ലോക് ഡൗൺ എന്ന അവധിക്കാലം...
---------------------------------
അസാധാരണമായതൊന്നും സംഭവിച്ചില്ലെങ്കിൽ നാട്ടിലെ പള്ളിക്കൂടങ്ങളെല്ലാം മധ്യ വേനലവധിക്ക് അടക്കുന്ന ദിവസമാണിന്ന്.
ഹായ്! അവധിക്കാലം എന്ന് ആർത്തു വിളിച്ച് സ്‌കൂളിൽ നിന്ന് പുറത്തു ചാടുന്നതിന്റെ ഓർമകൾ നശിപ്പിക്കാൻ ഒരു വൈറസിനും കഴിയില്ല.
ഇത്തവണ മധ്യ വേനലവധിക്കു മുമ്പു തന്നെ സ്ക്കൂളുകളും കോളേജുകളും അടച്ചുപൂട്ടി. പത്താം തരം പരീക്ഷ പാതി വഴിയിൽ ഉപേക്ഷിച്ചു. മറ്റു ചെറിയ ക്ലാസുകളിലെ പരീക്ഷകൾ വേണ്ടെന്നു വെച്ചു.
വന്മതിൽ ചാടി കടന്ന് ലോകമെങ്ങും പറന്നു നടക്കുന്ന കൊറോണ വൈറസാണ് രാജ്യത്ത് അസാധാരണ സാഹചര്യം സൃഷ്ടിച്ചത്.
സ്കൂൾ അടച്ചാൽ കിട്ടുന്ന സ്വാതന്ത്ര്യമൊന്നും ഇത്തവണ കുട്ടികൾക്ക് ലഭിച്ചില്ല. ഇനി ലഭിക്കുമോ എന്നും പറയാൻ വയ്യ!
ലോകമെങ്ങും വാതിലടച്ചിരിപ്പാണ്. വൈറസിനെ നേരിടാൻ ഏക രക്ഷാകവചം ലോക് ഡൗണാണ് എന്ന് ഇതിനകം ബോധ്യപ്പെടുകയും ചെയ്തു. ഇന്നത്തെ നിലക്ക് സമ്പർക്ക വിലക്കും ശാരീരിക അകലം പാലിക്കലും അനുഷ്ഠിച്ചു തീരുമ്പോഴേക്കും ഈസ്റ്ററും വിഷുവും കടന്നുപോകും.
ഈ സമയത്ത് ഓർമകൾ അയവിറക്കുന്നത് നല്ലൊരു വ്യായാമമാണ്. പതിറ്റാണ്ടുകൾ പലതും പിന്നിട്ട മധ്യവേനൽ അവധിയുടെ നാളുകൾ ഓർത്തെടുക്കുകയാണ്.
അന്ന് രണ്ടു മാസം കുട്ടികൾക്ക് ശരിക്കും തകൃതി മേളം തന്നെയായിരുന്നു.
പുതു തലമുറക്ക് ആ കാലം ഉൾക്കൊള്ളാൻ കഴിയുമോ? ഏതോ പ്രാചീന ഗോത്രവർഗ്ഗമെന്നൊക്കെ പറഞ്ഞ് ചിറി കോട്ടുമോ? പണ്ടത്തെ പോലെ മാവിലെറിയാനും കൊത്താം കല്ല് വിളയാടാനും തലമ പന്ത് കളിക്കാനും ഇന്നത്തെ
പിള്ളാർക്ക് അറിയില്ല എന്ന് പറഞ്ഞാൽ സമ്മതിക്കുമോ?
പുതു കാലത്ത് ഡിജിറ്റൽ ഹണ്ടുകളും നവലിബറൽ കളികളുമുണ്ടാവും.
അവരതിൽ മുഴുകുന്നുണ്ട് എന്നറിയാഞ്ഞിട്ടല്ല. പണ്ടത്തെ കുട്ടിക്കാലം ഇന്നത്തെ പിള്ളാർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത അത്രയും വിദൂരത്താണ്.
സത്യം പറഞ്ഞാൽ ഇന്ന് ഒരു അവധിക്കാലം ഉണ്ടോ? ഓടി ചാടി കളിച്ചു തിമിർക്കാൻ കുട്ടികളെ രക്ഷിതാക്കൾ അനുവദിക്കുമോ? ഇല്ല! ഇല്ലെന്നു തന്നെ പറയാം. ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട ദിവസങ്ങളിൽ തന്നെ പല അമ്മമാരും പിള്ളാരെക്കൊണ്ട് തോറ്റു തുന്നം പാടിയതിന്റെ വീഡിയോ പോസ്റ്റുകൾ വൈറലായിരുന്നു.
ഞങ്ങളുടെ കുട്ടിക്കാലം സ്വാതന്ത്ര്യത്തിന്റെ ഉർവ്വരതയും ഊഷരതയും കെട്ടുപിണഞ്ഞ കാലമായിരുന്നു. വേനലിന്റെ മുഴുവൻ കാഠിന്യവും കാലവർഷത്തിന്റെ മൊത്തം കുളിരലയും അനുഭവിക്കാൻ അന്ന് ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.
നട്ടുച്ച നേരത്ത് ടാറുരുകുന്ന റോഡിൽനിന്ന് കുമിളയായി പൊങ്ങുന്ന
കുഞ്ഞു ടാറിൻ മണികൾ ഉരുട്ടിയെടുത്ത് ഗോട്ടിയാക്കി കളിച്ചത്,
നിളയിലെ തെളിനീരിൽ നീന്തി തുടിച്ചത്, കുളത്തിലേക്ക്
തള്ളിയിട്ടു സ്വയം നീന്താൻ പഠിപ്പിച്ചത്, മനക്കലെ മാവിന്റെ ആകാശ കൊമ്പത്ത് സ്വർണം പൂശി നിൽക്കുന്ന
ഗോമാങ്ങ എറിഞ്ഞു വീഴ്ത്തി കടിച്ചു തിന്നു രസിച്ചത്, തെങ്ങോല മെടഞ്ഞു പന്തുണ്ടാക്കി തലമ എറിഞ്ഞു
കളിച്ചത്, വിറകു പുരയിൽ ഉടുതുണി കൊണ്ട് കർട്ടൻ കെട്ടി നാടകം കളിച്ചത്, സൈക്കിൾ ചവിട്ടു പരിശീലിച്ചത് , അങ്ങിനെയങ്ങിനെ എന്തെല്ലാം വിനോദങ്ങളായിരുന്നുവെന്നോ...
ഇന്ന് അങ്ങിനെ വല്ലതും ഓർത്തു വെക്കാൻ പുതിയ തലമുറയിലുള്ളവർക്ക് എന്താണുള്ളത് ?
നവ മാധ്യമങ്ങളിലും കമ്പ്യൂട്ടർ ഗൈമുകളിലും കണ്ണുകൾ പൂഴ്ത്തി വിനോദിക്കുന്നവരെ മാത്രമേ എവിടെയും
കാണാനാവുന്നുള്ളൂ.
രണ്ടു മാസം കുട്ടികളെ വീട്ടിലിരുത്തി മടിയന്മാരാക്കാൻ താൽപ്പര്യമില്ലാത്ത രക്ഷിതാക്കളെ ചൂണ്ടയിടാൻ ചില വിവിധോദ്ദേശ പഠനകേന്ദ്രങ്ങളും നാട്ടിൽ സജീവമാവുന്ന കാലമാണ് വേനൽ കാലം!
കുട്ടികളെ ഇൻറർനാഷണൽ ലവലിൽ ഹൈടെക് വിരാടന്മാരാക്കുമെന്നാണ് അവരുടെ ഓഫർ! ബിരുദ പഠനം കഴിഞ്ഞിട്ടും നേരെ ചൊവ്വെ സ്വന്തം വിലാസമെഴുതാനോ ഒരു ചലാൻ ഫോം പൂരിപ്പിക്കാനോ വിദ്യ നേടാത്തവരുള്ള നാട്ടിലാണ് രാഷ്ട്രീയ പാർടികളുടെ പ്രകടനപത്രിക പോലെയുള്ള കച്ചവട വിദ്യാലയങ്ങളുടെ വാഗ്ദാനം!
ഓരോ വിദ്യാലയവും കാറ്റഗറി തിരിച്ച് സമ്മർ ക്യാമ്പുകൾ നടത്തുന്നതും ഇപ്പോൾ പതിവാണല്ലൊ. വിദ്യാലയങ്ങളുമായി കുട്ടികളെ കെട്ടിയിടാൻ വേണ്ടിയാണ് ഇത്തരം ക്യാമ്പുകൾ എന്ന് വിമർശനമുണ്ടെങ്കിലും രക്ഷിതാക്കൾക്ക് ഇത് ഇഷ്ടമാണ്.
60 ദിവസം ഈ കുട്ടികളെ എങ്ങിനെ സഹിക്കും എന്ന് ഉറക്കെ ചോദിക്കുന്ന അമ്മമാരും ഇവിടെയുണ്ട്. സ്പോക്കൺ ഇംഗ്ലീഷ്, സ്റ്റുഡൻറ് പോലീസ് കാഡറ്റ് ട്രെയ്നിംഗ്, ഹൃസ്വകാല കമ്പ്യൂട്ടർ കോഴ്സ്, പി.എസ്.സി. സ്പെഷൽ കോച്ചിങ് എന്നിങ്ങനെ എന്തു കേട്ടാലും ഓടിച്ചെന്ന് പ്രവേശനം വാങ്ങാൻ ഓടുന്നവരേയും കണ്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം ഭൂചലന സമാനമായ ഒരു തീരുമാനം സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടായി. സംസ്ഥാനത്തെ മുഴുവൻ സ്കൂളിലും മധ്യവേനലവധിക്ക് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് തുടങ്ങിയവർക്കെല്ലാം ഉത്തരവ് ബാധകമാക്കിയിരുന്നു.
എന്നാൽ അവിടെയും ചെറിയൊരു പഴുതുണ്ട്. വിദ്യാഭ്യാസ ഓഫീസറുടെ മുൻകൂർ അനുമതി വാങ്ങി കുട്ടികൾക്കു വേണ്ടി ക്യാമ്പുകളും ശിൽപശാലകളും നടത്താം. പരമാവധി പത്തു ദിവസം മാത്രം. പൊതു വിദ്യാഭ്യാസ സെക്രട്ടരിയാണ് ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. സൂചിപ്പഴുതിലൂടെ തൂമ്പ കടത്തുന്നവരുള്ള നാട്ടിൽ ഏതു ഉത്തരവും ഗൗളി താങ്ങി നിർത്തും. ഇത്തവണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലും സ്പെഷൽ ക്ലാസുകൾ വിലക്കിയിരുന്നു.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ചില നാട്ടിൻ പുറത്തെങ്കിലും ഞങ്ങളുടെ ആ പഴയ കുട്ടിക്കാലം ആവിഷ്ക്കരിക്കാൻ
ആരെങ്കിലുമൊക്കെ ഉത്സാഹിക്കുന്നുണ്ടാവുമോ ആവോ?
മുൻ തലമുറ ചെയ്തതൊക്കെ വള്ളിപുള്ളി തെറ്റാതെ പിൻമുറക്കാർ അനുഷ്ഠിക്കണമെന്ന് ആരും പറയില്ല. ഓരോ തലമുറയുടേയും ജീവിതം വേറിട്ടതാണ്. വൈവിധ്യമുള്ളതാണ്. അപ്പോൾ പഴയ തലമപന്തും ഗോട്ടി കളിയും മറ്റും ഡിജിറ്റൽ തലമുറയും ആവർത്തിക്കണമെന്ന് ശഠിക്കുന്നത് തനി ഫ്യൂഡൽ ചിന്ത തന്നെ അല്ലേ?
/ ടിവിഎം അലി /
---------------------------------
അസാധാരണമായതൊന്നും സംഭവിച്ചില്ലെങ്കിൽ നാട്ടിലെ പള്ളിക്കൂടങ്ങളെല്ലാം മധ്യ വേനലവധിക്ക് അടക്കുന്ന ദിവസമാണിന്ന്.
ഹായ്! അവധിക്കാലം എന്ന് ആർത്തു വിളിച്ച് സ്‌കൂളിൽ നിന്ന് പുറത്തു ചാടുന്നതിന്റെ ഓർമകൾ നശിപ്പിക്കാൻ ഒരു വൈറസിനും കഴിയില്ല.
ഇത്തവണ മധ്യ വേനലവധിക്കു മുമ്പു തന്നെ സ്ക്കൂളുകളും കോളേജുകളും അടച്ചുപൂട്ടി. പത്താം തരം പരീക്ഷ പാതി വഴിയിൽ ഉപേക്ഷിച്ചു. മറ്റു ചെറിയ ക്ലാസുകളിലെ പരീക്ഷകൾ വേണ്ടെന്നു വെച്ചു.
വന്മതിൽ ചാടി കടന്ന് ലോകമെങ്ങും പറന്നു നടക്കുന്ന കൊറോണ വൈറസാണ് രാജ്യത്ത് അസാധാരണ സാഹചര്യം സൃഷ്ടിച്ചത്.
സ്കൂൾ അടച്ചാൽ കിട്ടുന്ന സ്വാതന്ത്ര്യമൊന്നും ഇത്തവണ കുട്ടികൾക്ക് ലഭിച്ചില്ല. ഇനി ലഭിക്കുമോ എന്നും പറയാൻ വയ്യ!
ലോകമെങ്ങും വാതിലടച്ചിരിപ്പാണ്. വൈറസിനെ നേരിടാൻ ഏക രക്ഷാകവചം ലോക് ഡൗണാണ് എന്ന് ഇതിനകം ബോധ്യപ്പെടുകയും ചെയ്തു. ഇന്നത്തെ നിലക്ക് സമ്പർക്ക വിലക്കും ശാരീരിക അകലം പാലിക്കലും അനുഷ്ഠിച്ചു തീരുമ്പോഴേക്കും ഈസ്റ്ററും വിഷുവും കടന്നുപോകും.
ഈ സമയത്ത് ഓർമകൾ അയവിറക്കുന്നത് നല്ലൊരു വ്യായാമമാണ്. പതിറ്റാണ്ടുകൾ പലതും പിന്നിട്ട മധ്യവേനൽ അവധിയുടെ നാളുകൾ ഓർത്തെടുക്കുകയാണ്.
അന്ന് രണ്ടു മാസം കുട്ടികൾക്ക് ശരിക്കും തകൃതി മേളം തന്നെയായിരുന്നു.
പുതു തലമുറക്ക് ആ കാലം ഉൾക്കൊള്ളാൻ കഴിയുമോ? ഏതോ പ്രാചീന ഗോത്രവർഗ്ഗമെന്നൊക്കെ പറഞ്ഞ് ചിറി കോട്ടുമോ? പണ്ടത്തെ പോലെ മാവിലെറിയാനും കൊത്താം കല്ല് വിളയാടാനും തലമ പന്ത് കളിക്കാനും ഇന്നത്തെ
പിള്ളാർക്ക് അറിയില്ല എന്ന് പറഞ്ഞാൽ സമ്മതിക്കുമോ?
പുതു കാലത്ത് ഡിജിറ്റൽ ഹണ്ടുകളും നവലിബറൽ കളികളുമുണ്ടാവും.
അവരതിൽ മുഴുകുന്നുണ്ട് എന്നറിയാഞ്ഞിട്ടല്ല. പണ്ടത്തെ കുട്ടിക്കാലം ഇന്നത്തെ പിള്ളാർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത അത്രയും വിദൂരത്താണ്.
സത്യം പറഞ്ഞാൽ ഇന്ന് ഒരു അവധിക്കാലം ഉണ്ടോ? ഓടി ചാടി കളിച്ചു തിമിർക്കാൻ കുട്ടികളെ രക്ഷിതാക്കൾ അനുവദിക്കുമോ? ഇല്ല! ഇല്ലെന്നു തന്നെ പറയാം. ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട ദിവസങ്ങളിൽ തന്നെ പല അമ്മമാരും പിള്ളാരെക്കൊണ്ട് തോറ്റു തുന്നം പാടിയതിന്റെ വീഡിയോ പോസ്റ്റുകൾ വൈറലായിരുന്നു.
ഞങ്ങളുടെ കുട്ടിക്കാലം സ്വാതന്ത്ര്യത്തിന്റെ ഉർവ്വരതയും ഊഷരതയും കെട്ടുപിണഞ്ഞ കാലമായിരുന്നു. വേനലിന്റെ മുഴുവൻ കാഠിന്യവും കാലവർഷത്തിന്റെ മൊത്തം കുളിരലയും അനുഭവിക്കാൻ അന്ന് ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.
നട്ടുച്ച നേരത്ത് ടാറുരുകുന്ന റോഡിൽനിന്ന് കുമിളയായി പൊങ്ങുന്ന
കുഞ്ഞു ടാറിൻ മണികൾ ഉരുട്ടിയെടുത്ത് ഗോട്ടിയാക്കി കളിച്ചത്,
നിളയിലെ തെളിനീരിൽ നീന്തി തുടിച്ചത്, കുളത്തിലേക്ക്
തള്ളിയിട്ടു സ്വയം നീന്താൻ പഠിപ്പിച്ചത്, മനക്കലെ മാവിന്റെ ആകാശ കൊമ്പത്ത് സ്വർണം പൂശി നിൽക്കുന്ന
ഗോമാങ്ങ എറിഞ്ഞു വീഴ്ത്തി കടിച്ചു തിന്നു രസിച്ചത്, തെങ്ങോല മെടഞ്ഞു പന്തുണ്ടാക്കി തലമ എറിഞ്ഞു
കളിച്ചത്, വിറകു പുരയിൽ ഉടുതുണി കൊണ്ട് കർട്ടൻ കെട്ടി നാടകം കളിച്ചത്, സൈക്കിൾ ചവിട്ടു പരിശീലിച്ചത് , അങ്ങിനെയങ്ങിനെ എന്തെല്ലാം വിനോദങ്ങളായിരുന്നുവെന്നോ...
ഇന്ന് അങ്ങിനെ വല്ലതും ഓർത്തു വെക്കാൻ പുതിയ തലമുറയിലുള്ളവർക്ക് എന്താണുള്ളത് ?
നവ മാധ്യമങ്ങളിലും കമ്പ്യൂട്ടർ ഗൈമുകളിലും കണ്ണുകൾ പൂഴ്ത്തി വിനോദിക്കുന്നവരെ മാത്രമേ എവിടെയും
കാണാനാവുന്നുള്ളൂ.
രണ്ടു മാസം കുട്ടികളെ വീട്ടിലിരുത്തി മടിയന്മാരാക്കാൻ താൽപ്പര്യമില്ലാത്ത രക്ഷിതാക്കളെ ചൂണ്ടയിടാൻ ചില വിവിധോദ്ദേശ പഠനകേന്ദ്രങ്ങളും നാട്ടിൽ സജീവമാവുന്ന കാലമാണ് വേനൽ കാലം!
കുട്ടികളെ ഇൻറർനാഷണൽ ലവലിൽ ഹൈടെക് വിരാടന്മാരാക്കുമെന്നാണ് അവരുടെ ഓഫർ! ബിരുദ പഠനം കഴിഞ്ഞിട്ടും നേരെ ചൊവ്വെ സ്വന്തം വിലാസമെഴുതാനോ ഒരു ചലാൻ ഫോം പൂരിപ്പിക്കാനോ വിദ്യ നേടാത്തവരുള്ള നാട്ടിലാണ് രാഷ്ട്രീയ പാർടികളുടെ പ്രകടനപത്രിക പോലെയുള്ള കച്ചവട വിദ്യാലയങ്ങളുടെ വാഗ്ദാനം!
ഓരോ വിദ്യാലയവും കാറ്റഗറി തിരിച്ച് സമ്മർ ക്യാമ്പുകൾ നടത്തുന്നതും ഇപ്പോൾ പതിവാണല്ലൊ. വിദ്യാലയങ്ങളുമായി കുട്ടികളെ കെട്ടിയിടാൻ വേണ്ടിയാണ് ഇത്തരം ക്യാമ്പുകൾ എന്ന് വിമർശനമുണ്ടെങ്കിലും രക്ഷിതാക്കൾക്ക് ഇത് ഇഷ്ടമാണ്.
60 ദിവസം ഈ കുട്ടികളെ എങ്ങിനെ സഹിക്കും എന്ന് ഉറക്കെ ചോദിക്കുന്ന അമ്മമാരും ഇവിടെയുണ്ട്. സ്പോക്കൺ ഇംഗ്ലീഷ്, സ്റ്റുഡൻറ് പോലീസ് കാഡറ്റ് ട്രെയ്നിംഗ്, ഹൃസ്വകാല കമ്പ്യൂട്ടർ കോഴ്സ്, പി.എസ്.സി. സ്പെഷൽ കോച്ചിങ് എന്നിങ്ങനെ എന്തു കേട്ടാലും ഓടിച്ചെന്ന് പ്രവേശനം വാങ്ങാൻ ഓടുന്നവരേയും കണ്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം ഭൂചലന സമാനമായ ഒരു തീരുമാനം സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടായി. സംസ്ഥാനത്തെ മുഴുവൻ സ്കൂളിലും മധ്യവേനലവധിക്ക് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് തുടങ്ങിയവർക്കെല്ലാം ഉത്തരവ് ബാധകമാക്കിയിരുന്നു.
എന്നാൽ അവിടെയും ചെറിയൊരു പഴുതുണ്ട്. വിദ്യാഭ്യാസ ഓഫീസറുടെ മുൻകൂർ അനുമതി വാങ്ങി കുട്ടികൾക്കു വേണ്ടി ക്യാമ്പുകളും ശിൽപശാലകളും നടത്താം. പരമാവധി പത്തു ദിവസം മാത്രം. പൊതു വിദ്യാഭ്യാസ സെക്രട്ടരിയാണ് ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. സൂചിപ്പഴുതിലൂടെ തൂമ്പ കടത്തുന്നവരുള്ള നാട്ടിൽ ഏതു ഉത്തരവും ഗൗളി താങ്ങി നിർത്തും. ഇത്തവണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലും സ്പെഷൽ ക്ലാസുകൾ വിലക്കിയിരുന്നു.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ചില നാട്ടിൻ പുറത്തെങ്കിലും ഞങ്ങളുടെ ആ പഴയ കുട്ടിക്കാലം ആവിഷ്ക്കരിക്കാൻ
ആരെങ്കിലുമൊക്കെ ഉത്സാഹിക്കുന്നുണ്ടാവുമോ ആവോ?
മുൻ തലമുറ ചെയ്തതൊക്കെ വള്ളിപുള്ളി തെറ്റാതെ പിൻമുറക്കാർ അനുഷ്ഠിക്കണമെന്ന് ആരും പറയില്ല. ഓരോ തലമുറയുടേയും ജീവിതം വേറിട്ടതാണ്. വൈവിധ്യമുള്ളതാണ്. അപ്പോൾ പഴയ തലമപന്തും ഗോട്ടി കളിയും മറ്റും ഡിജിറ്റൽ തലമുറയും ആവർത്തിക്കണമെന്ന് ശഠിക്കുന്നത് തനി ഫ്യൂഡൽ ചിന്ത തന്നെ അല്ലേ?
/ ടിവിഎം അലി /