Friday, 20 May 2016

സ്ഥാനാർഥിയുടെ ചിരി


കുഞ്ഞനന്ദൻ ചിന്തയിലാണ്. എത്ര ആലോചിച്ചിട്ടും സംഗതി പിടി കിട്ടുന്നില്ല. 
എവിടെയാണ് പിഴവ് പറ്റിയത്. കുഴിമാടം മണ്ഡലത്തിൽ പത്രിക നൽകുമ്പോൾ എന്തെല്ലാം മോഹങ്ങളായിരുന്നുവെന്നോ? കല്ലുവെട്ടാൻ പുരക്കൽ കുഞ്ഞനന്ദൻ എന്ന കെ.പി. കുഞ്ഞൻ നൂറു വാഹനങ്ങളുടെ അകമ്പടിയോടെയാണ് വരണാധികാരി മുമ്പാകെ എത്തിയത്. തള്ളാതിരിക്കാൻ മൂന്നു സെറ്റ് പത്രികയും അനുയായികൾ കരുതിയിരുന്നു. മണൽ, ക്വാറി മാഫിയക്കാരും കള്ളക്കടത്ത്, കഞ്ചാവ് ലോബികളും സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ 
തവണ ജയിച്ചു കയറിയതെന്നാണ് എതിരാളികൾ ആരോപിക്കുന്നത്. അവർക്ക് എന്തും പറയാം. പത്രിക നൽകുന്ന സമയം മുതൽ ഫല പ്രഖ്യാപനം വരെയുള്ള ഒരു മാസം കഴിഞ്ഞു കൂടാൻ എന്തോരം കാശ് വേണം? നാട്ടിലാകെ ഫ്ലക്സ് വെക്കണം. അതിൽ നിറ ചിരിയോടെ നാട്ടുകാരെ വണങ്ങി നിൽക്കുന്ന മൾടി കളർ പടം വേണം. പ്രവർത്തകർക്ക് മൂന്നു നേരം വെട്ടി വിഴുങ്ങാൻ ബിരിയാണി കൊടുക്കണം. അന്തി മയക്കത്തിന് കുപ്പി വേണം. എല്ലാം കൂടി ഒരു കോടി ഉറുപ്പിക ഉണ്ടായാൽ പോലും തികയില്ല. ഉറങ്ങുന്ന സമയത്ത് പോലും ചിരി ചുണ്ടിൽ നിന്ന്  മാഞ്ഞു പോകാതെ  തടഞ്ഞു നിർത്താനുള്ള സ്വതസിദ്ധമായ തന്റെ സിദ്ധിയെ പറ്റി അസൂയാലുക്കൾ പലതും പറയുന്നുണ്ട്. അതൊന്നും കുഞ്ഞൻ നേതാവ് കാര്യമായി എടുക്കാറില്ല. കഴിഞ്ഞ അഞ്ചു വർഷം താൻ ചെയ്ത വികസനം എണ്ണിയെണ്ണി പറഞ്ഞാൽ ആരാണ് അത് നിഷേധിക്കുക? രണ്ടാം വട്ടം മത്സരിക്കുന്നത് വലിയ പാപം ഒന്നും അല്ലല്ലോ? ഐക്യ കേരളം നിലവിൽ വന്ന കാലം മുതൽ നിയമസഭയിൽ സ്ഥിര താമസം നടത്തുന്ന നിരവധി ജനപ്രതിനിധികൾ ഉണ്ടല്ലോ. അവരോട് മാറി നിൽക്കാൻ ആരും പറയുന്നില്ലല്ലോ. പിന്നെ കെ.പി. കുഞ്ഞൻ നേതാവ് മാത്രം മാറി കൊടുക്കണം എന്ന് പറയുന്നതിന്റെ ഗുട്ടൻസ് എന്താണ്? എത്രയോ ഉദാരമനസ്കർ നിർബന്ധിച്ചത് കൊണ്ടാണ് അഞ്ചു വർഷം മുമ്പ് അങ്കതതട്ടിൽ ഇറങ്ങിയത്‌. അന്ന് കൊല കൊമ്പൻ എതിരാളി കുഞ്ഞികണ്ണനെ തോൽപ്പിക്കാൻ ഈ കെ.പി. കുഞ്ഞൻ തന്നെ വേണമായിരുന്നു. നാട്ടുകാരും മാഫിയക്കാരും കയ്യും മെയ്യും മറന്ന് സഹായിച്ചു എന്നത് നേരുതന്നെയാണ്. ഒന്നും മറന്നിട്ടില്ല. തന്നെ സഹായിച്ച എല്ലാവർക്കും മനസ്സറിഞ്ഞ് തിരിച്ചു കൊടുത്തിട്ടുണ്ട്‌. അതൊന്നും ആരും മറക്കരുത്.
പിന്നെ ഇപ്പോൾ ഇങ്ങിനെയൊക്കെ സംഭവിച്ചത് വലിയ ചതിയായി പോയി. നാട്ടിലുള്ള  
സകല ഇടവഴിയും, സംസ്ഥാന പാതയാക്കുമെന്ന് 
പറഞ്ഞിട്ടും ജനം മറിച്ചു കുത്തിയത് കുറച്ചിലായിപ്പോയി. കൂടെ ഊട്ടിയും ഉറക്കിയും കൊണ്ടു നടന്നവരാണ് ഈ പിൻകുഴി കുത്തിയത്. എന്നിട്ട് ലോക്കൽ നേതാക്കൾ പറയുന്നതോ വോട്ടിംഗ് യന്ത്രം ചതിച്ചതാണെന്ന്. ചിരിച്ചു നിൽക്കുന്ന പടം വോട്ടിംഗ് യന്ത്രത്തിൽ പതിക്കാൻ പറ്റില്ലെന്ന് വരണാധികാരി വാശി പിടിച്ചുവത്രെ. പല വട്ടം കെഞ്ചി നോക്കി. അവർ സമ്മതിച്ചില്ല. ചിരിക്കാത്ത തന്റെ മുഖം കണ്ടാൽ വോട്ടർമാർ തിരിച്ചറിയില്ലെന്നുപോലും പറഞ്ഞു നോക്കി. കടുകിട കേട്ടില്ല. കമ്മീഷന്റെ ഉത്തരവ് അങ്ങിനെയാണത്രെ. അങ്ങിനെ നിർവികാരമായ മുഖം മാത്രം വോട്ടു പെട്ടിയിൽ പതിക്കേണ്ടി വന്നു. ഒരു വികാര ജീവിയായ തന്നെ ഇങ്ങിനെ നിർവികാരനാക്കാൻ പടമെടുപ്പുകാരൻ പെട്ട പാട് പറയാതിരിക്കുകയാണ് നല്ലത്. എത്ര മണിക്കൂർ നേരം പോസ് ചെയ്തിട്ടാ അങ്ങിനെ ഒന്ന് കിട്ടിയത്. പടം കണ്ടപ്പോൾ താൻ പോലും തന്നെ തിരിച്ചറിഞ്ഞില്ല. അത്ര ഭീകരമായ ഒരു മുഖം താനിത് വരെ കണ്ടിട്ടില്ല. ഇത് കണ്ടാൽ ഒരു നാട്ടുകാരൻ പോലും തനിക്കു വോട്ട് ചെയ്യില്ലെന്ന് ഉറപ്പായിരുന്നു. തന്റെ അനുയായികൾക്ക് പോലും തന്നെ തിരിച്ചറിയാൻ പറ്റാത്തതുകൊണ്ടാണ് താൻ തോറ്റുപോയത്. അല്ലാതെ എതിരാളിയായ പയ്യൻ സുന്ദരനായത് കൊണ്ടല്ലാ എന്നാണ് പാർടി വിലയിരുത്തുന്നത്. ഇനി അഞ്ചു കൊല്ലം എങ്ങിനെ കഴിഞ്ഞു കൂടും എന്ന് ഓർക്കുമ്പോഴാണ് നിയമ സഭയുടെ കാലാവധി ഒരു വർഷമാക്കി കുറക്കേണ്ടതായിരുന്നുവെന്ന് തോന്നുന്നത്. വർഷം തോറും തെരഞ്ഞെടുപ്പ് വന്നാൽ ഈ കുഞ്ഞനെ തോൽപ്പിക്കാൻ ആർക്കാ കഴിയുക?
--------------------------------------
ടി വി എം  അലി 
----------------------------------------

രണ്ടാമൂഴവും കന്നിക്കൊയ്ത്തും


കേരള നിയമസഭയിലേക്ക് മെയ് 16 ന് നടന്ന തെരഞ്ഞെടുപ്പിന്റെ 
വോട്ട് എണ്ണിയപ്പോൾ തൃത്താലയിൽ വി.ടി.ബൽറാമിന് രണ്ടാമൂഴം.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ഇസ്ഹാഖിനെ 10547 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബൽറാം പരാജയപ്പെടുത്തിയത്.
ഇടതു തരംഗത്തിലും താലത്തിലപ്പന്റെ തട്ടകം യു.ഡി.എഫ്.നിലനിർത്തി.
പട്ടാമ്പിയിൽ ഇടതു മുന്നണിക്ക് അട്ടിമറി നേട്ടം. 
ജെ.എൻ.യു.സമര നായകൻ മുഹമ്മദ് മുഹ്സിന് കന്നി ജയം. 
നാലാം അങ്കത്തിനിറങ്ങിയ വികസന നായകൻ സി.പി.മുഹമ്മദ് 7404 വോട്ടിന് 
തോൽവി ഏറ്റുവാങ്ങി. 





നിയമസഭയിൽ ഞങ്ങൾ ഒന്ന് ...

ഒരു പഞ്ചായത്ത്:
രണ്ടു എം.എൽ.എ.മാർ !
----------------------------------






ഇത്തവണ ഓങ്ങല്ലൂർ പഞ്ചായത്തിൽ നിന്ന് രണ്ടു ജനപ്രതിനിധികൾ നിയമസഭയിൽ എത്തും. പട്ടാമ്പിയിൽ നിന്ന് കന്നിയങ്കം ജയിച്ച എൽ.ഡി.എഫിലെ മുഹമ്മദ് മുഹ്സിനും, പാലക്കാട്ടു നിന്ന് രണ്ടാമൂഴം കടന്ന യു.ഡി.എഫിലെ ഷാഫി പറമ്പിലും. 
ഇരുവരും ഒരേ പഞ്ചായത്തുകാരും കാരക്കാട് പ്രദേശവാസികളുമാണ്. 
വർഷങ്ങൾക്കു മുമ്പ് അവികസിത പ്രദേശമായിരുന്ന കാരക്കാട് മേഖല ആക്രി വ്യാപാരത്തിലൂടെ വൻ വളർച്ച പ്രാപിച്ചിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ വിദ്യാഭ്യാസ രംഗത്തും പുതിയ തലമുറ മുന്നിലാണ്. 
ഷാഫി പറമ്പിൽ നിയമ ബിരുദധാരിയും, മുഹ്സിൻ ജെ.എൻ.യു.ഗവേഷണ വിദ്യാർത്ഥിയുമാണ്.

നിയമസഭ 2016

പാലക്കാട് ജില്ലയിലെ വിജയികൾ 
----------------------------------------------------------

ആകെ മണ്ഡലം - 12 
എൽ.ഡി.എഫ് -.  09
യു.ഡി.എഫ്. -      03  
-----------------------------------
തൃത്താല 
ആകെ വോട്ട് -178471 
പോൾ ചെയ്തത് -     140652 
സ്ഥാനാർഥികൾ - 8 
വി.ടി. ബൽറാം (യു.ഡി.എഫ്) -66505 
സുബൈദ ഇസ് ഹാഖ് (എൽ.ഡി.എഫ് ) - 55958 
വി.ടി. രമ (ബി.ജെ.പി.) -14510 
നോട്ട - 549 
ലീഡ് - 10547 
-------------------------------
പട്ടാമ്പി 
ആകെ വോട്ട് -179601 
പോൾ ചെയ്തത് - 139708 
സ്ഥാനാർഥികൾ - 11 
മുഹമ്മദ്‌ മുഹ്സിൻ (എൽ.ഡി.എഫ്) - 64025 
സി.പി. മുഹമ്മദ്‌ (യു.ഡി.എഫ്)- 56621
പി. മനോജ്‌ (ബി.ജെ.പി./ എൻ.ഡി.എ.) - 14824 
നോട്ട - 435 
ലീഡ് - 7404 
-------------------------------
ഷൊർണ്ണൂർ 
ആകെ വോട്ട് 184226 
പോൾ ചെയ്തത് - 141140 
സ്ഥാനാർഥികൾ - 9 
പി.കെ. ശശി (എൽ.ഡി.എഫ്) - 66165 
സി.സംഗീത (യു.ഡി.എഫ്) - 41618 
വി.പി. ചന്ദ്രൻ (ബി.ഡി.ജെ.എസ്) -28836 
നോട്ട - 800 
ലീഡ് - 24547 
--------------------------
ഒറ്റപ്പാലം 
ആകെ - 196770 
പോൾ - 149567 
സ്ഥാനാർഥികൾ -8 
പി. ഉണ്ണി (എൽ.ഡി.എഫ്) - 67161 
ഷാനിമോൾ ഉസ്മാൻ (യു.ഡി.എഫ്) - 51073 
പി. വേണുഗോപാൽ (ബി.ജെ.പി) - 27605 
നോട്ട - 1013 
ലീഡ് - 16058 
-------------------------------------
മണ്ണാർക്കാട് 
ആകെ - 189231 
പോൾ - 147869 
സ്ഥാനാർഥികൾ -9 
എൻ.ഷംസുദ്ധീൻ (ലീഗ് / യു.ഡി.എഫ്) -  73163 
കെ.പി. സുരേഷ് രാജ് (എൽ.ഡി.എഫ്) - 60838 
കേശവദേവ്‌ പുതുമന (ബി.ഡി.ജെ.എസ്) -10170 
നോട്ട -927 
ലീഡ് - 12325 
------------------------------
മലമ്പുഴ 
ആകെ - 202405 
പോൾ - 158931 
സ്ഥാനാർഥികൾ 7 
വി.എസ്.അച്യുതാനന്ദൻ (എൽ.ഡി.എഫ്) - 73291 
സി. കൃഷ്ണകുമാർ (ബി.ജെ.പി) - 46157 
വി.എസ്. ജോയ് (യു.ഡി.എഫ്) - 35333 
നോട്ട - 924 
ലീഡ് - 27142 
------------------------------
പാലക്കാട് 
ആകെ - 178028 
പോൾ - 137095 
സ്ഥാനാർഥികൾ - 5 
ഷാഫി പറമ്പിൽ (യു.ഡി.എഫ്) - 57559 
ശോഭ സുരേന്ദ്രൻ (ബി.ജെ.പി) - 40076 
എൻ.എൻ. കൃഷ്ണദാസ് (എൽ.ഡി.എഫ്) - 38675 
നോട്ട - 719 
ലീഡ് - 17483 
--------------------------------

