Thursday, 24 March 2016

പഠിക്കാത്ത പാവകൾ

ശത്രു പുറത്തല്ല അകത്താണ്.
ഒരിക്കൽ തോറ്റതിന്റെ പക 
ആനക്കില്ലാത്ത കുടിപ്പക 
പകൽ പോലെ വ്യക്തം.

കണ്ണാടി ഉടക്കുന്ന 
പെണ്ണുടൽ ജന്മങ്ങൾ 
കണ്ടാലും കൊണ്ടാലും 
പഠിക്കാത്ത പാവകൾ 

ഓലക്കുടിലിൽ 
ഓട്ട കിണ്ണത്തിൽ 
കോലം കെട്ട വാഴ്വ് കണ്ട് 
നൊന്തു പോയതാണെൻ മനം 

മുല്ല പൂമ്പൊടിയേൽക്കാത്ത 
കല്ലിൽ അഹങ്കാര സുഗന്ധം 
കാന്തനെ കാൽക്കീഴിലാക്കാൻ 
എന്തെല്ലാം കല്പിത കഥകൾ 

നിഴൽ യുദ്ധങ്ങൾ 
അപവാദങ്ങൾ 
ആക്ഷേപങ്ങൾ 
വിഡ്ഢി വേഷങ്ങൾ 
വിവരക്കേടിന്റെ 
അവതാരമോ, ഇത് 
വിനാശ കാലത്തിന്റെ 
വിഷ സർപ്പമോ?

Wednesday, 23 March 2016

അങ്കക്കളം /തൃത്താല

തൃത്താലയിൽ ബൽറാമിനെതിരെ സുബൈദ 
-------------------------------------------------------
തൃത്താലയിൽ സിറ്റിംഗ് എം.എൽ.എ. വി.ടി..ബൽറാമിനെതിരെ 
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ് ഹാഖിനെ നിർത്താൻ 
സി.പി.എം. ജില്ലാ സെക്രട്ടേരിയറ്റ് യോഗം ശിപാർശ ചെയ്തു. 
നിരവധി നേതാക്കളുടെ പേരുകൾ സ്ഥാനാർഥി പട്ടികയിൽ ഉയർന്നു 
വന്നിരുന്നുവെങ്കിലും ഏറെ ചർച്ച ചെയ്ത് ആലോചിച്ച ശേഷമാണ് 
ഈ തീരുമാനത്തിൽ നേതൃത്വം എത്തിയത്. 
ഇനി സംസ്ഥാന നേതൃ യോഗം ഔദ്യോഗിക പ്രഖ്യാപനം നടത്തും. 
ഡി.വൈ.എഫ്.ഐ. നേതാക്കളായ എം. സ്വരാജ്, വി.പി. റജീന, 
എം.കെ. പ്രദീപ്‌, പി.എൻ. മോഹനൻ തുടങ്ങിയവരുടെ പേരുകൾ 
പരിഗണിച്ചിരുന്നു. അതിനിടയിൽ ഒറ്റപ്പാലത്ത് സുബൈദയുടെ പേര് 
ഇടം പിടിച്ചെങ്കിലും ഒടുവിൽ അത് തൃതതാലയിലേക്ക് മാറ്റുകയായിരുന്നു.



Friday, 11 March 2016

അങ്ങിനെ ഒരുകാലം ...

വള്ളുവനാട്ടിൽ ഉള്ളവർക്ക് ആറു മാസം ഉത്സവ കാലമാണ്. തുലാം മുതൽ തീർത്ഥാടന കാലം തുടങ്ങും. പറയി പെറ്റ പന്തിരുകുല പുരാവൃത്തങ്ങളുമായി ബന്ധപ്പെട്ട നിരവധി അനുഷ്ഠാന ഉത്സവങ്ങൾ ഇവിടെയുണ്ട്. പട്ടിത്തറയിൽ പൂലേരി ക്ഷേത്രത്തിലും, നടുവട്ടത്ത് നാറാണത്ത് ഭ്രാന്തന്റെ ഐതിഹ്യം പേറുന്ന രായിരനെല്ലൂർ മലയിലും ഭ്രാന്തചലം ക്ഷേത്രത്തിലും ആയിരങ്ങൾ തീർത്ഥാടകരായി എത്താറുണ്ട്. വൃശ്ചികത്തിൽ നടക്കുന്ന  അയ്യപ്പൻ വിളക്ക് ഓരോ ഗ്രാമത്തിലും ഉത്സവമാണ്.
വള്ളുവനാട്ടിലെ ഉത്സവങ്ങളെ,  'പൂ തൊട്ട് മുള' വരെ എന്ന് വിശേഷിപ്പിക്കാറുണ്ട്. പൂലേരി മുതൽ മുളയങ്കാവ് വരെ നീളുന്നതാണ് ഈ ഉത്സവകാലം എന്ന് ചുരുക്കം.  മകരത്തിൽ ദേവി ക്ഷേത്രങ്ങളിൽ മകര ചൊവ്വ കൊണ്ടാടുന്നതോടെ ഉത്സവങ്ങൾക്ക് ചടുലതയേറും.  കുംഭത്തിൽ താലപ്പൊലി ഉത്സവങ്ങളുടെ പെരുമ്പറക്കാലമാണ്. മീനത്തിലും ഇത് തുടരും. ക്ഷേത്രോത്സവങ്ങൾക്ക് പുറമെ നിരവധി നേർച്ച ആഘോഷങ്ങളും കൂട്ടത്തിലുണ്ട്. വിവിധ മഹല്ല് കമ്മിറ്റികളും പുരോഗമനവാദികളും നേർച്ച അനാചാരമാണെന്ന് പറഞ്ഞ് രംഗത്ത് വരുന്നുണ്ടെങ്കിലും വർഷം ചെല്ലുന്തോറും ആഘോഷം വലുതാവുകയാണ്. എന്റെ കുട്ടിക്കാലത്ത് കൂട്ടുകാരുടെ കൂടെ ഞാൻ പൂരത്തിനും, നേർച്ചക്കും പോയിട്ടുണ്ട്. പകലും രാത്രിയും ഉത്സവ സ്ഥലങ്ങളിൽ അലഞ്ഞു നടന്നിട്ടുണ്ട്. ഓങ്ങല്ലൂർ കടപ്പറമ്പത്തു കാവിൽ അമ്മാവന്റെ കൂടെ വെടിക്കെട്ട്‌ കാണാൻ ഉറക്കം കളഞ്ഞിട്ടുണ്ട്. ഊത്രാളി കാവിൽ വെടിക്കെട്ട് നടക്കുമ്പോൾ തീവണ്ടി തട്ടി മരിച്ചവരെ കണ്ട് നടുങ്ങിയിട്ടുണ്ട്. ഞാങ്ങാട്ടിരി മുക്കാരത്തിക്കാവിൽ ആരോ വിരിച്ച ഓല പായയിൽ ഇരുന്നും കിടന്നും പാവ കൂത്ത് കണ്ടിട്ടുണ്ട്. ബാലെ, നാടകം, ഗാനമേള, മാന്ത്രിക വിസ്മയ പ്രദർശനം തുടങ്ങിയ എന്തെങ്കിലും പരിപാടി ഓരോ സ്ഥലത്തും ഉണ്ടാവും. ദൂര ദിക്കുകളിൽ നിന്ന് പോലും ആളുകൾ എത്തുന്നത് ഇവ ആസ്വദിക്കുന്നതിനു വേണ്ടിയാണ്. മുച്ചീട്ട് കളിക്കാരും, പോക്കറ്റടിക്കാരും ആന മയിൽ ഒട്ടകക്കാരും, ബലൂൺ,മാല,വള കച്ചവടക്കാരും ഹലുവ, ആറാം നമ്പർ, പൊരി,മുറുക്ക് വ്യാപാരികളും എല്ലാം ഒത്തു കൂടുന്ന മത നിരപേക്ഷ സംഗമ കേന്ദ്രങ്ങളാണ് ഉത്സവപ്പറമ്പുകൾ. കുട്ടിക്കാലത്ത് കണ്ട ഉത്സവങ്ങളോട് ഇപ്പോൾ ആഭിമുഖ്യം അത്ര ഇല്ലെങ്കിലും ചെറിയ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്. പട്ടാമ്പി നേർച്ചയുടെ സംഘാടക സമിതിയിൽ രക്ഷാധികാരികളുടെ പട്ടികയിൽ ഞാൻ ഇടം പിടിക്കാറുണ്ടെങ്കിലും പരോക്ഷ സഹകരണം നൽകാൻ മാത്രമേ കഴിയാറുള്ളു. പണ്ട് പകലും രാവും നീളുന്ന നേർച്ച കഴിഞ്ഞ് പുലർച്ചക്ക് മാത്രമേ വീട്ടിൽ എത്തുമായിരുന്നുള്ളൂ. ഉത്സവം കണ്ടു തിരിച്ചു പോരുമ്പോൾ ഹലുവയും ഈത്തപ്പഴവും, പൊരിയും ആറാം നമ്പറും വാങ്ങിയാണ് വീട്ടിൽ എത്തുക. അതുകൊണ്ട് ശിക്ഷയും, ശാസനയും ഒഴിവായി കിട്ടും. അങ്ങിനെ ഒരുകാലം ഉണ്ടായിരുന്നു എന്ന് ഓർക്കുമ്പോൾ കിട്ടുന്ന ആനന്ദമുണ്ടല്ലോ അതാണ്‌ എന്നും എന്റെ മനസ്സിന്റെ ഉത്സവം.





Thursday, 10 March 2016

സത്യപാലന്റെ മോഹം പൂവണിഞ്ഞു

തമിഴിലും മലയാളത്തിലുമായി അറുനൂറോളം പാട്ടുകളും അമ്പതോളം കവിതകളും എഴുതിയ വല്ലപ്പുഴ ചെറുകോട് സ്വദേശി പുന്നശ്ശീരി  സത്യപാലൻ (51) രചിച്ച ഭക്തി ഗാന ഓഡിയോ സി.ഡി.കഴിഞ്ഞ ദിവസം  പുറത്തിറങ്ങി. ദീർഘ കാലമായി സർഗ്ഗ സോപാനത്തിന്റെ പടവുകൾ ചവിട്ടിക്കയറാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഏറെ  കാലം ചെന്നെയിൽ ചായക്കട നടത്തിയ  സത്യപാലൻ ഈയിടെ നാട്ടിൽ എത്തി വിവിധ കൂലി വേലകൾ ചെയ്ത്  കഴിഞ്ഞു കൂടുകയാണ്. എങ്കിലും മനസ്സിൽ പാട്ടിന്റെ  പാലാഴിയായിരുന്നു. അതിൽ  കാവ്യ കേളി നടത്തുന്ന സത്യപാലനെ കൈപിടിച്ചുയർത്താൻ ആരും ഉണ്ടായില്ല. ഈ സർഗ വേദന കലശലായപ്പോൾ നാട്ടിലുള്ള ചില സഹൃദയരോട്‌ തന്റെ ഉള്ളിലുള്ള നൊമ്പരം പറഞ്ഞു. അങ്ങിനെയാണ് രണ്ടു മാസം മുമ്പ്  അദ്ദേഹം മാധ്യമ പ്രവർത്തകരുടെ കൂടാരമായ പട്ടാമ്പി മീഡിയ സെന്റെറിലേക്ക് കയ്യെഴുത്തു പ്രതിയുമായി വന്നത്.  പാട്ടുപുസ്തകം അച്ചടിക്കാനോ, സി.ഡി. പുറത്തിറക്കാനോ, ഒരു കവിതയെങ്കിലും പ്രസിദ്ധപ്പെടുത്താനോ സത്യപാലന് ഇതേവരെ സാധ്യമായിട്ടില്ല എന്ന് അദ്ദേഹം ഹൃദയ വേദനയോടെ ഞങ്ങളോട് പറഞ്ഞു. ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന സത്യപാലന് അതിനുള്ള വഴി കാട്ടാൻ ആരുമുണ്ടായില്ല എന്നതാണ് വസ്തുത. നാൽപ്പത് വർഷം മുമ്പ് മദിരാശിയിലെ കുറാംപേട്ടയിൽ ഹോട്ടൽ ജോലി ചെയ്യുന്ന അച്ഛനെ സഹായിക്കാൻ ചെന്ന സത്യപാലൻ, തമിഴ് ഹൃദിസ്ഥമാക്കിയ ശേഷം സ്വന്തമായി 12 വർഷം കട നടത്തി. ചായക്കടയിൽ നിന്നുള്ള പുറം കാഴ്ചകളാണ് ആദ്യമായ് മനസ്സിൽ വാർന്നുവീണത്. വരികളെല്ലാം അപ്പപ്പോൾ നോട്ടു പുസ്തകത്തിൽ കുറിച്ചു വെച്ചു. അവയിൽ പലതും ചിതൽ തിന്നു. പ്രണയം, ഭക്തി, ജീവിതം, മരണം എന്നിങ്ങനെ സകല അവസ്ഥകളും സാമൂഹ്യ പ്രതിബദ്ധതയോടെ സത്യപാലൻ വരച്ചുവെച്ചിട്ടുണ്ട്. മാതൃഭാഷയേക്കാൾ മികച്ച രചനകൾ തമിഴിലാണ് കാണുന്നത് എന്ന് എനിക്ക് മനസ്സിലായി. സത്യപാലൻ ചെന്നെയിൽ അനുഭവിച്ച ജീവിതത്തിന്റെ ചൂടും ചൂരും അവിടെ അഞ്ചു വർഷത്തോളം തങ്ങിയ എനിക്ക് വേഗം മനസ്സിലാവും.  സിനിമാപ്പാട്ടുകളായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഓരോ രചനയും. വിവിധ ക്ഷേത്രങ്ങളിൽ ആലപിക്കാൻ കഴിയുന്ന അർത്ഥവത്തായ ഭക്തിഗാനങ്ങളും നോട്ടു പുസ്തകത്തിലുണ്ട്.  മുതലാളിത്തത്തിന്റെ  തിന്മകൾക്കെതിരെ യുവനേതൃത്വം പോരാട്ടത്തിനിറങ്ങാൻ ആഹ്വാനം ചെയ്യുന്ന വിപ്ലവ രചനകളും അക്ഷരത്താളിലുണ്ട്. 1994 ൽ റോഡ് വികസനം വന്നപ്പോൾ സത്യപാലന്റെ  ചായക്കട
ഒഴിപ്പിക്കപ്പെട്ടതും തുടർന്ന് തമിഴ് നാട് മുഖ്യമന്ത്രി ജയലളിതക്ക് ചെന്തമിഴ് മൊഴിയിൽ കത്തയച്ചതും നഷ്ടപരിഹാരമായി 28000 രൂപ ലഭിച്ചതും, തീവണ്ടി യാത്രക്കിടയിൽ അമ്മ ഹൃദയാഘാതം ബാധിച്ച് മരിച്ചതും, 2001ൽ നാട്ടിൽ വന്ന് വാർപ്പു പണിക്കാരനായി മാറിയതുമെല്ലാം സത്യപാലന്റെ ജീവിതത്തിലെ തീവ്രാനുഭവങ്ങളാണ്.
അഞ്ചു മാസം മുമ്പ് കാലിലെ ഞരമ്പ് ചുരുണ്ടതിനാൽ വാർപ്പു പണിക്ക് പോകാൻ പറ്റാതായി. രാമായണവും, മഹാഭാരതവും മറ്റും വായിച്ചു കൊണ്ട് മലയാളം ശുദ്ധിചെയ്യുന്നതിൽ വ്യാപൃതനാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കഥ കേട്ട ഞങ്ങൾ പ്രാദേശിക ചാനലിലും പത്രങ്ങളിലും ബ്ലോഗ്‌, ഫേസ് ബുക്ക്‌ തുടങ്ങിയ നവ മാധ്യമങ്ങളിലും വാർത്ത കൊടുത്തു. അത് വഴിത്തിരിവായി. 'പദ്മതീർത്ഥം' എന്ന പേരിൽ ഭക്തി ഗാന സി.ഡി. കഴിഞ്ഞ ദിവസം ചെറുകോട് മഹാദേവ പന്തൽ ക്ഷേത്ര ഹാളിൽ വെച്ച് പ്രകാശനം ചെയ്തു. ആ ചടങ്ങിൽ ഞാനും പങ്കെടുത്തു. കവിയും ജോതിഷിയുമായ പെരിങ്ങോട് ശങ്കരനാരായണൻ, വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് നന്ദവിലാസിനിക്ക് സി.ഡി. നൽകി പ്രകാശനം നിർവഹിച്ചു.  തദ്ദേശ ജന പ്രതിനിധികളും, നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പരേതരായ അച്യുതൻ നായർ-കാർത്യായനി അമ്മ ദമ്പതികളുടെ മകനാണ് സത്യപാലൻ. ഭാര്യ ബിന്ദു. അഭിലാഷ്, ആതിര എന്നിവരാണ് മക്കൾ. ഫോൺ=9747 965 934.