Wednesday, 30 December 2015

പണ്ടു പണ്ട് ഗ്രീറ്റിങ്ങ് കാർഡ് എന്നൊരു സാധനം ഉണ്ടായിരുന്നു...




ന്യൂ ജനറേഷൻ കാലത്ത് ആർക്കും വേണ്ടാത്ത ഒരു സാധനം ഏതെന്ന് ചോദിച്ചാൽ ഗ്രീറ്റിങ്ങ് കാർഡ് എന്നാണ് ഉത്തരം. 
ഒരു സീസണിൽ തരാതരം വർണചിത്രങ്ങളും, ഹൃദ്യമായ സന്ദേശങ്ങളും ആലേഖനം ചെയ്ത ആയിരക്കണക്കിന് ആശംസാ കാർഡുകൾ വിറ്റ് ലക്ഷങ്ങളുടെ ഇടപാട് നടത്തിയിരുന്ന ഒരു വ്യാപാരിയുടെ പരിദേവനമാണ് മുകളിൽ പറഞ്ഞത്. 
ഇത്തവണ നബിദിനവും, ക്രിസ്മസും, തിരുവാതിരയും, പുതുവർഷവും ഒരുമിച്ചു വന്നിട്ടും വിപണിയിൽ നക്ഷത്ര പ്രകാശമോ, നിലാവിൻെറ പൊന്നൊളിയോ, ആതിരയുടെ കുളിരലയോ, പുതിയ പ്രതീക്ഷയുടെ നുറുങ്ങു വെട്ടമോ കണ്ടില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. പത്ത് രൂപ മുതൽ നൂറു രൂപ വരെ വിലയുള്ള കാർഡുകൾ ഓരോ ഗാലറിയിലും വാങ്ങാനാളില്ലാതെ പൊടി പിടിച്ച് കിടക്കുകയാണ്. തപാൽ ഓഫീസിലും ഈ മാന്ദ്യമുണ്ട്. 
ഓരോ ഡിസംബറിലും തപാൽ പെട്ടിയിൽ കുമിഞ്ഞു കൂടിയിരുന്ന കാർഡുകൾ തരം തിരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്താറുണ്ട്. നാല്, അഞ്ച്, പത്ത് രൂപ വിലയുള്ള സ്റ്റാമ്പുകൾ ഓരോ തപാൽ ഓഫീസിലും കൂടുതൽ സ്റ്റോക്ക് ചെയ്യാറുണ്ട്. കൊച്ചു കുട്ടികൾ തൊട്ട് അപ്പനപ്പൂന്മാർ വരെ ആശംസ അയക്കാൻ തപാൽ ഓഫീസിൽ എത്താറുണ്ട്. എന്നാൽ വിവര സാങ്കേതിക വിദ്യയുടേയും ആധുനിക വാർത്താ വിനിമയ വളർച്ചയുടേയും, നവമാധ്യമങ്ങളുടെ ജനകീയവൽക്കരണത്തിൻേറയും ഫലമായി പഴയ ശീലങ്ങൾ പുതിയ ശൈലിയിലേക്ക് വഴിമാറിക്കഴിഞ്ഞു. 
അതോടെ നഷ്ടപ്പെട്ട സംസ്കൃതികളുടേയും ഗൃഹാതുര സ്മരണകളുടേയും ഗണത്തിൽ ഗ്രീറ്റിങ്ങ് കാർഡുകളും ഇടംപിടിച്ചു.
ഇനി വരും തലമുറയോട് നമുക്ക് പറയേണ്ടി വരും , പണ്ടു പണ്ട് ആശംസ അയക്കാൻ ഗ്രീറ്റിങ്ങ് കാർഡ് എന്നൊരു സാധനം ഉണ്ടായിരുന്നുവെന്ന്. 


Monday, 28 December 2015

~~~~~~~~~~~~~~~~~~~~~~ വീണ്ടും ചില കൂടല്ലൂർ കാഴ്ചകൾ - 2 ~~~~~~~~~~~~~~~~~~~~~~



ബസ് നിന്നത് കല്യാണ മണ്ഡപത്തിൻെറ മുന്നിൽ. ഭൂരിഭാഗം യാത്രക്കാരും അവിടെ ഇറങ്ങിയതോടെ നീരില്ലാ പുഴ പോലെയായി ബസ്. മണ്ഡപത്തിൻെറ മുന്നിൽ നിന്ന് നോക്കിയാൽ പുഴയിലെ നരച്ച കാട് കാണാം. എം.എസ്.എം. ഓഡിറ്റോറിയം എന്ന പേരിലുള്ള മണ്ഡപം പഴയ ശ്രീധർ ടാക്കീസായിരുന്നു. വിശ്വോത്തര സിനിമകൾ കൂടല്ലൂരിലെ ആസ്വാദകർക്ക് കാഴ്ച വെച്ച ശ്രീധർ ടാക്കീസിനുമുണ്ട് ദേശ ചരിത്രത്തിലൊരിടം. 1977 ലാണ് ശ്രീധർ ടാക്കീസിൻെറ തിരശ്ശീലയിൽ വെള്ളി വെളിച്ചം ആദ്യമായി തെളിഞ്ഞത്. അന്ന് പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന പാറകുളങ്ങര അപ്പുണ്ണി മേനോനാണ് പ്രചോദനമായത്. പഞ്ചായത്തിൻെറ വരുമാനം വർധിപ്പിക്കലായിരുന്നു ലക്ഷ്യം. മാഞ്ഞപ്ര കളത്തിൽ ശ്രീധരമേനോൻ, എം.ടി. ബാലൻ നായർ, ടി. പത്മനാഭൻ നായർ എന്നിവരുടെ കൂട്ടായ്മയിലാണ് ടാക്കീസ് ആരംഭിച്ചത്. ആദ്യ പ്രദർശനം 'മുരുകൻ' എന്ന കളർ പടമായിരുന്നുവെന്ന് പണ്ട് ബാലേട്ടൻ പറഞ്ഞതോർക്കുന്നു. 
ശ്രീധർ ടാക്കീസ് വരുന്നതിനു മുമ്പ് കൂടല്ലൂരിലെ സിനിമാ പ്രേമികൾ പൊന്നാനിയിൽ പോയാണ് ചലച്ചിത്രം കണ്ടിരുന്നത്. പിൽക്കാലത്ത് അതായത് 70 വർഷം മുമ്പ് കുമരനല്ലൂരിൽ, ഒരു ഓല കൊട്ടക ഉണ്ടായിരുന്നതായും പറഞ്ഞു കേട്ടിരുന്നു. ശ്രീധർ ടാക്കീസ് വന്നതോടെ പുഴയക്കരെയുള്ള പള്ളിപ്പുറത്തുകാർ തോണിയിൽ കൂടല്ലൂരിൽ വന്ന് സിനിമ കണ്ടിരുന്നു. 
അന്ന് കൂട്ടക്കടവ് പകലിരവ് സജീവമായിരുന്നു. തോണിയുടെ വരവും നോക്കി സിനിമ തുടങ്ങിയിരുന്ന കാലം. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്തിരുന്ന എല്ലാ സിനിമകളും, കൂടാതെ എം.ടി.യുടെ 'മൂടുപടം' മുതൽ 'ഒരു വടക്കൻ വീരഗാഥ' വരെയുള്ള മുഴുവൻ സിനിമകളും ശ്രീധർ ടാക്കീസിൻെറ തിരശ്ശീലയിൽ മുത്തമിട്ടിരുന്നു. നിർമാല്യം സിനിമയിലെ വെളിച്ചപ്പാടിനെ കണ്ട് സ്ത്രീകൾ ബോധം കെട്ട സംഭവം പോലും കൂടല്ലൂരിലെ ദേശപുരാണത്തിലുണ്ട്. 
കഥ അങ്ങിനെയൊക്കെയാണെങ്കിലും, കെ.പി.എ.സി. യുടെ നാടകങ്ങൾക്കും സമ്മേളനങ്ങൾക്കും കല്യാണങ്ങൾക്കും ടാക്കീസ് വിട്ടുകൊടുത്തിരുന്നു. എന്നാൽ പുഴയിൽ ഒഴുകിപ്പോയ വെള്ളം തിരിച്ചു വരാത്തതുപോലെ കൂടല്ലൂരിൻെറ ദേശ പുരാണത്തിലും ഗതിമാറ്റം ഉണ്ടായി. നഷ്ടക്കണക്ക് മലവെള്ളമായപ്പോൾ ടാക്കീസ് ഓഡിറ്റോറിയമായി. 
ഇത് കൂടല്ലൂരിൻെറ മാത്രം കഥയല്ലെന്ന് മറ്റു ടാക്കീസുകളുടെ തിരോധാനത്തിലൂടെയും നാടറിയുന്നു. 
മനസ്സിൽ ഓടിയെത്തിയ ഫ്ലാഷ് ബേക്കിൻെറ ചുടുകാറ്റേറ്റുകൊണ്ടാണ് ഞങ്ങൾ സദ്യയുണ്ട് പുറത്തിറങ്ങിയത്.


Wednesday, 23 December 2015

~~~~~~~~~~~~~~~~~~~~~~~ വീണ്ടും ചില കൂടല്ലൂർ കാഴ്ചകൾ... ~~~~~~~~~~~~~~~~~~~~~~~


ഏതാനും വർഷത്തിനു ശേഷം വീണ്ടും കൂടല്ലൂരിൽ എത്തിയത് ഒരു ബന്ധുവിൻെറ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു. കുടുംബ സമേതമാണ് യാത്ര. ജ്ഞാനപീഠം നേടിയ എം.ടി.യുടെ കൂടല്ലൂരിലേക്കുള്ള എൻെറ ഓരോ യാത്രയും തീർത്ഥാടനമാണ്. കാൽ നൂറ്റാണ്ടു മുമ്പ് ആഴ്ച തോറും സുഹൃത്ത് ഗഫൂർ പട്ടാമ്പിയുമൊത്ത് കൂടല്ലൂരിൽ എത്തുമായിരുന്നു. ബാലേട്ടൻെറ (എം.ടി.ബി. നായർ) പുഴക്കഭിമുഖമുള്ള വീടിൻെറ പൂമുഖത്തും, കൂട്ടക്കടവിലും, മാടത്ത് തെക്കേപ്പാട്ട് തറവാട്ടിലും ചെലവിട്ട സായാഹ്നങ്ങൾ ഇന്നും മനസ്സിൽ ഉർവ്വര നിള പോലെ തെളിഞ്ഞൊഴുകുന്നുണ്ട്. തൃത്താല - കുമ്പിടി റോഡിലൂടെയുള്ള നിളയോര ബസ് യാത്ര ഒരു ഗൃഹാതുരാനുഭൂതിയാണ്. അറബിക്കടലിൽ നിന്ന് വെള്ളിയാങ്കല്ല് തേടിയെത്തുന്ന കാറ്റിന് ഉപ്പിൻെറ അലിവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുഴയും റോഡും തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അടുത്തും അകലം പാലിച്ചും കിന്നാരം ചൊല്ലുന്നത് ബസ് യാത്രക്ക് ഹരം പകരുന്ന കാഴ്ചയാണ്. ബസ് യാത്രക്കാരെല്ലാം കണ്ണോടിക്കുന്നത് പുഴയിലേക്കാണ്. ഇരു കര തഴുകി ഒഴുകിയിരുന്ന നിള ധനു മാസത്തിൽ തന്നെ ഓരം ചേർന്ന്, ആറ്റുവഞ്ഞിക്കാട്ടിൽ ഒളിച്ചു കഴിഞ്ഞു. പരന്നു കിടക്കുന്ന നരച്ച വന്യതയിൽ തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ. പുഴ മരുഭൂമിയായി മാറുകയാണെന്ന മുന്നറിയിപ്പാണ് നൽകുന്നത്. വെള്ളിയാങ്കല്ല് മുതൽ കൂട്ടക്കടവ് വരെ പുഴ പിളർന്നും പരന്നും താഴ്ന്നും കോലം കെട്ട നരച്ച കാഴ്ചയാണ്. 
( അവസാനിക്കുന്നില്ല.)

Monday, 21 December 2015

അനുസ്മരണം




ഇന്ത്യനൂരും
ഭാരതപ്പുഴയും...
~~~~~~~~~~~~

സ്വന്തം പേരിൻെറ കൂടെ ഇന്ത്യനൂർ എന്ന ദേശപ്പേര് ചേർത്ത് ഭാരതപ്പുഴയെ സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ച ഗോപി മാഷ് (പി. ഗോവിന്ദമേനോൻ 86) ഒാർമകളുടെ ഓളങ്ങളിൽ വിലയം പ്രാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച (2015 ഡിസം.18) ഉച്ചക്ക് പെരിന്തൽമണ്ണ ആശുപത്രിയിൽ വെച്ചായിരുന്നു വിയോഗം. നാടിൻെറ പേര് നെഞ്ചേറ്റിയ ഗോപി മാഷ് വിടവാങ്ങിയത് തൻെറ ജീവിതാഭിലാഷം പൂർത്തിയാക്കാതെയാണ്.
കാൽ നൂറ്റാണ്ടു മുമ്പ് ഭാരതപ്പുഴ സംരക്ഷണ സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങുന്ന കാലത്ത് അദ്ദേഹത്തിൻെറ കൂടെ ഇറങ്ങിത്തിരിക്കാൻ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പട്ടാമ്പിയിൽ ഇ.പി. ഗോപാലൻ, ഡോ. കെ.പി. മുഹമ്മദുകുട്ടി, അഡ്വ. എം.പി. ഉദയവർമൻ, കെ.എസ്. ഹരിഹരൻ, സി. രാജഗോപാലൻ തുടങ്ങിയവരോടൊപ്പം തൂലികയുടെ പിന്തുണയുമായി ഇതെഴുതുന്നയാളും. 
ചെറിയ യോഗങ്ങൾ, ജാഥകൾ, നിവേദനങ്ങൾ, ഭീമഹർജികൾ എന്നിവ കൂടാതെ കുട്ടികളെ ബോധവൽക്കരിക്കാൻ ചിത്രരചനാമൽസരം, പ്രബന്ധ - പ്രസംഗ മൽസരങ്ങൾ തുടങ്ങിയ പരിപാടികളും ഞങ്ങൾ സംഘടിപ്പിച്ചു.
അതേ സമയം മറു വശത്ത് അന്തം കെട്ട മണലെടുപ്പും, മണൽ മാഫിയകളുടെ ഭീഷണിയും നിർബാധം തുടരുന്നുണ്ടായിരുന്നു. ഭാരതപ്പുഴ എന്ന വാക്കുച്ചരിക്കുന്നതു പോലും, അപകടകരമാവുന്ന ഒരു കാലം. എന്നാൽ പതുക്കെയാണെങ്കിലും പരിസ്ഥിതി പ്രവർത്തനത്തിന് മാന്യത കൈവന്നത് ചിട്ടയായ പ്രവർത്തനത്തിലൂടെ തന്നെയായിരുന്നു. ഭാരതപ്പുഴയുടെ തീരങ്ങളിൽ വരൾച്ച ആവർത്തിക്കപ്പെട്ടതും, കാലം തെറ്റി മഴ പെയ്യുന്നത് കാർഷിക മേഖലക്ക് തിരിച്ചടിയാവുന്നതുമെല്ലാം നാശോന്മുഖമായ നിളയുടെ പശ്ചാത്തലത്തിൽ അദ്ദേഹം ജനങ്ങൾക്ക് വിവരിച്ചു കൊടുത്തു. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകൾക്ക് കുടിനീരും, കൃഷിക്ക് ജലസേചനവും നൽകുന്ന ഭാരതപ്പുഴയുടെ സംരക്ഷണത്തിന് ഒരു അതോറിറ്റി രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുഴയും വനവും സംരക്ഷിക്കാതെ പരിഷ്കൃത സമൂഹത്തിന് നിലനിൽക്കാനാവില്ലെന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഇനി ഇക്കാര്യങ്ങൾ ഇത്ര ആർജ്ജവത്തോടെ പറയാൻ കെല്പുള്ളവർ അധികം പേരില്ല എന്നോർക്കുമ്പോഴാണ് ഇന്ത്യനൂർ ഗോപി മാഷ്ടെ അഭാവം ഭാരതപ്പുഴയോളം നീണ്ടുപോവുന്നത്. തനിക്ക് മുമ്പെ പുഴ മരിക്കുമോ 
എന്ന് ആശങ്കപ്പെട്ട ഒരു മനുഷ്യ സ്നേഹിയോടൊപ്പം കുറച്ചുകാലം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ് എൻെറ സുകൃതം. ഭാരതപ്പുഴക്കൊരു നാഥനുണ്ടാവണമെന്നും, പുഴയും സംസ്കാരവും നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നവർ ഇന്ത്യനൂർ ഗോപി മാഷ്ടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ
മുന്നോട്ടു വരണം.


Saturday, 19 December 2015

ഇവിടെ ഇതാ ഒരാൾ ...

~~~~~~~~~~~~~~~~~~~~
പാട്ടിൻെറ പാലാഴിയിൽ 
കാവ്യ കേളിയുമായ് സത്യപാലൻ.
**************************************************

തമിഴിലും മലയാളത്തിലുമായി അറുനൂറോളം പാട്ടുകളും അമ്പതോളം കവിതകളും എഴുതിയ വല്ലപ്പുഴ ചെറുകോട് സ്വദേശി പുന്നശ്ശീരി വീട്ടിൽ സത്യപാലൻ (51) സർഗ്ഗ സോപാനത്തിൻെറ പടവുകൾ ചവിട്ടിക്കയറാനുള്ള ശ്രമത്തിലാണ്. പാട്ടിൻെറ പാലാഴിയിൽ കാവ്യ കേളി നടത്തുന്ന സത്യപാലനെ കൈപിടിച്ചുയർത്താൻ ആരും മുന്നോട്ടു വരാത്തതുകൊണ്ട് അദ്ദേഹം ഇന്നും കയ്യെഴുത്തു പ്രതിയുമായി വീട്ടിൽ തന്നെ കഴിയുകയാണ്. പാട്ടുപുസ്തകം അച്ചടിക്കാനോ, സി.ഡി. പുറത്തിറക്കാനോ, ഒരു കവിതയെങ്കിലും പ്രസിദ്ധപ്പെടുത്താനോ സത്യപാലന് ഇതേവരെ സാധ്യമായിട്ടില്ല. ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന സത്യപാലന് അതിനുള്ള വഴി കാട്ടാൻ ആരുമുണ്ടായില്ല എന്നതാണ് വസ്തുത. നാൽപ്പത് വർഷം മുമ്പ് മദിരാശിയിലെ കുറാംപേട്ടയിൽ ഹോട്ടൽ ജോലി ചെയ്യുന്ന അച്ഛനെ സഹായിക്കാൻ ചെന്ന സത്യപാലൻ, തമിഴ് ഹൃദിസ്ഥമാക്കിയ ശേഷം സ്വന്തമായി 12 വർഷം കട നടത്തി. ചായക്കടയിൽ നിന്നുള്ള പുറം കാഴ്ചകളാണ് ആദ്യമായ് മനസ്സിൽ വാർന്നുവീണത്. വരികളെല്ലാം അപ്പപ്പോൾ നോട്ടു പുസ്തകത്തിൽ കുറിച്ചു വെച്ചു. അവയിൽ പലതും ചിതൽ തിന്നു. പ്രണയം, ഭക്തി, ജീവിതം, മരണം എന്നിങ്ങനെ സകല അവസ്ഥകളും സാമൂഹ്യ പ്രതിബദ്ധതയോടെ സത്യപാലൻ വരച്ചുവെച്ചിട്ടുണ്ട്. മാതൃഭാഷയേക്കാൾ മികച്ച രചനകൾ തമിഴിലാണ് കാണുന്നത്. സിനിമാപ്പാട്ടുകളായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഒാരോ രചനയും. വിവിധ ക്ഷേത്രങ്ങളിൽ ആലപിക്കാൻ കഴിയുന്ന അർത്ഥവത്തായ ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട്. മുതലാളിത്തത്തിൻെറ തിന്മകൾക്കെതിരെ യുവനേതൃത്വം പോരാട്ടത്തിനിറങ്ങാൻ ആഹ്വാനം ചെയ്യുന്ന വിപ്ലവ രചനകളും അക്ഷരത്താളിലുണ്ട്. 1994 ൽ റോഡ് വികസനം വന്നപ്പോൾ സത്യപാലൻെറ ചായക്കട
ഒഴിപ്പിക്കപ്പെട്ടതും തുടർന്ന് തമിഴ് നാട് മുഖ്യമന്ത്രി ജയലളിതക്ക് ചെന്തമിഴ് മൊഴിയിൽ കത്തയച്ചതും നഷ്ടപരിഹാരമായി 28000 രൂപ ലഭിച്ചതും, തീവണ്ടി യാത്രക്കിടയിൽ അമ്മ ഹൃദയാഘാതം ബാധിച്ച് മരിച്ചതും, 2001ൽ നാട്ടിൽ വന്ന് വാർപ്പു പണിക്കാരനായി മാറിയതുമെല്ലാം സത്യപാലൻെറ ജീവിതത്തിലെ തീവ്രാനുഭവങ്ങളാണ്.
അഞ്ചു മാസം മുമ്പ് കാലിലെ ഞരമ്പ് ചുരുണ്ടതിനാൽ വാർപ്പു പണിക്ക് പോകാൻ പറ്റാതായിട്ടുണ്ട്. അതുകൊണ്ട് രാമായണവും, മഹാഭാരതവും മറ്റും വായിച്ചു കൊണ്ട് മലയാളം ശുദ്ധിചെയ്യുന്നതിൽ വ്യാപൃതനാണിപ്പോൾ. പരേതരായ അച്യുതൻ നായർ-കാർത്യായനി അമ്മ ദമ്പതികളുടെ മകനാണ് സത്യപാലൻ. ഭാര്യ ബിന്ദു. അഭിലാഷ്, ആതിര എന്നിവരാണ് മക്കൾ. ഫോൺ=9747 965 934.

Tuesday, 15 December 2015

~~~~~~~~ ഭാരതപ്പുഴ... ~~~~~~~~

പോകരുത് മക്കളെ
പുഴയുണ്ട് അരികിൽ
നേർത്ത നീർച്ചാലാണെങ്കിലും
നീരാളിയും നീർനായുമുണ്ടവിടെ.

പോകരുത് മക്കളെ
ആറ്റുവഞ്ഞിക്കാടുണ്ടരികിൽ
നീരാട്ടിനിറങ്ങുന്ന
മദയാനകളുണ്ടവിടെ.

പോകരുത് മക്കളെ
കാണാക്കയമുണ്ടരികിൽ
മണലൂറ്റിയ മണിക്കിണറും
മരണ പാതാളവുമുണ്ടവിടെ.

പോകരുത് മക്കളെ
തലയറ്റ കരിമ്പനക്കാടുണ്ടരികിൽ
പുലിയും പേനായ് കൂട്ടവും
പായുന്ന കാറ്റാടി കടവുണ്ടവിടെ.

പോകരുത് മക്കളെ
അടിയില്ലാ അണയുണ്ടരികിൽ
അഴുക്കും വിഴുപ്പും ഉഴറുന്ന
നാഴൂരി നാറ്റത്തണ്ണീരുണ്ടവിടെ.

പോകരുത് മക്കളെ
തുളവീണ തടയണയുണ്ടരികിൽ
കമ്പിയും കല്ലും വിഴുങ്ങുന്ന
കുലദ്രോഹി കൂട്ടരുണ്ടവിടെ.

പോകരുത് മക്കളെ
പുകയുന്ന ചുടലയുണ്ടരികിൽ
കത്താത്ത പ്രാണൻെറ
ചിതാഗ്നിയാളുന്നുണ്ടവിടെ.

പോകരുത് മക്കളെ
പച്ചപ്പുൽ മേടുണ്ടരികിൽ
കഞ്ചാവും കള്ളവാറ്റും വിൽക്കുന്ന
ശീട്ടാടി കൂട്ടമുണ്ടവിടെ.

പോകരുത് മക്കളെ
നീളത്തിൽ നിളയുണ്ടരികിൽ
നന്മ വറ്റി വറ്റിപ്പോകുന്ന
നാരായ വേരുണ്ടവിടെ.
_______________
ടിവിഎം അലി.
~~~~~~~~~~

Monday, 14 December 2015

അംബേദ്‌കർ വിചാര വേദി രൂപീകരിച്ചു





 പാലക്കാട് ജില്ലയിലെ അംബേദ്‌കർ പുരസ്കാര ജേതാക്കളുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ സംഘടിപ്പിച്ച 'സർഗ പ്രസാദം' കൂട്ടായ്മ അംബേദ്‌കർ വിചാര വേദി എന്ന സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. അംബേദ്‌കർ പഠന കേന്ദ്രവും, റഫറൻസ് ലൈബ്രറിയും സ്ഥാപിക്കുക, സെമിനാറുകളും സിംപോസിയങ്ങളും സംഘടിപ്പിക്കുക, വിവിധ തുറകളിൽ മികച്ച സേവനം നടത്തുന്നവരെ ആദരിക്കുക തുടങ്ങിയ പരിപാടികളാണ് വിചാര വേദി ലക്ഷ്യമിടുന്നത്. നാടക നടൻ വിജയൻ ചാത്തന്നൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രന്ഥകാരനും വിവർത്തകനുമായ പി.വി. ആൽബി ഉദ്ഘാടനം ചെയ്തു. തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.എ. പ്രസാദ്, നാഷണൽ വുഷു ചാമ്പ്യൻഷിപ്പിൽ  ജേതാക്കളായ ക്രിസ്റ്റിന സാലി ജോസ്, എസ്. വന്ദന എന്നിവരെ  ചടങ്ങിൽ അനുമോദിച്ചു. ടി വി എം അലി, മാട്ടായ രവീന്ദ്രൻ, കലാമണ്ഡലം ചന്ദ്രൻ, ബിജു ഷൊർണ്ണൂർ, ബാലാജി നാഗലശ്ശേരി, വാസുദേവൻ തച്ചോത്ത്, വാവനൂർ രാഘവൻ, കലാമണ്ഡലം വാസുദേവൻ, ഗോപിനാഥ് പാലാഞ്ചേരി, 
ടി. ചന്ദ്രൻ, കെ. ഉണ്ണികൃഷ്ണൻ, ശിവരാമൻ, സത്യൻ, കെ. വിജയലക്ഷ്മി, രാധാരവീന്ദ്രൻ, കെ.കെ. പരമേശ്വരൻ, ഡോ. വൈഖരി, മുഹമ്മദുണ്ണി ഹാജി, കെ. കരുണാകരനുണ്ണി, യൂനസ്, ഷഹീർ തുടങ്ങിയവർ പങ്കെടുത്തു. 
അഡ്വ.ടി.എ. പ്രസാദ്(ചെയർമാൻ), ടി. ചന്ദ്രൻ (കണ്‍) 
എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു.

Tuesday, 8 December 2015

ഹൈക്കു കവിതകൾ

ഘോരഘോരം എഴുതുന്നു
മുഖ വാചകം
ധീരധീരം വിഴുങ്ങുന്നു
സ്വര പാചകം.

പത്തിനൊന്ന് പതമളന്ന
പാട്ടപ്പറ കാണാം പത്രമാഫീസിൽ,
കതിരിന് പതിര് കൂലി.

നഗരത്തിലല്ലാ-
നവമാധ്യമത്തിലുമുണ്ട്
നിറയെ മാൻഹോളുകൾ.

അരികിലാണെങ്കിലും സഖി
ദൂരമേറെ
നിന്നിലെത്താൻ.

കുളിർ കാറ്റിനറിയുമോ
പങ്കയുടെ
ആത്മരോദനം.


ശയന മുറിയിലുണ്ട്
നയനങ്ങൾ രണ്ട്:
നിദ്രാടനം.

കെട്ടഴിഞ്ഞ
ഊഞ്ഞാലിൽ
ആടുന്നുണ്ടൊരു വീട്.

തേൻ മുല്ല.












അക്ഷര മധുരാപുരിയിൽ
അന്നത്തെ ഓർമകളുമായി
എത്തുന്നു ഒരു  വട്ടം കൂടി
എന്നും പൂക്കുന്നിതാ തേൻ മുല്ല.

Monday, 7 December 2015

ഏകലോചനം


കൂടിയാട്ടത്തിൻെറ
ഉടൽ മൊഴിയിൽ
കൂടിച്ചേരുന്നു
ഇടക്കയും മിഴാവും.

വീട്







അന്തിയുറങ്ങുന്നു
ആകാശം,
നിദ്രയില്ലാതെ
പ്രകാശം.

Saturday, 5 December 2015

ഹൈക്കു കവിതകൾ

ആണ്ടവാ 
എന്നയിത്
ചെന്നൈയോ?   



മണി മാളിക മീതെ 
മാനം നോക്കി നിൽക്കുന്നു
വിശപ്പും ദാഹവും.



ചിതറി വീണ വറ്റുകൾ
ചൂണ്ടയിട്ടു പരൽ മീനുകൾ
എൻെറ വിരലുകൾ.




ആഴക്കടലിൽ മുങ്ങാതെ
തിരിച്ചൊഴുകി വന്നവൾ
മുങ്ങിക്കുളിക്കുന്നു -
മണൽക്കയത്തിൽ.



ആലില തുമ്പിൽ
തുളുമ്പാതെ മഞ്ഞുതുള്ളി
പ്രണയം.




Thursday, 3 December 2015

വീട്ടമ്മയുടെ പാട്ട് ഹിറ്റ്‌

ആത്മവ്യഥയുടെ ശീലും ആരാധനയുടെ ശ്രുതിയും സമന്വയിപ്പിച്ച ഗാനവുമായി 
നാട്ടിൻപുറത്തു നിന്ന്   യൂ - റ്റ്യൂബിന്റെ വിശാലതയെ പുൽകി, ഒരു പുതുസ്വരം! 
വീട്ടമ്മയുടെയും സ്വയം സംരംഭകയുടെയും തിരക്കിനിടയിൽ
സ്വന്തമായി രചിച്ച്, ഈണം നൽകിയ ഗാനം പാടിയവതരിപ്പിച്ച് 
വീഡിയോ ആൽബം ഒരുക്കിയത് കൊടുമുണ്ട മൂക്കണാത്ത് ജയ ആണ്. 
പെരുമുടിയൂർ നെടുങ്ങനാട്ട് മുത്തശ്ശിയാർക്കാവിലമ്മയെ 
സ്തുതിച്ചു കൊണ്ടുള്ള ഗാനത്തിന് പശ്ചാത്തലമായി, ക്ഷേത്രവും പരിസരവും 
ഉൾപ്പെടെയുള്ള ഗ്രാമക്കാഴ്ചകൾ ആൽബത്തിനായി ചിത്രീകരിച്ചത് കമ്പ്യൂട്ടർ ബിരുദ വിദ്യാർഥിയായ മകൻ വിവേകും കുടുംബ സുഹൃത്തും 
ഡിപ്ലോമ വിദ്യാർഥിയുമായ ഷാജിയും ചേർന്നാണ്. ഷാജി തന്നെയാണ് വീഡിയോ  
എഡിറ്റിംഗ് ചെയ്തതും. എഞ്ചിനീയറിംഗ് ബിരുദധാരിയായ മൂത്ത മകൻ വിനയ് 
നിർമാണ നിർവഹണം നടത്തി.

ക്ഷേത്രാചാരങ്ങളെ പരാമർശിക്കുന്ന ഗാനം,  അർച്ചനയ്ക്കായി ക്ഷേത്രത്തിൽ 
വന്നു മടങ്ങുന്ന ഭക്തയുടെ  അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
മൺമറഞ്ഞ തലമുറയുടെ വിശ്വാസാനുഭവങ്ങളെ സ്പർശിച്ചാണ് പാട്ട് മുന്നേറുന്നത്.
ഗാനത്തിന് താള-വാദ്യ അകമ്പടി നൽകിയത് പ്രൊഫഷണൽ കലാകാരന്മാരായ  
കണയം ഗോപിയും ജോയ് മാധവനും ( ക്രിയേറ്റീവ്  സ്റ്റുഡിയോ) ചേർന്നാണ്. 
ഓടക്കുഴൽ ഷാജി കുന്ദംകുളവും, ശബ്ദലേഖനം എടപ്പാൾ  ക്രിയേറ്റീവ് സ്റ്റുഡിയോയും.
സ്കൂൾ-കോളേജ് കാലഘട്ടങ്ങളിൽ പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ജയ സംഗീതം അഭ്യസിച്ചിട്ടില്ല, മുമ്പ്  ഒരു രചനയും പ്രസിദ്ധീകരിച്ചിട്ടുമില്ല. ഇവർ കൊടുമുണ്ടയിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തി വരുന്നു. കാറൽമണ്ണ നമ്പ്രത്ത് പരേതനായ ശങ്കരനാരായണന്റെ ഭാര്യയും 
കൊടുമുണ്ട തമ്പിവീട്ടിൽ രാമൻ നായർ - മൂക്കണാത്ത് പാറുക്കുട്ടിയമ്മ 
ദമ്പതികളുടെ മകളുമാണ് ജയ.
യൂ - ട്യൂബിൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://www.youtube.com/watch?v=xd04Lmreseg