കോങ്ങാട് മണ്ഡലത്തിൽ കെ.വി. വിജയദാസ് (എൽഡി.എഫ്) 13271 ലീഡ് നേടി ജയിച്ചു. 
തരൂരിൽ എ.കെ. ബാലൻ (എൽ.ഡി.എഫ്) 23068 ഭൂരിപക്ഷം നേടി ജയിച്ചു. ചിറ്റൂരിൽ 
കെ. കൃഷ്ണൻകുട്ടി (ജനതാദൾ -സെക്കുലർ ) 7285 ലീഡിനു ജയിച്ചു.നെന്മാറയിൽ കെ. ബാബു (എൽ.ഡി.എഫ്) 7408 ലീഡിൽ ജേതാവായി. ആലത്തൂരിൽ കെ.ഡി. പ്രസേനൻ (എൽ.ഡി.എഫ്) 36060 ഭൂരിപക്ഷം നേടി വിജയിച്ചു.

Thursday, 19 May 2016

നാട്ടുകാരുടെ നല്ല ഡ്രൈവർ: അഭ്രപാളിയിൽ നല്ല ഡാൻസർ.


---------------------------------------------------------------------------
ഇത് കൊടുമുണ്ട സ്വദേശി മൻസൂറിന്റെ കഥ 
---------------------------------------------------------------------------


കൊടുമുണ്ട ചിതകുന്നത്ത് പരേതനായ മുഹമ്മദുകുട്ടിയുടെയും നബീസയുടെയും 
ഒമ്പത് മക്കളിൽ എട്ടാമനാണ് മൻസൂർ.
നാട്ടിൽ അറിയപ്പെടുന്ന നല്ല ഡ്രൈവർ.
പക്ഷെ അധികമാരും അറിയാത്തൊരു വേഷമുണ്ട് മൺസൂറിന്:
സിനിമയിലും,സീരിയലിലും,ആൽബങ്ങളിലും നൃത്ത പരിശീലകൻ!
സ്വന്തം ഇച്ഛാശക്തിയിൽ,സ്വയം വെട്ടിത്തെളിയിച്ച നൃത്ത കലയുടെ രാജാങ്കണത്തിൽ  
യുവ കലാകാരനായ സി.കെ.മൻസൂർ ആടി തിമിർക്കുകയാണ്, കൊറിയോഗ്രാഫറായി....

ഡ്രൈവറുടേതായ ജീവിത വേഷം ആടുന്നതിനിടയ്ക്കുള്ള ഇടവേളകളിലാണ് ഈ കൊടുമുണ്ടക്കാരൻ നൃത്തവേദികളിൽ വിസ്മയം തീർക്കുന്നത്. നാട്ടിൻ പുറത്തെ ചെറിയ വേദികളിൽ തുടക്കമിട്ട മൻസൂർ ഇന്ന് സിനിമാ - സീരിയൽ - ആൽബം രംഗങ്ങളിലെ എണ്ണം പറഞ്ഞ കൊറിയോഗ്രാഫറാണ്.
സിനിമാതാരങ്ങളെ നൃത്തച്ചുവടുകൾ അഭ്യസിപ്പിക്കുന്നതിനോടൊപ്പം ബിഗ്‌ സ്ക്രീനിലും, 
മിനി സ്ക്രീനിലും നർത്തകന്റെ വേഷം അണിയുകയും ചെയ്തു.
'രുദ്രസിംഹാസനം', 'കർമ്മയോദ്ധാ' എന്നീ സിനിമകളിൽ ഡാൻസറായി. ഓം ശാന്തി ഓശാനയിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി. ആൽബങ്ങളിൽ വിവിധ വേഷങ്ങൾ ചെയ്തു.
തിരുവനന്തപുരത്തു നടന്ന  നാഷണൽ ഗെയിംസ് ഉദ്ഘാടന വേദിയിൽ വിനീത് , 
ലക്ഷ്മി ഗോപാലസ്വാമി എന്നിവർക്കൊപ്പം നൃത്തം ചെയ്തു.
ഏഷ്യാനെറ്റ് ഫിലിം അവാർഡ് നൈറ്റ്, ടി.വി.അവാർഡ് നൈറ്റ് മീഡിയാ വൺ പതിനാലാം രാവ് എന്നിവയുമായി സഹകരിച്ചു. കൈരളിയിലെ പാരഡി എക്സ്പ്രസ്സ് , 
പട്ടുറുമാൽ എന്നിവയിൽ മത്സരാർഥിയായിരുന്നു.
കൊച്ചി എയർ പോർട്ട് ഉദ്യോഗസ്ഥർ, ഐ.എം.എ അംഗങ്ങളായ വനിതാ ഡോക്ടർമാർ ഉൾപ്പെടെ  മൻസൂറിന് കീഴിൽ  നൃത്തം പഠിച്ച പ്രമുഖർ നിരവധിയാണ്.
സ്വന്തം ശിഷ്യർക്ക് സിനിമകളിൽ ഡാൻസ് അവതരിപ്പിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.
കലാകാരന്മാരുടെ സംഘടനയായ 'നന്മ'യുടെ പട്ടാമ്പി മേഖലാ പ്രസിഡന്റും ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമാണ്.
പട്ടാമ്പിയിലെ സ്കോർപ്പിയോ ഡാൻസ് അക്കാദമി എന്ന സ്വന്തം സ്ഥാപനത്തിൽ  
മൻസൂർ നൃത്തം പഠിപ്പിക്കുന്നുണ്ട്.



Wednesday, 18 May 2016

വിധി എഴുത്തിന് കനത്ത കാവൽ ...




നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞ് വോട്ടു പെട്ടികൾ സൂക്ഷിച്ചിട്ടുള്ള 
സ്കൂൾ കെട്ടിടങ്ങളിൽ കേന്ദ്ര സേനയുടെ കനത്ത കാവൽ. 
തൃത്താല, പട്ടാമ്പി, ഷൊർണ്ണൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 
ഒറ്റപ്പാലം എൽ.എസ്.എൻ.ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.
പാലക്കാട് ജില്ലയിൽ നാല് കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ മെയ് 19 ന് 
രാവിലെ 8 ന് തുടങ്ങും. ഒരേ സമയം 14 മേശകളിൽ വോട്ടെണ്ണൽ 
നടത്തുന്നതിന് ക്രമീകരണമായിട്ടുണ്ട്. ആദ്യം തപാൽ വോട്ടുകൾ എണ്ണും. 
തുടർന്ന് ബൂത്ത്‌ നമ്പർ ക്രമത്തിൽ എണ്ണിതുടങ്ങും. ആദ്യ റൗണ്ട് 
പൂർത്തിയാകുന്നതിന് അര മണിക്കൂർ സമയം എടുക്കും.
ഉച്ചക്ക് മുമ്പ് ഫലം പുറത്തുവിടും.




