Wednesday, 15 April 2020

ഓസ്ട്രേലിയൻ സ്വദേശിക്ക് ലോക് ഡൗണിൽ സുഖവാസം .



കേരളത്തിൻ്റെ ആയുർവ്വേദ പാരമ്പര്യം അടുത്തറിയാനും മർമ്മ ചികിത്സ പഠിക്കാനും ലക്ഷ്യമിട്ട് പട്ടാമ്പിയിലെത്തിയ ഓസ്ട്രേലിയൻ സ്വദേശിയും യുവ ഡോക്ടറുമായ ജാമി തോമസ് മിക്കോവിന് ലോക്ക് ഡൗൺ നാളുകളിൽ പരമസുഖം.

പട്ടാമ്പി നിളാതീരത്തുള്ള അമിയ ആയുർവ്വേദ നഴ്സിങ് ഹോമിൽ ഡോ.കെ.ടി.വിനോദ്കൃഷ്ണൻ്റെ ശിക്ഷണത്തിലും പരിചരണത്തിലുമാണ് ജാമി തോമസ് മിക്കോ കഴിയുന്നത്.
ഒന്നര മാസമായി ഇദ്ദേഹം പട്ടാമ്പിയിലുണ്ട്. പഠനവും ചികിത്സയും തുടരുന്നതിനിടെയാണ് കൊറോണ ഭീതിയിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്.

വിമാന സർവീസ് നിർത്തലാക്കിയതോടെ ജന്മനാട്ടിലേക്ക് തിരിച്ചു പോകാൻ മിക്കോവിന് കഴിഞ്ഞില്ല. എന്നാൽ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ സുരക്ഷിതനായി തങ്ങാൻ സാധിച്ചതിൽ മിക്കോ സന്തുഷ്ടനാണ്. ഈസ്റ്ററും വിഷുവും കൊണ്ടാടിയതും നിളാതീരത്ത് അമിയ ആശുപത്രിയിൽ തന്നെ!

ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം നാട്ടിൽ തങ്ങുന്ന വിദേശികളെ പ്രത്യേകം നിരീക്ഷിക്കാൻ അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്.
അതോടെ മിക്കോയെ സംരക്ഷിക്കേണ്ട ബാധ്യത ആശുപത്രി അധികൃതർക്ക് സ്വയം ഏറ്റെടുക്കേണ്ടി വന്നു. ലോക് ഡൗണിൽ സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവ് വന്നതോടെ കിടപ്പു രോഗികളേയും ജീവനക്കാരേയും ആശുപത്രിയിൽ നിന്ന് വിട്ടയച്ചതിനാൽ മിക്കോവിന് കൂട്ട് ഡോക്ടരും സഹായിയും മാത്രമാണ്. പോലീസും ആരോഗ്യ വകുപ്പും നഗരസഭയും വിദേശ പൗരൻ്റെ സംരക്ഷണത്തിൽ ശ്രദ്ധ പുലർത്തുന്നുണ്ടെങ്കിലും, മിക്കോവിനെ തീറ്റി പോറ്റാനുള്ള ഉത്തരവാദിത്തം ഡോ.വിനോദ് കൃഷ്ണനും ഭാര്യ ജീലയും നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.

രാവിലെ വീട്ടിൽ നിന്ന് പ്രഭാത ഭക്ഷണം തയ്യാറാക്കി ഡോ.വിനോദ് കൃഷ്ണൻ നഴ്സിങ് ഹോമിലെത്തും. സഹായത്തിന് തെറാപ്പിസ്റ്റ് ഉല്ലാസുമുണ്ട്. പാചകക്കാർ ഇല്ലാത്തതിനാൽ ഡോക്ടരും ഭാര്യ ജീലയും ചേർന്ന്  ഉച്ചഭക്ഷണമൊരുക്കും. അതിനിടയിൽ മിക്കോവിന് മർമ്മ ചികിത്സയെ കുറിച്ച് ഡോക്ടർ വിശദമായി ക്ലാസ് നടത്തും. മർമ്മ ചികിത്സയിൽ പ്രായോഗിക പരിശീലനവും നടക്കുന്നുണ്ട്.

ലോക്ക് ഡൗൺ മെയ് മൂന്നിലേക്ക് നീട്ടിയതോടെ അതുവരെ നിളാതീരം വിട്ട് മിക്കോവിന് പോകാനാവില്ല. നാട്ടിലേക്ക് മടങ്ങി പോകാൻ കഴിയാത്ത പ്രയാസമൊന്നും മിക്കോവിനെ ഇപ്പോൾ അലട്ടുന്നില്ല. സ്വന്തം നാട്ടിലാണെങ്കിൽ പോലും ഇത്ര സുരക്ഷയും ജാഗ്രതയും പരിചരണവും ലഭിക്കില്ലായിരുന്നുവെന്നാണ് മിക്കോവിൻ്റെ അഭിപ്രായം. പകൽ നേരം മുഴുവൻ ഏക അധ്യാപകനായും ഏക രോഗീ ചികിത്സകനായും മാറിയ ഡോ.വിനോദ് കൃഷ്ണൻ്റെ കഷ്ടപ്പാട് ഓർത്താണ് മിക്കോവിന് സങ്കടം.

No comments: