കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടത്താൻ ഒരുക്കം തുടങ്ങി.
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ അവസാനം രണ്ടുഘട്ടങ്ങളിലായി നടക്കും.
കോവിഡ് രോഗബാധ തുടരുകയാണെങ്കിൽ പ്രോട്ടോക്കോൾ പാലിച്ചും മുൻകരുതലുകളെടുത്തും വോട്ടെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. നവംബർ 12ന് മുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കേണ്ടതിനാൽ തിരഞ്ഞെടുപ്പ് ഇനി നീട്ടിവെക്കാനാവില്ല.
സെപ്റ്റംബറിൽ വിജ്ഞാപനം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. വോട്ടർപ്പട്ടിക അടുത്ത ദിവസം തന്നെ പ്രസിദ്ധപ്പെടുത്തും.
അപേക്ഷകരിൽ ഇരട്ടിപ്പ് ഒഴിവാക്കിയും തെറ്റുകൾ തിരുത്തിയുമാണ് പട്ടിക പ്രസിദ്ധീകരിക്കുക. വീണ്ടും പിഴവുകൾ കണ്ടെത്തിയാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൂർണമായും തിരുത്തും. പേരുചേർക്കാൻ ഒരിക്കൽക്കൂടി അവസരം നൽകും.
തെരഞ്ഞെടുപ്പിന് നാലര മാസത്തിലേറെ സമയമുണ്ട്. അപ്പോഴേക്കും കോവിഡ് ഭീതി മാറുമെന്നാണ് കരുതുന്നത്. കോവിഡ് ഒഴിഞ്ഞിട്ട് നടത്താനിരുന്നാൽ സമയത്ത് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകില്ലെന്നാണ് വിലയിരുത്തൽ. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ നാട് ഇളക്കിമറിച്ചും വീട് കയറി ഇറങ്ങിയും പ്രചാരണം നടത്താൻ കഴിയില്ല. വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് പ്രചാരണം ഒതുങ്ങും.
2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടിക പുതുക്കിയാണ് ഉപയോഗിക്കുന്നത്. തദ്ദേശ സാരഥികളുടെ സംവരണത്തിലും, വനിത, പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിലും ഇത്തവണ മാറ്റമുണ്ടാവും. അതേ സമയം വാർഡ് വിഭജനം ഉണ്ടാവില്ല. ഏഴു ജില്ലകൾ വീതം രണ്ടു ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് നടത്തുക.
14 ജില്ലാപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 941 ഗ്രാമപ്പഞ്ചായത്ത്,
86 മുനിസിപ്പാലിറ്റി, 6 കോർപ്പറേഷൻ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പുതിയ ഭരണസാരഥികളെ കാത്തിരിക്കുന്നത്.
No comments:
Post a Comment