Monday, 16 May 2016

ചാറ്റൽ മഴയിൽ സമ്മതിദാനം ...







പുതിയ ഭരണ സാരഥികളെ തെരഞ്ഞെടുക്കാൻ കേരളം വിരൽ അമർത്തി. ഓരോ പോളിംഗ് ബൂത്തിൽ നിന്നും ഉയർന്നു കേട്ട ബീപ് ശബ്ദത്തിന്റെ രൂപവും ഭാവവും അറിയാൻ രണ്ടു നാൾ ആകാംക്ഷയോടെ കാത്തിരിക്കണം. സംസ്ഥാനത്ത് 1203 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 2.60 കോടി വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിക്കാൻ പട്ടികയിൽ ഇടം പിടിച്ചത്. പാലക്കാട് ജില്ലയിൽ 12 മണ്ഡലങ്ങളിൽ 93 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 
21 ലക്ഷത്തിൽപരം വോട്ടർമാരാണ് ഇവരുടെ ജയ പരാജയങ്ങൾ നിർണ്ണയിക്കുന്നത്. 
രാവിലെ 7 മണിക്ക് ഇരുൾ മൂടിയ അന്തരീക്ഷത്തിലാണ് പോളിംഗ് തുടങ്ങിയത്. ഇടക്ക് ചാറ്റലായും തൂവലായും നിലകൊണ്ട പ്രകൃതി മുഖം കറുപ്പിച്ചു കൊണ്ട് തന്നെ ജനങ്ങളുടെ ജനാധിപത്യ അവകാശത്തിന് കുട പിടിച്ചു. ജില്ലയിൽ 1727 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയത്. എല്ലായിടത്തും സ്ത്രീകളുടെ നീണ്ട നിര കാണപ്പെട്ടു.ജില്ലയിലെ വോട്ടർമാരിൽ 11,21,413 പേർ സ്ത്രീകളാണെങ്കിൽ, 10,64,699 പേർ മാത്രമാണ് പുരുഷന്മാർ. അതുകൊണ്ട് തന്നെ വിധിഎഴുത്ത് നിർണ്ണായിക്കുന്നത്  പെൺ മനസ്സിന്റെ ആഭിമുഖ്യത്തെ ആശ്രയിച്ചായിരിക്കും.

Sunday, 15 May 2016

വിധിയെഴുത്ത് നാളെ ( 16 . 05. 2016 )

പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു.
------------------------------------------------------------------------


നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം തുടങ്ങി. 
തൃത്താല, പട്ടാമ്പി, ഷൊർണൂർ മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ 
വിതരണം ഒറ്റപ്പാലം എൽ.എസ്.എൻ.ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു. 
വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിന് ജില്ലയിൽ കനത്ത സുരക്ഷാ 
ക്രമീകരണം പൂർത്തിയായിട്ടുണ്ട്. പാലക്കാട് പോലിസ് സൂപ്രണ്ട് 
ദേബേഷ് കുമാർ ബെഹ്രയുടെ കീഴിൽ 13 ഡി.വൈ.എസ്.പി.മാരും, 28 സി.ഐ.മാരും, 
289 എസ്.ഐ.മാരും, 576 സി.ഐ.എസ്.എഫ്/  സി.ആർ.പി.എഫ് സേനാംഗങ്ങളും, 
721 സ്പെഷൽ പോലിസ് ഓഫീസർമാരും, 2067 സിവിൽ പോലിസ് ഓഫീസർമാരും 
ചുമതല ഏറ്റെടുത്തു. ജില്ലയിൽ 39 പ്രശ്ന ബാധിത ബൂത്തുകൾ കണ്ടെത്തിയിട്ടുണ്ട്. 
ഇവിടെ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. തിങ്കളാഴ്ച രാവിലെ 7 മുതൽ 
വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.

Friday, 13 May 2016

പാരഡി പാട്ടിന്റെ പൂരം


കേരളം മുഴുവൻ ഇപ്പോൾ പാട്ടുകാലമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗോദയിൽ 
വോട്ടർമാരെ ആകർഷിക്കാൻ പറ്റിയ പാരഡി പാട്ടുകളുമായി വിവിധ സ്ഥാനാർഥികളുടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നുണ്ട്.
ഓരോ പാട്ടും കർണ്ണ ഭേദകമാണ്. മാപ്പിളപ്പാട്ടും കലാഭവൻ മണിയുടെ നാടൻ പാട്ടും പടിഞ്ഞാറൻ ഡിജിറ്റൽ സംഗീതവും എല്ലാം കേരളം കേട്ടു കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് 1980 കളിലെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ ഓർമയിൽ
വരികയാണ്. അന്ന് റെഡിമേഡ് കാസ്സറ്റ്‌ പരിചയമായിട്ടില്ല. നാട്ടിൻ പുറങ്ങളിൽ പ്രവർത്തിക്കുന്ന യുവ ജന ക്ലബുകൾക്കാണ് പാട്ടിന്റെ ചുമതല ലഭിച്ചിരുന്നത്.
അന്നത്തെ ക്ലബുകളാവട്ടെ സംഗീതാദി കലകളുടെ
ഈറ്റില്ലമായിരുന്നു. ആ ഗണത്തിൽ പെട്ടതായിരുന്നു ഞാങ്ങാട്ടിരി യുവ കാഹളം. അക്കാലത്ത് നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ സ്ഥാനാർഥിക്കു വേണ്ടി പാട്ടെഴുതാനുള്ള അവസരം ഞങ്ങൾ ഏറ്റെടുത്തു.
എം.എസ്. കുമാർ , ആര്യൻ മാഷ്‌ , ശിവശങ്കരൻ മാഷ്‌, സുകുമാരൻ മാഷ്‌, ടി.കെ.നാരായണദാസ്‌ ,തുടങ്ങിയ പ്രമുഖരോടൊപ്പം എനിക്കും രണ്ടു പാട്ട് എഴുതാൻ അവസരം ലഭിച്ചു. തിരൂർ ഷാ എന്ന സംഗീത സംവിധായകന്റെ ശിക്ഷണത്തിലായിരുന്നു ക്ലബിലെ കുട്ടികൾ കൊട്ടും പാട്ടും പഠിച്ചിരുന്നത്.
തബല, ഹാർമോണിയം , ഗിത്താർ , ഫ്ലൂട്ട് , വയലിൻ തുടങ്ങിയ ഉപകരണങ്ങളും 
ക്ലബിൽ ഉണ്ടായിരുന്നു.
പാട്ട് എഴുതാൻ നിയോഗം ലഭിച്ച ഞാനാവട്ടെ എങ്ങിനെ തുടങ്ങണം എന്നറിയാതെ ഉഴറി നടക്കുകയാണ്. മറ്റു പാട്ടുകൾഎല്ലാം ഈണമിട്ട് കഴിഞ്ഞു. ഇനി വേണ്ടത് എന്റെ രണ്ടു പാട്ടാണ്. ആദ്യമായി രാഷ്ട്രീയ ഗാനം എഴുതാനുള്ള
ഒരുക്കത്തിലാണ് മനസ്സ്. ഒടുവിലതാ അത് സംഭവിച്ചു:
" പടച്ചട്ട അണിഞ്ഞും മനസ്സുകൾ ഉണർന്നും
അടരാടാൻ എത്തുന്നെ ..." ,
" പഞ്ചാര പുഞ്ചിരി തൂകി വോട്ടും തേടി നടക്കുന്നോനെ ...." എന്നിങ്ങനെ രണ്ടു പാട്ട്
കമ്പോസ് ചെയ്തു. ചുരുക്കി പറയട്ടെ അന്ന് കോളാമ്പിയിലൂടെ ഒഴുകി നടന്ന ഈ ഗാനങ്ങൾ മറ്റു മണ്ഡലങ്ങളിൽ കൂടി ഹിറ്റായി എന്നേ പറയേണ്ടു. 
തെരഞ്ഞെടുപ്പും ആരവവും കഴിഞ്ഞിട്ടും കുട്ടികളുടെ ചുണ്ടുകളിൽ ഈ പാട്ടുകൾ ഏറെ കാലം മായാതെ നിലനിന്നു എന്നത് ഇന്നും ആവേശം നൽകുന്ന സർഗ സ്മരണയാണ്‌.
---------------------------
ടി വി എം അലി
---------------------------

കുഞ്ഞിമരക്കാരുടെ കുടവയർ




കുഞ്ഞിരാമന്റെ അയൽക്കാരനാണ് കുഞ്ഞി മരക്കാർ. രണ്ടു പേരും ഉറ്റ ചങ്ങാതിമാരാണ്. ഒരു കുടുംബം പോലെയാണ് അവർ കഴിയുന്നത്. 
കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. കുഞ്ഞരക്കാരുടെ കെട്ട്യോള് 
കുഞ്ഞാത്തുവിന്റെ നിലവിളി കേട്ടാണ് കുഞ്ഞിരാമൻ ഓടിച്ചെന്നത്.
-ന്റെ കുഞ്ഞേട്ടാ ങ്ങള് കണ്ടില്ലേ ഈ കായ്ച്ചാ-
കുഞ്ഞാത്തു വിരൽ ചൂണ്ടിയ മൂലയിലേക്ക് കുഞ്ഞിരാമൻ സൂക്ഷിച്ചു നോക്കി. 
ഒരു കീറപ്പായയിൽ പഴന്തുണിക്കെട്ടു പോലെ ചുരുണ്ടു കിടക്കുകയാണ് കുഞ്ഞരക്കാര്.
-രണ്ടു ദെവസായി ഒരേ പോക്കാ- ദാ നോക്ക് -ന്റെ കൊടവയറ് അമുങ്ങിപ്പോയി. കുഞ്ഞരക്കാര് വിശദീകരിക്കുന്നതിന് മുമ്പ് കുഞ്ഞാത്തു ഇടപെട്ടു. -
-ന്റെ കുഞ്ഞേട്ടാ- എല്ലാ കുറും കൗശലോം ഞമ്മള് നോക്കി. കട്ടൻ കാപ്പില് ചെറുനാരങ്ങ പിയിഞ്ഞത് കൊടുത്തു. മൊല്ല വൈദ്യര്ടെ വെള്ളം ഓതിക്കൊടുത്തു. കുട്ടൻ വൈദ്യര്ടെ ചൂർണം മോരിൽ കാച്ചിക്കൊടുത്തു. ഇന്ന് ട്ടും ഇന്നോടൊ എന്ന മട്ടിലാ
വാണം വിട്ട പോലെ വയറ്റീന്ന് പോക്ക്. ഇഞ്ഞി ഞമ്മളെന്താ ശെയ്യണ്ട് കുഞ്ഞേട്ടാ- ഇങ്ങള് പറയിൻ. കുഞ്ഞാത്തുവിന്റെ പെയ്ത്ത് നിന്നപ്പൊ കുഞ്ഞിരാമൻ കിതച്ചു. 
ഇന്ന് രാവിലെ റേഡിയോ ല് കേട്ട ചില വർത്തമാനങ്ങൾ ഓർമ വന്നു. 
ഉഷ്ണതരംഗം, സൂര്യാതപം, നിർജലീകരണം, സൂര്യാഘാതം, മരണസംഖ്യ ഉയരുന്നു തുടങ്ങിയ കടുകട്ടി വാക്കുകൾ തികട്ടി വന്നു.പിന്നെ ഒന്നും ഓർക്കാൻ നിന്നില്ല. 
വീടിന്റെ കോലായിൽ ചാരി വെച്ചിരുന്ന ചാരുകസേര എടുത്ത് കുഞ്ഞരക്കാരെ 
അതിൽ കിടത്തി കുഞ്ഞാത്തുവിനോട് പിടിക്കാൻ കല്പിച്ച് പുറത്തേക്ക് എത്തിച്ചു. കുഞ്ഞരക്കാരുടെ ദീനരോദനം അകമ്പടിയാക്കി കുഞ്ഞിരാമനും കുഞ്ഞാത്തുവും മഞ്ചലോട്ടം തുടർന്നു. പിറകെ മൂക്കൊലിപ്പിച്ച് കുഞ്ഞരക്കാര്ടെ രണ്ട് പൈതങ്ങളും ഓടി. '
ധർമാശുപത്രിയിൽ ഡാക്കിട്ടരും മരുന്നും ഉണ്ടാവണേ പടച്ചോനേ എന്ന് മന്ത്രിച്ചു കൊണ്ടാണ് കുഞ്ഞാത്തു കുണ്ടു പാടവരമ്പ് ചാടിക്കടന്നത്. അപ്പോഴും 
കുഞ്ഞരക്കാര്ടെ കുടവയറിന്റെ തുളയിലൂടെ
ചോർച്ച തുടർന്നു കൊണ്ടിരുന്നു.

------------------------
ടി വി എം അലി
------------------------

Sunday, 8 May 2016

കുഞ്ഞിരാമൻ എന്ന അപരൻ


ഒരു പാവത്താനായിരുന്നു കുഞ്ഞിരാമൻ .
മല നാട്ടിലെ ഒരു ഓണം കേറാ മൂലയിലായിരുന്നു താമസം. ഇത്തിരി കൃഷിയും കാലി മേക്കലുമായി കഴിഞ്ഞു കൂടുകയായിരുന്നു. അങ്ങിനെ ഇരിക്കെയാണ്
നാട്ടിലാകെ വോട്ടു കാലം പൊട്ടി വീണത്‌.
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവാണ് പിന്നീട്സാധാ വോട്ടറായ കുഞ്ഞിരാമന്റെ ജീവിതത്തിലുണ്ടായത്. അന്തി മയങ്ങും നേരത്ത് ഒരു കൂട്ടം ആളുകൾ കുഞ്ഞിരാമന്റെ വീട് തേടി വന്നു. അന്നേരം കെട്ടിയോള് ചീത പെണ്ണ് മാത്രമാണ് ഉമ്മറത്ത് ഉണ്ടായിരുന്നത്. .
വന്നവർ വന്ന കാര്യം ഓളോടു പറഞ്ഞില്ല. കുട്ട്യോളെ പാടത്തേക്ക് ഓടിച്ച് കുഞ്ഞിരാമനെ കയ്യോടെ പിടികൂടി വന്നവരുടെ മുന്നിലെത്തിച്ചു. വന്നവര് മൂപ്പരെ കെട്ടിപ്പിടിച്ച് സ്വകാര്യം പറേണത്‌ കണ്ടപ്പൊ ചീത പെണ്ണിന് നാണം മുട്ടി. സംഗതി അറിഞ്ഞപ്പോഴാവട്ടെ കുഞ്ഞിരാമനും പെണ്ണിനും ആകെ ബേജാറായി. ഇന്നേവരെ സ്വപ്നം കാണാത്ത ഒരു മഹാ ഭാഗ്യമാണ് പടി കടന്നു വന്നിട്ടുള്ളത്. ചുരുക്കി പറഞ്ഞാൽ കുഞ്ഞിരാമൻ സ്ഥാനാർഥി ആവണം. അതും അപരനാവണം. ചോദിക്കുന്ന പണം തരും.
നിന്ന്കൊടുത്താൽ മതി. പിന്നെ കാര്യങ്ങളൊക്കെ വന്നവര് നോക്കി ക്കോളും പത്തു ചക്രം കിട്ടുന്ന പണിയല്ലേ എന്ന്കരുതി കുഞ്ഞിരാമനും കെട്ടിയോളും സമ്മതിച്ചു . അപ്പോഴും ഒരു സംശയം കുഞ്ഞിരാമന്റെ തല മണ്ടയിൽ വണ്ട്‌ പോലെ കറങ്ങി. എതിർ സ്ഥാനാർഥിയുടെ പേര് തനിക്കുണ്ടെങ്കിലും മുഖച്ചായ വേണ്ടേ? ചോദ്യം ചുണ്ടിൽ തങ്ങി നിന്നതവർ കണ്ടു. കുഞ്ഞിരാമാ ഇങ്ങള് ബേജാറവണ്ടാ .. നമ്മുടെ നാട്ടില് കിടിലൻ ബ്യൂട്ടി പാർലർ ഉണ്ടല്ലോ. നന്നായി മേക്കപ്പ് ചെയ്ത് ഫോട്ടം പിടിക്കാം. അത് കേട്ടപ്പോ കുഞ്ഞിരാമന് സമാധാനമായി. കുറെ കടലാസ്സിലെല്ലാം ഒപ്പ് ചാർത്തിക്കൊടുത്തു. അഡ്വാൻസ്
എണ്ണി വാങ്ങി പുതിയ പത്തു സ്വപ്നം കൂടി കണ്ടു ഇരുവരും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി .പിറ്റേന്ന് പുലർന്നത് വലിയ പുകിലോടെയാണ് . ഇന്നലെ വന്നവരുടെ എതിരാളികള് പടി കടന്നു വന്നത് ആക്രോശത്തോടെയാണ്. വന്നവര് പുലഭ്യം പറഞ്ഞു. ഭീഷണിപ്പെടുത്തി. പത്രിക പിൻവലിച്ചേ പറ്റൂ എന്നായി. ലോകമെങ്ങും അറിയപ്പെടുന്ന ഭൂലോക നേതാവ് സാക്ഷാൽ കുഞ്ഞിരാമനെതിരെ മത്സരിക്കാൻ എങ്ങിനെ ധൈര്യം വന്നൂ എന്നായിരുന്നു ചോദ്യം .
പാവം കുഞ്ഞിരാമനും ചീത പെണ്ണും ആകെ ഭയന്നു. ഇനി എന്ത് ചെയ്യും എന്നറിയാതെ കുഴങ്ങി. വിവരം എങ്ങിനയോ അറിഞ്ഞു ഇന്നലെ വന്നവര് ഓടിയെത്തി . വീട്ടു മുറ്റത്ത് ആകെ ബഹളം. നാട്ടുകാര് മുഴോനും അപരനെ കാണാനെത്തി. അതിനു പിന്നാലെ ആദായ നികുതി വകുപ്പുകാരും പോലീസുകാരും കൂടി പാഞ്ഞെത്തി. കുഞ്ഞിരാമനും കെട്ടിയോളും അന്നേരം അനുഭവിച്ച ധർമ സങ്കടം ഒരു പുരാണത്തിലും തെരഞ്ഞു നോക്കിയാൽ കണ്ടെത്താനാവില്ല .കുഞ്ഞിരാമനെന്നു പേരിട്ടു വിളിച്ച അച്ഛനെയും
അമ്മയെയും അന്ന് ആദ്യമായി ശപിച്ചു. വന്നവർ ഇരു കൂട്ടരും ഒറ്റക്കെട്ടായി കുഞ്ഞിരാമന്റെ നേരെ ബാണങ്ങള് തുരു തുരാ എയ്തു .ഒടുവിൽ ഇന്നലെ വാങ്ങിയ തുക തിരിച്ചു കൊടുത്തു . പകരം ഒപ്പിട്ടു നല്കിയ കടലാസ് കുഞ്ഞിരാമന്റെ മുഖത്തേക്ക് നീട്ടി എറിഞ്ഞു വന്നവര് ഭൂമി കുലുക്കി പടി കടന്നു. അപ്പോഴാണ്‌ തെരഞ്ഞെടുപ്പിനെ
ക്കുറിച്ചും ജനാധിപത്യ പ്രക്രിയയെ കുറിച്ചും പാവം കുഞ്ഞിരാമന് വെളിപാട് ഉണ്ടായത്. പക്ഷെ അപ്പോഴേക്കും കുഞ്ഞിരാമൻ അപരനായി മാറിയിരുന്നു. ഇപ്പോൾ കുഞ്ഞിരാമൻ അറിയപ്പെടുന്നത് തന്നെ അപരൻ കുഞ്ഞിരാമൻ എന്ന പേരിലാണ്. അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പിന്നേം പട്ടിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞ പോലെ ഓരോ തെരഞ്ഞെടുപ്പു കാലത്തും കുഞ്ഞിരാമന്റെ വീട്ടു പടിക്കൽ പാർട്ടിക്കാർ വന്ന് ഇപ്പോഴും ഭരണിപ്പാട്ട് പാടാറുണ്ട്.
-------------------------
ടി വി എം അലി
--------------------------
LikeShow more reactions
Comment

പട്ടാമ്പിക്ക് വേണം ഒരു സാംസ്കാരിക അക്കാദമി



ഭാരതപ്പുഴയും തൂതപ്പുഴയും കൈ കുടന്നയിലാക്കിയ പട്ടാമ്പിക്ക് പഴയ പ്രതാപങ്ങളുടെ വിഴുപ്പ് അലക്കി വെളുപ്പിക്കാൻ ഒരു സാംസ്കാരിക കടവ് ആവശ്യമാണ്‌. എന്തുകൊണ്ടോ നാളിതുവരെ അങ്ങിനെ ഒരു ചിന്ത ഉദിച്ചുയർന്നു വന്നിട്ടില്ല. രണ്ടു നദികളുടെ ഉർവര പ്രദേശമാണെങ്കിലും വേനൽ ആരംഭത്തോടെ തന്നെ വൃഷ്ടിതതടങ്ങളിൽ ഊഷരതയുടെ കനൽ കാറ്റാണ്‌ വീശുന്നത്. പുഴകളുടെ മാറിടം മാന്തി പണിതുയർത്തിയ കുടിവെള്ള പദ്ധതികൾ ഒട്ടേറെ ഉണ്ടെങ്കിലും ജനപദങ്ങളിൽ അവ ആവശ്യത്തിനുപകരിക്കാറില്ല. പുഴകളെ കറന്ന് ചെറുകിട ജലസേചന പദ്ധതികൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും അവശ്യ സമയങ്ങളിൽ ചുരത്താറില്ല. ഇവിടെയാണ്‌ നമ്മുടെ അടിസ്ഥാന വികസനങ്ങൾക്ക് അടിത്തറ ഇല്ലെന്ന് ബോധ്യപ്പെടുന്നത്. 
ഓരോ വർഷവും കോടികളുടെ വികസന കഥകൾ നാം കേൾക്കുകയും കാണുകയും ചെയ്യുന്നു. ഒരു ഭൂരഹിതന് സ്ഥലമോ വീടോ നൽകാൻ സർക്കാർ അനുവദിക്കുന്ന തുക എത്രയാണ്? പരമാവധി രണ്ടോ രണ്ടരയോ ലക്ഷം രൂപ മാത്രം. എന്നാൽ റോഡരികിൽ അടിത്തറയോ ഇരിപ്പിടമോ ഇല്ലാത്ത ഒരു ബസ് വൈയ്റ്റിംഗ് ഷെഡ്‌ പണിയാൻ സർക്കാർ അനുവദിക്കുന്നത് ഇരുപത് ലക്ഷം രൂപ. പൊതു ഖജനാവിൽ നിന്ന് ഈ തരത്തിൽ ഒഴുകി പോകുന്ന തുകയാണ് നമ്മുടെ വികസന പട്ടികയിൽ നേട്ടങ്ങളുടെ പെരുമ്പറ മുഴക്കുന്നത്. 
അതേ സമയം നമ്മുടെ പൂർവ ചരിത്രമോ സംസ്കാരമോ ചികഞ്ഞു നോക്കാൻ ഒരു രൂപ പോലും മണ്ഡലത്തിൽ ചിലവഴിക്കപ്പെട്ടതായി കേട്ടിട്ടില്ല. ഏതൊരു നാടിനോടും കിടപിടിക്കാവുന്നതോ അതിൽ കൂടുതലോ ഉള്ള ഒരു സംസ്കൃതി നമുക്കുണ്ട് എന്ന് എല്ലാവരും പറയാറുണ്ട്. ഭാരതപ്പുഴക്ക് മീതെ അര നൂറ്റാണ്ടു മുമ്പ് ഒരു കോസ് വേ (പാലം) വന്നപ്പോൾ നമ്മുടെ ദേശ ചരിത്രത്തിൽ ആരും കാണാത്ത ചില വേലിയേറ്റങ്ങളുണ്ടായി. അതുപോലെ തൂതപ്പുഴയുടെ മീതെ പാലം പണിതപ്പോഴും ചില വേലിയിറക്കങ്ങൾ ഉണ്ടായി. അതിനു മുമ്പ് പട്ടാമ്പിയെ നെടുകെ പിളർത്തി  ആദ്യമായി തീവണ്ടി കൂകി പാഞ്ഞപ്പോഴും ഗതി മാറ്റങ്ങളുണ്ടായി. ഇതര പ്രദേശങ്ങളുടെ സംസ്കാരങ്ങളുടെ ഇടകലരലും ഇഴുകിച്ചേരലും ഓരോ നാട്ടിലും അനിവാര്യതയാണ്. പുരാവൃത്തങ്ങളുടെ പുണ്യ ഭൂമിയിൽ നാടൻ പാട്ടിനോടൊപ്പം കഥകളിയും  കോൽക്കളിയും, മാർഗം കളിയും മറ്റും അലിഞ്ഞു ചേരുന്നത് എല്ലാം ഉൾക്കൊള്ളാനുള്ള മാനവികതയുടെ വിശാലതയാണ് സൂചിപ്പിക്കുന്നത്.
പണ്ഡിതരാജൻ പുന്നശ്ശേരി നമ്പിയുടെ ' സാരസ്വതോദ്യോതിനി ' എന്ന സംസ്കൃത പാഠശാലയിൽ സവർണ്ണരോടൊപ്പം ഇതര വിഭാഗക്കാരും ജ്ഞാനം തേടി എത്തിയിരുന്നു എന്നത് വള്ളുവനാടിന്റെ ഹൃദയ വിശാലതയാണ് രേഖപ്പെടുത്തുന്നത്.' വിജ്ഞാന ചിന്താമണി ' എന്ന പ്രസിദ്ധീകരണവും അച്ചുകൂടവും ചിന്താമണി വൈദ്യശാലയും പെരുമുടിയൂരിന്റെ മഹിത ചരിത്രമായി ഇന്നും വിളങ്ങുന്നുണ്ട്. ജാതി ചിന്തകളും വിവേചനങ്ങളും അയിത്തം പോലെയുള്ള വിലക്കുകളും നിറഞ്ഞു നിന്നിരുന്ന ഒരു കാലത്താണ് ദേവവാണിയുടെ ഉപാസകനായിരുന്ന നീലകണ്‌ഠശർമ എല്ലാവർക്കും പന്തി ഭേദം കൂടാതെ വിജ്ഞാനം വിളമ്പിയത്. 
കാവ്യ നാടകങ്ങളും, തർക്കം, വ്യാകരണം, വൈദ്യം, ജ്യോതിഷം തുടങ്ങിയവയും ഗുരുമുഖത്തു നിന്ന് പഠിച്ചവർ ഏറെയാണ്‌. ഗുരുനാഥന്റെ 'പട്ടാമ്പി പഞ്ചാംഗം' ഏറെ പ്രശസ്തമായിരുന്നു. 
പുന്നശ്ശേരിയെപ്പോലെ കുപ്പായമിടാത്ത മറ്റൊരു ഗുരുവായിരുന്നു കാരക്കാട് അബൂബക്കർ മുസ്ലിയാർ. അറബി ഭാഷയിലും, മതപരമായ വിജ്ഞാനത്തിലും അവഗാഹമുണ്ടായിരുന്ന അബൂബക്കർ മുസ്ലിയാർ ഗുരുകുല വിദ്യാഭ്യാസത്തോട് സാമ്യമുള്ള 'ദർസു'കളുടെ സ്ഥാപകനാണ്. പട്ടാമ്പി പള്ളിയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ അനേകം കുട്ടികൾ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ താമസിച്ചു പഠിച്ചിരുന്നു. 
കലാ സാഹിത്യ മേഖലകളിൽ തിളങ്ങി നിന്നിരുന്ന ഒട്ടേറെ നക്ഷത്രങ്ങൾ വള്ളുവനാടിന്റെ ഹൃദയാകാശത്ത് ഇന്നും പ്രഭ ചൊരിയുന്നുണ്ട്. ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ, 
ഡോ.കെ.എൻ. എഴുത്തച്ഛൻ, കല്ലന്മാർതൊടി, ചെറുകാട്, പള്ളം, മോഴിക്കുന്നം തുടങ്ങിയവർ ഇവരിൽ പ്രമുഖരാണ്. അതുപോലെ പൊതു മണ്ഡലത്തിൽ നിറഞ്ഞു നിന്നിരുന്ന വെങ്ങാലിൽ കൃഷ്ണമേനോൻ, ഇ.പി. ഗോപാലൻ, എൻ.എസ്. കൃഷ്ണൻ, വീരമണി അയ്യർ, അസൈനാർ വൈദ്യർ, ഡോ .എ.കെ. വാരിയർ, കെ.പി. തങ്ങൾ, എളവള്ളി അപ്പു നായർ, അബ്ദുള്ള ഹാജി, സി. ഗോപാലൻ, എ.എസ്.കെ. രാമയ്യർ, സെയ്ദു ഹാജി തുടങ്ങിയവരും സ്മരണീയരാണ്. ഇ.എം.എസ്., മഹാകവി പി. കുഞ്ഞിരാമൻ നായർ, എം.ടി. വാസുദേവൻ നായർ, കുറുമാപ്പള്ളി കേശവൻ നമ്പൂതിരി, പുലാക്കാട്ട് രവീന്ദ്രൻ, സാറ ജോസഫ് തുടങ്ങിയവരുടെ സഹവാസവും എടുത്തുപറയേണ്ടതുണ്ട്. 
ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിലും കർഷക സമരത്തിലും തനതായ പങ്ക് വഹിച്ച വള്ളുവനാടിന്റെ ഓർമ ചെപ്പിൽ പടയോട്ടത്തിന്റെ കുളമ്പടി നാദമുണ്ട്. രാമഗിരിയുടെ ഉച്ചിയിൽ അതിന്റെ മുറിവടയാള.മുണ്ട്. പറയി പെറ്റ പന്തിരുകുല പുരാവൃത്തങ്ങളുടെ തോറ്റം പാട്ട് ഓരോ തുലാമഴയിലും ഉയർന്നു കേൾക്കാറുണ്ട്. വേലകളും കാളകളും നാടിന്റെ മുഖ മുദ്രയാണ്. പൂതൻ, തിറ, ആണ്ടി വേഷം കെട്ടുന്നവരുടെ ഒരു സംസ്കാരം ഉത്സവകാലത്ത് ഉണർത്തു പാട്ടാണ്. കാർഷിക വിപ്ലവം പോലെ നാടക, സാഹിത്യാദി കലകളിലും ഗ്രന്ഥശാലകളുടെ വളർച്ചയിലും നാടോടി കലകളിലും വള്ളുവനാടിന്റെ വിരലടയാളം പതിഞ്ഞു കിടക്കുന്നുണ്ട്. 
ഇങ്ങിനെയൊക്കെയാണെങ്കിലും നമ്മുടെ ദീപസ്തംഭങ്ങളെ തിരിച്ചറിയാനോ, പൈതൃകം കാത്തു സൂക്ഷിക്കാനോ ശ്രമം ഉണ്ടായിട്ടില്ല. ഇന്നലെകളുടെ ചരിത്രം  തേടിയുള്ള യാത്രകളിൽ പുരാവൃത്തങ്ങളും, നാടോടി കലകളും നാടോടി സാഹിത്യവും, പഴഞ്ചൊല്ലുകളും, നാടൻ കൃഷി രീതികളും, വിത്തുകളുടെ കലവറകളും, അധ്വാനവുമായി ബന്ധപ്പെട്ട മാനവിക സംസ്കാരവും കാണാനാവും. അവയെല്ലാം വരും തലമുറക്ക് കൈ മാറാൻ നമുക്ക് ബാധ്യതയുണ്ട്. അതിനുവേണ്ടി ഒരു സാംസ്കാരിക അക്കാദമി കൂടിയേ തീരു. ഒരു ജനപക്ഷ വീക്ഷണം ഇക്കാര്യത്തിൽ ആവശ്യമാണ്‌. 

-----------------------------
ടി വി എം  അലി 

Tuesday, 3 May 2016

കറവ വറ്റിയ നിള ...

നിള വരണ്ടു: കുടിവെള്ള വിതരണം നിലച്ചു.
--------------------------------------------------------------------------



കൊടും വേനലിൽ നിള വറ്റി വരണ്ടതോടെ പട്ടാമ്പിയിൽ ജലവിതരണം നിർത്തി. പുഴയിൽ ബസ് സ്റ്റാൻറ് പരിസരത്തും നിളാ ആശുപത്രി പരിസരത്തും കുടിവെള്ള സംഭരണത്തിന് രണ്ട് കിണറുകൾ ആണുള്ളത്. ഇവ രണ്ടും വറ്റിയതോടെ പമ്പിങ്ങ് മുടങ്ങി. 
തൃത്താല വെള്ളിയാങ്കല്ല് പദ്ധതി വന്ന ശേഷം പുഴയിൽ ജല പരപ്പ് തിരുമിറ്റക്കോട് വരെ കാണപ്പെട്ടിരുന്നു. എന്നാൽ മുമ്പൊന്നും ഇല്ലാത്ത വിധം മേടം കത്തി ജ്വലിക്കുകയാണ്. തടാകം പോലെ പരന്നു കിടന്നിരുന്ന ജല സംഭരണിയിൽ വരൾച്ച രൂക്ഷമായതാണ് പമ്പിങ്ങ് തടസ്സപ്പെട്ടത്. 24 മണിക്കൂറും 50 എച്ച്.പി. 40 എച്ച്.പി. മോട്ടോർ ഉപയോഗിച്ചാണ് പമ്പിങ്ങ് നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം അര മണിക്കൂർ പോലും പമ്പിങ്ങ് സാധ്യമായില്ല. 
പട്ടാമ്പിയിൽ ത്വരിത ഗ്രാമീണ ശുദ്ധ ജല പദ്ധതിയും, പഴയ കുടിവെള്ള വിതരണ പദ്ധതിയും ഉണ്ട്. രണ്ടിലും കൂടി 6000 ഗൃഹ കണക്ഷൻ ആണുള്ളത്. പുഴയോരത്തുള്ള സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും കിണറുകളും വറ്റിക്കഴിഞ്ഞു. ഇനിയെന്ത് ചെയ്യും എന്നറിയാതെ ഉഴറുകയാണ് നിളാതീരവാസികളും നഗര ഭരണ സാരഥികളും.