മരുതൂരിലെ റംഷാദിന് ദെൽഹിയിൽ നിന്നൊരു വിളി വന്നു. ഭാഗ്യമെത്തിയ വിളിയായിരുന്നു അത്. പ്ലസ് ടു വിദ്യാർത്ഥിയായ റംഷാദിന് നറുക്കെടുപ്പിൽ
മഹാഭാഗ്യം ലഭിച്ചിരിക്കുന്നുവെന്നായിരുന്നു കിളിമൊഴി. പതിനായിരം രൂപ വിലവരുന്ന മൊബൈലും, രണ്ടായിരത്തി അഞ്ഞൂറ് രൂപ വിലയുള്ള റിസ്റ്റ് വാച്ചുമാണ് സമ്മാനം. പാർസൽ തപാലിൽ വരും. അയക്കാനുള്ള ചെലവും സർവീസ് ടാക്സും ഉൾപ്പെടെ മൂവായിരത്തി അഞ്ഞൂറ് രൂപ കൊടുത്ത് കൈപ്പറ്റണം. സന്ദേശം കേട്ട
റംഷാദിന് തുള്ളിച്ചാടണമെന്നുണ്ടായിരുന്നു.നോൽമ്പെടുത്ത ക്ഷീണം കാരണം അതിന് കഴിഞ്ഞില്ല. വിവരം വീട്ടുകാരോടും കൂട്ടുകാരോടും പറഞ്ഞു. അവരും റംഷാദിന്റെ ഭാഗ്യത്തിൽ അഭിമാന പുളകിതരായി. പിറ്റേ ദിവസം കിളിമൊഴി വീണ്ടുമെത്തി. പാർസൽ തപാലിൽ അയച്ചിട്ടുണ്ട്. ഉടനെ പോസ്റ്റ്മേനെ ബന്ധപ്പെടണം. കൂട്ടുകാരനെ
കൂടെ കൂട്ടി കടം വാങ്ങിയ തുകയുമായി റംഷാദ് തപാൽ ഓഫീസിൽ ചെന്നു.
സാധനം വന്നിട്ടുണ്ടെന്ന് പോസ്റ്റ്മേൻ പറഞ്ഞു. പണം എണ്ണിക്കൊടുത്ത് സമ്മാനപ്പൊതി വാങ്ങി. ജെ.സി.എൽ.ടെലിഷോപ്പിങ്ങ് , ഋഷി നഗർ, ദെൽഹി 34 എന്ന വിലാസം കണ്ട് ബോധ്യപ്പെട്ടു. കത്രിക വാങ്ങി പാർസൽ പൊതി ഭവ്യതയോടെ മുറിച്ചു'' മേലാട നീക്കിയപ്പോൾ കണ്ടത് നല്ല ലങ്കുള്ള ചുവന്ന പെട്ടി. അത് തുറന്നപ്പോൾ കണ്ടത് ഒരു മഞ്ഞക്കവർ. പതുക്കെ അത് മുറിച്ചപ്പോൾ കണ്ടത് വെളുത്ത കവർ. ഉള്ളിയുടെ
പോള അടർത്തിമാറ്റുന്നതുപോലെ ഒടുവിൽ സമ്മാനത്തിന്റെ അരികിലെത്തിയ
റംഷാദ് ഞെട്ടിപ്പോയി. അതിൽ രണ്ടു കഷ്ണം ഓട്. പടച്ചോനെ പറ്റിച്ചല്ലൊ
എന്നൊരു ആർത്തനാദം അവനിൽ നിന്നുയർന്നു. കുട്ടുകാരന്റെ കൈത്താങ്ങിൽ
താഴെ വീണില്ലെന്നേയുള്ളു. ഇങ്ങിനെ കബളിപ്പിക്കപ്പെടുമെന്ന് റംഷാദ് നിനച്ചിരുന്നില്ല. കടം വാങ്ങിയ തുക എങ്ങിനെ തിരിച്ചടക്കുമെന്നും വീട്ടിൽ ഇക്കാര്യം പറഞ്ഞാൽ ഉണ്ടാകാവുന്ന പൊല്ലാപ്പ് എന്തായിരിക്കുമെന്നും ഓർത്ത് ആകെ ബേജാറിലാണ് റംഷാദ്. ഇനി ഇങ്ങിനെ ഒരു ചതി ആർക്കും പറ്റരുതെന്ന് റംഷാദ് കൂട്ടുകാരോട് പറഞ്ഞു. ഇപ്പോൾ റംഷാദും കൂട്ടുകാരും ഓൺലൈൻ ചതിക്കുഴികളെപ്പറ്റി ബോധവാന്മാരാണ്. ആ അവബോധം മറ്റുള്ളവരിലേക്ക് പകർന്നു നൽകാനുള്ള ശ്രമത്തിലാണ് അവർ.
No comments:
Post a Comment