Tuesday, 19 April 2016

കുഞ്ഞിരാമൻ കഥകൾ

ഓട്ടപ്പുരകളിലെ പ്രജകൾ 
------------------------------------------
മിച്ച ഭൂമി പതിച്ചു കിട്ടിയ കുഞ്ഞിരാമൻ ചെറ്റപ്പുര കെട്ടിയത് നാട്ടുകാരുടെ സഹായം കൊണ്ടാണ്. അത് കുറെ വർഷം മുമ്പാണ്. അന്ന് നാട്ടിൽ യഥേഷ്ടം മുളങ്കാടുകൾ ഉണ്ടായിരുന്നു. ആരോട് ചോദിച്ചാലും പത്തു മുളയോ ഓലയോ കിട്ടാൻ പ്രയാസം ഉണ്ടായിരുന്നില്ല. പുര കെട്ടിമേയാനും നാട്ടിൽ നല്ല മിടുക്കന്മാരായ പണിക്കാരെ കിട്ടുമായിരുന്നു. കൂലിയുടെ കാര്യത്തിലും അവർ വിട്ടു വീഴ്ച്ച ചെയ്തിരുന്നു. അന്ന് റേഷൻ കടയിൽ നിന്ന് പൂള വട്ട് (മരച്ചീനി) വാങ്ങി വന്ന് പുട്ട് ഉണ്ടാക്കിയാണ് പണിക്കാർക്ക് കട്ടൻ ചായക്ക്‌ കടി കൊടുത്തിരുന്നത്. ഇടനേരം ചക്ക പുഴുങ്ങിയതോ ചക്കര കിഴങ്ങ് (മധുര കിഴങ്ങ്) വേവിച്ചതോ കൊടുക്കും. എന്ത് കിട്ടിയാലും പരാതി പറയാതെ പണിക്കാർ തിന്നും. പിന്നെ കുഞ്ഞിരാമനോട് അവർക്കെല്ലാം ഇഷ്ടവും ബഹുമാനവുമായിരുന്നു. അതെല്ലാം ഓർക്കുമ്പോൾ ഏതോ യുഗത്തിൽ നടന്ന സംഭവം പോലെയാണ് ഇപ്പോൾ കുഞ്ഞിരാമന് തോന്നുന്നത്. നാട്ടിൽ മുളങ്കാടുകൾ ഇല്ലാതാവുകയും തെങ്ങോലകൾ കിട്ടാതാവുകയും ചെയ്തതോടെയാണ് കുഞ്ഞിരാമൻ ഓലപ്പുര പൊളിച്ച് ഓട് മേഞ്ഞത്. അതും കുറെ വർഷം മുമ്പാണ്. അന്ന് നാട്ടിൽ ഗൾഫുകാരുണ്ടായിരുന്നില്ല. ആശാരിമാരും കൊല്ലപ്പണിക്കാരും കൽപ്പടവുകാരും പണി കിട്ടാൻ പ്രയാസപ്പെട്ടിരുന്ന കാലമാണ്. ആധാരം പണയപ്പെടുത്തി ഒരു ലക്ഷം രൂപ വായ്പ എടുത്ത് കുഞ്ഞിരാമനും തന്റെ ചിരകാല മോഹം സാക്ഷാൽക്കരിച്ചു. സുഹൃത്തുക്കളായ ആശാരിമാർ കഴുക്കോലും പട്ടികയും ഉണ്ടാക്കി ഓട് മേഞ്ഞു. അന്ന് പൊറോട്ടയും ബീഫും വാങ്ങി കൊടുത്താണ് കുഞ്ഞിരാമൻ അവരുടെ വിശപ്പടക്കിയത്. അടുത്തുള്ള ചായക്കടയിൽ അവ മാത്രമായിരുന്നു പലഹാരം. അതിനാവട്ടെ നല്ല തിരക്കാണ്. നേരത്തെ ഓർഡർ കൊടുത്തില്ലെങ്കിൽ സാധനം കിട്ടില്ല. അതറിയാവുന്ന കുഞ്ഞിരാമൻ സന്ദർഭോചിതമായി പെരുമാറും. ഓലപ്പുരയിൽ നിന്ന് ഓടിട്ട വീട്ടിലേക്ക് താമസം തുടങ്ങിയതോടെ കുഞ്ഞിരാമൻ ബി.പി.എല്ലിൽ നിന്ന് എ.പി.എൽ പദവിയിലുമെത്തി. കട ബാധ്യതയുടെ വാറോലകൾ ഇടയ്ക്കിടെ ശല്യപ്പെടുത്തുമെങ്കിലും ഭാര്യയും മക്കളുമായി കഴിഞ്ഞു കൂടിയത് വലിയ സങ്കടങ്ങൾ ഇല്ലാതെയാണ്. അങ്ങിനെ കാലം ഏറെ കടന്നു പോയപ്പോൾ നാട്ടിൽ മിക്കവരും ഓടിട്ട വീടിനു പകരം വാർപ്പ് ഗൃഹങ്ങൾ കെട്ടിപ്പൊക്കി. പല വീടുകളും കണ്ണഞ്ചിപ്പിക്കുന്ന അംഗ ലാവണ്യമുള്ളതായിരുന്നു. അക്കാലത്ത് മിക്ക വീടുകളിലും ഉള്ള പയ്യന്മാരെല്ലാം ഗൾഫിലായിരുന്നു. നാട്ടിൽ ഓടിട്ട വീടുകൾ കാണണമെങ്കിൽ കുഞ്ഞിരാമന്റെ പടിക്കൽ എത്തണമെന്ന സ്ഥിതി പോലും വന്നു ചേർന്നു. പുത്തൻ പണക്കാരൊക്കെ അക്കാര്യം പറഞ്ഞ് കുഞ്ഞിരാമനെ പരിഹസിക്കാനും സമയം കണ്ടെത്തി. എന്നാൽ കുഞ്ഞിരാമന്റെ അവസ്ഥ നേരെ വിപരീതമായിരുന്നു. ആരോഗ്യം നശിച്ച് പണിക്കൊന്നും പോകാൻ വയ്യാതായി. ഭാര്യ തൊഴിലുറപ്പ് പണിക്ക് പോകുന്ന ദിവസങ്ങളിൽ മാത്രം അടുപ്പ് പുകയുമെന്നായി. കുഞ്ഞിരാമനെ അറിയാവുന്ന പഴയ ചങ്ങാതിമാർ എന്തെങ്കിലും എപ്പോഴെങ്കിലും വല്ലതും കൊടുത്താലായി. അങ്ങിനെയിരിക്കെ ഓടിട്ട വീട് ചോർന്നൊലിക്കാനും തുടങ്ങി. എലിയും പെരുച്ചാഴിയും ചേരയും പൂച്ചയും മത്സരിച്ചു മാരത്തോൺ ഓടുന്നത് കുഞ്ഞിരാമന്റെ പുരപ്പുറത്തായി. അതിനും പുറമേ ചിതൽ കയറി പട്ടികയും കഴുക്കോലും വിഴുങ്ങുകയും ചെയ്തു. ഇനി ഒരു മഴക്കാലം പോലും താണ്ടാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ കുഞ്ഞിരാമൻ ഒരു ആശാരിയെ തേടിയിറങ്ങി. പഴയ ചങ്ങാതിമാരൊന്നും ഇപ്പോൾ പുരപ്പുറത്ത് കയറാറില്ല. അവരുടെ മക്കൾക്കാണെങ്കിൽ ഓടിട്ട വീടിന്റെ പണി അറിയുകയുമില്ല. വാർപ്പ് വീട് കരാർ എടുത്ത് ജനലും വാതിലും നിർമിച്ചു കൊടുക്കുന്ന പണി മാത്രമാണ് പുതിയ തച്ചന്മാർ ചെയ്യുന്നത്. വിവരങ്ങൾ എല്ലാം അറിഞ്ഞപ്പോൾ കുഞ്ഞിരാമൻ ആകെ വിഷമിച്ചു. പുര നിറഞ്ഞു നിൽക്കുന്ന പെൺ മക്കളുടെ ദയനീയ മുഖം കുഞ്ഞിരാമന്റെ മനസ്സിൽ ചുഴലിയായി മാറി. അങ്ങിനെ ആഴ്ചകളും മാസങ്ങളും പിന്നിട്ടു. ഒരു ആശാരിയെ തന്റെ മുന്നിൽ എത്തിക്കണേ എന്ന് ഉള്ളുരുകി പ്രാർഥിച്ചു കൊണ്ടിരിക്കെ പഴയ ചങ്ങാതി കുഞ്ഞാലി മുന്നിലെത്തി. നാട്ടുവർത്തമാനങ്ങൾ കൈമാറി ഇരുവരും ഏറെ നേരം ചിലവിട്ടു. പുര പൊളിച്ചു പണിയാൻ ആളെ കിട്ടാത്ത ദുരവസ്ഥ കുഞ്ഞിരാമൻ പറഞ്ഞു. ഒരാളുണ്ട്, ഒന്ന് പറഞ്ഞു നോക്കട്ടെ എന്ന് പറഞ്ഞ് കുഞ്ഞാലി പടിയിറങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞാലി എത്തി. കൂടെ ഒരു പയ്യനുണ്ട്. ഇതാരാ എന്ന് കുഞ്ഞിരാമൻ ചോദിക്കുന്നതിനു മുമ്പ് തന്നെ കുഞ്ഞാലി തലയാട്ടി. ഇവൻ എന്റെ ചെക്കനാടോ എന്ന് പതുക്കെ മന്ത്രിച്ചു. അല്ല കുഞ്ഞാലി അന്റെ ചെക്കൻ എന്നാ ആശാരിയായേ എന്ന് ചോദിക്കാൻ കുഞ്ഞിരാമൻ വാ  തുറക്കും മുമ്പ് കുഞ്ഞാലി തടഞ്ഞു. അണക്ക് ഇപ്പൊ എന്താ വേണ്ടേ, പൊര പൊളിച്ചു മേയണം, കഴുക്കോലും പട്ടികയും മാറ്റണം. അത് ഇബൻ ചെയ്തോളും. ഞമ്മളും ഉണ്ട് കൂടെ, പോരെ? കുഞ്ഞിരാമനും ഭാര്യയും മക്കളും വാ പൊളിച്ചു നിൽക്കെ ചെക്കൻ പുരപ്പുറത്ത് കയറി ഓടുകൾ ഓരോന്ന് താഴെ ഇറക്കാൻ തുടങ്ങി. ഉച്ചയോടെ ആകാശം വീട്ടിൽ ഇറങ്ങിക്കിടന്നു. കുഞ്ഞിരാമൻ അടുത്ത വീട്ടിൽ പോയി കുറച്ചു കാശ് കടം വാങ്ങി ഹോട്ടലിലേക്ക് ഓടി. രണ്ടു ബീഫ് ബിരിയാണി വാങ്ങി വന്ന് കുഞ്ഞാലിക്കും മകനും വിളമ്പി. രണ്ടു ദിവസം കൊണ്ട് ചെക്കൻ കഴുക്കോലും പട്ടികയും ഉണ്ടാക്കി. മൂന്നാം നാൾ അവൻ പുരപ്പുറത്ത് ഉദിച്ചുയർന്നു. അങ്ങിനെ ഇപ്പോഴും ഞങ്ങളുടെ നാട്ടിൽ ഒരു ഓടിട്ട വീട് ഉണ്ട്. അടുത്ത തലമുറക്ക്‌ കാട്ടി കൊടുക്കാൻ കുഞ്ഞിരാമൻ ചെയ്ത സേവനം. കുഞ്ഞാലിയും മകനും കൂടി ഏറ്റെടുത്ത മഹാ യത്നം.ഓടിട്ട വീട് ഓട്ട വീട് എന്ന ചൊല്ലിന് കളങ്കമായി കുഞ്ഞിരാമന്റെ വീട് ചോരാതെ ഇന്നും നിലനിൽക്കുന്നു.
---------------------------------
ടി.വി.എം. അലി.
---------------------------------

