Sunday, 28 April 2019

സിനിമ



അതിജീവനത്തിന്റെ ചിറകിൽ
 ' ഉയരെ '...

പുരുഷാധിപത്യം ഹിമവൽ ശൃംഖത്തോളം ഉയർന്നു നിൽക്കുന്ന മലയാള സിനിമയിൽ, അതിനെ മറികടന്ന് ഉയരെ പറക്കാൻ പാർവതിയെ പോലെ സ്വന്തം നിലപാടുകൾ തുറന്നു പറയുന്ന ഒരു നടിക്ക് കഴിയുമോ?
രണ്ടു വർഷം മുമ്പ് സിനിമ വ്യവസായ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചില തിക്താനുഭവങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ അവസരം നിഷേധിക്കപ്പെട്ടവരാണ് പാർവതി ഉൾപ്പെടെയുള്ള വിമൻ ഇൻ സിനിമ കലക്ടീവ് പ്രവർത്തകർ. സിനിമയിൽ പുരുഷനെപ്പോലെ അവിഭാജ്യ ഘടകമാണ് സ്ത്രീയും. എന്നാൽ സൂപ്പർ നായക നടന്മാരെ പ്രദക്ഷിണം ചെയ്തുകൊണ്ടാണ് സിനിമ വ്യവസായം കറങ്ങുന്നത്. കരയാനും ചിരിക്കാനും പീഡനപർവ്വം ചുമക്കാനും മാത്രമുള്ള സ്ത്രീകഥാപാത്രങ്ങളെപ്പോലെ, അല്ലെങ്കിൽ അതിനേക്കാൾ താഴെയാണ് മികവുറ്റ നടിമാരുടെ പോലും സ്ഥാനം. ഇത് എല്ലാ കാലത്തും അതേപോലെ തന്നെ നിലനിൽക്കുമെന്നാണ് ആൺമേൽക്കോയ്മ കരുതിയത്. വിമൻ സിനിമ  കലക്ടീവ് പ്രവർത്തക കൂട്ടായ്മ രംഗത്തു വന്നതോടെ നിലനിന്നിരുന്ന പലതും തകിടം മറിഞ്ഞു. ചരിത്രത്തിന്റെ ഗതി മാറ്റം കണ്ട് മോഹാലസ്യപ്പെട്ടവർ സൈബർ ആക്രമണങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളിൽ കാളപ്പോര് നടത്തിക്കൊണ്ടിരുന്നു. ജീവനു തുല്യം സ്നേഹിച്ച കാമുകനാൽ ആസിഡ് ആക്രമണത്തിന് വിധേയയായ പല്ലവിയെപ്പോലെയായിരുന്നു പാർവതിയും കൂട്ടുകാരും. റിലീസ് ദിവസം ആളൊഴിഞ്ഞ തിയേറ്ററിലിരുന്ന്
'ഉയരെ' കാണേണ്ടി വന്നപ്പോഴാണ് സൈബർ ആക്രമണത്തിന്റെ തീവ്രത ശരിക്കും ബോധ്യപ്പെട്ടത്. ഒരു ദശകത്തിനിടയിൽ മലയാള സിനിമയിൽ ഏറെ അംഗീകാരങ്ങൾ നേടുകയും പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറുകയും ചെയ്ത പാർവതിയെ തിരസ്ക്കരിക്കാൻ ആർക്കും സാധിക്കില്ലെന്ന് 'ഉയരെ' കണ്ടിറങ്ങിയപ്പോൾ തോന്നി. കാമുകന്റെ കൊലക്കത്തിക്കും ഗ്യാസ് ലൈറ്ററിനുമിടയിൽ ജീവൻ പൊലിയുന്ന കേരളീയ പെൺ യൗവനങ്ങളുടെ കഥകൾ പത്ര താളുകളിൽ നിറയുന്ന സമയത്താണ് പല്ലവിയുടെ കഥയുമായി 'ഉയരെ' എത്തുന്നത്. ഒരു ശരാശരി സിനിമയാണിതെങ്കിലും  തിയേറ്ററിൽ നിന്നിറങ്ങിയാലും അസാധാരണമായ ചില ചിന്തകൾ നമ്മളിൽ അവശേഷിപ്പിക്കാൻ സിനിമക്ക് കഴിയുന്നുണ്ട്. പ്രണയത്തിന്റേയും ഭ്രാന്തിന്റേയും ലോലമായ അതിർവരമ്പുകൾ മുറിയുന്നിടത്താണ് പല്ലവിയുടെ മുഖത്തേക്ക് ഗോവിന്ദ് ആസിഡ് ഒഴിക്കുന്നത്. പിന്നീട് അപാരമായ ആത്മബലം കൊണ്ടാണ് പല്ലവി ജീവിതത്തെ നേരിടുന്നത്. പ്രതിസന്ധികളിൽ തളർന്നു വീഴുന്നവരിൽ പലരും ആത്മഹത്യ അഭയമായി കരുതുമ്പോൾ പല്ലവിയുടെ അതിജീവന കഥ സ്ത്രീ സമൂഹത്തിന് കരുത്ത് പകരുന്നതാണ്.
