Saturday, 29 June 2024

തിരുവാതിര ഞാറ്റുവേല

തിമിർക്കുകയാണ്. 

രാവിലെ തുടങ്ങിയ മഴയാണ്. കുടയുണ്ടായിട്ടും പാതി നനഞ്ഞ് ബസ്സിൽ കയറി. പൊട്ടച്ചിറ എത്തിയപ്പോൾ ജയൻ മാഷ് വിളിച്ചു. ചെർപ്ലശ്ശേരിയിൽ ഇറങ്ങി നിന്നാ മതി. ഞാൻ കാറുമായെത്താം. റൂട്ട് മാപ്പ് അയച്ചു തന്നിരുന്നുവെങ്കിലും വടക്കു മുറി എന്ന ഉൾഗ്രാമത്തിലെത്തുക എന്നത് പ്രയാസമുള്ള കാര്യമാണ്. അതും പെരുമഴയത്ത്. ഉച്ചക്ക് ഒന്നരക്ക് ബസ്റ്റാൻ്റിൽ ഇറങ്ങി നിന്നു. അധികം വൈകാതെ ജയൻ മാഷ് എത്തി.

ചെർപ്ലശ്ശേരി - പെരിന്തൽമണ്ണ റോഡിലൂടെ അഞ്ച് കി.മീറ്റർ ചെന്നാൽ തൂത എത്തും മുമ്പ് ഷാപ്പുംപടി എന്നൊരു സ്റ്റോപ്പുണ്ട്. അവിടെ നിന്ന് വീട്ടിക്കാട് റോഡിലൂടെ തെക്കുംമുറി വഴിയായി യാത്ര. തകർന്ന നിരത്താണ്. കുഴികളിൽ വെള്ളമുണ്ട്. ആഴമറിയാതെ കാറിൻ്റെ ചക്രം കുഴിയിൽ ചാടി നീന്തിക്കയറുന്നുണ്ട്. 

പിന്നെ കാർ കുളപ്പട റോഡിലേക്ക് തിരിഞ്ഞ് കുറച്ച് ദൂരം ചെന്നപ്പോൾ വടക്കുമുറി എ.എൽ.പി സ്കൂൾ തെളിഞ്ഞു. സമയം രണ്ട് മണിയോടെ പുതുതായി നിർമ്മിച്ച വിദ്യാലയത്തിലെത്തി. അഞ്ച് ക്ലാസ് മുറികളുള്ള മനോഹരമായ കെട്ടിടമാണ്. കെ.ജി മുതൽ നാല് വരെയുള്ള നൂറോളം കുട്ടികളാണ് സ്കൂളിലുള്ളത്. 

മഴവിടാനുള്ള ഭാവമില്ല. അന്തരീക്ഷം കറുത്തു പുകഞ്ഞ് തന്നെ നിൽക്കുകയാണ്. പ്രവേശന കവാടത്തിൻ്റെ മുകളിലുള്ള ഷീറ്റിൽ മഴ തലതല്ലി അലമുറയിടുകയാണ്. അത് സഹിക്കാൻ വയ്യാതെയാവണം വൈദ്യുതി പടിയിറങ്ങിപ്പോവുകയും ചെയ്തു. ഉച്ചഭാഷിണി ഉണ്ടെങ്കിലും വൈദ്യുതി ഇല്ലാതെന്തു ചെയ്യും? ഇത്തിരി നേരം ഞങ്ങൾ മൂപ്പനെ കാത്തിരുന്നു. കാണാനില്ല. കുട്ടികളാവട്ടെ അതിഥിയെ കേൾക്കാൻ റെഡിയായി ഇരിക്കുകയാണ്. 

വായനാവാരാചരണത്തിൻ്റെ സമാപന ചടങ്ങാണ്. ഇനിയും നീട്ടി കൊണ്ടുപോവാൻ പറ്റില്ല. മഴ തോരുന്നില്ല. വൈദ്യുതി ദാ വന്നു, ദേ പോയി എന്ന മട്ടിൽ തല നീട്ടിയെങ്കിലും കാലിൽ ഉറച്ചുനിന്നില്ല. അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലൊ. പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യണമല്ലൊ. ജയൻമാഷ് അധ്യക്ഷനായി ചടങ്ങ് തുടങ്ങി. നന്നായി സംവദിക്കുന്ന കുട്ടികളാണ് എല്ലാവരും എന്ന് മനസ്സിലായി. എൻ്റെ ഊഴമായി. 

മഴയെ കുറിച്ച് തുടങ്ങി പി.എൻ പണിക്കരിലൂടെ നീങ്ങി വായനയുടെ മാഹാത്മ്യത്തെക്കുറിച്ചും മറ്റും പറഞ്ഞ്  ഭാരതപ്പുഴയെ കുറിച്ചൊരു കവിതയും കാച്ചിയങ്ങ് നിർത്തി. അപ്പോഴേക്കും മഴയുടെ തിരി മുറിഞ്ഞു. വായനാവാരത്തിലെ വിവിധ മത്സര വിജയികൾക്ക് സ്കൂളിലെ മൊമെൻ്റോയോടൊപ്പം എൻ്റെ 'ഈസൻ മൂസ'യും (ബാലനോവൽ) ചേർത്ത് സമ്മാനിച്ചു. മൂന്നരയോടെ ജയൻ മാഷ്  കാറിലിരുത്തി എന്നെ ബസ് സ്റ്റോപ്പിൽ എത്തിച്ചു. നല്ലൊരു അനുഭവം സമ്മാനിച്ച കുട്ടികൾക്കും അധ്യാപകർക്കും എന്നെ വടക്കുമുറിയിൽ എത്തിക്കാൻ യത്നിച്ച ടി.കെ ചന്ദ്രശേഖരൻ മാഷ്ക്കും നന്ദി!

Monday, 24 June 2024

കൊട്ടയും വട്ടിയും

തൊപ്പിക്കുടയുമായി ഉമ്മർ യാത്ര തുടരുന്നു.


കാർഷിക സംസ്കൃതി മൺ മറയുകയാണെങ്കിലും പതിവുതെറ്റിക്കാതെ തൃത്താല മേഖലയിൽ കൊട്ടയും, വട്ടിയുമായി എത്തുന്ന ഒരാളുണ്ട്. നാട്ടുകൽ സ്വദേശി ഉമ്മറാണ് ഗൃഹാതുര സ്മരണ ഉണർത്തുന്ന മുളയുല്പന്നങ്ങളുമായി എത്തുന്നത്. മഴക്കാലമായാൽ ഉമ്മർ പാക്കനാരുടെ തട്ടകത്തിലെത്തും. കർഷക തൊഴിലാളികൾ ശിരസ്സിലണിയുന്ന തൊപ്പിക്കുടയും, കാർഷിക ഭവനങ്ങൾക്കാവശ്യമായ കൊട്ടയും വട്ടിയും വിൽപ്പന നടത്താനാണ് ഉമ്മർ എത്തുന്നത്. 

വട്ടികൾ, കൊട്ടകൾ, തൊപ്പിക്കുടകൾ എന്നിവ മോട്ടോർ സൈക്കിളിൽ കെട്ടിവെച്ചാണ് ഉമ്മറിൻ്റെ സഞ്ചാരം. മഴക്കാലമായാൽ ഉമ്മറിൻ്റെ തൊപ്പിക്കുടക്ക് ഇപ്പോഴും ഡിമാൻ്റ് ഉണ്ട്. പാക്കനാരുടെ നാട്ടിലേക്ക് ഇത്രയും അകലെ നിന്ന് ബൈക്കിലെത്തി കച്ചവടം ചെയ്ത് വൈകുന്നേരത്തോടെയാണ് മടക്കം. രണ്ടാഴ്ചയിലൊരിക്കൽതൃത്താല, മേഴത്തൂർ, പെരുമ്പിലാവ്, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിലും പാതയോരത്ത് ഉമ്മറിൻ്റെ മുളയുല്പന്നങ്ങളുടെ കച്ചവടം കാണാനാകും. 

മണ്ണാർക്കാട് താലൂക്കിലെ ആര്യമ്പാവ്, ഭീമനാട്, നാട്ടുകൽ തുടങ്ങിയ സ്ഥലങ്ങളിൽ മുള നെയ്യുന്ന നിരവധി കുടുംബങ്ങൾ ഉണ്ടെന്നും അവരിൽ നിന്നാണ് കൊട്ടയും, വട്ടിയും, വിശറിയും, പൂക്കുടയുമെല്ലാം വാങ്ങാറുള്ളതെന്നും ഉമ്മർ പറഞ്ഞു. സാധാരണ വലുപ്പത്തിലുള്ള തൊപ്പിക്കുടക്ക് 450 രൂപയാണ് വില. കാൽക്കുടക്കും കൊട്ടക്കുമെല്ലാം ആവശ്യക്കാരുണ്ടെന്നും, കൃഷിക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങിക്കാറുണ്ടെന്നും, തെറ്റില്ലാത്ത വില കിട്ടാറുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. മിക്ക ദിവസങ്ങളിലും മെച്ചപ്പെട്ട കച്ചവടം നടക്കാറുണ്ടെന്നും 10 വർഷമായി തൻ്റെ കുടുംബം പുലരുന്നത് ഇതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണെന്നുമാണ് ഉമ്മർ പറയുന്നത്. വീട്ടുകാരുടെ നല്ല  പിന്തുണയും ഇദ്ദേഹത്തിനുണ്ട്. വീട്ടമ്മയായ സുഹ്റയും മുഹസിൻ, മുനീർ, മുഹാജിർ എന്നീ മക്കളുമടങ്ങുന്നതാണ് ഉമ്മറിൻ്റെ കുടുംബം.


Wednesday, 19 June 2024

വായിച്ചു വളരാം

പി.എൻ പണിക്കരെ അനുസ്മരിച്ചു കൊണ്ട് ഇന്ന് വിവിധ പരിപാടികളോടെ ദേശീയ വായനാദിനം ആചരിക്കുന്നു. സംസ്ഥാനത്ത് വായനാ ദിനാചരണത്തിന് പുറമെ വായനാ വാരാഘോഷവും ജൂലൈ 7വരെ നീണ്ടുനിൽക്കുന്ന വായനാപക്ഷാചാരണവും നടത്തുന്നുണ്ട്. വായിച്ചു വളരുക എന്ന സന്ദേശവുമായി ജീവിതം നയിച്ച പി.എൻ പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നു. 

1996 ജൂൺ 19 മുതൽ കേരളത്തിൽ വായനദിനം  ആചരിച്ചുവരുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് ജൂൺ 19 മുതൽ 25 വരെ വായനവാരം ആചരിക്കുന്നുണ്ട്. 2017 മുതൽ കേരളത്തിലെ വായനാ ദിനമായ ജൂൺ 19 ഇന്ത്യയിൽ ദേശീയ വായനാ ദിനമായി പ്രഖ്യാപിക്കുകയുണ്ടായി.

വായിച്ചു വളരുക എന്ന പി.എൻ പണിക്കരുടെ സന്ദേശം പോലെ, പട്ടിണി കിടക്കുന്ന മനുഷ്യരോട് പുസ്തകം കൈയ്യിലെടുക്കൂ എന്നാണ്ജർമൻ ചിന്തകനായിരുന്ന ബെർതോൾട് ബ്രെഹ്ത് ആഹ്വാനം ചെയ്തത്. ഞാൻ ഹൈസ്കൂളിൽ ചേർന്ന കാലത്ത്തന്നെ ബ്രെഹ്തിന്റെ വാക്കുകൾ വായിച്ചതായി ഓർക്കുന്നുണ്ട്.

അപ്പർ പ്രൈമറിയിൽ പഠിക്കുന്ന സമയത്തു തന്നെ സ്കൂളിന്റെ മുന്നിലുള്ള വായനശാലയിൽ നിത്യ സന്ദർശകനായിരുന്നു. ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ  (എൽ.എൽ.എ.) കീഴിലുള്ളതായിരുന്നു ആ വായനാശാല. അന്ന് സഹദേവൻ എന്ന ജീവനക്കാരനായിരുന്നു ലൈബ്രേറിയൻ. കാലിനു ശേഷിക്കുറവുള്ള സഹദേവൻ എല്ലാ കുട്ടികളുടെയും പ്രിയപ്പെട്ടവനായിരുന്നു. റീഡിംഗ് ഹാളിൽ വെച്ചിരുന്ന ഹാജർ പുസ്തകത്തിൽ ഒപ്പുവെക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രഥമ ഹോബി. ദിനപത്രങ്ങളും വാരികകളും വെട്ടി വിഴുങ്ങി ഞങ്ങളിൽ പലരും അന്ന് വിശപ്പടക്കി എന്നത് നേരാണ്. കുട്ടികളായതിനാൽ പുസ്തകം വീട്ടിൽ കൊണ്ടു പോകാൻ അനുവാദം ഉണ്ടായിരുന്നില്ല. എങ്കിലും പുസ്തകം വിട്ടൊരു കളി ഉണ്ടായിരുന്നില്ല.

വട്ടേനാട് ഗവ. ഹൈസ്കൂളിൽ എട്ടാം തരത്തിൽ ചേർന്ന കാലത്ത് ഞാനും സുഹൃത്തായ അച്യുതനും വായിച്ചു വളരാൻ ഒരു പദ്ധതി തയ്യാറാക്കി. മൂന്നു കിലോമീറ്റർ ദൂരെയുള്ള മുടവന്നൂർ വായനശാലയിൽ ചെന്ന് അംഗത്വം എടുത്തു. അന്ന് അവിടെ ലോക ക്ലാസിക് കൃതികളുടെ വൻ ശേഖരം തന്നെ ഉണ്ടായിരുന്നു. എന്നാൽ മുടവന്നൂരിൽ എത്തിപ്പെടുക എന്നത് അന്നത്തെ കാലത്ത് അതിസാഹസ പ്രവൃത്തിയാണ്. തൃത്താല മണ്ഡലത്തിലെ വയനാട് എന്നാണ് മുടവന്നൂർ അന്ന് അറിയപ്പെട്ടിരുന്നത്. കമ്മൂണിസ്റ്റ് നേതാക്കൾക്ക് ഒളിത്താവളം ഒരുക്കിയ പ്രദേശമായിരുന്നു. ചെങ്കുത്തായ കുന്നിലേക്ക് കയറി പോകാൻ കുടുസ്സായതും ദുർഘടം നിറഞ്ഞതുമായ ഇടവഴി മാത്രം. സ്കൂൾ വിട്ടു വന്നാൽ ഞങ്ങളിരുവരും യാത്ര തുടങ്ങും. ആടിപ്പാടിക്കഥകളുടെ ഉരുക്കഴിച്ചാണ് സായാഹ്ന യാത്ര. ഒന്നോ രണ്ടോ മണിക്കൂർ സമയമെടുത്താണ് വായനശാലയിലെത്തുക.

അലമാര നിറയെ അടുക്കി വെച്ച പുസ്തകങ്ങളാണ്. പഴനെല്ലിന്റെ മണമുള്ള പുസ്തകങ്ങൾ പരതി ആവശ്യമുള്ളത് തെരഞ്ഞെടുക്കും. ലെഡ്ജറിൽ ഒപ്പിട്ടു പുസ്തകം വാങ്ങി കുന്നിറങ്ങും. അങ്ങോട്ടുമിങ്ങോട്ടും ആറു കിലോ മീറ്റർ സാഹസിക യാത്രക്ക് ശേഷം വീട്ടിലെത്തുമ്പോഴേക്കും ഇരുൾ പരന്നു കഴിയും. രാത്രി ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലിരുന്നു ഒറ്റയിരുപ്പിനു തന്നെ പുസ്തകം വായിച്ചു തീർക്കും. പിറ്റേന്ന് യാത്ര ആവർത്തിക്കും. ഒരു ദിവസം ഒരു പുസ്തകം വായിച്ചു വിശപ്പടക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതി. 

റേഷൻ കടയിലും പലചരക്കു കടയിലും അരിക്ക് ക്ഷാമമുള്ള കാലമായിരുന്നു. ഉണക്കിയ മരച്ചീനി (പൂളവട്ട്) മാത്രമേ കടകളിൽ കിട്ടുമായിരുന്നുള്ളൂ. അത് വാങ്ങി കൊണ്ടുവന്നു ഇടിച്ചു പൊടിയാക്കി പുട്ടോ അപ്പമോ ഉണ്ടാക്കി കഴിക്കുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. ആ വിരക്തിക്ക് പരിഹാരമായത് വായന തന്നെ ആയിരുന്നു. അക്കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഒട്ടുമിക്ക വിദേശ ക്ലാസിക് കൃതികളും മുടവന്നൂർ ഗ്രാമീണ വായനശാലയിൽ ഉണ്ടായിരുന്നു. മൂന്നു വർഷം കൊണ്ട് ആയിരത്തോളം പുസ്തകങ്ങൾ ഞങ്ങൾ വായിച്ചു തീർത്തു. അന്നത്തെ ആ വായനയാണ് ഞങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്തിയത് എന്ന് നിസ്സംശയം പറയാം.

ഇന്ന് ഇ-വായനയുടെ കാലമാണ്. വിരൽ തുമ്പിൽ പുസ്തക കൂമ്പാരമുണ്ട്. പക്ഷേ അന്നത്തെ പുസ്തക വായനയുടെ സുഗന്ധം ഇന്ന് ലഭിക്കുന്നില്ല. ഇ- വായനയിൽ മുഴുകുമ്പോൾ മൊബൈൽ സ്ക്രീനിലെ പ്രകാശം കണ്ണുകൾക്ക് അലോസരമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് പുസ്തകം തന്നെയാണ് വായനക്ക് നല്ലത്. കൈയിൽ കിട്ടുന്നതെന്തും വായിക്കണം. പുസ്‌തകങ്ങൾ കിട്ടാൻ പ്രയാസമായിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ എല്ലാവർക്കും  ലൈബ്രറി സൗകര്യമുണ്ട്. ഇഷ്ടമുള്ള വിഷയത്തിലെ പുസ്‌തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കാം. ഇത് വായനയോടുള്ള ഇഷ്ടം കൂട്ടും. ഡിജിറ്റൽ രീതിയൽ വായിച്ചവരെക്കാൾ വായിച്ച കാര്യം ഓർത്തിരിക്കുന്നത് അച്ചടിച്ച പുസ്‌തകങ്ങൾ വായിച്ചവരാണ് എന്നും ചില പഠനങ്ങളിൽ വെളിപ്പെട്ടിരുന്നു. 

വായന നൽകുന്ന ഗുണങ്ങൾ അനവധിയാണ്. അതുകൊണ്ടു തന്നെ പറ്റാവുന്നത്ര വായിക്കുന്നത് എന്തു കൊണ്ടും ഗുണകരമാണ്; പ്രത്യേകിച്ചും കുട്ടികൾക്ക് പുസ്തകത്താളുകളിൽ നിരവധി ശാരീരികവും മാനസികവുമായ ഗുണഫലങ്ങൾ ആണ് കാത്തിരിക്കുന്നത്.

വായന സമ്മർദ്ദമകറ്റുമെന്നും സഹാനുഭൂതി വളർത്തുമെന്നും തലച്ചോറിനെ ശക്തിപ്പെടുത്തുന്നുണ്ടെന്നും, മറവി രോഗം അകറ്റുമെന്നും വിഷാദം ഇല്ലാതാക്കുമെന്നും ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വളരെ ചെറുപ്പം മുതലേ പതിവായി പുസ്‌തകങ്ങൾ വായിക്കുന്ന വിദ്യാർഥികളിൽ ക്രമേണ പദസഞ്ചയം (vocabulary) വർധിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. ഫലപ്രദമായി ആശയവിനിമയം നടത്താൻ വായന സഹായിക്കും. പുതിയ വാക്കുകൾ പരിചയപ്പെടാൻ മികച്ച മാർഗം വായനയാണ്. വായിച്ചു വളരുക എന്ന സന്ദേശത്തിന് എക്കാലത്തും പ്രസക്തിയുണ്ട്.

/ ടി.വി.എം അലി /

Tuesday, 18 June 2024

ബിയ്യാശയുടെ പെട്ടകം

ഐവറി ബുക്സ് പ്രസിദ്ധപ്പെടുത്തിയ അലിക്കുട്ടി ബീരാഞ്ചിറയുടെ നോവലെറ്റാണ് ബിയ്യാശയുടെ പെട്ടകം. ആർട്ട് പേപ്പറിൽ ഷാജി അപ്പുക്കുട്ടൻ്റെ മനോഹരമായ ചിത്രങ്ങൾ സഹിതം കാലിക്കോ ബൈൻ്റിങ്ങിൽ പുറത്തിറക്കിയ പുസ്തകം ഒറ്റനോട്ടത്തിൽ തന്നെ ആകർഷകമാണ്.

മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള ബീരാഞ്ചിറ സ്വദേശിയായ അലിക്കുട്ടി പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ വിദ്യാർത്ഥിയായിരിക്കെ തന്നെ എനിക്കറിയാം. ഇപ്പോൾ ഇതേ കോളേജിൽ മലയാളവിഭാഗം അസി.പ്രൊഫസറാണ് ഗ്രന്ഥകാരൻ. ഗുരുവായൂർ സ്വദേശിയായ ഷാജി അപ്പുക്കുട്ടനാവട്ടെ മുഴുവൻ സമയ ചിത്രകാരനാണ്. മട്ടാഞ്ചേരിയിൽ ആത്മലോക് എന്ന ആർട്ട് സ്റ്റുഡിയോയിൽ ചിത്രകലാ പ്രാക്ടീസ് ചെയ്യുന്ന ഷാജി അപ്പുക്കുട്ടൻ ലക്ഷദ്വീപിൻ്റെ ‘പച്ചപ്പ്’ മുഴുവൻ പുസ്തകത്തിലേക്ക് ആവാഹിച്ചിരിക്കുന്നു.

അറബിക്കടലിന് നടുവിൽ 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ജനവാസമുള്ളതും ഇല്ലാത്തതുമായ 36 പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹവും തുരുത്തുകളുമുള്ള ലക്ഷദ്വീപ് ആണ് കഥാകേന്ദ്രം. 1973 ലാണ് കേന്ദ്രഭരണ പ്രദേശമായ പവിഴ ദ്വീപുകൾക്ക് ലക്ഷദ്വീപ് എന്ന് പേരിട്ടത്. കാനേഷുമാരി കണക്കിൽ എഴുപതിനായിരത്തോളമാണ് ജനസംഖ്യ. അമിനി, കവരത്തി, ആന്ത്രോത്ത്, കൽപേനി, അഗത്തി, കിൽത്താൻ, ചെത്തിലാത്ത്, കടമത്ത്, മിനിക്കോയി തുടങ്ങിയ ജനവാസ ദ്വീപുകളിൽ ഏറ്റവും അവസാനം ജനവാസമുണ്ടായി എന്ന് വിശ്വസിക്കുന്നത് കടമത്ത് ദ്വീപിലാണ്. 

'ബിയ്യാശയുടെ പെട്ടക'ത്തിലെ കേന്ദ്ര കഥാപാത്രമായ ബീവി ആയിശ എന്ന ബിയ്യാശ കിൽത്താൻ ദ്വീപുകാരിയാണ്. കുഷ്ഠരോഗം ബാധിച്ച് നാടുകടത്തപ്പെട്ട അനുജനെ പരിചരിക്കാനാണ് ബിയ്യാശ കടമത്ത് ദ്വീപിൽ എത്തുന്നത്. കടമത്തിലെത്തിയ ആ ഒറ്റാന്തടിയിലേക്ക് അനേകം ആടുകളും യൂസഫ് പള്ളിയും, പള്ളിയിലെ ജിന്നുകളും ഓടവും പാണ്ടിയാലയും ചീരാണിമരവും വടക്കും തലയിലെ കടലും പരിസ്ഥിതിയപ്പാടെയും ബിയ്യാശ തന്നിലേക്കാവാഹിച്ച് ഒരു വന്മരമായി വളർന്നു നിൽക്കുകയാണ്. ഈ കാലത്താണ് ഖസാക്കിൽ രവി എത്തിയത് പോലെ ബീരാഞ്ചിറക്കാരൻ അലിക്കുട്ടി കടമത്ത് കോളേജിൽ എത്തുന്നത്. അതോടെയാണ് ബിയ്യാശയുടെ വിത്ത് അലിക്കുട്ടിയുടെ മനസ്സിൽ കിടന്ന് മുളച്ചത്. ദ്വീപുഭാഷയും സംസ്കാരവും നാടൻപാട്ടും ഐതിഹ്യങ്ങളുമെല്ലാം ചേർന്ന് മനോഹരമായ കഥാന്തരീക്ഷം സൃഷ്ടിക്കാൻ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. 

നിരവധി കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ക്രിസ്റ്റൽ ക്ലീയർ ജലം പോലെ ഇവിടെ എല്ലാം തെളിഞ്ഞു കാണാം. അതിമനോഹരമായ പവിഴ പുറ്റുകൾ അടങ്ങിയ കാഴ്ചകൾ വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതുപോലെ ഓരോ വായനക്കാരനേയും ആകർഷിക്കാൻ ബിയ്യാശയുടെ പെട്ടകത്തിനും കഴിയുന്നുണ്ട്. വലിയൊരു കാൻവാസിൽ വിസ്തരിച്ചു പറയാനുള്ള ഒരു കഥ 48 പേജിൽ ഒതുക്കി പറയുക എന്നത് ഒരു കയാക്കിങ് തുഴച്ചിൽ തന്നെയാണ്. അതിൽ അലിക്കുട്ടി ബീരാഞ്ചിറ വിജയിച്ചിരിക്കുന്നു.

/ ടി.വി.എം അലി /

Saturday, 15 June 2024

സൗരയൂഥ പക്ഷി

വീണ്ടും ചിറക് വിടർത്തുന്നു.

~~~~~~~~~~~~~~~~~~~~~~~~

1977ൽ നാസ വിക്ഷേപിച്ച വൊയെജെർ ഒന്ന് എന്ന പേടകം 2013 ൽ സൗരയൂഥം വിട്ട് പുറത്തു പോയതായിരുന്നു. ശാസ്ത്രലോകത്തിന് ആകാംക്ഷ പകർന്നുകൊണ്ട് വിസ്മൃതിയിൽ മറഞ്ഞ വൊയെജർ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

സൗരയൂഥത്തിൽ ഏറ്റവും അകലെ എത്തിയ ബഹിരാകാശ പേടകം എന്ന റിക്കാർഡ് നേടിയ വോയേജർ 1 ഇപ്പോൾ വീണ്ടും പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങിയെന്നാണ് നാസ പറയുന്നത്. പ്ലൂട്ടോയും കടന്ന് ഇന്റർസ്റ്റെല്ലാർ സ്പേയ്സ് വഴി സഞ്ചരിക്കുന്ന പേടകത്തിൽ നിന്ന് നിരീക്ഷണ വിവരങ്ങൾ ലഭിച്ചു തുടങ്ങിയതായും നാസ അറിയിച്ചു.

സൗരയൂഥത്തിലെ ഗ്രഹങ്ങളെ കുറിച്ച് പഠനം നടത്താൻ അഞ്ചു വർഷത്തെ കാലാവധി നിശ്ചയിച്ചു കൊണ്ട് വിക്ഷേപിച്ച പേടകമാണിത്. എന്നാൽ നാസ നിശ്ചയിച്ച ആയുസ്സിന്റെ ഒമ്പതാം ഊഴവും താണ്ടി വൊയെജെർ ഇപ്പോഴും നക്ഷത്രാന്തര ലോകത്ത് സജീവമാണെന്ന വാർത്ത ശാസ്ത്ര കുതുകികളെ ആഹ്ലാദത്തിലാക്കിയിരിക്കുകയാണ്.

സൗരയൂഥം പിന്നിട്ട ആദ്യത്തെ മനുഷ്യ നിർമിത പേടകമാണിത്. ഈ സൗരയൂഥ പക്ഷി ഒരു വർഷത്തോളം ശാസ്ത്ര നേത്ര പരിധിയിൽ ഉണ്ടായിരുന്നില്ല. പത്ത് വർഷം മുമ്പ് സൂര്യനിൽ നിന്ന് 1900 കോടി കിലോ മീറ്റർ അകലെ എവിടയോ വോയെജർ ഉണ്ടെന്നാണ് നാസ വിശ്വസിച്ചു പോന്നത്. മനുഷ്യൻ ചന്ദ്രനെ കീഴടക്കിയതുപോലെ ഇതും ഒരു നാഴികക്കല്ലാണ്. നക്ഷത്രാന്തര  ലോകത്തേക്ക് ഒരു പേടകത്തെ അയക്കുക എന്നത് ശാസ്ത്ര മേധാവികളുടെ ഒരു സ്വപ്നം മാത്രമായിരുന്നു. അപ്രതീക്ഷിതമായി ആ സ്വപ്നം താനേ സാധ്യമായതാണ്.

മണിക്കൂറിൽ 59000 കിലൊമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ പേടകം 1877 കോടി കിലോ മീറ്റർ താണ്ടിയാണ് സൗരയൂഥത്തിന്റെ  അതിർത്തി കടന്നത്‌. ഈ യാത്രക്കിടയിൽ വ്യാഴം, ശനി എന്നിവയുടെ വ്യക്തമായ ചിത്രങ്ങൾ വൊയെജർ ഭൂമിയിലേക്ക് അയച്ചിരുന്നു.

യുറാനസ്, നെപ്റ്റ്യുൻ എന്നീ ഗ്രഹങ്ങളെ കുറിച്ചും പഠനം നടത്തിയാണ് വോയെജർ സൗരയൂഥത്തിന്റെ  ബാഹ്യാതിർത്തിയിലേക്ക് പ്രയാണം ആരംഭിച്ചത്.  സൂര്യന്റെ സ്വാധീന പരിധിയിൽ ഈ പക്ഷി ഇല്ലെന്ന് അന്ന് നാസ ഉറപ്പിച്ചതാണ്. സൗരയൂഥത്തിലെ നാല് ഗ്രഹങ്ങൾ സന്ദർശിച്ച പേടകം എന്ന ബഹുമതിയും നക്ഷത്രാന്തര ലോകത്തേക്ക് പറന്നു പോയ യന്ത്ര പക്ഷി എന്ന നിലയിലും വോയെജർ ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.

47 വർഷം പിന്നിട്ട പേടകത്തിൻ്റെനാല് പ്രധാന ഉപകരണങ്ങളുടെ പ്രവർത്തനമാണ് സാങ്കേതിക തകരാർ മൂലം നിലച്ചത്. പ്രത്യേക സന്ദേശങ്ങൾ അയച്ച് തകരാർ പരിഹരിക്കാനുള്ള ജെറ്റ് പ്രപ്പൽഷൻ ലാബിലെ ശാസ്ത്രജ്ഞരുടെ ശ്രമമാണ് ഇപ്പോൾ വിജയിച്ചത്. പേടകത്തിലെ ഉപകരണങ്ങൾ സാധാരണ നിലയിൽ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചു തുടങ്ങി. 

വോയേജർ 1 നിലവിൽ ഭൂമിയിൽ നിന്ന് 24 ബില്യൺ കിലോമീറ്റർ അകലെയാണ്. സൗരയൂഥത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയ പേടകമാണിത്. വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ, ശനിയുടെ വലയങ്ങൾ തുടങ്ങിയവയെപ്പറ്റി സൂക്ഷ്മ വിവരങ്ങൾ നൽകാനും ഈ യന്ത്രപക്ഷിക്ക് സാധ്യമായി. ഇതേ കാലയളവിൽ വിക്ഷേപിച്ച വോയേജർ രണ്ടും യാത്ര തുടരുകയാണ്.

/ Tvm Ali /

യു.വി വിനീഷ്: നട്ടുച്ചയ്ക്ക് അസ്തമിച്ച പ്രതിഭ

ഷൊർണൂരിൽ ചെന്നാൽ ഇനി വിനീഷിനെ കാണാൻ കഴിയില്ല. ഇന്ന് (14.06.24) രാവിലെ ഷൊർണൂർ അങ്ങാടിയിൽ സഹകരണ ബാങ്ക് കെട്ടിടത്തിൻ്റെ വരാന്തയിൽ ഫ്രീസറിൽ കിടന്നുറങ്ങുന്ന വിനീഷിനെ കാണാനും ശാന്തിതീരത്തേക്ക് യാത്രയാക്കാനും നിരവധി മാധ്യമ പ്രവർത്തകരോടൊപ്പം ഞാനും പോയിരുന്നു. വി.കെ ശ്രീകണ്ഠൻ എം.പി, മുൻ എം.പി എസ്.അജയകുമാർ, ഷൊർണൂർ നഗര ഭരണ സാരഥികൾ, മലയാള മനോരമ ജീവനക്കാർ, അടുത്ത സുഹൃത്തുക്കൾ, പോലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിങ്ങനെ വിവിധ തുറകളിലുള്ളവർ വിനീഷിന് അന്ത്യാഞ്ജലിയർപ്പിക്കാൻ  എത്തിയിരുന്നു.

ഒരു കുറിപ്പിൽ ഒതുക്കിപ്പറയാൻ പറ്റുന്നതല്ല ഞങ്ങൾ തമ്മിലുള്ള ആത്മബന്ധമെന്ന് ആദ്യമേ പറയട്ടെ. ജീവിതയാത്രയിൽ പാതി ദൂരം മാത്രം പിന്നിട്ട വിനീഷ് ഇത്ര ചെറുപ്പത്തിൽ തന്നെ തിരിച്ചു പോകുമെന്ന് കരുതാൻ കാരണമൊന്നും ഉണ്ടായിരുന്നില്ല. വാർത്തയുമായി ബന്ധപ്പെട്ടും അല്ലാതെയും ഞങ്ങൾ തമ്മിൽ നിരന്തരം കാണുക പതിവായിരുന്നു. ഷൊർണൂർ ബസ് സ്റ്റാൻ്റിൻ്റെ തൊട്ടു പിറകിലുള്ള കെട്ടിടത്തിലായിരുന്നു വിനീഷിൻ്റെ ബ്യൂറോ. മൂന്ന് പതിറ്റാണ്ടിനിടയിൽ സഹോദര തുല്യനായാണ് ഞങ്ങൾ ഇടപഴകിയത്. കഴിഞ്ഞ ഡിസംബറിലാണ് ഞങ്ങൾ ഒടുവിൽ കണ്ടത്.

മാസങ്ങൾക്ക് മുമ്പ് പനി വന്നതാണ് ഹേതുവായത്. ശരീരം രഹസ്യമായി ഉള്ളിലൊളിപ്പിച്ച കരൾ രോഗത്തിൻ്റെ വരവറിയിച്ചാണത്രെ പനി വന്നത്. പിന്നീട് ആശുപത്രികളിലേക്കുള്ള തീർഥാടനമായിരുന്നു. ഒറ്റപ്പാലത്തും തൃശൂരും, കോട്ടയത്തും, ചെന്നൈയിലുമായി ചികിത്സയുടെ നാളുകൾ. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള വിനീഷിൻ്റെ കഠിന പോരാട്ടത്തിന് ഇന്നലെ ഫുൾ സ്റ്റോപ്പ് വീണു.

മൂന്ന് പതിറ്റാണ്ട് മുമ്പ് ഒറ്റപ്പാലത്ത് നിന്ന്  തുടങ്ങിയതാണ് പത്രപ്രവർത്തന ജീവിതം. പിന്നീട് മനോരമയുടെ തന്നെ  ഷൊർണൂരിലെ സ്വന്തം ലേഖകനായി സ്വന്തം നാടിൻ്റെ സ്പന്ദനങ്ങൾ മികച്ച വാർത്തകളാക്കി വായനക്കാർക്ക് നൽകി. ആരും കാണാത്ത കാഴ്ചകൾ, സംഭവങ്ങൾ കാണാൻ വിനീഷിന് പ്രത്യേക കഴിവുണ്ടായിരുന്നു. വേറിട്ട കഥകളിലൂടെ നാടിൻ്റെ ചിത്രം വരച്ച പ്രതിഭാശാലി. 

ചെറിയ പ്രായത്തിൽ തന്നെ പത്രലോകത്ത് ശ്രദ്ധേയനായി തീർന്നിട്ടും അതിൻ്റെ നാട്യങ്ങളൊന്നുമില്ലാതെ നടന്നു പോയ ഒരാൾ. പത്രപ്രവർത്തന രംഗത്തെ സഹപ്രവർത്തകർ പോലും ആരാധനയോടെയാണ് ആ ചെറുപ്പക്കാരനെ നോക്കിക്കണ്ടത്. 

ജേർണലിസം സർട്ടിഫിക്കറ്റുകൾ അലങ്കാരമായി ഉയർത്തി പിടിക്കുന്നവർ പോലും യു.വി.വിനീഷ് എന്ന ബൈലൈൻകാരനെ, അയാളുടെ നവീകരിച്ച പത്രഭാഷയെ, ശൈലിയെ അസൂയയോടെ ആരാധിച്ചിരുന്നു. ആദരിച്ചിരുന്നു. പത്രഭാഷയെ എത്രമേൽ  നവീകരിക്കാൻ സാധിക്കുമോ അത്രമേൽ സൗന്ദര്യവൽക്കരിച്ച തൂലികയുടെ ഉടമയാണ് അദ്ദേഹം. മൃതഭാഷയ്ക്ക് മഴവിൽ ചന്തം നൽകി ജീവ ഭാഷയാക്കാമെന്ന് തെളിയിച്ച ആ മാധ്യമപ്രവർത്തകൻ്റെ ഓരോ സ്പെഷൽ സ്റ്റോറിയും ജേണലിസം പഠിക്കുന്നവർ ഹൃദിസ്ഥമാക്കേണ്ടതാണ്. 

അധികസമയവും ഓഫീസിൽ ചടഞ്ഞിരിക്കുന്ന പത്രക്കാരനായിരുന്നില്ല അദ്ദേഹം. അതേ സമയം വാർത്തകളുടെയും പരസ്യങ്ങളുടെ പിറകെ പാഞ്ഞു നടക്കുന്നതും ഇഷ്ടമായിരുന്നില്ല. കലോത്സവം പോലെയുള്ള സാംസ്കാരിക പരിപാടികൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് വിനീഷിൻ്റെ ഭാഷ ചടുലമാവുന്നത്. വായനക്കാരൻ്റെ ഹൃദയത്തോട് സംസാരിക്കുന്ന വാർത്തകളായിരുന്നു അതെല്ലാം. മൃതമായ പത്ര ഭാഷയിൽ ജീവത്തായ സാഹിത്യ ഭാഷ സന്നിവേശിപ്പിക്കാനും നല്ലക്ഷരങ്ങൾ കൊണ്ട് മാന്ത്രിക സൗന്ദര്യം തീർക്കുവാനും ഭാഷ നിരന്തരം നവീകരിക്കാനും ശ്രമിച്ച പ്രതിഭാധനനായിരുന്നു വിനീഷ്.

ആൾക്കൂട്ടങ്ങളിൽ നിന്നും, ശബ്ദ ഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ ആഗ്രഹിച്ച ആ യുവാവ് സ്നേഹം ഉള്ളിലൊളിപ്പിച്ച മിതഭാഷിയായിരുന്നു. അടുപ്പക്കാരോട് മാത്രം സംസാരിക്കുന്ന പ്രകൃതമായിരുന്നു. തന്നിലേക്ക് ഒതുങ്ങിക്കൂടുമ്പോഴും മലയാള ഭാഷയുടെ വിഹായസ്സിൽ നിന്ന് നക്ഷത്രപ്രകാശം ഏറ്റുവാങ്ങുന്ന സർഗ്ഗ പ്രതിഭയായിരുന്നു. 

ഗുരു നിത്യചൈതന്യയതി സമാധിയടഞ്ഞ പ്രധാന വാർത്തയോടൊപ്പം വിനീഷിൻ്റെ ഒരു സൈഡ് സ്റ്റോറി മനോരമ പ്രസിദ്ധീകരിച്ചിരുന്നു. സൂര്യശയനം എന്ന എൻ്റെ നോവലിന് ഗുരു അവതാരിക എഴുതിയതും, ഗുരു എൻ്റെ വീട്ടിൽ വന്നതും അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞതുമെല്ലാം ഓർത്തെടുത്ത് വിനീഷ് എഴുതിയ റിപ്പോർട്ട് വലിയ ബഹുമതിയായി ഞാനിന്നും സൂക്ഷിക്കുന്നുണ്ട്. ഈ റിപ്പോർട്ട് തയ്യാറാക്കുന്ന കാര്യം എന്നെ അറിയിക്കാതിരിക്കാനും വിനീഷ് ശ്രദ്ധിച്ചിരുന്നു. ഒരു ജീവിതം നട്ടുച്ചയ്ക്ക് അസ്തമിക്കുമ്പോൾ വീടെന്ന സ്വപ്നം പൂർത്തിയാക്കാതെയാണ്  വിനീഷ് യാത്രയായത്. അതുപോലെ അഭിഭാഷകനായി എൻറോൾ ചെയ്യണമെന്ന ആഗ്രഹവും നടന്നില്ല. ഭാര്യ കാഞ്ചനയും പറക്കമുറ്റാത്ത മകൾ ദേവതീർത്ഥയും പണി തീരാത്ത വീടും വിട്ട് യാത്രയായ വിനീഷ് സുഹൃത്തുക്കളുടെ മനസ്സിൽ ഒരു നൊമ്പരചിത്രം തന്നെയാണ്. സുഹൃത്തെ നിൻ്റെ ഓർമ്മകളുടെ കടലിരമ്പം ഇവിടെ അടങ്ങുകയില്ല. അത് അലയടിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും. പ്രണാമം!