Wednesday, 20 December 2023

കലണ്ടർ ചിന്തകൾ

ഓരോ ഡിസംബറിലും അച്ചടി ശാലകളിൽ കലണ്ടറുകൾ ചിറകടിക്കുന്ന കാലമാണ്. സീസൺ വർക്ക് ആയതിനാൽ മറ്റു അച്ചടിവേലകൾ മാറ്റി വെച്ച് കലണ്ടറിന് മുൻഗണന നൽകിയാണ് ഓരോ അച്ചടിശാലകളും ഈ സമയത്ത് പ്രവർത്തിക്കുന്നത്. മൾട്ടി കളറിൽ വൈവിധ്യമുള്ളതും വർണ്ണ ചിത്രങ്ങളോടു കൂടിയതും വലുപ്പവ്യത്യാസമുള്ളതും നിറക്കൂട്ട് ചാലിക്കാത്തതുമായ കലണ്ടറുകളാണ് ആവശ്യാനുസരണം ഓരോ പ്രസ്സിലും നിർമ്മിക്കപ്പെടുന്നത്. 

രാജ്യത്തുടനീളം ശാഖകളുള്ള പ്രമുഖ സ്ഥാപനങ്ങൾ, വൻകിട കമ്പനികൾ, വാണിജ്യ ബാങ്കുകൾ, ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങൾ,  ട്രേഡ് യൂനിയനുകൾ തുടങ്ങിയവരൊക്കെ തങ്ങളുടെ ഇടപാടുകാർക്ക് സമ്മാനിക്കാൻ കലണ്ടർ പുറത്തിറക്കാറുണ്ട്. 

ഇതുകൂടാതെ മാധ്യമ സ്ഥാപനങ്ങൾ വില്പന ലക്ഷ്യമിട്ടും കലണ്ടർ വിപണിയിൽ എത്തിക്കുന്നുണ്ട്.

എന്തിനാണ് ലക്ഷങ്ങൾ ചെലവിട്ട് കലണ്ടർ തയ്യാറാക്കുന്നത് എന്ന് ഒരു സ്ഥാപന മേധാവിയും ഇന്നേവരെ ചോദിച്ചതായി കേട്ടിട്ടില്ല. കമ്പനി നഷ്ടത്തിലാണെങ്കിലും കലണ്ടർ പുറത്തിറക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അവർ കാണിക്കാറില്ല. 

അനർഗളം ഒഴുകിപ്പോകുന്ന കാല പ്രവാഹത്തിൽ നിന്ന് ഒരു കൈക്കുടന്ന കോരിയെടുത്ത് ചതുരകള്ളിയിൽ കറുപ്പും ചുവപ്പുമായി അടയാളപ്പെടുത്തുകയാണ് ഓരോ വാർഷിക കലണ്ടറും ചെയ്യുന്നത്. കണക്കുകൂട്ടുക എന്നർത്ഥം വരുന്ന കലൻഡേ എന്ന പദത്തിൽ നിന്നാണ് കലണ്ടർ എന്ന പദമുണ്ടായത്. നൈൽ നദിയിലെ വർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി പ്രാചീന ഈജിപ്തുകാർ അക്കാലത്ത് ഒരു കലണ്ടറിനു രൂപം നൽകിയിരുന്നു. പിന്നീട് ആകാശ ഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ മെസൊപൊട്ടേമിയ, പ്രാചീനഭാരതം തുടങ്ങിയ സ്ഥലങ്ങളിൽ രൂപപ്പെട്ടു വന്നു. ബി.സി 45ൽ ഇന്നു കാണുന്ന കലണ്ടറിന്റെ ആദ്യരൂപമായ ജൂലിയൻ കലണ്ടർ നിലവിൽ വന്നു. സൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ ജൂലിയൻ കലണ്ടറിന്റെ പ്രസക്തി നഷ്ടമാവുകയും, 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകുകയും ചെയ്തു. 

ഒരു ദിവസത്തെ 24 മണിക്കൂർ ആയി വിഭജിച്ചത് മെസപ്പൊട്ടേമിയക്കാരാണ്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറുണ്ടാക്കിയതും ഇവർ തന്നെ. സൗര കലണ്ടർ ഈജിപ്ത്കാരുടെ സംഭാവനയാണ്. സോസിജിൻസി എന്ന വാനശാസ്ത്രജ്ഞന്റെ നിർദേശങ്ങൾക്കനുസരിച്ച് ബി.സി. 46ൽ ജൂലിയസ് സീസറാണ് ജൂലിയൻ കലണ്ടർ നിർമിച്ചത്.

1582ൽ ഗ്രിഗറി പതിമ്മൂന്നാമൻ മാർപാപ്പയാണ്, ഇന്നു ലോക വ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറിനു തുടക്കമിട്ടത്. യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിയ്ക്കുന്നത്. എ.ഡി. 825ൽ ഉദയമാർത്താണ്ഡ വർമയാണ് മലയാള മാസങ്ങളടങ്ങിയ കൊല്ലവർഷ കലണ്ടർ ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ചിങ്ങത്തിൽ തുടങ്ങി കർക്കടകത്തിൽ അവസാനിക്കുന്ന 12 മാസങ്ങളാണ് മലയാളം കലണ്ടറിൽ ഉള്ളത്. ചിത്തിരൈയിൽ തുടങ്ങി പങ്കുനിയിലവസാനിക്കുന്ന 12 മാസങ്ങളാണ് തമിഴ് കലണ്ടറിൽ.

ഇത്തവണ ആദ്യമായി ഞങ്ങളുടെ കുടുംബ കൂട്ടായ്മയും 2024ലെ കലണ്ടർ അച്ചടിച്ച് കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന തെക്കുംകര വളപ്പിൽ കുടുംബാംഗങ്ങളെ ഒരു വാർഷിക കലണ്ടറിലേക്ക് ആവാഹിച്ച് ചേർത്തു നിർത്താനുള്ള എളിയ ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് വൈകുന്നേരം കുടുംബാംഗങ്ങൾ ചേർന്ന് കലണ്ടർ പ്രകാശനം ചെയ്യും.


Saturday, 11 November 2023

ഈസൻ മൂസ

പുസ്തക പ്രകാശനവും ഗുരുശ്രേഷ്ഠ പുരസ്കാര സമർപ്പണവും 

അക്ഷരജാലകം ബുക്സ്പ്രസിദ്ധീകരിച്ച ടി.വി.എം അലിയുടെ 'ഈസൻ മൂസ' ബാലനോവലിന്റെ പ്രകാശനവും, എം.എസ് കുമാർ-ഗുരുശ്രേഷ്ഠ പുരസ്കാര വിതരണവും മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു. മേലെ പട്ടാമ്പി വെൽക്കം ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങിൽ സി.രാജഗോപാലൻ അധ്യക്ഷത വഹിച്ചു. കവി പി.രാമൻ മുഖ്യപ്രഭാഷണവുംകഥാകാരൻ ആര്യൻ ടി. കണ്ണനൂർ,എം.എസ് കുമാർ അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു.

ദീപ റാണി (തിരുവനന്തപുരം),ബിനോയ് പോൾ (മലപ്പുറം),പി.കെ സാജിത (പാലക്കാട്) എന്നിവർഎം.എസ് കുമാർ - ഗുരുശ്രേഷ്ഠ പുരസ്കാരങ്ങൾ സ്വീകരിച്ചു.സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം അവാർഡ് നേടിയ അനംഗ കിളിയേയും വിവിധ പുരസ്കാരങ്ങൾ നേടിയ പ്രതിഭകളെയും അനുമോദിച്ചു.

ഹുസൈൻ തട്ടത്താഴത്ത്, ഡോ.കെ.പി മുഹമ്മദുകുട്ടി, നഗരസഭ കൗൺസിലർ കെ.ആർ.നാരായണസ്വാമി,വിജയൻ പൂവ്വക്കോട്, ഹംസ കാരക്കാട്, ടി.വി.എം അലി, വത്സല ഞാങ്ങാട്ടിരി, ഡോ. ആനന്ദ് മേഴത്തൂർ, ഉണ്ണി പൂക്കരാത്ത്, ബിദ ദാസ്, പരമേശ്വരൻ ആറങ്ങോട്ടുകര, റജീന റഹ്മാൻ, കെ.മുഹമ്മദ് ഷാഫി, ആർ. മുരളിധരൻ, കെ.എസ് ഇന്ദു,പ്രിയങ്ക പവിത്രൻ എന്നിവർ സംസാരിച്ചു. താജീഷ് ചേക്കോടിന്റെ മാസികാ ശേഖരങ്ങളുടെ പ്രദർശനവും കവിയരങ്ങുമുണ്ടായി.

Tuesday, 7 November 2023

അനംഗ കിളിക്ക് ഉജ്വല ബാല്യം

സംസ്ഥാന വനിത - ശിശുവികസന വകുപ്പിന്റെ ഈ വർഷത്തെ ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അർഹയായ പട്ടാമ്പി കൊടുമുണ്ട സ്വദേശി ജെ. അനംഗ കിളിക്ക് അഭിനന്ദന പ്രവാഹം. 10 വയസ്സു മുതൽ 12 വയസ്സുവരെയുള്ള കുട്ടികളുടെ ഭരതനാട്യം പൊതുവിഭാഗത്തിലാണ് അനംഗ കിളിക്ക് പുരസ്കാരം ലഭിച്ചത്. കേരളത്തിലെ ആറു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ വ്യത്യസ്ത മേഖലകളിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന വനിത-ശിശുവികസന വകുപ്പ് നൽകി വരുന്ന പുരസ്‌കാരമാണിത്.

പട്ടാമ്പിയിൽ കഴിഞ്ഞ പത്തു വർഷമായി കലാർപ്പണ നൃത്തവിദ്യാലയം എന്ന പേരിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിന്റെ ഉടമകളും കൊടുമുണ്ടയിൽ താമസിച്ചു വരുന്ന നൃത്ത അധ്യാപകരുമായ പരുതൂർ നിരപറമ്പിൽ ജിതേഷ് - ഷൈനി ദമ്പതികളുടെ എകമകളാണ് അനംഗ കിളി. കൊടുമുണ്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അനംഗ കിളി കഴിഞ്ഞ ഏഴു വർഷമായി നൃത്തം അഭ്യസിച്ചു വരുന്നുണ്ട്. അച്ഛനും അമ്മയും തന്നെയാണ് അധ്യാപകർ. നൃത്തത്തോടൊപ്പം മികച്ച ഗായിക കൂടിയാണ് ഈ കൊച്ചു മിടുക്കി.

സംസ്ഥാന സർക്കാർ സംഘടിപ്പിച്ചു വരുന്ന കേരളീയം 2023ന്റെ ഭാഗമായി നവംബർ 3ന് മലയാളം മിഷൻ അവതരിപ്പിച്ച "മ ഷോ" കാവ്യം 23 കാവ്യ സഞ്ചാരം മെഗാ ഷോയിൽ അനംഗ കിളിയും പങ്കെടുത്തിരുന്നു. കലാർപ്പണ നൃത്ത വിദ്യാലയത്തിലെ അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്ത സ്റ്റേജ് ഷോ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്കാരത്തിൽ നങ്ങേലിയുടെ മകളെ ആണ് അനംഗ കിളി അവതരിപ്പിച്ചത്. ആവിഷ്കാരത്തിൽ നങ്ങേലിയായി അമ്മ ഷൈനിയും, വെളിച്ചപ്പാടായി അച്ഛൻ ജിതേഷും വേഷമിട്ടു. മറ്റു കഥാപാത്രങ്ങളെ അവസ്മരണീയമാക്കിയത് കലാർപ്പണയിലെ കലാകാരികളാണ്. അവതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കിളി പറഞ്ഞു. ആൾ ഇന്ത്യ ഡാൻസ് അസോസിയേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് അനംഗ കിളി. 

കേരളത്തിനകത്തും, പുറത്തുമായി ഇതിനകം നിരവധി വേദികളിൽ നൃത്തമവതരിപ്പിക്കാൻ അനംഗ കിളിക്ക് കഴിഞ്ഞു. അവതരണത്തിലെ മികവിന്ന് നിരവധി പുരസ്കാരങ്ങളാണ് ഈ കൊച്ചു മിടുക്കിയെ തേടി എത്തിയത്. നാട്യനക്ഷത്ര ടൈറ്റിൽ അവാർഡ് 2019 (തമിഴ്നാട് മധുരൈ മാർഗ്ഗഴി ഫെസ്റ്റ് ), നാട്യ ബാലമണി പുരസ്‌കാരം 2020 (അനന്തപുരി ഫെസ്റ്റിൽ തിരുവനന്തപുരം), നടന കലാശ്രീ 2021 (കരൂർ നാട്യഞ്ജലി നാമക്കൽ തമിഴ്നാട്), കലാനിപുൺ പുരസ്‌കാരം 2022 (ബാലാസരസ്വതി ഡാൻസ് ഫെസ്റ്റിൽ വൈലോപ്പിലി ഭവൻ തിരുവനന്തപുരം), ശാസ്ത്രീയ നൃത്തകലാ സമ്മാൻ പുരസ്‌കാരം 2022, ആൾ ഇന്ത്യ ഡാൻസ് അസോസിയേഷൻ (AlDA) ഫെസ്റ്റിവൽ കോഴിക്കോട്, കലാഞ്‌ജലി ബാലശ്രീ പുരസ്‌കാരം, സാഹിത്യ അക്കാദമി തൃശ്ശൂർ, സംസ്ഥാന ടൂറിസം ആന്റ് കലാഞ്ജലി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാന തല ബാല പ്രതിഭാ പുരസ്ക്കാരം 2021, ജസ്റ്റിസ് ശ്രീദേവി മദ്യവർജ്ജന സമിതി സംസ്ഥാന തല ബാല പ്രതിഭാ പുരസ്ക്കാരം 2021, ഒളിംപ്യാഡ് ആൾ ഇന്ത്യ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റ്സബ് ജൂനിയർ 2021, ഫസ്റ്റ് അവാർഡ് വിത്ത് ഗോൾഡ് മെഡൽ, 2022 ഫസ്റ്റ് അവാർഡ് വിത്ത് ഗോൾഡ് മെഡൽസംസ്ഥാന സ്ക്കൂൾ കലോൽസവം 2023, ജില്ലാ തലം ഒന്നാംസ്ഥാനം (മോഹിനിയാട്ടം), ഭരതനാട്യം രണ്ടാം സ്ഥാനം, കുച്ചുപ്പുടിമൂന്നാം സ്ഥാനം, കലാഞ്ജലി  ഡാൻസ്ഫെസ്റ്റ് കോഴിക്കോട് 2023 നാട്യമയൂരി പുരസ്ക്കാരം എന്നിവയാണ് ഇതു വരെ ലഭിച്ച അംഗീകാരങ്ങൾ. ഇപ്പോൾ ലഭിച്ച ഉജ്ജ്വല ബാല്യം അവാർഡിന്റെ  ത്രില്ലിലാണ് അനംഗ കിളിയും കുടുംബവും. നവം. 11ന് രാവിലെ 10 മണിക്ക് മേലെ പട്ടാമ്പി വെൽക്കം ടൂറിസ്റ്റ് ഹോമിൽ അക്ഷര ജാലകം സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ അനംഗ കിളിയെ അനുമോദിക്കും.

Thursday, 26 October 2023

വേണു സ്മൃതി

ഇന്ന് എം.ടി വേണു ദിനമായിരുന്നു. തുലാമാസത്തിലെ ഇടിയും മഴയും ഒന്നുമില്ലാത്ത തെളിഞ്ഞ സായാഹ്നത്തിൽ എടപ്പാൾ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിലാണ് അനുസ്മരണവും അവാർഡ് സമർപ്പണവും നടന്നത്. കഴിഞ്ഞ വർഷത്തെ അവാർഡ് ജേതാവെന്ന നിലയിൽ ചടങ്ങിൽ ഞാനും പങ്കെടുത്തു. എം.ടി വേണു സാംസ്കാരിക സമിതിയും വട്ടംകുളം അമ്പിളി കലാസമിതിയും സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ, എം.ടി വേണു എന്ന വേറിട്ട പത്രപ്രവർത്തകനെ അടുത്തറിഞ്ഞവരും അറിയാൻ ആഗ്രഹിക്കുന്നവരും സഹൃദയരും പങ്കെടുത്തു.

ലഹരി വിരുദ്ധ പ്രവർത്തകൻ, നടൻ, കവി, പ്രഭാഷകൻ, എക്സൈസ് ഉദ്യോഗസ്ഥൻ എന്നിങ്ങനെ ശ്രദ്ധേയനായ ഗണേഷ് കാണപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.അക്ഷരജാലകത്തിന്റെ അമരക്കാരൻ ഹുസൈൻ തട്ടത്താഴത്ത് അധ്യക്ഷനായി.

ഇത്തവണ കഥാ പ്രാസംഗികൻ തവനൂർ മണികണ്ഠനാണ് പുരസ്കാര ജേതാവ്. എം.ടി വേണുവിന്റെ സഹധർമ്മിണി രാധാലക്ഷ്മി പുരസ്കാരം സമ്മാനിച്ചു. മകൾ നിസരി ക്യാഷ് അവാർഡ് നൽകി. നിരൂപകനും കവിയുമായ സുമേഷ് നിഹാരികയെ ചടങ്ങിൽ ആദരിച്ചു. അച്യുതൻ രംഗസൂര്യ, ഹരിപുരക്കൽ, പി.വി നാരായണൻ, പ്രിയങ്ക, താജിഷ് ചേക്കോട്, ജിതേഷ് കോക്കൂർ, ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവർ സംബന്ധിച്ചു. 

നാല് പതിറ്റാണ്ടു മുമ്പ് ഞാൻ പത്രപ്രവർത്തനം തുടങ്ങിയ കാലത്ത് എം.ടി വേണു എന്ന പത്രപ്രവർത്തകൻ  പട്ടാമ്പിയിൽ ചില പ്രധാന പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ വരാറുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പ്രവർത്തന കേന്ദ്രം എടപ്പാളായിരുന്നു. അപൂർവ്വമായി  പട്ടാമ്പിയിൽ എത്തുന്ന സന്ദർഭങ്ങളിൽ മാത്രമാണ് ഞങ്ങളുടെ കൂടിക്കാഴ്ച നടന്നിട്ടുള്ളത്. 

നവാബ് രാജേന്ദ്രനെ ആരാധനയോടെ നോക്കിക്കണ്ടിരുന്ന കാലത്താണ് അതേ രൂപഭാവമുള്ള എം.ടി വേണുവിനെ പരിചയപ്പെടുന്നത്. ദൂരക്കാഴ്ചയിൽ രണ്ടു പേരും ഒരുപോലെയാണ്. വേഷത്തിലും നടപ്പിലും ഇടപെടലിലും എല്ലാം നവാബ് ടച്ച് വേണുവിലും കാണാമായിരുന്നു. ധിഷണാശാലിയായ പത്രപ്രവർത്തകൻ എന്ന നിലയിൽ തൻ്റെതായ ഒരിടം ഉരുവപ്പെടുത്തിയ എം.ടി വേണുവിൻ്റെ എഴുത്ത് ശൈലിയും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സംസ്കാരങ്ങളുടെ കേദാരമായ നിളയെ ഏറെ സ്നേഹിക്കുകയും തുടർച്ചയായി നിളയെക്കുറിച്ച് എഴുതുകയും ചെയ്ത എം.ടി വേണുവിനെ ഇനിയും നാം തിരിച്ചറിയുകയോ വിലയിരുത്തുകയോ ചെയ്തിട്ടില്ല. ജീവിച്ചിരിക്കുന്ന കാലത്ത് നല്ലൊരു വാക്ക് പറയാൻ മടിച്ചു നിൽക്കുന്ന മലയാളി, മരണാനന്തരം നിർല്ലോഭം സ്തുതി വചനങ്ങൾ ചൊരിയാറുണ്ട്. എന്നാൽ എം.ടി വേണുവിൻ്റെ കാര്യത്തിൽ അതും സംഭവിച്ചിട്ടില്ല. ഒരു പക്ഷേ വേണുവിനെ മനസ്സിലാക്കാൻ ഇനിയും ഏറെ വർഷങ്ങൾ വേണ്ടിവരും എന്നാണ് തോന്നുന്നത്. എം.ടി വേണുവിൻ്റെ ലേഖന സമാഹാരം പുസ്തകമാക്കി പുറത്തിറക്കാൻ അനുസ്മരണ സമിതിയും വേണുവിൻ്റെ കുടുംബാംഗങ്ങളും ശ്രമം നടത്തുന്നുണ്ട്. മൂന്ന് വർഷം മുമ്പാണ് എം.ടി വേണു സ്മാരക പുരസ്കാരം ഏർപ്പെടുത്തിയത്.  

കഴിഞ്ഞ വർഷം രണ്ടു പേർക്കാണ് പുരസ്കാരം നൽകിയത്. നിളാതീരത്ത് കൂടല്ലൂരിൽ താമസിക്കുന്ന കഥാകൃത്ത് എം.ടി രവീന്ദ്രനോടൊപ്പം, നിളയെ നെഞ്ചേറ്റിയ ഞാനും കുടുംബത്തോടൊപ്പം പുരസ്കാരം ഏറ്റുവാങ്ങി. പൊന്നാനി എം.എൽ.എ പി.നന്ദകുമാറാണ് ഞങ്ങൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചത്. പാലക്കാട് പത്രപ്രവർത്തകനായിരുന്ന ഇ.എ വഹാബ് സ്മാരക പ്രസ് ക്ലബ് അവാർഡ് രണ്ടു തവണ ലഭിച്ച ശേഷം, ആരാധ്യനായ എം.ടി വേണുവിൻ്റെ സ്മരണാർത്ഥം ലഭിച്ച പുരസ്കാരവും വലിയ അംഗീകാരമാണ്. 

ഇന്നത്തെ സായാഹ്നം ധന്യമാക്കിയ എല്ലാവർക്കും നന്ദി!

ടി.വി.എം അലി

കല തന്നെ ജീവിതം

ഗോപിനാഥ് പാലഞ്ചേരിയുടെ കലാസപര്യക്ക് നാല് പതിറ്റാണ്ട്!

സാമൂഹ്യ പ്രതിബദ്ധതയോട് വിട്ടുവീഴ്ച ചെയ്യാതെ ഗോപിനാഥ് പാലഞ്ചേരിയുടെ കലാസപര്യ നാല് പതിറ്റാണ്ട് പിന്നിടുന്നു. യുവതലമുറയെ കീഴ്പ്പെടുത്തി നശിപ്പിക്കുന്ന മാരകവിപത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് "മരണമൊഴി” എന്ന ഏകപാത്ര നാടകവുമായി ഇപ്പോൾ കൂടുതൽ സ്വീകാര്യനാവുകയാണ് നാടക പ്രതിഭയായ ഗോപിനാഥ് പാലഞ്ചേരി. ലഹരി ഉപയോഗം മൂലം നശിച്ചു പോകുന്ന ഒരു ചെറുപ്പക്കാരന്റേയും കുടുംബത്തിന്റെയും ദയനീയ ചിത്രം ഹൃദയദ്രവീകരണക്ഷമമായി അവതരിപ്പിക്കുന്നതാണ് ഈ നാടകം.

20 മിനിട്ടു മാത്രം ദൈർഘ്യമുള്ള ഒറ്റയാൾ പ്രകടനത്തിലൂടെ ലഹരിയെന്ന സാമൂഹ്യ വിപത്തിന്റെ വ്യാപ്തി കാണികളെ ബോധ്യപ്പെടുത്തുന്നതിൽ പാലഞ്ചേരി പൂർണ വിജയം നേടുന്നു. ചാലിശ്ശേരി ഗവ. ഹൈസ്കൂളിൽ നടന്ന സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പിലും, ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ "വെളിച്ചം" സപ്തദിന ക്യാമ്പിലും വിദ്യാർഥികൾ വലിയ ആവേശത്തോടെയാണ് നാടകം ഏറ്റുവാങ്ങിയത്.

തനിക്ക് ഒറ്റ ലഹരിയെ ഉള്ളൂ അത് കലയുടെ മാത്രം ലഹരിയാണ്. നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും ഒട്ടും വീര്യം ചോരാത്ത ആ ലഹരിയാണ് തന്നെ നിലനിർത്തുന്നതെന്ന് കരുതുകയാണ് ഗോപിനാഥ് പാലഞ്ചേരി. സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് മുഖത്ത് ചായം തേക്കാൻ. നാടക കൂട്ടായ്മകളുടെ ഭാഗമായി ചാലിശ്ശേരിയിലെയും  അയൽ ഗ്രാമങ്ങളിലെയും അരങ്ങുകളിലൂടെ നാട് ചുറ്റി നാടകം പഠിച്ച കാലമായിരുന്നു അത്. ഒരു നടൻ എന്ന നിലയിൽ  അത്യാവശ്യം അറിയപ്പെടാൻ തുടങ്ങിയതോടെ പ്രൊഫഷണൽ നാടകങ്ങളിലേക്ക് ചുവടുമാറ്റം  നടത്തി, അങ്കമാലി സംഗമം, ഗുരുവായൂർ വിശ്വഭാരതി, പാലക്കാട് സമന്വയ  എന്നീ സമിതികളിലാണ് പ്രധാനമായും സഹകരിച്ചിട്ടുള്ളത്.  അതിൽ തന്നെ ഗുരുവായൂർ വിശ്വഭാരതിയുടെ  ഏറെ പ്രശസ്തമായ "കുറൂരമ്മ" എന്ന നാടകത്തിൽ അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളാണ് പാലഞ്ചേരിക്ക് നാടകരംഗത്ത് പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്തത്.  

ഒരു മുഴുവൻ സമയ നാടക പ്രവർത്തകനായി വേദികളിൽ നിന്നും വേദികളിലേക്ക് പോകാൻ അവസരം ലഭിച്ചിട്ടും വൈതരണികളുടെ കടമ്പ താണ്ടാൻ കഴിഞ്ഞില്ല.  വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ മുന്നിൽ നിറഞ്ഞാടിയപ്പോൾ ഇടയ്ക്കൊരു പിന്മാറ്റം നടത്തി. എങ്കിലും നാട്ടിലെ വേദികളിൽ  സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളുമായും സജീവമായിരുന്നു. കെ.മോദരന്റെ "പാട്ടബാക്കി"  എന്ന നാടകം 86 വർഷത്തിനുശേഷം ചാലിശ്ശേരിയിൽ പുനരവതരിപ്പിക്കുകയുണ്ടായി.  അതിലെ ക്രൂരനായ കാര്യസ്ഥൻ രാമൻ നായരുടെ വേഷം ഗോപിനാഥിന്  വളരെയേറെ പ്രേക്ഷക പ്രശംസ നേടിക്കൊടുക്കുകയുണ്ടായി. 

ഏകദേശം നൂറിനടുത്ത് നാടകങ്ങളും, മുപ്പതോളം ഹ്രസ്വ ചിത്രങ്ങളിലും, നാല് പരസ്യ ചിത്രങ്ങളിലും  ഏഴു ദേശങ്ങൾക്കുമകലെ, ഒരു ദേശ വിശേഷം, മേരെ പ്യാരെ ദേശ് വാസിയോം, സമീർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  ഏറ്റവും ഒടുവിൽ അഭിനയിച്ചത് എം.ടിയുടെ രചനയിൽ  പ്രിയദർശൻ സംവിധാനം ചെയ്യുന്ന "ശിലാലിഖിതം" എന്ന ചിത്രത്തിലാണ്.

നാടകത്തിന് എന്നും എപ്പോഴും പ്രാധാന്യം നൽകിവരുന്ന ഗോപിനാഥ് പാലഞ്ചേരിയുടെ  ഏറ്റവും പുതിയ സംരംഭം  "മരണമൊഴി"  എന്ന ഏകപാത്ര നാടകമാണ്.  20 മിനിറ്റ് ദൈർഘ്യമുള്ള  ഈ ഒറ്റയാൾ പ്രകടനത്തിലൂടെ ലഹരിയെന്ന സാമൂഹ്യ വിപത്തിന്റെ വ്യാപ്തി പ്രേക്ഷകരിലേക്കെത്തിക്കാൻ ഗോപിനാഥിന് കഴിഞ്ഞിട്ടുണ്ട്. 

സാമൂഹ്യ ബോധവത്കരണത്തിന് നാടകം പോലെ ഏറ്റവും അനുയോജ്യമായ മറ്റൊരു ആർട്ട് ഫോം ഇല്ല എന്ന തിരിച്ചറിവും, ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് ഈ സമൂഹത്തോട് പറയാനുള്ള മാധ്യമം എന്ന നിലയിലുമാണ് മരണമൊഴി എന്ന ഏകപാത്ര നാടകം രൂപപ്പെട്ടതെന്ന് ചാലിശ്ശേരി സ്വദേശിയായ ഗോപിനാഥ്‌ പറയുന്നു.

/ ടി.വി.എം അലി /

Wednesday, 25 October 2023

വയലറ്റ്

മഷിനോട്ടങ്ങൾ എന്ന പ്രഥമ കാവ്യകൃതിയിൽ നിന്ന് വയലറ്റ് എന്ന രണ്ടാമത്തെ പുസ്തകത്തിലേക്ക് താജീഷ് ചേക്കോട് നടന്നു കയറുമ്പോൾ കണ്ണാന്തളിക്കരയിലെ പൂക്കൾ തല ഉയർത്തി നോക്കുന്നതുപോലെയുള്ള ഒരനുഭൂതിയാണ് വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കുക. ജ്ഞാനപീഠം കയറിയ എം.ടിയുടെ  കൂടല്ലൂരും താജീഷിൻ്റെ ചേക്കോട് ഗ്രാമവും തമ്മിൽ വഴി പിരിയാത്ത ഒരു ബന്ധമുണ്ട്. പറക്കുളം കുന്നിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ എം.ടിയുടെ താന്നിക്കുന്നും മാടത്ത് തെക്കേപ്പാട്ട് തറവാടും കൂടല്ലൂർ കൂട്ടക്കടവും വയലേലകളും കാണാം. എം.ടിക്ക് നീലത്താമര പോലെ കണ്ണാന്തളിയും ഏറെ പ്രിയപ്പെട്ടതാണ്. ചേക്കോട് താമസിക്കുന്ന താജീഷിനാവട്ടെ കണ്ണാന്തളി ഹൃദയദളം തന്നെയാണ്. 

മഷിനോട്ടങ്ങൾ എന്ന ആദ്യ പുസ്തകത്തിൽ കണ്ണാന്തളി എന്ന പേരിലൊരു കവിതയുണ്ട്. അത് തുടങ്ങുന്നത് ഇങ്ങനെയാണ്: കുറേ നാളായി ഉറക്കത്തിലായിരുന്നു / ഇടയ്ക്ക് ആരുമറിയാതെ തലയൊന്നു പുറത്തേക്കിട്ടു ഒളിച്ചു നിന്നു /ഞാനിവിടെയുണ്ടെന്ന് ബോധ്യപ്പെടുത്തണമല്ലൊ /വികസന കുതിപ്പിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അനേകം സസ്യലതാദികളിൽ ഒന്നാണ് കണ്ണാന്തളി. കുന്നുകളെല്ലാം വയലുകളിലേക്ക് താമസം മാറ്റിയെന്നും വയലുകൾ മാളുകളിലേക്ക് കൂറുമാറിയെന്നും കണ്ണാന്തളിയും തുമ്പയും സ്വർഗ്ഗത്തിൽ മാത്രം വിരിയാൻ തുടങ്ങിയെന്നുംവികസനം എന്ന മറ്റൊരു കവിതയിലൂടെ താജിഷ് ആദ്യ കൃതിയിൽ എഴുതിയിട്ടുണ്ട്. 

പാരിസ്ഥിതികമായ വേവലാതികളിൽ നിന്നാണ് താജീഷിൻ്റെ ഓരോ രചനയും വാർന്നു വീഴുന്നത്. ഡെക്കാൻ പീഠഭൂമി മുതൽ പശ്ചിമഘട്ടം വരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലും കുന്നിൻ പ്രദേശങ്ങളിലും സമൃദ്ധമായി വളരുന്ന കണ്ണാന്തളി ഈയടുത്ത കാലം വരെ കേരളത്തിൽ വ്യാപകമായി കാണപ്പെട്ടിരുന്നു. ഇളംറോസ്‌ നിറത്തിലുളള ആ പൂക്കളുടെ നിറവും ഗന്ധവും എല്ലാം കാലയവനികയിലമർന്നുവെങ്കിലും താജീഷിനെപ്പോലെയുള്ള എഴുത്തുകാർ അവയെ പുന:സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

വയലറ്റ് എന്ന നീണ്ടകഥയിലും കണ്ണാന്തളി തന്നെയാണ് പ്രധാന കഥാപാത്രം. കഥയുടെ പശ്ചാത്തലം തന്നെ കണ്ണാന്തളിക്കര എന്ന ഗ്രാമമാണ്. ഗ്രാമനാമം തന്നെ വായനക്കാരെ ആകർഷിക്കാൻ പോന്നതാണ്. പണ്ടു പണ്ട് കുന്നിൻ പുറത്തെ മുനിപ്പാറ എന്ന ഗുഹയിൽ ഒരു ദിവ്യൻ താമസിച്ചിരുന്നുവെന്നും ആ ദിവ്യൻ്റെ കണ്ണുകളിൽ നിന്ന് പതിച്ച ആനന്ദാശ്രുക്കളാണ് കണ്ണാന്തളി ചെടികളായി മാറിയതെന്നും വിശ്വസിക്കുന്ന ഗ്രാമവാസികളാണ് കണ്ണാന്തളിക്കരയിലുള്ളത്. അതു കൊണ്ടു തന്നെ കണ്ണാന്തളി പൂക്കൾക്കും ദിവ്യത്യമുണ്ടെന്ന് നാട്ടുകാർ കരുതുന്നു. കുട്ടികളെ വഴിതെറ്റിക്കുന്ന പൊട്ടൻ പൂതത്തിനെ ദൂരെ നിർത്താൻ പോലും കണ്ണാന്തളിക്ക് സിദ്ധി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് കുട്ടികളെല്ലാവരും കണ്ണാന്തളി പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വഴികളിലൂടെയാണ് വിദ്യ തേടി പോയിരുന്നത്. ഇങ്ങനെ കണ്ണാന്തളിയുടെ വിശുദ്ധി വരച്ചിട്ടു കൊണ്ടാണ് നീണ്ടകഥ തുടങ്ങുന്നത്.

പ്രകൃതിയെ നന്മയുടെ പക്ഷത്ത് നിർത്തിക്കൊണ്ട് മുന്നേറുന്ന നീണ്ട കഥയിൽ, ആദിമ ഗോത്ര സമൂഹത്തിൻ്റെ പിന്തുടർച്ചക്കാരനായ കറുത്ത ശിവൻ എന്ന കഥാനായകൻ വിജ്ഞാന തൃഷ്ണകൊണ്ടും കഠിന പ്രയത്നത്തിലൂടെയും ഡോക്ടരാവുന്നു. എന്നാൽ തീവ്രസാന്ത്വന പരിചരണ സേവനത്തിനിടയിലും തൻ്റെ ഗോത്ര ജീവിതത്തിൻ്റെ തായ് വേര്‌ അറ്റുപോകാതിരിക്കാൻ കരിങ്കാളി വേഷമണിയുന്നതും, ഇന്നലെകളെ വിസ്മരിക്കുന്നവരുടെ വർത്തമാനകാലത്ത് ഏറെ പ്രസക്തമാണ്. അതേ സമയം കഥാനായിക പാർവതിയാവട്ടെ മൂന്നാക്ക സമുദായത്തിൻ്റെ പ്രതിനിധിയും കരിങ്കാളി വേഷക്കാരെ ഭയപ്പെടുന്നവളുമാണ്. അസ്തമിച്ച പ്രതാപകാലത്തിൻ്റെ നോവും നൊമ്പരവുമായി ദൂരെയുള്ള അൺ എയ്ഡഡ് വിദ്യാലയത്തിൽ അധ്യാപികയായി അവർ ജോലി ചെയ്യുകയാണ്. 

കണ്ണാന്തളിക്കാരായ ശിവനും പാർവതിയും സഹപാഠികളാണെങ്കിലും ഏറെ വർഷങ്ങൾക്കു ശേഷം അവർ കണ്ടുമുട്ടുന്നത് തികച്ചും യാദൃശ്ചികമായ ഒരന്തരീക്ഷത്തിലാണ്. അവിടെ നിന്ന് വീണ്ടും തുടങ്ങുന്ന ആത്മബന്ധമാണ് വയലറ്റിലെ ഇതിവൃത്തം. ശിവ പാർവതി സമാഗമത്തോടെ തുടങ്ങുന്ന പ്രണയത്തിനും കണ്ണാന്തളി പൂക്കളുടെ സ്വർഗീയ സുഗന്ധം പകരാൻ താജീഷിന് കഴിയുന്നുണ്ട്. വയലറ്റിന് മനോഹാരിത പകരുന്ന ബാബുരാജ് പുൽപ്പറ്റയുടെ കവർ ചിത്രവും ഉൾചിത്രങ്ങളും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ഇതിവൃത്തത്തോട് ഇഴുകിചേർന്ന് നിൽക്കുന്നതാണ് ഓരോ ചിത്രവും. വർഷങ്ങൾക്കു മുമ്പ് കഥാകാരൻ പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത്, പത്രപ്രവർത്തന കമ്പം മൂത്ത് എൻ്റെ ശിഷ്യത്വം സ്വീകരിക്കുകയും പ്രാദേശിക ചാനലിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

പിന്നീട് 2001ൽ മർത്യഭാഷ എന്ന പേരിൽ താജീഷ് ആരംഭിച്ച പ്രസിദ്ധീകരണത്തിൽ അണിയറ എന്ന പേരിൽ ഒരു കോളമെഴുത്തുകാരനായി ഞാൻ മാറിയതും ഈ സന്ദർഭത്തിൽ ഓർമ്മയിൽ തെളിയുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന ഞങ്ങളുടെ സൗഹൃദത്തിന് സുഗന്ധം പൂശിക്കൊണ്ട് ഈ ആസ്വാദന കുറിപ്പ് ഉപസംഹരിക്കുന്നു. താജീഷിനും അക്ഷരജാലകം സാംസ്കാരിക കൂട്ടായ്മക്കും ഒരു പിടി കണ്ണാന്തളി പൂക്കൾ സമർപ്പിക്കുന്നു. വായനാ സമൂഹം വയലറ്റ് എന്ന കൃതിയും നെഞ്ചോട് ചേർക്കുമെന്ന് പ്രത്യാശിക്കുന്നു.

Saturday, 21 October 2023

മായാവിയുടെ തിരുപ്പിറവി


പന്തിരുകുല പുരാവൃത്തങ്ങളുടേയും നവോത്ഥാന ചരിത്ര സ്മൃതിയുടേയും വൈദ്യ പാരമ്പര്യത്തിൻ്റെയും നാടകാദി കലകളുടേയും മറ്റും ഈറ്റില്ലമാണ് മേഴത്തൂർ ഗ്രാമം. നിളാതീരത്തുള്ള ഈ ഗ്രാമത്തിൽ ഇപ്പോൾ നവ വിസ്മയങ്ങളുടെ മാന്ത്രിക ചെപ്പുമായി നിറഞ്ഞു നിൽക്കുകയാണ് മേഴത്തൂർ മായാവിയായ ഡോ.ആനന്ദ് മേഴത്തൂർ. പന്തിരുകുലത്തിലെ സീമന്തപുത്രനായ മേഴത്തോൾ അഗ്നിഹോത്രി അങ്ങേയറ്റത്തും, മഹാവിസ്മയങ്ങളുടെ രാജകുമാരനായ ഡോ.ആനന്ദ് മേഴത്തൂർ ഇങ്ങേയറ്റത്തും നിൽക്കുമ്പോൾ, പന്തിരുകുല മാതാവായ പഞ്ചമിയും പിതാവായ വരരുചിയും പഴമ്പുരാണങ്ങളുടെ വിസ്മയ ചെപ്പു തുറക്കാൻ നമ്മുടെ മുന്നിലെത്തും. അതോടൊപ്പം പാക്കനാരും, രജകനും, കാരയ്ക്കലമ്മയും, അകവൂർ ചാത്തനും, വടുതല നായരും, വള്ളോൻ എന്ന തിരുവള്ളുവരും, ഉപ്പുകൂറ്റനും, പാണനാരും, ഉളിയന്നൂർ പെരുന്തച്ചനും, വായില്ലാക്കുന്നിലപ്പനും, നാറാണത്ത് ഭ്രാന്തനും മാന്ത്രിക ദണ്ഡ് ചുഴറ്റി മായാവിയോടൊപ്പം പ്രത്യക്ഷപ്പെടും. ഈ പുസ്തകത്തിൻ്റെ പേരിൽ തന്നെ മായാജാലത്തിൻ്റെ മഴവിൽ ചന്തം കാണാം. യജ്ഞ സംസ്കാരത്തെ പുനരുദ്ധരിക്കാനായി മേഴത്തോൾ അഗ്നിഹോത്രി 100 സോമയാഗങ്ങൾ നടത്താനിറങ്ങിയെന്നത് പുരാവൃത്തം.  

നൂറു സോമയാഗങ്ങൾ നടത്തുന്ന പുരുഷൻ ഇന്ദ്രപദത്തിന്‌ പ്രാപ്തനാണ്‌ എന്നാണ്‌ വിശ്വാസം. ഇവിടെ മേഴത്തൂർ മായാവി നടത്തുന്നതാവട്ടെ എണ്ണമറ്റ മാന്ത്രിക മഹായാഗങ്ങളാണ്. അതും മാനവ സാഹോദര്യവും ദേശീയോദ്ഗ്രഥനവും ലക്ഷ്യമിട്ട്. തൊണ്ണൂറ്റി ഒൻപതാമത്തെ യാഗം അവസാനിയ്ക്കുന്ന ദിവസം ഇന്ദ്രൻ‍ നേരിട്ട്‌ യാഗശാലയിൽ എത്തിയെന്നും  നൂറാമത്തെ യാഗം നടത്തുന്നതിൽ നിന്നും പിന്തിരിയണമെന്ന് അഗ്നിഹോത്രിയോട്‌ അഭ്യർത്ഥിച്ചെന്നും ഐതിഹ്യം. തന്റെ ലക്ഷ്യം ദേശീയോദ്ഗ്രഥനമായതിനാൽ ഏത് ഇന്ദ്രൻ അഭ്യർത്ഥിച്ചാലും തൻ്റെ മഹാമാന്ത്രിക യാഗം നിർത്തില്ലെന്ന പ്രതിജ്ഞയിലാണ് മേഴത്തൂർ മായാവി.  കഴിഞ്ഞ കാൽനൂറ്റാണ്ടായി ആനന്ദിനെ എനിക്കറിയാം. ആനന്ദിൻ്റെ അരങ്ങേറ്റ വാർത്ത മുതൽ ഈയിടെ ലഭിച്ച ഡോക്ടരേറ്റ് വാർത്ത വരെ റിപ്പോർട്ട് ചെയ്യാൻ എനിക്ക് ഭാഗ്യമുണ്ടായി.

ആനന്ദിനെ ഏറെ ശ്രദ്ധേയനാക്കിയത് തൃത്താല മുതൽ ചെർപ്ലശ്ശേരി വരെ വാരിക്കുഴികൾ നിറഞ്ഞ നിരത്തിലൂടെ 45 കി.മീറ്റർ ദൂരം കണ്ണ് കെട്ടി ബൈക്ക് ഓടിക്കലായിരുന്നു. ഈ സംഭവം നടക്കുന്ന സമയത്ത് ഞാൻ പട്ടാമ്പിയിൽ പ്രാദേശിക ന്യൂസ് ചാനൽ എഡിറ്ററായിരുന്നു. പ്രത്യേക താൽപ്പര്യമെടുത്ത് മറ്റു ചാനലുകൾക്കും പത്രങ്ങൾക്കും വാർത്ത കൈമാറിയതിനാൽ ആനന്ദിന് നല്ല കവറേജ് ലഭിക്കാനിടയായി. നാട്ടുകാർക്കിടയിൽ മായാവിയായതും ജാലവിദ്യക്കാർക്കിടയിൽ അംഗീകാരം ലഭിച്ചതും ഈയൊരു പ്രകടനത്തിലൂടെയായിരുന്നു.

മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാരേക്കാൾ ആനന്ദിൻ്റെ മനസിൽ ഇടം നേടിയത് പ്രൊഫസർ ഗോപിനാഥ് മുതുകാട് മാത്രമാണ്. മാന്ത്രിക ചക്രവർത്തിയായ മുതുകാടിൻ്റെ ടീമിൽ ഇടം ലഭിച്ചതും ലോകമെങ്ങും മായാവിയായി പറന്നു നടന്ന് മായാജാലം അവതരിപ്പിക്കാൻ സാധ്യമായതും ജീവിതത്തിലെ വഴിത്തിരിവായി. 

വിസ്മയ സ്വരാജ് യാത്രയിലൂടെ അനുഭവങ്ങളുടെ മഹാപർവ്വതങ്ങളേയും സപ്ത സാഗരങ്ങളേയും നെഞ്ചേറ്റുവാങ്ങാനും അവ ചെറുനുറുങ്ങുകളായി കുറിച്ചിടാനും വരും തലമുറയ്ക്കത് പകർന്നു നൽകാനും ആനന്ദ് മുതിർന്നുവെന്നത് പ്രത്യേക പ്രശംസ തന്നെ നേടുന്നുണ്ട്. ആറ്റിക്കുറിക്കിയ വാക്കുകളിലൂടെയുള്ള യാത്രാവിവരണം ഒരു പക്ഷേ ഇതാദ്യമായിരിക്കാം. ഓരോ ദിവസവും ഡയറി താളിൽ കുറിച്ചു വെച്ച അനുഭവങ്ങൾ പുസ്തകതാളിലേക്ക്‌ പകർന്നു നൽകുക മാത്രമാണ് ആനന്ദ് ഇവിടെ ചെയ്തിട്ടുള്ളത്. 

ഓരോ ദിനസരി കുറിപ്പും വിസ്തരിച്ചു പറഞ്ഞിരുന്നെങ്കിൽ എന്ന് വായനക്കാർക്ക് തോന്നാം. അനേകം താളുകളിലേക്ക് പകർത്തി വെക്കാവുന്ന സംഗതികൾ ഓരോ ദിവസവും സംഭവിച്ചിട്ടുണ്ടെങ്കിലും ഒരു മഹാ മാന്ത്രികൻ്റെ കയ്യടക്കം എന്ന കല തന്നെയാണ് ഇവിടെയും മഴവിൽ ചന്തം പകരുന്നത്. യാത്രാ വിവരണത്തോടൊപ്പം തന്നെ തൻ്റെ ഭൂതകാലത്തിൻ്റെ പരിച്ഛേദം കൂടി അനാവരണം ചെയ്തതും ഉചിതമായി. മഹാമാന്ത്രികനെന്ന പോലെ മഹാഗ്രന്ഥകാരൻ എന്ന നിലയിലും ഡോ.ആനന്ദ് മേഴത്തൂർ തിളങ്ങട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

(പുസ്തകത്തിൽ ഇടം പിടിച്ച കുറിപ്പ്)

ടി വി എം അലി

Monday, 16 October 2023

താളിയോല

സംരക്ഷണവുമായി എസ്. അഴഗിരി


നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകളുടെ സംരക്ഷണവും പരിപാലനവുമായി രംഗത്തെത്തിയിരിക്കുകയാണ് പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ മുൻ ലൈബ്രേറിയൻ എസ്.അഴഗിരി.

ഇതിനായി പുന്നശ്ശേരി നമ്പിയുടേയും, അഴഗിരിയുടെ മുത്തശ്ശനായ തമിഴ്നാട് നാഗർകോവിലിലെ മുരുകൻ ജ്ഞാനിയാരുടേയും പേരിൽ ഒരു ട്രസ്റ്റിനും ഇദ്ദേഹം രൂപം കൊടുത്തിട്ടുണ്ട്. പുന്നശ്ശേരിയുടെ താളിയോല ഗ്രന്ഥങ്ങൾ കണ്ടെത്തുക, അവ പ്രിന്റ് ചെയ്യുക, കൂടാതെ പഴയ കാലത്തെ ചരിത്രം, വട്ടെഴുത്ത്, ഗ്രന്ഥലിപി, പഴയ മലയാളം എന്നിവ പഠിപ്പിക്കുക എന്നിവയാണ് ട്രസ്റ്റിലൂടെ അഴഗിരി ലക്ഷ്യമിടുന്നത്.

പുന്നശ്ശേരി നമ്പിയുടെ ആദ്യ ശിഷ്യൻമാരിൽ ഒരാളായ കുട്ടി എഴുത്തച്ഛന്റെ പേരമകനായ ഇ.പി.ഭാസ്കര ഗുപ്തൻ മാസ്റ്ററുടെ വീട്ടിൽ പുന്നശ്ശേരിയുടെ പല താളിയോലകളും ഉണ്ടെന്ന വിവരം പട്ടാമ്പി കോളേജ് ലൈബ്രേറിയനായിരിക്കെ തന്നെ അഴഗിരിക്കറിയാമായിരുന്നു. അവിടെ നിന്നുള്ളതും മറ്റു സ്ഥലങ്ങളിൽ നിന്നുമായി ഇരുപതിൽ പരം താളിയോല ഗ്രന്ഥങ്ങളാണ് ഇപ്പോൾ അഴഗിരിയുടെ കയ്യിലുള്ളത്. ജ്യോതിഷവും ജാതകവും മാത്രമല്ല ഇവയിൽ ഉള്ളത്. പുന്നശ്ശേരിയുടെ പല കൃതികളും ഇന്ന് ലഭ്യമല്ല. തന്റെ പക്കലുള്ള താളിയോലയിൽ നിന്ന് പുന്നശ്ശേരിയുടെ ശിവപുരാണവും, കടമ്പഴിപ്പുറം ഭാഗത്തെ ഒരു ഭൂമിയുടെ ആധാരവും കണ്ടെത്തിയിട്ടുണ്ട്. 

രാജമുദ്രയുള്ള ഈ ആധാരത്തിന് 200 വർഷത്തിലേറെ പഴക്കമുണ്ട്. താളിയോലയിലെ ലിപികൾ പഠിക്കാനും സംരക്ഷിക്കാനുമായി 16 ശിഷ്യന്മാർ ഇപ്പോൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഴഗിരിയെ തേടി എത്തുന്നു. ഇവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. ഇവരാവട്ടെ പി.ജിയും ഡോക്ടറേറ്റും നേടിയവരാണ്. കോഴിക്കോട് മുതൽ ചാലക്കുടി വരെയുള്ളവരാണ് ഇപ്പോഴത്തെ വിദ്യാർത്ഥികൾ.

താളിയോലകൾ സംരക്ഷിക്കുന്നതിന് പുൽതൈലവും ടിഷ്യൂ പേപ്പറും ചില കെമിക്കലുകളുമാണ് ഉപയോഗിക്കുന്നത്. താളിയോലകൾ അവയുടെ കാലഗണന അനുസരിച്ച് ഒതുക്കുക എന്നത് നിസാര കാര്യമല്ലെന്നും, തങ്ങളുടെ ഉദ്യമത്തിന് താളിയോലകൾ നൽകി സഹായിക്കണമെന്നും എസ്.അഴഗിരി ആവശ്യപ്പെട്ടു. താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൽ ചെയ്യുന്നതിന് മാതാ അമൃതാനന്ദമയി ഗ്രൂപ്പ് സഹായം അറിയിച്ചിട്ടുണ്ടെന്നും എസ്. അഴഗിരി പറഞ്ഞു. 

പട്ടാമ്പി ലയൺസ് ക്ലബിൽ ഇന്ന് രാവിലെ നടന്ന താളിയോലകളുടെ പ്രദർശനം ഡോ.കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഭാരവാഹി മുഹമ്മദ് ഇർഷാദ്, ഡോ.സി.എം. നീലകണ്ഠൻ, ശ്രീദേവി ടീച്ചർ എന്നിവർ സന്നിഹിതരായി.


Monday, 2 October 2023

ഈസൻ മൂസ

 വീണ്ടും വരുന്നു...

1986 ജനുവരി മുതൽ ഏപ്രിൽ വരെ ഖണ്ഡശ: ദേശാഭിമാനി വാരികയിൽ പ്രസിദ്ധപ്പെടുത്തിയ ബാലനോവലാണ് ഈസൻ മൂസ. 2001ൽ 'കഥാലയം' ബുക്സ് ആദ്യ പതിപ്പ് പുറത്തിറക്കി. ഇപ്പോഴിതാ 'അക്ഷരജാലകം' ബുക്സ് പരിഷ്കരിച്ച രണ്ടാം പതിപ്പ് പുറത്തിറക്കുന്നു.

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രികനായ രാകേഷ് ശർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രചിക്കപ്പെട്ട ഈ നോവലിന് അന്നെന്ന പോലെ ഇന്നും പ്രസക്തിയുണ്ട്. കട്ടിൽമാടം കോട്ടയിൽ എത്തുന്ന ബഹിരാകാശ ജീവിയും, അതിനെ പിടികൂടാൻ എത്തുന്ന അന്വേഷണ സംഘവും, കഥയറിയാതെ അന്ധാളിച്ചു നിൽക്കുന്ന ഗ്രാമത്തിലെ കുട്ടികളും ഉദ്വേഗജനകമായ ഒരന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. അതു കൊണ്ടാണ് മൂന്നര പതിറ്റാണ്ടിന് ശേഷവും പരിഷ്കരിച്ച ഈ പതിപ്പ് പുറത്തിറക്കുന്നത്. ചാന്ദ്രയാൻ - 3 വിജയകരമായി ദൗത്യം പൂർത്തിയാക്കുന്ന ഘട്ടത്തിലാണ്ഈസൻ മൂസയുടെ രണ്ടാം വരവ് എന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്.

അതിഭാവുകത്വത്തെ (Fantasy) യാഥാർത്ഥ്യ (Realism)ങ്ങളുമായി ഇണക്കിച്ചേർത്തുകൊണ്ടുള്ള ഒരു നൂതന ശൈലിയാണ് ഈ നോവലിൽ അവലംബിച്ചിട്ടുള്ളതെന്നും, ഇത്തരം ക്രാഫ്റ്റുകൾ ബാലസാഹിത്യത്തിൽ അധികമാരും ഉപയോഗിച്ചിട്ടില്ലെന്നും അവതാരികയിൽ പ്രമുഖ ബാലസാഹിത്യകാരൻ എം.എസ് കുമാർ ആദ്യ പതിപ്പിൽ തന്നെ രേഖപ്പെടുത്തിയിരുന്നു.

കുട്ടികൾക്കും വലിയവർക്കും ഇഷ്ടപ്പെടുകയെന്നത് ഒരുത്തമ ബാലസാഹിത്യത്തിന്റെ ലക്ഷണമാണ്. പുതിയ തലമുറയ്ക്കു കൂടി 'ഈസൻ മൂസ'യെ പരിചയപ്പെടുത്തുന്നതിനു വേണ്ടിയാണ് രണ്ടാം പതിപ്പ് പ്രസിദ്ധപ്പെടുത്തുന്നത്. കുട്ടികളും മുതിർന്നവരും 'ഈസൻ മൂസ'യെ ഒരിക്കൽക്കൂടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.അച്ചടിയിലുള്ള പുസ്തകം ഉടൻ തന്നെ നിങ്ങളുടെ കൈകളിൽ എത്തും.


Wednesday, 30 August 2023

തെളിഞ്ഞ സ്ക്രീനിലെ

 നക്ഷത്ര വിളക്കുകൾ.

~~~~~~~~~~~~~~~~~

കലുഷിത കാലത്തിന്റെ  കോലായയിലേക്ക്, രാവുറങ്ങാത്ത തെരുവിന്റെ മുറവിളി ഇരച്ചെത്തിയ സമയത്താണ് സതീഷ് കാക്കരാത്തിന്റെ 28 കവിതകൾ ഇൻബോക്സിൽ വന്നുവീണത്. മനസ്സും മസ്തിഷ്കവും വിറങ്ങലിച്ചു നിൽക്കെ, അതിരുകളില്ലാത്ത അന്യതാബോധത്തിന്റെ കുരുക്കിലകപ്പെട്ട നേരത്ത് സർഗ്ഗാത്മകമായി ഒന്നും ചെയ്യാൻ കഴിയാതെ അങ്ങനെ ആധിപൂണ്ട് ഇരിക്കുമ്പോൾ, ഓർമ്മപ്പെടുത്തലിന്റെ സന്ദേശകാവ്യങ്ങൾ ഇൻബോക്സിൽ തുടരെ വന്നു വീണുകൊണ്ടിരുന്നു.

സതീഷ് കാക്കരാത്ത് എന്ന യുവകവി എന്റെ കൺമുന്നിലാണ് വളർന്നു വലുതായത്. ഞാങ്ങാട്ടിരി യു.പി.സ്കൂളിലും വട്ടേനാട് ഗവ.ഹൈസ്കൂളിലും  പട്ടാമ്പി ഗവ.സംസ്കൃത കോളേജിലും സതീഷ് പഠിക്കാൻ പോയിരുന്നത് എന്റെ കൺവെട്ടത്താണ്. സതീഷിന്റെ പിതാവ് ശ്രീനിവാസേട്ടനും മാതാവ് സൗഗന്ധി ചേച്ചിയും എനിക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. അവരുടെ വീടുമായി എനിക്ക് ദീർഘകാല ബന്ധമുണ്ട്. അക്കാലത്തൊന്നും സതീഷ് ഒരു കവിത എഴുതി എന്റെ മുന്നിൽ വന്നിട്ടില്ല. ഒരു അന്തർമുഖത്വമാണ് അക്കാലത്ത് കാണപ്പെട്ടിരുന്നത്.

എന്നാൽ കുട്ടിക്കാലത്തു തന്നെ സതീഷ് കവിതയുമായി ആത്മബന്ധം പുലർത്തിയിരുന്നുവെന്ന് ഈ കവിതകൾ ബോധ്യപ്പെടുത്തുന്നുണ്ട്. കുട്ടിക്കാലത്ത് സതീഷനിൽ കാണപ്പെട്ട അന്തർമുഖത്വം കവിതയുടെ നഭോമണ്ഡലത്തിലേക്ക് കുതിക്കാനുള്ള മുന്നൊരുക്കമായിരുന്നുവെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു.

നവമാധ്യമങ്ങളുടെ വെള്ളി വെളിച്ചത്തിലാണ് ആദ്യമായി സതീഷ് കാക്കരാത്തിന്റെ കവിത കാണുന്നത്. അത് വായിച്ചപ്പോൾ സന്തോഷം തോന്നി. എഴുത്തുകാർ ഏറെയുള്ള എന്റെ ഗ്രാമത്തിൽനിന്ന് ഒരു കവി കൂടി ഭൂജാതനായിരിക്കുന്നു എന്ന സന്തോഷം.

അങ്ങനെ ഞങ്ങൾ നവമാധ്യമ ചങ്ങാത്തത്തിൽ മുഴുകിയ കാലത്താണ് സതീഷിന്റെ കവിതകളുടെ സമാഹാരം പുറത്തിറങ്ങുന്നത്. മെസഞ്ചറിലൂടെ എന്നെ തേടി എത്തിയ 28 കവിതകളിലൂടെ കടന്നുപോയപ്പോൾ ഇരുത്തംവന്ന ഒരു കവിയെ തന്നെയാണ് കാണാൻ കഴിഞ്ഞത്.

ഖത്തറിൽ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന സതീഷ് മണൽക്കാട്ടിലിരുന്നു കൊണ്ട് മലയാള ദേശത്തിന്റെ കാവ്യ കല്ലോലിനിക്ക് ഒഴുകാൻ ചാലുകീറുകയാണ്.

പ്രവാസ ജീവിതം നയിക്കുമ്പോഴും കേരളത്തിന്റെ ചലനങ്ങൾ സാകൂതം നിരീക്ഷിക്കാനും കവിതയിലൂടെ പ്രതികരിക്കാനും സതീഷ് സമയം കണ്ടെത്തുന്നുണ്ട്.

സമരം എന്ന കവിത നോക്കുക: മുഷ്ടിചുരുട്ടി വായുവിലേക്കെറിഞ്ഞ്, ഉച്ചത്തിൽ അലറി വിളിച്ചു തൊണ്ട ഞരമ്പുകൾ വലിഞ്ഞുമുറുകി... എന്നിങ്ങനെ തുടങ്ങി ഒടുവിൽ, ഉള്ളിൽ പടരും രാഷ്ട്രീയാഗ്നി ബാരിക്കേഡുകൾ തകർത്തെറിഞ്ഞു, കരിങ്കൽ ചീളുകൾ പാറി നടന്നു, ജലപീരങ്കിയും ലാത്തിയുമായി നിയമപാലനം പിന്നെ നടന്നു, ലൈവായി ചാനലുകൾ വാർത്ത കൊടുത്തു, ലോകം മുഴുവൻ കണ്ടു രസിച്ചു...

ഇന്ത്യൻ യുവത്വം തെരുവുകളിൽ തുല്യതയ്ക്കു വേണ്ടി നടത്തുന്ന വീറുറ്റ പോരാട്ടം പോലും ലോകത്തിന് കണ്ടു രസിക്കാനുള്ള വാർത്താ  ഉൽപ്പന്നമായി മാറുന്നു എന്നതാണ് കെട്ട കാലത്തിന്റെ വർത്തമാന ചിത്രം.

സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വാളയാർ സംഭവത്തെ കുറിച്ച് എഴുതിയ കവിതയുമുണ്ടിതിൽ: വാതായനങ്ങൾക്കപ്പുറം വളരുന്ന ശൂന്യത, വർഷമേഘം പോലെ പെയ്തൊഴിയാ കണ്ണുനീർ... മഴ എന്ന കവിതയിൽ കേരളത്തെ നടുക്കിയ പ്രളയ ചിത്രമുണ്ട്: മഴ ഒഴിഞ്ഞ വഴികളിൽ മരണ വീടുകൾ കണ്ടു നാം, മദമൊടുങ്ങിയ പുഴകളെല്ലാം, കണ്ണുനീർ പുഴകളാക്കി മാറ്റി നാം...

ജീവിതം എന്ന കവിതയിൽ, കാലമേ നീ വരിക എന്നോടൊപ്പം, കണ്ണീരുണങ്ങി നനവു വറ്റി ചുമക്കുന്നെൻ കവിൾത്തടം... എന്നെഴുതിയ കവി തിരനോട്ടം എന്ന കവിതയിൽ, കടലായ് ഇരമ്പും, കണമായി കൊഴിയും, കടം കൊള്ളാൻ കഴിയാത്ത കാത്തിരിപ്പിൻ നൊമ്പരങ്ങൾ എന്നും കുറിച്ചിരിക്കുന്നു.

അതേസമയം അന്തർമുഖനായ കവിയേയും ഇവിടെ കാണാം. ഞാൻ ഒളിച്ചിരിപ്പാണ് എന്ന കവിതയിൽ: ഇന്ന് ജാടകളാൽ തീർത്ത ജാലകങ്ങൾ അടച്ചു, വ്യർത്ഥമായ വാക്കുകളാൽ തീർത്ത വന്മതിലുകൾക്കുള്ളിൽ, ഞാൻ ഒളിച്ചിരിപ്പാണ്...

മറ്റൊരു കവിതയിൽ പ്രണയിക്കാൻ പഠിച്ചു ഞാൻ, പുഴയെ, പൂക്കളെ, പുലരിയെ, പുതു മഴയെ എന്ന് ഗൃഹാതുരതയോടെ എഴുതാനും കവി സന്നദ്ധനാവുന്നു.

എല്ലാ കവിതകളെ കുറിച്ചും ഇങ്ങനെ ഇഴ കീറി എഴുതാൻ മുതിരുന്നില്ല. അതിന്റെ ആവശ്യവുമില്ല. ഖണ്ഡ കാവ്യങ്ങളിലൂടെ മലയാള കവിതയിൽ നവോത്ഥാനത്തെ കുടിയിരുത്തിയമഹാകവി കുമാരനാശാനും, കവിതയെ കൂടുതൽ ജനപക്ഷത്തേക്ക് ചേർത്തു നിർത്തിയ മഹാകവി വള്ളത്തോളും, റൊമാൻറിസിസത്തിന്റെ  സ്വാധീനവലയത്തിൽ അകപ്പെടാത്ത വൈലോപ്പിള്ളിയും,  ഇരുപതാം നൂറ്റാണ്ടിന്റെ തമസ്സിൽ സുഖം കണ്ടെത്തിയ ഇതിഹാസ കവി അക്കിത്തവും, അവരെ പിന്തുടർന്ന അനേകം പുതു കവികളും ചവിട്ടി കുഴച്ചിട്ട സർഗ്ഗ ഭൂമികയിലാണ് മലയാള കാവ്യ ലോകത്തേക്ക് കടന്നു വന്ന സൈബർ കവികളും തനതായ കാവ്യ പാത വെട്ടുന്നത്. കേൾവിയുടെ പഴയ കാലത്തുനിന്ന് കാഴ്ചയുടെ പുതു ലോകത്തേക്ക് മാറിയ ഒരു ആസ്വാദക സമൂഹത്തിന് അടിസ്ഥാന സൗന്ദര്യ ദർശനത്തിൽ കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.

വിപണിയിൽ അവഗണിക്കപ്പെടുന്നുണ്ടെങ്കിലും കവിതയെ നെഞ്ചിലേറ്റുന്ന ഒരു സമൂഹം വളർന്നു വരുമെന്നും പുതുകവികൾ പുതിയ സാംസ്കാരിക ഇടങ്ങൾ ഒരുക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. നവമാധ്യമങ്ങളുടെ തെളിഞ്ഞ സ്ക്രീനിൽ അനേകം കാവ്യ നക്ഷത്രങ്ങൾ പിറവി കൊള്ളാനിരിക്കുന്നുണ്ട്. അവരുടെ മുന്നേ നടക്കാൻ സതീഷ്കാക്കരാത്തിന് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രഥമ കവിതാ സമാഹാരം സസന്തോഷം കൈരളിക്ക് സമർപ്പിക്കുന്നു.

ടി.വി.എം.അലി.


Wednesday, 2 August 2023

സ്റ്റോപ്പ് !

എറണാംകുളം -കണ്ണൂർ ഇൻ്റർസിറ്റി എക്സ്പ്രസ്സിന് പട്ടാമ്പിയിൽ സ്റ്റോപ്പ്!

പതിറ്റാണ്ടുകളായി തുടരുന്ന മുറവിളിക്ക് താൽക്കാലിക പരിഹാരം. ഒടുവിൽ റെയിൽവേ അധികൃതർ കനിഞ്ഞു. നിർത്താതെ പായുന്ന ഇൻ്റർസിറ്റി എക്സ്പ്രസ്സിന് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനമായി.

പട്ടാമ്പിയെ അവഗണിച്ച് കൂകിപ്പാഞ്ഞ് പോകുന്ന ദീർഘദൂര തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇക്കാര്യമുന്നയിച്ച് അധികൃതർക്ക് വിവിധ സംഘടനകൾ നൽകിയ നിവേദനത്തിനും മുറവിളിക്കും കണക്കില്ല. പട്ടാമ്പി വികസന സമിതി, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഉൾപ്പെടെ പട്ടാമ്പിയിലെ ബഹുജന സംഘടനകളെല്ലാം വിവിധ കാലങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും സമരത്തിനിറങ്ങുകയും ചെയ്തിരുന്നു. 

ഒറ്റപ്പാലം, പാലക്കാട് പാർലിമെൻ്റ് അംഗങ്ങളും പട്ടാമ്പി അസംബ്ലി ജനപ്രതിനിധികളും പതിറ്റാണ്ടുകളായി റെയിൽവേ വികസനം ഉന്നയിച്ച് അധികൃതരുമായി ചർച്ച നടത്തുക പതിവായിരുന്നു. കഴിഞ്ഞ നാലു വർഷമായി മാറിമാറി വരുന്ന  റെയിൽവേ മന്ത്രിമാരുടെ മുന്നിൽ വി.കെ ശ്രീകണ്ഠൻ എം.പിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 

എല്ലാവർഷവും ജനറൽ മാനേജർ വിളിച്ചു ചേർക്കുന്ന എം.പിമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിക്കുമ്പോൾ, പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വരുമാനം കുറവാണെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ മാർച്ച് രണ്ടിന് ജനറൽ മാനേജർ പാലക്കാട്ട് വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിൽ, പരീക്ഷണാടിസ്ഥാനത്തിൽ പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് വി.കെ ശ്രീകണ്ഠൻ എം.പി ശക്തമായി ആവശ്യപ്പെട്ടിരുന്നു.  

പരീക്ഷണാടിസ്ഥാനത്തിലുള്ള സ്റ്റോപ്പ് പരിഗണിക്കാമെന്ന് ജനറൽ മാനേജർ അന്ന് ഉറപ്പും നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും സ്റ്റോപ്പ് അനുവദിക്കാത്തത് കൊണ്ട് കഴിഞ്ഞമാസം 24ന് ലോകസഭയിൽ റൂൾ 377 പ്രകാരം ഇക്കാര്യം ഉന്നയിച്ചിരുന്നു. സതേൺ റെയിൽവേ ജനറൽ മാനേജർ, ചീഫ് ഓപ്പറേറ്റിങ് മാനേജർ എന്നിവരുടെ ഇടപെടലുകളും സ്റ്റോപ്പ് അനുവദിക്കാൻ സഹായകരമായതായി എം.പി പറഞ്ഞു. 

വളരെ വൈകിയാണെങ്കിലും എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിന് പട്ടാമ്പിയിൽ സ്റ്റോപ്പ് അംഗീകരിച്ചതിന് റെയിൽവേ മന്ത്രാലയത്തോട് വി.കെ ശ്രീകണ്ഠൻ എം.പി നന്ദി രേഖപ്പെടുത്തി.

സ്റ്റോപ്പ് അനുവദിച്ചതിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എയും കൃതജ്ഞത രേഖപ്പെടുത്തി. അവകാശവാദവുമായി ബി.ജെ.പി മണ്ഡലം നേതാക്കളും രംഗത്തെത്തി.

അതേ സമയം പാലക്കാട്‌ ഡിവിഷനിലെ 15 റെയിൽവേ സ്റ്റേഷനുകളിൽ അമൃത് ഭാരത് സ്റ്റേഷൻ എന്ന പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് മന്ത്രാലയം. ഇതിനായി ഡിവിഷന് 195.54 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്ന ഈപദ്ധതിയിൽ പട്ടാമ്പിയെക്കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പ്ലാറ്റ്ഫോമിലുടനീളം മേല്പുരയും മികച്ച ഇരിപ്പിടങ്ങളും ശുചിമുറികളും നിർമ്മിച്ച്‌ യാത്രക്കാർക്ക് കൂടുതൽ ഉപയോ​ഗപ്രദമാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.

Thursday, 20 July 2023

അഭിമുഖം

തൃത്താല ആസ്പെയർ കോളേജ് മാഗസിനു വേണ്ടി സ്റ്റുഡൻ്റ്സ് എഡിറ്റർമാർ ടി.വി.എം അലിയുമായി നടത്തിയ അഭിമുഖം.

ചോദ്യം :-  ഓട്ടപ്പുര, ജിന്ന് എന്നീ രണ്ട് വാക്കുകൾ തനത് സംസ്കാരത്തിന്റെ ഭാഗമാണ്. അത് കൊണ്ട് തന്നെ തനത് സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കാണ് താങ്കളുടെ കഥ എന്ന് പറഞ്ഞാൽ എത്രത്തോളം ശരിയായിരിക്കും?

ഉത്തരം :-  തനത് സംസ്കാരം വിട്ട് എൻ്റെ രചനകൾ എങ്ങോട്ടും പോയിട്ടില്ല. പൗരസ്ത്യം, പാശ്ചാത്യം എന്നിങ്ങനെയുള്ള സംസ്കാരങ്ങളിലേക്ക് കൂട് മാറി പോയൊരാൾക്ക് മാത്രമേ തിരിച്ചു വരേണ്ട ആവശ്യം ഉള്ളു… ഞാൻ അങ്ങനെ പോയിട്ടില്ല. എന്റെ കഥകൾ എല്ലാം തനത് സംസ്കാരത്തിൻ്റെ അടിത്തറയിൽ നിലകൊള്ളുന്നവയാണ്. അത് കൊണ്ട് തന്നെ ഒരു തിരിച്ചു വരവ് വേണ്ടി വന്നിട്ടില്ല...

ചോദ്യം :-  'പൂഴിപ്പുഴ' എന്ന് പറഞ്ഞാൽ ഒരുപാട് അർത്ഥ തലങ്ങളുള്ള ഒരു വാക്കാണ്. ആ തലങ്ങളിലൂടെ കഥയിലേക്ക് കടന്ന് പോകുമ്പോൾ ആശയത്തേക്കാൾ ഉപരി സംസ്കാരത്തെ കണ്ടെത്തുകയാണെന്ന് വായനക്കാർക്ക് തോന്നുന്നുണ്ടോ? അത് എത്രത്തോളം ശരിയാണ്..?

ഉത്തരം :- ഭാരതപ്പുഴ ഏതൊരു വ്യക്തിയേയും എന്നും പ്രചോദിപ്പിക്കുന്ന ഒരു സാംസ്ക്കാരിക പ്രവാഹമാണ്... നിളാനദി തീരത്ത് താമസിക്കുന്ന എഴുത്തുകാർ, കലാകാരന്മാർ  അല്ലെങ്കിൽ സാധാരണ മനുഷ്യർ അടക്കം ഭാരതപ്പുഴയെ വല്ലാതെ ഇഷ്ടപ്പെടുന്നവരാണ്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഭാരതപ്പുഴ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഭാരതപ്പുഴയുടെ പ്രതാപകാലം കണ്ടു നടന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു… അന്ന് ഏത് വേനലിലും വറ്റാത്ത ഒരു പുഴയായിരുന്നു അത്... ആ പുഴ ഇപ്പോഴതിന്റെ കെട്ട കാലത്തിലൂടെ കടന്നു പോവുകയാണ്... മനുഷ്യന്റെ കൈയേറ്റങ്ങളും, മലിനീകരണവും മൂലം പുഴ നാമാവശേഷമായി. അമിതമായ മണലെടുപ്പും ദുരുപയോഗവുമാണ് പുഴയുടെ നാശത്തിന് കാരണം ... പുഴയിൽ നിന്ന് മണൽ നഷ്ടപ്പെട്ട് പൂഴി മാത്രമായി… അങ്ങനെയാണ്  പൂഴിപ്പുഴ എന്നൊരു വാക്ക് കണ്ടെത്തുന്നതും പുസ്തകത്തിന്  പേരിടുന്നതും. പുഴ നശിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന വിഷമങ്ങൾ ഒരു എഴുത്തുകാരനെ സ്വാഭാവികമായിട്ടും അലോസരപ്പെടുത്തും. നൂറുക്കണക്കിന് വാർത്തകളായും കവിതകളായും ലേഖനങ്ങളായും കഥകളായും ചിത്രങ്ങളായും ഭാരതപ്പുഴ വിഷയമായിട്ടുണ്ട്. നിള എന്നിൽ നിത്യ സാന്നിധ്യമാണ്. നിളയും നിളയുടെ തീരത്തുള്ള മനുഷ്യരെയും കുറിച്ചാണ്, അവരുടെ ജീവിതങ്ങളെ കുറിച്ചാണ്ഇതുവരെ എഴുതിയതും എഴുതിക്കൊണ്ടിരിക്കുന്നതും.

ചോദ്യം :-  മറ്റു കഥകാരന്മാരിൽ നിന്നും വ്യത്യസ്ഥമായി കഥകൾക്ക് പേരുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

ഉത്തരം :- കഥ എഴുതിയതിന് ശേഷമാണ് പേരിടുന്നത്. ആദ്യം തന്നെ ഒരു തലക്കെട്ട് കൊടുത്തിട്ട് കഥ എഴുതിയിട്ടില്ല. ഒരു കഥ നമ്മുടെ മനസ്സിൽ രൂപം കൊണ്ട് അത് നമ്മളെ എഴുതാൻ പ്രചോദിപ്പിക്കണം… മനസിന്റെ ഉള്ളിൽ കിടന്ന് കഥാതന്തു മൂത്ത് പഴുക്കണം... വിളവെടുക്കാൻ സമയമാവുമ്പോൾ അത് പകർത്തി വെക്കണം. അങ്ങനെ മൂത്തു പഴുത്തൊരു കഥക്ക് മാത്രമേ ജീവൻ ഉണ്ടാവുകയുള്ളൂ. ഒരുപാട് കഥാബീജങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കും. പക്ഷെ എല്ലാം എഴുതാൻ പറ്റിയെന്ന് വരില്ല. അല്ലെങ്കിൽ എഴുതാൻ നമ്മളെ പ്രേരിപ്പിക്കണമെന്നില്ല. ചില കഥകൾ നമ്മുടെ മനസ്സിൽ കിടന്ന് നിരന്തരം ശല്യം ചെയ്യും. കഥാബീജം വളർന്ന് വികസിച്ച് പൊട്ടുമെന്ന അവസ്ഥ വരും. എഴുതൂ എഴുതൂ എന്ന് പറഞ്ഞ് ആരോ നമ്മളെക്കൊണ്ട് എഴുതിപ്പിക്കും. അങ്ങനെ എഴുതിപ്പിക്കുന്നതാണ് ജീവത്തായ കഥ. അതിനെയാണ് ജീവൽസാഹിത്യം എന്ന് പറയുന്നത്. അതിന് ജീവൻ ഉണ്ടാകും. അപ്പോൾ അനുയോജ്യമായ പേര് കണ്ടെത്താൻ സാധിക്കും.

ചോദ്യം :-  ജീവിതവും എഴുത്തും കാലത്തിൽ നിന്ന് കണ്ടെത്തുകയാണ് താങ്കളുടെ എഴുത്തിന്റെ ശൈലി. അതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

ഉത്തരം :-  സാഹിത്യാദി കലകളെല്ലാം ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ജീവിതത്തെ മാറ്റി നിർത്തി ഒരിക്കലും ഒരാൾക്കും കഥ എഴുതാൻ സാധിക്കില്ല.... ജീവിതാനുഭവങ്ങളിൽ നിന്നാണ് ഓരോ കഥയും ഞാൻ എഴുതുന്നത്. ജീവൽ സാഹിത്യകാരനായിരുന്ന ചെറുകാട് മാഷ് പറഞ്ഞതാണ് ഓർമ്മ വരുന്നത്: "എനിക്ക് എന്റെ മുരിങ്ങ മരത്തിന്റെ ചുവട്ടിൽ ഇരുന്നുകൊണ്ടേ നിലാവ് കാണാൻ സാധിക്കൂ''. നമ്മുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എഴുതുമ്പോൾ മാത്രമേ ആ കഥക്ക് ജീവനുണ്ടാകുള്ളൂ.

ചോദ്യം :- വായനാനുഭവവും ജീവിതാനുഭവവും ഒന്ന് വിശദീകരിക്കാമോ?

ഉത്തരം :- വായു രഹിത ലോകത്തെ ഒന്ന് സങ്കല്പിക്കുക. അതുപോലെയാണ് വായന ഇല്ലാത്ത ലോകവും. അധിക ജീവിതാനുഭവങ്ങൾ  ഇല്ലാത്തവർക്കും ഒരുപാട് അനുഭവങ്ങൾ ഉള്ള ഒരാൾ എഴുതിയ പുസ്തകം വായിക്കുന്നത് ഗുണം ചെയ്യും. ആ അനുഭവങ്ങൾ ഊർജ്ജം പകർന്നേക്കും. നമ്മൾ നേരിട്ട് അനുഭവിക്കാത്ത കുറെ കാര്യങ്ങൾ നമുക്ക് പുസ്തകങ്ങളിലൂടെ സ്വായത്തമാക്കാൻ സാധിക്കും. എന്റെ വായനയുടെ കാലം എന്ന് പറയുന്നത് ഹൈസ്കൂൾ കാലഘട്ടമാണ്. ഞാങ്ങാട്ടിരി യു.പി. സ്കൂളിൽ പഠിക്കുമ്പോൾ അവിടെ  തൊട്ടടുത്ത് ലൈബ്രറി ഉണ്ടായിരുന്നു. അവിടെ ദിവസേന ചെല്ലും. വിദ്യാർത്ഥി എന്ന നിലയിൽ ആ പബ്ലിക് ലൈബ്രറിയിൽ നിന്ന് പുസ്തകം ഒന്നും എടുക്കാൻ കഴിയുമായിരുന്നില്ല. പക്ഷെ അവിടെ ഇരുന്ന് പത്രങ്ങളും മാഗസിനുകളും വായിക്കാം. പിന്നെ എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുമ്പോഴാണ് മുടവന്നൂർ ഒരു പൊതുജന വായനശാലയിൽ അംഗത്വമെടുത്തത്. ആ വായനശാലയിലേക്ക് ഒരുപാട് ദൂരം നടക്കണം. സഞ്ചാരയോഗ്യമായ റോഡില്ലാത്ത കാലം. കുന്നും കുഴിയും ഒക്കെയുള്ള ഊടുവഴിയിലൂടെയാണ് അന്ന് ഞങ്ങൾ മുടവനൂരിലേക്ക് പോയിരുന്നത്... അങ്ങനെ ഒരു മൂന്നര കൊല്ലം പോയിട്ടുണ്ട്.... അപ്പോ പറഞ്ഞു വന്നത് ആ മൂന്നര കൊല്ലം സ്കൂളിലെ പാഠപുസ്തകങ്ങളല്ല ഞാൻ പഠിച്ചത്. സ്കൂളിൽ നിന്ന് പഠിച്ചതിലേറെ വ്യത്യസ്ഥമായി ഒരുപാട് കാര്യങ്ങൾ പഠിക്കുകയും അറിയുകയും ചെയ്തത് വായനശാലയിൽ നിന്നാണ്. ആ വായനശാലയിൽ നിന്ന് കിട്ടിയ പുസ്തകങ്ങളാണ് എൻ്റെ എഴുത്തിന്റെ അടിത്തറ. ലോകത്തിന്റെ വിവിധ നാടുകളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അറിയാൻ വായിക്കുക തന്നെ വേണം. സ്വന്തം ഭാഷയും ശൈലിയും കണ്ടെത്തുന്നത് വായനയിൽ നിന്നാണ്. 

ചോദ്യം :- ജീവിത ചുറ്റുപാടുകൾ കഥയെഴുത്തിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

ഉത്തരം :-  നൂറുശതമാനം ജീവിത ചുറ്റുപാടുകൾ തന്നെയാണ് കഥക്ക് ബീജം. സംഭവിച്ച കാര്യങ്ങൾ മുഴുവൻ എഴുതുക എന്നതല്ല; ഇപ്പോ ഇന്ന് നടന്ന ഒരു സംഭവം അല്ലെങ്കിൽ ഒരു സാഹചര്യം ഇന്ന് തന്നെ എഴുതാനാവില്ല. സസ്യലതാദികളും വൃക്ഷങ്ങളും വളർന്ന് വലുതാവാൻ വെള്ളവും വളവും വലിച്ചെടുക്കുന്നതു പോലെയാണ് ജീവിതാനുഭവങ്ങൾ എഴുത്തിന് വളമാവുന്നത്. എഴുതുമ്പോൾ വായനക്കാരൻ മുന്നിലുണ്ടാവില്ല. എന്നാൽ കഥ എഴുതിക്കഴിഞ്ഞാൽ വായനക്കാരൻ ഇതെങ്ങനെ സ്വീകരിക്കും എന്ന് മനസ്സിലാക്കാൻ വായനക്കാരൻ്റെ പക്ഷത്തുനിന്നു കൊണ്ടൊരു വായന ആവശ്യമാണ്.  വായനക്കാരെ ആസ്വദിപ്പിക്കാൻ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ടോ? അവരെ ത്രസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ?അങ്ങനെ ഒക്കെ ചിന്തിച്ച് എഴുത്ത് പൂർണ്ണതയിൽ എത്തിക്കണം. കടന്നു പോയ ജീവിതസാഹചര്യങ്ങൾ വായനക്കാർക്ക് ഇഷ്ടപെടും പോലെ എഴുതാൻ കഴിയണം. ഒരു കഥ എഴുതുക എന്നത് അത്ര എളുപ്പം ചെയ്തു തീർക്കാവുന്ന പ്രക്രിയ അല്ല.... പെട്ടെന്ന് എഴുതി തീർക്കാനും സാധ്യമല്ല. ഒട്ടേറെ രാസ പ്രക്രിയകളിലൂടെ ഒക്കെ കടന്നു പോയിട്ട് വേണം ഒരു കഥ വായനക്കാർക്ക് കൊടുക്കാൻ. അപ്പോഴേ ആ കഥക്ക് ജീവനുണ്ടാകൂ. എന്നെ പിടിച്ചുലച്ച ഓരോ അനുഭവങ്ങളും, ഞാൻ കടന്നു പോയ സാഹചര്യവുമെല്ലാം എന്റെ കഥകളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഇനിയും പറയാൻ കഴിയാത്ത ഒട്ടേറെ അനുഭവങ്ങൾ അവശേഷിക്കുന്നുണ്ട്. വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും ആഘാതമേൽപ്പിക്കാൻ സാധ്യതയുള്ളതുകൊണ്ട് എഴുതാൻ കഴിയാത്ത കഥകളും ഉണ്ട്. 

ചോദ്യം :- ആധുനികാനന്തര  കഥാലോകം ഭാവനക്കല്ല പ്രാധാന്യം കൊടുക്കുന്നത്. സംഭവങ്ങൾക്കും കാഴ്ചകൾക്കുമാണ്. ഇതിന്റെ ആഖ്യാനരീതിയാണ് വായനക്കാരെ ആകർഷിക്കുന്നത്. വായനക്കാരെ പിടിച്ചു നിർത്താനുള്ള പുതിയ കഥാതന്ത്രമാണോ ഇത്?

ഉത്തരം:-  കാഴ്ചകളുടെ ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. കോടാനുകോടി ദൃശ്യങ്ങളാണ് ഓരോ ദിവസവും നമ്മുടെ കണ്ണിലൂടെ മിന്നി മറയുന്നത്. ദൃശ്യങ്ങളുടെ പെരുമഴക്കാലത്ത് ഒരു കഥ എഴുതി വായനക്കാരെ ത്രസിപ്പിക്കുക എന്നത് എഴുത്തുകാരൻ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ വെല്ലുവിളി എല്ലാ കാലത്തും എഴുത്തുകാരൻ നേരിടുന്നുണ്ട്. അതുകൊണ്ടാണ് എഴുത്തുകാരൻ വാക്കുകൾ കൊണ്ട് ചിത്രം വരക്കുന്നത്. ഒരു കഥ വായിക്കുമ്പോൾ ആ വായനയിലൂടെ നമ്മുടെ മനസ്സിൽ ചിത്രങ്ങൾ തെളിഞ്ഞു വരുന്നുണ്ട്.

"വരികൾക്കിടയിൽ വായിക്കുക" എന്നൊരു ചൊല്ല് ഉണ്ടല്ലോ. അത് പോലെ വരികൾക്കിടയിൽ ചിത്രങ്ങൾ കാണണം. ഓരോ പുസ്തകവും അതിലെ ഓരോ കഥയും വായിച്ചു പോകുമ്പോൾ തന്നെ എഴുത്തുകാരൻ എന്താണോ എഴുതിവെച്ചിരിക്കുന്നത് അത് നമുക്ക് ദൃശ്യമായിട്ട് മനസിൽ തോന്നണം. എം.ടി വാസുദേവൻ നായരുടെ ഒരു കഥ വായിക്കുകയാണെങ്കിൽ നാലുകെട്ടും പരിസരവും കഥാപാത്രങ്ങളുമെല്ലാം നമ്മുടെ മനസ്സിൽ തെളിഞ്ഞ് വരും. ഒരു കഥ വായിക്കുമ്പോൾ അതിലെ വാക്കുകളും വാചകങ്ങളും ഓരോ ദൃശ്യങ്ങളായി കടന്നു വരുന്നുണ്ട്.  അങ്ങനെ ദൃശ്യങ്ങളായി എഴുത്ത് മാറുന്നുണ്ടെങ്കിൽ ആ കഥ അവരോടൊപ്പം, കാലത്തോടൊപ്പം സഞ്ചരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. വായനക്കാരുടെ ഹൃദയത്തിൽ സ്പർശിച്ചുകൊണ്ട് എഴുതാൻ സാധിച്ചെങ്കിൽ മാത്രമേ ആ എഴുത്ത് വിജയിച്ചു എന്ന് പറയാൻ കഴിയുകയുള്ളൂ.

ചോദ്യം :- വായനക്കാരെ ഏറ്റവും കൂടുതൽ പരിചയപ്പെടുത്തുന്നതാണ് ബ്ലോഗ് എഴുത്തുകൾ. അതിലൂടെയാണ് പുതിയ തലമുറ എഴുത്തിലേക്ക് കടന്നുവരുന്നത്. താങ്കളും ഇങ്ങനെയാണോ ബ്ലോഗ് എഴുത്തിലേക്ക് വന്നിട്ടുള്ളത്?

ഉത്തരം :- ഞാൻ പത്തു കൊല്ലം മുമ്പാണ് ബ്ലോഗ് എഴുത്തിലേക്ക് വന്നത്. ടെക്നോളജി വളരുമ്പോൾ നമ്മളും അതിനോടൊപ്പം സഞ്ചരിക്കണം. ഇന്നത്തെ കാലത്ത് ടെക്നോളജിയെ മാറ്റി നിർത്തിക്കൊണ്ട് നമുക്ക് ഒരിഞ്ച് മുന്നേറാൻ പറ്റില്ല. എനിക്ക് അതൊന്നും ബാധകമല്ല എന്ന് പറഞ്ഞ് ടെക്നോളജിയെ അതിന്റെ വഴിക്ക് വിട്ട് കഴിഞ്ഞാൽ നമ്മൾ ഈ ലോകത്ത് ഒറ്റപ്പെട്ടുപോകും. ഗോള ഗോളാന്തരങ്ങൾ കാൽക്കീഴിലാക്കാൻ വെമ്പൽ കൊള്ളുന്ന മനുഷ്യസമൂഹത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യൻ്റെ വളർച്ചക്കും വികാസത്തിനും ശാസ്ത്ര നേട്ടങ്ങൾ ഉപയോഗിക്കപ്പെടണം. ശാസ്ത്രം ജയിക്കുമ്പോൾ മനുഷ്യൻ തോൽക്കുന്ന അവസ്ഥ ഉണ്ടാവരുത്. അറിവ് നേടാൻ നിരന്തരം പഠിച്ചു കൊണ്ടിരിക്കണം. മികച്ച എഴുത്തുകാരൻ ആരെന്ന് ചോദിച്ചാൽ നിരന്തരം പഠിക്കുന്ന വിദ്യാർത്ഥി എന്നാണ് ഉത്തരം. എന്നും വായിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിക്ക് മാത്രമേ ഭാഷയും ശൈലിയും നവീകരിക്കാൻ കഴിയൂ. ശാസ്ത്ര സാങ്കേതിക വികാസവും അതിന്റെ വളർച്ചയും നമ്മൾ ഫോളോ ചെയ്ത് കൊണ്ടിരിക്കണം. എന്തൊക്കെ ടെക്നോളജി ഡെവലപ്പ് ചെയ്യപ്പെടുന്നുണ്ടോ ആ ടെക്നോളജിയൊക്കെ നമുക്ക് മനസിലാക്കാൻ കഴിയണം. ഇന്നത്തെ കാലത്ത് വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്‌, ട്വിറ്റർ എന്നിവയൊക്കെ കുട്ടികൾ മുതൽ വയോധികർ വരെ ഉപയോഗിക്കുന്നുണ്ട്. അതൊന്നും ഉപയോഗിക്കുന്നില്ല എന്നാണെങ്കിൽ അവർക്ക് കാലത്തോടൊപ്പം സഞ്ചരിക്കാൻ കഴിയില്ല എന്നാണർത്ഥം. 

ചോദ്യം :- രാഷ്ട്രീയം കഥയിലേക്ക് കൊണ്ട് വരുമ്പോൾ വിവാദങ്ങൾക്ക് കാരണമാവാറുണ്ടോ? ഉണ്ടെങ്കിൽ ആ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിക്കാമോ?

ഉത്തരം:- എൻ്റെ കഥകളുടെ അന്തർധാര രാഷ്ട്രീയം തന്നെയാണ്. എന്നാൽ രാഷ്ട്രീയ കഥകൾ എന്ന ലേബൽ ചാർത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. തുടക്കത്തിൽ എഴുതിയ ഒട്ടേറെ കഥകൾ പ്രത്യക്ഷ രാഷ്ട്രീയ ഗണത്തിലുള്ള കഥകളാണ്. എങ്കിലും ആ കഥ വായിക്കുമ്പോൾ, വായനക്കാർക്ക് അത് ഒരു രാഷ്ട്രീയ കഥയാണെന്ന് തോന്നുകയില്ല... അല്ലെങ്കിൽ കഥയിലെ രാഷ്ട്രീയം മനസിലാവണം എന്നില്ല. കാരണം ഞാനത് ആ രീതിയിൽ അല്ല എഴുതുന്നത്... പാലിലെ വെണ്ണ പോലെയാണ് എൻ്റെ കഥകളിലെ രാഷ്ട്രീയം. ഒരു കഥയിലും രാഷ്ട്രീയം മുഴച്ചു നിൽക്കുന്നില്ലെന്ന് സാരം. എൻ്റെ കഥകളിൽ രാഷ്ട്രീയം കണ്ടുവോ എന്ന് വായനക്കാരോട് ചോദിക്കേണ്ട കാര്യമില്ല. രാഷ്ട്രീയക്കണ്ണട വെക്കാതെയും ആ കഥകൾ വായിക്കാം. അത് കൊണ്ടാവാംവലിയ വിവാദങ്ങളിലേക്കൊന്നും വലിച്ചിഴക്കപ്പെട്ടിട്ടില്ല.

ചോദ്യം :- താങ്കളുടെ പുതിയ കൃതികളെ കുറിച്ച് വിശദീകരിക്കാമോ?

ഉത്തരം :- എന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പുസ്തകം ബ്ലോഗെഴുത്തുകളുടെ സമാഹാരമാണ്. 'ഓട്ടപ്പുരയിലെ പ്രജയും ബീഡിക്കമ്പനിയിലെ ജിന്നും' എന്ന പേരിൽ അക്ഷരജാലകം ബുക്സാണ് പുറത്തിറക്കിയത്. തെരഞ്ഞെടുക്കപ്പെട്ട ഓർമ്മക്കുറിപ്പുകളാണ് അതിലുള്ളത്. രണ്ടു ബാലനോവലുകൾ ഈ വർഷം പുറത്തിറങ്ങാനുണ്ട്.

Monday, 17 July 2023

കൈപ്പുറം അബ്ബാസ്

പഴയ തുന്നൽക്കാരൻ; ഇപ്പോൾ നാടറിയുന്ന സർപ്പസ്നേഹി!

പതിനേഴ് വർഷം തുന്നൽക്കാരനായിരുന്ന യുവാവ്ഇപ്പോൾ നാടറിയുന്ന സർപ്പസ്നേഹി.പത്തി വിടർത്തി ചീറ്റുന്ന ഏത് ഉഗ്രവിഷ സർപ്പവും കൈപ്പുറം അബ്ബാസിൻ്റെ ഇരുമ്പു കൊളുത്തിൽ മയങ്ങി കിടക്കും. നിത്യേനയെന്നോണം അബ്ബാസിൻ്റെ സേവനം തേടി നിരവധി ഫോൺ കോൾ എത്തും. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നാണ്വിളി വരുന്നത്. ഉടൻ ഹീറോ ഗ്ലാമർ ബൈക്കിൽ അബ്ബാസ് പുറപ്പെടും. മായാജാലക്കാരൻ കൂടിയായ ഈ പാമ്പുപിടിത്തക്കാരൻ മൂന്ന് പതിറ്റാണ്ടായി സർപ്പ രക്ഷകനാണ്. 

ഉഗ്ര സർപ്പങ്ങളെ തല്ലിക്കൊല്ലുന്ന പതിവ് പഴംകഥയായത് അബ്ബാസിൻ്റെ വരവോടെയാണ്. വീട്ടിലോ, വഴിയിലോ, തൊഴുത്തിലോ, കിണറ്റിലോ എവിടെ പാമ്പിനെ കണ്ടാലും ഒന്ന് വിളിച്ചാൽ കൈപ്പുറം അബ്ബാസ്‌ പാഞ്ഞെത്തും. ഏത് പ്രതികൂല സാഹചര്യമുണ്ടായാലും അബ്ബാസ് കുലുങ്ങില്ല. ഏത് പൊത്തിൽ നിന്നും പാമ്പിനെ തഞ്ചത്തിൽ പുറത്ത് ചാടിക്കും. വാത്സല്യത്തോടെ തൊട്ടുതലോടിയും വാലിൽ തൂക്കിപ്പിടിച്ചും നാട്ടുകാരുടെ സർപ്പ ഭീതി അകറ്റും. ചെറിയ പാമ്പിനെ സ്വന്തം പോക്കറ്റിലിട്ട് നടക്കും. വലിയ സർപ്പങ്ങളെ കുപ്പിയിലോ ചാക്കിലോ കയറ്റും. പിന്നീട്‌ ബൈക്കിൽ വെച്ച് കാട്ടിൽ കൊണ്ടുവിടും. 

മൂന്ന് പതിറ്റാണ്ട് മുമ്പ് അയൽക്കാരി ബീവിതാത്തയുടെ കിണറ്റിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ പച്ച ഈർക്കിലിൽ കുരുക്കിട്ട്‌ പിടിച്ച് കരക്കെത്തിച്ചു കൊണ്ട് തുടങ്ങിയതാണ് ഈ സേവനം.  അന്ന്‌ നാട്ടുകാർ കൈയടിച്ചു പ്രോത്സാഹിപ്പിച്ചപ്പോഴാണ്‌ പാമ്പുപിടിത്തത്തെക്കുറിച്ച്‌ ഗൗരവമായി ആലോചിച്ചത്‌. പിന്നീടൊരിക്കൽ കുന്നംകുളത്ത്‌ നാടോടി സ്‌ത്രീ പാമ്പിനെ കളിപ്പിക്കുന്നതുകണ്ട്‌ പിന്നാലെ കൂടി. പാമ്പുകളെപ്പറ്റി ചോദിച്ചറിഞ്ഞു. സർപ്പശാസ്ത്ര പഠനത്തിൽ അന്ന്ഭാര്യ ജമീലയ്‌ക്കും മകൾ നസ്റീനയ്‌ക്കും എതിർപ്പുണ്ടായിരുന്നെങ്കിലും ഇന്ന്‌ അവരെല്ലാം  കൂടെനിൽക്കുന്നുണ്ട്. 

മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, മലമ്പാമ്പ് ഉൾപ്പെടെ ആയിരക്കണക്കിന്‌ പാമ്പുകളെ ഇതിനകം പിടിച്ചിട്ടുണ്ട്‌. 2013ൽ വനം വകുപ്പിന്റെ  മികച്ച പാമ്പുപിടിത്തക്കാരനുള്ള പുരസ്കാരം നേടി. അപകടഭീഷണി ഉയർത്തുന്ന കടന്നൽ, തേനീച്ച എന്നിവയുടെ കൂടുകൾ നീക്കംചെയ്യുന്നതിലും അബ്ബാസ് മിടുക്കനാണ്‌. മാജിക് പഠിച്ച അബ്ബാസ് 2010ൽ തിരുവേഗപ്പുറ പഞ്ചായത്ത് ഓഫീസ് മുതൽ തൃത്താല കൊപ്പംവരെ കണ്ണുകെട്ടി മോട്ടോർ സൈക്കിൾ ഓടിച്ച്‌ ശ്രദ്ധ നേടിയിരുന്നു. 

Friday, 31 March 2023

നിലാവൊഴുകുന്നു

(അനുഭവക്കുറിപ്പുകൾ)

ഗ്രന്ഥകാരൻ: ഹുസൈൻ തട്ടത്താഴത്ത്.


ഉള്ളുലക്കുന്ന ഓർമ്മകൾക്ക്

നിലാവിൻ്റെ സാന്ത്വനം !


'മാതൃഭൂമി' ബുക്സ് പുറത്തിറക്കിയ ഹുസൈൻ തട്ടത്താഴത്തിൻ്റെ 'നിലാവൊഴുകുന്നു' എന്ന കൃതിയിലൂടെ രണ്ടു തവണ യാത്ര ചെയ്ത ശേഷമാണ് ഞാൻ ഈ കുറിപ്പിടുന്നത്. ഒരേ സമയം വ്യത്യസ്ഥ മേഖലകളിൽ വ്യാപരിക്കുന്നയാളാണ് ഗ്രന്ഥകാരൻ. അതുകൊണ്ടു തന്നെ അനുഭവങ്ങളുടെ പാരാവാരത്തിലൂടെ കൊതുമ്പുവള്ളം തുഴഞ്ഞു പോകുന്ന സാഹസികൻ കൂടിയാണയാൾ. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മന:സാന്നിധ്യമുള്ളതുകൊണ്ട് അനുഭവങ്ങളോട് അടക്കാനാവാത്ത അനുരാഗവുമുണ്ട്. ഓരോ പ്രവാസിയും ഒരേ സമയം ഇരട്ട വ്യക്തിത്വമുള്ള മനുഷ്യരാണ്. നാട്ടിലെ ജീവിതവും പ്രവാസ ജീവിതവും നൂലറ്റ രണ്ടു പട്ടങ്ങളായി വാനിൽ പറന്ന് നടക്കുകയാണ്. 

നാട്ടിൽ പൊതുരംഗത്ത് പ്രവർത്തിക്കുമ്പോൾ ചിലർക്ക് മിത്രമായും മറ്റുള്ളവർക്ക് 'ശത്രു'വായും മാറുന്ന ഹുസൈൻ തട്ടത്താഴത്ത് മണലാരണ്യത്തിലിരുന്നുകൊണ്ട് എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകത്തിൽ 'നിലാവാ'യി തഴുകുന്നത്. ഒരു പച്ചമനുഷ്യൻ്റെ സചേതനമായ അനുഭവമാണ് താളുകളിൽ ഓളം വെട്ടുന്നത്. ഒരു സാഹിത്യകാരനാവണമെന്ന വാശി തീർക്കാൻ ഇറങ്ങിത്തിരിച്ചതല്ല ഈ എഴുത്തുകാരൻ. ഉർവ്വരവും ഊഷരവുമായ അനുഭവങ്ങളുടെ കടൽ നീന്തിക്കയറുന്നവരാരായാലും ഇത്തരമൊരു കൃതി എഴുതിപ്പോകും. താൻ പിന്നിട്ട ബാല്യ കൗമാരങ്ങളിൽ അനുഭവിച്ച ദുരിതകാണ്ഡങ്ങൾ ഒരു വ്യക്തിയുടെ അനുഭവമല്ലാ ഒരു കാലഘട്ടത്തിൻ്റെ ഹൃദയസ്പന്ദനം തന്നെയാണ്. ഉള്ളിൽത്തട്ടിയ അനുഭവങ്ങൾ മണൽക്കാട്ടിലെ ഈന്തപ്പന പോലെ മുളപൊട്ടുമ്പോൾ ഏതൊരാൾക്കും ഉറക്കം നഷ്ടപ്പെടും. അത്തരം രാത്രികളിൽ നിലാവിനെ സാക്ഷിയാക്കി ലളിതമായ ഭാഷയിൽ എഴുതിയ വർത്തമാനമാണ് ഇതിലുള്ളത്. ഒട്ടും കൊട്ടിഗ്ഘോഷിക്കാതെ, നെടുങ്കൻ വാക്കുകൾ തീണ്ടാതെ സാധാരണക്കാരുടെ ഭാഷയാണ്ഈ കുറിപ്പുകളെ സചേതനമാക്കുന്നത്. ജീവിതത്തെ ആദരവോടെ കാണുന്നവരുടെ പക്ഷത്താണ് എന്നും ഗ്രന്ഥകാരൻ.

നാടനായും പരദേശിയായും പകർന്നാട്ടം നടത്തുന്ന മലയാളികളുടെ നാടാണ് കേരളം. ലോകത്തെവിടെയുമുള്ള മനുഷ്യനെ ഒന്നിപ്പിക്കുന്ന വിശ്വ ഭാഷയാണ് ചിരിയും കരച്ചിലും. അത് വിവർത്തനം ചെയ്യേണ്ടതില്ല. പ്രവാസികളുടെ ജീവിതം ആഗോള ഗ്രാമങ്ങളിലാണ് പടർന്ന് പന്തലിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള മനുഷ്യരുമായി സഹവസിക്കുന്നതിനാൽ ഓരോ പ്രവാസിയും വിശ്വപൗരനായി മാറിയിട്ടുണ്ട്. ഉന്നതമായ വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനം തന്നെ അനുഭവമാണല്ലൊ. കൂടെ താമസിക്കുന്നവൻ്റെ കണ്ണിലൂടെ ഹൃദയത്തിലേക്ക് നോക്കുന്ന എഴുത്തുകാരൻ വായിച്ചെടുക്കുന്നത് അപരൻ്റെ ജീവിതമാണ്. 

ഒരേ സമയം തന്റെയും സഹജീവികളുടെയും ജീവിതം കാണാൻ കഴിയുന്നതു കൊണ്ടാണ് ഹൃദ്യമായ രീതിയിൽ അത് എഴുതാൻ കഴിയുന്നത്. ഓരോ കുറിപ്പിലും ഓരോ ജീവിതമുണ്ട്. വേറിട്ടതാണ് ഓരോ ജീവിതവും. കുട്ടിക്കാലത്ത് അനുഭവിച്ച പട്ടിണിയും ദാരിദ്ര്യവുമെല്ലാം വർണ്ണപ്പൊലിമയില്ലാതെ തന്നെ ഹുസൈൻ തുറന്നു പറയുന്നുണ്ട്. സാന്ത്വന പ്രവർത്തകനായി മാറുന്ന സന്ദർഭങ്ങളിലും അതിൻ്റെ ക്രഡിറ്റ് സ്വയം ഏറ്റെടുക്കുന്നുമില്ല. അവമതിപ്പും അവഗണനയും ഏറ്റുവാങ്ങുന്നവനായും, നിസ്സഹായനായും, ഇളിഭ്യനായും, വില്ലനായും, സഹജീവി സ്നേഹിയായും ഒക്കെ ഗ്രന്ഥകാരൻ ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഓരോ കുറിപ്പുകളേയും ഇഴകീറി പറയുന്നത് വായനാ ഭംഗമുണ്ടാക്കും എന്നതിനാൽ അതിലേക്ക് കടക്കുന്നില്ല.

അനുഭവങ്ങളുടെ നിലാവിനെക്കുറിച്ചുള്ള ഈ സങ്കീർത്തനം ഓരോ മലയാളിയും വായിക്കണം. പ്രവാസജീവിതത്തിന്റെ വർത്തമാനകാല യാഥാർത്ഥ്യത്തിലും ആ നിലാവ് പരന്ന് ഒഴുകുകയാണ്. ഗൃഹാതുരതയിലും വർത്തമാനകാല യാഥാർത്ഥ്യത്തിലും ഇറങ്ങിനിന്ന് ഒരേ നിലാവുകൊള്ളാൻ വായനക്കാരെ വിളിക്കുകയാണ് ഈ എഴുത്തുകാരനെന്ന് അവതാരികയിൽ പ്രമുഖ കവി പി.രാമനും സാക്ഷ്യപ്പെടുത്തുന്നു.

അക്ഷരജാലകം ബുക്സ് ആൻ്റ് പബ്ലിക്കേഷൻ ചീഫ് എഡിറ്റർ, ഭാരതപ്പുഴ സംരക്ഷണ സമിതി കോ-ഓഡിനേറ്റർ, ലഹരി വിരുദ്ധ സമിതിയുടെ ജില്ല അധ്യക്ഷൻ, അഴിമതി വിരുദ്ധ കൂട്ടായ്മയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഞാങ്ങാട്ടിരി ചാരിറ്റബിൾ സൊസൈറ്റി ജനറൽ  സെക്രട്ടറി, അഹ്‌ലൻ സ്വെയ്ഹാൻ പ്രസിഡന്റ്‌, അബുദാബി മലയാളി സമാജം പ്രവർത്തകൻ, ഇമറാത്ത് പട്ടാമ്പി കൂട്ടായ്മ മെമ്പർ, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അബു ആദിൽ ഇൻറർനാഷണൽ ഗ്രൂപ്പ്‌ CEO തുടങ്ങിയ രംഗങ്ങളിൽ ഗ്രന്ഥകാരൻ സജീവമാണ്. 

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ ഫെല്ലോഷിപ്പ് അവാർഡ്, ലഹരി വിരുദ്ധ പ്രവർത്തന മികവിന്  എൻ.പി മന്മഥൻ സ്മാരക സംസ്ഥാന പുരസ്‌കാരം, മദർ തെരേസ പുരസ്കാരം, പ്രകൃതിപക്ഷ നിലപാടുകൾക്ക് കേരള കൗമുദി പുരസ്‌കാരം, സ്പോർട്സ് പ്രമോട്ടർ പുരസ്കാരം തുടങ്ങിയ നിരവധി ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അബൂബക്കർ ഹാജിയും ആമിന ഹജ്ജുമ്മയുമാണ് മാതാപിതാക്കൾ.ഭാര്യ: ഷഹറ ബാനു. 

മക്കൾ: ആദിൽ ഹുസൈൻ, ആമിന ഹുസൈൻ, അദ്നാൻ ഹുസൈൻ.

   / ടി.വി.എം അലി /


       

Monday, 27 March 2023

പരിയാനംപറ്റ

യവനികക്കുള്ളിൽ മറഞ്ഞ ഉത്രാട നക്ഷത്രം.


പരിവർത്തനത്തിൻ്റെ പടഹധ്വനിയുമായി അടുക്കളയിൽ നിന്ന് അരങ്ങിൽ എത്തുകയും അരനൂറ്റാണ്ടുകാലം കലാവേദിയിൽ ആടിത്തിമിർക്കുകയും ചെയ്ത പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാട് അരങ്ങ് വിട്ടു മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 

ഗതകാല സ്മരണകൾ ഇരമ്പുന്ന മനസ്സിൻ്റെ കടിഞ്ഞാൺ വെടിഞ്ഞ് വന്യമായ ഏകാന്തതയിലാണ് അദ്ദേഹം അന്ത്യകാലം കഴിച്ചു കൂട്ടിയത്. 1991 ജൂലൈ 20ന് പുലർച്ചെ 5.30നാണ് തിരശീലയില്ലാത്ത ലോകത്തേക്ക് അദ്ദേഹം യാത്രയായത്. കലാകേരളത്തിൽ ഒരു കാലഘട്ടം മുഴുക്കെ കത്തിജ്വലിച്ചു നിന്ന കെടാവിളക്കാണ് അണഞ്ഞത്. പെരിങ്കന്നൂരിലെ പരിയാനംപറ്റ മനയിലെ കിഴക്കേ മുറിയിലെ മരക്കട്ടിൽ ശൂന്യമാണ്.

പുതിയ തലമുറയിൽ പെട്ടവർക്ക് പരിയാനംപറ്റ സുപരിചിതൻ അല്ലായിരിക്കാം. മറക്കുടക്കുള്ളിൽ മഹാനരകത്തിൽ കഴിഞ്ഞിരുന്ന സ്വന്തം സമുദായത്തിലെ അന്തർജ്ജനങ്ങളെ അടുക്കള ചുമരുകൾക്കുള്ളിൽ നിന്ന് അരങ്ങിലെത്തിക്കാൻ അക്ഷീണം പ്രയത്നിച്ച സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളെന്ന നിലയിൽ പരിയാനംപറ്റ ചരിത്രത്തിൻ്റെ സ്വത്തായി മാറിയിട്ടുണ്ട്.

കൊല്ലവർഷം 1086 മകരം 22ന് ഉത്രാടം നാളിലാണ് കുഞ്ചുണ്ണിയുടെ ജനനം. ഇ.എം.എസ് നമ്പൂതിരിപ്പാടിൻ്റെ മൂത്ത സഹോദരി സാവിത്രി അന്തർജ്ജനത്തിൻ്റെയും ചെർപ്പുളശ്ശേരി പരിയാനമ്പറ്റ മനക്കൽ നാരായണൻ നമ്പൂതിരിപ്പാടിൻ്റെയും മകനായി പിറന്ന കുഞ്ചുണ്ണി ചെറുപ്പത്തിൽ തന്നെ കലാപ്രവർത്തനങ്ങളിൽ അതീവ തൽപരനായിരുന്നു. കുട്ടിക്കാലം അമ്മാത്ത് കഴിച്ചുകൂട്ടിയ കുഞ്ചുണ്ണി പഠനത്തിൽ വേണ്ടത്ര ശോഭിച്ചിരുന്നില്ല. ചാത്തനാത്ത് രാമൻനായരുടെ ശിക്ഷണത്തിൽ നിലത്തെഴുത്തും കണക്കും മലയാളവും സ്വായത്തമാക്കിയ കുഞ്ചുണ്ണി ഉപനയനവും സമാവർത്തനവും അച്ഛൻ്റെ കീഴിലാണ് അഭ്യസിച്ചത്. അതുകൊണ്ട് ഓതിക്കൻ കുത്തുള്ളി കൃഷ്ണൻ നമ്പൂതിരിയുടെ ചൂരൽക്കഷായം അസാരം കഴിച്ച കുഞ്ചുണ്ണി, ഇതിൽ നിന്നും രക്ഷപ്പെടാൻ ഇല്ലം വിട്ടോടുകയും പരിചയമുള്ള ഇല്ലങ്ങളിൽ ചെന്ന് പലതരം സൂത്രങ്ങൾ പറഞ്ഞു അവിടങ്ങളിൽ താമസിക്കുകയും പതിവാക്കിയിരുന്നു. 

ഇങ്ങനെയുള്ള പ്രവാസ കാലത്താണ് പ്രശസ്ത മാന്ത്രികനായ പ്രൊഫസർ വാഴക്കുന്നവുമായി പരിചയപ്പെടുന്നത്. ഈ പരിചയം കുഞ്ചുണ്ണിയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. പ്രൊഫസറുടെ അരുമ ശിഷ്യത്വം സമ്പാദിച്ച പരിയാനമ്പറ്റ സഹമാന്ത്രികൻ ആയി പ്രത്യക്ഷപ്പെടാൻ തുടങ്ങി. 

ദുരൂഹതകൾ നിറഞ്ഞ ലോകത്തിൻ്റെ ഒരു കോണിൽ, പൊയ്മുഖമണിഞ്ഞ മനുഷ്യരുടെ നടുവിൽ കുഞ്ചുണ്ണി നമ്പൂതിരി മായാജാലത്തിൻ്റെ മാസ്മരിക പ്രപഞ്ചം തുറന്നുവെച്ചു. അവിശ്വസനീയവും അവിസ്മരണീയമായ നിരവധി മുഹൂർത്തങ്ങൾ കാഴ്ചവെച്ച് മാന്ത്രിക വേദികളിൽ പരിയാനമ്പറ്റ പ്രസിദ്ധനായി. 

മാജിക്കിൻ്റെ മേമ്പൊടിയായി ഏകാഭിനയവും (മോണോ ആക്റ്റ്) നടത്തി അദ്ദേഹം കാണികൾക്ക് ഹരം പകർന്നു. ഏകാഭിനയ രംഗത്ത് ജ്വലിച്ചു നിന്നിരുന്നത് ചിരപരിചിതരായ കഥാപാത്രങ്ങൾ തന്നെയായിരുന്നു എന്നതാണ് ഏറെ രസാവഹം! കുംഭാരനും കുംഭാരത്തിയും കള്ളുകുടിയൻ, പിച്ചക്കാരി, തമിഴ് പേശുന്ന അയ്യർവാൾ, നാട്ടുമ്പുറത്തെ മാപ്പിള തുടങ്ങിയവരെ അനുകരിച്ച് അവതരിപ്പിച്ച ഇനങ്ങൾ ശ്രദ്ധേയമായിരുന്നു. 

കഥാപാത്രത്തോട് അങ്ങേയറ്റം താദാത്മ്യം പ്രാപിക്കാനുള്ള സിദ്ധി പരിയാനംപറ്റയുടെ പ്രകടനങ്ങൾക്ക് കൊഴുപ്പേകിയിരുന്നു. വായ് നിറയെ ചിരിയും തല നിറയെ ചിന്തയും നൽകി കാണികളെ കയ്യിലെടുത്ത മാന്ത്രികനാണ് പിന്നീട് നമ്പൂതിരി സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കൊടുങ്കാറ്റ് ഉയർത്താൻ പടച്ചട്ടയണിഞ്ഞത്.

വി.ടി ഭട്ടതിരിപ്പാട്, ഇ.എം.എസ് നമ്പൂതിരിപ്പാട്, പ്രേംജി തുടങ്ങിയവർ കൊടുങ്കാറ്റിൻ്റെ  അമരക്കാരായിരുന്നു. യോഗക്ഷേമസഭ, യുവജനസംഘം, യാചനായാത്രകൾ, പിക്കറ്റിങ്ങ്, നാടകം എന്നിവയിലെല്ലാം ആകർഷിക്കപ്പെട്ട പരിയാനമ്പറ്റ അതിൻ്റെയെല്ലാം മുന്നണിപ്പടയാളിയായി രംഗത്തുവന്നു.

1929 ഡിസംബർ 24ന് രാത്രി പത്തിന് യോഗക്ഷേമസഭയുടെ ഇരുപത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ച് വി.ടി ഭട്ടതിരിപ്പാടിൻ്റെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം അരങ്ങേറി. പ്രധാനകഥാപാത്രങ്ങളായി പരിയാനമ്പറ്റയും പ്രേംജിയും എം.എസ് നമ്പൂതിരിയും വേഷമിട്ടു. തുടർന്ന് നാടകങ്ങളുടെ വസന്തകാലമായിരുന്നു എന്ന് പറയാം. പരിയാനംപറ്റ എന്ന നടൻ്റെ സർഗ്ഗ വൈഭവം ജ്വലിച്ചു നിന്ന കാലം. 

നിലവിലുണ്ടായിരുന്ന നാടക സങ്കൽപ്പത്തെ തകിടം മറിച്ചുകൊണ്ട് ഒറ്റമുണ്ടുടുത്ത കഥാപാത്രങ്ങൾ അരങ്ങ് കീഴടക്കുകയായിരുന്നു. കാണികളുടെ കൂട്ടത്തിലുള്ള ഒരുത്തൻ എണീറ്റു വന്നു അരങ്ങ് കയ്യടക്കുന്ന പ്രതീതിയാണ് ഉളവാക്കിയത്. നാടകവേദിയിൽ സ്വന്തം സ്വത്വം ദർശിച്ച കാണികൾ ആസ്വാദനത്തിൻ്റെ മാധുര്യം നുണഞ്ഞ് ഹർഷ പുളകിതരായി.

'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിലെ കർക്കിടാം കുന്നത്ത് അച്ഛൻ നമ്പൂതിരി, ഉഴത്രവാര്യർ, ചോമാതിരി, മുത്തശ്ശിയമ്മ എന്നീ നാലു വ്യത്യസ്ത കഥാപാത്രങ്ങളെ ഒരേ വേദിയിൽ തന്നെ അവതരിപ്പിക്കാനുള്ള ആർജ്ജവം പരിയാനമ്പറ്റയുടെ അസാമാന്യ പ്രാഗൽഭ്യം തന്നെയായിരുന്നു. 

1930കളിൽ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങളിൽ എല്ലാം പരിയാനമ്പറ്റ വീറുറ്റ അഭിനയ പാടവം കാഴ്ചവെച്ചിട്ടുണ്ട്. ചെറുകാടിൻ്റെ 'നമ്മളൊന്ന്',  'ജന്മഭൂമി', 'കൃഷിഭൂമി', 'കുട്ടിത്തമ്പുരാൻ', 'തറവാടിത്തം', കെ. ദാമോദരൻ്റെ 'പാട്ടബാക്കി', പ്രേംജിയുടെ 'ഋതുമതി',  എം.ആർ.ബിയുടെ 'മറക്കുടയിലെ മഹാനരകം' തുടങ്ങിയ നാടകങ്ങളിൽ പരിയാനമ്പറ്റ നിറഞ്ഞുനിന്നു. ചെറുകാടിൻ്റെ 'നമ്മളൊന്നി'ലെ അവറാൻ എന്ന കഥാപാത്രത്തിലൂടെ കേരള കർഷകൻ്റെ പൊയ്മുഖം ഇല്ലാത്ത ജീവിതം വരച്ചുകാട്ടുന്നതിൽ പരിയാനംപറ്റ അസാമാന്യമായ അഭിനയ പാടവമാണ് പ്രദർശിപ്പിച്ചത്. 'ഋതുമതി'യിലെ പോറോത്തഫനും ഇയ്യങ്കോട് ശ്രീധരൻ്റെ 'ഒരേ വർഗം ഒരേ മാർഗ'ത്തിലെ അപ്പുണ്ണി നായരും പരിയാനംപറ്റ അനശ്വരമാക്കിയ കഥാപാത്രങ്ങളാണ്. എണ്ണത്തിൽ കുറവാണെങ്കിലും ചലച്ചിത്രരംഗത്തും തൻ്റെ പാദമുദ്ര പതിപ്പിക്കാൻ പരിയാനംപറ്റക്ക് ഭാഗ്യമുണ്ടായി. 'ശ്യാമള ചേച്ചി'യിലെ നമ്പൂതിരിയും, 'ഓളവും തീരവും' എന്ന ചിത്രത്തിലെ മമ്മദ്ക്കയും, 'നഗരമേ നന്ദി'യിലെ റാവുത്തരും പ്രേക്ഷകർക്ക് മറക്കാനാവാത്ത കഥാപാത്രങ്ങളാണ്.

1974ൽ സംഗീത നാടക അക്കാദമി നല്ല നടനുള്ള പ്രഥമ പുരസ്കാരം നൽകി ആദരിച്ചു. 'ഓളവും തീരവും' എന്ന ചിത്രത്തിലെ ഉജ്വലമായ അഭിനയത്തിന് സഹനടനുള്ള ദേശീയ അവാർഡ് ലഭിച്ചെങ്കിലും ശാരീരികവും സാമ്പത്തികവുമായ പരാധീനതകൾ നിമിത്തം അത് സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

പരിയാനമ്പറ്റ ഒരു സകല കലാ വല്ലഭൻ ആയിരുന്നു. ഒരു മൊട്ടിൽ ഒട്ടനവധി വർണ്ണ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പ്രതീതി. സർഗ്ഗ വൈഭവങ്ങളുടെ സമന്വയം എന്നുപറയാം. മേക്കപ്പ്മാൻ എന്ന നിലയിലും അദ്ദേഹത്തെ വെല്ലാൻ  അക്കാലത്ത് ആരും ഇല്ലെന്നായിരുന്നു സ്ഥിതി. കരിക്കട്ടയും അരിപ്പൊടിയും അദ്ദേഹത്തിൻ്റെ  വിരൽത്തുമ്പിൽ മാന്ത്രിക രൂപങ്ങൾ പ്രാപിക്കുന്നത് കണ്ടാൽ ആർക്കും അത്ഭുതം തോന്നുമായിരുന്നു. മായാജാലമല്ലാ യാഥാർത്ഥ്യം തന്നെ എന്ന് ബോധ്യപ്പെടാൻ സമയം പിടിക്കും. 

കർക്കടാംകുന്നത്ത് അച്ഛൻ നമ്പൂതിരിയും, തേതിയും പോറോത്തഫനും കുറുമ്പയും ഇട്ടങ്ങേലിയുമൊക്കെ ജന്മം എടുക്കാൻ നിമിഷങ്ങൾ മതി. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിലെ അർദ്ധനഗ്നകളായ സ്ത്രീകളെ കണ്ട കാണികൾ വിസ്മയത്തിൽ മുഴുകിയിട്ടുണ്ട്. പുരുഷന്മാരെ സ്ത്രീ പരുവത്തിലാക്കാനുള്ള മേക്കപ്പ്മാൻ്റെ മിടുക്കാണ് ഇവിടെ നാം കാണുന്നത്. മേക്കപ്പ് കല ഇന്നത്തെ പോലെ വളർച്ച പ്രാപിക്കാത്ത ഒരു കാലത്താണ് പരിയാനംപറ്റ മേക്കപ്പിൽ അത്ഭുതം കാണിച്ചത് എന്നോർക്കണം. 

ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് ത്യാഗോജ്വലമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. കേളപ്പജി, ടി.ആർ കൃഷ്ണസ്വാമി അയ്യർ തുടങ്ങിയവരുടെ കൂടെ  ഉപ്പുസത്യാഗ്രഹം, വിദേശവസ്ത്ര ബഹിഷ്കരണം, മദ്യവർജ്ജനം, അയിത്തോച്ചാടനം തുടങ്ങിയ സമരങ്ങളിൽ അദ്ദേഹം വീറുറ്റ പോരാളിയായിരുന്നു. സ്വാതന്ത്ര്യാനന്തര കാലത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സഹയാത്രികനായിരുന്നു.

വി.ടി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു എന്നതിൻ്റെ പേരിൽ കുടുംബത്തിൽ ശക്തമായ എതിർപ്പുകളുണ്ടായിരുന്നു. അതിനെ തുടർന്നാണ് ചെർപ്പുളശ്ശേരിയിൽ നിന്ന് തിരുമിറ്റക്കോട് പെരിങ്കന്നൂരിലേക്ക് അദ്ദേഹം താമസം മാറ്റിയത്.  

1936ൽ പെരിങ്കന്നൂരിൽ വച്ച് പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരി ചേവൂർ മനയിലെ ശ്രീദേവിയെ പരിണയിച്ചു. ഈ ദമ്പതികൾക്ക് രണ്ടാൺ മക്കളും രണ്ട് പെണ്മക്കളും ഉണ്ടായി. മൂത്തമകൻ പേപ്പട്ടി വിഷബാധ മൂലം അകാലമരണം സംഭവിച്ചപ്പോൾ പരിയാനമ്പറ്റയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ജീവിത നാടക വേദിയിൽ അദ്ദേഹം അതോടെ തളർന്നുവീണു. പിന്നീട് വർഷങ്ങളോളം അദ്ദേഹം മാനസികവും ശാരീരികവുമായ പരാധീനതകളുടെ പീഡനമേറ്റ്  രോഗാതുരനായി തീർന്നു.

ജീവിത വേദിയിൽ എട്ടു പതിറ്റാണ്ടുകൾ ആടിത്തീർത്ത വേഷങ്ങൾ ഓരോന്നും ഉതിർന്നു വീഴുമ്പോഴും ആ മെലിഞ്ഞ മനുഷ്യൻ വെളുക്കെ ചിരിക്കാൻ ശ്രമിച്ചു. പിന്നീട് സഹധർമ്മിണിയും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കഥകളി നടനായ മകൻ ദിവാകരൻ്റെ സംരക്ഷണയിലാണ് അന്ത്യകാലം കഴിച്ചുകൂട്ടിയത്. ഊർജ്ജസ്വലമാർന്ന ഒരു കാലഘട്ടത്തിൻ്റെ അസ്തമയമാണ് പരിയാനമ്പറ്റയുടെ വേർപ്പാട് അടയാളപ്പെടുത്തിയത്. 

പരിയാനംപറ്റ എല്ലാമായിരുന്നു.  എന്നാൽ ആ മഹാനടനെ നാം വേണ്ടത്ര ഗൗനിക്കുകയുണ്ടായോ? ഒരു നാടക ജന്മം നമ്മുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞ് കാലയവനികക്കുള്ളിലേക്ക് മറഞ്ഞുപോയ അനശ്വര പ്രതിഭയോട് നാം നീതിപുലർത്തിയോ?  ഈ നാടക ദിനത്തിലെങ്കിലും നെഞ്ചിൽ കൈവെച്ച് സ്വയം ചോദിക്കേണ്ടതാണ്.


Wednesday, 8 March 2023

കാവ്യം നരേന്ദ്രം

കുറെക്കാലത്തിന് ശേഷമാണ് കവി (പി.ടി.നരേന്ദ്രമേനോൻ) യേയും കവിപത്നി (സുകുമാരി നരേന്ദ്രമേനോൻ) യേയും കാണുന്നത്. എൻ്റെ ഗ്രാമത്തിലായിരുന്നു ആ കൂടിക്കാഴ്ച.

സകലകലാവല്ലഭനായിരുന്ന കോതയാത്ത് ഭാസ്ക്കരൻനായരുടെ മരണമറിഞ്ഞ് അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കവിയും പത്നിയും. ആൾക്കൂട്ടത്തിനിടയിൽ രണ്ടിടത്തായി ഇരിക്കുന്ന ഇരുവരേയും ഒറ്റമാത്രയിൽ അഭിവാദ്യം ചെയ്ത് പരിചയം പുതുക്കി. മരണാനന്തര ക്രിയ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സംസാരിക്കാൻ സാവകാശം ലഭിച്ചത്.

എഴുത്തുകാരൻ എ.എച്ച് തൃത്താലയുമൊത്ത് ഒറ്റപ്പാലം പാലാട്ട് വീട്ടിൽ വർഷങ്ങൾക്ക് മുമ്പ് ചെന്ന കഥ ഉണർത്തിച്ചപ്പോൾ കവി മാനസം പ്രശോഭിതമായി. സൗഹൃദത്തിൻ്റെ നറുനിലാവ് പരന്നൊഴുകി. അതിനിടയിൽ സുഹൃത്ത് കെ.സി.എസ് കുട്ടി കവിയുടെ അനുവാദത്തോടെ ഫ്ലാഷ് മിന്നിച്ചു.

ഒറ്റപ്പാലത്തെ പ്രമുഖ അഭിഭാഷകൻ, കവി, ഉജ്വലപ്രഭാഷകൻ,  സഹൃദയൻ, ശാസ്ത്രീയ, പരമ്പരാഗത കലകളിൽ അഗാധ പണ്ഡിതൻ, ഹിന്ദുസ്ഥാനി കർണ്ണാടക സംഗീതത്തിൻ്റെ ആരാധകൻ എന്നിങ്ങനെ അറിയപ്പെടുന്ന ബാബുവേട്ടൻ എന്ന നരേന്ദ്രമേനോനേയും കവി പത്നി പ്രമുഖ സംഗീതജ്ഞ സുകുമാരി ചേച്ചിയേയും സ്നേഹപൂർവ്വം 'കഥാലയ'ത്തിലേക്ക് ക്ഷണിച്ചു. 

സമയം സായാഹ്നം. പിറപ്പ് റോഡിൽ ഇരുൾ വീഴുന്നു. തെക്കേ തൊടിയിൽ ചിതയാളുന്നു. കവിയുടെ കൂടെയുള്ളവർ പുറപ്പെടാൻ തിടുക്കപ്പെടുന്നു. പിന്നീടാവാമെന്ന് പറഞ്ഞ് സ്നേഹപൂർവ്വം യാത്രയാവുന്നു. ഈ സൗഹൃദത്തിനും സ്നേഹത്തിനും നന്ദി!

https://youtu.be/iegTajuw_Bw

Saturday, 18 February 2023

ഞാൻ നീലാണ്ടൻ


~~~~~~~~~~~~

ഞാൻ നീലാണ്ടൻ. എനിക്ക് വേണ്ടി ഒരു രാത്രി നിങ്ങൾ മാറ്റി വെച്ചിട്ടുണ്ട്.

എന്നെ ഉറക്കി കിടത്തി നിങ്ങൾ ഉണർന്നിരിക്കുന്ന ദിവസം.മഹാശിവരാത്രി എന്നാണ് നിങ്ങളീ ദിനത്തെ വിശേഷിപ്പിക്കുന്നത്.

അതി പ്രാചീനരുടെ കാലനാണ് ഞാൻ.    ആര്യ സമൂഹം എന്നെ രുദ്രനെന്നു വിളിച്ചു. സൗന്ദര്യവും ഭീകരതയും ഒന്നിച്ചു ചേർന്ന ഒരു ജന്മം. അതുകൊണ്ട് വരദമൂർത്തിയായി.

അഞ്ചു കല്പങ്ങളിലൂടെ കടന്നു പോന്നു. വ്യത്യസ്ത രൂപവും ഭാവവും കൈകൊണ്ടു. ഒന്നാം കല്പത്തിൽ ഞാൻ വെള്ളക്കാരനായിരുന്നു.

രണ്ടാം കല്പത്തിൽ ചൊക ചൊകപ്പൻ സുന്ദരനായ വാമദേവൻ. മൂന്നാമൂഴത്തിലാവട്ടെ ബ്രഹ്മം നിറയുന്ന പീതാംബര തല്പുരുഷൻ. 

നാലിലാവട്ടെ കറു കറുത്ത കാലഹന്താവ്. അഞ്ചിൽ എത്തിയപ്പോൾ വിശ്വം നിറയുന്ന അഘോരകല്പം. അങ്ങനെ പഞ്ചമുഖനായി. പിന്നീട് എത്രയെത്ര പേരുകൾ. 

എല്ലാം ഒന്നിനൊന്നു കേമം. നടരാജനായും കാലപുരുഷനായും ബവനായും ശരവണനായും പശുപതിയായും കപാലിയായും വൃഷദേവനായും സുഖം നൽകുന്ന

ശംഭുവായും ബ്രാഹ്മണരുടെ ഈശനായും ഉഗ്രനായും ഹരനായും മൃഡനായും ശങ്കരനായും അഷ്ടമൂർത്തിയായും

ദക്ഷിണാമൂർത്തിയായും അശനിയായും പ്രിയപ്പെട്ട മഹാദേവനായും നിങ്ങളീ നീലാണ്ടനെ ആരാധിച്ചു.

കയ്യിൽ കട്ടാരയും  തലയോടും കഴുത്തിൽ നാഗഹാരവും അരയിൽ പുലിത്തോലും മാറിൽ ആനത്തോലും

അകമ്പടിക്ക്‌ കുറുനരിയും കാട്ടു മൃഗവും കപാലം കൊണ്ട് ഇരന്നും നടന്നും ഹിമ സാനുക്കളിലൂടെ അലഞ്ഞൊരു ജന്മം. അതിനിടയിൽ എന്തെല്ലാം പ്രശ്നങ്ങൾ. 

രതിയും മൃതിയും താണ്ഡവമാടിയ കല്പാന്തങ്ങൾ. കോപവും താപവും വേട്ടയും രൗദ്രവും മാറി മറിഞ്ഞ നാളുകൾ. ദമരുവിൽ നിന്നുണ്ടായ ഭാഷയും താളവും നിങ്ങൾ സ്വന്തമാക്കി. 

കുംഭ മാസത്തിലെ കറുത്ത പക്ഷ ചതുർദശി നാളിൽ എന്നെ ഉറക്കി നിങ്ങൾ പാട്ടും കൂത്തുമായി രസിക്കുന്നു. ഞാനോ പ്രണയത്തിന്റെ കാളകൂടരസം ഭുജിച്ചു നീലാണ്ടനായി ശക്തിയെ കാത്തിരിക്കുന്നു.


/ടി.വി.എം.അലി/

Friday, 10 February 2023

സിനിമ / ഇരട്ട

രോഹിത്തിൻ്റെ സിനിമാസ്വപ്നങ്ങൾ പൂവണിഞ്ഞു.

രോഹിത് എം.ജി കൃഷ്ണൻ മലയാള സിനിമയുടെ പ്രതീക്ഷയാണ്. അത് അരക്കിട്ടുറപ്പിക്കുന്ന സിനിമയാണ് 'ഇരട്ട'. ചെറുപ്പം മുതൽ സിനിമ മനസ്സിലിട്ട് നടക്കുകയും ഹൃസ്വചിത്രങ്ങളിലൂടെ അത് തെളിയിക്കുകയും ചെയ്ത രോഹിതിൻ്റെ 'ഇരട്ട' കാണാൻ രണ്ടാം വാരത്തിലും തിരക്കുണ്ട്.

എൻജിനീയറിങ് പഠിക്കുകയും ഒറ്റപ്പാലത്ത് തപാൽ വകുപ്പിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുകയും ചെയ്യുന്ന രോഹിത് ആരവങ്ങളില്ലാതെയാണ് 'ഇരട്ട 'തിയേറ്ററുകളിൽ എത്തിച്ചത്.

എഞ്ചിനീയറിങ്ങ് കഴിഞ്ഞത് മുതൽ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന രോഹിത്, 2014ൽ തപാൽ വകുപ്പിൽ ജോലിക്ക് കയറിയതിനു ശേഷം സിനിമയെ കുറിച്ച് പഠനം തുടങ്ങിയിരുന്നു. അങ്ങനെ 2015 മുതൽ ഷോർട് ഫിലിം സാധ്യതകൾ പരീക്ഷിച്ചു. ആ സമയം മുതൽ തിരക്കഥകൾ എഴുതി പലരെയും സമീപിച്ചു. 

2017ലാണ് 'ഇരട്ട'യുടെ ആദ്യത്തെ ഡ്രാഫ്റ്റ് എഴുതിയത്. പലരോടും കഥ പറഞ്ഞു പറഞ്ഞു മടുത്തെങ്കിലും 2022ൽ ആ സ്വപ്നം പൂവണിഞ്ഞു.

'ഇരട്ട'യായി ജോജു ജോർജാണ് സ്ക്രീനിൽ നിറഞ്ഞാടുന്നത്. ഒരു മികച്ച കുറ്റാന്വേഷണ കഥയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. ഗൗരവമേറിയ കഥാപശ്ചാത്തലമാണ് 'ഇരട്ട' കൈകാര്യം ചെയ്യുന്നത്. 

പോലീസ് സേനയിൽ നിരവധി ക്രിമിനൽ പശ്ചാത്തലമുള്ളവർ പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ തന്നെ അംഗീകരിച്ച കാര്യമാണ്. അത്തരമാളുകൾ ഒരു സ്റ്റേഷനിൽ ഒന്നിച്ചാൽ സ്ഥിതിയെന്താകുമെന്ന് പറയേണ്ടതില്ലല്ലൊ. ഏതാനും കുട്ടികളുടെ പന്തുകളിയിൽ നിന്ന് തുടങ്ങുന്ന സിനിമ വാഗമൺ പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന ഒരു ഭവന സമർപ്പണ ചടങ്ങിൻ്റെ ഒരുക്കങ്ങളിലേക്കും തുടർന്ന് ഉയർന്നു കേൾക്കുന്ന മൂന്ന് വെടിയൊച്ചകളിലേക്കും ഒരു പൊലീസുകാരന്റെ ദാരുണ മരണത്തിലേക്കും തുടർന്ന് ഉണ്ടാകുന്ന അന്വേഷണത്തിലേക്കും അതിൻ്റെ ട്വിസ്റ്റുകളിലേക്കും പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നത് ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ്. 

പോലീസ് സ്റ്റേഷൻ്റെ അങ്കണത്തിൽ നാട്ടുകാരുണ്ട്. മാധ്യമ പ്രവർത്തകരുണ്ട്. ഉന്നത പോലീസുദ്യോഗസ്ഥരുണ്ട്. ഉദ്ഘാടനത്തിനെത്തുന്ന മന്ത്രിയെ വരവേൽക്കാൻ തിടുക്കത്തിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. അതിനിടയിൽ പട്ടാപ്പകൽ, സർവീസ് റിവോൾവറിൽ നിന്നുള്ള മൂന്ന് വെടിയൊച്ചകളും മരണവും, നാടിനെ ഞെട്ടിക്കുന്നു. പ്രതികളെന്ന് സംശയിക്കപ്പെടുന്ന മൂന്നു പൊലീസുകാരെ ചോദ്യം ചെയ്യാൻ എസ്.പിയും ഡി.വൈ.എസ്.പിയും ഒടുവിൽ മന്ത്രിയും എത്തുന്നു. 

മരണം പൊലീസ് സ്റ്റേഷനിൽ വച്ചു സംഭവിച്ചതുകൊണ്ടു തന്നെ കേസ് എത്രയും പെട്ടെന്ന് തെളിയിക്കണമെന്ന സമ്മർദ്ദം ശക്തമാവുകയും മന്ത്രി തന്നെ ഇടപെടുകയും ചെയ്യുന്നു. ആരാകും കൊലയാളി? എന്തിനാകും സ്റ്റേഷനിൽ വച്ചു തന്നെ കൊലപാതകം നടത്തിയത്? ഈ ചോദ്യങ്ങളിലൂടെ ഉദ്വേഗജനകമായൊരു കഥ പറയുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ രോഹിത്.

പ്രമോദ്, വിനോദ് എന്നീ ഇരട്ട സഹോദരന്മാരായ പൊലീസുകാരിൽവിനോദാണ് കൊല്ലപ്പെടുന്നത്. അവരുടെ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും കൂടെയാണ് കഥ സഞ്ചരിക്കുന്നത്. സംശയമുനയിൽ നിൽക്കുന്ന മൂന്ന് പോലീസുകാരെ ചോദ്യം ചെയ്യുന്നതിൻ്റെ ഭാഗമായി അവർ പറയുന്ന പിൻ കഥകളാണ് സിനിമയെ നാടകീയ തലത്തിലേക്ക് കൊണ്ടുപോകുന്നത്. സഹോദരനായ ഡി.വൈ.എസ്.പി പ്രമോദിനെപ്പോലും സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നതാണ് മരിച്ച വിനോദിന്റെ പങ്കാളി പറയുന്ന കഥ. ഇരട്ട സഹോദരങ്ങളുടെ മുൻകാല ജീവിതവും അവരുടെ സുഹൃത്തുക്കളിൽ നിന്നുള്ള ഓർമകളുമൊക്കെ ചിത്രത്തിൽ പിൻ കഥകളായി വന്നുപോകുന്നുണ്ട്. അതുകൊണ്ടു തന്നെ സ്ഥിരം ക്രൈം സ്റ്റോറിയുടെ പതിവുചേരുവകളൊന്നും 'ഇരട്ട'യെ തീണ്ടിയിട്ടില്ല. 

സ്വഭാവം കൊണ്ട് വിഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന പോലീസ് സഹോദരന്മാരാണ് ജോജു ജോർജ് അവതരിപ്പിക്കുന്ന പ്രമോദ്, വിനോദ് എന്നിവർ. പോലീസ് കുപ്പായമിട്ട താന്തോന്നിയാണ് ഇതിൽ എ.എസ്.ഐ വിനോദ് കുമാർ. എന്നാൽ ഡി.വൈ.എസ്.പി പ്രമോദിന്റെ ജീവിതവും ഇഴ പൊട്ടിയ തറിയാണ്.

തീരെ അപ്രധാനമെന്ന് തോന്നിപ്പിക്കുന്ന ചില സീനുകളാണ് കഥാഗതിയെ ആകെ മാറ്റിമറിക്കുന്നത്. സിനിമയിലെ പാട്ടിനു പോലും കഥയെ മാറ്റിമറിക്കാൻ ശക്തിയുണ്ട്. അതുകൊണ്ടു തന്നെ ഓരോ സീനിനും മൗലികതയുണ്ട്.  പ്രമേയത്തെ അതിന്റെ ആഴത്തിലൂന്നി അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തിരക്കഥയുടെ ഒഴുക്കിനെ ഒട്ടും ബാധിക്കാതെയും ഇഴച്ചിൽ അനുഭവപ്പെടാതെയുമാണ് സിനിമ മുന്നോട്ട് പോകുന്നത്. 

എ.എസ്.ഐ വിനോദിൻ്റെ മരണത്തിന് ഉത്തരവാദി ആരെന്നുള്ള പ്രേക്ഷകരിലെ സംശയം അവസാന നിമിഷം വരെ നിലനിർത്തിക്കൊണ്ടുപോകുവാനും തിരക്കഥയ്ക്കു കഴിഞ്ഞു. സഹപ്രവർത്തകരെ മാത്രമല്ലാ ലോക്കപ്പ് പ്രതിയേയും ഇരട്ട സഹോദരനേയും വരെ സംശയമുനയിൽ നിർത്തിയാണ് സിനിമ ക്ലൈമാക്സിലെത്തുന്നത്.

ഒടുവിൽ അസാധാരണവും ഊഹിക്കാൻ പറ്റാത്തൊരു ക്ലൈമാക്സുമാണ് ഇരട്ടയെ വേറിട്ടതാക്കുന്നത്. മലയാള സിനിമയിൽ ഇന്നുവരെ കണ്ടിട്ടില്ലാത്തൊരു ഇരട്ട ക്ലൈമാക്സ്, മാത്രമല്ല ഈ ‘ഇരട്ട ക്ലൈമാക്സ്’ കാണുന്നവരുടെ ഉള്ളുലയ്ക്കുകയും നടുക്കമുണ്ടാക്കുകയും ചെയ്യും. 

ഇരട്ടയായുള്ള ജോജു ജോർജിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ് സിനിമയുടെ കരുത്ത്. കഥാപാത്രങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള അഭിനയമാണ് ജോജുവിന്റേത്. ശാന്തതയും സഹാനുഭൂതിയും നിസ്സഹായതയും  നിരാശയും ഒരേപോലെ പ്രകടിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ കയ്യടക്കത്തോടെ ജോജു അവതരിപ്പിച്ചിരിക്കുന്നു.

ഡി.വൈ.എസ്.പി പ്രമോദ് കുമാർ, ഇയാളുടെ ഇരട്ടസഹോദരൻ എ.എസ്.ഐ വിനോദ് കുമാർ എന്നിവരുടെ ശിഥിലമായ ബാല്യകാലവും തൊഴിൽ പരമായ ഈഗോയുമെല്ലാം ഇരട്ട വ്യക്തിത്വത്തോടെ ജോജു കാഴ്ചവെച്ചിട്ടുണ്ട്.  

ഒന്നോ രണ്ടോ സീനുകളിൽ വന്നു പോകുന്നവർ പോലും കഥാഗതിയെ മാറ്റിമറിക്കാൻ കെല്പുള്ള കഥാപാത്രങ്ങളാണ്. പാസ്റ്ററായി എത്തിയ ജിത്തു അഷ്റഫിന്റെ അഭിനയം എടുത്തുപറയാതെ വയ്യ. അഞ്ജലി, സാബു മോൻ, ശ്രീകാന്ത് മുരളി, മനോജ്, ശ്രിന്ദ, ഷെബിൻ ബെൻസൺ, ആര്യ സലീം, ശ്രീജ, ശ്രുതി ജയൻ തുടങ്ങി ഒരുപാട് നടീനടന്മാരുണ്ട് സിനിമയിൽ.

തഴക്കം ചെന്നൊരു സംവിധായകന്റെ കയ്യടക്കമാണ് നവാഗതനായ രോഹിത്തിൽ കാണാനാകുക. തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു പ്രമേയമല്ല ഇരട്ടയുടേത്. ഒരു മാന്ത്രികൻ്റെ കയ്യടക്കത്തോടെ പുറത്തെടുക്കുന്ന ഓരോ പിൻകഥകൾക്കും ജീവനുണ്ട്. 

മനു ആന്റണിയുടെ എഡിറ്റിങ്, വിജയ്‌യുടെ ഛായാഗ്രഹണം, ജേക്സ് ബിജോയുടെ സംഗീതം ഇതെല്ലാം ഇഴുകിചേർന്ന് ചിത്രത്തിൽ ഒഴുകുന്നത് കാണാം. മാർട്ടിൻ പ്രക്കാട്ട് എന്ന നിർമാതാവിനോടൊപ്പമുള്ള അരങ്ങേറ്റം സംവിധായകൻ രോഹിത് ​ഗംഭീരമാക്കിയിട്ടുണ്ട്. നായാട്ട് എന്ന ചിത്രത്തിന് ശേഷം മനസിനെ വേട്ടയാടുന്ന തരത്തിൽ ഒരു മികച്ച ചിത്രം മലയാളസിനിമയ്ക്ക് നൽകിയതിൽ മാർട്ടിൻ പ്രക്കാട്ടിനും ജോജു ജോർജിനും അഭിമാനിക്കാം.

പെരിന്തൽമണ്ണ ആലിപറമ്പ് സ്വദേശിയാണ് സംവിധായകൻ രോഹിത്. അമ്മയും ഭാര്യ രോഹിണിയും മകനും രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമടങ്ങുന്നതാണ് രോഹിതിന്റെ കുടുംബം. 

Thursday, 9 February 2023

മായാത്ത സർഗപ്രസാദം

അഡ്വ.ടി.എ പ്രസാദ്: മായാത്ത സർഗപ്രസാദം.


പൊതുപ്രവർത്തകൻ, രാഷ്ട്രീയ നേതാവ്, ജനപ്രതിനിധി, തദ്ദേശഭരണസാരഥി, അഭിഭാഷകൻ, സഹൃദയവേദിയുടെ അമരക്കാരൻ, കലാഹൃദയൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന അഡ്വ.ടി.എ പ്രസാദിനെ സ്മരിക്കുമ്പോൾ, ഏത് കോണിൽ നിന്ന് വീക്ഷിക്കണം എന്ന ആശയക്കുഴപ്പം ഏറെ നാളായി എന്നിലുണ്ട്. 


ഒരു പ്രാദേശിക മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ വർഷങ്ങളോളം അദ്ദേഹവുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചിരുന്നെങ്കിലും, ആത്മബന്ധം അരക്കിട്ടുറപ്പിച്ചത് ഞങ്ങൾ ഒരുമിച്ച് നടത്തിയ രണ്ട് യാത്രകളിലാണ്. 


2014 ഡിസംബറിൽ ദൽഹിയിലേക്കായിരുന്നു ആദ്യയാത്ര. ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ.അംബേദ്ക്കർ എൻഡോവ്മെൻ്റ് നാഷണൽ അവാർഡ് സ്വീകരിക്കുന്നതിനായിരുന്നു ഞങ്ങളുടെ യാത്ര. 


മികച്ച രാഷ്ട്രീയ പ്രവർത്തകനുള്ള അക്കാദമിയുടെ അംഗീകാരമാണ് അഡ്വ.പ്രസാദിനെ തേടിയെത്തിയത്.

മാധ്യമരംഗത്തും സാഹിത്യ മേഖലയിലും നൽകിയ സംഭാവനകളെ മാനിച്ചു കൊണ്ടുള്ള പുരസ്‌കാരമാണ് എനിക്ക് ലഭിച്ചത്. ഞങ്ങളോടൊപ്പം കൃഷി ഓഫീസറും കവിയുമായ മാട്ടായ രവീന്ദ്രൻ (അദ്ദേഹവും ഇന്നില്ല), ടെലിഫിലിം സംവിധായകൻ ബാലാജി നാഗലശ്ശേരി, ജൈവ കർഷകൻ ബിജു കവളപ്പാറ തുടങ്ങിയവരും എൻ്റെ കുടുംബാംഗങ്ങളുമുണ്ട്.


ഷൊർണൂരിൽ നിന്ന് ട്രെയിൻ കയറിയതു മുതൽ ഒരേ ബോഗിയിൽ ഞങ്ങളെല്ലാവരും ഒരു വീട്ടുകാരായി. മാട്ടായ രവീന്ദ്രൻ്റെ കവിതാലാപനം, ബാലാജിയുടെ രസികൻ സിനിമാക്കഥകൾ, അഡ്വ.പ്രസാദിൻ്റെ രാഷ്ട്രീയ ചർച്ചകൾ എന്നിങ്ങനെ രസകരമായിരുന്നു തീവണ്ടി മുറിയിലെ യാത്രാ ദിനങ്ങൾ.


2014 ഡിസം.13 നായിരുന്നു 

അവാർഡ്ദാന മഹാസമ്മേളനം. 

ഭരണഘടനാ ശില്പി ഡോ.അംബേദ്ക്കറെ അനുസ്മരിച്ചുകൊണ്ട് തുടങ്ങിയ സമ്മേളനം കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാൻ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ പ്രമുഖരുടെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തിയാണ് ഞങ്ങൾ അംബേദ്ക്കർ എൻഡോവ്മെൻ്റ് അവാർഡുകൾ സ്വീകരിച്ചത്. 


പിറ്റേന്ന് പ്രത്യേകം ചാർട്ട് ചെയ്ത ടൂറിസ്റ്റ് ബസ്സിൽ ഞങ്ങൾ താജ്മഹൽ സന്ദർശിക്കാൻ പുറപ്പെട്ടു. ദൽഹി - ആഗ്ര ദേശീയ ഹൈവേയിലൂടെയുള്ള യാത്ര കാവ്യാത്മകമായിരുന്നു. രാവിലെ പുറപ്പെട്ട സംഘം ഉച്ചയോടെയാണ് താജ് മഹലിൽ എത്തിയത്. ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് നിലനിൽക്കുന്ന താജിൻ്റെ വെണ്ണപ്പാളികൾ മുഴുവൻ കണ്ടശേഷമാണ് ഞങ്ങൾ തിരിച്ചിറങ്ങിയത്. 


ദെൽഹിയിലെ ദിനരാത്രങ്ങൾ തണുപ്പേറിയതാണെങ്കിലും സൗഹൃദത്തിൻ്റെ ഊഷ്മളത തീവ്രമായിരുന്നു. അഡ്വ.പ്രസാദിന് 

ഷുഗർ ഉണ്ടായിരുന്നതിനാൽ ഭക്ഷണ നിയന്ത്രണവും ഇൻസുലിൻ കുത്തിവെപ്പും മുറപോലെ നടന്നു.

നാട്ടിലേക്കുള്ള തിരിച്ചു വരവും മറക്കാനാവാത്ത അനുഭവമായിരുന്നു.

ഞങ്ങളുടെ റിസർവേഷൻ കോച്ചിൽ ഇരച്ചുകയറിയ ഉത്തരേന്ത്യൻ യാത്രക്കാരുമായും തീവണ്ടിയിലെ  കച്ചവടക്കാരുമായും ചങ്ങാത്തം സ്ഥാപിച്ച്, ദേശീയോദ്ഗ്രഥനത്തിൻ്റെ സന്ദേശം ഉദ്ഘോഷിച്ചു കൊണ്ടാണ് ഞങ്ങൾ യാത്ര പൂർത്തിയാക്കിയത്. ഇതിന് പ്രേരകമായത് അഡ്വ.പ്രസാദിൻ്റെ ഹൃദയ വിശാലത തന്നെയായിരുന്നു.


2015 ഏപ്രിലിൽ മൂന്നാറിലേക്കായിരുന്നു രണ്ടാമത്തെ യാത്ര. ഡോ.അംബേദ്ക്കർ

അനുസ്മരണ സദസ്സിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതിനെ തുടർന്നാണ് ഞങ്ങൾ കുടുംബ സമേതം യാത്രതിരിച്ചത്. അഡ്വ.പ്രസാദിനോടൊപ്പം സഹധർമ്മിണി ഡോ.സുഷമയും മകനും

ഞങ്ങളുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. മഞ്ഞു പെയ്യുന്ന മൂന്നാറിൽ ഞങ്ങൾ എത്തിയപ്പോൾ കനത്ത കാറ്റും മഴയുമാണ് വരവേറ്റത്.

മൂന്നാർ ടൗൺ ഹാളിൽ നടന്ന ഡോ.അംബേദ്ക്കർ അനുസ്മരണ പരിപാടി തീരുന്നതുവരെയും മഴ തുടർന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് എത്തിയ നൂറുകണക്കിന് പുരസ്കാര ജേതാക്കൾ പ്രസ്തുത സദസ്സിൽ ഉണ്ടായിരുന്നു.


അനുസ്മരണ സദസ്സിൽ ഞങ്ങൾക്ക് സ്വീകരണവുമൊരുക്കിയിരുന്നു. തമിഴ്നാട്ടിൽ നിന്ന് എത്തിയ നേതാക്കളും കേരളത്തിലെ ജനപ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിന് പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പൊന്നാടയും മൊമെൻ്റോയും ഏറ്റുവാങ്ങിയ ഞങ്ങൾ ഉച്ചഭക്ഷണത്തിന് ശേഷം രാജമല സന്ദർശിച്ചു. ആ യാത്രയും അവിസ്മരണീയനുഭൂതിയാണ് പകർന്നത്. രാജമലയുടെ ചെരിവുകളും മലമടക്കുകളും നടന്നു കയറിയതും വരയാടുകളെ കണ്ടുമുട്ടിയതും അട്ട കടിച്ചതും ഓർമ്മയിൽ നിന്ന് ഇന്നും മറഞ്ഞിട്ടില്ല.


പിന്നീട് 2015 ഡിസംബർ 13ന് ഞങ്ങൾ ചാത്തനൂരിൽ വീണ്ടും ഒത്തുകൂടി. മാട്ടായ രവീന്ദ്രൻ്റെ ഗൃഹാങ്കണത്തിലാണ് 'സർഗ പ്രസാദം' എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചത്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഡ്വ.ടി.എ പ്രസാദിനെ അനുമോദിക്കുന്നതിനും അംബേദ്‌കർ വിചാരവേദി എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിക്കാനും ലക്ഷ്യമിട്ടാണ് സർഗപ്രസാദം സംഘടിപ്പിച്ചത്. 


നാടക നടൻ വിജയൻ ചാത്തന്നൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രന്ഥകാരനും വിവർത്തകനുമായ പി.വി. ആൽബി ഉദ്ഘാടനം ചെയ്തു. തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.എ. പ്രസാദ്, നാഷണൽ വുഷു ചാമ്പ്യൻഷിപ്പിൽ  ജേതാക്കളായ ക്രിസ്റ്റിന സാലി ജോസ്, എസ്. വന്ദന എന്നിവരെ  ചടങ്ങിൽ അനുമോദിച്ചു. മാട്ടായ രവീന്ദ്രൻ, കലാമണ്ഡലം ചന്ദ്രൻ, ബിജു കവളപ്പാറ, ബാലാജി നാഗലശ്ശേരി, വാസുദേവൻ തച്ചോത്ത്, വാവനൂർ രാഘവൻ, കലാമണ്ഡലം വാസുദേവൻ, ഗോപിനാഥ് പാലഞ്ചേരി, ടി. ചന്ദ്രൻ തച്ചോത്ത്, കെ. ഉണ്ണികൃഷ്ണൻ, ശിവരാമൻ, സത്യൻ, കെ. വിജയലക്ഷ്മി, രാധാരവീന്ദ്രൻ, 

കെ.കെ. പരമേശ്വരൻ, ഡോ. വൈഖരി, 

മുഹമ്മദുണ്ണി ഹാജി, കെ. കരുണാകരനുണ്ണി, യൂനസ്, ഷഹീർ എന്നിവരോടൊപ്പം ഞാനും കുടുംബവും സർഗപ്രസാദത്തിൽ പങ്കെടുത്തു. അഡ്വ.ടി.എ. പ്രസാദ് (ചെയർമാൻ), 

ടി.ചന്ദ്രൻ (കണ്‍) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു. അംബേദ്‌കർ പഠന കേന്ദ്രവും, റഫറൻസ് ലൈബ്രറിയും സ്ഥാപിക്കുക, സെമിനാറുകളും സിംപോസിയങ്ങളും സംഘടിപ്പിക്കുക, വിവിധ തുറകളിൽ മികച്ച സേവനം നടത്തുന്നവരെ ആദരിക്കുക തുടങ്ങിയ പരിപാടികളാണ് അംബേദ്ക്കർ വിചാര വേദി ലക്ഷ്യമിട്ടതെങ്കിലും, അഡ്വ.പ്രസാദിൻ്റെ ആകസ്മിക വിയോഗം മൂലം അതിന് തുടർച്ച ഉണ്ടായില്ല. 


ഒരേ സമയം വ്യത്യസ്ഥ മേഖലകളിൽ നിറഞ്ഞാടിയ ഒരാൾ പൊടുന്നനെ ഇല്ലാതാവുമ്പോൾ ഉണ്ടാവുന്ന ശൂന്യത,

അദ്ദേഹത്തിൻ്റെ കുടുംബത്തിൽ മാത്രമല്ലാ സമൂഹത്തിലാകെയും

പ്രതിഫലിക്കും. അത് മറികടന്ന് മുന്നോട്ട് പോകാൻ അതിജീവന വഴികൾ തേടേണ്ടി വരും. അഡ്വ.പ്രസാദിൻ്റെ പാവന സ്മരണകൾ ജ്വലിക്കുന്ന ഈ സ്മരണിക അതിനൊരു തുടക്കമാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം

ദീപ്തസ്മരണകൾക്ക് മുന്നിൽ

പ്രണാമമർപ്പിക്കുകയും ചെയ്യുന്നു.


ടി.വി.എം അലി.

Wednesday, 4 January 2023

സരസ്വതി ഇൻസ്റ്റിറ്റ്യൂട്ട്

പട്ടാമ്പി സരസ്വതി ഇൻസ്റ്റിറ്റ്യൂട്ടിൽ നാൽപ്പത് വർഷം മുമ്പ് ഞാൻ ടൈപ്പും ഷോർട്ട് ഹാൻറും പഠിച്ചിരുന്നു.

1980കളിലെ ഓർമ്മകളാണ്. അക്കാലത്ത് പത്ത് കഴിഞ്ഞാൽ മിക്കവരുടേയും ഉന്നത വിദ്യാഭ്യാസം ടൈപ്പിങ്ങാണ്. മദിരാശിയിലോ ബോംബെയിലോ പോയാൽ ഏറെ തൊഴിൽ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് ആൺകുട്ടികളും പെൺകുട്ടികളും ടൈപ്പ് പഠിക്കാൻ നല്ല പോലെ ഉത്സാഹിച്ചിരുന്നു. അവർക്കെല്ലാം ആശ്രയം സരസ്വതി ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു.

ഏഴ് പതിറ്റാണ്ടു മുമ്പ് പട്ടാമ്പി ടൗണിൽ, വീരമണി ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിൻ്റെ മുൻവശത്തുള്ള കെട്ടിടത്തിലാണ് മാരാർ മാഷ്ടെ പ്രസ്തുത സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇടുങ്ങിയ ഗോവണി കയറി ചെന്നാൽ രണ്ടു മുറികളിൽ നിന്ന് ഹാൽഡയുടേയും റെമിങ്ങ്ടൻ്റെയും തായമ്പക കേൾക്കാം.

പകൽ സമയങ്ങളിൽ പഠിതാക്കളുടെ തിരക്ക് പതിവാണ്. തൊഴിൽ തേടി തമിഴ്നാട്ടിൽ പോയ ഞാൻ അവിടെ നിന്നാണ് ടൈപ്പും പിറ്റ്മാൻ ഷോർട്ട് ഹാൻറും ആദ്യം അഭ്യസിച്ചത്. കോവൈയിലെ നാഷണൽ കോളേജ് ഓഫ് കൊമേഴ്സിലായിരുന്നു കന്നിക്കളരി. മദിരാശി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെനോഗ്രാഫേഴ്സ് ഗിൽഡ് നടത്തിയ ടൈപ്പ് റൈറ്റിങ്ങ് പരീക്ഷയിൽ ഒന്നാം ക്ലാസ് നേടിയെങ്കിലും, കേരളത്തിൽ ആ സർടിഫിക്കറ്റിന് വിലയില്ലായിരുന്നു. അതുകൊണ്ട് നാട്ടിൽ തിരിച്ചെത്തി കെ.ജി.ടി.ഇ പരീക്ഷയെഴുതാൻ തീരുമാനിച്ചു. അങ്ങനെയാണ് മാരാർ മാഷ്ടെ മഹനീയ സ്ഥാപനത്തിൽ ചേർന്നത്. കേരള സർക്കാരിൻ്റെ പരീക്ഷ പാസായെങ്കിലും ഇവിടെ ജോലി സാധ്യത വിരളമായിരുന്നു. 

അങ്ങനെയിരിക്കെ 1982ൽ തപാൽ വകുപ്പ് (എക്സ്ട്രാ ഡിപ്പാർട്ട്മെൻ്റ്) നടത്തിയ പോസ്റ്റ്മേൻ പരീക്ഷയിൽ ഞാനും പങ്കെടുത്തു. കൂടെ 10-15 ഉദ്യോഗാർത്ഥികളുണ്ടായിരുന്നു. പലരും അധിക യോഗ്യതയുള്ളവരായിരുന്നെങ്കിലും എഴുത്തുപരീക്ഷയിൽ മിക്കവരുടേയും കൈയിടറി. ഇംഗ്ലീഷിലും മലയാളത്തിലും നടത്തിയ ഡിറ്റേഷനിൽ എനിക്ക് നന്നായി പെർഫോം ചെയ്യാൻ സാധിച്ചതിൻ്റെ രഹസ്യം ടൈപ്പും ഷോർട്ട് ഹാൻ്റ് പഠനവുമായിരുന്നു എന്നതാണ് വാസ്തവം. 1982 ജൂൺ 26ന് ഞാൻ ജോലിയിൽ പ്രവേശിച്ചു. ( 2024 ജൂണിൽ പടിയിറങ്ങും).

ഇരുപത് വർഷം മുമ്പ് സരസ്വതി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സ്ഥാപകൻ മാരാർ മാഷ് മരണപ്പെട്ടു. നാൽപ്പത് വർഷം മുമ്പത്തെ പൂർവ്വ വിദ്യാർത്ഥി ബന്ധം ഇപ്പോഴും തുടരുന്നുണ്ട്. ഇപ്പോൾ സ്ഥാപനം നടത്തുന്ന വിജയൻ മാരാർ മാഷ്ടെ ആരോഗ്യസ്ഥിതി ആരാഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം ഫോൺ ചെയ്തപ്പോഴാണ് പുതുവർഷത്തെ വരവേറ്റുകൊണ്ട് ചെറിയൊരു ആഘോഷമുണ്ടെന്ന് പറഞ്ഞത്. പൂനെയിലെ VAMNICOM ൽ അസി.പ്രൊഫസർ ആയിരുന്ന ശ്രീ.കെ.സി.എസ് കുട്ടിയും സരസ്വതി ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഞങ്ങൾ ഇരുവരും പട്ടാമ്പി പള്ളിപ്പുറം റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ എത്തിപ്പെടുകയും ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു.

ടി.വി.എം അലി