Thursday, 22 August 2019

ഒഴിഞ്ഞ ഇരിപ്പിടങ്ങൾ

സ്വാതന്ത്ര്യത്തിന്റെ 72 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും നമ്മുടെ കുട്ടികൾക്ക് ഭയം കൂടാതെ
പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല. പെണ്‍കുട്ടികൾ തനിച്ചു യാത്ര ചെയ്യാൻ ഭയപ്പെടുന്നു.
ബസ്സുകളിൽ വിദ്യാർത്ഥിനികൾക്ക് ഇരിക്കാൻ അനുവാദമില്ല. ഒഴിഞ്ഞ സീറ്റുകളിൽ ഇരിക്കാൻ
സഹയാത്രക്കാർ പറഞ്ഞാലും പെണ്‍ കുട്ടികൾ ഇരിക്കുകയില്ല. കേരളത്തിൽ എവിടെയും
ഇത്തരം കാഴ്ചകൾ കാണപ്പെടുന്നു. അവകാശ പോരാട്ടങ്ങളുടെ വീര ചരിത്രം രചിക്കുന്ന
വിപ്ലവ കേരളത്തിലാണ് പാരതന്ത്ര്യത്തിന്റെ ചങ്ങല കിലുങ്ങുന്നത്.
നിസാര കാര്യങ്ങൾക്ക്
പോലും അനിശ്ചിതകാല സമരം നടത്തുന്ന വിദ്യാർത്ഥി യൂണിയനുകൾ ഈ വക കാര്യങ്ങൾ
ഗൗനിക്കുന്നില്ല.
ബസ്റ്റാന്റുകളിൽ കുട്ടികൾ വെയിലും മഴയും അവഗണിച്ചു ബസിൽ
കയറിപറ്റാൻ ഊഴം കാത്തു നിൽക്കുന്നത് പതിവ് കാഴ്ചയാണെങ്കിലും ഒരു പ്രതികരണ
സംഘടനയും കണ്ടതായി ഭാവിക്കുന്നില്ല.
ഒരു പൊലിസുകാരനും പെറ്റി കേസ് പോലും ചാർജ്ജു ചെയ്യുന്നില്ല.
എന്തു കൊണ്ടാണ് ഇങ്ങിനെ എന്ന് ആരും അന്വേഷിക്കുന്നുമില്ല.
സ്വാതന്ത്ര്യ സമര
ചരിത്രത്തിൽ ഉജ്വല മുഹൂർത്തങ്ങൾ രചിച്ച അമ്മു സ്വാമിനാഥനും, എ.വി.കുട്ടിമാളു അമ്മയും
ക്യാപ്റ്റൻ ലക്ഷ്മിയും, സുശീല അമ്മയും അങ്ങിനെ അനേകമനേകം വീരാങ്കനമാരും
പിറന്ന മണ്ണിലാണ് പേടിച്ചരണ്ട മാൻ പേട കണക്കെ ഇപ്പോൾ പെണ്‍ കുട്ടികൾ കഴിയുന്നത്‌.
ആണ്‍കുട്ടികളുടെ കാര്യവും വലിയ വ്യത്യാസമില്ല. ജനാധിപത്യവും പൗരാവകാശവും
തുല്യ നീതിയും ഉറപ്പു നൽകുന്നവർ ഇതൊന്നും അറിയുന്നില്ലേ?
നവകേരള നിർമിതിയെപ്പറ്റി
വാതോരാതെ വർത്തമാനം പറയുന്നവർക്ക് ഈ വക കാര്യങ്ങളിലൊന്നും ഉൽക്കണ്ഠയില്ലേ?

No comments: