Thursday, 26 October 2023

വേണു സ്മൃതി

ഇന്ന് എം.ടി വേണു ദിനമായിരുന്നു. തുലാമാസത്തിലെ ഇടിയും മഴയും ഒന്നുമില്ലാത്ത തെളിഞ്ഞ സായാഹ്നത്തിൽ എടപ്പാൾ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിലാണ് അനുസ്മരണവും അവാർഡ് സമർപ്പണവും നടന്നത്. കഴിഞ്ഞ വർഷത്തെ അവാർഡ് ജേതാവെന്ന നിലയിൽ ചടങ്ങിൽ ഞാനും പങ്കെടുത്തു. എം.ടി വേണു സാംസ്കാരിക സമിതിയും വട്ടംകുളം അമ്പിളി കലാസമിതിയും സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ, എം.ടി വേണു എന്ന വേറിട്ട പത്രപ്രവർത്തകനെ അടുത്തറിഞ്ഞവരും അറിയാൻ ആഗ്രഹിക്കുന്നവരും സഹൃദയരും പങ്കെടുത്തു.

ലഹരി വിരുദ്ധ പ്രവർത്തകൻ, നടൻ, കവി, പ്രഭാഷകൻ, എക്സൈസ് ഉദ്യോഗസ്ഥൻ എന്നിങ്ങനെ ശ്രദ്ധേയനായ ഗണേഷ് കാണപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.അക്ഷരജാലകത്തിന്റെ അമരക്കാരൻ ഹുസൈൻ തട്ടത്താഴത്ത് അധ്യക്ഷനായി.

ഇത്തവണ കഥാ പ്രാസംഗികൻ തവനൂർ മണികണ്ഠനാണ് പുരസ്കാര ജേതാവ്. എം.ടി വേണുവിന്റെ സഹധർമ്മിണി രാധാലക്ഷ്മി പുരസ്കാരം സമ്മാനിച്ചു. മകൾ നിസരി ക്യാഷ് അവാർഡ് നൽകി. നിരൂപകനും കവിയുമായ സുമേഷ് നിഹാരികയെ ചടങ്ങിൽ ആദരിച്ചു. അച്യുതൻ രംഗസൂര്യ, ഹരിപുരക്കൽ, പി.വി നാരായണൻ, പ്രിയങ്ക, താജിഷ് ചേക്കോട്, ജിതേഷ് കോക്കൂർ, ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവർ സംബന്ധിച്ചു. 

നാല് പതിറ്റാണ്ടു മുമ്പ് ഞാൻ പത്രപ്രവർത്തനം തുടങ്ങിയ കാലത്ത് എം.ടി വേണു എന്ന പത്രപ്രവർത്തകൻ  പട്ടാമ്പിയിൽ ചില പ്രധാന പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ വരാറുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പ്രവർത്തന കേന്ദ്രം എടപ്പാളായിരുന്നു. അപൂർവ്വമായി  പട്ടാമ്പിയിൽ എത്തുന്ന സന്ദർഭങ്ങളിൽ മാത്രമാണ് ഞങ്ങളുടെ കൂടിക്കാഴ്ച നടന്നിട്ടുള്ളത്. 

നവാബ് രാജേന്ദ്രനെ ആരാധനയോടെ നോക്കിക്കണ്ടിരുന്ന കാലത്താണ് അതേ രൂപഭാവമുള്ള എം.ടി വേണുവിനെ പരിചയപ്പെടുന്നത്. ദൂരക്കാഴ്ചയിൽ രണ്ടു പേരും ഒരുപോലെയാണ്. വേഷത്തിലും നടപ്പിലും ഇടപെടലിലും എല്ലാം നവാബ് ടച്ച് വേണുവിലും കാണാമായിരുന്നു. ധിഷണാശാലിയായ പത്രപ്രവർത്തകൻ എന്ന നിലയിൽ തൻ്റെതായ ഒരിടം ഉരുവപ്പെടുത്തിയ എം.ടി വേണുവിൻ്റെ എഴുത്ത് ശൈലിയും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സംസ്കാരങ്ങളുടെ കേദാരമായ നിളയെ ഏറെ സ്നേഹിക്കുകയും തുടർച്ചയായി നിളയെക്കുറിച്ച് എഴുതുകയും ചെയ്ത എം.ടി വേണുവിനെ ഇനിയും നാം തിരിച്ചറിയുകയോ വിലയിരുത്തുകയോ ചെയ്തിട്ടില്ല. ജീവിച്ചിരിക്കുന്ന കാലത്ത് നല്ലൊരു വാക്ക് പറയാൻ മടിച്ചു നിൽക്കുന്ന മലയാളി, മരണാനന്തരം നിർല്ലോഭം സ്തുതി വചനങ്ങൾ ചൊരിയാറുണ്ട്. എന്നാൽ എം.ടി വേണുവിൻ്റെ കാര്യത്തിൽ അതും സംഭവിച്ചിട്ടില്ല. ഒരു പക്ഷേ വേണുവിനെ മനസ്സിലാക്കാൻ ഇനിയും ഏറെ വർഷങ്ങൾ വേണ്ടിവരും എന്നാണ് തോന്നുന്നത്. എം.ടി വേണുവിൻ്റെ ലേഖന സമാഹാരം പുസ്തകമാക്കി പുറത്തിറക്കാൻ അനുസ്മരണ സമിതിയും വേണുവിൻ്റെ കുടുംബാംഗങ്ങളും ശ്രമം നടത്തുന്നുണ്ട്. മൂന്ന് വർഷം മുമ്പാണ് എം.ടി വേണു സ്മാരക പുരസ്കാരം ഏർപ്പെടുത്തിയത്.  

കഴിഞ്ഞ വർഷം രണ്ടു പേർക്കാണ് പുരസ്കാരം നൽകിയത്. നിളാതീരത്ത് കൂടല്ലൂരിൽ താമസിക്കുന്ന കഥാകൃത്ത് എം.ടി രവീന്ദ്രനോടൊപ്പം, നിളയെ നെഞ്ചേറ്റിയ ഞാനും കുടുംബത്തോടൊപ്പം പുരസ്കാരം ഏറ്റുവാങ്ങി. പൊന്നാനി എം.എൽ.എ പി.നന്ദകുമാറാണ് ഞങ്ങൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചത്. പാലക്കാട് പത്രപ്രവർത്തകനായിരുന്ന ഇ.എ വഹാബ് സ്മാരക പ്രസ് ക്ലബ് അവാർഡ് രണ്ടു തവണ ലഭിച്ച ശേഷം, ആരാധ്യനായ എം.ടി വേണുവിൻ്റെ സ്മരണാർത്ഥം ലഭിച്ച പുരസ്കാരവും വലിയ അംഗീകാരമാണ്. 

ഇന്നത്തെ സായാഹ്നം ധന്യമാക്കിയ എല്ലാവർക്കും നന്ദി!

ടി.വി.എം അലി

കല തന്നെ ജീവിതം

ഗോപിനാഥ് പാലഞ്ചേരിയുടെ കലാസപര്യക്ക് നാല് പതിറ്റാണ്ട്!

സാമൂഹ്യ പ്രതിബദ്ധതയോട് വിട്ടുവീഴ്ച ചെയ്യാതെ ഗോപിനാഥ് പാലഞ്ചേരിയുടെ കലാസപര്യ നാല് പതിറ്റാണ്ട് പിന്നിടുന്നു. യുവതലമുറയെ കീഴ്പ്പെടുത്തി നശിപ്പിക്കുന്ന മാരകവിപത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് "മരണമൊഴി” എന്ന ഏകപാത്ര നാടകവുമായി ഇപ്പോൾ കൂടുതൽ സ്വീകാര്യനാവുകയാണ് നാടക പ്രതിഭയായ ഗോപിനാഥ് പാലഞ്ചേരി. ലഹരി ഉപയോഗം മൂലം നശിച്ചു പോകുന്ന ഒരു ചെറുപ്പക്കാരന്റേയും കുടുംബത്തിന്റെയും ദയനീയ ചിത്രം ഹൃദയദ്രവീകരണക്ഷമമായി അവതരിപ്പിക്കുന്നതാണ് ഈ നാടകം.

20 മിനിട്ടു മാത്രം ദൈർഘ്യമുള്ള ഒറ്റയാൾ പ്രകടനത്തിലൂടെ ലഹരിയെന്ന സാമൂഹ്യ വിപത്തിന്റെ വ്യാപ്തി കാണികളെ ബോധ്യപ്പെടുത്തുന്നതിൽ പാലഞ്ചേരി പൂർണ വിജയം നേടുന്നു. ചാലിശ്ശേരി ഗവ. ഹൈസ്കൂളിൽ നടന്ന സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പിലും, ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ "വെളിച്ചം" സപ്തദിന ക്യാമ്പിലും വിദ്യാർഥികൾ വലിയ ആവേശത്തോടെയാണ് നാടകം ഏറ്റുവാങ്ങിയത്.

തനിക്ക് ഒറ്റ ലഹരിയെ ഉള്ളൂ അത് കലയുടെ മാത്രം ലഹരിയാണ്. നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും ഒട്ടും വീര്യം ചോരാത്ത ആ ലഹരിയാണ് തന്നെ നിലനിർത്തുന്നതെന്ന് കരുതുകയാണ് ഗോപിനാഥ് പാലഞ്ചേരി. സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് മുഖത്ത് ചായം തേക്കാൻ. നാടക കൂട്ടായ്മകളുടെ ഭാഗമായി ചാലിശ്ശേരിയിലെയും  അയൽ ഗ്രാമങ്ങളിലെയും അരങ്ങുകളിലൂടെ നാട് ചുറ്റി നാടകം പഠിച്ച കാലമായിരുന്നു അത്. ഒരു നടൻ എന്ന നിലയിൽ  അത്യാവശ്യം അറിയപ്പെടാൻ തുടങ്ങിയതോടെ പ്രൊഫഷണൽ നാടകങ്ങളിലേക്ക് ചുവടുമാറ്റം  നടത്തി, അങ്കമാലി സംഗമം, ഗുരുവായൂർ വിശ്വഭാരതി, പാലക്കാട് സമന്വയ  എന്നീ സമിതികളിലാണ് പ്രധാനമായും സഹകരിച്ചിട്ടുള്ളത്.  അതിൽ തന്നെ ഗുരുവായൂർ വിശ്വഭാരതിയുടെ  ഏറെ പ്രശസ്തമായ "കുറൂരമ്മ" എന്ന നാടകത്തിൽ അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളാണ് പാലഞ്ചേരിക്ക് നാടകരംഗത്ത് പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്തത്.  

ഒരു മുഴുവൻ സമയ നാടക പ്രവർത്തകനായി വേദികളിൽ നിന്നും വേദികളിലേക്ക് പോകാൻ അവസരം ലഭിച്ചിട്ടും വൈതരണികളുടെ കടമ്പ താണ്ടാൻ കഴിഞ്ഞില്ല.  വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ മുന്നിൽ നിറഞ്ഞാടിയപ്പോൾ ഇടയ്ക്കൊരു പിന്മാറ്റം നടത്തി. എങ്കിലും നാട്ടിലെ വേദികളിൽ  സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളുമായും സജീവമായിരുന്നു. കെ.മോദരന്റെ "പാട്ടബാക്കി"  എന്ന നാടകം 86 വർഷത്തിനുശേഷം ചാലിശ്ശേരിയിൽ പുനരവതരിപ്പിക്കുകയുണ്ടായി.  അതിലെ ക്രൂരനായ കാര്യസ്ഥൻ രാമൻ നായരുടെ വേഷം ഗോപിനാഥിന്  വളരെയേറെ പ്രേക്ഷക പ്രശംസ നേടിക്കൊടുക്കുകയുണ്ടായി. 

ഏകദേശം നൂറിനടുത്ത് നാടകങ്ങളും, മുപ്പതോളം ഹ്രസ്വ ചിത്രങ്ങളിലും, നാല് പരസ്യ ചിത്രങ്ങളിലും  ഏഴു ദേശങ്ങൾക്കുമകലെ, ഒരു ദേശ വിശേഷം, മേരെ പ്യാരെ ദേശ് വാസിയോം, സമീർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  ഏറ്റവും ഒടുവിൽ അഭിനയിച്ചത് എം.ടിയുടെ രചനയിൽ  പ്രിയദർശൻ സംവിധാനം ചെയ്യുന്ന "ശിലാലിഖിതം" എന്ന ചിത്രത്തിലാണ്.

നാടകത്തിന് എന്നും എപ്പോഴും പ്രാധാന്യം നൽകിവരുന്ന ഗോപിനാഥ് പാലഞ്ചേരിയുടെ  ഏറ്റവും പുതിയ സംരംഭം  "മരണമൊഴി"  എന്ന ഏകപാത്ര നാടകമാണ്.  20 മിനിറ്റ് ദൈർഘ്യമുള്ള  ഈ ഒറ്റയാൾ പ്രകടനത്തിലൂടെ ലഹരിയെന്ന സാമൂഹ്യ വിപത്തിന്റെ വ്യാപ്തി പ്രേക്ഷകരിലേക്കെത്തിക്കാൻ ഗോപിനാഥിന് കഴിഞ്ഞിട്ടുണ്ട്. 

സാമൂഹ്യ ബോധവത്കരണത്തിന് നാടകം പോലെ ഏറ്റവും അനുയോജ്യമായ മറ്റൊരു ആർട്ട് ഫോം ഇല്ല എന്ന തിരിച്ചറിവും, ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് ഈ സമൂഹത്തോട് പറയാനുള്ള മാധ്യമം എന്ന നിലയിലുമാണ് മരണമൊഴി എന്ന ഏകപാത്ര നാടകം രൂപപ്പെട്ടതെന്ന് ചാലിശ്ശേരി സ്വദേശിയായ ഗോപിനാഥ്‌ പറയുന്നു.

/ ടി.വി.എം അലി /

Wednesday, 25 October 2023

വയലറ്റ്

മഷിനോട്ടങ്ങൾ എന്ന പ്രഥമ കാവ്യകൃതിയിൽ നിന്ന് വയലറ്റ് എന്ന രണ്ടാമത്തെ പുസ്തകത്തിലേക്ക് താജീഷ് ചേക്കോട് നടന്നു കയറുമ്പോൾ കണ്ണാന്തളിക്കരയിലെ പൂക്കൾ തല ഉയർത്തി നോക്കുന്നതുപോലെയുള്ള ഒരനുഭൂതിയാണ് വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കുക. ജ്ഞാനപീഠം കയറിയ എം.ടിയുടെ  കൂടല്ലൂരും താജീഷിൻ്റെ ചേക്കോട് ഗ്രാമവും തമ്മിൽ വഴി പിരിയാത്ത ഒരു ബന്ധമുണ്ട്. പറക്കുളം കുന്നിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ എം.ടിയുടെ താന്നിക്കുന്നും മാടത്ത് തെക്കേപ്പാട്ട് തറവാടും കൂടല്ലൂർ കൂട്ടക്കടവും വയലേലകളും കാണാം. എം.ടിക്ക് നീലത്താമര പോലെ കണ്ണാന്തളിയും ഏറെ പ്രിയപ്പെട്ടതാണ്. ചേക്കോട് താമസിക്കുന്ന താജീഷിനാവട്ടെ കണ്ണാന്തളി ഹൃദയദളം തന്നെയാണ്. 

മഷിനോട്ടങ്ങൾ എന്ന ആദ്യ പുസ്തകത്തിൽ കണ്ണാന്തളി എന്ന പേരിലൊരു കവിതയുണ്ട്. അത് തുടങ്ങുന്നത് ഇങ്ങനെയാണ്: കുറേ നാളായി ഉറക്കത്തിലായിരുന്നു / ഇടയ്ക്ക് ആരുമറിയാതെ തലയൊന്നു പുറത്തേക്കിട്ടു ഒളിച്ചു നിന്നു /ഞാനിവിടെയുണ്ടെന്ന് ബോധ്യപ്പെടുത്തണമല്ലൊ /വികസന കുതിപ്പിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അനേകം സസ്യലതാദികളിൽ ഒന്നാണ് കണ്ണാന്തളി. കുന്നുകളെല്ലാം വയലുകളിലേക്ക് താമസം മാറ്റിയെന്നും വയലുകൾ മാളുകളിലേക്ക് കൂറുമാറിയെന്നും കണ്ണാന്തളിയും തുമ്പയും സ്വർഗ്ഗത്തിൽ മാത്രം വിരിയാൻ തുടങ്ങിയെന്നുംവികസനം എന്ന മറ്റൊരു കവിതയിലൂടെ താജിഷ് ആദ്യ കൃതിയിൽ എഴുതിയിട്ടുണ്ട്. 

പാരിസ്ഥിതികമായ വേവലാതികളിൽ നിന്നാണ് താജീഷിൻ്റെ ഓരോ രചനയും വാർന്നു വീഴുന്നത്. ഡെക്കാൻ പീഠഭൂമി മുതൽ പശ്ചിമഘട്ടം വരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലും കുന്നിൻ പ്രദേശങ്ങളിലും സമൃദ്ധമായി വളരുന്ന കണ്ണാന്തളി ഈയടുത്ത കാലം വരെ കേരളത്തിൽ വ്യാപകമായി കാണപ്പെട്ടിരുന്നു. ഇളംറോസ്‌ നിറത്തിലുളള ആ പൂക്കളുടെ നിറവും ഗന്ധവും എല്ലാം കാലയവനികയിലമർന്നുവെങ്കിലും താജീഷിനെപ്പോലെയുള്ള എഴുത്തുകാർ അവയെ പുന:സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

വയലറ്റ് എന്ന നീണ്ടകഥയിലും കണ്ണാന്തളി തന്നെയാണ് പ്രധാന കഥാപാത്രം. കഥയുടെ പശ്ചാത്തലം തന്നെ കണ്ണാന്തളിക്കര എന്ന ഗ്രാമമാണ്. ഗ്രാമനാമം തന്നെ വായനക്കാരെ ആകർഷിക്കാൻ പോന്നതാണ്. പണ്ടു പണ്ട് കുന്നിൻ പുറത്തെ മുനിപ്പാറ എന്ന ഗുഹയിൽ ഒരു ദിവ്യൻ താമസിച്ചിരുന്നുവെന്നും ആ ദിവ്യൻ്റെ കണ്ണുകളിൽ നിന്ന് പതിച്ച ആനന്ദാശ്രുക്കളാണ് കണ്ണാന്തളി ചെടികളായി മാറിയതെന്നും വിശ്വസിക്കുന്ന ഗ്രാമവാസികളാണ് കണ്ണാന്തളിക്കരയിലുള്ളത്. അതു കൊണ്ടു തന്നെ കണ്ണാന്തളി പൂക്കൾക്കും ദിവ്യത്യമുണ്ടെന്ന് നാട്ടുകാർ കരുതുന്നു. കുട്ടികളെ വഴിതെറ്റിക്കുന്ന പൊട്ടൻ പൂതത്തിനെ ദൂരെ നിർത്താൻ പോലും കണ്ണാന്തളിക്ക് സിദ്ധി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് കുട്ടികളെല്ലാവരും കണ്ണാന്തളി പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വഴികളിലൂടെയാണ് വിദ്യ തേടി പോയിരുന്നത്. ഇങ്ങനെ കണ്ണാന്തളിയുടെ വിശുദ്ധി വരച്ചിട്ടു കൊണ്ടാണ് നീണ്ടകഥ തുടങ്ങുന്നത്.

പ്രകൃതിയെ നന്മയുടെ പക്ഷത്ത് നിർത്തിക്കൊണ്ട് മുന്നേറുന്ന നീണ്ട കഥയിൽ, ആദിമ ഗോത്ര സമൂഹത്തിൻ്റെ പിന്തുടർച്ചക്കാരനായ കറുത്ത ശിവൻ എന്ന കഥാനായകൻ വിജ്ഞാന തൃഷ്ണകൊണ്ടും കഠിന പ്രയത്നത്തിലൂടെയും ഡോക്ടരാവുന്നു. എന്നാൽ തീവ്രസാന്ത്വന പരിചരണ സേവനത്തിനിടയിലും തൻ്റെ ഗോത്ര ജീവിതത്തിൻ്റെ തായ് വേര്‌ അറ്റുപോകാതിരിക്കാൻ കരിങ്കാളി വേഷമണിയുന്നതും, ഇന്നലെകളെ വിസ്മരിക്കുന്നവരുടെ വർത്തമാനകാലത്ത് ഏറെ പ്രസക്തമാണ്. അതേ സമയം കഥാനായിക പാർവതിയാവട്ടെ മൂന്നാക്ക സമുദായത്തിൻ്റെ പ്രതിനിധിയും കരിങ്കാളി വേഷക്കാരെ ഭയപ്പെടുന്നവളുമാണ്. അസ്തമിച്ച പ്രതാപകാലത്തിൻ്റെ നോവും നൊമ്പരവുമായി ദൂരെയുള്ള അൺ എയ്ഡഡ് വിദ്യാലയത്തിൽ അധ്യാപികയായി അവർ ജോലി ചെയ്യുകയാണ്. 

