Tuesday, 8 July 2014

പലിശ രഹിത ഗ്രാമം



ഇത് ഉട്ടോപ്പ്യൻ സ്വപ്നമല്ല. ഒരു കൂട്ടം ചെറുപ്പക്കാർ  അത് യാഥാർത്യമാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം "ഇൽഫ" സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തപ്പോൾ എനിക്ക് അക്കാര്യം ബോധ്യപ്പെട്ടു. പട്ടാമ്പി ചിത്ര കമ്മൂണിറ്റി
ഹാളിലായിരുന്നു 'ഇൽഫ' യുടെ പരിപാടി. ഏഴു മാസം മുമ്പ് മേലെ പട്ടാമ്പിയിലുള്ള ഇരുപതോളം യുവാക്കൾ ചേർന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. യൂത്ത് ലീഗ് ശാഖയുടെ കീഴിലുള്ള ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പ്രവർത്തകരായിരുന്നു അവർ. പലിശ കൊടുത്തു മുടിഞ്ഞവരും വീട് നഷ്ടപ്പെട്ടു വഴിയാധാരമായവരും ആത്മഹത്യ യുടെ മുനമ്പിൽ നിൽക്കുന്നവരും പെരുകുന്ന നാട്ടിൽ ഇരകളെ രക്ഷിക്കാൻ ബാധ്യതയുള്ളവർ  പോലും നിഷ്ക്രിയരായി മാറുന്ന കാലത്താണ് 'ഇല്ഫ' യുടെ പ്രവർത്തകർ ചരിത്രം എഴുതുന്നത്‌. ഇവരുടെ പരിപാടിയെക്കുറിച്ച് ഏതാനും മാസം മുമ്പു തന്നെ കേൾക്കാൻ കഴിഞ്ഞിരുന്നു. അന്ന് തുടങ്ങിയതാണ്‌ അറിയാനുള്ള ആകാംക്ഷ. 2013 ഡിസംബർ 14 നാണ് പദ്ധതി തുടങ്ങിയത്. ആകെ 207 പേർ അംഗങ്ങളായി ചേർന്നു. അവർ തങ്ങളുടെ നിക്ഷേപമായി പത്തര ലക്ഷം രൂപ 'ഇൽഫ'ക്ക് നൽകി. ഒരുമിച്ച് നിക്ഷേപിക്കാൻ കഴിയാത്തവർ ആഴ്ച തോറും തുക നൽകി പങ്കാളികളായി. ലഭിച്ച തുക ആഴ്ച തോറും
അപേക്ഷകരുടെ ആവശ്യകത പരിശോധിച്ച് വിതരണം ചെയ്തു. ഇപ്രകാരം 160 പേർക്ക് ഏഴു മാസത്തിനിടയിൽ 22 ലക്ഷത്തോളം രൂപ വിതരണം ചെയ്തു.  ഇതിന്റെ ഗുണഭോക്താക്കൾ ഏറെയും വീട്ടമ്മ മാരായിരുന്നു.  ജാതിയോ മതമോ കക്ഷി രാഷ്ട്രീയമോ നോക്കാതെയാണ് വായ്പ നൽകിയത് എന്നത്
പ്രത്യേകം പറയേണ്ടതുണ്ട്. ഒന്നാം ഘട്ടത്തിൽ നിക്ഷേപം നൽകിയ അംഗങ്ങൾക്ക് കഴിഞ്ഞ ദിവസം തുക തിരിച്ചു നൽകി . തുടർന്ന് രണ്ടാം ഘട്ട നിക്ഷേപ സമാഹരണം ആരംഭിച്ചു. വീഴ്ച വരുത്താതെ പത്ത് ആഴ്ച കൊണ്ട് വായ്പ തിരിച്ചടക്കാൻ  ഗുണഭോക്താക്കൾ തയ്യാറായി എന്നതാണ് പദ്ധതിയുടെ വിജയ ഘടകം.
ഒരു വാണിജ്യ ബാങ്ക്  മാനേജരുടെ വിശ്വാസ വഞ്ചന മൂലം പലിശയുടെ കെണിയിലകപ്പെട്ട് വീട്
വിലക്കേണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാനെന്ന കാര്യം "ഇല്ഫ"യുടെ പ്രവർത്തകർക്ക് അറിയില്ല.
എട്ടു വർഷം മുമ്പാണ് ആ സംഭവം. മകളുടെ വിവാഹ ആവശ്യത്തിനു രണ്ടു ലക്ഷം രൂപ ലോണ്‍ നൽകാമെന്ന്
എസ്.ബി.ടി. മാനേജർ ഉറപ്പു പറഞ്ഞതായിരുന്നു. ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയപ്പോൾ
അദ്ദേഹം വാക്ക് മാറ്റി. തപാൽ വകുപ്പിൽ സ്ഥിരം ജീവനക്കാരൻ അല്ലാത്തത് കൊണ്ട് (ഗ്രാമീണ്‍ ഡാക് സേവക്)
വായ്പ നൽകാനാവില്ലെന്ന് അദ്ദേഹം തീർപ്പ് കൽപ്പിച്ചു. ടൌണിൽ പെട്ടിക്കട നടത്തുന്നവർക്കു പോലും
ലക്ഷങ്ങൾ വായ്പ നൽകുന്ന മാനേജരാണ് ഇത് പറഞ്ഞതെന്ന് ഓർക്കണം . മാനേജരുടെ വിധി അന്തിമ മായതിനാൽ
ഇനി രക്ഷയില്ല എന്ന് മറ്റു ബാങ്ക് ജീവനക്കാരും കയ്യൊഴിഞ്ഞു. വിവാഹത്തിന് തീയതി കുറിച്ച് ക്ഷണം
പൂർത്തിയാക്കിയ നേരത്താണ് ഈ കൊലച്ചതി. രണ്ടും കൽപ്പിച്ചു കൊണ്ട് ഒരു സഹൃദയനായ ബ്ലേഡുകാരനെ
സമീപിച്ച് കാര്യം ബോധിപ്പിച്ചു. അദ്ദേഹം രേഖകൾ വാങ്ങി വെച്ച് ഒരു ലക്ഷം രൂപ തന്നു. മാസം എണ്ണായിരം
മുതൽ പതിനായിരം വരെ പലിശ ഈടാക്കുന്ന കാലമാണ്. അദ്ദേഹം എന്നോട് കനിവ് കാട്ടി. മാസം മൂവായിരം
തന്നാൽ മതിയെന്ന് പറഞ്ഞു. ഒരു വർഷത്തോളം പലിശ കൃത്യമായി അടച്ചു. പക്ഷെ മുതൽ അങ്ങിനെ തന്നെ കിടന്നു. എത്ര കാലം ഈ സ്ഥിതി തുടരും എന്നോർത്ത് ഉറങ്ങാത്ത രാവുകളുണ്ടായി . അതിനിടയിൽ പത്തു
സെന്റ്‌ പുരയിടം വിൽക്കാനുള്ള ശ്രമം തുടരുന്നുണ്ടായിരുന്നു. എന്നാൽ റിയൽ എസ്റ്റെറ്റ് ലോബിയുടെ ഗൂഡ നീക്കം മൂലം ഉദ്ദേശിച്ച വില കിട്ടിയില്ല.. ഇപ്പോൾ പത്തു ലക്ഷം വില മതിക്കുന്ന സ്ഥലം 2.40 ലക്ഷത്തിനാണ്
കൊടുത്തത്. അതും സഹൃദയനായ മറ്റൊരു സുഹൃത്തിന്റെ ഔദാര്യം കൊണ്ടും. അങ്ങിനെ ഇരുപതോളം വർഷം ഞങ്ങൾ താമസിച്ച 'കഥാലയം' വിറ്റ് വാടക വീട്ടിലേക്കു മാറേണ്ടി വന്നു.  മൂന്നു വർഷത്തോളം ഞങ്ങൾ താമസിച്ച മേലെ പട്ടാമ്പി പ്രദേശത്താണ് ഇപ്പോൾ "ഇല്ഫ" പുതിയ ചരിത്രം രചിച്ചത്. എട്ടു വർഷം മുമ്പ് "ഇല്ഫ" പോലെയുള്ള പലിശ രഹിത പ്രസ്ഥാനം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് 'കഥാലയം' നഷ്ടമാവുകയോ ഇങ്ങിനെ ഒരു കുറിപ്പെഴുതാൻ ഇട(ര)യാവുകയോ ചെയ്യുമായിരുന്നില്ലല്ലൊ/

No comments: