പട്ടാമ്പിയിൽ എവിടെ നോക്കിയാലും വേളേരി മഠത്തിൽ മുരളീധരനെ കാണാം. ഓരോ ദിവസവും സേവനത്തിന് മാറ്റി വെച്ച വ്യക്തിയാണ് ഇദ്ദേഹം. പ്രളയ ദിനങ്ങളിലാണ് മുരളിയുടെ സേവന സമർപ്പണ സന്നദ്ധത ഏവരും ഗൗരവമായി തിരിച്ചറിഞ്ഞത്. ഭാരതപ്പുഴയിൽ ക്രമാതീതമായി വെള്ളം ഉയരാൻ തുടങ്ങിയ ദിവസം മുരളി തന്റെ fb പേജിൽ ദീർഘവീക്ഷണത്തോടെ ഒരു പോസ്റ്റിട്ടു: വെള്ളപ്പൊക്കം മൂലം വീടുകളിൽ താമസിക്കാൻ കഴിയാത്തവർക്കും യാത്ര തടസ്സപ്പെട്ടവർക്കും തന്റെ ചൈതന്യ വർക്കിങ്ങ് വിമൻസ് ഹോസ്റ്റലിൽ സൗജന്യമായി താമസവും ഭക്ഷണവും നൽകാൻ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള പോസ്റ്റായിരുന്നു അത്. ഇത് പിറ്റേന്ന് പത്രത്തിലും അച്ചടിമഷി പുരണ്ടു. നിളയിൽ മലവെള്ള പാച്ചിലുണ്ടാവുകയും തീവണ്ടി ഗതാഗതം ഉൾപ്പെടെയുള്ള യാത്രാ സംവിധാനം നിലക്കുകയും ചെയ്തപ്പോൾ പെരുവഴിയിലായ നിരവധി സ്ത്രീകളും കുട്ടികളും എത്തിയത് മുരളിയുടെ ഹോസ്റ്റലിലാണ്. മുരളിയുടെ സുരക്ഷാ സംവിധാനം കേട്ടറിഞ്ഞ് ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജും തഹസിൽദാർ കാർത്യായനി ദേവിയും ചൈതന്യ ഹോസ്റ്റലിലെത്തി അന്തേവാസികളെ കാണുകയും മുരളിയുടെ ജീവകാരുണ്യ
സേവന സന്നദ്ധതയെ പ്രശംസിക്കുകയും ചെയ്തു.
ഇതിനു പുറമെ പട്ടാമ്പി ഗവ.ഹൈസ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലും മുരളിയുടെ സേവനം തുടർന്നു. മലവെള്ളം പിൻവാങ്ങിയതോടെ പട്ടാമ്പി പാലത്തിൽ അടിഞ്ഞുകൂടിയ ടൺ കണക്കിന് പുഴ മാലിന്യം നീക്കാനും ചെളി കയറിയ വീടുകളും കടകളും സ്ഥാപനങ്ങളും വൃത്തിയാക്കാനും കൂടെ മുരളിയുമുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പ് പട്ടാമ്പി ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി നടപ്പാക്കിയതോടെയാണ് പ്രവാസിയായിരുന്ന മുരളി ശ്രദ്ധേയനാവാൻ തുടങ്ങിയത്. പട്ടാമ്പി പോലീസ് സ്റ്റേഷന്റെ മുന്നിലുള്ള ബസ് വെയ്റ്റിങ്ങ് ഷെൽട്ടറിനു സമീപത്തും പട്ടാമ്പി പാലത്തിന്റെ ഇരുവശങ്ങളിലും ഉദ്യാനം നിർമിച്ചു കൊണ്ടാണ് മുരളി തന്റെ സേവന സന്നദ്ധതക്ക് ഹരിതാഭ പകർന്നത്. അങ്ങിനെ നഗരത്തിന്റെ ഉദ്യാനപാലകനായി മാറിയ മുരളി മായാജാല പ്രകടനത്തിലൂടെ മാന്ത്രിക ആസ്വാദക സദസിലും പ്രിയ താരമായി. ആരിൽ നിന്നും പ്രതിഫലം വാങ്ങാതെയാണ് മുരളിയുടെ മാന്ത്രിക പ്രകടനം. ഇതോടൊപ്പം അവശരേയും രോഗികളേയും സഹായിക്കുന്നവരുടെ സാന്ത്വന കൂട്ടായ്മയിലും, റോട്ടറി ക്ലബിലും, ജനമൈത്രി സമിതിയിലും, വ്യാപാരികളുടെ ക്ഷേമ പ്രവർത്തന സംഘത്തിലും,
ജൈവ പച്ചക്കറി കർഷകൻ, ബയോഗ്യാസ് പ്ലാന്റ്
പ്രചാരകൻ തുടങ്ങിയ മേഖലകളിലും മുരളിയെ കാണാം. പതിനെട്ടു വർഷം മസ്ക്കറ്റിൽ ജോലി ചെയ്ത മുരളി ബഹുഭാഷാ വാഗ്മി കൂടിയാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, അറബിക്, സിംഹള, ബംഗ്ല, തഗാളൊ, സോഹീലി തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യാനറിയാം. ഇദ്ദേഹത്തിന്റെ സേവന സന്നദ്ധതക്ക് മന്ത്രിമാരിൽ നിന്നും മറ്റു ജനപ്രതിനിധികളിൽ നിന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പട്ടാമ്പി വേളേരി മഠത്തിൽ ശേഖരൻ നായർ - കാർത്യായനി അമ്മ ദമ്പതികളുടെ മകനാണ് മുരളീധരൻ.
ഭാര്യ: ഗീത.
മക്കൾ: നമിത, അമൃത.
പട്ടാമ്പി പന്തക്കൽ റോഡിൽ വേളേരി മഠത്തിൽ താമസിക്കുന്ന മുരളീധരൻ സദാ സേവന സന്നദ്ധനാണ്. ആർക്കും ബന്ധപ്പെടാം.
ഫോൺ:
9846 205 424.