കണ്ണാന്തളിക്കാരായ ശിവനും പാർവതിയും സഹപാഠികളാണെങ്കിലും ഏറെ വർഷങ്ങൾക്കു ശേഷം അവർ കണ്ടുമുട്ടുന്നത് തികച്ചും യാദൃശ്ചികമായ ഒരന്തരീക്ഷത്തിലാണ്. അവിടെ നിന്ന് വീണ്ടും തുടങ്ങുന്ന ആത്മബന്ധമാണ് വയലറ്റിലെ ഇതിവൃത്തം. ശിവ പാർവതി സമാഗമത്തോടെ തുടങ്ങുന്ന പ്രണയത്തിനും കണ്ണാന്തളി പൂക്കളുടെ സ്വർഗീയ സുഗന്ധം പകരാൻ താജീഷിന് കഴിയുന്നുണ്ട്. വയലറ്റിന് മനോഹാരിത പകരുന്ന ബാബുരാജ് പുൽപ്പറ്റയുടെ കവർ ചിത്രവും ഉൾചിത്രങ്ങളും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ഇതിവൃത്തത്തോട് ഇഴുകിചേർന്ന് നിൽക്കുന്നതാണ് ഓരോ ചിത്രവും. വർഷങ്ങൾക്കു മുമ്പ് കഥാകാരൻ പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത്, പത്രപ്രവർത്തന കമ്പം മൂത്ത് എൻ്റെ ശിഷ്യത്വം സ്വീകരിക്കുകയും പ്രാദേശിക ചാനലിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

പിന്നീട് 2001ൽ മർത്യഭാഷ എന്ന പേരിൽ താജീഷ് ആരംഭിച്ച പ്രസിദ്ധീകരണത്തിൽ അണിയറ എന്ന പേരിൽ ഒരു കോളമെഴുത്തുകാരനായി ഞാൻ മാറിയതും ഈ സന്ദർഭത്തിൽ ഓർമ്മയിൽ തെളിയുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന ഞങ്ങളുടെ സൗഹൃദത്തിന് സുഗന്ധം പൂശിക്കൊണ്ട് ഈ ആസ്വാദന കുറിപ്പ് ഉപസംഹരിക്കുന്നു. താജീഷിനും അക്ഷരജാലകം സാംസ്കാരിക കൂട്ടായ്മക്കും ഒരു പിടി കണ്ണാന്തളി പൂക്കൾ സമർപ്പിക്കുന്നു. വായനാ സമൂഹം വയലറ്റ് എന്ന കൃതിയും നെഞ്ചോട് ചേർക്കുമെന്ന് പ്രത്യാശിക്കുന്നു.

Saturday, 21 October 2023

മായാവിയുടെ തിരുപ്പിറവി


പന്തിരുകുല പുരാവൃത്തങ്ങളുടേയും നവോത്ഥാന ചരിത്ര സ്മൃതിയുടേയും വൈദ്യ പാരമ്പര്യത്തിൻ്റെയും നാടകാദി കലകളുടേയും മറ്റും ഈറ്റില്ലമാണ് മേഴത്തൂർ ഗ്രാമം. നിളാതീരത്തുള്ള ഈ ഗ്രാമത്തിൽ ഇപ്പോൾ നവ വിസ്മയങ്ങളുടെ മാന്ത്രിക ചെപ്പുമായി നിറഞ്ഞു നിൽക്കുകയാണ് മേഴത്തൂർ മായാവിയായ ഡോ.ആനന്ദ് മേഴത്തൂർ. പന്തിരുകുലത്തിലെ സീമന്തപുത്രനായ മേഴത്തോൾ അഗ്നിഹോത്രി അങ്ങേയറ്റത്തും, മഹാവിസ്മയങ്ങളുടെ രാജകുമാരനായ ഡോ.ആനന്ദ് മേഴത്തൂർ ഇങ്ങേയറ്റത്തും നിൽക്കുമ്പോൾ, പന്തിരുകുല മാതാവായ പഞ്ചമിയും പിതാവായ വരരുചിയും പഴമ്പുരാണങ്ങളുടെ വിസ്മയ ചെപ്പു തുറക്കാൻ നമ്മുടെ മുന്നിലെത്തും. അതോടൊപ്പം പാക്കനാരും, രജകനും, കാരയ്ക്കലമ്മയും, അകവൂർ ചാത്തനും, വടുതല നായരും, വള്ളോൻ എന്ന തിരുവള്ളുവരും, ഉപ്പുകൂറ്റനും, പാണനാരും, ഉളിയന്നൂർ പെരുന്തച്ചനും, വായില്ലാക്കുന്നിലപ്പനും, നാറാണത്ത് ഭ്രാന്തനും മാന്ത്രിക ദണ്ഡ് ചുഴറ്റി മായാവിയോടൊപ്പം പ്രത്യക്ഷപ്പെടും. ഈ പുസ്തകത്തിൻ്റെ പേരിൽ തന്നെ മായാജാലത്തിൻ്റെ മഴവിൽ ചന്തം കാണാം. യജ്ഞ സംസ്കാരത്തെ പുനരുദ്ധരിക്കാനായി മേഴത്തോൾ അഗ്നിഹോത്രി 100 സോമയാഗങ്ങൾ നടത്താനിറങ്ങിയെന്നത് പുരാവൃത്തം.  

നൂറു സോമയാഗങ്ങൾ നടത്തുന്ന പുരുഷൻ ഇന്ദ്രപദത്തിന്‌ പ്രാപ്തനാണ്‌ എന്നാണ്‌ വിശ്വാസം. ഇവിടെ മേഴത്തൂർ മായാവി നടത്തുന്നതാവട്ടെ എണ്ണമറ്റ മാന്ത്രിക മഹായാഗങ്ങളാണ്. അതും മാനവ സാഹോദര്യവും ദേശീയോദ്ഗ്രഥനവും ലക്ഷ്യമിട്ട്. തൊണ്ണൂറ്റി ഒൻപതാമത്തെ യാഗം അവസാനിയ്ക്കുന്ന ദിവസം ഇന്ദ്രൻ‍ നേരിട്ട്‌ യാഗശാലയിൽ എത്തിയെന്നും  നൂറാമത്തെ യാഗം നടത്തുന്നതിൽ നിന്നും പിന്തിരിയണമെന്ന് അഗ്നിഹോത്രിയോട്‌ അഭ്യർത്ഥിച്ചെന്നും ഐതിഹ്യം. തന്റെ ലക്ഷ്യം ദേശീയോദ്ഗ്രഥനമായതിനാൽ ഏത് ഇന്ദ്രൻ അഭ്യർത്ഥിച്ചാലും തൻ്റെ മഹാമാന്ത്രിക യാഗം നിർത്തില്ലെന്ന പ്രതിജ്ഞയിലാണ് മേഴത്തൂർ മായാവി.  കഴിഞ്ഞ കാൽനൂറ്റാണ്ടായി ആനന്ദിനെ എനിക്കറിയാം. ആനന്ദിൻ്റെ അരങ്ങേറ്റ വാർത്ത മുതൽ ഈയിടെ ലഭിച്ച ഡോക്ടരേറ്റ് വാർത്ത വരെ റിപ്പോർട്ട് ചെയ്യാൻ എനിക്ക് ഭാഗ്യമുണ്ടായി.

ആനന്ദിനെ ഏറെ ശ്രദ്ധേയനാക്കിയത് തൃത്താല മുതൽ ചെർപ്ലശ്ശേരി വരെ വാരിക്കുഴികൾ നിറഞ്ഞ നിരത്തിലൂടെ 45 കി.മീറ്റർ ദൂരം കണ്ണ് കെട്ടി ബൈക്ക് ഓടിക്കലായിരുന്നു. ഈ സംഭവം നടക്കുന്ന സമയത്ത് ഞാൻ പട്ടാമ്പിയിൽ പ്രാദേശിക ന്യൂസ് ചാനൽ എഡിറ്ററായിരുന്നു. പ്രത്യേക താൽപ്പര്യമെടുത്ത് മറ്റു ചാനലുകൾക്കും പത്രങ്ങൾക്കും വാർത്ത കൈമാറിയതിനാൽ ആനന്ദിന് നല്ല കവറേജ് ലഭിക്കാനിടയായി. നാട്ടുകാർക്കിടയിൽ മായാവിയായതും ജാലവിദ്യക്കാർക്കിടയിൽ അംഗീകാരം ലഭിച്ചതും ഈയൊരു പ്രകടനത്തിലൂടെയായിരുന്നു.

മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാരേക്കാൾ ആനന്ദിൻ്റെ മനസിൽ ഇടം നേടിയത് പ്രൊഫസർ ഗോപിനാഥ് മുതുകാട് മാത്രമാണ്. മാന്ത്രിക ചക്രവർത്തിയായ മുതുകാടിൻ്റെ ടീമിൽ ഇടം ലഭിച്ചതും ലോകമെങ്ങും മായാവിയായി പറന്നു നടന്ന് മായാജാലം അവതരിപ്പിക്കാൻ സാധ്യമായതും ജീവിതത്തിലെ വഴിത്തിരിവായി. 

വിസ്മയ സ്വരാജ് യാത്രയിലൂടെ അനുഭവങ്ങളുടെ മഹാപർവ്വതങ്ങളേയും സപ്ത സാഗരങ്ങളേയും നെഞ്ചേറ്റുവാങ്ങാനും അവ ചെറുനുറുങ്ങുകളായി കുറിച്ചിടാനും വരും തലമുറയ്ക്കത് പകർന്നു നൽകാനും ആനന്ദ് മുതിർന്നുവെന്നത് പ്രത്യേക പ്രശംസ തന്നെ നേടുന്നുണ്ട്. ആറ്റിക്കുറിക്കിയ വാക്കുകളിലൂടെയുള്ള യാത്രാവിവരണം ഒരു പക്ഷേ ഇതാദ്യമായിരിക്കാം. ഓരോ ദിവസവും ഡയറി താളിൽ കുറിച്ചു വെച്ച അനുഭവങ്ങൾ പുസ്തകതാളിലേക്ക്‌ പകർന്നു നൽകുക മാത്രമാണ് ആനന്ദ് ഇവിടെ ചെയ്തിട്ടുള്ളത്. 

ഓരോ ദിനസരി കുറിപ്പും വിസ്തരിച്ചു പറഞ്ഞിരുന്നെങ്കിൽ എന്ന് വായനക്കാർക്ക് തോന്നാം. അനേകം താളുകളിലേക്ക് പകർത്തി വെക്കാവുന്ന സംഗതികൾ ഓരോ ദിവസവും സംഭവിച്ചിട്ടുണ്ടെങ്കിലും ഒരു മഹാ മാന്ത്രികൻ്റെ കയ്യടക്കം എന്ന കല തന്നെയാണ് ഇവിടെയും മഴവിൽ ചന്തം പകരുന്നത്. യാത്രാ വിവരണത്തോടൊപ്പം തന്നെ തൻ്റെ ഭൂതകാലത്തിൻ്റെ പരിച്ഛേദം കൂടി അനാവരണം ചെയ്തതും ഉചിതമായി. മഹാമാന്ത്രികനെന്ന പോലെ മഹാഗ്രന്ഥകാരൻ എന്ന നിലയിലും ഡോ.ആനന്ദ് മേഴത്തൂർ തിളങ്ങട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

(പുസ്തകത്തിൽ ഇടം പിടിച്ച കുറിപ്പ്)

ടി വി എം അലി

Monday, 16 October 2023

താളിയോല

സംരക്ഷണവുമായി എസ്. അഴഗിരി


നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകളുടെ സംരക്ഷണവും പരിപാലനവുമായി രംഗത്തെത്തിയിരിക്കുകയാണ് പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ മുൻ ലൈബ്രേറിയൻ എസ്.അഴഗിരി.

ഇതിനായി പുന്നശ്ശേരി നമ്പിയുടേയും, അഴഗിരിയുടെ മുത്തശ്ശനായ തമിഴ്നാട് നാഗർകോവിലിലെ മുരുകൻ ജ്ഞാനിയാരുടേയും പേരിൽ ഒരു ട്രസ്റ്റിനും ഇദ്ദേഹം രൂപം കൊടുത്തിട്ടുണ്ട്. പുന്നശ്ശേരിയുടെ താളിയോല ഗ്രന്ഥങ്ങൾ കണ്ടെത്തുക, അവ പ്രിന്റ് ചെയ്യുക, കൂടാതെ പഴയ കാലത്തെ ചരിത്രം, വട്ടെഴുത്ത്, ഗ്രന്ഥലിപി, പഴയ മലയാളം എന്നിവ പഠിപ്പിക്കുക എന്നിവയാണ് ട്രസ്റ്റിലൂടെ അഴഗിരി ലക്ഷ്യമിടുന്നത്.

പുന്നശ്ശേരി നമ്പിയുടെ ആദ്യ ശിഷ്യൻമാരിൽ ഒരാളായ കുട്ടി എഴുത്തച്ഛന്റെ പേരമകനായ ഇ.പി.ഭാസ്കര ഗുപ്തൻ മാസ്റ്ററുടെ വീട്ടിൽ പുന്നശ്ശേരിയുടെ പല താളിയോലകളും ഉണ്ടെന്ന വിവരം പട്ടാമ്പി കോളേജ് ലൈബ്രേറിയനായിരിക്കെ തന്നെ അഴഗിരിക്കറിയാമായിരുന്നു. അവിടെ നിന്നുള്ളതും മറ്റു സ്ഥലങ്ങളിൽ നിന്നുമായി ഇരുപതിൽ പരം താളിയോല ഗ്രന്ഥങ്ങളാണ് ഇപ്പോൾ അഴഗിരിയുടെ കയ്യിലുള്ളത്. ജ്യോതിഷവും ജാതകവും മാത്രമല്ല ഇവയിൽ ഉള്ളത്. പുന്നശ്ശേരിയുടെ പല കൃതികളും ഇന്ന് ലഭ്യമല്ല. തന്റെ പക്കലുള്ള താളിയോലയിൽ നിന്ന് പുന്നശ്ശേരിയുടെ ശിവപുരാണവും, കടമ്പഴിപ്പുറം ഭാഗത്തെ ഒരു ഭൂമിയുടെ ആധാരവും കണ്ടെത്തിയിട്ടുണ്ട്. 

രാജമുദ്രയുള്ള ഈ ആധാരത്തിന് 200 വർഷത്തിലേറെ പഴക്കമുണ്ട്. താളിയോലയിലെ ലിപികൾ പഠിക്കാനും സംരക്ഷിക്കാനുമായി 16 ശിഷ്യന്മാർ ഇപ്പോൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഴഗിരിയെ തേടി എത്തുന്നു. ഇവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. ഇവരാവട്ടെ പി.ജിയും ഡോക്ടറേറ്റും നേടിയവരാണ്. കോഴിക്കോട് മുതൽ ചാലക്കുടി വരെയുള്ളവരാണ് ഇപ്പോഴത്തെ വിദ്യാർത്ഥികൾ.

താളിയോലകൾ സംരക്ഷിക്കുന്നതിന് പുൽതൈലവും ടിഷ്യൂ പേപ്പറും ചില കെമിക്കലുകളുമാണ് ഉപയോഗിക്കുന്നത്. താളിയോലകൾ അവയുടെ കാലഗണന അനുസരിച്ച് ഒതുക്കുക എന്നത് നിസാര കാര്യമല്ലെന്നും, തങ്ങളുടെ ഉദ്യമത്തിന് താളിയോലകൾ നൽകി സഹായിക്കണമെന്നും എസ്.അഴഗിരി ആവശ്യപ്പെട്ടു. താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൽ ചെയ്യുന്നതിന് മാതാ അമൃതാനന്ദമയി ഗ്രൂപ്പ് സഹായം അറിയിച്ചിട്ടുണ്ടെന്നും എസ്. അഴഗിരി പറഞ്ഞു. 

പട്ടാമ്പി ലയൺസ് ക്ലബിൽ ഇന്ന് രാവിലെ നടന്ന താളിയോലകളുടെ പ്രദർശനം ഡോ.കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഭാരവാഹി മുഹമ്മദ് ഇർഷാദ്, ഡോ.സി.എം. നീലകണ്ഠൻ, ശ്രീദേവി ടീച്ചർ എന്നിവർ സന്നിഹിതരായി.


Monday, 2 October 2023

ഈസൻ മൂസ

 വീണ്ടും വരുന്നു...

1986 ജനുവരി മുതൽ ഏപ്രിൽ വരെ ഖണ്ഡശ: ദേശാഭിമാനി വാരികയിൽ പ്രസിദ്ധപ്പെടുത്തിയ ബാലനോവലാണ് ഈസൻ മൂസ. 2001ൽ 'കഥാലയം' ബുക്സ് ആദ്യ പതിപ്പ് പുറത്തിറക്കി. ഇപ്പോഴിതാ 'അക്ഷരജാലകം' ബുക്സ് പരിഷ്കരിച്ച രണ്ടാം പതിപ്പ് പുറത്തിറക്കുന്നു.

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രികനായ രാകേഷ് ശർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രചിക്കപ്പെട്ട ഈ നോവലിന് അന്നെന്ന പോലെ ഇന്നും പ്രസക്തിയുണ്ട്. കട്ടിൽമാടം കോട്ടയിൽ എത്തുന്ന ബഹിരാകാശ ജീവിയും, അതിനെ പിടികൂടാൻ എത്തുന്ന അന്വേഷണ സംഘവും, കഥയറിയാതെ അന്ധാളിച്ചു നിൽക്കുന്ന ഗ്രാമത്തിലെ കുട്ടികളും ഉദ്വേഗജനകമായ ഒരന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. അതു കൊണ്ടാണ് മൂന്നര പതിറ്റാണ്ടിന് ശേഷവും പരിഷ്കരിച്ച ഈ പതിപ്പ് പുറത്തിറക്കുന്നത്. ചാന്ദ്രയാൻ - 3 വിജയകരമായി ദൗത്യം പൂർത്തിയാക്കുന്ന ഘട്ടത്തിലാണ്ഈസൻ മൂസയുടെ രണ്ടാം വരവ് എന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്.

അതിഭാവുകത്വത്തെ (Fantasy) യാഥാർത്ഥ്യ (Realism)ങ്ങളുമായി ഇണക്കിച്ചേർത്തുകൊണ്ടുള്ള ഒരു നൂതന ശൈലിയാണ് ഈ നോവലിൽ അവലംബിച്ചിട്ടുള്ളതെന്നും, ഇത്തരം ക്രാഫ്റ്റുകൾ ബാലസാഹിത്യത്തിൽ അധികമാരും ഉപയോഗിച്ചിട്ടില്ലെന്നും അവതാരികയിൽ പ്രമുഖ ബാലസാഹിത്യകാരൻ എം.എസ് കുമാർ ആദ്യ പതിപ്പിൽ തന്നെ രേഖപ്പെടുത്തിയിരുന്നു.

കുട്ടികൾക്കും വലിയവർക്കും ഇഷ്ടപ്പെടുകയെന്നത് ഒരുത്തമ ബാലസാഹിത്യത്തിന്റെ ലക്ഷണമാണ്. പുതിയ തലമുറയ്ക്കു കൂടി 'ഈസൻ മൂസ'യെ പരിചയപ്പെടുത്തുന്നതിനു വേണ്ടിയാണ് രണ്ടാം പതിപ്പ് പ്രസിദ്ധപ്പെടുത്തുന്നത്. കുട്ടികളും മുതിർന്നവരും 'ഈസൻ മൂസ'യെ ഒരിക്കൽക്കൂടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.അച്ചടിയിലുള്ള പുസ്തകം ഉടൻ തന്നെ നിങ്ങളുടെ കൈകളിൽ എത്തും.