Monday, 18 April 2016

പുസ്തകം

ഞാങ്ങാട്ടിരി ജനകീയ വായനശാല പുസ്തക സമാഹരണ വാരാചരണം തുടങ്ങി. 
നിരവധി പേർ പുസ്തകങ്ങൾ വായനശാല പ്രവർത്തകരെ ഏൽപ്പിച്ചുകൊണ്ട് 
സംരംഭത്തിൽ സഹകരിച്ചു. രമണൻ ഞാങ്ങാട്ടിരി, പി.വി. രാമദാസ് എന്നിവർ 
 'കഥാലയ'ത്തിൽ എത്തി പുസ്തകം സ്വീകരിച്ചു. എന്റെ സ്വന്തം പുസ്തക ശേഖരത്തിൽ 
നിന്ന് 67 ടൈറ്റിൽസ് വായനശാലയ്ക്ക് കൈമാറി. ഇതിനു മുമ്പും വിവിധ വായനശാലകൾ 
പുസ്തക സമാഹരണ പരിപാടികൾ നടത്തിയിരുന്നു.




Friday, 15 April 2016

സോമയാഗം സമാപിച്ചു

 യാഗശാല അഗ്നിദേവന് സമർപ്പിച്ചു.
---------------------------------------------
പെരുമുടിയൂരിൽ പത്ത് നാൾ നടന്ന  അഗ്നിഷ്ടോമ സോമയാഗം വെള്ളിയാഴ്ച രാത്രി സമാപിച്ചു. 



വിഷു പുലരി മുതൽ തുടങ്ങിയ സോമാഹുതി ചടങ്ങുകൾ അവസാനിച്ചതോടെ കല്പ പ്രായശ്ചിത്തം നടന്നു. 
എല്ലാ ചടങ്ങുകളും പൂർത്തിയായതോടെ യാഗ ദ്രവ്യങ്ങൾ ജലാശയത്തിൽ ഒഴുക്കി. എല്ലാവരും സ്നാനം ചെയ്ത ശേഷം യാഗശാലയിൽ തിരിച്ചെത്തി. തുടർന്ന് യജമാനൻ അപൂർവ്വം എന്ന നെയ്‌ ഹോമിച്ചു. പ്രത്യാഗമനം എന്ന ചടങ്ങിലൂടെ ഹോമാഗ്നിയായ ത്രേതാഗ്നിയെ അരണിയിലേക്ക് തിരിച്ച് ആവാഹിച്ചു. യജമാനൻ ഇല്ലത്തേക്ക് മടങ്ങിയതോടെ യാഗശാല അഗ്നിക്ക് സമർപ്പിച്ചു. യാഗത്തിന് കാർമികത്വം വഹിക്കുന്ന യജമാനൻ സോമയാജിപ്പാട് ആയും, യജമാന പത്നി പത്തനാടിയായും ഇനി അറിയപ്പെടും. യാഗാഗ്നി സമർപ്പണം കാണാൻ പതിനായിരങ്ങളാണ് പെരുമുടിയൂർ യാഗഭൂമിയിൽ എത്തിയത്. സംസ്കൃത പാണ്ഡിത്യവും, പുന്നശ്ശേരി കളരിയും കാവ്യ ഗുരുക്കന്മാരുടെ കീർത്തിയും പേറുന്ന പെരുമുടിയൂർ ഗ്രാമം ഇനി യജ്ഞ ഗ്രാമം എന്ന പേരിലും ചരിത്രത്തിൽ ഇടം പിടിക്കുകയാണ്.

അനാഥരുടെ ആത്മ വിലാപങ്ങൾ ആര് കേൾക്കും ?

കരിമരുന്നിന്റെ മദപ്പാടുകൾ
---------------------------------------------
കൊല്ലം പരവൂരിൽ ഏപ്രിൽ 10 ന് പുലർച്ചെയുണ്ടായ  വെടിക്കെട്ട്‌ ദുരന്തം ലോക മനസാക്ഷിയെ  തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. പുറ്റിങ്ങൽ ക്ഷേത്രത്തിൽ നടന്ന മീന ഭരണി ഉത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും ഇവിടെ മത്സര കമ്പം എന്ന പേരിൽ വെടിക്കെട്ട്‌ നടത്താറുണ്ട്‌. ഇതിന്റെ വിപത്ത് അനുഭവിക്കുന്ന പരിസരവാസികൾ എതിർപ്പ് ഉയർത്താറുണ്ടെങ്കിലും ഉത്സവ കമ്മിറ്റി ഭാരവാഹികൾ അവഗണിക്കുകയാണ് പതിവ്. ക്ഷേത്രത്തിന്റെ തൊട്ടടുത്ത് താമസിക്കുന്ന പങ്കജാക്ഷിയമ്മ എല്ലാ വർഷവും വെടിക്കെട്ട്‌ അപകട രഹിതമാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റിക്കും അധികാരികൾക്കും പരാതി നൽകാറുണ്ട്. എന്നാൽ എല്ലാ ഉത്സവങ്ങളും നിയന്ത്രിക്കുന്നത് ഭക്തരല്ലെന്നും, മണി പവറും മസിൽ പവറും നെഞ്ചേറ്റിയ മാഫിയാ മനസ്കരാണെന്നും തിരിച്ചറിയാൻ പങ്കജാക്ഷി അമ്മയെ പോലെയുള്ളവർക്ക് കഴിയുമായിരുന്നില്ല. സ്വൈര ജീവിതം ഉറപ്പു വരുത്തേണ്ട ഭരണാധികാരികൾ നിയമവും, നിബന്ധനകളും കാറ്റിൽ പറത്താൻ ഉൽസാഹിക്കുകയും ഉത്സവം കെങ്കേമമാക്കാൻ സഹായിക്കുകയും  ചെയ്യും. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും പ്രാദേശിക ജനനായകരുടെ പിന്തുണയോടെയാണ് കമ്പം നടത്തിയതും ദുരന്തം വിതച്ചതും എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇനി ഇതിന്റെ പേരിൽ അന്വേഷണവും ആരോപണ പ്രത്യാരോപണവും ഉയരുകയും ആറു മാസം കഴിയും മുമ്പ് തന്നെ എല്ലാ ചാരവും കെട്ടടങ്ങുകയും ചെയ്യും. എന്നാൽ അനാഥമായ നൂറിൽ പരം കുടുംബങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് ആരും വേവലാതിപ്പെടാൻ ഉണ്ടാവില്ല. അർദ്ധ പ്രാണനോടെ ശിഷ്ട കാലം ജീവിക്കേണ്ടി വരുന്ന ഇരുനൂറിൽ പരം മനുഷ്യരുടെ ദയനീയ സ്ഥിതിയും നാം വിസ്മരിക്കും.

ആലൂരിന്റെ ഓർമ്മകൾ
--------------------------------------
1999 ജനവരി ഒന്നിനാണ് പാലക്കാട് ജില്ലയിൽ ആദ്യമായി പട്ടാമ്പിയിൽ 'സാനഡു വിഷൻ' എന്ന പേരിൽ പ്രാദേശിക വാർത്താ ചാനൽ സംപ്രേക്ഷണം ആരംഭിച്ചത്. ഒരു വാർത്താ ചാനൽ നടത്തിയ പരിചയം ഒന്നുമില്ലാതെയാണ് ഞാൻ ന്യൂസ്‌ എഡിറ്റർ എന്ന നിലയിൽ അന്ന് ആ സാഹസം ഏറ്റെടുത്തത്. തുടക്കത്തിൽ  പത്ത് മിനുട്ട് വാർത്തയാണ് കേബിൾ വഴി പ്രേക്ഷകർക്ക്‌ എത്തിച്ചത്. ആറു മാസം മുമ്പ് തന്നെ ആവശ്യമായ ഫയൽ ചിത്രങ്ങൾ ഷൂട്ട് ചെയ്തിരുന്നുവെങ്കിലും ചിത്ര ദാരിദ്ര്യം .ഉണ്ടായിരുന്നു. വള്ളുവനാട്ടിൽ ഉത്സവകാലം സജീവമായാൽ വിഷയ ദാരിദ്ര്യം തീരുമെന്നും ഞങ്ങൾക്കറിയാമായിരുന്നു. അങ്ങിനെയിരിക്കെ മാർച്ച് മാസം പിറന്നു. ഇനി  ഉത്സവ പൂക്കാലമാണ്. കുന്നംകുളം സ്വദേശി റെജിയാണ് ക്യാമറമാൻ.  ആൾ മിടുക്കനാണ്. ഓരോ ഷോട്ടും കാവ്യാന്മകമാണ്. റെജിയുടെ ചിത്രങ്ങൾ കണ്ടാണ്‌ ഞാൻ വാർത്തകൾ തയ്യാറാക്കിയിരുന്നത്. ദിവസേനയുള്ള വാർത്തകളുടെ സമയം അര മണിക്കൂറായി ഉയർത്താനും ആഴ്ച വട്ടം എന്ന പേരിൽ വാർത്താ വിശകലന പരിപാടി തുടങ്ങാൻ എന്നെ പ്രേരിപ്പിച്ചതും റെജിയുടെ ചിത്രങ്ങളായിരുന്നു. സാനഡു വിഷൻ കുടുംബ സദസ്സുകളെ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കെയാണ് ആലൂർ ചാമുണ്ടിക്കാവിൽ 1999 മാർച്ച് 4 ന് 4 മണിയോടെ വെടിക്കെട്ട്‌ പുരയ്ക്ക് തീ പിടിച്ചതും, എട്ടു പേരുടെ ജീവൻ ചിതറി തെറിച്ചതും. വിവരം അറിഞ്ഞ ഉടൻ ഞങ്ങൾ അങ്ങോട്ട്‌ കുതിച്ചു. അപ്പോൾ അവിടെ കണ്ട കാഴ്ച ഇന്നോളം കാണാത്തതായിരുന്നു.
കാവും പരിസരവും ഒരു യുദ്ധ ഭൂമിയായി മാറിയിരിക്കുന്നു. കെട്ടിടങ്ങൾ തകർന്നു കിടക്കുന്നു. പരിസരത്തുള്ള മരങ്ങളിൽ മനുഷ്യരുടെ ശരീര ഭാഗങ്ങൾ തൂങ്ങിയാടുന്നു. അതി ഭീകര കാഴ്ച കണ്ടു ഞങ്ങൾ നടുങ്ങി നിൽക്കെ തീയും പുകയും ഉയരുന്ന ശ്മശാന ഭൂമിയിലൂടെ റെജി ഓടി നടന്ന് ചിത്രം പകർത്തുകയായിരുന്നു. ഉത്സവത്തിന്റെ തലേ ദിവസമാണ് ദുരന്തം ഉണ്ടായത്. വെടിക്കെട്ട്‌ പണിക്കാരാണ് മരിച്ചവരെല്ലാം. ഉച്ച നേരത്ത് ഷെഡിൽ ജോലിക്കാർ കുറവായിരുന്നു. അല്ലെങ്കിൽ മരണ സംഖ്യ ഉയരുമായിരുന്നു. ക്ഷേത്ര പരിസരത്തുള്ള നെയ്ത്തു കേന്ദ്രം പൂർണ്ണമായും വീടുകൾ, കടകൾ, അര കിലോമീറ്റർ അകലെയുള്ള ജുമാമസ്ജിദ് തുടങ്ങിയവക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഈ സംഭവമാണ് വള്ളുവനാട്ടിലെ ഉത്സവങ്ങൾക്കെല്ലാം ഒരു പുനർ ചിന്തക്ക് കാരണമായി മാറിയത്. ഞങ്ങളുടെ ചാനൽ റേറ്റിംഗ് ഉയർത്തിയത് ആലൂർ ദുരന്തമായിരുന്നു. ദുരന്ത കാഴ്ചകൾ വീണ്ടും വീണ്ടും കാണിക്കണമെന്ന് പ്രേക്ഷകരിൽ നിന്ന് ആവശ്യം ഉയർന്നു വന്നുകൊണ്ടിരുന്നു. മനുഷ്യ മനസുകളിൽ കുടികൊള്ളുന്ന ആസുര തൃഷ്ണയാണ് ഇതിലൂടെ ഞങ്ങൾക്ക് ബോധ്യമായത്.

നിലക്കാത്ത നിലവിളികൾ
-----------------------------------------
ആലൂർ വെടിക്കെട്ട്‌ ദുരന്തത്തിനു ശേഷം മറ്റൊരു ദുരന്തം ഉണ്ടാവരുതേ എന്ന പ്രാർത്ഥനക്ക് വിലയുണ്ടായില്ല. കാരണം ദുരന്തത്തിന് ഉത്തരവാദി മനുഷ്യനാണെന്നും ദൈവമല്ലെന്നും ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു.
2000 നവംബർ 17 ന് ചാലിശ്ശേരിക്ക് അടുത്തുള്ള ആലിക്കരയിൽ അനധികൃത പടക്ക ശാല കത്തി രണ്ടു സ്ത്രീ തൊഴിലാളികൾ  മരിച്ചു. വെടിക്കെട്ട്‌ ദുരന്തത്തിൽ സ്ത്രീകൾ കൊല്ലപ്പെടുന്ന ആദ്യത്തെ സംഭവമായിരുന്നു ഇത്. 2002 ഏപ്രിൽ 11 ന് അട്ടപ്പാടിയിൽ വെടിമരുന്ന് ദുരന്തത്തിൽ രണ്ടു പേർ മരിച്ചു. ഇവരിൽ ഒരാൾ വിദ്യാർഥിയായിരുന്നു. 2003 മാർച്ച് 23 ന് തൃശൂർ ജില്ലയിലെ വേലൂരിൽ ഉണ്ടായ കരിമരുന്നു സ്ഫോടനത്തിൽ അഞ്ചു തൊഴിലാളികളാണ് മരിച്ചത്. കൂറ്റനാട് ആമക്കാവ് സ്വദേശികളായ രണ്ടു സഹോദരന്മാരും ഇതിൽ ഉൾപ്പെട്ടിരുന്നു. 2007 ൽ ചാലിശ്ശേരി മുല്ലംപറമ്പിൽ കരിമരുന്നു കത്തി ഒരു യുവാവ് മരിച്ചു. 2009 ഫെബ്രുവരി 26 ന് തൃത്താല മുടവന്നൂരിൽ വെടിപ്പുര കത്തി ഏഴു പേർ മരിച്ചു.  2009 നവംബർ 11 ന് നെന്മാറ ഇടപ്പാടത്ത് പടക്ക നിർമ്മാണ ശാല കത്തി മൂന്നു പേരും മരിച്ചു. 2011 ഫെബ്രുവരി 1 ന് ഷൊർണൂർ ത്രാങ്ങാലിയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരു തീവണ്ടി യാത്രക്കാരൻ ഉൾപ്പെടെ 13 പേർ മരിച്ചു. പാലക്കാട്-കോഴിക്കോട് റെയിൽ പാതക്കരികിലായിരുന്നു ഉഗ്ര സ്ഫോടനം നടന്നത്. 2014 ഏപ്രിൽ 14 ന് ഷൊർണൂരിൽ ഒരാളും, നവംബർ 30 ന് കോങ്ങാട് രണ്ടു പേരും കരിമരുന്നിനാൽ മരിച്ചു. 2013 മാർച്ച് 2 ന് ചെർപ്ലശേരി പന്നിയംകുറുശിയിൽ ഏഴു പേരും മരിച്ചു.
2015 ൽ പരുതൂർ കുടുംബ ക്ഷേത്രത്തിൽ വെടിക്കെട്ട്‌ പ്രയോഗിക്കുമ്പോൾ രണ്ടു പേർ പൊള്ളലേറ്റ് മരിച്ചു.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോ ഉത്സവ കാലത്തും കരിമരുന്നും കരിവീരനും മൂലം മരണം തുടർക്കഥയാണ്. കാൽ നൂറ്റാണ്ടിനിടയിൽ സംസ്ഥാനത്ത് ചെറുതും വലുതുമായി ആയിരത്തോളം വെടിക്കെട്ട്‌ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതിൽ 850 ഓളം പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. കരിമരുന്ന് സംഭരിച്ച് പടക്കം നിർമ്മിക്കുന്ന താൽക്കാലിക ഷെഡ് ആണ് തീ പിടിച്ച് പൊട്ടിത്തെറിക്കുന്നത്. കെട്ടിടങ്ങൾ ആണ് തകരുന്നതെങ്കിൽ മരണം ഏറെ കൂടുമായിരുന്നു. വെടിക്കെട്ട്‌ നടക്കുന്നതിനിടയിൽ കൂടുതൽ മരണം ഉണ്ടായത് കൊല്ലം പരവൂരിൽ തന്നെയാണ്. പണിശാലകളിൽ ഉണ്ടാവുന്ന സ്ഫോടനങ്ങൾക്ക് കാരണം തൊഴിലാളികളുടേയും കരാറുകാരുടെയും അനാസ്ഥ തന്നെയാണ്.1978 ലാണ് ഇന്ത്യൻ എക്സ്പ്ലോസീവ് നിയമം നിലവിൽ വന്നത്. അതെ വർഷം തൃശൂർ പൂരം വെടിക്കെട്ടിൽ എട്ടു പേർ മരിച്ചിരുന്നു. നിയമം നിലവിൽ വന്നിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞെങ്കിലും അത് നടപ്പിലാക്കാൻ ആരും തയ്യാറാവുന്നില്ല. നിയമം എങ്ങിനെ മറികടക്കാം എന്നും എങ്ങിനെ ലംഘിക്കാം എന്നും നോക്കുന്നവരാണ് ഏറെയും. അതുകൊണ്ടാണ് ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നതും,  നിരപരാധികളായ മനുഷ്യ ജീവൻ ചിതറി തെറിക്കാൻ ഇടവരുന്നതും.  ഉഗ്ര സ്ഫോടനം നടത്തി ആളുകളെ കൊന്ന് ദൈവ പ്രീതി നേടുന്ന ഒരു സമൂഹത്തെ ഈ ലോകം നാളെ എന്താണ് വിളിക്കുക?


Tuesday, 12 April 2016

വിഷം തീനികളുടെ നാട്


വിഷം വാങ്ങി തിന്നുന്നവരുടെ നാടായി കേരളം മാറിയിട്ട് കാലമേറെയായി. ഇഷ്ട ഭക്ഷ്യ വിഭവം എന്ന നിലയിലാണ്  എല്ലാവരും വിഷം വാങ്ങുന്നത്. കുപ്പി വെള്ളത്തിലും പാക്കറ്റ് പാലിലും കോളയിലും ഫ്രൂട്ടിയിലും
പച്ചക്കറി, പഴ വർഗം, ബേക്കറി,  മത്സ്യ - മാംസാദികളിലും എല്ലാം വിഷം അടങ്ങിയിരിക്കുന്നു.
അമ്മിഞ്ഞ പാലിലും ഇളനീരിലും വരെ വിഷാംശം കലർന്നിരിക്കുന്നു എന്ന് പറഞ്ഞാൽ അതിശയിക്കാനില്ല .
ദില്ലിയിലെ സെന്റർ ഫോർ സയൻസ് ആന്റ് എൻവയൻമെണ്ട് നടത്തിയ
പഠന റിപ്പോർട്ട് വായിച്ചാൽ നാം തിന്നുകയും കുടിക്കുകയും ചെയ്യുന്ന വിഷത്തിന്റെ അളവ് ലഭ്യമാവും. ഏറ്റവും ശുദ്ധമെന്നു കരുതി വാങ്ങുന്ന മിനറൽ വാട്ടറിൽ കീട നാശിനിയുണ്ട്. പാക്കറ്റ് പാലിലും കോളയിലും കീടനാശിനിയുണ്ട് .
എറണാകുളം റീജിയനൽ അനലിറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ മുന്തിരിയിലും മാമ്പഴത്തിലും
യഥാക്രമം ബെൻസീൻ ഹെക്സോ ക്ളോറയിഡ് , കാത്സ്യം കാർബയിട്‌ എന്നിവ ഉയർന്ന തോതിൽ കണ്ടെത്തി.
എല്ലാ കാലത്തും മാമ്പഴവും തണ്ണി മത്തനും ഉണ്ടാവുന്നത് എങ്ങിനെയെന്ന് ചിന്തിച്ചാൽ മതി. അതിന്റെ പിന്നിലെ രാസ പ്രക്രിയ കാണാൻ കഴിയും. ഇപ്പോൾ മീനച്ചൂട് 40 ഡിഗ്രീ സെൽഷ്യസ് കടക്കുമ്പോൾ ശരീരം തണുപ്പിക്കാൻ ഫ്രൂട്സ് ആവശ്യമാണ്‌. എങ്കിലും ഞാൻ ഭയത്തോടെയാണ് പഴ - ഫല വർഗങ്ങളെ വീക്ഷിക്കുന്നത്. നാട്ടിൻപുറങ്ങളിൽ ഉള്ള ചെറിയ കടകളിൽ നാടൻ രീതിയിൽ പുകയിട്ട് പഴുപ്പിക്കുന്ന മാങ്ങയാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ വാങ്ങുകയുള്ളു. നല്ല നൊങ്ക് കണ്ടാൽ യഥേഷ്ടം വാങ്ങാം. നാടൻ ഇളനീര് കുടിക്കാം. നാട് മുഴുവൻ കോളയിൽ മുങ്ങി കുളിച്ചിരുന്ന കാലത്ത് ഞാൻ അത് കൈ കൊണ്ട് തൊട്ടു നോക്കിയിട്ടില്ല. ആ ദ്രാവകം മനുഷ്യന് ആവശ്യമില്ലെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു. ഇപ്പോഴും കുപ്പി പാനീയങ്ങൾ വാങ്ങാറില്ല. ആരെങ്കിലും സൽക്കരിച്ചാലും കുടിക്കില്ല. ടാന്ഗ് പോലെയുള്ള പാനീയം സ്നേഹത്തോടെ തന്നാലും കുടിക്കില്ല. അങ്ങിനെ ചില ചിട്ടകളും നിബന്ധനകളും പാലിക്കുകയാണെങ്കിൽ വിഷരഹിതമായി ജീവിക്കാം.
ഇപ്പോൾ നമ്മുടെ നാട്ടിൽ വ്യാപകമായി നടക്കുന്ന ജൈവ പച്ചക്കറി ഉല്പാദനവും വിപണനവും മറ്റൊരു ഭക്ഷ്യ സാക്ഷരതാ വിപ്ലവമാണ്.

Thursday, 7 April 2016

ഒരു വോട്ടെടുപ്പിന്റെ കഥ


നിയമസഭാ വോട്ടെടുപ്പ് വരും മുമ്പ് പാലക്കാട് സിവിൽ സ്റ്റേഷനിൽ മറ്റൊരു വിധി എഴുത്ത് നടന്നു. മത്സരം തികച്ചും സൗഹൃദ പരമായിരുന്നു. ജില്ലാ കലക്ടർ പി. മേരികുട്ടിയും 
എ.ഡി.എം. സി. അബ്ദുൽ റഷീദും ഹുസൂർ ശിരസ്തദാർ സി. വിശ്വനാഥനും തമ്മിലായിരുന്നു മത്സരം. ആകെ 292 പേർ ബൂത്തിൽ വരി നിന്ന് വോട്ട് ചെയ്തു. ജില്ലാ കലക്ടർക്ക് 157 വോട്ട് ലഭിച്ചു. ശിരസ്തദാറിനു 80 വോട്ടും, എ.ഡി.എമ്മിന് 34 വോട്ടും നോട്ടക്ക് 21 വോട്ടും ലഭിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരും ഈ വിധി എഴുത്തിൽ പങ്കെടുത്തു. 
മെയ്‌ 16 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സൽ ആയിരുന്നു ഇത്. പുതുതായി ഏർപ്പെടുത്തുന്ന വി.വി.പാറ്റ് സംവിധാനം സംബന്ധിച്ച് പൊതു ജനങ്ങൾക്ക്‌ വിവരം നൽകുക എന്നതും മോക് പോളിങ്ങിന്റെ ലക്ഷ്യമായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.







യാഗ ഭൂമിയിൽ ...

പെരുമുടിയൂരിൽ അഗ്നിഷ്ടോമ സോമയാഗത്തിന് തുടക്കമായി.
-------------------------------------------------------------------------------------------------------
പട്ടാമ്പി  നിളാതീരം മറ്റൊരു യാഗത്തിന് കൂടി വേദിയായി. വേദ കാലത്തിന്റെ ആരാധനാ സമ്പ്രദായമായ യജ്ഞങ്ങൾ പരബ്രഹ്മത്തിന്റെ സന്നിധിയിലേക്കുള്ള ഉപാസനയാണ് എന്നാണ് വിശ്വാസം. മേഴത്തോൾ അഗ്നിഹോത്രി 99 യാഗങ്ങൾ പൂർത്തിയാക്കിയ നിളാ നദിക്കരയിൽ ലോക ശാന്തി ലക്ഷ്യമിട്ടാണ് നൂറ്റാണ്ടുകൾക്കു ശേഷം അഗ്നിഷ്ടോമ  സോമയാഗത്തിന് തുടക്കമായത്. അഗ്നിയുടെ അധിഷ്ടാന ദേവന് പ്രണാമം അർപ്പിച്ച് ദർഭയിൽ യജമാനൻ ചെറുമുക്ക് വല്ലഭൻ നമ്പൂതിരിയും, പത്നി ജയശ്രീ അന്തർജനവും ഇരുന്നു. 
ആചാര്യൻ വല്ലഭൻ ഭട്ടതിരിപ്പാട് ചൊല്ലി കൊടുത്ത സൂര്യഗായത്രി മന്ത്രം ഏറ്റുചൊല്ലി 
യജമാനൻ ഹവിസ്സ് അഗ്നിയിൽ സമർപ്പിച്ചതോടെയാണ് പത്തുനാൾ നീണ്ടു നിൽക്കുന്ന 
പുണ്യ കർമങ്ങളുടെ യാഗശാല ഉണർന്നത്.സോമയാഗത്തിന്റെ മുന്നോടിയായ  കൂശ്മാണധി ഹോമത്തിന്.മന്ത്രോച്ചാരണം മുഴങ്ങിയതോടെ, അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ സകല പാപങ്ങൾക്കും വൈദിക വിധി പ്രകാരം ചെയ്യാവുന്ന ഏറ്റവും വലിയ പ്രായശ്ചിത്ത കർമമാണ് നടന്നത്. ഇത് മൂന്നു നാൾ നീണ്ടു നിൽക്കും.വൈകിട്ട് യജ്ഞാങ്കണത്തിൽ താന്ത്രിക വിധിപ്രകാരമുള്ള മഹാ ദുർഗ്ഗായാഗം നടന്നു. നൂറ്റി എട്ട് ദുർഗ്ഗായങ്ങളിലെ മണ്ണ് കൊണ്ടുവന്ന്, യജ്ഞാങ്കണത്തിൽ സമർപ്പിച്ച് ദുർഗ്ഗാ പ്രീതിക്കായി നടത്തുന്ന പൂജ സമർപ്പണമാണ് മഹാ ദുർഗ്ഗായാഗം. രാത്രി സാംസ്കാരിക സമ്മേളനം നടന്നു. ശ്രി ശ്രി കേശവാനന്ദ ഭാരതി സ്വാമികൾ ഉദ്ഘാടനം ചെയ്തു. സി.പി. മുഹമ്മദ്‌ എം.എൽ.എ., തോട്ടത്തിൽ രവീന്ദ്രൻ, അഡ്വ.പി. മനോജ്‌ തുടങ്ങിയവർ സംസാരിച്ചു. സോമയാഗം ഏപ്രിൽ 15 ന് സമാപിക്കും.