Thursday, 26 March 2020

/ആസ്വാദനം /

കാലത്തോട് സംവദിയ്ക്കുന്ന കഥകളുമായി ടി.വി.എം.അലി.

-കെ.കെ.പരമേശ്വരൻ.

കഥയുടെ ലോകത്ത് ആശയപരമായും ഘടനാപരമായും നിരവധി മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്.
അതുകൊണ്ടു തന്നെ ഒരാളുടെ കഥാപ്രപഞ്ചം വിലയിരുത്തുക അസാദ്ധ്യമാണ്.
എന്നാൽ, തൻ്റെ ചുറ്റുപാടും നടക്കുന്ന സംഗതികൾ കാലത്തോട് ഇണക്കിചേർത്ത് കഥ എഴുതുന്നു എന്നിടത്താണ് ടി.വി.എം.അലിയുടെ കഥകളുടെ പ്രസക്തി.

അലിയുടെ പുതിയ കഥാ സമാഹാരമായ 'പൂഴിപ്പുഴ' എന്ന പുസ്തകത്തിലെ പൂഴിപ്പുഴ എന്ന കഥ നോക്കാം.
ഈ കഥ പട്ടാമ്പിയിലും പരിസരത്തുമുള്ളവർക്ക് എളുപ്പം മനസിലാവും. കാരണം, വർഷങ്ങൾക്ക് മുമ്പ് ഭാരതപ്പുഴയുടെ പാലത്തിൻ്റെ തെക്ക് ഭാഗത്ത് നടന്ന ഒരു സംഭവമാണത്.

അന്നിവിടുത്തെ പുഴയിൽ ധാരാളം ഇതര സംസ്ഥാന തൊഴിലാളികൾ പ്ലാസ്റ്റിക് കൊണ്ട് മറച്ച ചെറിയ ചെറിയ ഷെഡ്ഡിൽ താമസിച്ചിരുന്നു.
ഇരുട്ടിൻ്റെ മറവിൽ ഇവരുടെ ഷെഡുകൾ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ കഥ വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്. എന്നാൽ, മാസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നടന്നതും ഇത്തരമൊരു തീ വെച്ച് നശിപ്പിക്കൽ തന്നെയാണ്. പട്ടാമ്പിയിൽ ആരും തന്നെ കൊല്ലപ്പെടുന്നില്ല. പക്ഷെ, ഡൽഹിയിൽ ചിത്രം മാറുന്നു. ഒരു കഥ മറ്റൊരു കഥയിലേക്ക് നമ്മേ കാലത്തിലൂടെ കൂട്ടിക്കൊണ്ട് പോവുകയാണ് ഇവിടെ.

പൂഴിപ്പുഴയിലെ മാണിക്കൻ പറയുന്നു."നമ്മ എല്ലാം മണ്ണില്ലാത്ത മക്കൾ ... അരിശി ചീട്ടിലും ഓട്ട് ചീട്ടിലും നമ്മ പേരെ ക്കിടയാത്... പിന്നെപ്പടി ഓട്ട് പോടറത് ?"
ലോകത്ത് റേഷൻ കാർഡും, വോട്ടർ കാർഡും ഇല്ലാതെ അലയുന്ന ഇത്തരം ചില ആളുകളെ ഓർത്തെടുക്കുകയാണ് പൂഴിപ്പുഴ എന്ന കഥ.

മനുഷ്യരിൽ നന്മ വറ്റിയിട്ടില്ല എന്ന് പറയുന്നതാണ് സ്വർണ്ണനൂലിഴകൾ എന്ന കഥ. ഈ കഥയും ഇന്നത്തെ കാലത്തെ മുന്നിൽ നിർത്തുന്നു.
ഈ കഥയിൽ ലോട്ടറി വിൽപ്പനക്കാരനായ ദരിദ്ര ബാലൻ റഫീഖ് ആണ് താരം.
രമേശനെന്ന കഥാപാത്രം റഫീഖിൽ നിന്നും ഒരു ലോട്ടറി വാങ്ങുന്നു. റഫീഖിൻ്റെ ജീവിത ചുറ്റുപാടുകൾ അറിഞ്ഞ രമേശൻ പറയുന്നത് ഇങ്ങനെയാണ്.
ഈ ലോട്ടറി അടിച്ചാൽ ഒരു പങ്ക് നിനക്ക് തരാമെന്ന്. കഥയിൽ ലോട്ടറി ഒന്നാം സ്ഥാനം കിട്ടുന്നതും രമേശനാണ്. എന്നാൽ, അതിൻ്റെ ഒരു വിഹിതം കൊടുക്കാനായി റഫീഖിനെ തിരഞ്ഞ് നടന്ന് ഒടുവിൽ രമേശ് റഫീഖിനെ കണ്ടെത്തുന്നുണ്ട്. എന്നാൽ ലോട്ടറിയുടെ വിഹിതം റഫീഖ് വാങ്ങിക്കാൻ കൂട്ടാക്കുന്നില്ലെന്ന് മാത്രമല്ല റഫീഖ് രമേശിനേട് പറയുന്നത് ഇങ്ങനെയാണ്. "നല്ലോനായതുകൊണ്ടാ സാറിന് ലോട്ടറി അടിച്ചത്. അത് സാറിന് ദൈവം തന്ന സമ്മാനാ. അതേ ടിക്കറ്റ് മറ്റാർക്കെങ്കിലും കിട്ടിയാപ്പോലും ഭാഗ്യം കിട്ടിയെന്ന് വരില്ലാ.. സാറിന് ദൈവം തന്ന മഹാഭാഗ്യം സാറ് തന്നെ അനുഭവിക്കണം. ഒരാള് വിചാരിച്ചതോണ്ട് മറ്റൊരാളുടെ ദാരിദ്ര്യം തീരില്ലാല്ലൊ. ഒക്കെ അള്ളാൻ്റെ കൃപ വേണം''.

ചക്കി എന്നൊരു കഥ ഇങ്ങനെയാണ്.
പ്രായം ഏറെയായ ഒരു കർഷക തൊഴിലാളിയാണ് ചക്കി. ഇവർ കർഷക തൊഴിലാളി പെൻഷന് അപേക്ഷിക്കുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ചക്കിക്ക് കിട്ടുന്ന  അറിയിപ്പ് ഇതാണ്.
"കർഷക തൊഴിലാളി പെൻഷൻ ചട്ടം 6 (സി) പ്രകാരമുള്ള അന്വേഷണം സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസർ അറിയിക്കുന്നത്.
1.അപേക്ഷകൻ യഥാർത്ഥ കർഷക തൊഴിലാളിയല്ല.
2.അപേക്ഷകൻ്റെ വയസ്സ് 60ൽ താഴെയാണ്.
3.അപേക്ഷകൻ്റെ കുടുംബവരുമാനം കൂടുതലാണ്.
മേൽക്കൊടുത്ത കാരണങ്ങളാൽ പെൻഷൻ ലഭിക്കാൻ അർഹതയുള്ളതല്ല."

ഇത്തരത്തിൽ നിത്യജീവിതത്തിൽ കടന്ന് വരുന്ന 13 കഥകളുടെ സമാഹാരമാണ്
പൂഴിപ്പുഴ.

ഡോ. സി.പി.ചിത്ര ഭാനുവാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. ലോഗോസ് ബുക്സാണ് പ്രസാധകർ.

ഇതിന് മുമ്പ് "ചിരി മറന്ന കോമാളി " കഥാസമാഹാരം,
"സൂര്യശയനം" നോവൽ, "ഈസൻ മൂസ " ബാലനോവൽ, "മുൾദളങ്ങൾ'' കഥകൾ എന്നീ പുസ്തകങ്ങളും അലിയുടേതായി ഇറങ്ങിയിട്ടുണ്ട്.

മേലെ പട്ടാമ്പി തപാൽ ഓഫീസിലെ ഡാക് സേവക് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന അലി വിവിധ പത്രങ്ങളുടെ പ്രാദേശിക ലേഖകനായിരുന്നു. ഇപ്പോൾ പി.സി.വി.ന്യൂസ് എന്ന പ്രാദേശിക ചാനലിൻ്റെ ന്യൂസ് എഡിറ്ററാണ്.

1997ലും 2002ലും മികച്ച പ്രാദേശിക ലേഖകനുള്ള പാലക്കാട്‌ പ്രസ് ക്ലബ്ബിൻ്റെ ഇ.എ.വഹാബ് അവാർഡ്,
ലഭിച്ചിട്ടുണ്ട്.
2009ൽ പട്ടാമ്പി റോട്ടറി ക്ലബ്ബിൻ്റെ എക്സലൻസ് അവാർഡ്, 2014ൽ ഭരതീയ ദളിത് സാഹിത്യ അക്കാദമി (ഡൽഹി)
യുടെ ഡോ.അംബേദ്കർ നാഷണൽ ഫെലോഷിപ്പ് എന്നീ പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.

No comments: