലക്ഷദ്വീപിൻ്റെ ‘പച്ചപ്പ്’ മുഴുവൻ പുസ്തകത്തിലേക്ക് ആവാഹിച്ചിരിക്കുന്നു.

അറബിക്കടലിന് നടുവിൽ 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ജനവാസമുള്ളതും ഇല്ലാത്തതുമായ 36 പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹവും തുരുത്തുകളുമുള്ള ലക്ഷദ്വീപ് ആണ് കഥാകേന്ദ്രം. 1973 ലാണ് കേന്ദ്രഭരണ പ്രദേശമായ പവിഴ ദ്വീപുകൾക്ക് ലക്ഷദ്വീപ് എന്ന് പേരിട്ടത്. കാനേഷുമാരി കണക്കിൽ എഴുപതിനായിരത്തോളമാണ് ജനസംഖ്യ. അമിനി, കവരത്തി, ആന്ത്രോത്ത്, കൽപേനി, അഗത്തി, കിൽത്താൻ, ചെത്തിലാത്ത്, കടമത്ത്, മിനിക്കോയി തുടങ്ങിയ ജനവാസ ദ്വീപുകളിൽ ഏറ്റവും അവസാനം ജനവാസമുണ്ടായി എന്ന് വിശ്വസിക്കുന്നത് കടമത്ത് ദ്വീപിലാണ്. 

'ബിയ്യാശയുടെ പെട്ടക'ത്തിലെ കേന്ദ്ര കഥാപാത്രമായ ബീവി ആയിശ എന്ന ബിയ്യാശ കിൽത്താൻ ദ്വീപുകാരിയാണ്. കുഷ്ഠരോഗം ബാധിച്ച് നാടുകടത്തപ്പെട്ട അനുജനെ പരിചരിക്കാനാണ് ബിയ്യാശ കടമത്ത് ദ്വീപിൽ എത്തുന്നത്. കടമത്തിലെത്തിയ ആ ഒറ്റാന്തടിയിലേക്ക് അനേകം ആടുകളും യൂസഫ് പള്ളിയും, പള്ളിയിലെ ജിന്നുകളും ഓടവും പാണ്ടിയാലയും ചീരാണിമരവും വടക്കും തലയിലെ കടലും പരിസ്ഥിതിയപ്പാടെയും ബിയ്യാശ തന്നിലേക്കാവാഹിച്ച് ഒരു വന്മരമായി വളർന്നു നിൽക്കുകയാണ്. ഈ കാലത്താണ് ഖസാക്കിൽ രവി എത്തിയത് പോലെ ബീരാഞ്ചിറക്കാരൻ അലിക്കുട്ടി കടമത്ത് കോളേജിൽ എത്തുന്നത്. അതോടെയാണ് ബിയ്യാശയുടെ വിത്ത് അലിക്കുട്ടിയുടെ മനസ്സിൽ കിടന്ന് മുളച്ചത്. ദ്വീപുഭാഷയും സംസ്കാരവും നാടൻപാട്ടും ഐതിഹ്യങ്ങളുമെല്ലാം ചേർന്ന് മനോഹരമായ കഥാന്തരീക്ഷം സൃഷ്ടിക്കാൻ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. 

നിരവധി കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ക്രിസ്റ്റൽ ക്ലീയർ ജലം പോലെ ഇവിടെ എല്ലാം തെളിഞ്ഞു കാണാം. അതിമനോഹരമായ പവിഴ പുറ്റുകൾ അടങ്ങിയ കാഴ്ചകൾ വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതുപോലെ ഓരോ വായനക്കാരനേയും ആകർഷിക്കാൻ ബിയ്യാശയുടെ പെട്ടകത്തിനും കഴിയുന്നുണ്ട്. വലിയൊരു കാൻവാസിൽ വിസ്തരിച്ചു പറയാനുള്ള ഒരു കഥ 48 പേജിൽ ഒതുക്കി പറയുക എന്നത് ഒരു കയാക്കിങ് തുഴച്ചിൽ തന്നെയാണ്. അതിൽ അലിക്കുട്ടി ബീരാഞ്ചിറ വിജയിച്ചിരിക്കുന്നു.

/ ടി.വി.എം അലി /

Saturday, 15 June 2024

സൗരയൂഥ പക്ഷി

വീണ്ടും ചിറക് വിടർത്തുന്നു.

~~~~~~~~~~~~~~~~~~~~~~~~

1977ൽ നാസ വിക്ഷേപിച്ച വൊയെജെർ ഒന്ന് എന്ന പേടകം 2013 ൽ സൗരയൂഥം വിട്ട് പുറത്തു പോയതായിരുന്നു. ശാസ്ത്രലോകത്തിന് ആകാംക്ഷ പകർന്നുകൊണ്ട് വിസ്മൃതിയിൽ മറഞ്ഞ വൊയെജർ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

സൗരയൂഥത്തിൽ ഏറ്റവും അകലെ എത്തിയ ബഹിരാകാശ പേടകം എന്ന റിക്കാർഡ് നേടിയ വോയേജർ 1 ഇപ്പോൾ വീണ്ടും പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങിയെന്നാണ് നാസ പറയുന്നത്. പ്ലൂട്ടോയും കടന്ന് ഇന്റർസ്റ്റെല്ലാർ സ്പേയ്സ് വഴി സഞ്ചരിക്കുന്ന പേടകത്തിൽ നിന്ന് നിരീക്ഷണ വിവരങ്ങൾ ലഭിച്ചു തുടങ്ങിയതായും നാസ അറിയിച്ചു.

സൗരയൂഥത്തിലെ ഗ്രഹങ്ങളെ കുറിച്ച് പഠനം നടത്താൻ അഞ്ചു വർഷത്തെ കാലാവധി നിശ്ചയിച്ചു കൊണ്ട് വിക്ഷേപിച്ച പേടകമാണിത്. എന്നാൽ നാസ നിശ്ചയിച്ച ആയുസ്സിന്റെ ഒമ്പതാം ഊഴവും താണ്ടി വൊയെജെർ ഇപ്പോഴും നക്ഷത്രാന്തര ലോകത്ത് സജീവമാണെന്ന വാർത്ത ശാസ്ത്ര കുതുകികളെ ആഹ്ലാദത്തിലാക്കിയിരിക്കുകയാണ്.

സൗരയൂഥം പിന്നിട്ട ആദ്യത്തെ മനുഷ്യ നിർമിത പേടകമാണിത്. ഈ സൗരയൂഥ പക്ഷി ഒരു വർഷത്തോളം ശാസ്ത്ര നേത്ര പരിധിയിൽ ഉണ്ടായിരുന്നില്ല. പത്ത് വർഷം മുമ്പ് സൂര്യനിൽ നിന്ന് 1900 കോടി കിലോ മീറ്റർ അകലെ എവിടയോ വോയെജർ ഉണ്ടെന്നാണ് നാസ വിശ്വസിച്ചു പോന്നത്. മനുഷ്യൻ ചന്ദ്രനെ കീഴടക്കിയതുപോലെ ഇതും ഒരു നാഴികക്കല്ലാണ്. നക്ഷത്രാന്തര  ലോകത്തേക്ക് ഒരു പേടകത്തെ അയക്കുക എന്നത് ശാസ്ത്ര മേധാവികളുടെ ഒരു സ്വപ്നം മാത്രമായിരുന്നു. അപ്രതീക്ഷിതമായി ആ സ്വപ്നം താനേ സാധ്യമായതാണ്.

മണിക്കൂറിൽ 59000 കിലൊമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ പേടകം 1877 കോടി കിലോ മീറ്റർ താണ്ടിയാണ് സൗരയൂഥത്തിന്റെ  അതിർത്തി കടന്നത്‌. ഈ യാത്രക്കിടയിൽ വ്യാഴം, ശനി എന്നിവയുടെ വ്യക്തമായ ചിത്രങ്ങൾ വൊയെജർ ഭൂമിയിലേക്ക് അയച്ചിരുന്നു.

യുറാനസ്, നെപ്റ്റ്യുൻ എന്നീ ഗ്രഹങ്ങളെ കുറിച്ചും പഠനം നടത്തിയാണ് വോയെജർ സൗരയൂഥത്തിന്റെ  ബാഹ്യാതിർത്തിയിലേക്ക് പ്രയാണം ആരംഭിച്ചത്.  സൂര്യന്റെ സ്വാധീന പരിധിയിൽ ഈ പക്ഷി ഇല്ലെന്ന് അന്ന് നാസ ഉറപ്പിച്ചതാണ്. സൗരയൂഥത്തിലെ നാല് ഗ്രഹങ്ങൾ സന്ദർശിച്ച പേടകം എന്ന ബഹുമതിയും നക്ഷത്രാന്തര ലോകത്തേക്ക് പറന്നു പോയ യന്ത്ര പക്ഷി എന്ന നിലയിലും വോയെജർ ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.

47 വർഷം പിന്നിട്ട പേടകത്തിൻ്റെനാല് പ്രധാന ഉപകരണങ്ങളുടെ പ്രവർത്തനമാണ് സാങ്കേതിക തകരാർ മൂലം നിലച്ചത്. പ്രത്യേക സന്ദേശങ്ങൾ അയച്ച് തകരാർ പരിഹരിക്കാനുള്ള ജെറ്റ് പ്രപ്പൽഷൻ ലാബിലെ ശാസ്ത്രജ്ഞരുടെ ശ്രമമാണ് ഇപ്പോൾ വിജയിച്ചത്. പേടകത്തിലെ ഉപകരണങ്ങൾ സാധാരണ നിലയിൽ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചു തുടങ്ങി. 

വോയേജർ 1 നിലവിൽ ഭൂമിയിൽ നിന്ന് 24 ബില്യൺ കിലോമീറ്റർ അകലെയാണ്. സൗരയൂഥത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയ പേടകമാണിത്. വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ, ശനിയുടെ വലയങ്ങൾ തുടങ്ങിയവയെപ്പറ്റി സൂക്ഷ്മ വിവരങ്ങൾ നൽകാനും ഈ യന്ത്രപക്ഷിക്ക് സാധ്യമായി. ഇതേ കാലയളവിൽ വിക്ഷേപിച്ച വോയേജർ രണ്ടും യാത്ര തുടരുകയാണ്.

/ Tvm Ali /

യു.വി വിനീഷ്: നട്ടുച്ചയ്ക്ക് അസ്തമിച്ച പ്രതിഭ

ഷൊർണൂരിൽ ചെന്നാൽ ഇനി വിനീഷിനെ കാണാൻ കഴിയില്ല. ഇന്ന് (14.06.24) രാവിലെ ഷൊർണൂർ അങ്ങാടിയിൽ സഹകരണ ബാങ്ക് കെട്ടിടത്തിൻ്റെ വരാന്തയിൽ ഫ്രീസറിൽ കിടന്നുറങ്ങുന്ന വിനീഷിനെ കാണാനും ശാന്തിതീരത്തേക്ക് യാത്രയാക്കാനും നിരവധി മാധ്യമ പ്രവർത്തകരോടൊപ്പം ഞാനും പോയിരുന്നു. വി.കെ ശ്രീകണ്ഠൻ എം.പി, മുൻ എം.പി എസ്.അജയകുമാർ, ഷൊർണൂർ നഗര ഭരണ സാരഥികൾ, മലയാള മനോരമ ജീവനക്കാർ, അടുത്ത സുഹൃത്തുക്കൾ, പോലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ വിനീഷിന് അന്ത്യാഞ്ജലിയർപ്പിക്കാൻ  എത്തിയിരുന്നു.

ഒരു കുറിപ്പിൽ ഒതുക്കിപ്പറയാൻ പറ്റുന്നതല്ല ഞങ്ങൾ തമ്മിലുള്ള ആത്മബന്ധമെന്ന് ആദ്യമേ പറയട്ടെ. ജീവിതയാത്രയിൽ പാതി ദൂരം മാത്രം പിന്നിട്ട വിനീഷ് ഇത്ര ചെറുപ്പത്തിൽ തന്നെ തിരിച്ചു പോകുമെന്ന് കരുതാൻ കാരണമൊന്നും ഉണ്ടായിരുന്നില്ല. വാർത്തയുമായി ബന്ധപ്പെട്ടും അല്ലാതെയും ഞങ്ങൾ തമ്മിൽ നിരന്തരം കാണുക പതിവായിരുന്നു. ഷൊർണൂർ ബസ് സ്റ്റാൻ്റിൻ്റെ തൊട്ടു പിറകിലുള്ള കെട്ടിടത്തിലായിരുന്നു വിനീഷിൻ്റെ ബ്യൂറോ. മൂന്ന് പതിറ്റാണ്ടിനിടയിൽ സഹോദര തുല്യനായാണ് ഞങ്ങൾ ഇടപഴകിയത്. കഴിഞ്ഞ ഡിസംബറിലാണ് ഞങ്ങൾ ഒടുവിൽ കണ്ടത്.

മാസങ്ങൾക്ക് മുമ്പ് പനി വന്നതാണ് ഹേതുവായത്. ശരീരം രഹസ്യമായി ഉള്ളിലൊളിപ്പിച്ച കരൾ രോഗത്തിൻ്റെ വരവറിയിച്ചാണത്രെ പനി വന്നത്. പിന്നീട് ആശുപത്രികളിലേക്കുള്ള തീർഥാടനമായിരുന്നു. ഒറ്റപ്പാലത്തും തൃശൂരും, കോട്ടയത്തും, ചെന്നൈയിലുമായി ചികിത്സയുടെ നാളുകൾ. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള വിനീഷിൻ്റെ കഠിന പോരാട്ടത്തിന് ഇന്നലെ ഫുൾ സ്റ്റോപ്പ് വീണു.

മൂന്ന് പതിറ്റാണ്ട് മുമ്പ് ഒറ്റപ്പാലത്ത് നിന്ന്  തുടങ്ങിയതാണ് പത്രപ്രവർത്തന ജീവിതം. പിന്നീട് മനോരമയുടെ തന്നെ  ഷൊർണൂരിലെ സ്വന്തം ലേഖകനായി സ്വന്തം നാടിൻ്റെ സ്പന്ദനങ്ങൾ മികച്ച വാർത്തകളാക്കി വായനക്കാർക്ക് നൽകി. ആരും കാണാത്ത കാഴ്ചകൾ, സംഭവങ്ങൾ കാണാൻ വിനീഷിന് പ്രത്യേക കഴിവുണ്ടായിരുന്നു. വേറിട്ട കഥകളിലൂടെ നാടിൻ്റെ ചിത്രം വരച്ച പ്രതിഭാശാലി. 

ചെറിയ പ്രായത്തിൽ തന്നെ പത്രലോകത്ത് ശ്രദ്ധേയനായി തീർന്നിട്ടും അതിൻ്റെ നാട്യങ്ങളൊന്നുമില്ലാതെ നടന്നു പോയ ഒരാൾ. പത്രപ്രവർത്തന രംഗത്തെ സഹപ്രവർത്തകർ പോലും ആരാധനയോടെയാണ് ആ ചെറുപ്പക്കാരനെ നോക്കിക്കണ്ടത്. 

ജേർണലിസം സർട്ടിഫിക്കറ്റുകൾ അലങ്കാരമായി ഉയർത്തി പിടിക്കുന്നവർ പോലും യു.വി.വിനീഷ് എന്ന ബൈലൈൻകാരനെ, അയാളുടെ നവീകരിച്ച പത്രഭാഷയെ, ശൈലിയെ അസൂയയോടെ ആരാധിച്ചിരുന്നു. ആദരിച്ചിരുന്നു. പത്രഭാഷയെ എത്രമേൽ  നവീകരിക്കാൻ സാധിക്കുമോ അത്രമേൽ സൗന്ദര്യവൽക്കരിച്ച തൂലികയുടെ ഉടമയാണ് അദ്ദേഹം. മൃതഭാഷയ്ക്ക് മഴവിൽ ചന്തം നൽകി ജീവ ഭാഷയാക്കാമെന്ന് തെളിയിച്ച ആ മാധ്യമപ്രവർത്തകൻ്റെ ഓരോ സ്പെഷൽ സ്റ്റോറിയും ജേണലിസം പഠിക്കുന്നവർ ഹൃദിസ്ഥമാക്കേണ്ടതാണ്. 

അധികസമയവും ഓഫീസിൽ ചടഞ്ഞിരിക്കുന്ന പത്രക്കാരനായിരുന്നില്ല അദ്ദേഹം. അതേ സമയം വാർത്തകളുടെയും പരസ്യങ്ങളുടെ പിറകെ പാഞ്ഞു നടക്കുന്നതും ഇഷ്ടമായിരുന്നില്ല. കലോത്സവം പോലെയുള്ള സാംസ്കാരിക പരിപാടികൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് വിനീഷിൻ്റെ ഭാഷ ചടുലമാവുന്നത്. വായനക്കാരൻ്റെ ഹൃദയത്തോട് സംസാരിക്കുന്ന വാർത്തകളായിരുന്നു അതെല്ലാം. മൃതമായ പത്ര ഭാഷയിൽ ജീവത്തായ സാഹിത്യ ഭാഷ സന്നിവേശിപ്പിക്കാനും നല്ലക്ഷരങ്ങൾ കൊണ്ട് മാന്ത്രിക സൗന്ദര്യം തീർക്കുവാനും ഭാഷ നിരന്തരം നവീകരിക്കാനും ശ്രമിച്ച പ്രതിഭാധനനായിരുന്നു വിനീഷ്.

ആൾക്കൂട്ടങ്ങളിൽ നിന്നും, ശബ്ദ ഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ ആഗ്രഹിച്ച ആ യുവാവ് സ്നേഹം ഉള്ളിലൊളിപ്പിച്ച മിതഭാഷിയായിരുന്നു. അടുപ്പക്കാരോട് മാത്രം സംസാരിക്കുന്ന പ്രകൃതമായിരുന്നു. തന്നിലേക്ക് ഒതുങ്ങിക്കൂടുമ്പോഴും മലയാള ഭാഷയുടെ വിഹായസ്സിൽ നിന്ന് നക്ഷത്രപ്രകാശം ഏറ്റുവാങ്ങുന്ന സർഗ്ഗ പ്രതിഭയായിരുന്നു. 

ഗുരു നിത്യചൈതന്യയതി സമാധിയടഞ്ഞ പ്രധാന വാർത്തയോടൊപ്പം വിനീഷിൻ്റെ ഒരു സൈഡ് സ്റ്റോറി മനോരമ പ്രസിദ്ധീകരിച്ചിരുന്നു. സൂര്യശയനം എന്ന എൻ്റെ നോവലിന് ഗുരു അവതാരിക എഴുതിയതും, ഗുരു എൻ്റെ വീട്ടിൽ വന്നതും അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞതുമെല്ലാം ഓർത്തെടുത്ത് വിനീഷ് എഴുതിയ റിപ്പോർട്ട് വലിയ ബഹുമതിയായി ഞാനിന്നും സൂക്ഷിക്കുന്നുണ്ട്. ഈ റിപ്പോർട്ട് തയ്യാറാക്കുന്ന കാര്യം എന്നെ അറിയിക്കാതിരിക്കാനും വിനീഷ് ശ്രദ്ധിച്ചിരുന്നു. ഒരു ജീവിതം നട്ടുച്ചയ്ക്ക് അസ്തമിക്കുമ്പോൾ വീടെന്ന സ്വപ്നം പൂർത്തിയാക്കാതെയാണ്  വിനീഷ് യാത്രയായത്. അതുപോലെ അഭിഭാഷകനായി എൻറോൾ ചെയ്യണമെന്ന ആഗ്രഹവും നടന്നില്ല. ഭാര്യ കാഞ്ചനയും പറക്കമുറ്റാത്ത മകൾ ദേവതീർത്ഥയും പണി തീരാത്ത വീടും വിട്ട് യാത്രയായ വിനീഷ് സുഹൃത്തുക്കളുടെ മനസ്സിൽ ഒരു നൊമ്പരചിത്രം തന്നെയാണ്. സുഹൃത്തെ നിൻ്റെ ഓർമ്മകളുടെ കടലിരമ്പം ഇവിടെ അടങ്ങുകയില്ല. അത് അലയടിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും. പ്രണാമം!

Thursday, 30 May 2024

ഓർമ്മ

അസ്ഗർ അലിയും സൗന്ദർരാജനും

അസ്‌ഗറലി എഞ്ചിനീയറും ടി.എം സൗന്ദർരാജനും പതിറ്റാണ്ടുകൾക്കു മുമ്പ് എൻ്റെ മനസ്സിൽ ഇടം പിടിച്ചവരാണ്. പ്രമുഖ ഇസ്ലാമിക പണ്ഡിതനും മത പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന ഡോ. അസ്ഗറലിയെ രണ്ടര പതിറ്റാണ്ടു മുമ്പ് നാഗ്‌പൂരിൽ വെച്ച് കാണാനും പ്രഭാഷണം ശ്രവിക്കാനും ഭാഗ്യം ലഭിച്ചത് മായാത്ത സ്മരണയാണ്. 

നാടു നന്നാക്കാൻ ഓടി നടന്ന കാലത്ത് Indian National Social Action Forum (INSAF) എന്ന സംഘടനയുടെ ക്ഷണമനുസരിച്ചാണ് നാഗ്പൂരിൽ ഒരാഴ്ച നീണ്ടുനിന്ന ദേശീയ കൺവെൻഷനിൽ അന്ന് പങ്കെടുത്തത്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ സന്നദ്ധ സംഘടനാ പ്രവർത്തകർക്ക് മതേതര ഭാരതത്തിന്റെ അവസ്ഥാന്തരങ്ങളെക്കുറിച്ച് പുതിയ ദിശാബോധം നൽകുന്ന തരത്തിലുള്ള പ്രഭാഷണമാണ് അദ്ദേഹം നടത്തിയത്. ഇന്നുമത് എന്റെ മനസ്സിൽ മുഴങ്ങുന്നുണ്ട്. ഇന്ത്യ കണ്ട മഹാപ്രതിഭയായിരുന്നു അദ്ദേഹം. നവോത്ഥാന ചിന്തകളുടെ എഞ്ചിനീയറായ ഡോ. അസ്‌ഗറലിയുടെ വിയോഗം മതേതര ഭാരതത്തിന് ഇന്നും തീരാനഷ്ടമാണ്.

ആറു പതിറ്റാണ്ടു കാലം തമിഴ് ചലച്ചിത്ര ഗാനരംഗത്ത് സംഗീത വിസ്മയം തീർത്ത ടി.എം. സൗന്ദർരാജൻ്റെ വേറിട്ട പാട്ടുനാദമാണ് മറ്റൊരു നഷ്ടം. തമിഴ് നാട്ടിൽ ഏഴു വർഷത്തോളം പഠനവും തൊഴിലുമായി കഴിഞ്ഞിരുന്ന ദുരിത നാളുകളിൽ എന്നെ മുന്നോട്ടു നയിച്ചത് സൗന്ദർരാജന്റെ പാട്ടുകളും തമിഴ് സിനിമകളുമായിരുന്നു. നാല്പത് വർഷങ്ങൾ മുന്നിലൂടെ ഒഴുകിപ്പോയിട്ടും 1975-82 കാലഘട്ടത്തിൻ്റെ നിറം കറുപ്പായിരുന്നിട്ടും ജീവിതത്തിന് ചൂടും ചൂരും സഹനവും നൽകിയ ഊഷര നാളുകളെ സംഗീതം കൊണ്ട് സാന്ത്വനിപ്പിച്ചത് സൗന്ദർരാജനായിരുന്നു. വ്യത്യസ്ഥ മേഖലകളിൽ നിറഞ്ഞുനിന്ന ഈ മഹാപ്രതിഭകൾ ഇന്നുമെനിക്ക് ഊർജ്ജം പകർന്നുകൊണ്ടിരിക്കുന്നു.

/ടി.വി.എം അലി /

Tuesday, 7 May 2024

ഉഷ്ണതരംഗം

പാലക്കാട് ജില്ലയിലെ അണക്കെട്ടുകളും നദികളും വറ്റിവരളുന്നു. 

ഇതുപോലെ ഒരു വേനൽ അനുഭവിച്ചിട്ടില്ലെന്നാണ് പഴമക്കാർ പറയുന്നത്. ഇത് കൊടുംചൂടല്ല, ചുടല രാക്ഷസൻ തന്നെയാണെന്നാണ് അവരുടെ സാക്ഷ്യം. ഉഷ്ണതരംഗത്തിൽ താളം തെറ്റിയ മനുഷ്യരും മൃഗങ്ങളും മറ്റുജീവജാലങ്ങളും നീർത്തടങ്ങളുടെ വന്ധ്യത കണ്ട് ആശങ്കയിലാണ്. വേനൽ മഴ എത്തി, കാലവർഷം എത്താറായി എന്നെല്ലാം വാർത്തകൾ വരുന്നുണ്ടെങ്കിലും പതിവായി ലഭിക്കാറുള്ള വേനൽ മഴ ഇത്തവണ പെയ്തിട്ടില്ലെന്നാണ് മഴമാപിനിയും രേഖപ്പെടുത്തുന്നത്. മാർച്ച് ഒന്നുമുതൽ ഏപ്രിൽ 30 വരെ ലഭിക്കേണ്ട വേനൽ മഴ 85 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ വർഷമാവട്ടെ 35 ശതമാനം മഴക്കുറവാണ് അനുഭവപ്പെട്ടത്. ജില്ലയിലെ പുഴ‌കളെല്ലാം വറ്റിവരണ്ടതോടെ വേനൽ മഴയുടെ കനിവ് തേടുകയാണ് നീർച്ചാലായി മാറിയ നീർത്തടങ്ങൾ. 

ഓരോ വേനലിലും ഭാരതപ്പുഴയും തൂതപ്പുഴയും വറ്റിവരളുമ്പോഴും അണക്കെട്ട് തുറക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അണക്കെട്ടുകൾ വറ്റിയാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇപ്പോൾ തന്നെ കൃഷി ആവശ്യത്തിന് ഡാമിൽ നിന്ന് വെള്ളം കൊടുക്കാനില്ല. മഴ വൈകിയാൽ കുടിവെള്ള വിതരണത്തിനും പ്രയാസമാവും. നദീതീരങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലും തൃശൂർ ജില്ലയിലും  ജലവിതരണത്തിന് ആശ്രയിക്കുന്നത് പാവർട്ടി വാട്ടർ സ്കീം ആണ്. തൃത്താല വെള്ളിയാങ്കല്ല് തടയണയിലാണ് പദ്ധതിയുടെ പമ്പിങ്ങ് കേന്ദ്രം. ഇവിടെ അവശേഷിക്കുന്നത് കുറഞ്ഞ ദിവസത്തേക്കുള്ള വെള്ളം മാത്രമാണ്.  നിലവിൽ 1.15 മീറ്റർ മാത്രമാണ് ഇവിടെ ജലനിരപ്പ്. 

ഓരോ ദിവസവും കൂടിയ അളവിലാണ് വെള്ളം താഴുന്നത്. ഏഴ് വർഷം മുമ്പാണ് തൃത്താല വെള്ളിയാങ്കല്ല് തടയണയിൽ അവസാനമായി വെള്ളം പൂർണമായും വറ്റിയത്. തൃത്താല വെള്ളിയാങ്കല്ല് ജലസംഭരണി പോലെ ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് ജലസംഭരണിയും വരൾച്ച നേരിടുകയാണ്. മഴക്കാലത്ത് വെള്ളം സംഭരിച്ചു വെച്ചാലും വേനലിൽ വരണ്ടുപോകുന്ന സ്ഥിതിയാണ് കാണുന്നത്. പുഴയിൽ നിര്‍മ്മിച്ച താല്‍ക്കാലിക തടയണകളിലും സ്ഥിതി ഇതു തന്നെയാണ്. ഭാരതപ്പുഴയും തൂതപ്പുഴയും കൈകോർക്കുന്ന പരുതൂർ ഗ്രാമ പഞ്ചായത്തിലെ നിരവധി പ്രദേശങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കർ ലോറിയിൽ ജലവിതരണമുണ്ടെങ്കിലും പുഴയിലെ വെള്ളം അതിവേഗം വറ്റിയാൽ ജലവിതരണം മുടങ്ങും. 

ഭാരതപ്പുഴയുടെ പോഷക നദികളായ ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, തൂതപ്പുഴ, കൽപ്പാത്തിപ്പുഴ എന്നിവയുടെ പലഭാഗങ്ങളും വരണ്ടുണങ്ങി. കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ, വടക്കഞ്ചേരി, പഴയന്നൂർ പ്രദേശങ്ങളിലൂടെ ഒഴുകി ഗായത്രിപ്പുഴ മായന്നൂരിലാണ് ഭാരതപ്പുഴയിൽ ചേരുന്നത്. ഗായത്രിപ്പുഴയുടെ അഞ്ച് പ്രധാന ഉപ നദികളായ മംഗലം പുഴ, അയിലൂർപ്പുഴ, വണ്ടാഴിപ്പുഴ, മീങ്കര, ചുള്ളിയാർ എന്നിവയും വരണ്ടുണങ്ങിയ സ്ഥിതിയിലാണ്. പാലാർ, അലിയാർ, ഉപ്പാർ എന്നീ പ്രധാന അരുവികളിൽ നിന്ന് രൂപം കൊള്ളുന്ന കണ്ണാടിപ്പുഴയും കോരയാർ, വരട്ടാർ, വാളയാർ, മലമ്പുഴ തോടുകൾ ചേർന്ന് രൂപം കൊള്ളുന്ന കൽപ്പാത്തിപ്പുഴയും പലയിടത്തും പേരുകൾ മാത്രമായി.


തൂതപ്പുഴയെ പോറ്റുന്ന ഉപനദികളായ കുന്തിപ്പുഴ, കാഞ്ഞിരപ്പുഴ, അമ്പൻകടവ്, തുപ്പനടിപ്പുഴ എന്നിവയും മെലിഞ്ഞു. അട്ടപ്പാടി താഴ്'വരയിലൂടെ ഒഴുകുന്ന ഭവാനിയിലും ജലനിരപ്പ് കുറഞ്ഞു. കാഞ്ഞിരപ്പുഴ, മലമ്പുഴ, വാളയാർ, മീങ്കര, ചുള്ളിയാർ, പോത്തുണ്ടി, മംഗലം അണക്കെട്ടുകളിലും ജലസംഭരണ ശേഷി കുറഞ്ഞു. ഭൂഗർഭ ജല വിതാനം ക്രമാതീതമായി താഴുന്നത് തടയാൻ ഒരു പദ്ധതിക്കും കഴിയുന്നില്ല. എങ്കിലും ഭാരതപ്പുഴയിൽ തടയണകളും റഗുലേറ്ററുകളും ഉയർന്നു കൊണ്ടിരിക്കുകയാണ്. പട്ടാമ്പി കീഴായൂർ തടയണ, കൂടല്ലൂർ കൂട്ടക്കടവ് റഗുലേറ്റർ, കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജ് തുടങ്ങിയ പദ്ധതികളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.

Wednesday, 31 January 2024

ആണൊഴിഞ്ഞ വീടുകൾ

അവതാരിക

മലയാള ചെറുകഥാ സാഹിത്യം സ്ത്രീ ശാക്തീകരണ പാതയിലൂടെ മുന്നേറുന്ന കാലമാണിത്. ആദ്യകാലത്ത് എഴുത്തിൻ്റെ പൂമുഖത്ത് മുഖം കാണിക്കാൻ മടിച്ചു നിന്ന സ്ത്രീകൾ, പിന്നീട് പെണ്ണെഴുത്തിൻ്റെ ഈറ്റില്ലം തന്നെ സൃഷ്ടിച്ചുവെന്നത് സാഹിത്യ ചരിത്രം. 

മുത്തശ്ശിക്കഥകളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതുകൊണ്ടാവാം നന്നായി കഥ പറയാൻ കഴിയുന്നവരാണ് നമ്മുടെ വനിതാ എഴുത്തുകാർ. ആദ്യകാലത്ത് കെ.സരസ്വതി അമ്മയും, ലളിതാംബിക അന്തർജ്ജനവും കത്തിച്ചു വെച്ച കഥകളുടെ കൈത്തിരിയാണ് പിന്നീട് മാധവിക്കുട്ടിയും, രാജലക്ഷ്മിയും, പി.വത്സലയും, സാറാ ജോസഫും, സാറാ തോമസും  ഉൾപ്പെടെയുള്ളവർ കൂടുതൽ തെളിച്ചത്തോടെ ഉയർത്തി പിടിച്ചത്. 

അവരെ പിന്തുടർന്ന് മാനസിയും ഗ്രേസിയും, ചന്ദ്രമതിയും, കെ.ബി ശ്രീദേവിയും, ബി.എം സുഹറയും, ഗീതാ ഹിരണ്യനും, അഷിതയും സിതാര എസും, പ്രിയ എ.എസും (പട്ടിക നീണ്ടതാണ്) ഉൾപ്പെടെയുള്ള വലിയൊരു നാരീ നിര കഥാശാഖയെ കൂടുതൽ ദീപ്തമാക്കാൻ രംഗത്തെത്തി. ഇപ്പോഴിതാ ഈ ശ്രേണിയിലേക്ക്  'ആണൊഴിഞ്ഞ വീടുകൾ' എന്ന പേരിൽ ശ്രദ്ധേയമായ 14 കഥകളുമായി ദീപാറാണി ദീപ്തി പകരാൻ എത്തിയിരിക്കുന്നു. 

ജീവിതത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് തിരസ്ക്കരിക്കപ്പെട്ടവരും, നിസ്സഹായരുമായ ഒട്ടനവധി സ്ത്രീകളാണ് 'ആണൊഴിഞ്ഞ വീടുകളിൽ' ജീവിക്കുന്ന കഥാപാത്രങ്ങളായി കടന്നു വരുന്നത്. എല്ലാം ആളൊഴിയാത്ത വീടുകളാണ്. ആണും പെണ്ണും അച്ഛനും മകനും ഒക്കെ വീടുകളിലുണ്ടെങ്കിലും നിറഞ്ഞു നിൽക്കുന്നത് സ്ത്രീകളാണ്. അതു കൊണ്ടു തന്നെ വർത്തമാന കാലത്തെ സ്ത്രീപക്ഷ രചനയാണിതെന്ന് പറയാം. 

