Sunday, 21 July 2024

നിള വീണ്ടും ഒഴുകുന്നു

നിളാ തീരത്ത് താമസിക്കുന്നവർക്ക് ഓർക്കാൻ ഓർമകൾ ഒത്തിരിയുണ്ട്. സന്തോഷവും സങ്കടവും നിറഞ്ഞ ഓർമകൾ തുഴയുന്നവരാണ് മിക്കവരും. കർക്കടകമെത്തിയാൽ പലരുടേയും മനസ്സിലൂടെ ഒഴുകുന്നത് സങ്കടപ്പുഴയാണ്. 

ഇന്ന് കുഞ്ഞുകുട്ടൻ ഓർമ്മ ദിനമാണ്. നിളയുടെ മടിയിൽ കിടന്ന് വളർന്ന് നാടിൻ്റെ പ്രതീക്ഷ പോലെ ഉയർന്ന് അവസാന ശ്വാസവും നിളയിലർപ്പിച്ച യുവാവ്! 1985 ജൂലൈ 21 ഞായറാഴ്ചയാണ് പി.കെ. കുഞ്ഞുക്കുട്ടൻ എന്ന ചെറുപ്പക്കാരനെ നിള കൂട്ടിക്കൊണ്ടു പോയത്. പുഴയോരത്തായിരുന്നു അവന്റെ വീട്. പതിവുപോലെ കൂട്ടുകാരോടൊപ്പം കുളിക്കാൻ കരിമ്പന കടവിൽ പോയതായിരുന്നു. തലേന്നാൾ രാത്രി മുഴുവൻ തട്ടത്താഴത്ത് ആലിക്കുട്ടിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിൽ പങ്കാളിത്തം വഹിച്ചുകൊണ്ട് കുഞ്ഞുക്കുട്ടൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കുഞ്ഞുകുട്ടൻ പുഴയിലെ ഒഴുക്കിൽപ്പെട്ടു എന്ന വാർത്ത വിശ്വസിക്കാൻ ഞങ്ങൾക്കാവുമായിരുന്നില്ല.

കുഞ്ഞുകുട്ടൻ കുഞ്ഞുന്നാൾ മുതൽ നീന്തി തുടിച്ച നിളയാണിത്. അവൻ്റെ കളികളും കുസൃതികളും നിള ഏറെ കണ്ടതാണ്. പ്രകൃതിയോടും മനുഷ്യരോടും സൗമ്യനായി ഇടപഴകുന്ന നിഷ്കളങ്കനായ ചെറുപ്പക്കാരനോട് പുഴ ക്രൂരത കാണിക്കില്ലെന്ന് വിശ്വസിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നു. മൊബൈൽ ഫോണുകൾ വ്യാപകമാവാത്ത ആ കാലത്ത് കാട്ടുതീ കണക്കെ പടർന്ന വാർത്ത കേട്ടറിഞ്ഞ് പുഴയോരത്ത് എത്തിയവർ ആയിരങ്ങളായിരുന്നു. തലേ ദിവസം നടന്ന സി.പി.എം. ബ്രാഞ്ച് സമ്മേളനം കുഞ്ഞുകുട്ടനെ സെക്രട്ടരിയായി തെരഞ്ഞെടുത്തിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകനായി മികച്ച പ്രവർത്തനം കാഴ്ച വെച്ച ആ ചെറുപ്പക്കാരൻ കക്ഷി രാഷ്ട്രീയത്തിന്നതീതനായി സൗഹൃദം പുലർത്തിയിരുന്നു. ഭാവി വാഗ്ദാനമെന്ന് ഏവരും കരുതിപ്പോന്ന കുഞ്ഞുകുട്ടനോട് നിള കരുണ കാണിക്കുമെന്ന് പുഴയോരത്ത് എത്തിയ ഓരോരുത്തരും പ്രതീക്ഷിച്ചു. രാവിലെ കരിമ്പന കടവു മുതൽ തുടങ്ങിയ തെരച്ചിൽ സൂര്യൻ അസ്തമിച്ചിട്ടും ഫലം കണ്ടില്ല. 

പുഴയിൽ തോണികൾ അരിച്ചു പെറുക്കുന്നുണ്ട്. ഓരോ ചുഴിയിലും ജീവൻ്റെ തുടിപ്പ് തേടുന്നുണ്ട്. തോണികൾ നീങ്ങുന്നതിനൊപ്പം പുഴയോരത്തെ പാടങ്ങളും തോടുകളും തോട്ടങ്ങളും ചതുപ്പുകളും താണ്ടി നൂറുക്കണക്കിനാളുകൾ നിലക്കാത്ത തേങ്ങലുകളുമായി ഓടുകയാണ്. തൃത്താല മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളിൽ നിന്നും ഓടിയെത്തിയ ആയിരങ്ങളെ നിരാശരാക്കി നിള കരിമ്പടം പുതച്ചപ്പോൾ തെരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നു.

അതിനിടയിൽ ആലിക്കുട്ടിയുടെ വിവാഹം ഉൾപ്പെടെ പലതും ഞങ്ങൾ മറന്നു കഴിഞ്ഞിരുന്നു. പുഴയോരത്ത് കൂരിരുട്ട് കട്ട പിടിച്ച് കിടന്നിട്ടും കുഞ്ഞുകുട്ടനെ കണ്ടു കിട്ടാതെ തിരിച്ചു പോരാൻ ആർക്കുമാവുമായിരുന്നില്ല. മഴ ചാറുന്നുണ്ടായിരുന്നു. ഒരു ഗ്രാമത്തിൻ്റെ ദുഖം ആവാഹിച്ചുകൊണ്ട്കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു. ചിവീടുകളുടെ ശബ്ദത്തോടൊപ്പം  നിലവിളിയും കാറ്റിൽ ഒഴുകി വരുന്നുണ്ട്. അന്ന് രാത്രി ആരും ഉറങ്ങിയിട്ടില്ല. വിശപ്പും തളർച്ചയും അനുഭവപ്പെട്ടില്ല. കുഞ്ഞുകുട്ടന്റെ വീട്ടിൽ നിന്ന് നിലവിളിയും അലമുറയും ഇരുളിനെ പിളർത്തി നിലയ്ക്കാതെ ഉയരുന്നുണ്ട്. കാലവർഷത്തിൽ കൂലംകുത്തി ഒഴുകുന്ന പുഴ കണക്കെ നാടിൻ്റെ പ്രതീക്ഷയും മദിച്ചൊഴുകുന്നുണ്ടായിരുന്നു.

പിറ്റേന്ന് കിഴക്ക് വെള്ള കീറും മുമ്പ് പുഴ വീണ്ടും ജനനിബിഡമായി. തോണികളോടൊപ്പം മനുഷ്യരും പുഴയിൽ നിറഞ്ഞു. കണ്ണനൂർ കയം അരിച്ചു നോക്കി. കടവുകൾ പലതും ഇളക്കി മറിച്ചു. പുഴയുടെ രഹസ്യ ഗർത്തങ്ങൾ ചൂഴ്ന്നു നോക്കി. എന്നിട്ടും നിളയുടെ മാറിൽ കിടന്ന് ഒഴുകിപ്പോയ കുഞ്ഞുകുട്ടനെ മാത്രം കണ്ടില്ല.

എന്നാൽ ഉച്ചക്കു മുമ്പ് പട്ടിത്തറ കടവിൽ നിന്ന് ആ വാർത്ത ഞങ്ങളെ തേടിയെത്തി. കഞ്ഞുകുട്ടൻ്റെ ചേതനയറ്റ ശരീരം ഒറ്റാൽ കടവിൽ അടിഞ്ഞിരിക്കുന്നു. പിന്നെ ഒരുകൂട്ടമാളുകൾ കൊടുങ്കാറ്റു കണക്കെ അങ്ങോട്ടു കുതിക്കുകയായിരുന്നു.

ഒരു നാടിന്റെ സ്വപ്നം തല്ലിക്കെടുത്തിയ ആ സംഭവം നടന്നിട്ട് 39 വർഷം കഴിഞ്ഞെങ്കിലും എല്ലാം ഇന്നലെ നടന്നതു പോലെ ഓർമയിൽ തെളിയുകയാണ്. ഓരോ വർഷവും എൻ്റെ ഗ്രാമം കുഞ്ഞുകുട്ടനെ അനുസ്മരിക്കുന്നു. കുഞ്ഞുകുട്ടനെപ്പോലെ ഒരുപാട് സുഹൃത്തുക്കളെ കഴിഞ്ഞ കാലങ്ങളിൽ പുഴയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ മഴക്കാലത്തും നിള നിറയുമ്പോൾ നാട്ടുകാരുടെ മനസ്സിൽ ഇത്തരം ഓർമകൾ മദിച്ചൊഴുകുന്നത് പതിവാണ്.

~~~~ ടി.വി.എം അലി~~~

Wednesday, 17 July 2024

ഇതാ വരുന്നൂ

വോം ബീറ്റ്സ് ആർമി!


തോരാ മഴയുടെ ബാൻഡ് പെയ്തിറങ്ങിയ തിങ്കളാഴ്ച ഉച്ചനേരത്താണ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിനു മുന്നിൽ 'വോം ബീറ്റ്സ് ആർമി' എന്ന പേരിൽ ഒരു വനിത മ്യൂസിക് ബാൻഡ് ആരോഹണം ചെയ്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തി സ്ത്രീ ശാക്തീകരണ സംരംഭത്തിന് തുനിയുന്നത്.

സംഗീത വഴിയിൽ അടയാളപ്പെടുത്താൻ പോകുന്ന മ്യൂസിക് ബാൻ്റ് ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി റജീന അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി വോം ബീറ്റ്സ് ആർമിയുടെ ലോഗോ പ്രകാശിപ്പിച്ചു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. 

നഞ്ചിയമ്മയ്ക്ക് ബ്ലോക്ക് പഞ്ചായത്തിൻ്റെ ഉപഹാരം സെക്രട്ടറി കെ.എസ് മഞ്ജുഷയും ദിവ്യാ സുധാകരനും വോം ബീറ്റ്സ് ആർമിയുടെ ഉപഹാരം എടപ്പാൾ വിശ്വനും സമ്മാനിച്ചു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ജയ, റിട്ട. പ്രൊഫസർ എൻ.കെ ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.കൃഷ്ണകുമാർ, പി.വി പ്രിയ, വനിത ആർമിയുടെ ഭാരവാഹികളായ എ.പി സുമ, രമ്യ മനോജ് എന്നിവർ സംസാരിച്ചു. 

പത്ത് മുതിർന്ന വനിതകൾ ഉൾപ്പെടുന്ന എ ടീമും ആറ് കുട്ടികൾ ഉൾപ്പെടുന്ന ബി ടീമും അടങ്ങിയതാണ് വോം ബീറ്റ്സ് ആർമി. ജീവവായു പോലെ സംഗീതം കൊണ്ടുനടക്കുന്ന എ.പി സുമയാണ് ആർമിയുടെ ക്യാപ്റ്റൻ.

പത്താം ക്ലാസിൽ പഠിക്കുന്ന കൂറ്റനാട് സ്വദേശി ആർദ്ര, എട്ടിൽ പഠിക്കുന്ന കുമരനെല്ലൂർ സ്വദേശി വൈഗ, പത്തിൽ പഠിക്കുന്ന ഗൗരി, ഏഴിൽ പഠിക്കുന്ന അനിയത്തി ഗൗതമി, കൂറ്റനാട് സ്വദേശിയും വയനാട് നവോദയ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയുമായ അനാമിക, കേരള കലാമണ്ഡലത്തിൽ MA മ്യൂസിക് ചെയ്തുകൊണ്ടിരിക്കുന്ന അനഘ ശങ്കർ, മേഴത്തൂർ വൈദ്യമഠത്തിൽ ജോലി ചെയ്യുന്ന എം.യു ശ്രീവിദ്യ, നെല്ലിക്കാട്ടിരി സ്വദേശി എൻ.ജെ.മായ, മേഴത്തൂർ സ്വദേശിയും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും MA മ്യൂസിക്കിൽ പഠനം പൂർത്തിയാക്കിയ ആർദ്ര, കൂറ്റനാട് സ്വദേശിയും ഇപ്പോൾ വളാഞ്ചേരി സ്കൂളിൽ മ്യൂസിക് അധ്യാപികയുമായ രേഷ്മ, നാഗലശ്ശേരി സ്വദേശിയും നാടൻപാട്ട് വേദികളിൽ സജീവ സാന്നിധ്യമായ രമ്യ, മകൾ അനഘ, നാഗലശ്ശേരി സ്വദേശിയും ആൽബം ഗായികയുമായ റീന, പെരിങ്ങോട് സ്വദേശിയും 2014ൽ  യൂണിവേഴ്സിറ്റി കലാതിലകവുമായ ആര്യ എന്നിവരാണ് സുമയുടെ മ്യൂസിക് ആർമിയിലെ വാനമ്പാടികൾ. 

പരിമിതകൾ ഏറെയുണ്ടെങ്കിലും സംഗീതത്തിൽ അർപ്പണ ബോധമുള്ളവരാണ് എല്ലാവരും. മിക്കവരും സംഗീത മേഖലയിൽ കഴിവ് തെളിയിച്ചവരാണ്. സ്ത്രീ ശാക്തീകരണത്തിൻ്റെ കാഹളം മുഴക്കുന്ന ഈ ബാൻഡ് വരും തലമുറക്ക് കൂടി പകർന്നു നൽകാൻ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ദേശീയ ചരിത്രത്തിൽ ഇടം പിടിച്ച ക്യാപ്റ്റൻ ലക്ഷ്മിയുടെ നാട്ടിലെ വനിതകൾക്ക് പുതിയൊരു സംഗീത ചരിത്രം രചിക്കാൻ വോം ബീറ്റ്സ് ആർമിയിലൂടെ കഴിയട്ടെ എന്ന് ആശംസിക്കുന്നു. Cont.No. 80864 19424

/ ടി.വി.എം അലി /

Thursday, 4 July 2024

കിണറുകൾ നാടുനീങ്ങുന്നു

ഷൊർണൂർ - തൃശൂർ റൂട്ടിൽ ചെറുതുരുത്തി ചുങ്കം കവലയിൽ യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത് ഒരു പൊതു കിണറിൻ്റെ അരികിലാണ്. പടുമരങ്ങൾ വളർന്ന് ഹരിത കമ്പളം തീർത്ത നിലയിലാണ് കിണറിൻ്റെ കിടപ്പ് ! തലമുറകൾ ഉപയോഗിച്ചിരുന്ന ആ കിണറിൻ്റെ പ്രതാപകാലം നമുക്ക് ഊഹിക്കാൻ കഴിയും. രണ്ട് പ്രധാന നിരത്തുകളുടെ മധ്യത്തിലാണ് ആൾമറയുള്ള ഈ കിണർ. 

കഴിഞ്ഞ ദിവസം ചെറുതുരുത്തി ചുങ്കം കവലയിൽ ആറങ്ങോട്ടുകരയിലേക്കുള്ള ബസ് കാത്ത് നിൽക്കുമ്പോഴാണ് കിണറിൻ്റെ കാഴ്ച തിരയടിച്ചത്. കിണറിന്റെ ആൾമറയിൽ നിറയെ വാൾ പോസ്റ്ററും ചുമരെഴുത്തും. വെള്ളം കോരിയെടുക്കാൻ രണ്ടു ഭാഗത്ത് തുടിക്കാലുണ്ട്. ഒറ്റ നോട്ടത്തിൽ ഒന്നാന്തരം കിണർ തന്നെ. അനേകായിരം മനുഷ്യർക്കും കന്നുകാലികൾക്കും ജീവജലം നൽകിയിരുന്ന ആ കിണറിനു ചുരുങ്ങിയത് നാല് തലമുറയുടെ പ്രായം കാണും. കിണറാഴത്തിൽ നിന്ന് വളർന്ന് പൊങ്ങിയ പടുമരങ്ങൾ ആൾമറയുടെ മീതെ ഉയർന്നു നിൽക്കുന്നതിനാൽ അടിവയറ്റിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് വേസ്റ്റുകളും മറ്റു വിഴുപ്പുകളും കാണാമറയത്താണ്. 

വീട് പണിയും മുമ്പ് കിണറിനും തൊഴുത്തിനും സ്ഥാനം കണ്ടിരുന്നവരായിരുന്നു നമ്മുടെ മുൻതലമുറ. തച്ചന്മാരെക്കൊണ്ട് വാസ്തു നോക്കിയും ജോതിഷികളെക്കൊണ്ട് ഗണിച്ചുമാണ് കിണറും തൊഴുത്തും അക്കാലത്ത് പണിതിരുന്നത്. ഭൂമിക്കടിയിൽ പ്രകൃത്യാ ഉണ്ടാവുന്ന നീരുറവകളുടെയും മറ്റും ജല ശേഖരങ്ങളിൽ നിന്ന് ഭൂമി കുഴിച്ച് ജലം എടുക്കുവാനുള്ള ഒരു സം‌വിധാനമെന്ന നിലയിലാണ് പൂർവീകർ കിണർ കുഴിച്ചിരുന്നത്. പുഴകൾ, കുളങ്ങൾ, വയലുകൾ തുടങ്ങിയ ജലസ്രോതസ്സുകളുണ്ടെങ്കിലും ഗൃഹവുമായി ബന്ധപ്പെട്ട് ഒരു സ്ഥിരം സംവിധാനമെന്ന നിലയിലാണ് കിണർ നിർമ്മിക്കപ്പെട്ടിരുന്നത്.

എന്നാൽ ഭൂമി തുണ്ടവൽക്കരിക്കപ്പെടുകയും മൂന്ന് സെൻ്റിലും അഞ്ച് സെൻ്റിലും പാർപ്പിട സമുച്ചയങ്ങൾ ഉയരുകയും നഗരവൽക്കരണ കുതിപ്പിന് വേഗമേറുകയും ചെയ്തതോടെ 

കിണറും തൊഴുത്തും പടിക്ക് പുറത്തായി. കുഴൽ കിണറും ജലജീവൻ കണക്ഷനും ഇല്ലാതിരുന്ന ഒരു കാലത്ത് കുടിക്കാനും കുളിക്കാനും അലക്കാനും വിള നനക്കാനും തുറന്ന കിണറായിരുന്നു ജലദായനി. നാട്ടിൽ കുടിവെള്ള പദ്ധതിയും പൊതു ടാപ്പുകളും ഹൗസ് കണക്ഷനും വന്നതോടെ എല്ലാവരും കിണറിനെ അവഗണിച്ചു. മിക്കവരും കിണർ കുപ്പത്തൊട്ടിയായും മലിനജലക്കുഴിയാക്കിയും മാറ്റി. ഇരുമ്പ് യുഗം തൊട്ടുനിലനിന്നിരുന്ന നാട്ടു കിണറുകളാണ് വികസന കുതിപ്പിൽ നാട് നീങ്ങിയത്. ഒരു കിണർ മണ്ണടിയുമ്പോൾ ഒരു നീർത്തട സംസ്കൃതി തന്നെയാണ് നശിക്കുന്നത് എന്ന കാര്യം നാം മറന്നു.

ഇപ്പോൾ വാട്ടർ അതോറിറ്റിയും നഗരസഭയും ജൽ ജീവൻ മിഷനും വിതരണം ചെയ്യുന്ന ‘ശുദ്ധ’ജലമാണ് ജീവജലം. ജലജന്യ രോഗങ്ങൾ പതിവ് വാർത്തയായി മാറുമ്പോൾ കോളിഫാം ബാക്ടീരിയ സമൃദ്ധമായി കലർന്ന ക്ലോറിൻ വെള്ളമാണിതെന്ന പരാതിയും ഉയർന്നു വരാറുണ്ട്. നിരത്തോരത്തുള്ള പൊതു ടാപ്പുകൾ തദ്ദേശ ഭരണകൂടം വേണ്ടെന്നു വെച്ചതോടെ കുപ്പിവെള്ള കച്ചവടം പച്ചപിടിച്ചിട്ടുണ്ട്. 

ഡീസലും പെട്രോളും ഇറക്കുമതി ചെയ്യുന്നതുപോലെ ഭാവിയിൽ കുടിവെള്ളവും ഇതര രാജ്യങ്ങളിൽ നിന്ന് വില കൊടുത്തു വാങ്ങേണ്ടിവരുമോ എന്ന് ആശങ്കപ്പെടേണ്ട സമയമായിട്ടുണ്ട്. ഈയിടെ ദെൽഹിയിലെ കുടിവെള്ള ക്ഷാമവും ഹരിയാനയുടെ ജലനിഷേധവും വലിയ വാർത്തയായിരുന്നല്ലൊ.  മഹാരാഷ്ട്രയിൽ കുടിവെള്ള വിതരണ കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് സംഘർഷത്തിന് കാരണമാവുന്നതിനാൽ ഐ.പി.സി.144 വകുപ്പ് പ്രഖ്യാപിച്ചതായി ഓരോ വേനൽ കാലത്തും വാർത്ത കാണാറുണ്ട്. തമിഴ്നാട്ടിൽ പൈപ്പിനു മുമ്പിൽ 'തായ്'മാരുടെ കുടം കൊണ്ടുള്ള അടിപിടിയും കലഹവും നിത്യ കാഴ്ചയാണ്. ഇനിയൊരു യുദ്ധം ഉണ്ടാവുന്നത് വെള്ളത്തിൻ്റെ പേരിലാവുമെന്ന പ്രവചനം നിസാരമായി തള്ളാനാവില്ല. 

കുടിവെള്ളം എന്നാൽ കുപ്പിവെള്ളമായി മാറിയ കമ്പോളത്തിൽ കുപ്പി ഒന്നിന്13 രൂപ വില നിജപ്പെടുത്തിയിട്ടും 20 രൂപയും 25 രൂപയും ഈടാക്കുന്നതായ പരാതികളും നിലച്ചിട്ടില്ല. തുടർച്ചയായി രണ്ടു പ്രളയങ്ങൾ സംഭവിച്ചിട്ടും വേനലിൽ കുടിവെള്ളം കിട്ടാക്കനിയായി മാറുന്ന പ്രദേശങ്ങൾ നിളാതീരങ്ങളിലുണ്ട്. ശുദ്ധജലം ഏറ്റവും വില കൂടിയ ഉൽപ്പന്നമാവുന്ന കാലം അധികം അകലെയല്ല. കാലങ്ങളായി നില നിന്ന നാട്ടു നന്മകളും നാടിന്റെ സ്നേഹ സൗഹൃദവും വറ്റുകയാണ് എന്ന പരിദേവനം വ്യാപകമാണ്. ഭൂമിയാവട്ടെ ഓരോ പ്രളയത്തിനു ശേഷവും കൂടുതൽ ഊഷരമാവുകയാണ്.

/ ടി.വി.എം അലി /