Thursday, 23 April 2020

ഒരു മാസം പിന്നിടുന്നു:



കൂകി പായാത്ത തീവണ്ടിക്കാലം.


ഇതു പോലെ ഒരു കാലം ഓർത്തെടുക്കാൻ കൂടി കഴിയുന്നില്ലെന്നാണ് പഴമക്കാരുടെ പക്ഷം. ഒന്നര നൂറ്റാണ്ടിനിടയിൽ യുദ്ധകാലത്തുപോലും കൂകി പാഞ്ഞിരുന്ന യാത്രാ വണ്ടികളാണ് പാളങ്ങളിൽ നിന്ന് അപ്രത്യക്ഷമായത്. റെയിൽ പാതയോരങ്ങളിൽ താമസിക്കുന്നവർ ചൂളം വിളി കേൾക്കാതായിട്ട് മാസമൊന്ന് പിന്നിടുകയാണ്. നാട്ടുകാരുടെ സമയക്രമം നിശ്ചയിച്ചിരുന്ന ഒരു തീവണ്ടിക്കാലമാണ് കോവിഡിന് വഴിമാറിയത്.

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് കൊറോണ വ്യാപന ഭീതി മൂലം യാത്രാ ട്രെയിനുകള്‍ ഓട്ടം നിര്‍ത്തിവെച്ചത്.
1973ലും 1974ലും റെയില്‍വേ പണിമുടക്കിനെ തുടര്‍ന്നാണ് ഇതിനുമുമ്പ് ട്രെയിന്‍ ഗതാഗതം നിലച്ചിട്ടുള്ളത്.
ഇപ്പോൾ കോവിഡ് വൈറസ് വ്യാപനം ഗുരുതരമായതോടെ മെയ് 3 വരെ എല്ലാ യാത്രാ ട്രെയിനുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്.
അതിനു ശേഷവും ഓടുമെന്ന് പറയാറായിട്ടില്ല. ചാർട് ചെയ്ത ചില ചരക്കു വണ്ടികള്‍ മാത്രമാണ് ഇപ്പോൾ ഓടുന്നത്.
രണ്ടു പതിറ്റാണ്ടു മുമ്പ് കടലുണ്ടിക്ക് സമീപം തീവണ്ടി പുഴയിൽ വീണതിനെ തുടർന്ന് ഷൊർണൂർ - കോഴിക്കോട് റൂട്ടിൽ തീവണ്ടി ഗതാഗതം ഏതാനും ദിവസം നിർത്തിവെച്ചിരുന്നു.

പ്രത്യേക സാഹചര്യത്തില്‍ അവശ്യവസ്തുക്കളുടെ ചരക്കുനീക്കം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോൾ റെയില്‍വേ നടത്തുന്നത്. ഭക്ഷ്യധാന്യങ്ങള്‍, പാല്‍, മരുന്ന്, പച്ചക്കറി, എണ്ണ, പഴങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, കല്‍ക്കരി, വളം തുടങ്ങിയവ രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് ഗുഡ്‌സ് വണ്ടികളില്‍ കൊണ്ടു പോകുന്നുണ്ട്.

എന്നാൽ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനം ഇന്ത്യൻ റെയിൽവേ ഈ സമയത്ത് ചെയ്തിട്ടുണ്ട്. കോവിഡ് -19 പ്രതിരോധ പരിപാടിയുടെ ഭാഗമായി ഐസൊലേഷൻ  കോച്ചുകളുടെ നിർമാണം നിശ്ചിത സമയത്തിനകം അവർ പൂർത്തിയാക്കിയത് പ്രശംസനീയമാണ്.

തുടക്കത്തിൽ റെയിൽ‌വേ ബോർഡ് സതേൺ റെയിൽ‌വേയ്ക്ക് 473 കോച്ചുകൾ പരിവർത്തനം ചെയ്യാനാണ് നിർദ്ദേശിച്ചത്. പിന്നീട് ഇത് 573 കോച്ചുകളായി ഉയർത്തുകയും ഏപ്രിൽ പത്തിനകം പൂർ‌ത്തിയാക്കുകയും ചെയ്തു. 
മറ്റു മേഖലകളെ അപേക്ഷിച്ച് ദക്ഷിണ റെയിൽ‌വേയാണ് കൂടുതൽ കോച്ചുകൾ പരിവർത്തനം ചെയ്തത്.

ചെന്നൈ, ട്രിച്ചി, സേലം, മധുര, പാലക്കാട്, തിരുവനന്തപുരം എന്നീ ആറ് ഡിവിഷനുകളിലെയും 15 പ്രധാന ഡിപ്പോകളിലെയും ജീവനക്കാരാണ് പഴയ കോച്ചുകളിൽ പരിവർത്തന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയത്. പെരമ്പൂർ കാരേജ് ആൻ്റ് വാഗൺ വർക്ക്സ്, പെരമ്പൂർ ലോക്കോ വർക്ക്സ്, ട്രിച്ചി ഗോൾഡൻ റോക്ക് വർക്ക് ഷോപ്പ് എന്നിവയുടെ മേൽനോട്ടത്തിലാണ് വിവിധ ഡിവിഷനുകളിൽ നിന്നുള്ള ടീമുകൾ ഏകോപിച്ച് പ്രവൃത്തി പൂർത്തിയാക്കിയത്.

ക്വാറണ്ടയ്ൻ / ഐസൊലേഷൻ കോച്ചുകളുടെ പ്രധാന സവിശേഷതകൾ ഇവയാണ്: കോച്ചിലെ ഇന്ത്യൻ സ്റ്റൈൽ ലാവറ്ററി, ബാത്ത് റൂമാക്കി മാറ്റി. രോഗികളെ വേർതിരിക്കുന്നതിനായി ക്യാബിന്റെ പ്രവേശന കവാടത്തിൽ പ്ലാസ്റ്റിക് കർട്ടനുകൾ സ്ഥാപിച്ചു. ഓരോ ക്യാബിനിലും ചുവപ്പ്, നീല, മഞ്ഞ നിറങ്ങളിലുള്ള മാലിന്യ ബാഗുകൾ നൽകി. ബക്കറ്റ്, സോപ്പ് ഡിസ്പെൻസറുകൾ, സോപ്പ് വിഭവങ്ങൾ എന്നിവയും ഓക്സിജൻ സിലിണ്ടറുകൾ, വാട്ടർ പൈപ്പുകൾ എന്നിവയും സ്ഥാപിച്ചു. പരിവർത്തനം ചെയ്ത ബാത്ത് റൂമുകളിൽ ടാപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ക്ലാമ്പുകൾ നൽകി. കൊതുക് വല, 3 പെഗ് കോട്ട് ഹുക്കുകൾ, അധിക മൊബൈൽ ചാർജിംഗ് പോയിന്റുകൾ തുടങ്ങിയവയും ഐസൊലേഷൻ കോച്ചുകളിലുണ്ട്.

ഐസൊലേഷൻ കോച്ചുകൾ ആവശ്യാനുസരണം ഇന്ത്യയിൽ എവിടേക്കും കൊണ്ടുപോവാൻ കഴിയും. ഒരു പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളുടെ ആരോഗ്യ കാര്യത്തിലും റെയിൽവേ ജാഗ്രത കാണിച്ചു. രാജ്യത്തെ ജനകോടികളെ കൂട്ടി യോജിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് അഭിവന്ദനം.

// ടി.വി.എം.അലി //

Wednesday, 22 April 2020

കോവിഡ് കാലത്തെ ഭൗമദിന ചിന്തകൾ
~~~~~~~~~~~~~~~~~~~~~~~~

ഓരോ വർഷവും ഈ ദിനത്തിലെങ്കിലും   ലോകമെങ്ങുമുള്ള മനുഷ്യർ ഭൗമ വിചാരവുമായി കഴിയുമെന്ന് കരുതാൻ ആവുമോ?  ഇല്ല.
ഭൂമിയെ കുറിച്ച് ആഴത്തിൽ ചിന്തിച്ചു തല പുണ്ണാക്കാൻ ആർക്കും സമയമില്ല.

ലോകമെങ്ങും മഹാമാരി മരണമാരിയായി മാറുന്ന സമയത്ത് പ്രത്യേകിച്ചും.
കവികളും ചിന്തകരും ശാസ്ത്രജ്ഞരും ഭൗമ വിചാരങ്ങളുമായി കഴിയുന്നുണ്ടാവാം. ഭൂമിയുടെ ഭാവിയെപ്പറ്റി വേവലാതിപ്പെടുന്നുണ്ടാവാം.
പ്രപഞ്ചത്തിൻ്റെ ഗതിവിഗതികളെ നിരീക്ഷിക്കുന്നുണ്ടാവാം.

എന്നാൽ ലോകം വാഴുന്ന ഭരണാധികാരികൾ പോലും ഉദ്ബോധനത്തിന് അപ്പുറം എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല.
വികസനമെന്ന അജണ്ടയുടെ ദുർബ്ബലമായ അടിത്തറയിലാണ് ഭരണകൂടങ്ങൾ കെട്ടിപ്പൊക്കുന്നത്. സകല ജീവജാലങ്ങളുടേയും വളർച്ചയും വികാസവും പുരോഗതിയും ഒന്നും അവർക്ക് വിഷയമാവുന്നില്ല. സ്വാർത്ഥ താല്പര്യങ്ങൾക്കു മുമ്പിൽ വ്യക്തിസ്വാതന്ത്ര്യമൊന്നും വിലമതിക്കുന്നില്ലല്ലൊ!

ഇതിന് ക്ഷതമേല്പിക്കുന്ന ചിന്തകളെ വികസന വിരുദ്ധമായി കണക്കാക്കുകയും, അവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുകയും ചെയ്യും. ഭൂമിയുടെ നിലനില്പ് അനിവാര്യമാണ് എന്ന വിചാരം പോലും ഇനിയും പൊതുബോധമായി വളർന്നിട്ടില്ല.
പരിസ്ഥിതി പ്രവർത്തകർ
ബോധവൽക്കരണ പരിപാടികൾ കൊല്ലം തോറും നടത്താറുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ അതു പോലും ഭ്രാന്തൻ ജല്പനങ്ങളായി അവഗണിക്കപ്പെടുകയാണ് പതിവ്!

ഭൂമിയുടെ ഭാവി നമ്മുടെ കയ്യിൽ ഭദ്രമാണോ? നമ്മുടെ പൂർവ്വീകർ നമ്മെ ഏല്പിച്ചു തന്ന ഭൂമിയാണോ ഇന്നുള്ളത്? 
ആഘോഷമായി ഒരു തൈ നട്ടാൽ ഭൂമിക്കൊരു കുടയാവുമൊ? 

കേരളത്തിലെ കാര്യമെടുക്കുക.
നൂറോ ഇരുന്നൂറോ വർഷം മുമ്പുള്ള കേരളമാണോ ഇന്ന് നാം കാണുന്നത്?
വനം, വയൽ, നീർത്തടം, കുന്നുകൾ എന്നിവയുടെ അവസ്ഥ എന്താണ്?
വനഭൂമിയുടെ വിസ്തൃതി, കൃഷി നിലത്തിന്റെ ശോഷണം, കുന്നുകളും പർവ്വതങ്ങളും നാടു നീങ്ങുന്ന കാഴ്ച, പുഴകളും നീർത്തടങ്ങളും
ഊഷരമാവുന്ന അവസ്ഥ, ജലചൂഷണവും, അനിയന്ത്രിത ഖനനവും, ഭൂപരിവർത്തനവും, വായു മലിനീകരണവും മറ്റും സൃഷ്ടിക്കുന്ന
വിപത്ത് തുടങ്ങിയ വിഷയങ്ങൾ നാം ഇനിയും ഗൗരവമായി എടുത്തിട്ടുണ്ടോ?

ഇല്ല. നമുക്ക് അതിനൊന്നും സമയമില്ല. താനൊരുത്തൻ  വിചാരിച്ചതു കൊണ്ട് ഈ ഭൂമിയെ രക്ഷിക്കാൻ
കഴിയുമോ എന്ന് സംശയിക്കുന്നവരും ഏറെയാണ്. എങ്കിലും
വരും തലമുറക്ക് കൈ മാറാൻ ഭൂമി അവശേഷിക്കണം. അതിനു നാം ഓരോരുത്തരും ഭൂമിയുടെ മക്കളും
സംരക്ഷകരും ആയി മാറണം. കൊറോണ വൈറസ് വ്യാപന മഹാമാരിയുടെ ഭീതിക്കു മുന്നിൽ അരക്ഷിതാവസ്ഥയിൽ ലോകം നിൽക്കുമ്പോഴും ഭൗമ ചിന്ത കൈ വെടിയാൻ ആവില്ല. മഹാമാരികൾ വരും, മരണം വിതച്ച് കടന്നു പോകും. ദുരിതങ്ങൾ നാം അതിജീവിക്കും. പ്രതിസന്ധികൾ മറികടന്ന് പ്രപഞ്ചമിനിയും അവശേഷിക്കും.

ഭൂമിയിൽ വിരുന്നുകാരായി വന്ന മനുഷ്യർക്ക് ഒന്നും നശിപ്പിക്കാൻ അവകാശമോ അധികാരമോ ഇല്ല. തലമുറകൾ ഇനിയും കടന്നു വരാനുണ്ട്. അവർക്ക് നമ്മുടെ ഭൂമി അതിൻ്റെ വിശുദ്ധിയോടെ തന്നെ കൈമാറേണ്ടതുണ്ട്. ഈ ഭൗമദിനം മുതൽ  അതിൻ്റെ കരുതലുണ്ടാവണം. അടച്ചിടേണ്ടി വന്ന ലോകത്തിൻ്റെ അകത്തളത്തിൽ ഇരുന്നു കൊണ്ട് ചിന്തിക്കുക.
ഈ മഹാപ്രപഞ്ചത്തെ ഭീകരമായ നാശത്തിന്റെ പാതാളത്തിൽ നിന്ന്
കരകയറ്റുമെന്നു നമുക്ക് പ്രതിജ്ഞ ചെയ്യാം.

// ടി.വി.എം.അലി //

Saturday, 18 April 2020

ശതാഭിഷേക മംഗളങ്ങൾ



ആയുർവേദ ബാലചികിത്സാ വിദഗ്ദ്ധൻ
എം.ഗംഗാധരൻ വൈദ്യരുടെ എൺപത്തിനാലാം പിറന്നാൾ
ലോക് ഡൗണിൽ ആഘോഷമില്ലാതെ
കടന്നു പോയി. 

ഒരു നാട് ഒന്നടങ്കം ഇന്ന് മേഴത്തൂരിൽ ഒഴുകി എത്തേണ്ടതായിരുന്നു. സാധാരണ ഗ്രാമീണൻ മുതൽ നാടുവാഴുന്ന ഭരണസാരഥികൾ വരെ ആശംസകളുമായി പ്രവഹിക്കുമായിരുന്നു. കൊട്ടും കുരവയും ആരവങ്ങളുമായി വൈദ്യരുടെ ശതാഭിഷേകം നാടിൻ്റെ ഉത്സവമായി ആഘോഷപൂർവ്വം നടക്കുമായിരുന്നു. എന്നാൽ നേരത്തെ എടുത്ത തീരുമാനം കോവിഡ് മഹാമാരിക്കിടയിൽ ഉപേക്ഷിക്കുകയായിരുന്നു. 

എന്നാൽ പതിനായിരങ്ങൾക്ക് സാന്ത്വനമേകിയ ഗംഗാധരൻ വൈദ്യർ, പതിവുപോലെ ലോകത്തിനു മുഴുവൻ സൗഖ്യമേകാൻ ധന്വന്തരി ദേവനോട് പ്രാർത്ഥിച്ചു കൊണ്ടാണ് ഇന്ന് എൺപത്തിനാലാം പിറന്നാൾ ദിനത്തെയും വരവേറ്റത്. ആയിരം പൂർണ്ണചന്ദ്ര പ്രഭ ഏറ്റുവാങ്ങിയ ഗംഗാധരൻ വൈദ്യർക്ക് നാടിൻ്റെ ആശംസ സന്ദേശങ്ങളിലും പ്രാർത്ഥനകളിലും ഒതുങ്ങി.

പ്രമുഖ ബാലചികിത്സാകനായിരുന്ന യശഃശരീരനായ ചാത്തര് നായരുടെ ശിഷ്യനായാണ് ബാലചികിത്സയുടെ ലോകത്തേക്ക് ഗംഗാധരൻ നായരെത്തുന്നത്.

കാഞ്ഞൂര് നാരായണൻ നായരുടെയും മാരിപ്പറമ്പിൽ ലക്ഷ്മിയമ്മയുടെയും മകനാണ്. കർഷക കുടുംബത്തിലായിരുന്നു ജനനം.  വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യൻ കൂടിയാണ് ഗംഗാധരൻ വൈദ്യർ. 

വീടിന്റെ പരിമിതികൾക്കിടയിൽ ഇ.എസ്.എൽ.സി. കഴിഞ്ഞു തുടർപഠനം സാധിക്കാതിരുന്ന കാലത്താണ് ഗുരുനാഥനായ ചാത്തര് നായരുടെ അരികിലേക്ക് എത്തുന്നത്. 
ഗുരുനാഥന്റെ അനുഭവ ജ്ഞാനം ഗുരുകുലരീതിയിൽ സ്വായത്തമാക്കി. അതിനെ കുട്ടികളുടെ വ്യാധികൾക്കു മരുന്നായി മാറ്റി ഗംഗാധരൻ വൈദ്യർ. ഗുരുവിന്റെ പേരമകളായ വിജയലക്ഷ്മി അമ്മയെ ജീവിതപങ്കാളിയായി സ്വീകരിച്ചു. 

പൊള്ളുന്ന ഉണ്ണികൾ എന്ന പേരിലറിയപ്പെട്ട പാലക്കാട് പിരായിരിയിലെ സഹോദരങ്ങൾക്കുൾപ്പടെ സങ്കീർണ്ണ രോഗം ബാധിച്ച ഒട്ടേറെ രോഗികൾക്ക് ആരോഗ്യം തിരിച്ചു നൽകി അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ ഗംഗാധരൻ വൈദ്യരുടെ ചികിത്സ കൊണ്ട്  സാധിച്ചു.

തൃത്താലയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകരിൽ പ്രമുഖനാണ് വൈദ്യർ. തൃത്താല സർവീസ് സഹകരണ ബാങ്കിൽ അര നൂറ്റാണ്ടായി ഡയറക്ടർ ആയി സേവനം അനുഷ്ടിച്ചു വരുന്നു. അഷ്ടാംഗം ആയുർവേദ കോളേജിന്റെ ചെയർമാൻ ആയി പ്രവർത്തിക്കുന്നു.  ഗുരുനാഥന്റെ പേരിലാരംഭിച്ച സി.എൻ.എസ് ചികിത്സാലയം എന്ന സ്ഥാപനത്തിന്റെ അമരക്കാരനും പ്രധാന വൈദ്യനുമാണ് അദ്ദേഹം.  സി.എൻ.എസ്സിലൂടെയും സഹോദര സ്ഥാപനങ്ങളിലൂടെയും നൂറിലധികം ജീവനക്കാർക്ക് തൊഴിൽ നൽകുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 

ഏഴു പതിറ്റാണ്ടിലധികമായി ബാലചികിത്സാ രംഗത്തു തൻ്റെ ജീവിത കർമ്മം തുടർന്നു വരുന്നു. മക്കളായ ഡോ.കെ.പി. യശോദാമണി, ഡോ.കെ.പി.മണികണ്ഠൻ, മരുമകൻ ഡോ.ടി.ശ്രീനിവാസൻ എന്നിവർ വൈദ്യരുടെ പാതയിലൂടെ തന്നെയാണ് മുന്നോട്ടു നീങ്ങുന്നത്. മറ്റൊരു മകളായ കെ.പി.ആനന്ദവല്ലി സകുടുംബം അമേരിക്കയിലാണ്.

Wednesday, 15 April 2020

ഓസ്ട്രേലിയൻ സ്വദേശിക്ക് ലോക് ഡൗണിൽ സുഖവാസം .



കേരളത്തിൻ്റെ ആയുർവ്വേദ പാരമ്പര്യം അടുത്തറിയാനും മർമ്മ ചികിത്സ പഠിക്കാനും ലക്ഷ്യമിട്ട് പട്ടാമ്പിയിലെത്തിയ ഓസ്ട്രേലിയൻ സ്വദേശിയും യുവ ഡോക്ടറുമായ ജാമി തോമസ് മിക്കോവിന് ലോക്ക് ഡൗൺ നാളുകളിൽ പരമസുഖം.

പട്ടാമ്പി നിളാതീരത്തുള്ള അമിയ ആയുർവ്വേദ നഴ്സിങ് ഹോമിൽ ഡോ.കെ.ടി.വിനോദ്കൃഷ്ണൻ്റെ ശിക്ഷണത്തിലും പരിചരണത്തിലുമാണ് ജാമി തോമസ് മിക്കോ കഴിയുന്നത്.
ഒന്നര മാസമായി ഇദ്ദേഹം പട്ടാമ്പിയിലുണ്ട്. പഠനവും ചികിത്സയും തുടരുന്നതിനിടെയാണ് കൊറോണ ഭീതിയിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്.

വിമാന സർവീസ് നിർത്തലാക്കിയതോടെ ജന്മനാട്ടിലേക്ക് തിരിച്ചു പോകാൻ മിക്കോവിന് കഴിഞ്ഞില്ല. എന്നാൽ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ സുരക്ഷിതനായി തങ്ങാൻ സാധിച്ചതിൽ മിക്കോ സന്തുഷ്ടനാണ്. ഈസ്റ്ററും വിഷുവും കൊണ്ടാടിയതും നിളാതീരത്ത് അമിയ ആശുപത്രിയിൽ തന്നെ!

ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം നാട്ടിൽ തങ്ങുന്ന വിദേശികളെ പ്രത്യേകം നിരീക്ഷിക്കാൻ അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്.
അതോടെ മിക്കോയെ സംരക്ഷിക്കേണ്ട ബാധ്യത ആശുപത്രി അധികൃതർക്ക് സ്വയം ഏറ്റെടുക്കേണ്ടി വന്നു. ലോക് ഡൗണിൽ സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവ് വന്നതോടെ കിടപ്പു രോഗികളേയും ജീവനക്കാരേയും ആശുപത്രിയിൽ നിന്ന് വിട്ടയച്ചതിനാൽ മിക്കോവിന് കൂട്ട് ഡോക്ടരും സഹായിയും മാത്രമാണ്. പോലീസും ആരോഗ്യ വകുപ്പും നഗരസഭയും വിദേശ പൗരൻ്റെ സംരക്ഷണത്തിൽ ശ്രദ്ധ പുലർത്തുന്നുണ്ടെങ്കിലും, മിക്കോവിനെ തീറ്റി പോറ്റാനുള്ള ഉത്തരവാദിത്തം ഡോ.വിനോദ് കൃഷ്ണനും ഭാര്യ ജീലയും നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.

രാവിലെ വീട്ടിൽ നിന്ന് പ്രഭാത ഭക്ഷണം തയ്യാറാക്കി ഡോ.വിനോദ് കൃഷ്ണൻ നഴ്സിങ് ഹോമിലെത്തും. സഹായത്തിന് തെറാപ്പിസ്റ്റ് ഉല്ലാസുമുണ്ട്. പാചകക്കാർ ഇല്ലാത്തതിനാൽ ഡോക്ടരും ഭാര്യ ജീലയും ചേർന്ന്  ഉച്ചഭക്ഷണമൊരുക്കും. അതിനിടയിൽ മിക്കോവിന് മർമ്മ ചികിത്സയെ കുറിച്ച് ഡോക്ടർ വിശദമായി ക്ലാസ് നടത്തും. മർമ്മ ചികിത്സയിൽ പ്രായോഗിക പരിശീലനവും നടക്കുന്നുണ്ട്.

ലോക്ക് ഡൗൺ മെയ് മൂന്നിലേക്ക് നീട്ടിയതോടെ അതുവരെ നിളാതീരം വിട്ട് മിക്കോവിന് പോകാനാവില്ല. നാട്ടിലേക്ക് മടങ്ങി പോകാൻ കഴിയാത്ത പ്രയാസമൊന്നും മിക്കോവിനെ ഇപ്പോൾ അലട്ടുന്നില്ല. സ്വന്തം നാട്ടിലാണെങ്കിൽ പോലും ഇത്ര സുരക്ഷയും ജാഗ്രതയും പരിചരണവും ലഭിക്കില്ലായിരുന്നുവെന്നാണ് മിക്കോവിൻ്റെ അഭിപ്രായം. പകൽ നേരം മുഴുവൻ ഏക അധ്യാപകനായും ഏക രോഗീ ചികിത്സകനായും മാറിയ ഡോ.വിനോദ് കൃഷ്ണൻ്റെ കഷ്ടപ്പാട് ഓർത്താണ് മിക്കോവിന് സങ്കടം.

ലോക് ഡൗൺ:

 മാർഗ്ഗ നിർദ്ദേശങ്ങൾ

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.

കോവിഡ് ഹോട്ട്സ്പോട്ടായി തിരിച്ച പ്രദേശങ്ങൾക്ക് ഇളവുകൾ ഉണ്ടാകില്ല. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ്‌ കേരളത്തിൽ ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്‌. ഇത്‌ കൂടാതെ കാസർകോട്‌ ജില്ലയിലെ ചില പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഹോട്ടലുകളും ഹോം സ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാൻ അനുമതി നൽകി. (കേരളത്തിൽ വിഷുവിന് മുമ്പുതന്നെ എല്ലാ തപാൽ ഓഫീസുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്). ഐ.ടി.സ്ഥാപനങ്ങള്‍ക്കും (50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവര്‍ത്തിക്കാം. കമ്പോളങ്ങളും തുറക്കാം. പൊതുഗതാഗത സംവിധാനം അനുവദിക്കില്ലെങ്കിലും ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്.
സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം.

റേഷൻ കടകൾ തുറക്കാം. ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാൽ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ വിൽപന, വൈക്കോൽ, വളം, കീടനാശിനി കടകൾ, വിത്ത് എന്നിവ വിൽക്കുന്ന കടകളും വ്യാപാര സ്ഥാപനങ്ങളും തുറക്കാം. ഇവയിൽ പരമാവധിയും വീട്ടിലേക്ക് സാധനങ്ങൾ എത്തിക്കുന്ന രീതിയിലാക്കാമെങ്കിൽ അതാണ് നല്ലത്.

ബാങ്കുകൾ, ഇൻഷൂറൻസ് ഓഫീസുകൾ, എ.ടി.എമ്മുകൾ, ബാങ്കുകൾക്ക് വേണ്ടി സേവനം നൽകുന്ന ഐ.ടി സ്ഥാപനങ്ങൾ, ബാങ്കിംഗ് കറസ്പോണ്ടന്‍റ് സ്ഥാപനങ്ങൾ, എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം.

റോഡ് നിർമാണം, കെട്ടിട നിർമാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും.
തോട്ടങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ അടഞ്ഞുതന്നെ കിടക്കും.
ഐടി സ്ഥാപനങ്ങൾ 50% ജീവനക്കാരുമായി തുറക്കാം. കേന്ദ്ര സർക്കാർ ഓഫീസുകളിൽ 33% ജീവനക്കാരെ അനുവദിക്കും.
വ്യോമ, റെയിൽ വാഹന ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല.

അവശ്യ വസ്തുക്കൾക്ക് നിലവിലുള്ള ഇളവുകൾ തുടരും. വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും.
പൊതു ആരാധന നടത്താൻ പാടില്ലെന്ന് നിർദേശം തുടരും. മദ്യം, സിഗരറ്റ്, പുകയില വില്‍പനയ്ക്ക് നിരോധനം.

പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിര്‍ബന്ധം.
മെഡിക്കല്‍ ലാബുകള്‍ക്ക് തുറക്കാം.
ആരാധനാലയങ്ങള്‍ തുറക്കരുത്.
ബാറുകളും മാളുകളും തിയറ്ററുകളും തുറക്കരുത്.
മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം.
ക്ഷീരം, മത്സ്യം, കോഴിവളത്തല്‍ മേഖലകളിലുള്ളവര്‍ക്ക്‌ യാത്രാനുമതി.
പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരമാകും.

തുടർച്ചയായി പ്രവർത്തിക്കേണ്ട അത്യാവശ്യമുള്ള നിർമാണ യൂണിറ്റുകൾ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക അനുമതി തേടി മാത്രം തുറക്കണം (പുതിയ നിർദേശമാണ്).
കൽക്കരി, മൈനിംഗ് മേഖലയ്ക്ക് തുറന്ന് പ്രവർത്തിക്കാം (നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രം).
ഭക്ഷണസാധനങ്ങളുടെ പാക്കേജിംഗ്, മെഡിക്കൽ ഉപകരണങ്ങളുടെ പാക്കേജിംഗ് എന്നിവ നടത്തുന്നവർക്ക് തുറക്കാം.
തേയിലത്തോട്ടങ്ങൾക്ക് പ്രവർത്തനാനുമതി. പക്ഷേ, 50 ശതമാനം മാത്രമേ ജോലിക്കാരെ നിയോഗിക്കാവൂ.

അവശ്യസാധനങ്ങൾ കൊണ്ടുപോകാൻ മാത്രമേ വാഹനങ്ങൾ ഉപയോഗിക്കാവൂ.
സ്വകാര്യ കാറുകളിൽ അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാം. ഡ്രൈവറും പിറകിൽ ഒരാളും മാത്രം.
റെയിൽവേ, എയർപോർട്ട്, സീപോർട്ട് എന്നിവകളിൽ ചരക്ക് നീക്കം മാത്രം.
അന്തർ സംസ്ഥാന ചരക്ക് നീക്കത്തിനായി വാഹനങ്ങൾ ഉപയോഗിക്കാം.
പെട്രോളിയം, എൽ.പി.ജി, ഭക്ഷണവസ്തുക്കൾ, അവശ്യവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ കൊണ്ടുപോകാൻ അന്തർ സംസ്ഥാന ഗതാഗതം അനുവദിക്കും.
കൊയ്ത്തുപകരണങ്ങൾ കൊണ്ടുപോകാൻ അനുവദിക്കും. അത് അതിർത്തി കടന്നും കൊണ്ടുപോകാം. (പുതിയ നിർദേശമാണ്)
വിദേശ പൗരൻമാർക്ക് ഇന്ത്യയിൽ നിന്ന് പോകാം. പക്ഷേ, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം മാത്രം.

Sunday, 12 April 2020

അനുഭവം.




# എൻ്റെ ലോക്ക് ഡൗൺ ദിനങ്ങൾ #

∆ ഡിമിറ്റാർ പന്തേവ്, ബൾഗേറിയ ∆

( ലോക്ക് ഡൗൺ നാളുകളിൽ പട്ടാമ്പിയിൽ എത്തിയ  ബൾഗേറിയൻ സ്വദേശിയുടെ സ്നേഹ നിർഭരമായ കുറിപ്പ് )

പലസ്തീനിലെ ഹെബ്രൂണിൽ അൽ ജമായ ക്ലബ്ബുമായി എന്റെ കോച്ചിംഗ് കരാർ പൂർത്തിയാക്കി മടങ്ങിയെത്തിയ ശേഷം, 2019ലെ ക്രിസ്മസ്  / 
ന്യൂ ഇയർ ആഘോഷങ്ങളിൽ മുഴുകി ഞാൻ എന്റെ ജന്മനാടായ ബൾഗേറിയയിലെ വർണയിൽ ഒരു ചെറിയ അവധിക്കാലം ആസ്വദിക്കുകയായിരുന്നു.

ആ സമയത്ത്, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റെ സുഹൃത്തുക്കളിൽ നിന്ന് (റിയാസ് കാസിം, യൂസഫ് അലി) വിവിധ ഫുട്ബോൾ ടൂർണമെന്റുകളിൽ / പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്ന എനിക്ക് ഒരു ഫോൺ കോൾ ലഭിച്ചു. 

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന "എച്ച് 16 സ്പോർട്സ് '' സർവീസുകളെ കുറിച്ച് ചർച്ച ചെയ്യാനായിരുന്നു അവർ വിളിച്ചത്.  
യു.എ.ഇ യിലെ മുൻ ഇന്റർനാഷണൽ ഫുട്ബോൾ കളിക്കാരൻ ഹസ്സൻ അലി ഇബ്രാഹിം അൽ ബ്ലൂഷി, 
കേരളത്തിൽ അവരുടെ അന്താരാഷ്ട്ര പരിശീലന കേന്ദ്രം ആരംഭിക്കുന്നുവെന്നായിരുന്നു സന്ദേശം. രാജ്യത്ത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നതും 100% സാക്ഷരതയുള്ളതുമായ കേരളത്തിൽ, നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ പരിശീലനം നൽകാനാവുമെന്നാണ്  
ഹസ്സൻ അലിയെ പ്രചോദിപ്പിക്കുന്ന ഘടകം.

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് മികച്ച നൈപുണ്യ വികസന പരിപാടി നൽകാനുള്ള പ്രചോദനവും കാഴ്ചപ്പാടും ഉള്ള ഉയർന്ന പ്രൊഫഷണൽ പരിശീലന കേന്ദ്രത്തിന്റെ സാധ്യതയെക്കുറിച്ച് പഠനം നടത്താൻ 'എച്ച് 16 സ്പോർട്സ് ' എൻ്റെ സേവനങ്ങൾ വേണമെന്ന് അഭ്യർത്ഥിച്ചു.

അന്താരാഷ്ട്ര നിലവാരമുള്ള സേവനം നൽകുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിന് ഞാൻ വളരെ അഭിമാനത്തോടെ തന്നെ 'എച്ച് 16 സ്പോർട്സ് ' ഏല്പിച്ച ചുമതല ഏറ്റെടുത്തു. 

2020 മാർച്ച് 4ന് ഞാൻ കേരളത്തിലെ കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങി.
എന്റെ പുതിയ സുഹൃത്തുക്കളായ ബാവ, കുഞ്ഞാനു എന്നിവരുമായി എന്റെ താമസസ്ഥലത്തേക്ക് പോയി. തുടർന്ന് അടുത്തുള്ള മറ്റ് ചില സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.

എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് ലഭിച്ച സ്നേഹോഷ്മളമായ സ്വീകരണത്തിന് നന്ദി പ്രകടിപ്പിക്കാൻ വാക്കുകളില്ല. ആതിഥ്യമര്യാദയുടെ മാധുര്യത്തോടൊപ്പം, അത്ഭുതകരമായതും  ദൈവത്തിന്റെ സ്വന്തം നാട്ടിൽ മറഞ്ഞിരിക്കുന്നതുമായ പ്രകൃതി സൗന്ദര്യം എന്നെ അതിശയിപ്പിക്കുന്നതായിരുന്നു. ദൈവത്തിൻ്റെ സ്വന്തം നാട് എന്ന പേരിന് തീർത്തും കേരളത്തിന് അർഹതയുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊറോണ വൈറസ് ലോകമെങ്ങും ഭീതിയായി പടരുകയും കേരള സംസ്ഥാനവും മറ്റ് രാജ്യങ്ങളും ലോകവും വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.   

കോവിഡ് 19 അടച്ചിടലിൻ്റെ ഒരു ഘട്ടത്തിലും ഞാൻ ആശങ്കപ്പെടുകയോ വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുകയോ ചെയ്തില്ല. സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ.പിണറായി വിജയൻ ഈ സാഹചര്യത്തിന്റെ ചുമതല ഏറ്റെടുത്തതും ആരോഗ്യമന്ത്രി ശ്രീമതി. ഷൈലജ ടീച്ചർ മുന്നിൽ നിന്ന് നയിച്ചതും എടുത്തു പറയേണ്ടതുണ്ട്. 

ദുരന്തനിവാരണത്തിൽ, ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് ദുരന്തത്തെ കൈകാര്യം ചെയ്യുന്നതിലെ അവരുടെ സൂപ്പർ കാര്യക്ഷമതയ്ക്ക് ഞാൻ സാക്ഷിയായതിൽ സന്തോഷമുണ്ട്.
ഈ ഭയാനകമായ രോഗത്തിനെതിരായ പോരാട്ടത്തിൽ അവരുടെ പ്രതിബദ്ധതയ്ക്കും കഠിനാധ്വാനത്തിനും അന്താരാഷ്ട്ര പ്രശംസ ലഭിക്കുന്നത് വളരെ സന്തോഷകരമാണ്.

പട്ടാമ്പി മുനിസിപ്പാലിറ്റിയിൽ ലോക് ഡൗൺ പ്രാബല്യത്തിലായതു മുതൽ മുതുതല ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.പ്രിയദാസും ആരോഗ്യവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും എന്നെ പരിശോധിച്ചുകൊണ്ടിരുന്നു. അതോടൊപ്പം സുരക്ഷാ നിർദ്ദേശങ്ങൾ നൽകുകയും എല്ലാ ദിവസവും ഫോണിൽ വിളിക്കുകയും എന്റെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തുകയും ചെയ്തു.  

പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ 
മോഹനകൃഷ്ണൻ (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച്), 
സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിലും വിദേശിയുടെ ക്ഷേമത്തിനായി സൂക്ഷ്മദൃഷ്ടിയോടെ എന്നെ നിരീക്ഷിക്കുന്നതിലും വളരെ ശ്രദ്ധിച്ചിരുന്നു. 

യൂറോപ്പിൽ കൊറോണ വൈറസ് സൃഷ്ടിച്ച  ദുരന്തത്തെക്കുറിച്ചു കേട്ടപ്പോൾ, ഇപ്പോഴും ഞെട്ടലിൻ്റെ ഓർമ വിട്ടുമാറിയിട്ടില്ല. 
മഹാമാരിയുടെ കാലത്ത് ഞാൻ ഉണ്ടായിരുന്ന സ്ഥലമാണ് കേരളം. അതു കൊണ്ട് ഞാൻ ഭാഗ്യവാനാണ്.  

എന്റെ കുടുംബത്തിന്റെ നന്ദിയും ആശംസകളും അറിയിക്കാൻ ശ്രീ.പിണറായി വിജയൻ, ശ്രീമതി ഷൈലജ ടീച്ചർ എന്നിവരെ വ്യക്തിപരമായി കാണാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.  
കേരള ഫുട്ബോൾ അസോസിയേഷന്റെയും പ്രാദേശിക ഫുട്ബോൾ ഗ്രൂപ്പുകളുടെയും ചിന്താഗതിക്കും ദയയ്ക്കും നല്ല ഹൃദയത്തിനും എന്നും ഹൃദയംഗമായ നന്ദിയുണ്ട്.


ഐസൊലേഷൻ കോച്ച്






ദക്ഷിണ റെയിൽവെയുടെ ഐസോലേഷൻ കോച്ച് നിർമാണം പൂർത്തിയായി; നിർമിച്ചത് 573 കോച്ചുകൾ.

ഇന്ത്യൻ റെയിൽ‌വേയുടെ കോവിഡ് -19 പ്രതിരോധ പരിപാടിയുടെ ഭാഗമായി ഐസൊലേഷൻ  കോച്ചുകളുടെ നിർമാണം നിശ്ചിത സമയത്തിനകം പൂർത്തിയാക്കിയ ജീവനക്കാർക്ക് അനുമോദനം. 

തുടക്കത്തിൽ റെയിൽ‌വേ ബോർഡ് സതേൺ റെയിൽ‌വേയ്ക്ക് 473 കോച്ചുകൾ പരിവർത്തനം ചെയ്യാനാണ് നിർദ്ദേശിച്ചത്. പിന്നീട് ഇത് 573 കോച്ചുകളായി ഉയർത്തുകയും ഏപ്രിൽ പത്തിനകം പൂർ‌ത്തിയാക്കുകയും ചെയ്തു.  മറ്റു മേഖലകളെ അപേക്ഷിച്ച് ദക്ഷിണ റെയിൽ‌വേയാണ് കൂടുതൽ കോച്ചുകൾ പരിവർത്തനം ചെയ്തത്.

ചെന്നൈ, ട്രിച്ചി, സേലം, മധുര, പാലക്കാട്, തിരുവനന്തപുരം എന്നീ ആറ് ഡിവിഷനുകളിലെയും 15 പ്രധാന ഡിപ്പോകളിലെയും ജീവനക്കാരാണ് പരിവർത്തന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയത്. പെരമ്പൂർ കാരേജ് ആൻ്റ് വാഗൺ വർക്ക്സ്, പെരമ്പൂർ ലോക്കോ വർക്ക്സ്, ട്രിച്ചി ഗോൾഡൻ റോക്ക് വർക്ക് ഷോപ്പ് എന്നിവയുടെ മേൽനോട്ടത്തിലാണ് വിവിധ ഡിവിഷനുകളിൽ നിന്നുള്ള ടീമുകൾ ഏകോപിച്ച് പ്രവൃത്തി പൂർത്തിയാക്കിയത്. ഓപ്പറേറ്റിങ് ഡിപ്പാർട്ട്മെൻറ് നിർദ്ദേശിച്ച ഡിപ്പോകളിലും വർക്ക് ഷോപ്പുകളിലും കോച്ചുകൾ എത്തിച്ചു. മെറ്റീരിയൽസ് മാനേജ്മെൻ്റും ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളും ആവശ്യമായ വസ്തുക്കളും ക്രമീകരിച്ചു നൽകി.
പരിവർത്തനത്തിന്റെ പ്രധാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മെക്കാനിക്കൽ ഡിപ്പാർട്ട്മെൻറ് ഉണർന്ന് പ്രവർത്തിക്കുകയും 573 കോച്ചുകളിൽ പ്രവൃത്തി പൂർത്തിയാക്കുകയും ചെയ്തു.

ക്വാറണ്ടയ്ൻ / ഇൻസുലേഷൻ കോച്ചുകളുടെ പ്രധാന സവിശേഷതകൾ ഇവയാണ്:
കോച്ചിലെ ഇന്ത്യൻ സ്റ്റൈൽ ലാവറ്ററി, ബാത്ത് റൂമാക്കി മാറ്റി. രോഗികളെ വേർതിരിക്കുന്നതിനായി ക്യാബിന്റെ പ്രവേശന കവാടത്തിൽ പ്ലാസ്റ്റിക് കർട്ടനുകൾ സ്ഥാപിച്ചു. ഓരോ ക്യാബിനിലും മൂന്ന് ഡസ്റ്റ്‌ബിനുകൾ നൽകി. ചുവപ്പ്, നീല, മഞ്ഞ നിറങ്ങളിലുള്ള മാലിന്യ ബാഗുകളാണ് നൽകിയത്.
ബക്കറ്റ്, സോപ്പ് ഡിസ്പെൻസറുകൾ, സോപ്പ് വിഭവങ്ങൾ എന്നിവയും ഓക്സിജൻ സിലിണ്ടറുകൾ, വാട്ടർ പൈപ്പുകൾ എന്നിവയും സ്ഥാപിച്ചു. പരിവർത്തനം ചെയ്ത ബാത്ത് റൂമുകളിൽ ടാപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ക്ലാമ്പുകൾ നൽകി.
കൊതുക് നെറ്റ്, 3 പെഗ് കോട്ട് ഹുക്കുകൾ, അധിക മൊബൈൽ ചാർജിംഗ് പോയിന്റുകൾ തുടങ്ങിയവയും ഐസൊലേഷൻ കോച്ചുകളിലുണ്ട്. 
ഐസൊലേഷൻ കോച്ചുകൾ ആവശ്യാനുസരണം ഇന്ത്യയിൽ എവിടേക്കും കൊണ്ടുപോവാൻ കഴിയും.


Friday, 10 April 2020

കഥ/ ചിരി മറന്ന കോമാളി



വേനൽ ചൂടിൽ വെന്തുരുകുന്ന റോഡിലേക്ക് ഇറങ്ങിയപ്പോൾ തപാൽ ശിപായി കുഞ്ഞപ്പൻ്റെ കണ്ണുകൾ മഞ്ഞളിച്ചു. പാദങ്ങൾ പൊള്ളച്ച് പൊട്ടിയൊലിക്കുകയും ചെയ്തു. വേവും നോവും സഹിച്ച് കുഞ്ഞപ്പൻ ചാടിച്ചാടി നടന്നു. വാറു പൊട്ടിയ ചെരിപ്പിനെ ശപിച്ചു കൊണ്ട് നടക്കുന്നതിനിടയിൽ മേൽവിലാസങ്ങൾ പലതും ഓർമ്മയിൽ നിന്ന് അകന്നുപോയി.

കുഞ്ഞപ്പന് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. അയാൾ ഇന്ന് ഒന്നും കഴിച്ചിട്ടില്ല. ശരീരം തളരുന്നതുപോലെ തോന്നി. ചിരപരിചയം കൊണ്ട് ബാലൻസ് തെറ്റാതെ അയാൾ നടന്നു. 

ഇന്നേവരെ അനുഭവപ്പെടാത്ത ഒരു തരം ഭയം ശരീരമെമ്പാടും വ്യാപരിച്ചു കൊണ്ടിരുന്നു. കാലുകൾ പ്രാഞ്ചിപ്രാഞ്ചിയാണ് നീങ്ങുന്നത്. വീഴാതിരിക്കാൻ വേണ്ടി അയാൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പെരുവഴിയിൽ വീണുപോയാൽ നഷ്ടപ്പെടുന്നത് തൻ്റെ മേൽവിലാസമായിരിക്കും എന്ന് കുഞ്ഞപ്പന് നന്നായറിയാം. ആ അറിവ് അയാളെ നിരന്തരം പിന്തുടരുകയും മാന്തിപ്പൊളിക്കുകയും ചെയ്യുന്നുണ്ട്.

ഈയിടെയായി കുഞ്ഞപ്പൻ ആകെ അസ്വസ്ഥനാണ്. അശുഭകരമായ ചിന്തകളും ദു:സ്വപ്നങ്ങളും ഉറുമ്പുകളെപ്പോലെ അവനെ പൊതിയുകയാണ്. സർക്കസ് കൂടാരത്തിനുള്ളിലെ, വലിഞ്ഞുമുറുകിയ ഒറ്റക്കമ്പിയിലൂടെ, ഒരു കോമാളിയെപ്പോലെ താൻ നടക്കുകയാണെന്ന് അവന് തോന്നി. ഈ പെരുവഴി ഇത്രമാത്രം നേർത്തുപോയത് എങ്ങനെയാണെന്ന് എത്ര ആലോചിച്ചിട്ടും അവന് പിടികിട്ടിയില്ല. കുഞ്ഞപ്പൻ കാലുകൾ പറിച്ചുനടുകയും നട്ടതു പറിക്കുകയും ചെയ്തു കൊണ്ട് അവിരാമം നടന്നു നീങ്ങി.

താൻ നിത്യേന ചുമന്ന് നടക്കുന്നത് ദുരിതങ്ങളും ദുരന്തങ്ങളും മാത്രമാണെന്ന് ആളുകൾ പറയാൻ തുടങ്ങിയിരിക്കുന്നു. ഒരു ദുശ്ശകുനം കണ്ടാലെന്ന പോലെ അവർ മുഖം തിരിക്കാൻ തുടങ്ങിയിരിക്കുന്നു.

- അമ്മേ, അതിർത്തിയിൽ വെടി പൊട്ടുന്നുണ്ട്. ഏതു നിമിഷവും ഒരു യുദ്ധം തുടങ്ങിയേക്കാം. അതു കൊണ്ട് ഇത്തവണയും അവധി കിട്ടില്ല…
വടക്കേ അറ്റത്തു നിന്ന് പറന്നെത്തുന്ന പച്ച നിറത്തിലുള്ള ഇൻലൻ്റുകളിൽ കൂർത്ത കറുത്ത അക്ഷരങ്ങൾ. അത് വായിച്ചു കൊടുക്കുമ്പോൾ വെടിമരുന്നിൻ്റെയും കരിഞ്ഞ മാംസത്തിൻ്റെയും ഗന്ധം മൂക്കിലേക്ക് ഇരച്ചുകയറുന്നു. മേലെ അനേകം കഴുകന്മാർ വട്ടമിട്ടു പറക്കുന്നു.

- ശിപായിക്കറ്യോ? ഇനീം എന്തിനാപ്പൊ യുദ്ധം?
ഒന്നുമറിയാത്ത അമ്മമാരുടെ, സഹോദരങ്ങളുടെ കൂർത്തു വരുന്ന ചോദ്യങ്ങൾക്കു മുമ്പിൽ കുഞ്ഞപ്പൻ പിടയുന്നു. ഒരു മിസൈൽ അവൻ്റെ ഹൃദയത്തെ തുളച്ചു കൊണ്ട് കടന്നു പോകുന്നു.

വയറിനുള്ളിൽ വന്യമൃഗങ്ങളുടെ മുരൾച്ച കേൾക്കാം. 
വൻ കുടലുകൾ കരിഞ്ഞുനാറുന്ന മണം മൂക്കിലേക്ക് ഇരച്ചു വന്നപ്പോൾ അവൻ്റെ ബോധേന്ദ്രിയങ്ങൾ അനേകം ചീളുകളായി തെറിച്ചു വീഴുന്നതു പോലെ തോന്നിച്ചു. അതൊരു മനംപുരട്ടലായി, കൊഴുത്ത ദ്രാവകമായി വായിലേക്ക് നുരച്ചു വന്നപ്പോൾ ഒട്ടും വൈഷമ്യമില്ലാതെ അവൻ അകത്തേക്ക് തന്നെ ഇറക്കിവിട്ടു. ആഴമുള്ള കിണറ്റിൽ ഭാരിച്ചതെന്തോ വീണതുപോലെ ഉദരത്തിൽ നിന്ന് വന്യമായ മുഴക്കം തിരയടിച്ചു. അത് വിശപ്പിൻ്റെ രൗദ്ര നടനമാവാം എന്നവൻ സമാധാനിക്കുകയും ചെയ്തു.

- ഈ മാസം പണം അയക്കാൻ കഴിയില്ല. ഇവിടെ ശമ്പളം വെട്ടിക്കുറച്ചു. തൊഴിൽ നിയമം കർശനമാക്കി. ജോലി തീരാറായി. ഇനി രക്ഷയില്ല. ഏതു നിമിഷവും കയറ്റി വിട്ടേക്കാം…

അത്തറിൻ്റെ മണമുള്ള കത്തുകക്കുള്ളിൽ നിന്നും തീവ്ര വേദനയുടെ ചീഞ്ഞ നാറ്റം വമിക്കുന്നു. ഓരോരുത്തരുടേയും സ്വകാര്യ നൊമ്പരങ്ങൾ കുഞ്ഞപ്പനെ സ്പർശിക്കുകയാണ്. 

കുഞ്ഞപ്പൻ്റെ മനസ് രഹസ്യങ്ങളുടെ കലവറയാണ്. അറ നിറഞ്ഞ് അനേകം രഹസ്യങ്ങൾ പുറത്തേക്ക് തെറിക്കാൻ പാകത്തിൽ നിൽക്കുന്നുണ്ട്. ഏതെങ്കിലും ഒരു ദ്വാരത്തിലൂടെ അവ പുറത്തുചാടിയേക്കാം എന്ന വിചാരം കുഞ്ഞപ്പനെ ഒട്ടൊന്നുമല്ല അലട്ടുന്നത്.

അവന് അറിയാവുന്ന രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ വേണ്ടി ചിലർ പ്രലോഭനങ്ങളുമായി സമീപിക്കുന്നുണ്ട്. കുഞ്ഞപ്പൻ്റെ വിശപ്പും ദാരിദ്ര്യവും അവർ ഓർമ്മപ്പെടുത്തുന്നു: കുഞ്ഞപ്പാ നെനക്ക്‌ കിട്ടുന്ന നൂറ്റിചില്ലാനം 'നൊട്ട' കൊണ്ട് എങ്ങനെയാടാ നീയ് കഴിയ്ണത്?
നീയൊന്ന് മനസ് വെച്ചാ നെൻ്റെ പുത്തിമുട്ട് തീരും….

ഒരു നിമിഷം തൻ്റെ ശിരസ് ഒന്ന് കുനിഞ്ഞാൽ അവർ തല വെട്ടിക്കൊണ്ടു പോകും എന്ന് കുഞ്ഞപ്പന് തോന്നിയിട്ടുണ്ട്. പക്ഷേ എത്ര വിശന്നാലും തളർന്നാലും കുഞ്ഞപ്പൻ ശിരസ് ഉയർത്തി പറയും: നെങ്ങടെ പാടും നോക്കി പോകിനെടാ… ഈ കുഞ്ഞപ്പനെ വെലക്കെടുക്കാൻ നെനക്കൊന്നും കഴിയില്ലടാ…

കുഞ്ഞപ്പൻ്റെ പെരുമാറ്റം അവരെ അരിശം കൊള്ളിക്കാറുണ്ട്. അതു കൊണ്ടു തന്നെ കുഞ്ഞപ്പൻ്റെ പേരിൽ നിരവധി കള്ള പരാതികൾ പൊയ്കൊണ്ടിരുന്നു. യഥാസമയം അവ അന്വേഷിക്കാൻ എത്തുന്ന മേലുദ്യോഗസ്ഥൻ്റെ ചോദ്യശരങ്ങൾക്കു മുന്നിൽ കുഞ്ഞപ്പൻ ചൂളാതെ, വിളറാതെ, പതറാതെ നിന്നു.

ഈ നക്കാപിച്ച പണി ഇട്ടെറിഞ്ഞ് ഓടണമെന്ന് കുഞ്ഞപ്പന് തോന്നിയിട്ടുണ്ട്. പക്ഷേ ഗ്രാമത്തിൽ അനവധി യുവതീയുവാക്കൾ ഡിഗ്രിയെടുത്ത് തൊഴിൽ ഇല്ലാതെ അലയുന്നുണ്ട്. അവരെ കാണുമ്പോൾ, അവരുടെ വെളിച്ചം കെട്ടുപോയ കണ്ണുകളിലേക്ക് നോക്കുമ്പോൾ കുഞ്ഞപ്പൻ സ്വയം അഹങ്കരിക്കും: തനിക്കൊരു തൊഴിലുണ്ട്. താനൊരു തപാൽ ശിപായിയാണ്. കേന്ദ്ര സർക്കാരിൻ്റെ ദാസനാണ്. ഗ്രാമത്തിലെ എല്ലാ വീടുകളിലും കയറി ഇറങ്ങാൻ ലൈസൻസുള്ളവനാണ്. അങ്ങനെയുള്ള താൻ എത്ര ഭാഗ്യവാനാണ്!

അടുത്ത ക്ഷണത്തിൽ തന്നെ ആ അഹങ്കാരത്തിൻ്റെ രുചി അലിഞ്ഞില്ലാതായി തീർന്ന് അവജ്ഞയും നിന്ദയും മനസ്സിൽ പെറ്റുപെരുകാൻ തുടങ്ങും. തൊഴിൽ ഇല്ലാത്ത ചങ്ങാതിമാർ പോലും തന്നിൽ നിന്ന് അകന്നു പോകുന്നതു കാണുമ്പോൾ വല്ലാത്ത വേദന തോന്നും. ആർക്കും തന്നെ കണ്ടു കൂടാതായിരിക്കുന്നു. ഒരു ഇൻ്റർവ്യൂ കാർഡിനുവേണ്ടി കാത്തിരിക്കുന്ന നൂറുകണക്കിന് ചങ്ങാതിമാരെ എന്നും നിരാശപ്പെടുത്തേണ്ടി വരുമ്പോൾ സങ്കടം കൊണ്ട് തൊണ്ടയിടറി പറയും: വരുമെടാ .. ഇന്നല്ലെങ്കിൽ നാളെ … മറ്റന്നാൾ തീർച്ചയായും …

പക്ഷേ തൻ്റെ ആശ്വാസ വാക്കുകൾ ഒന്നും അവർ മുഖവിലക്കെടുക്കാറില്ല. നൈരാശ്യത്തോടെ തിരിച്ചു നടക്കുമ്പോൾ അമർഷത്തോടെ അവർ പറയും: ഓ! നെൻ്റെ വാക്ക് കേട്ടാൽ തോന്നും നീയ്യാണ് എംപ്ലോയ്മെൻ്റ് ആപ്പീസർ എന്ന്! ഒന്ന് പോടോ… 
തൻ്റെ പാടും നോക്കിയിട്ട്… 

- സുഹൃത്തെ എന്നോടെന്തിന് ദേഷ്യപ്പെടണം?
ഞാനും തന്നെപ്പോലെ ഒരാളല്ലെ? കുഞ്ഞപ്പൻ ചോദിച്ചു.
- അത് പള്ളീച്ചെന്ന് പറഞ്ഞാ മതി… മാസാമാസം ശമ്പളോം, വീടുവീടാന്തിരം കിമ്പളോം വാങ്ങി നടക്കുന്ന നെനക്ക് തൊഴിലില്ലാത്തോൻ്റെ വെഷമം അറിയില്ലടാ…

കുഞ്ഞപ്പന് ഇതൊന്നും പുത്തരിയല്ല. നിത്യേന ഇമ്മട്ടിൽ കേൾക്കുന്നതാണ്. തൊഴിൽ ഇല്ലാത്തവൻ്റെ
ശത്രു തൊഴിൽ ഉള്ളവനാണെന്ന് ഏതോ ഒരു നേതാവ് പ്രസംഗിച്ചിട്ട് പോയതിനു ശേഷമാണ് ഇത്തരം അനുഭവങ്ങൾ ഏറിവന്നത്. 

സൂര്യൻ തിളച്ചുമറിയുകയാണ്. 
എത്ര വീടുകൾ കയറി ഇറങ്ങി എന്ന് കുഞ്ഞപ്പന് ഓർമ്മയില്ല. വിശപ്പും ദാഹവും ചിന്തകളും അവനെ മദിച്ചു.

പക്ഷേ ഒരു കാര്യം അവന് ഓർമ്മ വന്നു. ഇന്ന് താൻ കയറി ഇറങ്ങിയ ഒറ്റ വീട്ടിലും ഒരാണ്ടറുതിയോ, പിറന്നാളോ, കല്യാണ നിശ്ചയമോ, പ്രസവമോ, മരണമോ, അടിയന്തിരമോ ഉണ്ടായിട്ടില്ല. അങ്ങനെ വല്ലതും സംഭവിച്ചിരുന്നുവെങ്കിൽ കുഞ്ഞപ്പൻ്റെ ഒരു നേരത്തെ വിശപ്പ് അടക്കി നിർത്താമായിരുന്നു.

താമരക്കുട മടക്കി, തല താഴ്ത്തി വീട്ടിലേക്ക് കയറുമ്പോൾ കുഞ്ഞപ്പൻ്റെ മകൻ വിളിച്ചു പറഞ്ഞു: -അമ്മേ, അമ്മേ ശിപായിയച്ഛൻ വന്നൂ…
അതു കേൾക്കേ കുഞ്ഞപ്പൻ്റെ തളർച്ച ഇരട്ടിച്ചു.
അവന് അരിശം വന്നു. അവൻ അകത്തേക്ക് വിളിച്ചുകൂവി: -ഹെടീ... അൻ്റെ അറാം പെറന്ന ചെക്കൻ്റെ നാവ് ഞാനരിയും… ങാ... പറഞ്ഞില്ലാന്ന് വേണ്ടാ …

അകത്തുനിന്ന് കുഞ്ഞപ്പൻ്റെ ഭാര്യ രുക്മിണി, ചെക്കൻ്റെ കൈപിടിച്ചു വലിച്ചുകൊണ്ട് പാഞ്ഞുവന്നു:
- അരിയ്യ്... ഇപ്പൊത്തന്നെ അരിയ്യ്... കൊറെ കാലായല്ലോ അരിയാൻ തൊടങ്ങീട്ട്... അച്ചനാന്ന് പറഞ്ഞ് നടന്നാ വയറ് നെറയൂലാ… പോസ്റ്റ്മേനാന്ന്
കള്ളം പറഞ്ഞ് കെട്ടിക്കൊണ്ടുവന്ന്ട്ട് പട്ടിണിക്കിട്ട് കൊന്നതുപോരെ… ഇനി കുട്ട്യോളേം കൂടി കൊല്ലണോ? …

കുഞ്ഞപ്പൻ ഒന്നും കേൾക്കാത്തവനെപ്പോലെ തിണ്ണയിൽ മലർന്നു കിടന്നു. അവൻ ഗാഢമായ ചിന്തയിൽ മുഴുകി. 
കുഞ്ഞപ്പൻ എന്ന വ്യക്തി എന്നോ മരിച്ചു കഴിഞ്ഞിരിക്കുന്നു. കുഞ്ഞപ്പൻ എന്ന തൻ്റെ പേര് ഒരാളും ഉച്ചരിക്കുന്നില്ല. എല്ലാവരും തന്നെ 'ശിപായി' ആക്കി മാറ്റിയിരിക്കുന്നു.

അച്ഛൻ പറയുന്നു: 
ൻ്റെ മൂത്ത ചെക്കൻ ശിപായ്യ്യാ…
അമ്മ പറയുന്നു:
ഓൻ പോഷ്ട്മേനോനാ…
മകൻ പറയുന്നു:
ശിപായ്യ്യച്ചൻ…

പൊടുന്നനെ കുഞ്ഞപ്പന് ഒരു വെളിപാടുണ്ടായി.
അവൻ ഉറക്കെ അകത്തേക്ക് വിളിച്ചു:
- റുക്കൂ ... ഹെടീ ... റുക്കൂ …
രുക്മിണി വിളി കേട്ടു:
- എന്താച്ചാ പറഞ്ഞ് തൊലയ്ക്ക് മനുസ്യാ…
- ഹെടീ… ഞാൻ നെൻ്റെ ആരാ…?
കുഞ്ഞപ്പൻ രോഷത്തോടെ ചോദിച്ചു.
- ആവോ… ഇയ്ക്കറീല്ല്യാ …
- അറീല്യേ ? ന്നാ അറീയ്ക്കും ഞാൻ ... കേട്ടോ ... അൻ്റെ ചെക്കൻ എന്നെ ശിപായി അച്ഛൻന്നാ വിളിച്ചത് ... എന്നെക്കൂടാതെ അവന് വേറെ അച്ഛന്മാരുണ്ടോ? ... പറയടീ ഉണ്ടോന്ന് …
- ഒണ്ടെങ്കീ എന്തോ ചെയ്യും? 
രുക്മിണി കൂസലേന്യെ തിരിച്ചു ചോദിച്ചപ്പോൾ കുഞ്ഞപ്പൻ തളർന്നു.

അവൻ വിയർത്തു കുളിച്ചു. അവന് അലമുറയിട്ട് കരയണമെന്ന് തോന്നി. പക്ഷേ കരച്ചിൽ വന്നില്ല. തൊണ്ടയിൽ നിന്ന് ചുമ പുറത്തുവന്നു.
- കുരയ്‌ക്കുന്ന പട്ടി കടിക്കില്ലാ …
രുക്മിണി പ്രതികരിക്കുന്നത് കേട്ടു.

കുഞ്ഞപ്പൻ കുടിൽ വിട്ട് പുറത്തേക്കിറങ്ങി.
അപ്പോൾ കുഞ്ഞപ്പൻ്റെ മകൻ വിളിച്ചുകൂവി :
- അമ്മേ... ദാ ... യച്ഛൻ പോണൂ…
- പൊയ്ക്കോട്ടെടാ…
രുക്മിണിയുടെ പ്രതിധ്വനി കേട്ടു.

രുക്മിണിയെ കുറ്റപ്പെടുത്താനാവില്ല എന്ന് കുഞ്ഞപ്പന് നന്നായറിയാം. അവൾ പട്ടിണി കിടന്ന് ഈ പരുവത്തിലായതാണ്. ഒരു ഭർത്താവിൻ്റെ, പിതാവിൻ്റെ, രക്ഷകൻ്റെ കടമകൾ നിർവ്വഹിക്കാനാവാതെ തനിയ്ക്കവരെ തിരുത്താനാവില്ല, എന്ന് അവനറിയാമായിരുന്നു.

കുഞ്ഞപ്പൻ ഇരുട്ടിലൂടെ നടന്നു.
ഗ്രാമത്തിൽ ഇരുട്ട് വെറുങ്ങലിച്ചു നിൽക്കുകയാണ്. വീടുകളിൽ നിന്ന് സന്ധ്യാനാമങ്ങളും റേഡിയോവിലെ കലപിലകളും കൂടിക്കലർന്ന് ഒഴുകി വരുന്നുണ്ട്. 

നാളെ നേരം വെളുത്താൽ നൂറ് രൂപ കടം വീട്ടാനുണ്ട്.
കഴുത്തറക്കുന്ന ബ്ലേഡ് മുതലാളിയിൽ നിന്ന് വാങ്ങിയതാണത്. കൊടുത്തില്ലെങ്കിൽ പലിശ ഇരട്ടിക്കും. നൂറ് രൂപ ആയിരമായി രൂപാന്തരപ്പെടും. അതു കൂടാതെ നാളെ തന്നെ ഒരു ചങ്ങാതിക്കുറിയുണ്ട്. ഇരുപത്തി അഞ്ച് രൂപ എങ്കിലും കൊടുത്തേ പറ്റൂ. തൻ്റെ കല്യാണത്തിന് തന്നതാണ്.

കുഞ്ഞപ്പൻ താഴത്തെ ബംഗ്ലാവിലേക്ക് നടന്നു. 
അവിടുന്ന് കിട്ടിയില്ലെങ്കിൽ വേറെ ഒരിടത്തു നിന്നും കിട്ടുകയില്ല.

ബംഗ്ലാവിൻ്റെ മുന്നിൽ കുഞ്ഞപ്പൻ ഓച്ഛാനിച്ചു നിന്നു. 
ഒരു കുട്ടി ഓടി വന്നു. 
കുഞ്ഞപ്പൻ ചോദിച്ചു: മോൻ്റെ പേരെന്താ?
ആ മുതലാളിക്കുട്ടി ഗൗരവത്തോടെ തിരിച്ചു ചോദിച്ചു: ങും... എന്തിനാ എപ്പളും പേര് ചോദിക്ക്ണത്?
- ഹേയ് ! ഒന്നിനൂംല്യ… ആട്ടെ... മോൻ്റെ പെറന്നാള് എപ്പളാ?
- ഇന്നലെ ... ഇന്നലേർന്നൂ ...കുട്ടി മൊഴിഞ്ഞു.
- അയ്യേ ... എന്നിട്ട് മോനെന്തേ ഈ ശിപായി മാമനോട് പറയാഞ്ഞേ?
- ഹും! തന്നോട് പറയണംന്ന് വല്ല നിയമോം ണ്ടൊ?
കുട്ടി ഭീമാകാരം പ്രാപിച്ചു.

കുഞ്ഞപ്പൻ നടുങ്ങി.
ഉണങ്ങിയ ചുണ്ടു നനച്ച്, ചുറ്റും നോക്കി വിളർച്ച മാറ്റി. എന്നിട്ട് തന്മയത്വത്തോടെ കുട്ടിയെ തഴുകി. എന്നിട്ട് കുഞ്ഞപ്പൻ വിക്കി വിക്കി പറഞ്ഞു:
- അതു ശര്യാ ... പറയണംന്ന് നെയമം ഒന്നും ല്ലാട്ടൊ …
അതുപോട്ടെ… എന്തൊക്കേർന്നൂ വിഭവങ്ങള് ?
പഴം, പപ്പടം, പായസം, കേക്ക്, ഹൽവ…
- നിർത്ത്... നിർത്ത് ... താൻ വേം പൊയ്ക്കൊ ... അല്ലെങ്കീ ഞാൻ ടൈഗറെക്കൊണ്ട് കടിപ്പിക്കും.

കുഞ്ഞപ്പൻ്റെ നാവിലെ വെള്ളം തണുത്തുറഞ്ഞു. വായിൽ മഞ്ഞുകട്ടകൾ അരിച്ചു നടക്കുന്നതു പോലെ തോന്നി. ഇനി ഇവിടെ നിന്നതു കൊണ്ട് പ്രയോജനമില്ലെന്ന് മനസ്സിലായി. കുഞ്ഞപ്പൻ ബംഗ്ലാവിൽ നിന്ന് മടങ്ങി.

തല താഴ്ത്തി നടക്കുന്നതിനിടയിൽ ആരോ പേർ ചൊല്ലി വിളിക്കുന്നതു കേട്ടു.
കുഞ്ഞപ്പൻ നിന്നു.
മുന്നിൽ പഴയ സഹപാഠി നിൽക്കുന്നു.
പട്ടാളക്കാരനാണ്.
-വാടൊ ... അവൻ ക്ഷണിച്ചു.
പിറകെ മൗനമായ് നടന്നു. 
പട്ടാളക്കാരൻ വെടിയിറച്ചി കിട്ടിയ സന്തോഷത്തോടെ 
ഭാര്യയെ വിളിച്ചു:
- എടീ ... നീ കുഞ്ഞപ്പനെ കണ്ടോ? ങ്ആ ... നെനക്ക് കത്തും കാശും തരുന്നത് ഇവനല്ലേ? ... നമുക്ക് ഇബനെ ഒന്ന് സൽക്കരിക്കാം…

മുന്നിൽ മേശപ്പുറത്ത് വലിയ കുപ്പികൾ നിരന്നു. ഗ്ലാസുകൾ നിരന്നു.
കുഞ്ഞപ്പൻ കുപ്പി തൊട്ടു. പൊടുന്നനെ കുപ്പി വായിലേക്ക് കമഴ്ത്തി. പട്ടാളക്കാരൻ മിഴിച്ചിരുന്നു.

ഇടറുന്ന കാലുകളോടെ കുഞ്ഞപ്പൻ വീട്ടിലെത്തി.
രുക്മിണിയും കുട്ടികളും കിടന്നിരുന്നു.
ചിമ്മിനി വെട്ടത്തിൽ വേച്ചുവേച്ച് അകത്തു കടന്ന് അവൻ അവൾക്കരികിൽ വീണു.

പൊടുന്നനെ അതു സംഭവിച്ചു.
രുക്മിണി കുഞ്ഞപ്പനെ പിടിച്ചു തള്ളി. എന്നിട്ട് അരിശത്തോടെ പുലമ്പി: തിരുമ്പി കുളിക്കാൻ എണ്ണേം സോപ്പും വാങ്ങി തരാൻ വയ്യാ … വന്നിരിക്ക്ണൂ സ്വൈരം കെടുത്താൻ ... കാലമാടൻ!
ഇപ്പോൾ ശരിയ്ക്കും കുഞ്ഞപ്പൻ്റെ ലഹരി ഇറങ്ങി.
പിന്നെ ആ കോമാളി ഉറക്കെ കരയാൻ തുടങ്ങി.
                         ***********

® 1991ൽ പ്രസിദ്ധപ്പെടുത്തിയ 'ചിരി മറന്ന കോമാളി' എന്ന കഥാസമാഹാരത്തിൽ നിന്ന് ©




Wednesday, 8 April 2020

കോവിഡ് കോച്ച്




ഷൊർണൂരിൽ കോവിഡ് കോച്ചുകളുടെ നിർമാണം ത്വരിതഗതിയിൽ.

ലോകത്തെ മുഴുവൻ മുൾമുനയിലാക്കിയ കോവിഡിനെ നേരിടാൻ സതേൺ റെയിൽവേ പ്രത്യേക കോച്ചുകൾ നിർമിക്കുന്നു.

പാലക്കാട് ഡിവിഷൻ്റെ കീഴിൽ ഷൊർണൂരിൽ 12 കോച്ചും മംഗളുരുവിൽ 15 കോച്ചുമാണ് നിർമിക്കുന്നത്. ഷൊർണൂരിൽ അഞ്ചു ദിവസമായി പ്രവൃത്തി നടക്കുന്നുണ്ട്. ദിനേന 25 ജീവനക്കാർ കോച്ച് നിർമാണത്തിൽ സജീവമാണ്.

ചെന്നൈ സോണിൻ്റെ കീഴിൽ തിരുവനന്തപുരം, സേലം, ട്രിച്ചി, മധുര ഡിവിഷനുകളിലും കോവിഡ് ചികിത്സക്ക് കോച്ചുകൾ സജ്ജമാക്കുന്നുണ്ട്. ലോക് ഡൗൺ മൂലം ചില സാധനങ്ങൾ കിട്ടാൻ പ്രയാസമുണ്ടെന്നത് ഒഴിച്ചാൽ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

ഇരുപതു വർഷത്തിലേറെ പഴക്കമുള്ള പാസഞ്ചർ തീവണ്ടികളുടെ കോച്ചുകളാണ് റെയിൽവേ മെക്കാനിക്കൽ, ഇലക്ട്രിക് വിഭാഗങ്ങൾ ചേർന്ന് ചികിത്സാ മുറികളാക്കി മാറ്റുന്നത്. രോഗികളെ നിരീക്ഷണത്തിൽ കിടത്താനും, വിദഗ്ദ ചികിത്സ നൽകാനും കോച്ചുകൾ സജ്ജമാണ്. ബെഡ്, പാരാമെഡിക്കൽ ഏരിയ, മെഡിക്കൽ ഉപകരണം വെക്കാനുള്ള സ്ഥലം, ഓക്സിജൻ സിലിണ്ടർ സൗകര്യം, കുളിമുറി, വാഷ്ബേസിൻ, കാബിൻ സ്റ്റോർ, ഡസ്റ്റ് ബിൻ തുടങ്ങിയവ ഓരോ കോച്ചിലും സ്ഥാപിച്ചിട്ടുണ്ട്.

ഏഴു മുതൽ 14 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം കോച്ചിലുണ്ട്. വെള്ളവും വൈദ്യുതിയും ലഭ്യമാക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന എല്ലാ സംവിധാനവും ഒരുക്കി നൽകാനാണ് റെയിൽവേ അധികൃതരുടെ തീരുമാനം.
കോച്ചുകൾ റെയിൽവേ മാർഗം രാജ്യത്ത് എവിടേക്കും കൊണ്ടുപോകാനും കഴിയുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Sunday, 5 April 2020

കഥ/ ആങ്ങള



ഒരു ആങ്ങളയും നാലു പെങ്ങന്മാരും ബസ് കാത്തു നിൽക്കുകയാണ്.
ഒരു ദൂരയാത്രയ്ക്കുള്ള പുറപ്പാടാണെന്ന് അവരെ കണ്ടാൽ അറിയാം.

ആങ്ങളയുടെ കയ്യിൽ
ചെറിയൊരു സ്യൂട്ട്കേയ്സും പെങ്ങന്മാരുടെ തോളുകളിൽ തുകൽ സഞ്ചിയും ഉണ്ട്. ബസ്റ്റോപ്പിൽ അവരെ കൂടാതെ മറ്റാരുമില്ല. നിരത്തിൽ വാഹനങ്ങളുടെ ശല്യവുമില്ല.

ആങ്ങള ഈയിടെ നാട്ടിലെത്തിയ
'ഗൾഫുകാരൻ' ആണ്. പക്ഷേ ഗൾഫിൻ്റെ വർണ്ണപ്പൊലിമയോ ഗമയോ ഒന്നും അയാളിൽ കാണുന്നില്ല. എന്നാൽ പെങ്ങന്മാർ പളപളാ തിളങ്ങുന്ന സാരിയും ജാക്കറ്റും ധരിച്ചിരിക്കുന്നു.

ആദ്യമായാണ് അവർ സാരി ഉടുത്തിരിക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ തോന്നാം. ഞൊറിവുകളൊന്നും ശരിയായിട്ടില്ല. അടിപ്പാവാടയുടെ മീതെയാണ് സാരിയുടെ കീഴറ്റം. സാരി അരയിൽ ഉറയ്ക്കുന്ന ലക്ഷണമില്ല. ഇടയ്ക്കിടെ അവരത് ഉറപ്പിയ്ക്കുന്നുണ്ട്. സാരിയുടെ തലപ്പ് തലയിൽ കിടക്കുന്നില്ല.
അത് തോളിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഉടയാട ശരിക്കിടാൻ പരസ്പരം അവർ സഹായിക്കുന്നുണ്ട്.

അതിനിടയിൽ അവർ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുമുണ്ട്. അത്തറിൻ്റെ ഗന്ധം അവിടെ തങ്ങി നിൽക്കുകയാണ്. ഉടുത്തിരിക്കുന്ന വസ്ത്രങ്ങളെപ്പറ്റിയും അത്തറിൻ്റെ മണത്തെപ്പറ്റിയും ബസ് വരാത്തതിനെ കുറിച്ചും ഒക്കെ അവർ വാതോരാതെ സംസാരിക്കുകയാണ്.

ആങ്ങള ഇതൊന്നും ശ്രദ്ധിക്കുന്നില്ല. യൗവ്വനത്തിൻ്റെ പ്രസരിപ്പിനു പകരം വാർധക്യത്തിൻ്റെ ഭാവമാണ് അയാളിൽ നിറഞ്ഞു നിൽക്കുന്നത്. കവിളും കണ്ണും കുഴിഞ്ഞിരിക്കുന്നു. മുഖത്ത് ദുഃഖത്തിൻ്റെ
നിഴൽ. വീതിയേറിയ നെറ്റി തടത്തിൽ ചുളിവുകളുടെ തിരകളടിക്കുന്നു.
കാലുകൾ തെന്നുന്നു. കൈവിരലുകളിൽ കണക്കുകൂട്ടുന്നത് പോലെയുള്ള ആംഗ്യങ്ങളും. വിരലുകൾ സദാ ചലിച്ചുകൊണ്ടിരിക്കുകയാണ്.

മനസ്സ് പ്രക്ഷുബ്ധമാണെന്ന് മനസ്സിലാക്കാൻ വിഷമമില്ല. ഇടത്തെ കയ്യിലെ സ്യൂട്ടുകെയ്സ് വലത്തെ കയ്യിലേക്കും പിന്നെ വീണ്ടും ഇടത്തെ കയ്യിലേക്കും മാറ്റി പിടിക്കുന്നത് കാണാം. പിന്നീട് പൊടുന്നനെ നടുറോഡിൽ കയറി നിന്ന് ബസ് വരുന്നുണ്ടോ എന്ന് ദൂരേയ്ക്ക് നോക്കുന്നു. നൈരാശ്യത്തോടെ പിറുപിറുക്കുന്നു.

അവരുടെ സ്വകാര്യതയിലേക്ക് രണ്ടു മൂന്നു ആളുകൾ വലിഞ്ഞു കയറി വന്നു.
അവരും ബസ് കാത്തു നിൽക്കാൻ തുടങ്ങി. ആഗതരിൽ ഒരാൾ ആങ്ങളയെ തിരിച്ചറിഞ്ഞുകൊണ്ട് അടുത്തുചെന്നു:

"അള്ളാ ആരിത് ? അബുദാബില് പോയ അബു അല്ലേ ഇത്? ഇജ്ജ് എപ്പം വന്ന്ണ്ണി? ഞമ്മള് അറിഞ്ഞില്ലട്ടോ... ആട്ടെ ഇജ്ജ് എങ്ങട്ടാ?  എത്രംണ്ട് ലീവ്? ''

ആങ്ങളയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും കാണുന്നില്ല. ആഗതൻ ഇത്രയൊക്കെ അന്വേഷിച്ച സ്ഥിതിക്ക് ഒന്ന് ചിരിക്കുകയെങ്കിലും വേണ്ടേ?
പക്ഷേ അബു ചിരിച്ചില്ല. അവൻ്റെ കണ്ണുകളിൽ നനവൂറുന്നതു പോലെ തോന്നി.

യാത്രയ്ക്ക് ഒരുങ്ങുമ്പോൾ തന്നെ ഇതൊക്കെ പ്രതീക്ഷിച്ചതാണ്. നാട്ടുകാർക്ക് എന്തെല്ലാം കാര്യങ്ങളാണ് അറിയേണ്ടത്? ഒന്നും ഒറ്റവാക്കിൽ ഒതുക്കി കൂടാ. വിസ്തരിച്ചു വിളമ്പണം.

''എന്താണ്ണീ ഒന്നും മുണ്ടാണ്ടെ മുയിച്ച് നോക്ക്ണ്? ... ഞമ്മളെ അണക്ക് മനസ്സിലായില്ലേ?''
ആഗതൻ ഓർമിപ്പിച്ചു.

അബു എന്ന ആങ്ങള ഇനിയും വന്നു ചേരാത്ത ബസ്സിനെ പ്രാകിക്കൊണ്ട് പറഞ്ഞു:
''അറിയാഞ്ഞിട്ടല്ല തൊണ്ടേലൊരു വേദന... മിണ്ടാൻ വയ്യ.''

അതുകേട്ട് നാലു പെങ്ങന്മാരും ചിരിച്ചു.
ആങ്ങള എത്ര സമർത്ഥമായാണ് നുണ പറയുന്നത്!

''അപ്പോ ഇജ്ജ് പോണേൻ്റെ മുമ്പേ പെങ്ങന്മാരെ ഒക്കെ കെട്ടിക്കണ്ടേ...
കണ്ടില്ലേ കൂറ്റത്ത്യോളായി നിക്ക്ണത്....
അല്ലാ ഇബറ്റേനെം  തെളിച്ചു എങ്ങട്ടാപ്പൊ യാത്ത്ര?''

''ഞങ്ങള് മലമ്പൊയ കാണാനാ''...
പെങ്ങന്മർ ഒരുമിച്ചാണ് ഉത്തരം കൊടുത്തത്. അതുകൊണ്ടൊന്നും ആഗതൻ തൃപ്തിപ്പെട്ടില്ല. അയാൾ അടുത്തു ചെന്ന് ആങ്ങളയുടെ പോക്കറ്റിലേക്ക് ഊതി.

''സീക്രറ്റൊന്നും ല്ലേ അബ്വോ?''
''ഊഹും...'' അബു മൂളി.

''ഇജ്ജ് എന്തൊരു
ദുബായിക്കാരനാടോ... ഒരു സികരറ്റും  ഇല്ലാണ്ട് പൊറത്തിറങ്ങ്വാ?  ആട്ടെ വല്ലതും കൊടുന്നിട്ടുണ്ടോ? ബിസ്ക്കറ്റൊ ഡോളറോ തുണിയോ?''

അബുവിൻ്റെ  മുഖം ചുവന്നു. ഈ ശല്യം ഒന്ന് അവസാനിപ്പിക്കാൻ ഒരൊറ്റ മാർഗമേ ഉള്ളൂ: ''ഏയ് കാക്കാ ....എന്നെ കൊല്ലാതെ കൊല്ലല്ലേ ....വേറെ വല്ലോരേം കിട്ടും ... ചെല്ല് ...മൂർച്ചല്ലാത്ത ബ്ലേഡ്...''

ആഗതൻ പതുക്കെ പിൻവലിഞ്ഞു. അയാളുടെ മുഖത്ത് ഇളിഭ്യതയും രോഷവും കണ്ടു. ആങ്ങളയുടെ പെരുമാറ്റം പെങ്ങന്മാർക്ക് തീരെ രസിച്ചില്ല. അവരത് തുറന്നു പറയുകയും ചെയ്തു:
''ഇക്കാ അയാളെ പെണക്കെണ്ടേർന്നില്ലാ... അയാള് എപ്പളും ഇക്കാടെ കാര്യം ചോദിച്ചു കുടീല് വരാറ്ണ്ട്..."

ആങ്ങള അത് കേട്ടതായി ഭാവിച്ചില്ല. അയാൾ നിരത്തിൻ്റെ ഓരം ചേർന്നു നിന്നു. അപ്പോഴാണ് ഒരു സംഘം ആളുകൾ ചിരിച്ചു രസിച്ച് വന്നെത്തിയത്.
''ഹല്ലാ നമ്മടെ അബു അല്ലെ ദ്?
ങ്ആ... അറിഞ്ഞില്ലേ? നമ്മുടെ ക്ലബ്ബിൻ്റെ നാടകമുണ്ട് ... ഒരു നൂറിൻ്റെ  ടിക്കറ്റ് കൊടുക്കടൊ..."

പഴയ സുഹൃത്താണ്. അവൻ്റെ ആജ്ഞ പാലിക്കാൻ കുറേ പിള്ളേരും. തഞ്ചത്തിൽ മാറണം:
''പിന്നെ ... പിന്നെ മതി... ഞാൻ നാളെ വരും...''

നാടക രശീതി സംഘം പിരിഞ്ഞുപോയി. ഇനിയും എന്തൊക്കെ വൈതരണികൾ ആണ് വരാനുള്ളത് എന്നറിയില്ല.
ആങ്ങളയ്ക്ക് പെങ്ങന്മാരോട് വല്ലാത്ത ദേഷ്യം തോന്നി. ആങ്ങള വന്നതിൽ പിന്നെ ഇന്നാണ് പുറത്തിറങ്ങുന്നത്. അതും പെങ്ങന്മാർക്ക് വേണ്ടി!

നാലു പെങ്ങന്മാർക്ക് ഒരു ആങ്ങള എന്ന അനുപാതം എത്ര ക്രൂരമാണ്. അവരെ പോറ്റാൻ താൻ പെടുന്ന പാട് തനിക്കല്ലേ അറിയൂ. അബു ഓർക്കുകയാണ്.
അവൻ തന്നെത്തന്നെ ശപിക്കുകയാണ്. ആങ്ങളയുടെ മനോവേദനകൾ ആരും അറിയുന്നില്ല.

ബാപ്പ മരിക്കുമ്പോൾ അവർ കൊച്ചു കുട്ടികളായിരുന്നു. ഒന്നോ ഒന്നരയോ വയസ്സിൻ്റെ അകലത്തിൽ നാലു പെൺകുട്ടികൾ. ആ കുട്ടികളെയും ഉമ്മയെയും തന്നെ ഏല്പിച്ചുകൊണ്ട് ബാപ്പപറഞ്ഞു:
"ഞാൻ ഇവരെ നിൻ്റെ കയ്യിൽ തര്വാണ്. അണക്ക് ഇവരെ നോക്കാൻ പ്രാപ്തില്ലാണ്ടെ വന്നാൽ അവരെ കൊന്നു കളഞ്ഞോ.... അതില് എനിക്ക് വിരോധംല്ലാ ... അവരെ കഷ്ടപ്പെടുത്തി അനാഥാക്കിട്ട് ഇജ്ജ് പോകരുത് ... അല്ലാഹു സുബ്ഹാനത്താല ഒരു വയി കാണിക്കാതിരിക്കൂലാ ...''

എന്നെന്നും തൻ്റെ കാതുകളിൽ മുഴങ്ങുന്ന മന്ത്രമാണിത്. ഉറക്കം കളയുന്ന വാക്കുകൾ... നിരന്തരം വേട്ടയാടുന്ന വാക്കുകൾ....
അബു ഓർത്തു.

ഒരു പണിയും ഇല്ലാതെ തെണ്ടുന്ന കാലത്താണ് ബാപ്പ മരിച്ചത്.
അതോടെ വീടിൻ്റെ ചുമടും അബുവിൻ്റെ ചുമലിൽ വീണു. എന്തുചെയ്യണമെന്നറിയാതെ അബു തപിച്ചു.

ഒടുവിൽ ഉമ്മ തന്നെ ഒരു വഴി കണ്ടെത്തി : "മാനേ എല്ലാരും പ്പോ ദുബായ്
പോണ് ണ്ടല്ലൊ. അണക്കും വെയ്ക്കും ച്ചാ പൊയ്ക്കൂടേ?

നാടുവിടാൻ അബു ഒരിക്കലും ആഗ്രഹിച്ചതല്ല. നൊന്തുപെറ്റ ഉമ്മ തന്നെ 'പോടാ' എന്നു പറയുമ്പോൾ പിന്നെ എന്തു ചെയ്യും?

പുരയിടം പണയപ്പെടുത്തി മുപ്പതിനായിരം രൂപ കൊടുത്തു വിസ സമ്പാദിച്ചു. ആദ്യവർഷത്തിൽ കടം വീട്ടുമെന്നും
രണ്ടാം വർഷത്തിൽ ഒന്നോ രണ്ടോ പെങ്ങമ്മാരെ കെട്ടിച്ചു വിടാമെന്നും അബു കരുതി. ഏജൻറ് പറഞ്ഞതും  അതായിരുന്നു.

ഉമ്മ പെങ്ങന്മാരുടെ ഏക ആൺതരിയായ അബു ഗൾഫിലെത്തി. അബുദാബിയിലെ ധനാഢ്യനായ അറബിയുടെ ബംഗ്ലാവിൽ അബു ആണുങ്ങൾക്കു ചേരാത്ത പണിയൊക്കെ ചെയ്തു.

വീട്ടിൽ നിന്നെത്തുന്ന കത്തുകളിൽ പെങ്ങന്മാർ പ്രായം തികഞ്ഞതും കല്യാണാലോചനകൾ വരുന്നതും പൊന്നിനു വില കൂടുന്നതും സ്ത്രീധന നിരോധനം വന്നതിനാൽ  മുൻകൂറായി പണം കൊടുക്കുന്ന നാട്ടുനടപ്പ് വന്ന കാര്യവും ഒക്കെ അറിഞ്ഞുകൊണ്ടിരുന്നു.

അബു കത്തുകളെ ഭയന്നു. അറബിയെ ഭയന്നു. എഗ്രിമെൻറ് വ്യവസ്ഥകൾ കാറ്റിൽ പറന്നു പോയ കാര്യം മറന്നു. മൂന്നുവർഷത്തെ അടിമപ്പണി കൊണ്ട് അബു ഒന്നും നേടിയില്ല.

പുരയിടം തിരിച്ചെടുക്കാനോ  പെങ്ങമ്മാരെ കെട്ടിച്ചു വിടാനോ കഴിഞ്ഞില്ല. മാസാമാസം 1000 ഇന്ത്യൻ രൂപയാണ് അബുവിന് കിട്ടിയിരുന്നത്. അവിടത്തെ ചെലവുകൾ കഴിച്ച് മാസാമാസം 500 രൂപ വീട്ടിലേക്ക് അയച്ചിരുന്നു.

ഇപ്പോൾ വെറും കൈയോടെയാണ് വന്നത്. പക്ഷേ ആരും അക്കാര്യം വിശ്വസിക്കുകയില്ല. ഉമ്മയ്ക്ക് പോലും സംശയമുണ്ട്.
വന്നു കയറിയപ്പോൾ തൊട്ട് ഉമ്മ ഓർമ്മപ്പെടുത്തുകയാണ്.
ഒരുത്തിക്ക് കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. 25 പവനും 25,000 രൂപയും കൊടുത്താൽ കല്യാണം നടക്കും. മുമ്പൊക്കെ പത്തു പവനും പതിനായിരം രൂപയും ചോദിച്ചു വന്നവരാണ് ഇപ്പോൾ
കൂടിയ തുക ചോദിക്കുന്നത്. ദുബായ്ക്കാരൻ്റെ പെങ്ങളല്ലേ? ചോദിക്കുന്നത് കിട്ടാതിരിക്കില്ല എന്നാണ് ആളുകൾ കരുതുന്നത്.

അബു ഉറപ്പിച്ച് ഒന്നും പറഞ്ഞില്ല. അവൻ കണക്കു കൂട്ടുകയാണ്. 25 പവന് അമ്പതിനായിരം രൂപ. സ്ത്രീധനം കൂട്ടിയാൽ എഴുപത്തയ്യായിരം. കല്യാണ ചെലവും കൂട്ടിയാൽ ഒരു ലക്ഷം രൂപ.

ഒരു പെങ്ങളെ കെട്ടിച്ചയക്കാൻ ഒരു ലക്ഷം. നാലാൾക്ക് മിനിമം നാലുലക്ഷം. പുരയിടത്തിൻ്റെ കടം പലിശയടക്കം അമ്പതിനായിരം. മൊത്തം നാലര ലക്ഷം രൂപയുടെ കടബാധ്യത ഉണ്ട്.

പത്തു പൈസ കടം കൊടുക്കാൻ ഇല്ലാതിരുന്ന അബു നാലര ലക്ഷത്തിലേറെ രൂപയുടെ കടക്കാരൻ ആയിരിക്കുന്നു.
ഇതിനെന്താണ് ഒരു വഴി?
അത് ആലോചിക്കുമ്പോഴാണ് പെങ്ങമ്മാരുടെ നിവേദനം.
അവർക്ക് മലമ്പുഴ കാണണം.
കഴിഞ്ഞ പെരുന്നാളിന് അടുത്ത വീട്ടിലെ കൂട്ടുകാരികളൊക്കെ മലമ്പുഴ കണ്ടു വന്നു.

''ഞങ്ങളും കാണും ഞങ്ങടെ ഇക്കാക്ക വരട്ടെ നോക്കിക്കോ...'' എന്ന് പെങ്ങന്മാർ അവരോട് പറയുകയും ചെയ്തിട്ടുണ്ട്. ഇത്രയും പറയുന്നതിനു മുമ്പ് തന്നെ ആങ്ങള കൊണ്ടുപോകാൻ തീർച്ചപ്പെടുത്തി കഴിഞ്ഞിരുന്നു:
''നാളെത്തന്നെ പൊറപ്പെട്ട്യോളിൻ " ആങ്ങള അത് പറഞ്ഞപ്പോൾ
പെങ്ങന്മാർക്ക് വിസ്മയം.
അവർ ചെറിയ കുട്ടികളെ പോലെ തുള്ളിച്ചാടി. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ഉടനെ തന്നെ തുടങ്ങുകയും ചെയ്തു.
"ഇക്കാ ... അതാ ബസ്സ് .... "

ചിന്തയിൽ നിന്ന് ഉണർന്ന അബു ബസ്സിൽ കയറി. പെങ്ങന്മാർ വഴിയോരക്കാഴ്ചകൾ കണ്ടു രസിക്കുകയാണ്.
ആങ്ങള ഉള്ളുരുകി കരയുകയാണ്. അവൻ്റെ  മനസ്സിൽ നാലരലക്ഷം എങ്ങനെ ഉണ്ടാക്കണം എന്ന ചിന്തയായിരുന്നു. അല്ലെങ്കിൽ ഈ കടം എങ്ങനെ നിഷ്പ്രയാസം വീട്ടി തീർക്കാം?

ഓടുന്ന ബസ്സിൽ അവൻ്റെ ചിന്തകളും ഓടിക്കൊണ്ടിരുന്നു. ബാപ്പ മരിക്കാൻ നേരത്ത് പറഞ്ഞ വാക്കുകൾ മിന്നൽ പിണരായി മനസ്സിലുദിച്ചു.
ജീവിപ്പിക്കാനാവില്ലെങ്കിൽ കൊല്ലുക...
ബാപ്പയുടെ തത്വശാസ്ത്രം അതായിരുന്നു.

"മക്കളേ  മലമ്പുഴയെത്തി. ഇറങ്ങിക്കോളിൻ ...''
ആങ്ങള പെങ്ങമ്മാരെ ഉദ്യാനത്തിലേക്ക് തെളിച്ചു. അതിനു മുമ്പ് ഹോട്ടലിൽ കയറി വയറു നിറപ്പിച്ചു.
''നിങ്ങക്ക് വേണ്ടതൊക്കെ തിന്നോളിൻ... ഇനി തിന്നാൻ കിട്ടൂലാ ...''
ആങ്ങള പറഞ്ഞു.
''ഇക്ക എന്താ തിന്നാത്തത്?"
'' ഇക്ക് പൈക്ക്ണില്യാ... ''
''ഇഞ്ഞി ഒന്നും വേണ്ടേ?''
ആങ്ങള വീണ്ടും ചോദിച്ചു.
"വേണ്ട ... ഇപ്പൊ തന്നെ കായ് കൊറേ ആയിട്ട്ണ്ടാവും...."
''അത് സാരല്ലാ ...മക്കൾക്ക് വേണ്ടത് ഒക്കെ കഴിച്ചോളിൻ .... "
"ഒന്നും വേണ്ട ... അല്ലാ ഇക്ക എന്താ ഇങ്ങനെ വെശർക്കണത്?  പങ്ക തിരിയ്ണണ്ടല്ലൊ... ഞങ്ങക്ക് നല്ല തണുപ്പാ തോന്ന്ണത്..."

ആങ്ങള ഞെട്ടി. തൻ്റെ നഗ്നത വെളിവാക്കപ്പെട്ടതുപോലെ അവൻ വിഷമിച്ചു:
"വരിൻ ...നേരം കൊറെയായി ...."

അവർ ഉദ്യാനത്തിൽ എത്തി.
പല പല കാഴ്ചകളും കണ്ടു വിസ്മയം കൊണ്ടു.
"ഹായ് മലമ്പൊയ എന്തു രസാണേ ... നോക്കടീ യച്ചീ ... ''
" അള്ളാ പേട്യാക്ണൂ ... "
"എടി അത് കല്ലാണ്....''
''അതാ വെള്ളം ചാടിച്ചാക്ണ് ..."
''ഛീ മുണ്ടാണ്ടിരി .. ഇക്ക ചീത്താറയും...''
''ഇല്ലല്ലാ ഇക്കാക്ക് ഞമ്മളോട് പെരുത്തിഷ്ടം ണ്ട് ...അല്ലെങ്കി ഇങ്ങട്ട് കൊണ്ടരൊ ?''
''ങ്ആ മതി .... വായ് മൂട്.... ''

ആങ്ങള ദൂരെ ഒരിടത്ത് ഇരിക്കുകയായിരുന്നു. പെങ്ങന്മാർ കാഴ്ച കണ്ടും തർക്കിച്ചും നടന്നു.

ഒടുവിൽ സന്ധ്യാ നേരത്താണ് അവർ അണക്കെട്ടിനു മുകളിൽ എത്തിയത്. അവർ കീഴ്പ്പോട്ടു നോക്കി.
വെള്ളം ചാടി ചാവുന്ന കാഴ്ച അവർ കണ്ടു.
''മക്കളെ ...." ആങ്ങള വിളിച്ചു.

''എന്താക്കാ... '' അവർ വിളി കേട്ടു.
''ആ ഒന്നുല്ലാ... പിന്നെ ഇതാ അണക്കെട്ടിൻ്റെ ഒതുക്ക് .... അതിമ്മൽക്കൂടെ വീഴാതെ ഇറങ്ങിക്കോളിൻ ... "
''അള്ളോ തലചുറ്റ്ണ്... താഴത്തേക്കു
വീണാ മജ്ജത്താവൂലെ?"
"ഏയ്.... അവിടെ അരയ്ക്ക് വെള്ളേ ള്ളു. നീന്തിക്കേറാം. ബോട്ടിലും കേറാം.
പതുക്കെ ഇറങ്ങിൻ ... "

ആങ്ങളയുടെ വാക്ക് കേട്ട് അവർ അണക്കെട്ടിൻ്റെ ചരിഞ്ഞ ഒതുക്കുകളിലൂടെ  ഇറങ്ങാൻ തുടങ്ങി.

ആങ്ങള ചുറ്റും നോക്കി. ആരുമില്ല.
അവൻ്റെ ശരീരം വിറകൊണ്ടു.
ഹൃദയം പെരുമ്പറയടിച്ചു.
പിന്നെ ഏതോ പ്രേരണയാൽ ആങ്ങള
നാലു ലക്ഷത്തിൻ്റെ കടം വീട്ടി.

ആങ്ങള പടവുകൾ കയറി നിരത്തിലൂടെ ഓടി. പിന്നെ കിതപ്പാറ്റാൻ നിന്നു.
പൊടുന്നനെ താൻ ചെയ്ത കടുംകൈയെ കുറിച്ച് ഓർത്ത് പൊട്ടിക്കരയാൻ തുടങ്ങി.

അവൻ നിരത്തോരത്ത് കിടന്ന് കരഞ്ഞു. പിന്നെ തളർന്നു മയങ്ങി.
പിറ്റേന്ന് സൂര്യൻ ഉണരും മുമ്പേ ആങ്ങള എണീറ്റു. അവൻ പതുക്കെ നടത്തം ആരംഭിച്ചു.

ഉദ്യാനത്തിൻ്റെ കവാടത്തിൽ എത്തിയപ്പോൾ അവൻ വൈദ്യുതി ആഘാതമേറ്റവനെ പോലെ മരവിച്ചു ജഡമായി മാറി.
'' ഇക്കാ .... ''

അവൻ്റെ കണ്ണുകൾക്ക് മുന്നിൽ നനഞ്ഞു കുതിർന്ന പെങ്ങന്മാർ ജീവനോടെ നിൽക്കുന്നുണ്ടായിരുന്നു.
പൊടുന്നനെ ആങ്ങള കരഞ്ഞു.
പിന്നെ ഉറക്കെ ചിരിച്ചു!

(1980 കളിലാണ് 'ആങ്ങള' എഴുതിയത്. 'ദേശാഭിമാനി' വാരിക പ്രസിദ്ധപ്പെടുത്തി. പിന്നീട് 1991ൽ പുറത്തിറക്കിയ 'ചിരി മറന്ന കോമാളി' എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തി- ടി.വി.എം.അലി)

Friday, 3 April 2020



വായനക്കാരാ നീയറിയുന്നോ അയാൾ ഗ്രന്ഥകാരനാണ്.

ലോക് ഡൗണിൻ്റെ ഏകാന്തതയിലിരുന്നു കൊണ്ട് എ.വി.ശശിയുടെ ഓർമ പുസ്തകം ( പകർച്ച നീയറിയുന്നോ വായനക്കാരാ...) ഒറ്റയിരുപ്പിലാണ് വായിച്ചു തീർത്തത്.

പാലക്കാട് ജില്ലയിലെ നഗരിപ്പുറം സ്വദേശിയായ ശശി മൂന്നു പതിറ്റാണ്ടായി പുസ്തക വില്പനക്കാരനാണ്. അതിനേക്കാളുപരി നല്ലൊരു വായനക്കാരനാണ്. എഴുത്തുകാരനാണ്.

പുസ്തകസഞ്ചാരം തുടങ്ങിയ കാലം മുതൽ എനിക്ക് ശശിയെ അറിയാം. പല സാംസ്കാരിക സമ്മേളന വേദികളിലും ശശിയോടൊപ്പം ഞാനും എൻ്റെ പുസ്തകങ്ങളുമായി വിപണി പങ്കിട്ടിട്ടുണ്ട്.
ശശിയുടെ പുസ്തക ശേഖരങ്ങളുടെ കാവലാളാവാനും ഇടവന്നിട്ടുണ്ട്.

വി.കെ.ശ്രീരാമൻ്റെ മുഖ പ്രസാദത്തോടെയാണ് പകർച്ച തുടങ്ങുന്നത്. അതിൽ ശശിയെ കുറിച്ച് അറിയേണ്ടതെല്ലാമുണ്ട്. നഗരിപ്പുറം വാരിയത്തെ കൃഷ്ണനുണ്ണി- സത്യബാല ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനായ ശശി ചരിത്രത്തിൽ ബിരുദമെടുത്ത ശേഷം പല തൊഴിലും പരീക്ഷിച്ച് പിന്മാറിയതിൻ്റെ വിവരണമുണ്ട്. ഒടുവിൽ ഇരുപതാം വയസിൽ തൻ്റെ നിയോഗമിതാണെന്ന് തിരിച്ചറിയുകയും ശശി പുസ്തക വിൽപനക്കാരനായി മാറുകയും ചെയ്തു.

വായനയും പുസ്തകങ്ങളും ശുദ്ധവായു പോലെയാണ് ശശിയ്ക്ക്. എവിടെയും കയറി ചെല്ലും. 1984ൽ പത്താം ക്ലാസ് പരീക്ഷാസമയത്ത് വീടിൻ്റെ തട്ടിൻപുറത്തിരുന്ന് വായിച്ചു പഠിച്ചത് വിലാസിനിയുടെ അവകാശികൾ. ഫലം വന്നപ്പോൾ പത്താംതരം വെടിപ്പായി തോറ്റു.

എന്നാൽ വായനയുടെ പത്താംതരം എന്നേ ജയിച്ച ശശി ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. ശശിയുടെ ജീവിതഗതി
തിരിച്ചുവിട്ടത് എസ്.എഫ്.ഐ നേതാവ് കുട്ടപ്പനായിരുന്നു. വിപ്ലവം, ലഹരി, കവിത, വായന എന്നിവ മദപ്പാടോടെ വിഹരിച്ച കാലമായിരുന്നു അത്.

പാലക്കാട് ഡി.സി.ബുക്സിൽ നിന്നാണ് പുസ്തകസഞ്ചി തോളിൽ കയറിയത്.
അതൊരു നിയോഗം തന്നെയായിരുന്നു.
ഒ.വി.വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസവും
മാധവിക്കുട്ടിയുടെ എൻ്റെ കഥയും തോൾസഞ്ചിയിൽ അന്നം തന്ന നാളുകൾ.
കാമ്പസുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, പൊതുസമ്മേളന വേദികൾ തുടങ്ങിയ ഇടങ്ങളിലെല്ലാം അവധൂതനെപ്പോലെ എത്തുന്ന ശശിയെ കാത്തിരുന്നത് വായനക്കാർ മാത്രമല്ല, വി.കെ.എൻ ഉൾപ്പെടെയുള്ള മഹാരഥന്മാരായിരുന്നു.

രാവിലെ ഏഴരയോടെ പുസ്തകസഞ്ചി തോളിലിട്ട് വീട്ടിൽ നിന്നിറങ്ങുന്ന ശശി പാലക്കാട്, തൃശൂർ ജില്ലകളിലാണ് അധികവും സഞ്ചാരം നടത്തുന്നത്. വൈകുന്നേരത്തിനു മുമ്പ് തിരിച്ചെത്തും. ശരാശരി ഓരോ ദിവസവും രണ്ടായിരമോ മൂവായിരമോ വിറ്റുവരവുണ്ടാവും. ശാസ്ത്രം, ചരിത്രം, ഭക്തി, സെക്സ് ഇനങ്ങളിൽപ്പെട്ട ഒരു ടൈറ്റിൽ പോലും ശശിയുടെ സഞ്ചിയിൽ പ്രതീക്ഷിക്കരുത്.

മഴക്കാലത്ത് തകർന്ന റോഡിലൂടെ, വേനലിൽ പൊടിപൊങ്ങുന്ന പാതയിലൂടെയുള്ള യാത്ര ശരീരത്തെ തകരാറിലാക്കുന്നുണ്ടെങ്കിലും വിട്ടുമാറാത്ത നടുവേദനയും, ആസ്ത്മയും സഹയാത്രികരായി കൂടെയുണ്ടെങ്കിലും യാത്ര ചെയ്തു തളരുമ്പോൾ കലുങ്കിലോ ആൽത്തറയിലോ കയറിയിരുന്ന് വായിക്കും.
പാലക്കാടിൻ്റെ മണ്ണിലൂടെ നടക്കുമ്പോൾ, മല കടന്നുള്ള ഈ കാറ്റ് ദേഹത്ത് തട്ടുമ്പോൾ ഞാൻ എല്ലാവരേക്കാളും ശക്തനാകുന്നു എന്നാണ് ശശി പറയുന്നത്.

ഭൂമിയിൽ അജ്ഞാനവും ദാരിദ്ര്യവും ഉള്ളിടത്തോളം പുസ്തകങ്ങൾ നിലനിൽക്കുമെന്ന വിശ്വാസമാണ് ശശിയെ നയിക്കുന്നത്. പുസ്തകങ്ങൾ ഒരു കാലത്തും മരിക്കുന്നില്ല. അത് നെഞ്ചോട് ചേർത്തു കിടക്കുന്ന സുഖം മറ്റൊന്നും നൽകുന്നില്ലെന്ന് പതിറ്റാണ്ടുകളെ സാക്ഷിയാക്കി ശശി പറയുന്നു.

അനുഭവം, ഓർമ, അഭിമുഖം, കവിത എന്നിങ്ങനെ വൈവിധ്യപൂർണമാണ് പുസ്തകം. പുസ്തകോപാസന, മൃത്യുപാസന എന്നിങ്ങനെ രണ്ടു ഭാഗങ്ങളും വി.കെ.എന്നുമായി മുഖാമുഖവും, രണ്ടു കവിതകളും, ഫിറോസ് കെ.പടിഞ്ഞാർക്കരയുടെ അന്ത്യേഷ്ടിയും, പാലക്കാട് മിഷൻ സ്കൂൾ പ്രധാനധ്യാപകന് സമർപ്പിച്ച എഞ്ചുവടിയും, ടി.ജയശ്രീയുടെ പുസ്തകമിദം ശരീരം എന്ന അഭിമുഖവും
ശശിയുടെ പുസ്തകതാളിലുണ്ട്.

തൃശൂർ തിങ്കൾ ബുക്സാണ് പ്രസാധകർ.
ബൈജു ദേവിൻ്റെ ചിത്രങ്ങളും അക്ബർ പെരുമ്പിലാവിൻ്റെ കവർ ഡിസൈനും ആകർഷകമാണ്‌.
നഗരിപ്പുറം 'അക്ഷര'ത്തിലാണ് താമസം.
ഭാര്യ: ജയലക്ഷ്മി. മകൻ: നിരൂപ്.
ഫോൺ: 9495 502 434.

Thursday, 2 April 2020

/ ലോക് ഡൗൺ ചിന്ത /

പാൽ ഒഴിച്ചു കളയുന്ന ക്ഷീരകർഷകരും അനുബന്ധ സംരംഭങ്ങളുടെ അഭാവവും.

ലോക് ഡൗൺ പത്താം നാളിലേക്ക് പ്രവേശിക്കുമ്പോഴും ക്ഷീരകർഷകരുടെ സങ്കടങ്ങൾക്ക് പരിഹാരമായിട്ടില്ല.
പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിലെ ക്ഷീരകർഷകർ പാൽ ഒഴിച്ചുകളയുന്ന വാർത്തയും ചിത്രവും കണ്ടപ്പോൾ ഒരു പാട് ചോദ്യങ്ങളാണ് ക്ഷീരപഥത്തിലേക്ക് ഉയർന്നു പൊങ്ങിയത്.

സാധാരണഗതിയിൽ വേനൽ കാലത്ത് പാൽ ഉല്പാദന കുറവും ഉപഭോഗ വർധനയുമാണ് വാർത്തകളിൽ നിറയാറുള്ളത്. ഇത്തവണ കോവിഡ് താണ്ഡവമാടുകയും മൂന്നാഴ്ചത്തേക്ക് ലോക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഹോട്ടലുകൾ അടഞ്ഞു. മിൽമ പാർലറുകളും പൂട്ടി. സംഭരിച്ച പാൽ ശീതീകരിക്കാൻ കഴിയാത്തതിനാൽ ക്ഷീര സംഘങ്ങളിൽ നിന്ന് പാലെടുക്കുന്നത് നിർത്തി.

മലബാർ മേഖലയിലെ ആറ് ജില്ലകളിലും പാലാഴി തിരതല്ലി. വാങ്ങാൻ ആളില്ലാത്തതിനാൽ നിരാശരായ ക്ഷീരകർഷകർ റോഡിലും തോട്ടിലും പാൽ ഒഴുക്കി. പൊതുവെ നമ്മുടെ ആവശ്യത്തിന് പാൽ ഉല്പാദനമില്ലാത്തതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്  സംഭരിച്ചിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 60 ശതമാനത്തോളം വിപണനം കുറഞ്ഞു. അധികം വന്ന പാൽ, പാൽപ്പൊടിയാക്കാൻ മലബാറിൽ ഒരിടത്തും കമ്പനിയില്ല.

തമിഴ്നാടാണെങ്കിൽ കേരളത്തിൽ നിന്ന് പാൽ അങ്ങോട്ട് കൊണ്ടു പോകുന്നത് വിലക്കി. അതുകൊണ്ട് പാൽപൊടിയാക്കാനും കഴിഞ്ഞില്ല. സംസ്ഥാനത്ത് പൊതുമേഖലയിൽ പാൽപൊടി നിർമ്മാണ കമ്പനി തുടങ്ങണമെന്ന് വികസന വേലിയേറ്റത്തിലും ആർക്കും തോന്നിയില്ല.

1996ൽ മിൽമ ആലപ്പുഴയിൽ സ്ഥാപിച്ച പാൽപൊടി കമ്പനി ഒരു മാസം പിന്നിട്ടപ്പോൾ മച്ചി പശുവായി.
മലബാറിലാണ് മിൽമ ഇത്തരമൊരു ഫാക്ടറി തുടങ്ങേണ്ടിയിരുന്നത്. അതുണ്ടായില്ല.
മലബാർ മേഖല യൂനിയൻ്റെ സംഭരിച്ച നാലു ലക്ഷം ലിറ്റർ പാൽ ശീതീകരിച്ചു സൂക്ഷിക്കാൻ കഴിയാതെ വന്നതോടെയാണ് ക്ഷീരസംഘങ്ങളിൽ നിന്ന് പാൽ സംഭരണം നിർത്തിയത്.

അനുബന്ധ വ്യവസായങ്ങളുടെ അഭാവമാണ് ഇത്തരത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്.
പാൽപൊടി ഫാക്ടറിയും പാൽ  ഐസ്ക്രീം കമ്പനിയും മറ്റും ഉണ്ടായിരുന്നെങ്കിൽ തൊഴിലും വരുമാനവും വികസനവും കൈവരിക്കാമായിരുന്നു.

പാൽ ഒഴിച്ചുകളയുന്ന കർഷകർക്ക് വെണ്ണയും നെയ്യും പനീറും ഉണ്ടാക്കാൻ അധിക സാങ്കേതിക വിദ്യയൊന്നും ആവശ്യമില്ല.
പാലിൽ ചെറുനാരങ്ങ നീര് ഒഴിച്ചാൽ തന്നെ പാൽക്കട്ടി ഉണ്ടാക്കാം. അത് ശീതീകരിച്ചുവെച്ചാൽ പന്നീർ ഉല്പന്നം ഉണ്ടാക്കാം. നെയ്യുണ്ടാക്കിയാൽ തന്നെ പാലിനേക്കാൾ ലാഭം കിട്ടുമല്ലൊ.

അനുബന്ധ വ്യവസായത്തെ കുറിച്ച് ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
പാലും പാലുല്പന്നങ്ങളും, അരിയും മൂല്യവർധിത ഉല്പന്നങ്ങളും, നാളികേരവും അനുബന്ധ ഉല്പന്നങ്ങളും ചക്ക, മാങ്ങ എന്നിങ്ങനെ അനേകം ഭക്ഷ്യോല്പന്നങ്ങളും നിർമിച്ച് ലോക വിപണിയിൽ എത്തിക്കാൻ നമുക്ക് കഴിയണം.

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഓരോ പ്രദേശത്തും ചെറുകിട സംരംഭങ്ങൾ തുടങ്ങിയാൽ മതി. വിദേശത്തു നിന്നുള്ള വരുമാനം ഭീമമായി കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒരു കേരള മോഡൽ ഈ രംഗത്തും അനിവാര്യമാണ്.
(tvm ali)