Thursday, 10 March 2016

സത്യപാലന്റെ മോഹം പൂവണിഞ്ഞു

തമിഴിലും മലയാളത്തിലുമായി അറുനൂറോളം പാട്ടുകളും അമ്പതോളം കവിതകളും എഴുതിയ വല്ലപ്പുഴ ചെറുകോട് സ്വദേശി പുന്നശ്ശീരി  സത്യപാലൻ (51) രചിച്ച ഭക്തി ഗാന ഓഡിയോ സി.ഡി.കഴിഞ്ഞ ദിവസം  പുറത്തിറങ്ങി. ദീർഘ കാലമായി സർഗ്ഗ സോപാനത്തിന്റെ പടവുകൾ ചവിട്ടിക്കയറാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഏറെ  കാലം ചെന്നെയിൽ ചായക്കട നടത്തിയ  സത്യപാലൻ ഈയിടെ നാട്ടിൽ എത്തി വിവിധ കൂലി വേലകൾ ചെയ്ത്  കഴിഞ്ഞു കൂടുകയാണ്. എങ്കിലും മനസ്സിൽ പാട്ടിന്റെ  പാലാഴിയായിരുന്നു. അതിൽ  കാവ്യ കേളി നടത്തുന്ന സത്യപാലനെ കൈപിടിച്ചുയർത്താൻ ആരും ഉണ്ടായില്ല. ഈ സർഗ വേദന കലശലായപ്പോൾ നാട്ടിലുള്ള ചില സഹൃദയരോട്‌ തന്റെ ഉള്ളിലുള്ള നൊമ്പരം പറഞ്ഞു. അങ്ങിനെയാണ് രണ്ടു മാസം മുമ്പ്  അദ്ദേഹം മാധ്യമ പ്രവർത്തകരുടെ കൂടാരമായ പട്ടാമ്പി മീഡിയ സെന്റെറിലേക്ക് കയ്യെഴുത്തു പ്രതിയുമായി വന്നത്.  പാട്ടുപുസ്തകം അച്ചടിക്കാനോ, സി.ഡി. പുറത്തിറക്കാനോ, ഒരു കവിതയെങ്കിലും പ്രസിദ്ധപ്പെടുത്താനോ സത്യപാലന് ഇതേവരെ സാധ്യമായിട്ടില്ല എന്ന് അദ്ദേഹം ഹൃദയ വേദനയോടെ ഞങ്ങളോട് പറഞ്ഞു. ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന സത്യപാലന് അതിനുള്ള വഴി കാട്ടാൻ ആരുമുണ്ടായില്ല എന്നതാണ് വസ്തുത. നാൽപ്പത് വർഷം മുമ്പ് മദിരാശിയിലെ കുറാംപേട്ടയിൽ ഹോട്ടൽ ജോലി ചെയ്യുന്ന അച്ഛനെ സഹായിക്കാൻ ചെന്ന സത്യപാലൻ, തമിഴ് ഹൃദിസ്ഥമാക്കിയ ശേഷം സ്വന്തമായി 12 വർഷം കട നടത്തി. ചായക്കടയിൽ നിന്നുള്ള പുറം കാഴ്ചകളാണ് ആദ്യമായ് മനസ്സിൽ വാർന്നുവീണത്. വരികളെല്ലാം അപ്പപ്പോൾ നോട്ടു പുസ്തകത്തിൽ കുറിച്ചു വെച്ചു. അവയിൽ പലതും ചിതൽ തിന്നു. പ്രണയം, ഭക്തി, ജീവിതം, മരണം എന്നിങ്ങനെ സകല അവസ്ഥകളും സാമൂഹ്യ പ്രതിബദ്ധതയോടെ സത്യപാലൻ വരച്ചുവെച്ചിട്ടുണ്ട്. മാതൃഭാഷയേക്കാൾ മികച്ച രചനകൾ തമിഴിലാണ് കാണുന്നത് എന്ന് എനിക്ക് മനസ്സിലായി. സത്യപാലൻ ചെന്നെയിൽ അനുഭവിച്ച ജീവിതത്തിന്റെ ചൂടും ചൂരും അവിടെ അഞ്ചു വർഷത്തോളം തങ്ങിയ എനിക്ക് വേഗം മനസ്സിലാവും.  സിനിമാപ്പാട്ടുകളായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഓരോ രചനയും. വിവിധ ക്ഷേത്രങ്ങളിൽ ആലപിക്കാൻ കഴിയുന്ന അർത്ഥവത്തായ ഭക്തിഗാനങ്ങളും നോട്ടു പുസ്തകത്തിലുണ്ട്.  മുതലാളിത്തത്തിന്റെ  തിന്മകൾക്കെതിരെ യുവനേതൃത്വം പോരാട്ടത്തിനിറങ്ങാൻ ആഹ്വാനം ചെയ്യുന്ന വിപ്ലവ രചനകളും അക്ഷരത്താളിലുണ്ട്. 1994 ൽ റോഡ് വികസനം വന്നപ്പോൾ സത്യപാലന്റെ  ചായക്കട
ഒഴിപ്പിക്കപ്പെട്ടതും തുടർന്ന് തമിഴ് നാട് മുഖ്യമന്ത്രി ജയലളിതക്ക് ചെന്തമിഴ് മൊഴിയിൽ കത്തയച്ചതും നഷ്ടപരിഹാരമായി 28000 രൂപ ലഭിച്ചതും, തീവണ്ടി യാത്രക്കിടയിൽ അമ്മ ഹൃദയാഘാതം ബാധിച്ച് മരിച്ചതും, 2001ൽ നാട്ടിൽ വന്ന് വാർപ്പു പണിക്കാരനായി മാറിയതുമെല്ലാം സത്യപാലന്റെ ജീവിതത്തിലെ തീവ്രാനുഭവങ്ങളാണ്.
അഞ്ചു മാസം മുമ്പ് കാലിലെ ഞരമ്പ് ചുരുണ്ടതിനാൽ വാർപ്പു പണിക്ക് പോകാൻ പറ്റാതായി. രാമായണവും, മഹാഭാരതവും മറ്റും വായിച്ചു കൊണ്ട് മലയാളം ശുദ്ധിചെയ്യുന്നതിൽ വ്യാപൃതനാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കഥ കേട്ട ഞങ്ങൾ പ്രാദേശിക ചാനലിലും പത്രങ്ങളിലും ബ്ലോഗ്‌, ഫേസ് ബുക്ക്‌ തുടങ്ങിയ നവ മാധ്യമങ്ങളിലും വാർത്ത കൊടുത്തു. അത് വഴിത്തിരിവായി. 'പദ്മതീർത്ഥം' എന്ന പേരിൽ ഭക്തി ഗാന സി.ഡി. കഴിഞ്ഞ ദിവസം ചെറുകോട് മഹാദേവ പന്തൽ ക്ഷേത്ര ഹാളിൽ വെച്ച് പ്രകാശനം ചെയ്തു. ആ ചടങ്ങിൽ ഞാനും പങ്കെടുത്തു. കവിയും ജോതിഷിയുമായ പെരിങ്ങോട് ശങ്കരനാരായണൻ, വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് നന്ദവിലാസിനിക്ക് സി.ഡി. നൽകി പ്രകാശനം നിർവഹിച്ചു.  തദ്ദേശ ജന പ്രതിനിധികളും, നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പരേതരായ അച്യുതൻ നായർ-കാർത്യായനി അമ്മ ദമ്പതികളുടെ മകനാണ് സത്യപാലൻ. ഭാര്യ ബിന്ദു. അഭിലാഷ്, ആതിര എന്നിവരാണ് മക്കൾ. ഫോൺ=9747 965 934.



No comments: