Wednesday, 27 July 2016

കാവ്യ ശലഭങ്ങൾ ഉറങ്ങാത്ത രാവുകൾ ...



പട്ടാമ്പിക്കടുത്തുള്ള മരുതൂർ പുലാശ്ശേരിക്കരയിൽ പടിക്കൽ തൊടി വീട്ടിൽ സത്യഭാമ ഒരു കവയത്രിയാണെന്നും മനോഹരമായി പാട്ടുകൾ പാടുന്നവളാണെന്നും ആർക്കും അറിഞ്ഞുകൂടായിരുന്നു. 
അര നൂറ്റാണ്ടു പിന്നിട്ട സത്യഭാമയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായത് ഈയിടെയാണ്. അഞ്ചാം ക്ലാസിൽ പഠനം നിന്നു പോയ സത്യഭാമക്ക് എങ്ങിനെയാണ് കവിതകൾ എഴുതാൻ കഴിയുക എന്ന വിസ്മയത്തിലാണ് ഇപ്പോൾ പലരും. കഴിഞ്ഞ പത്തു വർഷമായി സത്യഭാമ മേലെ പട്ടാമ്പിയിലുള്ള 'സുദർശന' വീട്ടിൽ അംഗമാണ്. സുദർശന ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ബാങ്കിലും മറ്റു സ്ഥാപനങ്ങളിലും അവർ സ്വീപ്പർ ജോലി ചെയ്യുകയാണ്. 'സുദർശന'യിലെ വീട്ടമ്മയായ ഇന്ദിര മോഹനനും മരുമകൾ ഡോ.ആർദ്ര വിനോദുമാണ് സത്യഭാമയിലെ കവിത്വം ആദ്യം തിരിച്ചറിഞ്ഞത്. ഒരു വേലക്കാരി എന്ന പരിഗണനയിൽ 
അവർ സത്യഭാമയെ കണ്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സത്യഭാമ എഴുതുന്നതും പാടുന്നതും സ്വന്തം ജീവിതം തന്നെയാണെന്ന് അവർ മനസ്സിലാക്കി. 'സുദർശന'യിലെ മോഹനേട്ടൻ ആകസ്മികമായി മരിക്കുന്നതിന്റെ തലേ ദിവസം സത്യഭാമ എഴുതിയ കവിതയിൽ മരണാനന്തര ദുഃഖത്തിന്റെ തീവ്രത ഉണ്ടായിരുന്നു എന്നത് ഇന്ദിരക്ക് ബോധ്യമായത് പുനർ വായനയിൽ നിന്നാണ്. ഇപ്പോൾ 53 വയസ് പിന്നിട്ട സത്യഭാമ രണ്ടു വർഷം മുമ്പാണ് വിവാഹിതയായത്. 
വീട്ടിലെ സാഹചര്യങ്ങൾ തന്നെയായിരുന്നു വിവാഹം നീളാൻ കാരണം.മലപ്പുറം ജില്ലയിലെ കോക്കൂർ ആശാരി പുരക്കൽ മോഹനൻ സത്യഭാമയുടെ ജീവിതത്തിലേക്ക് കടന്നു വന്നതു പോലെ തന്നെ തിരിച്ചു പോയി. ഒന്നര വർഷം മാത്രം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിന്റെ ബാക്കി പത്രമാണ് ഇപ്പോൾ സത്യഭാമയുടെ മനസ്സിൽ ചിറകടിക്കുന്ന കാവ്യ ശലഭങ്ങൾ. വിഭാര്യനായി കഴിഞ്ഞിരുന്ന മോഹനൻ സത്യഭാമയുടെ ജീവിതത്തിൽ കടന്നു വന്നത് വലിയൊരു പ്രതീക്ഷയായിരുന്നു. വാർദ്ധക്യത്തിൽ ഒരു കൂട്ടായല്ലോ എന്നായിരുന്നു സത്യഭാമ കരുതിയത്. എന്നാൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം വിതറിയ ആ സ്നേഹമയിയെ ഹൃദയാഘാതമായി വന്ന  മരണം കൂട്ടിക്കൊണ്ടുപോയി. 
ഇപ്പോൾ മോഹനന്റെ മക്കളുടെ സംരക്ഷണം അവർക്കു ലഭിക്കുന്നുണ്ട്. എങ്കിലും ദുരിതങ്ങളുടെ കൂട്ടുകാരിയാണ് സത്യഭാമ. ജീവിതത്തിൽ ഒരിക്കൽ പോലും മനം നിറഞ്ഞു സന്തോഷിക്കാൻ അവസരം ഉണ്ടായിട്ടില്ല. ദാരിദ്ര്യം പത്തി വിടർത്തിയ വഴികളിലൂടെ കുട്ടിക്കാലം പിന്നിട്ട സത്യഭാമ കൗമാരത്തിലും യൗവ്വനത്തിലും കെട്ടിട നിർമ്മാണ തൊഴിലാളിയായി. അതിനിടയിൽ ആരോഗ്യം ചോർന്നു പോയപ്പോഴാണ് വീട്ടു വേലക്കാരിയുടേയും സ്വീപ്പറുടെയും വേഷം അണിഞ്ഞത്. അതാത് ദിവസം കയ്യിൽ കിട്ടുന്ന കീറ കടലാസ്സിൽ അവൾ സ്വന്തം ജീവിതം കുറിച്ചു വെക്കും. അത് ചിലപ്പോൾ ഭജനയുടെ രൂപത്തിലാവും. അല്ലെങ്കിൽ അയ്യപ്പ സ്തുതിയായിരിക്കും. മറ്റു ചിലപ്പോൾ ലളിത ഗാനമാവും. കലാഭവൻ മണിയുടെ മരണം അവരിൽ ഉണ്ടാക്കിയ ആഘാതം പോലും ഏറെ വലുതായിരുന്നുവെന്ന് അവരുടെ നാടൻ പാട്ട് വിളിച്ചു പറയും. എന്തെഴുതിയാലും അതിനൊരു താളമുണ്ടാവും. ഈണത്തിൽ പാടാനും അവർക്കു കഴിയും. ഇതെല്ലാം ആരും കാണാതെ ചെയ്തു പോരുകയായിരുന്നു. എന്നാൽ ഭാഗ്യമെന്നു പറയട്ടെ 'സുദർശന'യിൽ 
എത്തിയില്ലായിരുന്നുവെങ്കിൽ ഈ കവയത്രി ചാപിള്ളയാവുമായിരുന്നു. സത്യഭാമ എഴുതിക്കൂട്ടിയ കവിതകൾ ശേഖരിച്ചു വെക്കുകയാണ് ഡോ. ആർദ്ര ആദ്യം ചെയ്തത്. പിന്നീട് കവിതകൾ അവരെക്കൊണ്ടു തന്നെ ചൊല്ലിച്ചു. അത് മൊബൈലിൽ റിക്കാർഡ് ചെയ്തു. വാട്സ്‌ആപ്പിലും ഫേസ് ബുക്കിലും യു ടൂബിലും പോസ്റ്റ് ചെയ്തു. പട്ടാമ്പിയിലെ കവികളേയും പത്രക്കാരെയും വിളിച്ചു വരുത്തി കവിതകൾ കാട്ടിക്കൊടുക്കുകയും കേൾപ്പിച്ചു കൊടുക്കുകയും ചെയ്തു. അങ്ങിനെയാണ് സത്യഭാമയെ കാവ്യലോകം കാണുന്നത്. എല്ലാവരും നന്നായി പ്രോത്സാഹിപ്പിച്ചു. അനുമോദിച്ചു. ഒരു പുസ്തകം പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ 'സുദർശന'യിലെ സ്നേഹമയികൾ മുന്നോട്ട് നീങ്ങുകയാണ്. 
കാവ്യ ശലഭങ്ങൾ ചിറകടിക്കുന്ന സത്യഭാമയുടെ മനസ് തിരിച്ചറിഞ്ഞ 'സുദർശന'യിലെ ഇന്ദിരയും കുടുംബവുമാണ് ഈ എഴുത്തുകാരിയെ കൈരളിക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടു തന്നെ ഈ കുടുംബത്തോട്  കാവ്യ കൈരളി കടപ്പെട്ടിരിക്കുന്നു.
---------------------------------------
ടി വി എം  അലി 
----------------------------------------

Sunday, 24 July 2016

അനാഥം ഇ - ശുചിമുറി







പട്ടാമ്പി പോലീസ് സ്റ്റേഷന്റെ മുൻവശത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ 
സമീപം രണ്ടു വർഷം മുമ്പ് സ്ഥാപിച്ച ആധുനിക ശുചിമുറി ( ഇ-ടോയ്‌ലറ്റ് ) 
അനാഥമാണ്. ആറര ലക്ഷം രൂപ ചെലവഴിച്ചാണ്
പട്ടാമ്പി പഞ്ചായത്ത് ഈ 'എലിക്കെണി' ഇവിടെ സ്ഥാപിച്ചത്. 
അഞ്ചു രൂപ നിക്ഷേപിച്ച ശേഷം അകത്തു കടന്ന് ശങ്ക തീർത്തു 
പുറത്തിറങ്ങാൻ ശ്രമിച്ച ഒരു വയോധിക അകത്തു കുടുങ്ങിപ്പോയി 
എന്നൊരു കഥ പരന്നതോടെ ഒരുത്തനും പിന്നീട് കാര്യ സാധ്യത്തിന് 
ഇതിൽ കയറിയിട്ടില്ല. ജീവൻ പണയം വെച്ചുകൊണ്ട് ശങ്ക തീർക്കേണ്ട 
കാര്യമില്ലെന്ന് പൊതുജനം തീരുമാനിച്ചതോടെ ഇന്നേ വരെ ഒരുത്തനും
 'ഈ' പടി കടന്നിട്ടില്ല. ഇതിന്റെ ഉപയോഗം സംബന്ധിച്ച് ചിത്രത്തോടെ 
വിവരണം പതിച്ചിട്ടുണ്ടെങ്കിലും ശങ്കയുമായി എത്തുന്നവർക്ക് അതൊന്നും 
വായിക്കാൻ കഴിയില്ലല്ലോ. പഞ്ചായത്തിന്റെ ആറര ലക്ഷം പാഴായി എന്നത് വസ്തുതയാണ്. പ്രസ്തുത തുക തിരിച്ചു പിടിച്ചേ പറ്റൂ. പൊതു മുതൽ 
പാഴാക്കാൻ പാടില്ല. അതുകൊണ്ട് ഇത് വൃത്തിയായി നടത്താൻ 
താൽപ്പര്യമുള്ള വ്യക്തികളേയോ സ്വകാര്യ സ്ഥാപനത്തിനേയോ 
ഏൽപ്പിക്കണം. അല്ലെങ്കിൽ നഗരസഭ ഒരു ഓപ്പറേറ്ററെ നിയമിച്ചു 
കൊണ്ട് ശുചിമുറി പൊതുജനത്തിന് ഉപകരിക്കുന്ന തരത്തിൽ 
പരിവർത്തനം ചെയ്യണം എന്നാണ് നിർദേശിക്കാനുള്ളത്‌.

------------------------------

ടി വി എം അലി
------------------------------

Thursday, 21 July 2016

സിന്ധുവിന്റെ സുരക്ഷക്ക് ഗ്രീഷ്മയുടെ ഇടപെടൽ...







കൊപ്പം പഞ്ചായത്തിലെ മണ്ണേങ്കോട് മേലെ ഇളയിടത്ത് വിജയലക്ഷ്മിയുടേയും ബിരുദ വിദ്യാർത്ഥിനിയായ മകൾ സിന്ധുവിന്റേയും ജീവിതം തുറന്ന പുസ്തകം പോലെയാണ്. പത്രത്താളുകളിലും പ്രാദേശിക ചാനൽ വെളിച്ചത്തിലും പലതവണ വായിക്കപ്പെടുകയും കാണപ്പെടുകയും ചെയ്ത അവരുടെ ജീവിതത്തിന് ഒരു വഴിത്തിരിവ് ഉണ്ടാക്കിയത് നടുവട്ടം ഗവ.ജനത ഹയർ സെക്കണ്ടറി സ്‌കൂളിലെ കൂട്ടുകാരി ഗ്രീഷ്മയാണ്. നാലു സെന്റ് സ്ഥലത്ത് അടച്ചുറപ്പില്ലാത്ത ഷീറ്റും ഓടും മേഞ്ഞ വീട്ടിലാണ് വിജയലക്ഷ്മിയും സിന്ധുവും താമസിക്കുന്നത്. മകളുടെ ഭാവിയോർത്ത് മനോനില തെറ്റിയ വിജയലക്ഷ്മി ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നടത്തുന്നത്. മകളെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കാനുള്ള നിരന്തര പോരാട്ടം വയോധികയായ വിജയലക്ഷ്മി ഇതിനിടയിലും  നടത്തുന്നുണ്ട്. ഉദാരമതികളുടെ സഹായത്തോടെയാണ് സിന്ധു ബിരുദ പഠനം നടത്തുന്നത്. ഇങ്ങിനെയൊക്കെയാണെങ്കിലും വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഗുണഫലം അവർക്ക് ഇനിയും ലഭ്യമായിട്ടില്ല. കുടിവെള്ളത്തിന് പ്രയാസം നേരിട്ട ഈ കുടുംബത്തിന് കിണർ നിർമിച്ചു നൽകിയത് ഗ്രീഷ്മയുടെ സഹപാഠികളായ എൻ.എസ്.എസ്.വളണ്ടിയർമാരായിരുന്നു. പഞ്ചായത്തധികൃതർ വീട് പണിതു നൽകുമെന്ന് വർഷങ്ങൾക്കു മുമ്പ് പറഞ്ഞിരുന്നുവെങ്കിലും അത് ഇതേവരെ നടന്നില്ല. അയൽക്കാരുടെ നിസ്സഹകരണവും കൂടിയായപ്പോൾ ഈ കുടുംബം തീർത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു. പെരുമ്പാവൂർ സംഭവത്തിനു ശേഷം മകളുടെ സുരക്ഷ ഓർത്ത് വിജയലക്ഷ്മിക്ക് രാത്രി ഉറങ്ങാൻ കഴിയാറില്ല. അമ്മയുടെ ഭയം ക്രമേണ മകളുടെ മനസ്സിലും പടർന്നു കയറി. വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഇരുവരും. സിന്ധുവിന്റെ ജീവിതം നേരിട്ടു കണ്ടു മനസ്സിലാക്കിയ ഗ്രീഷ്മയുടെ മനസ്സിലും അശാന്തി നിറഞ്ഞിരുന്നു. പെരുമ്പാവൂരിലെ ജിഷക്കുണ്ടായ ദുർവിധി സിന്ധുവിനും സംഭവിച്ചേക്കാം എന്ന ആധിയിലായി ഗ്രീഷ്മയും. സിന്ധുവിന്റെ ദുരവസ്ഥ ഗ്രീഷ്മയെ വല്ലാതെ അസ്വസ്ഥയാക്കി. അധികം വൈകാതെ പൊതു പ്രവർത്തകനായ പിതാവ് മണികണ്ഠന്റെ പിന്തുണയോടെ ഗ്രീഷ്മ ഒരു ഇടപെടൽ നടത്താൻ തന്നെ തീരുമാനിച്ചു. അവൾ മുഖ്യമന്ത്രി പിണറായി വിജയനും, എം.ബി. രാജേഷ് എം.പി.ക്കും വിവരം വിശദമായി കാണിച്ചുകൊണ്ട് മെയിൽ അയച്ചു. ഗ്രീഷ്മയുടെ കത്ത് കിട്ടിയ എം.ബി. രാജേഷ് എം.പി. പെട്ടെന്ന് തന്നെ പ്രതികരിച്ചു. അദ്ദേഹം സിന്ധുവിന്റെ വീട്ടിൽ എത്തി. കൂടെ ഗ്രീഷ്മയും ഉണ്ടായിരുന്നു. ജനപ്രതിനിധിയുടെ വരവ് അറിഞ്ഞ അയൽക്കാരും നാട്ടുകാരും മാധ്യമ പ്രവർത്തകരും സിന്ധുവിന്റെ വീട്ടിലെത്തി. ഗ്രീഷ്മ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ശരിയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഗ്രീഷ്മയുടെ കത്ത് കിട്ടിയത് കൊണ്ടാണ് താനിവിടെ വന്നതെന്ന് എം.ബി. രാജേഷ് ആമുഖമായി അറിയിച്ചു. പഞ്ചായത്ത് സാരഥികളും സി.പി.എം. നേതാക്കളും സാക്ഷി നിൽക്കെ സിന്ധുവിന് അടച്ചുറപ്പുള്ള ഒരു വീട് നിർമിച്ചു നൽകാൻ ആവശ്യമായ നടപടി എടുക്കുമെന്ന് രാജേഷ് മാധ്യമങ്ങളെ അറിയിച്ചു. ഇതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. സുമിത ചെയർ പേഴ്‌സൺ ആയും, .കെ.വി. ഷംസുദ്ധീൻ കൺവീനറായും ഒരു കർമ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് ഭവന നിർമാണ പദ്ധതി പ്രകാരം രണ്ടു ലക്ഷവും ബാക്കി തുക സംഭാവന മുഖേന സമാഹരിച്ചും വീട് പൂർത്തിയാക്കാനാണ് തീരുമാനം. ഈ ഉദ്യമത്തിലേക്ക് ഉദാരമതികൾ പലരും സഹായം എത്തിക്കുന്നുണ്ട്. അധികം വൈകാതെ സിന്ധുവും അമ്മയും അടച്ചുറപ്പുള്ള വീട്ടിലേക്ക് എത്തും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.അതോടെ  ഗ്രീഷ്മയുടെ ഇടപെടൽ ലക്ഷ്യത്തിലെത്തും.

---------------------------------

ടി വി എം അലി 
----------------------------------

Monday, 18 July 2016

ഒരു കർക്കിടക സ്മരണ ...


വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് .
ഞാൻ പട്ടാമ്പി പാലത്തിലൂടെ സൈക്കിളിൽ വരികയായിരുന്നു .
എന്റെ മുന്നിലൂടെ ഒരാൾ കുട ചൂടി നടക്കുന്നുണ്ട്.
അയാൾ തിരക്കിട്ടൊടുന്നതുപോലെ അല്പം വേഗത്തിലാണ്. 
പൊടുന്നനെ പാലത്തിലൂടെ അതിവേഗം ഒരു ബസ്‌ വന്നു.
അപ്പോൾ ശക്തമായ കാറ്റൊണ്ടായി. നോക്കി നില്ക്കെ ഒരു
ബലൂണ്‍ പറന്നു പോകുന്നത് പോലെ ഒരു കുട പുഴയിൽ വീണു.
കുടയോടൊപ്പം ആ മനുഷ്യനും മദിച് ഒഴുകുന്ന പുഴയിൽ വീണു. 
പിന്നെ പുഴയിൽ നിന്ന് ഉയര്ന്നത് ദിഗന്തം നടുക്കുന്ന നിലവിളിയാണ്. 
അതുകേട്ടു ആളുകള് ഓടിയെത്തി . നീന്തൽ അറിയുന്നവർ
പുഴയിൽ ചാടി. പുഴയിൽ നല്ല ഒഴുക്കാണ്. അതിവേഗം ഒഴുകി 
പോകുന്ന ഒരു കുട മാത്രം ഇപ്പോൾ കാണാം.
നിള ഉന്മാദിനിയായി ഒഴുകുന്നത്‌ കാണാൻ എത്തിയവർ തരിച്ചു നില്ക്കുകയാണ്. 
നിമിഷങ്ങള്ക്കകം കുട ദൂരെ ഒരു കറുത്ത പൊട്ടു പോലെ മറഞ്ഞു. 
ഒരു ജീവൻ നിളയിൽ ഒഴുകി.
രക്ഷിക്കാൻ പുഴയിൽ ചാടിയവർ നിരാശരായി കരകയറി.
കടം വാങ്ങിയ കുടയുമായി മരുന്ന് വാങ്ങാൻ അങ്ങാടിയിൽ
പോയ ഒരു പാവം മനുഷ്യന്റെ മരണത്തിനു സാക്ഷി ആയി പലരുമുണ്ടാവും. 
പക്ഷെ ഓരോ കർക്കിടകത്തിലും ആ പാവം മനുഷ്യൻ എന്റെ 
ഓർമകളിൽ പെയ്തിറങ്ങുകയാണ്‌.
ആ കാഴ്ച മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും കർക്കിടക മഴ പോലെ,
തോരാ മഴ പോലെ എന്നെ പൊതിയുന്നു.
--------------------------
ടി.വി.എം. അലി
---------------------------

മുരളിയുടെ നിളയും മായാത്ത ചിത്രങ്ങളും...



ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ മുരളി പെരുമുടിയൂരിനെ പ്രശസ്ത നാക്കിയത് നിളയാണ്. 
ഒമ്പത് വൻഷം മുമ്പ് ( 17-7-2007 ) മുരളി പകർത്തിയ നിളയുടെ ചിത്രങ്ങളാണിത്.
കാൽ നൂറ്റാണ്ടിനു ശേഷമാണ് ഇങ്ങിനെയൊരു കാഴ്ച കാണപ്പെട്ടത്. പുതു തലമുറയിൽപ്പെട്ടവർക്ക് ആദ്യാനുഭവം. പഴയ തലമുറക്കാർക്കാവട്ടെ വെള്ളപ്പൊക്കത്തിൻെറ ഓർമചെപ്പിൽ അടുക്കിവെക്കാൻ പുതിയൊരനുഭവം. മുരളിയുടെ ചിത്രങ്ങൾ പത്രങ്ങളിൽ നിറക്കാഴ്ചകളായി നിറഞ്ഞതോടെ പടം കിട്ടാനുള്ള പടയോട്ടത്തിലായി നാട്ടുകാർ. അന്ന് സ്മാർട് ഫോൺ വ്യാപകമായിട്ടില്ല. അതുകൊണ്ട് പടം കിട്ടാനുള്ള കടിപിടി ശക്തമായിരുന്നു. ഒമ്പത് വർഷത്തിനിടയിൽ പതിനായിരത്തോളം പടങ്ങൾ പല വലുപ്പത്തിൽ പ്രിൻറടിച്ചു കൊടൂത്തു കഴിഞ്ഞു. ഇപ്പോഴും ഈ ചിത്രങ്ങൾക്ക് ആവശ്യക്കാരുണ്ട്. വിദേശ രാജ്യങ്ങളിൽപ്പോലും ഈ പടങ്ങൾ എത്തിയിട്ടുണ്ട്. ധനാഢ്യരുടെ വീടുകളിലും നക്ഷത്ര ഹോട്ടലുകളിലും ഓട്ടോറിക്ഷകളിലും ഈ ചിത്രങ്ങൾ ഇപ്പോഴും കാണാം. സോഷ്യൽ മീഡിയകളിൽ ഈ പുഴ
ചിത്രങ്ങൾ പതിവായി പലരും പോസ്റ്റാറുണ്ട്.
~~~~~~~~~~
ടിവിഎം അലി
~~~~~~~~~~




Thursday, 14 July 2016

ഹൈക്കു





കത്തുന്ന പ്രാണന്റെ 
ചുണ്ടത്ത് കൊത്തുന്നു 
അനുരാഗ നാഗം.
-------------------------------

ഞാനൊരു മഴയായ് 
നീയൊരു കുടയായ് 
ജീവിതം.
-----------------------------

അവൻ അണിഞ്ഞത് 
വെൺമേഘം 
അവളെ പൊതിഞ്ഞത് 
കാർമേഘം.
--------------------------------

രാവിൽ ഭാര്യ ചോദിപ്പൂ :
കാന്താ നിനക്കാവുമോ 
മക്കളെ പെറ്റു പോറ്റുവാൻ?

------------------------------
ടി വി എം അലി 
--------------------------------

ഹൈക്കു




വഴി മാറിക്കൊൾക പെണ്ണേ 
വരുന്നുണ്ട് കാളകൂറ്റൻ 
രാഷ്ട്രീയ പ്രേരിതം.

***********************

സ്വർഗം പൂകാൻ 
നരകം തീർക്കുന്നു 
ചാവേർ.

********************

കൊല്ലുന്ന കത്തിക്ക് 
തെല്ലുമറിയില്ല 
കുത്താൻ.

**********************

തേടിയത് ശാന്തി 
തീണ്ടിയതശാന്തി 
ഓം ശാന്തി, ശാന്തി.

*****************************

ഇഴഞ്ഞിഴഞ്ഞു 
അഴിഞ്ഞുലഞ്ഞു 
വിഴിഞ്ഞം.

----------------------------------
ടി വി എം അലി.
----------------------------------

കല

ചിരട്ടയിൽ വിടരുന്ന വിസ്മയങ്ങൾ!
-----------------------------------------------------



ചിരട്ടയിൽ വിസ്മയം തീർക്കുകയാണ് പ്രവാസിയായ ഞാങ്ങാട്ടിരി എരഞ്ഞിക്കാവിൽ ജയാനന്ദൻ. കഴിഞ്ഞ മാസം നാട്ടിൽ വന്നപ്പോൾ ജയാനന്ദൻ ചിരട്ടയിൽ നിർമിച്ചത് ഫാൻസി ആഭരണങ്ങളാണ്. ചിരട്ടപ്പണ്ടമാണിതെന്ന് തോന്നാത്ത തരത്തിലാണ് ഭംഗിയുള്ള ഫാൻസി ഐറ്റംസ് തയ്യാറാക്കിയിട്ടുള്ളത്. നേരത്തെ ചിരട്ട കൊണ്ട് ഫ്ലവർ വേയ്സും ആഷ് ട്രേയും,പെൻ ഹോൾഡറും ഭസ്മ ക്കൊട്ടയും മറ്റും നിർമിച്ചിരുന്നു. ഒരു നേരമ്പോക്കിനു വേണ്ടി തുടങ്ങിയ കല വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കാൻ സുഹൃത്തുക്കൾ ഉപദേശിക്കുന്നുണ്ടെങ്കിലും ജയാനന്ദന് അതിലൊന്നും താൽപ്പര്യമില്ല. ഗൾഫിൽ നിന്ന് നാട്ടിൽ എത്തുമ്പോൾ മാത്രമേ ചിരട്ടയും ഉളിയും പശയും കൈ കൊണ്ട് തൊടാറുള്ളു. ഓരോ അവധിക്കാലത്തും പുതിയ ഉല്പന്നങ്ങൾ നിർമിക്കാനുള്ള ശില്പ വൈഭവം ജയാനന്ദൻ പ്രകടിപ്പിക്കാറുണ്ട്. നല്ലൊരു വായനക്കാരൻ കൂടിയാണ് ജയാനന്ദൻ.

Monday, 11 July 2016

സംസ്ഥാന ബജറ്റ്: പട്ടാമ്പിക്ക് മുന്തിയ പരിഗണന



സംസ്ഥാന ബജറ്റിൽ പട്ടാമ്പി മണ്ഡലത്തിന് മുന്തിയ പരിഗണന ലഭിച്ചെന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ  അവകാശപ്പെട്ടു. പട്ടാമ്പിയിൽ ബജറ്റ് വിശേഷങ്ങൾ അറിയിക്കാൻ വിളിച്ചു ചേർത്ത 
വാർത്താ സമ്മേളനത്തിൽ മണ്ഡലത്തിന് അനുവദിച്ച പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു. പട്ടാമ്പി ബൈപാസ്-  റയിൽവേ അണ്ടർ പാസ്സേജ് (10 കോടി), പട്ടാമ്പി ചെർപ്പുളശ്ശേരി റോഡ് നവീകരണം 


(10 കോടി), വാടാനാംകുറുശ്ശി റയിൽവേ മേൽപാലം (10 കോടി), കൊപ്പം പോലീസ് സ്റ്റേഷൻസ്ഥാപിക്കൽ, ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണം, പട്ടാമ്പി ഗവർമെന്റ് കോളേജിൽ സംസ്‌കൃതം ബ്ലോക്ക്, സയൻസ് ബ്ലോക്ക് നിർമ്മാണം, കോളേജ് ലൈബ്രറി നവീകരണം, പെരുമുടിയൂർ ഗവ.ഓറിയന്റൽ സ്‌കൂൾ, സപ്ലൈകോ സൂപ്പർമാർക്കറ്റ്, പട്ടാമ്പി മൃഗാശുപത്രി നവീകരണം, കൊണ്ടുർക്കര പാടം- പാലം, മറ്റു റോഡുകൾ ഉൾപ്പെടെ നിലവിൽ അനുവാദം കിട്ടിയതോ വർക്ക് തുടങ്ങിയതോ ആയവക്ക് ബഡ്ജറ്റിൽ അംഗീകാരം ലഭിച്ചതായും മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഓരോ പഞ്ചായത്തിലെയും നിലവിലെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും മണ്ഡലത്തിലെ വികസനം മുൻഗണനാടിസ്ഥാനത്തിൽ തീരുമാനിക്കാനും വേണ്ടി ഓരോ പഞ്ചായത്തിലും വികസന ചർച്ച സംഘടിപ്പിക്കുന്നുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും പങ്കെടുക്കണമെന്നും അദ്ദേഹം അറിയിച്ചു.

Tuesday, 5 July 2016

ഹരിതം







കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പട്ടാമ്പി സെൻട്രൽ ഓർച്ചാർഡ് കർഷകർക്ക് പുതിയ പ്രതീക്ഷയാവുന്നു. കർഷകർക്ക് ആവശ്യമുള്ള തൈകളും വിത്തുകളും വിതരണം ചെയ്തു വരുന്ന ഈ സ്ഥാപനം കഴിഞ്ഞ സാമ്പത്തിക വർഷം 24 ലക്ഷം രൂപയുടെ വരുമാനം ഉണ്ടാക്കി റിക്കാർഡ് സ്ഥാപിച്ചു. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്ന് നിരവധി കർഷകർ ഇവിടെ വന്നു പോകുന്നുണ്ട്. കുരുമുളക് വള്ളികളും, തെങ്ങിൻ തൈകളും, മറ്റു ഫല വൃക്ഷ തൈകളും ഇവിടെ ശാസ്ത്രീയമായി തയ്യാറാക്കിയാണ് കർഷകർക്ക് നൽകുന്നത്. പച്ചക്കറി വിത്തുകളുടെ കലവറയും ഇവിടെയുണ്ട്. സർക്കാർ നിശ്ചയിക്കുന്ന വില ഈടാക്കിയാണ് വില്പന നടത്തുന്നത്. പട്ടാമ്പി - പാലക്കാട് റോഡിന്റേയും, പട്ടാമ്പി - ചെർപ്ലശ്ശേരി റോഡിന്റേയും മധ്യേയാണ് വിശാലമായ സെൻട്രൽ ഓർച്ചാർഡ് സ്ഥിതി ചെയ്യുന്നത്.