Saturday, 28 November 2015

ഹൈക്കു കവിതകൾ



ഇടകലരാനാവാതെ
ജാതികളുപജാതികൾ
ഉരുളുന്നു ജലചക്രം.


ജാഥകൾ വടക്കു നിന്ന് തെക്കോട്ട്
ജനങ്ങൾ വലം വെച്ച്
ഇടത്തോട്ട്.


തെരുവിൽ പൊരിഞ്ഞ ചർച്ച:
അധോവായു ക്ഷോഭത്തിലെ
സർഗാത്മകത.


ഉള്ളിലുള്ള പ്രണയം
ഉണ്ണിമായക്ക് നൽകി.
ഉള്ളിയെന്ന് കരുതി-
പൊളിച്ചവൾ കള്ളി.


പ്രാണൻെറ ചരടിൽ 
കോർത്തതു കൊണ്ടാവാം
പ്രണയമണി തൂവൽ
കൊഴിയാത്തത്.

Friday, 27 November 2015

ഹൈക്കു കവിതകൾ





ചെത്താൻ പനയില്ലേലും
ഷാപ്പിലുണ്ട് പള്ളനിറക്കാൻ
വീപ്പകൾ തോറും കള്ള്.



ഘടനയിൽ ഭരിക്കണം
ഘടികാരം ചലിക്കണം
നമ്മളൊന്നായ് വാഴണം.



തപാൽ
തിളക്കുന്നു
പാലില്ലാതെ.



പരസ്പരം കണ്ടാൽ
കുട നിവർത്താം
ചന്ദന മഴ.

Tuesday, 24 November 2015

ഹൈക്കു കവിതകൾ

പെണ്ണുടലിൻെറ മതമറിയാൻ
ആണുടലിലുണ്ടൊരു
ചാവേർ.


ഊണിനു പണമില്ലെങ്കിലും
വേണം ഫോണിന്
പൊൻ സദ്യ.


വസന്തം 
വീണടിയുന്നു
ഗ്രീഷ്മച്ചിതയിൽ.


പുഴയോരത്താണെങ്കിലും
പുകഞ്ഞു തീർന്നാൽ
നിത്യ ശാന്തി.


ആവിഷ്കാരത്തിൻെറ
ആവിയിൽ
ചാരമായത് വാറോല.


സുസ്മിതമുണ്ടെങ്കിൽ
സുഖനിദ്ര
സുനിശ്ചിതം.

Monday, 23 November 2015

ഹൈക്കു കവിതകൾ

അലിയുന്നവനാണിവൻ
അലിഞ്ഞുതീർന്നിട്ടില്ലിനിയും.
           ***
പത്ര ഉടമയുടെ 
കാൻറീനിൽ 
നൂഡിൽസിന്
രുചി കൂട്ടാൻ
ഫൂഡലിസത്തിൻ
ചമ്മന്തി.
         ***
പത്രക്കാരൻെറ
പോക്കറ്റിൽ 
പേനക്കൊപ്പം വേണം
പെരുന്തച്ചൻെറ
മുഴക്കോലും, കോള-
മളന്നെടുക്കാൻ.
       ***
ചെറ്റക്കുടിലിൽ
ഒറ്റക്കൊരു പെണ്ണ്,
ചെറ്റ പൊളിക്കാൻ
ചുറ്റിലുമുണ്ട്,
'ചെറ്റകളേറെ' .
       ***
വെട്ടിപ്പിടിച്ചതില്ലൊരു-
തരി മണ്ണിനേയും,
കെട്ടിപ്പുണർന്നതില്ലപ-
രൻെറ പെണ്ണിനേയും.
        ***
അനിതയെന്നാൽ
അലഭ്യം,
അരികിലെത്താഞ്ഞാൽ
പുലഭ്യം.
        ***
മഴവില്ലിൽ മായം
'മറിമായ' ത്തിലും മായം.
        ***
രമയെ കാണുമ്പോൾ 
മരമെന്ന് കരുതും,
മരം ചുറ്റിയോടുമ്പോൾ
രമ ചുഴലിയായ് ചൂഴും.

Saturday, 21 November 2015

വൃത്തി കെട്ട പരസ്യം






ഒരു റേഡിയോ ശ്രോതാവാണ് ഞാൻ. 
കുട്ടിക്കാലത്ത് തുടങ്ങിയ ശീലമാണ്. 
രാവിലെ എണീറ്റാൽ ആദ്യം ചെയ്യുന്നത് തൃശൂർ 
ആകാശവാണി നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം ശ്രവിക്കലാണ്. 
ഈയിടെയായി സഹിക്കാൻ കഴിയാത്തൊരു പരസ്യം കേൾക്കുന്നുണ്ട്. 
സത്യം, സമത്വം, സ്വാതന്ത്ര്യം നെറ്റിയിൽ ആലേഖനം ചെയ്ത 'മാതൃഭൂമി' 

പത്രത്തിന്റെ ക്ലാസിഫൈഡ് പരസ്യമാണ് അരോചകമാവുന്നത്.
"നിങ്ങളുടെ മകൾ ഞങ്ങളുടെ കസ്റ്റഡിയിലാണ് "
എന്ന് തുടങ്ങുന്നതാണ് പരസ്യം.
അമ്പത് രൂപ കൊടുത്താൽ ക്ലാസിഫൈഡ് പരസ്യം 

പത്രത്തിൽ പ്രസിദ്ധപ്പെടുത്താം എന്നാണ് മാലോകരെ ഇവർ അറിയിക്കുന്നത്.
ഒരു ദേശീയ പത്രം ഇത്രയും നിലവാരം കുറഞ്ഞ
ഒരു പരസ്യം നൽകി പ്രഭാതങ്ങളെ പരിഭ്രാന്തിയിൽ ആക്കുന്നത് നല്ലതാണോ?

കുറ്റ വാസന ഉണർത്തുന്ന തരത്തിൽ വൃത്തി ഹീനമായ പരസ്യം 
പ്രക്ഷേപണം ചെയ്ത് മനുഷ്യ മനസ്സിനേയും അന്തരീക്ഷത്തേയും 
മലീമസപ്പെടുത്താമോ ?

Wednesday, 18 November 2015

യാത്ര

ഇടവഴികൾ
ഊടുവഴികൾ
കുടുസ്സുവഴികൾ
എന്നും
എൻെറ 
രാജപാതകൾ.
മുള്ളുകൾ
ചില്ലുകൾ
വാരിക്കുഴികൾ
എന്നും
എൻെറ
പരവതാനികൾ.

ഭരണമാറ്റത്തിന്റെ ആരവമില്ലാതെ തൃത്താല


കേരളമൊട്ടുക്കും ഗ്രാമ പഞ്ചായത്തുകളിൽ പുതിയ ഭരണ സാരഥികൾ സ്ഥാനമേൽക്കുമ്പോൾ ആരവമില്ലാതെ തൃത്താല. 
അവിടെ ഇപ്പോഴും തുടരുന്നത് അഞ്ചു വർഷം മുമ്പ് അധികാരമേറ്റ അതെ ഭരണ സാരഥികൾ തന്നെ. 15 വർഷം മുമ്പ് തുടങ്ങിയതാണ്‌ ഈ സ്ഥിതി വിശേഷം. 15 വർഷം മുമ്പ് യു.ഡി.എഫ്. ആണ് തൃത്താല ഭരിച്ചിരുന്നത്. അന്ന് 10 വാർഡുകൾ മാത്രമായിരുന്നു. അതിൽ 8 യു.ഡി.എഫും, 2 എൽ.ഡി.എഫും. അന്നും വാർഡ്‌ വിഭജനം നടന്നു. അത് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ കെ.വി. മരക്കാർ ഹൈകോടതിയിൽ ഹരജി നൽകി. ഇതേ കാര്യം ഉന്നയിച്ച് കേരളത്തിലെ 60 ഓളം പഞ്ചായത്തുകളും കേസിന് പോയിരുന്നു. തർക്കം സുപ്രീം കോടതി വരെ നീണ്ടു. അങ്ങിനെ തൃത്താലയിലെ തദ്ദേശ തെരഞ്ഞെടുപ്പും നീളാൻ ഇടയായി. എല്ലായിടത്തും തെരഞ്ഞെടുപ്പു നടക്കുമ്പോൾ തൃത്താല മൗനം പൂണ്ടു കിടന്നു. കേസ് തീർന്നു കഴിഞ്ഞ് 2000 നവംബർ 25 നാണ് തൃത്താലയിൽ പോളിംഗ് നടന്നത്. ഫലം വന്നപ്പോൾ 12 വാർഡിൽ 7 എൽ.ഡി.എഫിനും,
 5 യു.ഡി.എഫിനും. പന്ത്രണ്ടു വർഷത്തിനു ശേഷം ഇടതുപക്ഷം ഭരണം പിടിച്ചെടുത്തു. അന്ന് സാരഥികൾ അധികാരമേറ്റത് ഡിസംബർ ഒന്നിനായിരുന്നു. 2005, 2010 വർഷങ്ങളിലും ഈ സ്ഥിതി തന്നെയാണ് തൃത്താലയിൽ. നിലവിലുള്ള ഇടതു ഭരണ സമിതിക്ക് നവംബർ 30 വരെ ഭരിക്കാം. പുതിയ പഞ്ചായത്ത് അംഗങ്ങൾക്ക് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഡിസംബർ 1 ന് പുതിയ ഇടതു ഭരണ സമിതി സ്ഥാനമേൽക്കുമ്പോൾ 2020 ലും ഇതേ സ്ഥിതി ആവർത്തിക്കും എന്ന് പറയേണ്ടതില്ലല്ലോ.

Monday, 16 November 2015

പൂച്ചമ്മേ, തത്ത തത്ത...


ആനക്കഥകൾ പോലെ തന്നെ ഏവരേയും രസിപ്പിക്കുന്നവയാണ് 

തത്തയെ കുറിച്ചുള്ള കഥകളും.
കുട്ടികൾ തൊട്ട് വയോധികർ വരേയും,
കുടിൽ മുതൽ കൊട്ടാരം വരേയും തത്ത പൊന്നോമനയാണ്. 
പച്ചപ്പനന്തത്തേ/ പുന്നാരപ്പൂമുത്തേ, 
മനക്കലെ തത്തേ /മറക്കുട തത്തേ 
തുടങ്ങിയ പാട്ടുകൾ ഇഷ്ടപ്പെടാത്തവരുണ്ടാവില്ലല്ലൊ.
ചില മനുഷ്യരുടെ ജീവിതത്തിൽ കൂട് തുറന്ന് പുറത്തിറങ്ങി ശീട്ടെടുക്കുന്ന തത്തയാണ് ഭൂതവും വർത്തമാനവും ഭാവിയും മറ്റും നിർണ്ണയിക്കുന്നത്. അങ്ങിനെ പുരാതന കാലം മുതൽ മനുഷ്യനും തത്തയും തമ്മിൽ ആത്മബന്ധമുണ്ട്. കൂട്ടിലടച്ച തത്ത പാരതന്ത്ര്യത്തിൻെറ പ്രതീകമാണ്. എന്നാൽ കൂട്ടിൽ കഴിയുന്ന തത്തക്ക് സൗന്ദര്യ ബോധം പാടില്ലെന്നാരും പറയരുത്. അപരിചിതരെ കണ്ടാൽ കലപില കൂട്ടാറുള്ള കടലോര ഗ്രാമത്തിലെ ഈ തത്ത ഇന്ന് എൻെറ സാന്നിധ്യം പോലും മറന്ന് കണ്ണാടി നോക്കി രസിക്കുകയായിരുന്നു. കണ്ണാടിയിലെ സ്വന്തം പ്രതിബിംബം കാണുമ്പോൾ അത് തൻെറ കൂട്ടുകാരിയാണെന്ന് കരുതിയോ ആവോ. ഏതായാലും കണ്ണാടി നോക്കി സല്ലപിക്കുന്ന ഈ പച്ചപ്പനന്തത്തക്ക് പുറത്തൊരു പ്രകൃതിയും ആകാശവും ഉണ്ടെന്നറിഞ്ഞാൽ ഈ കണ്ണാടി കൊത്തിപ്പിളർത്താനും കൂട് വിട്ട് കാട് കയറാനുമാവുമോ?

Saturday, 14 November 2015

ശിശുദിന ചിന്തകൾ


തെരുവിൻെറ മക്കൾ ശിശു
ദിനമറിയുന്നില്ല.
ചാച്ചാജിയെപ്പറ്റി അവർ കേട്ടിട്ടു പോലുമില്ല. 
തെരുവിൽ പിറന്ന്, വളർന്ന്, പാറിപ്പറന്ന് പോകുന്ന 
ബാല്യങ്ങൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും, ആരോഗ്യവും 
നൽകാൻ ക്ഷേമ പദ്ധതികൾ ഏറെയുണ്ട്. 
എന്നിട്ടും അനാഥ ബാല്യങ്ങൾ വേട്ടയാടപ്പെടുന്നു. 
ഓരോ വർഷവും ആയിരത്തിൽ പരം കുട്ടികൾ ലൈംഗികാതിക്രമത്തിനിരയാവുന്നു. തൊഴിൽ സ്ഥലങ്ങളിൽ അവർ ചൂഷണത്തിന് വിധേയരാവുന്നു. 
അപ്പോഴും രാജപാതയിലൂടെ കടന്നുപോകുന്ന 
ശിശുദിന ഘോഷയാത്രയും കുട്ടികളുടെ പ്രധാനമന്ത്രിയും 
വർണ്ണ ചിത്രമായി വാർത്തകളിൽ നിറയുന്നു.

Friday, 13 November 2015

സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം തകർത്തത് ആരാണ്?



സംസ്ഥാനത്ത് തപാൽ ഓഫീസ് വഴി വിതരണം ചെയ്തിരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് കിട്ടാൻ കാല താമസം വരുന്നു എന്ന പരാതി സംബന്ധിച്ച് ചില വസ്തുതകൾ പരിശോധിക്കാം. കേരളത്തിൽ 32 ലക്ഷത്തോളം പെൻഷൻ ഗുണഭോക്താക്കളുണ്ട്. വർഷങ്ങളായി ഇവർക്ക് പെൻഷൻ വിതരണം ചെയ്തിരുന്നത് കേരളത്തിലെ അയ്യായിരത്തിൽപരം തപാൽ ഓഫീസ് മുഖേനയായിരുന്നു. പഞ്ചായത്ത് ഓഫീസിൽ നിന്ന് അയക്കുന്ന മണി ഓർഡർ, ഗ്രാമീണ തപാൽ ജീവനക്കാർ ഓരോ ഗുണഭോക്താവിന്റേയും വീടുകളിൽ എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ ഈ സമ്പ്രദായം അവസാനിപ്പിച്ച് സേവിംഗ് ബാങ്ക് അക്കൌണ്ട് വഴി തുക നൽകാൻ നടപടിയായതോടെയാണ് എല്ലാം അവതാളത്തിലായത്. ലക്ഷക്കണക്കിന് വയോധികരേയും, വികലാംഗരേയും, ഭിന്നശേഷിക്കാരേയും, വിധവകളേയും മറ്റും ഇത്രമാത്രം ദ്രോഹിക്കുന്ന ഒരു തീരുമാനം നടപ്പിലാക്കാൻ ആർക്കായിരുന്നു തിടുക്കം? ഒരു ജനകീയ സർക്കാരും ചെയ്യാൻ പാടില്ലാത്ത കൊടും ക്രൂരതയാണ് കഴിഞ്ഞ മാസങ്ങളിൽ കാണാനായത്. ഒരു വർഷം 2500 കോടിയിൽപരം രൂപയാണ് സംസ്ഥാന സർക്കാർ വിവിധ പെൻഷൻ വിതരണം ചെയ്യാൻ നീക്കിവെക്കുന്നത്. കഴിഞ്ഞ ആറു മാസത്തെ തുക വിതരണം ചെയ്യാൻ 1320 കോടി രൂപ  തപാൽ വകുപ്പിനേയും ബാങ്ക് അധികൃതരേയും ഏൽപ്പിച്ചുവെങ്കിലും 700 കോടിയോളം രൂപ ഗുണഭോക്താക്കൾക്ക് ലഭിച്ചില്ല എന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് വിവിധ പത്ര മാധ്യമങ്ങളിൽ വന്ന വാർത്തകളെല്ലാം തപാൽ ജീവനക്കാരെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലായിരുന്നു. വിതരണത്തിന് ലഭിച്ച 925.54 കോടി രൂപയിൽ ഇതുവരെ 863.06 കോടി രൂപ നൽകിക്കഴിഞ്ഞെന്ന് പി.എം.ജി. മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സർക്കാർ വിതരണത്തിന് നൽകിയ തുക തപാൽ സേവിങ്ങ്സ് അക്കൌണ്ടിൽ എത്തിയാൽ അത് ഓരോ ഗുണഭോക്താവിനും എപ്പോൾ വേണമെങ്കിലും പിൻ വലിക്കാവുന്നതാണ്.
32 ലക്ഷം പേരും ഒരു ദിവസം തന്നെ തുക പിൻ വലിക്കാൻ വരില്ലല്ലോ. അങ്ങിനെ വന്നാൽ മാത്രമേ മൊത്തം തുകയും ചിലവാകുകയുള്ളൂ. എന്നാൽ നമ്മുടെ ഗ്രാമങ്ങളിൽ അഞ്ചു മണിക്കൂർ സമയം തുറന്നു പ്രവർത്തിക്കുന്ന തപാൽ ബ്രാഞ്ച് ഓഫീസുകളുടെ സ്ഥിതി എന്താണ്? ഒരു കോണി മുറിയിലാണ് മിക്ക ഓഫീസുകളും പ്രവർത്തിക്കുന്നത്. ആയിരം രൂപ സൂക്ഷിക്കാൻ പോലും അടച്ചുറപ്പില്ലാത്ത ഈ ഓഫീസുകളിൽ നിന്നാണ് നൂറുകണക്കിന് ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്യുന്നത്. ചെറിയ തുക മാത്രം കൈ കാര്യം ചെയ്യാൻ കഴിയുന്ന ഇത്തരം പോസ്റ്റ്‌ ഓഫീസുകളിൽ നിന്ന് മണി ഓർഡർ സുഗമമായി നൽകിയിരുന്നു എന്ന വസ്തുത ഇപ്പോൾ പലരും മറന്നുകഴിഞ്ഞു. വൃദ്ധർക്കും, വികലാംഗർക്കും ഓട്ടോ വിളിച്ച് ഓഫീസിൽ
പല വട്ടം എത്തി തുക വന്നോ എന്നറിഞ്ഞ് അത് കൈപ്പറ്റാൻ വരുന്ന ചിലവ്  കണക്കിലെടുത്താൽ പെൻഷൻ തന്നെ വേണ്ടെന്നു വെക്കാൻ തോന്നലുണ്ടാക്കും. അത് കൊണ്ടാണ് അക്കൌണ്ടിൽ തന്നെ തുക കിടക്കാൻ കാരണം. ജനമനസ്സ് അറിയുന്ന ഒരു ഭരണാധികാരി ഈ വസ്തുത മനസ്സിലാക്കിയാൽ പഴയ പോലെ മണി ഓർഡർ സമ്പ്രദായം തന്നെ പുന:സ്ഥാപിക്കുമെന്നുറപ്പാണ് .