പാചകം പങ്കിടാനും മക്കളെ വളർത്താനും വീട് വൃത്തിയാക്കാനുമൊക്കെ പുരുഷൻ തയ്യാറാകുന്ന സമത്വസുന്ദരലോകം സ്വപ്നം കാണുകയും അങ്ങനെയൊരു കാലത്ത് മാത്രമേ കല്യാണം കഴിക്കൂവെന്ന് തീരുമാനമെടുക്കുകയും ചെയ്യുന്ന റീത്തയുടെ കഥ ('കാറ്റ് പാറക്കൂട്ടങ്ങളോട് പറഞ്ഞത്') എല്ലുറപ്പുള്ള രചനയാണ്‌. ആദ്യ കഥയിലെ ചുമ്മാട് മറിയയും, 'നിഴൽപ്പാടുകളി'ലെ സുമയും, 'കടന്നലുകൾ കൂടു തേടുമ്പോളി'ലെ ജീനാ വഹാബും, 'അപൂർണ സമവാക്യങ്ങളി'ലെ ശ്രീകുമാരിയും, 'ആണൊഴിഞ്ഞ വീട്ടി'ലെ വിധവയും മകളും, 'പാമ്പുകളി'ലെ സരോജിനിയും, 'പ്രതിബിംബങ്ങളി'ലെ കൗസുവും സുമയും, 'ചങ്ങല മുറുകുമ്പോളി'ലെ രേവതിയും ജീവനുള്ള കഥാപാത്രങ്ങളാണ്.

സ്ത്രീകളുടെ നോവും വേവും വേവലാതിയും ഒറ്റപ്പെടലും വേട്ടയാടലുമെല്ലാം എത്ര പറഞ്ഞാലും തീരാത്ത കഥകളാണല്ലൊ. അതോടൊപ്പം തന്നെ  ഏറ്റവുമധികം ചൂഷണത്തിന് വിധേയമാവുന്ന പ്രകൃതിയും പെണ്ണിനോടൊപ്പം കഥകളിൽ നിറഞ്ഞു നിൽക്കുന്നു. എല്ലാ കാലത്തും മണ്ണും പെണ്ണും തന്നെയാണല്ലൊ കഥകളെ സമ്പന്നമാക്കുന്നത്.

തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിൽ വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കാൻ കഴിയും വിധത്തിൽ ഓരോ കഥയും ലളിതമായ ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അതോടൊപ്പം തീവ്രമായ ജീവിത മുഹൂർത്തങ്ങളും  സാമൂഹ്യ പശ്ചാത്തലവും ഇഴചേർത്ത് വെക്കാൻ എഴുത്തുകാരി ശ്രദ്ധിച്ചിട്ടുണ്ട്. നന്നായി കഥ എഴുതാൻ അറിയാം എന്ന് വിളംബരപ്പെടുത്തുന്നതാണ്ഇതിലെ ഓരോ കഥയും!

(ടി.വി.എം അലി)


Thursday, 18 January 2024

പൂരങ്ങളുടെ പൂക്കാലം

മകരം പിറന്നതോടെ വള്ളുവനാട്ടിൽ ഇനി പൂരങ്ങളുടെ പൂക്കാലം. മകരചൊവ്വയോടെ ഉത്സവകാലത്തിന് തിരിതെളിഞ്ഞു. ഇനി ഓരോ ഗ്രാമങ്ങളിലും ചെറുതും വലുതുമായ പൂരങ്ങളുടെ ഉത്സവ പൂക്കാലം വരവായി. മകര ചൊവ്വ കഴിഞ്ഞാൽ പിറകെ വരുന്നത് കുംഭ താലപ്പൊലിയാണ്. കാൽ ചിലമ്പും, അരമണിയും നാട്ടു താളങ്ങളും കിലുങ്ങുന്ന ആഘോഷ ദിനങ്ങൾ. മണ്ണാൻ തെയ്യവും, പറപ്പൂതനും, കുടച്ചോഴിയും നായാടിയും അരങ്ങു നിറയുന്ന ഗ്രാമ സായാഹ്നങ്ങൾ. ചവിട്ടു കളിയും, കാള വരവും, കാളിയും ദാരികനും ചടുലമാക്കുന്ന പൂരപ്പറമ്പുകൾ. ഒരുത്സവ കാലത്തെ നെഞ്ചിലേറ്റുന്ന വഴി വാണിഭ സംഘങ്ങൾ.എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളിലേക്ക് ആബാലവൃദ്ധരും!

ഓരോ ഗ്രാമങ്ങളും ആവേശത്തിലാണ്. നാനാ ജാതി മത വിഭാഗങ്ങളെ ഒരു കുടക്കീഴിലാക്കുന്നതാണ് വള്ളുവ നാട്ടിലെ ഉത്സവങ്ങൾ. എല്ലായിടത്തും ഒരുക്കങ്ങളുടെ കേളികൊട്ടുയർന്നു കഴിഞ്ഞു. ഉത്സവങ്ങളുടെ വരവറിയിച്ചുകൊണ്ട് ഉടുക്ക് കൊട്ടിപ്പാടി ആണ്ടികൾ എത്തുകയായി. മകര മാസത്തിൽ പതിവായി കാണുന്ന ഗ്രാമകാഴ്ചകൾ ഡിജിറ്റൽ ആരവങ്ങൾക്കിടയിലും മായുന്നില്ല.