പാർവതിയുടെ പല്ലവി എന്ന കഥാപാത്രം മലയാള സിനിമയിലെ പെൺമയുടെ പ്രതീകമാകുന്നത് അതുകൊണ്ടാണ്. സേറയെയും കാഞ്ചനമാലയെയും സമീറയെയും ടെസയെയും പോലെ പല്ലവിയും പാർവതിക്ക് മാത്രം ചെയ്യാൻ കഴിയുന്ന വേഷപകർച്ചയാണ്.  'ഉയരെ' എന്ന സിനിമ നാം മറന്നു പോയാലും പല്ലവിയെ നമ്മുടെ മനോമുകുരത്തിൽ നിന്ന് മായ്ച്ചു കളയാനാവില്ല. അത്രയേറെ മുന്നിൽ നിൽക്കുന്ന കഥാപാത്രമാണ് പല്ലവിയെന്ന് പറയാം. കഥാപാത്രമായി ഇഴുകിചേരാനും അതിന് ജൈവ പൂർണത നൽകാനും കൂടെ അഭിനയിക്കുന്ന  കഥാപാത്രങ്ങൾക്കു പോലും തിളക്കമേകാനും കഴിയുന്ന അപൂർവ്വം നായികമാരിൽ ഒരാളാണ് പാർവതി. എന്നാൽ ഇത്രയേറെ മികവു കാണിച്ചിട്ടും സംസ്ഥാന, ദേശീയ അംഗീകാരങ്ങൾ തേടിയെത്തിയിട്ടും പാർവതിക്ക് വേണ്ടത്ര അവസരങ്ങളില്ലാതെ പോകുന്നത് ചിന്തനീയമാണ്. രണ്ടു വർഷത്തിനിടെ പാർവതിക്കും അവരുടെ സിനിമകൾക്കും എതിരെ ഉണ്ടായിട്ടുള്ള സൈബർ ആക്രമണം തുടരുകയാണ്. 
'ഉയരെ' റിലീസായപ്പോഴും അതിൽ മാറ്റമില്ല. സിനിമയിലെ സ്ത്രീ കഥാപാത്രത്തിന് സ്വതന്ത്ര ചിന്തയും തനത് ജീവിതരീതിയും അഭിപ്രായങ്ങളും നിലപാടുകളും എല്ലാം തിരക്കഥയിൽ മതിയെന്നാണ് സിനിമ വ്യവസായത്തിന്റെ ശാഠ്യമെങ്കിൽ കഷ്ടമെന്നേ പറയേണ്ടൂ. കഴിവുറ്റ ഒരു നടിയുടെ പ്രതിഭയെ സിനിമയുടെ ഉന്നമനത്തിന്  പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അതിനു പകരം പുരുഷ താരാധിപത്യത്തിന്റെ പ്രയോക്താക്കളായി മാറാനാണ് പലരും മുതിരുന്നത്. കാലത്തിന്റെ കാഹളം തിരിച്ചറിഞ്ഞ് പരിവർത്തന ചക്രം തിരിക്കുന്നവരായി നവാഗതർ മാറണം. ആത്മവിശ്വാസവും അർപ്പണ ബോധവുമുള്ള ഒരു സംഘം മലയാള സിനിമ വ്യവസായത്തിലേക്ക് കടന്നു വരുന്നുണ്ട്. സ്വന്തം കാഴ്ചപ്പാടും നിലപാടും അവർ തുറന്നു പറയും. കിടപ്പറ പങ്കിടാനുള്ള പെൺശരീരങ്ങളല്ല തങ്ങളെന്ന് അവർ വിളിച്ചു കൂവും. ഏതെല്ലാം തരത്തിൽ ആക്രമണത്തിന് വിധേയമായാലും തങ്ങളുടെ സ്വപ്ന ചിറകിലേറി ഉയരങ്ങൾ അവർ കീഴടക്കും. ബാഹ്യ സൗന്ദര്യം നഷ്ടപ്പെട്ടാലും അവർ ആകാശയാനത്തിൽ മാലാഖമാരായി മാറും. നന്മയുടെ നിലപാടുതറയിൽ നിന്നു കൊണ്ട് തിന്മകളോട് അടരാടുന്നവർക്ക് സാമൂഹ്യ പിന്തുണയാണ് ആവശ്യം. അതിന് സ്ത്രീ സമൂഹം മുൻകൈയെടുക്കണം. സ്വതന്ത്ര നിലപാട് കാത്തു സൂക്ഷിക്കുകയും പ്രതിരോധത്തിന്റെ ഉയരങ്ങളിൽ നിൽക്കുകയും ചെയ്യുന്ന പല്ലവിയെ ഹൃദയത്തോട് ചേർത്തുനിർത്താൻ പ്രേക്ഷക സമൂഹത്തിന് കഴിയണം. ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് തുടക്കം കുറിക്കാൻ ചലച്ചിത്ര കേരളത്തിന് ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്.

/ ടിവിഎം അലി /

Tuesday, 23 April 2019

കുഞ്ഞിരാമനും
കുഞ്ഞരക്കാരുടെ കുടവയറും കുറെ ചിഹ്നങ്ങളും!

നാട്ടിലാകെ വോട്ടങ്കത്തിന്റെ കലാശക്കൊട്ട് മുറുകുമ്പോഴാണ് സംഗതികളുടെ തുടക്കം. കുഞ്ഞരക്കാരുടെ ഓട്ടാണ് നാട്ടിലെ ചർച്ചാ വിഷയം. അതിസാരം ബാധിച്ച വോട്ടറെ ബൂത്തിലെത്തിച്ച് വോട്ട് കുത്തിക്കണം. അതിനെന്താ വഴി എന്നാണ് ഓരോരുത്തരുടേയും ചിന്ത. കുഞ്ഞിരാമന്റെ അയൽക്കാരനാണ് കുഞ്ഞരക്കാര്.
രണ്ടു പേരും ഉറ്റ ചങ്ങാതിമാരാണ്. ഒരു കുടുംബം പോലെയാണ് അവർ കഴിയുന്നത്.
അതു കൊണ്ടാണ് അതിസാരത്തിന്റെ അതിപ്രസരം പാർടിക്കാരറിഞ്ഞത്.  കുഞ്ഞരക്കാരുടെ കെട്ട്യോള്
കുഞ്ഞാത്തുവിന്റെ നിലവിളി കേട്ടാണ് കുഞ്ഞിരാമൻ അന്ന്  ഓടിച്ചെന്നത്.
-ന്റെ കുഞ്ഞേട്ടാ ങ്ങള് കണ്ടില്ലേ ഈ കായ്ച്ചാ-
കുഞ്ഞാത്തു വിരൽ ചൂണ്ടിയ മൂലയിലേക്ക് കുഞ്ഞിരാമൻ സൂക്ഷിച്ചു നോക്കി:
ഒരു കീറപ്പായയിൽ പഴന്തുണിക്കെട്ടു പോലെ ചുരുണ്ടു കിടക്കുകയാണ് കുഞ്ഞരക്കാര്.
-രണ്ടു ദെവസായി ഒരേ പോക്കാ- ദാ നോക്ക് -
ന്റെ കൊടവയറ് അമുങ്ങിപ്പോയി കുഞ്ഞിരാമാ... കുഞ്ഞരക്കാര് വിശദീകരിക്കുന്നതിന് മുമ്പ് കുഞ്ഞാത്തു ഇടപെട്ടു.
-ന്റെ കുഞ്ഞേട്ടാ- എല്ലാ കുറുംകൗസലോം ഞമ്മള് നോക്കി. കട്ടൻ കാപ്പീല് ചെറുനാരങ്ങ പിയിഞ്ഞത് കൊടുത്തു. മൊല്ല വൈദ്യരെക്കൊണ്ട് വെള്ളം ഊതിക്കൊടുത്തു. കുട്ടൻ വൈദ്യര്ടെ ചൂർണം മോരിൽ കാച്ചിക്കൊടുത്തു.
ഇന്ന്ട്ടും ഇന്നോടൊ എന്ന മട്ടിലാ വാണം വിട്ട പോലെ പോക്ക്. ഇഞ്ഞി ഞമ്മളെന്താ ശെയ്യണ്ട് കുഞ്ഞേട്ടാ- ഇങ്ങള് പറയിൻ. കുഞ്ഞാത്തുവിന്റെ പെയ്ത്ത് നിന്നപ്പൊ കുഞ്ഞിരാമൻ കിതച്ചു.
ഇന്ന് രാവിലെ റേഡിയോല് കേട്ട ചില വർത്തമാനങ്ങൾ ഓർമ വന്നു.
ഉഷ്ണ തരംഗം, സൂര്യാതപം, നിർജലീകരണം, സൂര്യാഘാതം, മരണസംഖ്യ ഉയരുന്നു തുടങ്ങിയ കടുകട്ടി വാക്കുകൾ തികട്ടി വന്നു. പിന്നെ ഒന്നും ഓർക്കാൻ നിന്നില്ല.
വീടിന്റെ കോലായിൽ ചാരി വെച്ചിരുന്ന ചാരുകസേര എടുത്ത് കുഞ്ഞരക്കാരെ
അതിൽ കിടത്തി കുഞ്ഞാത്തുവിനോട് ഒരറ്റം പിടിക്കാൻ കല്പിച്ച് പുറത്തേക്ക് എത്തിച്ചു. കുഞ്ഞരക്കാരുടെ ദീനരോദനം അകമ്പടിയാക്കി കുഞ്ഞിരാമനും കുഞ്ഞാത്തുവും മഞ്ചലോട്ടം തുടർന്നു. പിറകെ മൂക്കൊലിപ്പിച്ച് കുഞ്ഞരക്കാര്ടെ രണ്ട് പൈതങ്ങളും ഓടി.
ധർമാശുപത്രിയിൽ ഡാക്കിട്ടരും മരുന്നും ഉണ്ടാവണേ പടച്ചോനേ എന്ന് മന്ത്രിച്ചു കൊണ്ടാണ് കുഞ്ഞാത്തു കുണ്ടുപാടവരമ്പ് ചാടിക്കടന്നത്. അപ്പോഴും
കുഞ്ഞരക്കാര്ടെ കുടവയറിന്റെ തുളയിലൂടെ
ചോർച്ച തുടർന്നു കൊണ്ടിരുന്നു. അങ്ങനെ കെടക്കണ കുഞ്ഞരക്കാരെയാണ് ബൂത്തിലെത്തിക്കേണ്ടത്. ധർമാശുപത്രീന്ന് ഇബനെ ബൂത്തിലെത്തിക്കാനുള്ള ചുമതല കുഞ്ഞിരാമന്റെ മണ്ടയിലാണ് മണ്ഡരി പോലെ വീണത്. ആദ്യം കുഞ്ഞിരാമനും കെട്ട്യോളും ഓട്ട് ചെയ്യണം. എന്നിട്ട് കെട്ടിച്ചു വിട്ട പെങ്കുട്ട്യേളെ കൂട്ടിക്കൊണ്ടുവന്ന് ഓട്ട് ചെയ്യിക്കണം. അതു കഴിഞ്ഞ് വിരുന്നു പോയ ചെക്കന്മാരുടെ പെണ്ണുങ്ങളെ കൂട്ടിക്കൊണ്ടുവന്ന് വരി നിർത്തണം. ബൂത്ത് ലവൽ ഓഫീസറെ തെരഞ്ഞുപിടിച്ച് വോട്ടർ പട്ടിക നോക്കിയപ്പോഴാണ് അന്തം വിട്ട് കുഞ്ഞിരാമൻ കുന്തം വിഴുങ്ങി നിന്നത്. കുഞ്ഞിരാമന്റെ വോട്ട് 404ൽ. കെട്ട്യോൾടെ വോട്ട് 202ൽ. മക്കളുടേയും മരുമക്കളുടേയും പേരുകളും പലപല ബൂത്തിൽ. ഓരോ ബൂത്തും ഓരോരൊ കൊമ്പത്ത്. ഇവിടെയൊക്കെ പോയി വോട്ട് ചെയ്യിക്കണം. എന്നിട്ട് കുഞ്ഞരക്കാര്ടെ വോട്ടും കുത്തിക്കണം. സർവ്വ അയ്യനയ്യനാദി ദേവന്മാരേയും വിളിച്ച്, വോട്ടർ പട്ടിക തയ്യാറാക്കിയവരെ തെറിയഭിഷേകം നടത്തി കാര്യം സാധിച്ചപ്പോൾ മണി അഞ്ച്. ഒരു മിനുറ്റ് നിക്കാതെ കുഞ്ഞിരാമൻ പാഞ്ഞു. കുഞ്ഞരക്കാര്ടെ തുള വീണ കുടവയറ് പുറത്തു കാണാത്ത വിധം പൊതിഞ്ഞു കെട്ടി മഞ്ചലിൽ കിടത്തി ഒരു വിധം ബൂത്തിലെത്തിച്ചു. മണി ആറാവാറായിട്ടും നീണ്ട വരി. ബൂത്തിനുള്ളിൽ നിന്ന് ജനാധിപത്യത്തിന്റെ അധോവായു പ്രവാഹം പോലെ ബീപ് ശബ്ദം. മാനത്ത് വേനൽ മഴയുടെ ഇടിമുഴക്കം. പൊടുന്നനെ കറന്റ് വിളക്ക് കെട്ടു. വോട്ട് യന്ത്രവും പാറ്റ പെട്ടിയും കണ്ണു ചിമ്മി. മെഴുകുതിരി വെളിച്ചം മാത്രം തുള്ളിക്കളിച്ചു.
വരിനിന്ന് വരിനിന്ന്, വരി ഉടഞ്ഞുപോയവർ ഇരുൾ മുറിച്ച് പുറത്തു കടന്നത് കുഞ്ഞിരാമനറിഞ്ഞില്ല. തുള വീണ കുടവയറിൽ തടവി കുഞ്ഞരക്കാര് ഞെരിപിരി കൊള്ളുമ്പോൾ അവന്റെ കെട്ട്യോളും കുഞ്ഞിരാമനും പിന്നെ കുറെ ചിഹ്നങ്ങളും മാത്രം ബൂത്തിൽ അവശേഷിച്ചു. അപ്പോൾ യഥാർത്ഥ ജനാധിപത്യത്തിന്റെ കാവൽ മാലാഖമാർ അവിടെ മിന്നാമിനുങ്ങായി പാറി പറന്നു.

-ടിവിഎം അലി-

ജനവിധി

കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന്. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാന തെരഞ്ഞെടുപ്പ് എന്ന നിലയിലാണ് ഈ ജനാധിപത്യ മഹോത്സവത്തെ ലോകം വീക്ഷിക്കുന്നത്. പതിനേഴാമത് ലോക്സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ 2.61 കോടി വോട്ടർമാരാണ് വിധി നിർണയിക്കുന്നത്. മൂന്നാം ഘട്ട പോളിങാണ് ഇന്ന് നടക്കുന്നത്. മികച്ച പോളിങ് പ്രതീക്ഷിക്കുന്നു. പലയിടത്തും യന്ത്ര തകരാറ് മൂലം പോളിങ് തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ 227 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 2014ൽ 74.02 % ആയിരുന്നു പോളിങ്. 2015ൽ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 77.35 % പേരും വോട്ട് രേഖപ്പെടുത്തി. 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും സമാന തരത്തിലായിരുന്നു പോളിങ്. എ.ഐ.സി.സി.അധ്യക്ഷൻ രാഹുൽ ഗാന്ധി ആദ്യമായി വയനാട് മത്സരിക്കുന്നതുകൊണ്ട് ലോക ശ്രദ്ധ നേടിയ തെരഞ്ഞെടുപ്പാണിത്.


Sunday, 21 April 2019


വനിതാ ദിനത്തിൽ ഉത്സവഹർഷത്തോടെ പുസ്തക പ്രകാശനം.

കൊപ്പം ഗവ. ഹയർ സെക്കൻററി സ്കൂളിന് അവിസ്മരണീയാനുഭൂതി പകർന്നൊരു സായാഹ്നത്തോടെയാണ് വനിതാ ദിനം കടന്നു പോയത്. ഈ സ്കൂളിലെ  വിദ്യാർത്ഥിനിയും കലാകാരിയും മുളയുടെ തോഴിയുമായ നൈന ഫെബിൻ എഴുതിയ  "ആടിത്തിമിർത്ത കാൽപ്പാടുകൾ" എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് വനിതാ ദിന സായാഹ്നത്തിൽ നടന്നത്. സാഹിത്യകാരി ടി.ജി. അജിത പ്രകാശനം നിർവ്വഹിച്ചു. നാടൻ പാട്ടുകലാകാരനും ഗവേഷകനുമായ ജനാർദ്ദനൻ പുതുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
എം.വി.രാജൻ പുസ്തകം പരിചയപ്പെടുത്തി.
കൊപ്പം ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് പി.സുമിത, വൈസ് പ്രസിഡണ്ട് കെ.സി. ഗോപാലകൃഷ്ണൻ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോൾ, വനജ കൃഷ്ണകുമാർ, പട്ടാമ്പി എ.ഇ.ഒ. ഡി. ഷാജിമോൻ, പ്രിൻസിപ്പൽ ബെന്നി ഡൊമിനിക്, ഹെഡ്മാസ്റ്റർ സ്രാജുദ്ദീൻ,  പി.ടി.എ. പ്രസിഡന്റ് ഷാഹുൽ ഹമീദ്, ശ്രീജ, എം.എ. സമദ്, ഭാസ്കരൻ, രവീന്ദ്രപണിക്കർ എന്നിവർ സംസാരിച്ചു.
തുടർന്ന് 'ഒച്ച' ദി ബാംബൂ സെയ്ന്റ്സ് ന്റെ  നാടൻപാട്ട് അവതരണവുമുണ്ടായി. കുറ്റിക്കുന്നിൽ
രാമൻ, നാവുട്ടി കുരിക്കൾ എന്നീ നാടൻ കലാകാരന്മാർ വേദിയെ ധന്യമാക്കി. പുള്ളുവൻപാട്ട് കലാകാരിയായിരുന്ന
പരേതയായ സുലോചനാമ്മയെക്കുറിച്ചുള്ള ഓർമ്മകളും പങ്കുവെച്ചു. ഏവരേയും
എഴുത്തുകാരി നൈന ഫെബിൻ ആദരിച്ചു.
ജയകൃഷ്ണൻ സ്വാഗതവും ശശികുമാർ കൂത്തുപറമ്പ് നന്ദിയും പറഞ്ഞു.

നൈന ഫെബിൻ എന്ന14 കാരി മുളയുടെ തോഴിയായി  അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നൂറു കണക്കിന് മുളന്തൈകൾ നട്ടുവളർത്തി പരിപാലിക്കാനും സമയം കണ്ടെത്തുന്നുണ്ട്.  പ്രകൃതിയെ ഏറെ സ്നേഹിക്കുന്ന നൈന വിദ്യാലയത്തിലെ ഏവരുടേയും പൊന്നോമനയാണ്. പ്രാദേശിക ദൃശ്യമാധ്യമങ്ങളിലും കിളിക്കൊഞ്ചലുമായി നൈന താരമാണ്. കൊട്ടിയും പാടിയും ഒച്ചയുണ്ടാക്കി ലഭിക്കുന്ന വരുമാനം മുളവൽക്കരണത്തിന് ഉപയോഗപ്പെടുത്തുകയാണ് ഈ കൊച്ചു മിടുക്കി. സമൂഹം കളയായി കണ്ട് നശിപ്പിച്ച് കളയുന്ന മുളകളെയാണ് അവൾ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നെഞ്ചേറ്റുന്നത്.
തൃത്താല കൊപ്പം 'നിനവിൽ' വീട്ടിൽ ഫാർമസിസ്റ്റായ ഹനീഫയുടെയും, കുളമുക്ക് എ.എം.എൽ.പി. സ്കൂൾ അധ്യാപിക സബിതയുടെയും മകളാണ് നൈന. കൊപ്പം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗ്രന്ഥകാരി. തനിക്കും സ്വന്തമായി ഒരു മുളവീട് വേണം. ഏങ്ങും മുളം കൂട്ടങ്ങൾ നിറഞ്ഞ വില്ലേജുകളാണ് തന്റെ സ്വപ്നമെന്ന് നൈന ഫെബിൻ പറയുന്നു.
ഭാരിച്ച ചിലവു വരുന്ന നൈനയുടെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് നൈനയുടെ നേതൃത്വത്തിൽ തിരുവേഗപ്പുറ കേന്ദ്രമായി പ്രവർത്തിക്കുന്ന മുളവാദ്യ സംഘമായ "ഒച്ച,"ദി ബാംബു സെയിന്റ്സിലൂടെ കലാപരിപാടികൾ അവതരിപ്പിച്ചാണ്. കൂടാതെ കൊണ്ടോട്ടിയിലെ നിലാവ് നാട്ടറിവ് പഠന കേന്ദ്രത്തിലും നൈന സജീവമാണ്.
നൈന ഫെബിൻ മൂന്നാം വയസ്സു മുതൽ നൃത്തവും, ആറാം വയസ്സു മുതൽ സംഗീതവും അഭ്യസിക്കുന്നുണ്ട്. ചേലക്കര ശങ്കരനുണ്ണിയുടെ കീഴിലാണ് നൃത്ത പഠനം. മുളയങ്കാവ് അരവിന്ദാക്ഷന്റെ കീഴിൽ ചെണ്ടയും പഠിക്കുന്നുണ്ട്. 2015ലായിരുന്നു ചെണ്ടയിൽ അരങ്ങേറ്റം.
സ്കൂൾ കലോത്സവ വേദികളിൽ നിരവധി പുരസ്ക്കാരങ്ങൾ ഈ കൊച്ചു മിടുക്കി നേടിയിട്ടുണ്ട്. എല്ലാറ്റിനും പിന്തുണ നൽകി മതാപിതാക്കളും അനുജൻ ജിത്തുവും അവൾക്കൊപ്പമുണ്ട്.
നാടൻ കലകളെയും, നാടൻ കലാകാരൻമാരേയും അവരുടെ ജീവിതത്തെയും കുറിച്ചാണ്, 'ആടി തിമർത്ത കാൽപാടുകൾ' എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.
സംസ്ഥാന സർക്കാറിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച 'മുഖ്യമന്ത്രിക്ക് ഒരു കത്ത്' എന്ന പരിപാടിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നൈന ഫെബിനായിരുന്നു വിജയി. പിന്നീട് നൈന മുഖ്യമന്ത്രി പിണറായി വിജയന്  എഴുതിയ കത്തിലെ വരികൾ അദ്ദേഹം തന്റെ ഫെയ്സ് ബുക്കിൽ കുറിച്ചിട്ടു:
"എനിക്ക് മുളയുടെ തോഴി എന്ന് അറിയപ്പെടാനാണ് ആഗ്രഹം. മുളയുടെ മുളയാവണം, അങ്ങിനെ പ്രകൃതിക്കൊരു കുഞ്ഞു കൈത്താങ്ങാവണം".
നൈനയുടെ സ്വപ്നങ്ങൾക്ക് സർവ്വ പിന്തുണയുമായി സ്വന്തം വിദ്യാലയവും നാട്ടുകാരും കൂടെയുണ്ട്.

ഒരു ഉയിർപ്പിന്റെ കഥ

അത്തിമരം കഥ പറയുന്നു.

സെൻട്രൽ ഓർച്ചാഡിലെ വിശാലമായ നഴ്സറി തോട്ടത്തിൽ ഒരു ഗ്രോബാഗിലാണ് ഞാൻ വേരുപിടിച്ചത്. അനേകം സസ്യലതാദികൾക്കൊപ്പം മഴ നനഞ്ഞും വെയിൽ കാഞ്ഞും മുളപൊട്ടി ഞാൻ തലനീട്ടി. അങ്ങിനെയിരിക്കെ ഒരു പ്രഭാതത്തിൽ തൈകൾ വാങ്ങാനെത്തിയ ഒരേട്ടനും ചേച്ചിയും എന്നെ പൊക്കിയെടുത്ത് വില കൊടുത്തു വാങ്ങി എങ്ങോട്ടോ കൊണ്ടുപോയി. സ്കൂട്ടറിൽ ചേച്ചിയുടെ മടിയിലിരുത്തിയാണ് എന്നെ കൊണ്ടുപോയത്. കാറ്റടിച്ചപ്പോൾ ഞാനുറങ്ങിപ്പോയി. പിറ്റേന്ന് പ്രഭാതത്തിൽ കണ്ണു തുറന്നപ്പോൾ ചെറിയൊരു വീട്ടുമുറ്റത്താണെന്ന് മനസിലായി. ഏട്ടൻ കൈക്കോട്ടെടുത്ത് കുഴി എടുക്കുകയാണ്. ചേച്ചി കൂടെ തന്നെയുണ്ട്. ഓടിട്ട വീടിന്റെ പൂമുഖ മുറ്റത്ത് തെക്കേ കോണിലാണ് ഏട്ടൻ എന്നെ ഇറക്കിവെച്ചത്. അതിനു മുമ്പ് സ്ഥലത്തെ ചൊല്ലി ചില തർക്കങ്ങളുണ്ടായി. ഇത് മരമായാൽ പുരപ്പുറത്തു വീണാലോ എന്ന ഭീതി പങ്കുവെച്ചത് അമ്മയായിരുന്നു. അന്ന് മുരിങ്ങമരം പൊട്ടിവീണ് അടുക്കള തകർന്നത് മറന്നോ എന്നും അമ്മ ഉണർത്തി. അപ്പോൾ അച്ഛനാണ് ഏട്ടന് പിന്തുണയുമായി എത്തിയത്. മനുഷ്യര് ചെയ്യുന്നതു പോലെയുള്ള ദ്രോഹമൊന്നും മരം ഇന്നേ വരെ ചെയ്തിട്ടില്ലെന്നാണ് അച്ഛൻ പറഞ്ഞത്. അതു കേട്ടപ്പോൾ എന്റെ കുരുന്നിലകൾ ഒന്നിളകി. എന്റെ കമ്പുടലും കോരിത്തരിച്ചു. അങ്ങിനെ ഞാൻ വീട്ടുമുറ്റത്ത് തെക്കേ കോണിൽ വീടിന്റെ പ്രധാന തൂണിന് സമാന്തരമായി നിന്നു. ദിവസവും എനിക്ക് കുടിക്കാൻ വെള്ളം തന്നു. കാറ്റിൽ ചെരിഞ്ഞപ്പോൾ താങ്ങ് തന്നു. ശിഖരങ്ങൾ പടർന്നപ്പോൾ വീടിനു മീതെ തൊടാതിരിക്കാൻ കയറുകൊണ്ട് മറ്റൊരു മരത്തിലേക്ക് വലിച്ചുകെട്ടി. രണ്ടു വർഷത്തിനകം ഞാൻ വീടിനു മീതെ ഉയർന്നു നിന്നു. അപ്പോഴാണ് അടുത്ത വളപ്പിലെ തെങ്ങും പ്ലാവും മഞ്ചാടിയും അസൂയയോടെ ഇളകിയാടാൻ തുടങ്ങിയത്. കാറ്റടിച്ചാൽ മഞ്ചാടി വിറകൊള്ളും. അന്നേരം എന്റെ കാൽക്കീഴിൽ നിറയെ മഞ്ചാടിക്കുരുവീഴും. അതു പെറുക്കാൻ കുട്ടികൾ പതിവായി എത്തും. അവർ എന്നെ തൊട്ടും തലോടിയും ഇലകളിൽ ഉമ്മ വെച്ചും ഏറെ നേരം നിൽക്കും. അച്ഛനാവട്ടെ രാവിലെ ജോലിക്ക് പോകുമ്പോൾ എന്നെ നോക്കി കൈ വീശും. ശിഖരം താഴ്ത്തി ഞാനും നന്ദി പറയും. രാത്രി വന്നാൽ അല്പനേരം എന്റെ അരികിൽ നിൽക്കും. ഞാനപ്പോൾ ഇളം കാറ്റായി തഴുകും. അവധി ദിവസങ്ങളിൽ എന്റെ കൂടെ നിന്ന് അച്ഛൻ സെൽഫിയെടുക്കും. കൂടാതെ വിവിധ ആംഗിളുകളിൽ എന്റെ ചിത്രം പകർത്തും. എന്റെ ഓരോ വളർച്ചയും അച്ഛന്റെ മെമ്മറിയിലുണ്ടെന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. അതിനിടയിൽ ഒരു മരംമുറിയൻ ഈ വഴി വന്നു. അടുത്ത പറമ്പിലെ മട്ടിമരം മുറിക്കാൻ പോകുമ്പോഴാണ് മൂപ്പര് വന്നത്. എന്നെ ഒന്നു ചുഴിഞ്ഞു നോക്കിയിട്ട് അച്ഛനെ വിളിച്ചു: അതേയ് പൊന്ന് കായ്ക്കണ മരമാണെങ്കിലും പുരക്കു മീതെ വന്നാ വെട്ടണം. ഇവന്റെ നില്പ് അത്ര ശരിയല്ല. പുരയുടെ ഉമ്മറത്ത് തെക്കേ കോണിലെ സ്ഥാനം തന്നെ പന്തിയല്ല. വീട്ടിലുള്ളോരെ തെക്കോട്ടു എടുക്കാൻ ഇവൻ ഒരുത്തൻ മതി.
അതു കേട്ട് അച്ഛൻ ഒന്നു ചിരിച്ചതേയുള്ളൂ. പക്ഷേ അമ്മ ഭയന്നു. പക്ഷേ മരം മുറിക്കുന്ന കാര്യത്തിൽ അമ്മക്കുമുണ്ട് വിഷമം. രണ്ടു കൊല്ലം കൊണ്ട് ഒത്തൊരു മരമായി വളർന്നതിലും വീട്ടുമുറ്റത്ത് നിഴൽ ചിത്രമെഴുത്ത് നടത്തുന്നതിലും അമ്മക്കുമുണ്ട് ആഹ്ലാദം. പക്ഷേ വീട്ടിൽ വരുന്നവരെല്ലാം അത്തി ആപത്ത്, അത്തി നാശം, മുറിച്ചു മാറ്റൂ എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. അങ്ങിനെയിരിക്കെയാണ് പ്രളയമുണ്ടായത്. കാറ്റും പേമാരിയും ഇടിയും മിന്നലും തിമിർത്തു. പുഴയും വയലും വീടുകളും വെള്ളപ്പൊക്കത്തിൽ മുങ്ങി. അപ്പോഴാണ് വളരെ ഉയരത്തിൽ നിൽക്കുന്ന മഞ്ചാടി മരം എന്നെ ഭയപ്പെടുത്തിയത്. എന്റെ മേൽ നിഴൽ വിരിച്ച് നേരത്തെ എന്നെ നശിപ്പിക്കാൻ ശ്രമിച്ചതായിരുന്നു. അന്ന് എന്റെ ശിഖരങ്ങൾ കൂട്ടിക്കെട്ടി സൂര്യന്റെ നേരെ നിർത്തിയത് അച്ഛനാണ്. മഞ്ചാടിയേക്കാൾ പരിഗണന അത്തിക്ക് കിട്ടുമോ എന്നായിരുന്നു അവന്റെ വേവലാതി. പ്രളയകാലത്ത് പല തവണ എന്റെ മേൽ പതിക്കാൻ മഞ്ചാടി ശ്രമിച്ചുവെങ്കിലും മറ്റു മരങ്ങൾ തടഞ്ഞു. ഒരു വിധം കലി തുള്ളിയ കാലവർഷം കഴിഞ്ഞപ്പോഴാണ് സമാധാനമായത്. സാധാരണ ദിവസങ്ങൾ കടന്നു വന്നതോടെ മഞ്ചാടിയുടെ ഭീഷണിയും നിലച്ചു. വൃശ്ചികമെത്തിയപ്പോൾ മഞ്ചാടി വീണ്ടും വികൃതിക്കാറ്റടിച്ചു. ബംഗാൾ ഉൾക്കടലിൽ നിന്ന് പുറപ്പെട്ട് പാലക്കാട് ചുരം കടന്ന് വള്ളുവനാട്ടിൽ ആഞ്ഞുവീശുന്ന കാറ്റിന് ഊക്ക്‌ കൂടും. കാലാവസ്ഥാ നിരീക്ഷകരൊന്നും ഈ കാറ്റ് അത്ര ഗൗനിക്കാറില്ല. അതു കൊണ്ടു തന്നെ അവരുടെ റഡാറിൽ കാറ്റടിക്കാറില്ല. ഇടിയോ മിന്നലോ മഴയോ അകമ്പടിയില്ലാതെയാണ് ചുരം കടന്നെത്തുന്ന കാറ്റ് താണ്ഡവമാടാറുള്ളത്. വൃശ്ചിക വെയിലത്തും ധനുമാസ കുളിരിലും വെണ്ണിലാവിലും കാറ്റ് ഘോര സർപ്പത്തെപ്പോലെ ഊതും.  ചുരക്കാറ്റ് പല ഭാഗത്തും പല മട്ടിലാണ് വീശിയടിക്കുകയെന്ന് മഞ്ചാടി മരം സ്വകാര്യം പറഞ്ഞു. അതൊരു ഭീഷണിയാണെന്ന് കരുതിയില്ല. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയും കഴിഞ്ഞ്, പ്രളയ വർഷം കൊഴിഞ്ഞു വീഴാൻ ഒരു ദിനം മാത്രം ബാക്കി നിൽക്കെയാണ് അത് സംഭവിച്ചത്. രാത്രി നേർത്ത കാറ്റുണ്ടായിരുന്നു. വീട്ടിൽ അച്ഛനും അമ്മയും ചേച്ചിയും മാത്രമേയുള്ളു. ഏട്ടനും ഭാര്യയും ജോലി സ്ഥലത്താണ് താമസം. അർധരാത്രി പരന്നൊഴുകുന്ന ധനുമാസ നിലാവായിരുന്നു. പാൽ പ്രഭക്കു മീതെ കുളിർ കാറ്റും മേമ്പൊടി തൂവി. എന്നാൽ പുലരാൻ യാമങ്ങൾ മാത്രം ബാക്കി നിൽക്കെ ചുരം കടന്ന് ചുഴലി പോലെ പറന്നു വന്ന കാറ്റ് മഞ്ചാടിയെ ചുഴറ്റി. പിന്നെ വട്ടമിട്ടു കറക്കി.  പ്രതിരോധിക്കാനുള്ള മഞ്ചാടിയുടെ ശ്രമങ്ങൾ വിഫലമായി. വളരെ ഉയർന്നു നിന്നിരുന്ന പടുകൂറ്റൻ മഞ്ചാടിയുടെ നെഞ്ച് പിളരുന്നത് ഞാൻ കണ്ടു. വളരെ ഉയരെ നിന്ന് നടു ഒടിഞ്ഞ് അവൻ വീടിനു മീതേക്ക് പതിക്കുമെന്നുറപ്പായി. വീടിനുള്ളിൽ മൂന്ന് ജീവനുകൾ ഗാഢനിദ്രയിലാണ്. മഞ്ചാടിയുടെ വീഴ്ചയിൽ വീട് തകരും. വീട്ടിനുള്ളിലുള്ളവരുടെ കഥയും കഴിയും. പടർന്നു പന്തലിച്ച മഞ്ചാടിയുടെ വീഴ്ച തടയാൻ ആരുമില്ല. എന്റെ ഉടലും ശിഖരങ്ങളുമാവട്ടെ ദുർബ്ബലമാണ്. മഞ്ചാടി റോക്കറ്റ് വേഗത്തിലാണ് വരുന്നത്. ചുരക്കാറ്റിന്റെ സീൽക്കാരവുമായി അത് പതിക്കുമ്പോൾ വീടിന്റെ പ്രധാന തൂണും ചുമരും നൊടിയിടയിൽ തകർന്നു തരിപ്പണമാവും. ഒന്നും ആലോചിക്കാൻ സമയമില്ല. സർവ്വ ധൈര്യവും പ്രതിരോധമാക്കി ശിരസ് ഉയർത്തി നിന്നു. മഞ്ചാടി മരം എന്റെ ശിരസ്സിൽ തന്നെ പതിച്ചു. എന്റെ കൈകൾ കൊണ്ട് ഞാനതിന്റെ വേഗത തടയാൻ ശ്രമിച്ചു. അതു കൊണ്ടു മാത്രം മഞ്ചാടിയുടെ ശിഖരം സാവകാശമാണ് വീടിനു മീതെ വീണത്. ഉമ്മറ തൂണിനും ചുമരിനും ഒരു പോറലും പറ്റിയില്ല. ഓടുകൾ മാത്രം അടർന്നുവീണു. ആർക്കും ഒന്നും സംഭവിച്ചില്ല. പക്ഷേ മഞ്ചാടിയുടെ ഭാരിച്ച ഉടലു വീണ് എന്റെ ശിരസ് തകർന്നതിനാൽ മരംമുറിയൻ വന്നാണ് മുറിച്ചുനീക്കിയത്. ആപത്തൊന്നും സംഭവിക്കാത്ത ആശ്വാസത്തോടെയാണ് ഞാൻ മരിച്ചുവീണത്. നേരം വെളുത്തപ്പോഴേക്കും വീടിനു ചുറ്റും ആൾക്കൂട്ടമായിരുന്നു. മഞ്ചാടിയുടെ വാൾ തല പോലെയുള്ള കൊമ്പുകൾ വീടിനുള്ളിൽ ആണ്ടിറങ്ങി നിന്നിരുന്നു. വലിയൊരു ദുരന്ത ചിത്രമാണത് കാഴ്ചവെച്ചത്. വന്നവരൊക്കെ അനുമോദിച്ചത് എന്നെ മാത്രമാണ്. ഈർച്ചവാളിൽ ഉടൽ മുറിച്ചുമാറ്റുമ്പോഴും നാട്ടുകാരുടെ പ്രശംസ എനിക്ക് കേൾക്കാമായിരുന്നു. ഞാനില്ലായിരുന്നെങ്കിൽ ഈ കഥ ഇങ്ങിനെ എഴുതാൻ കഴിയുമായിരുന്നില്ല.
ഒരു കുറ്റിയായി മാറിയെങ്കിലും വീട്ടുകാർ എനിക്ക് വെള്ളം തന്നു. ഒരു മാസം കഴിഞ്ഞപ്പോൾ കുറ്റിയിൽ നിന്ന് മുളകളുണ്ടായി. മുളകൾ വിടർന്ന് ഇലകളായി. ഇലകൾ വളർന്ന് ഇതാ ഞാൻ വീണ്ടും ഉയിർക്കുകയാണ്. മറ്റൊരു കാറ്റിനും മറ്റൊരു മരത്തിനും കീഴടങ്ങേണ്ടി വന്നാലും ഞാൻ ഉയിർത്തെണീക്കുമെന്ന് ഉറപ്പ്. മരങ്ങളെ സ്നേഹിക്കുന്ന മനുഷ്യരെ വിട്ടു പോകാൻ എനിക്ക് കഴിയില്ല. ഈ ഉയിർപ്പു ദിനത്തിൽ എന്റെ കഥ നിങ്ങൾക്ക് പ്രചോദനമാവട്ടെ.

/ടിവിഎം അലി/