Tuesday, 11 June 2019

എവറസ്റ്റ് കീഴടക്കിയ അയേൺമാൻ അബ്ദുല്‍ നാസറിന് അനുമോദന പ്രവാഹം.

അസാധ്യമായതിനെ സാധ്യമാക്കുന്നതിൽ അതീവ ശ്രദ്ധ ചെലുത്തുന്ന അബ്ദുൽ നാസർ എവറസ്റ്റ് കീഴടക്കി എന്ന വാർത്ത, അടുത്തറിയാവുന്നവർക്ക് അത്ഭുതകരമായിരുന്നില്ല. സാഹസങ്ങളുടെ തോഴനായ 'അയേണ്‍മാന്‍' അബ്ദുല്‍ നാസര്‍ എവറസ്റ്റ് പർവ്വതം കീഴടക്കുക തന്നെ ചെയ്യുമെന്ന് അവർക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ അബ്ദുൽ നാസർ എവറസ്റ്റ് കൊടുമുടി കാൽക്കീഴിലാക്കിയപ്പോൾ
പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ ഗ്രാമത്തിന്റെ വിലാസമാണ് വാനിൽ പാറി പറന്നത്.
കൊടുമുടി കീഴടക്കി നാട്ടിൽ തിരിച്ചെത്തിയ സാഹസികനെ അനുമോദനങ്ങൾകൊണ്ട് വാരിപ്പുണരുകയാണ് നാട്ടുകാർ. ദിവസേന ഒന്നും രണ്ടും സ്വീകരണങ്ങൾ, വീട്ടിലെത്തുന്നവരുടെ സ്നേഹാഭിവാദനങ്ങൾ, ആകാംക്ഷയോടെ വിവരങ്ങൾ അറിയാനെത്തുന്നവരുടെ പ്രവാഹങ്ങൾ, മാധ്യമ പ്രവർത്തകരുടെ തിരക്ക് എന്നിങ്ങനെ വിശ്രമിക്കാൻ സമയമില്ലെന്നതാണ് സ്ഥിതി.

അബ്ദുല്‍നാസര്‍ കഴിഞ്ഞ ഏപ്രില്‍
17നാണ്  കാഠ്മണ്ഡുവിൽ നിന്ന് യാത്ര പുറപ്പെട്ടത്. അബ്ദുൽ നാസറിനെ
കൂടാതെ സ്പെയിന്‍, ഇറ്റലി, യു.എസ്.എ, ആസ്ത്രേലിയ, യു.കെ., അയർലൻഡ് എന്നീ രാജ്യങ്ങളില്‍ നിന്നായി 26
പർവതാരോഹകർ സംഘത്തിലുണ്ടായിരുന്നു.

മഞ്ഞ് മലയിലെ
പ്രതികൂല കാലാവസ്ഥയെ  ശാരീരിക ക്ഷമതയും ആത്മവീര്യവും കൊണ്ട് മറികടന്ന് 29,029 അടി ഉയരം മുപ്പത് ദിവസം കൊണ്ട് താണ്ടിയാണ് നാസര്‍ ദൗത്യം പൂര്‍ത്തീകരിച്ച് എവസ്റ്റിന് മുകളില്‍ വിജയക്കൊടി പാറിച്ചത്.
ഈ സംഘത്തിലെ മറ്റൊരു ഇന്ത്യക്കാരനായ രവി താക്കര്‍ ദൗത്യത്തിനിടെ മരണപ്പെടുകയും അയര്‍ലൻഡുകാരനായ   ലോലെസ്സിനെ കാണാതാവുകയും ചെയ്തിരുന്നു.

സഞ്ചാരവും സാഹസികതയും സിരകളിൽ എന്നുമുണ്ടായിരുന്ന അബ്ദുൽ നാസർ  2015ലും 2018ലും  ‍ എവറസ്റ്റിനടുത്തെത്തിയിരുന്നു. എവറസ്റ്റ്  ബൈസ് ക്യാമ്പും പിന്നിട്ട് 18519 അടി ദൂരം താണ്ടിയ ശേഷമാണ് മടങ്ങിയത്.

പിന്നിട്ട വഴിത്താരകൾ സുഗമമായിരുന്നില്ല. കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ദുർബ്ബലമായിരുന്നതിനാൽ ഏറെ ക്ലേശിച്ചാണ് നാളുന്തിയിരുന്നത്.
പട്ടാമ്പി ഗവ.കോളേജിൽ ബി.കോം വിദ്യാർത്ഥിയായിരുന്നു അബ്ദുൽ നാസർ.
ആറാം റാങ്ക് നേടിയാണ് ബി.കോം പാസായത്. പിന്നീട് സി.എ.പാസായത് വഴിത്തിരിവായി. കാമ്പസ് സെലക്ഷനിലൂടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ഭോപ്പാലിൽ നിയമനം ലഭിച്ചു. ഇപ്പോൾ ഖത്തർ പെട്രോളിയത്തിൽ ജോലി ചെയ്യുന്നു.

തിരക്കുപിടിച്ച ജോലിക്കിടയിലും നാസർ  സാഹസികത കൈവിട്ടില്ല. 2018ൽ മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ അയേൺമാൻ പട്ടം സ്വന്തമാക്കി. 3.8 കി.മീറ്റർ കടലിലൂടെ നീന്തൽ, 180 കിമീറ്റർ സൈക്കിൾ ചവിട്ടൽ, 42.2 കി.മീറ്റർ ഓട്ടം എന്നിവ 17 മണിക്കൂറിനകം പൂർത്തിയാക്കുന്നവർക്കാണ് അയേൺമാൻ പട്ടം ലഭിക്കുക. അബ്ദുൽ നാസറാവട്ടെ 14 മണിക്കൂറും 57 മിനുറ്റുമെടുത്ത് മത്സരം പൂർത്തിയാക്കിയാണ് റിക്കാർഡ് ഭേദിച്ചത്. ഇതിനു പുറമെ ടോസ്റ്റ് മാസ്റ്റേഴ്സിന്റെ ഫാൽക്കൺ അവാർഡും നാസറിന് ലഭിച്ചിട്ടുണ്ട്‌.

1953 മേയ് 29ന് ന്യൂസിലാൻഡുകാരനായ എഡ്മണ്ട് ഹിലരിയും നേപ്പാൾ സ്വദേശി ടെൻസിങും എവറസ്റ്റ് കീഴടക്കിയതോടെയാണ് ലോകമെങ്ങുമുള്ള സാഹസികർ ഉയരങ്ങൾ പൊരുതിക്കയറാൻ തുടങ്ങിയത്. എഡ്മണ്ട് ഹിലരിയുടെ ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും തോറ്റു പിന്മാറാതെ ഉയർന്ന പർവതത്തെ അദ്ദേഹം കാൽക്കീഴിൽ ചെറുതാക്കുകയായിരുന്നു.
അബ്ദുൽ നാസറും ഹിലരിയെ പിൻപറ്റിയാണ് ഉയരങ്ങൾ കാൽക്കീഴിലാക്കിയത്. രണ്ടുവട്ടം പിൻമാറേണ്ടി വന്നിട്ടും കൂടുതൽ ഗൃഹപാഠം ചെയ്ത് തീവ്രാഭിലാഷം പൂർത്തിയാക്കുകയായിരുന്നു.

മതപണ്ഡിതനും
വളാഞ്ചേരി കാര്‍ത്തല മര്‍ക്കസ് അറബിക് കോളേജ് പ്രഫസറുമായ പി.കുഞ്ഞഹമ്മദ് മുസ്ലിയാർ (സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്‍റ്)
നഫീസ ദമ്പതികളുടെ മകനായ നാസര്‍
ഖത്തര്‍ പെട്രോളിയത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്യുകയാണ്.
അന്താരാഷ്ട്ര തലത്തില്‍   മോട്ടിവേഷനല്‍ സ്പീക്കര്‍, ട്രെയ്നര്‍ എന്നീ രംഗത്തും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
'ദി റോഡ് ലെസ് ട്രാവല്‍ഡ്' എന്ന പുസ്തകവും നാസര്‍ പുറത്തിറക്കിയിട്ടുണ്ട്.
അബ്ദുൽ നാസറിന്റെ ജീവിത വിജയഗാഥകൾ വരും തലമുറകൾക്ക് പ്രചോദനമാവുന്നതിനു വേണ്ടി പാഠ പുസ്തകത്തിലുൾപ്പെടുത്തണമെന്നാണ് നാട്ടുകാർ ആഗ്രഹിക്കുന്നത്.

No comments: