Saturday, 18 February 2023

ഞാൻ നീലാണ്ടൻ


~~~~~~~~~~~~

ഞാൻ നീലാണ്ടൻ. എനിക്ക് വേണ്ടി ഒരു രാത്രി നിങ്ങൾ മാറ്റി വെച്ചിട്ടുണ്ട്.

എന്നെ ഉറക്കി കിടത്തി നിങ്ങൾ ഉണർന്നിരിക്കുന്ന ദിവസം.മഹാശിവരാത്രി എന്നാണ് നിങ്ങളീ ദിനത്തെ വിശേഷിപ്പിക്കുന്നത്.

അതി പ്രാചീനരുടെ കാലനാണ് ഞാൻ.    ആര്യ സമൂഹം എന്നെ രുദ്രനെന്നു വിളിച്ചു. സൗന്ദര്യവും ഭീകരതയും ഒന്നിച്ചു ചേർന്ന ഒരു ജന്മം. അതുകൊണ്ട് വരദമൂർത്തിയായി.

അഞ്ചു കല്പങ്ങളിലൂടെ കടന്നു പോന്നു. വ്യത്യസ്ത രൂപവും ഭാവവും കൈകൊണ്ടു. ഒന്നാം കല്പത്തിൽ ഞാൻ വെള്ളക്കാരനായിരുന്നു.

രണ്ടാം കല്പത്തിൽ ചൊക ചൊകപ്പൻ സുന്ദരനായ വാമദേവൻ. മൂന്നാമൂഴത്തിലാവട്ടെ ബ്രഹ്മം നിറയുന്ന പീതാംബര തല്പുരുഷൻ. 

നാലിലാവട്ടെ കറു കറുത്ത കാലഹന്താവ്. അഞ്ചിൽ എത്തിയപ്പോൾ വിശ്വം നിറയുന്ന അഘോരകല്പം. അങ്ങനെ പഞ്ചമുഖനായി. പിന്നീട് എത്രയെത്ര പേരുകൾ. 

എല്ലാം ഒന്നിനൊന്നു കേമം. നടരാജനായും കാലപുരുഷനായും ബവനായും ശരവണനായും പശുപതിയായും കപാലിയായും വൃഷദേവനായും സുഖം നൽകുന്ന

ശംഭുവായും ബ്രാഹ്മണരുടെ ഈശനായും ഉഗ്രനായും ഹരനായും മൃഡനായും ശങ്കരനായും അഷ്ടമൂർത്തിയായും

ദക്ഷിണാമൂർത്തിയായും അശനിയായും പ്രിയപ്പെട്ട മഹാദേവനായും നിങ്ങളീ നീലാണ്ടനെ ആരാധിച്ചു.

കയ്യിൽ കട്ടാരയും  തലയോടും കഴുത്തിൽ നാഗഹാരവും അരയിൽ പുലിത്തോലും മാറിൽ ആനത്തോലും

അകമ്പടിക്ക്‌ കുറുനരിയും കാട്ടു മൃഗവും കപാലം കൊണ്ട് ഇരന്നും നടന്നും ഹിമ സാനുക്കളിലൂടെ അലഞ്ഞൊരു ജന്മം. അതിനിടയിൽ എന്തെല്ലാം പ്രശ്നങ്ങൾ. 

രതിയും മൃതിയും താണ്ഡവമാടിയ കല്പാന്തങ്ങൾ. കോപവും താപവും വേട്ടയും രൗദ്രവും മാറി മറിഞ്ഞ നാളുകൾ. ദമരുവിൽ നിന്നുണ്ടായ ഭാഷയും താളവും നിങ്ങൾ സ്വന്തമാക്കി. 

കുംഭ മാസത്തിലെ കറുത്ത പക്ഷ ചതുർദശി നാളിൽ എന്നെ ഉറക്കി നിങ്ങൾ പാട്ടും കൂത്തുമായി രസിക്കുന്നു. ഞാനോ പ്രണയത്തിന്റെ കാളകൂടരസം ഭുജിച്ചു നീലാണ്ടനായി ശക്തിയെ കാത്തിരിക്കുന്നു.


/ടി.വി.എം.അലി/

Friday, 10 February 2023

സിനിമ / ഇരട്ട

രോഹിത്തിൻ്റെ സിനിമാസ്വപ്നങ്ങൾ പൂവണിഞ്ഞു.

രോഹിത് എം.ജി കൃഷ്ണൻ മലയാള സിനിമയുടെ പ്രതീക്ഷയാണ്. അത് അരക്കിട്ടുറപ്പിക്കുന്ന സിനിമയാണ് 'ഇരട്ട'. ചെറുപ്പം മുതൽ സിനിമ മനസ്സിലിട്ട് നടക്കുകയും ഹൃസ്വചിത്രങ്ങളിലൂടെ അത് തെളിയിക്കുകയും ചെയ്ത രോഹിതിൻ്റെ 'ഇരട്ട' കാണാൻ രണ്ടാം വാരത്തിലും തിരക്കുണ്ട്.

എൻജിനീയറിങ് പഠിക്കുകയും ഒറ്റപ്പാലത്ത് തപാൽ വകുപ്പിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുകയും ചെയ്യുന്ന രോഹിത് ആരവങ്ങളില്ലാതെയാണ് 'ഇരട്ട 'തിയേറ്ററുകളിൽ എത്തിച്ചത്.

എഞ്ചിനീയറിങ്ങ് കഴിഞ്ഞത് മുതൽ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന രോഹിത്, 2014ൽ തപാൽ വകുപ്പിൽ ജോലിക്ക് കയറിയതിനു ശേഷം സിനിമയെ കുറിച്ച് പഠനം തുടങ്ങിയിരുന്നു. അങ്ങനെ 2015 മുതൽ ഷോർട് ഫിലിം സാധ്യതകൾ പരീക്ഷിച്ചു. ആ സമയം മുതൽ തിരക്കഥകൾ എഴുതി പലരെയും സമീപിച്ചു. 

2017ലാണ് 'ഇരട്ട'യുടെ ആദ്യത്തെ ഡ്രാഫ്റ്റ് എഴുതിയത്. പലരോടും കഥ പറഞ്ഞു പറഞ്ഞു മടുത്തെങ്കിലും 2022ൽ ആ സ്വപ്നം പൂവണിഞ്ഞു.

'ഇരട്ട'യായി ജോജു ജോർജാണ് സ്ക്രീനിൽ നിറഞ്ഞാടുന്നത്. ഒരു മികച്ച കുറ്റാന്വേഷണ കഥയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. ഗൗരവമേറിയ കഥാപശ്ചാത്തലമാണ് 'ഇരട്ട' കൈകാര്യം ചെയ്യുന്നത്. 

പോലീസ് സേനയിൽ നിരവധി ക്രിമിനൽ പശ്ചാത്തലമുള്ളവർ പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ തന്നെ അംഗീകരിച്ച കാര്യമാണ്. അത്തരമാളുകൾ ഒരു സ്റ്റേഷനിൽ ഒന്നിച്ചാൽ സ്ഥിതിയെന്താകുമെന്ന് പറയേണ്ടതില്ലല്ലൊ. ഏതാനും കുട്ടികളുടെ പന്തുകളിയിൽ നിന്ന് തുടങ്ങുന്ന സിനിമ വാഗമൺ പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന ഒരു ഭവന സമർപ്പണ ചടങ്ങിൻ്റെ ഒരുക്കങ്ങളിലേക്കും തുടർന്ന് ഉയർന്നു കേൾക്കുന്ന മൂന്ന് വെടിയൊച്ചകളിലേക്കും ഒരു പൊലീസുകാരന്റെ ദാരുണ മരണത്തിലേക്കും തുടർന്ന് ഉണ്ടാകുന്ന അന്വേഷണത്തിലേക്കും അതിൻ്റെ ട്വിസ്റ്റുകളിലേക്കും പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നത് ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ്. 

പോലീസ് സ്റ്റേഷൻ്റെ അങ്കണത്തിൽ നാട്ടുകാരുണ്ട്. മാധ്യമ പ്രവർത്തകരുണ്ട്. ഉന്നത പോലീസുദ്യോഗസ്ഥരുണ്ട്. ഉദ്ഘാടനത്തിനെത്തുന്ന മന്ത്രിയെ വരവേൽക്കാൻ തിടുക്കത്തിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. അതിനിടയിൽ പട്ടാപ്പകൽ, സർവീസ് റിവോൾവറിൽ നിന്നുള്ള മൂന്ന് വെടിയൊച്ചകളും മരണവും, നാടിനെ ഞെട്ടിക്കുന്നു. പ്രതികളെന്ന് സംശയിക്കപ്പെടുന്ന മൂന്നു പൊലീസുകാരെ ചോദ്യം ചെയ്യാൻ എസ്.പിയും ഡി.വൈ.എസ്.പിയും ഒടുവിൽ മന്ത്രിയും എത്തുന്നു. 

മരണം പൊലീസ് സ്റ്റേഷനിൽ വച്ചു സംഭവിച്ചതുകൊണ്ടു തന്നെ കേസ് എത്രയും പെട്ടെന്ന് തെളിയിക്കണമെന്ന സമ്മർദ്ദം ശക്തമാവുകയും മന്ത്രി തന്നെ ഇടപെടുകയും ചെയ്യുന്നു. ആരാകും കൊലയാളി? എന്തിനാകും സ്റ്റേഷനിൽ വച്ചു തന്നെ കൊലപാതകം നടത്തിയത്? ഈ ചോദ്യങ്ങളിലൂടെ ഉദ്വേഗജനകമായൊരു കഥ പറയുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ രോഹിത്.

പ്രമോദ്, വിനോദ് എന്നീ ഇരട്ട സഹോദരന്മാരായ പൊലീസുകാരിൽവിനോദാണ് കൊല്ലപ്പെടുന്നത്. അവരുടെ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും കൂടെയാണ് കഥ സഞ്ചരിക്കുന്നത്. സംശയമുനയിൽ നിൽക്കുന്ന മൂന്ന് പോലീസുകാരെ ചോദ്യം ചെയ്യുന്നതിൻ്റെ ഭാഗമായി അവർ പറയുന്ന പിൻ കഥകളാണ് സിനിമയെ നാടകീയ തലത്തിലേക്ക് കൊണ്ടുപോകുന്നത്. സഹോദരനായ ഡി.വൈ.എസ്.പി പ്രമോദിനെപ്പോലും സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നതാണ് മരിച്ച വിനോദിന്റെ പങ്കാളി പറയുന്ന കഥ. ഇരട്ട സഹോദരങ്ങളുടെ മുൻകാല ജീവിതവും അവരുടെ സുഹൃത്തുക്കളിൽ നിന്നുള്ള ഓർമകളുമൊക്കെ ചിത്രത്തിൽ പിൻ കഥകളായി വന്നുപോകുന്നുണ്ട്. അതുകൊണ്ടു തന്നെ സ്ഥിരം ക്രൈം സ്റ്റോറിയുടെ പതിവുചേരുവകളൊന്നും 'ഇരട്ട'യെ തീണ്ടിയിട്ടില്ല. 

സ്വഭാവം കൊണ്ട് വിഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന പോലീസ് സഹോദരന്മാരാണ് ജോജു ജോർജ് അവതരിപ്പിക്കുന്ന പ്രമോദ്, വിനോദ് എന്നിവർ. പോലീസ് കുപ്പായമിട്ട താന്തോന്നിയാണ് ഇതിൽ എ.എസ്.ഐ വിനോദ് കുമാർ. എന്നാൽ ഡി.വൈ.എസ്.പി പ്രമോദിന്റെ ജീവിതവും ഇഴ പൊട്ടിയ തറിയാണ്.

തീരെ അപ്രധാനമെന്ന് തോന്നിപ്പിക്കുന്ന ചില സീനുകളാണ് കഥാഗതിയെ ആകെ മാറ്റിമറിക്കുന്നത്. സിനിമയിലെ പാട്ടിനു പോലും കഥയെ മാറ്റിമറിക്കാൻ ശക്തിയുണ്ട്. അതുകൊണ്ടു തന്നെ ഓരോ സീനിനും മൗലികതയുണ്ട്.  പ്രമേയത്തെ അതിന്റെ ആഴത്തിലൂന്നി അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തിരക്കഥയുടെ ഒഴുക്കിനെ ഒട്ടും ബാധിക്കാതെയും ഇഴച്ചിൽ അനുഭവപ്പെടാതെയുമാണ് സിനിമ മുന്നോട്ട് പോകുന്നത്. 

എ.എസ്.ഐ വിനോദിൻ്റെ മരണത്തിന് ഉത്തരവാദി ആരെന്നുള്ള പ്രേക്ഷകരിലെ സംശയം അവസാന നിമിഷം വരെ നിലനിർത്തിക്കൊണ്ടുപോകുവാനും തിരക്കഥയ്ക്കു കഴിഞ്ഞു. സഹപ്രവർത്തകരെ മാത്രമല്ലാ ലോക്കപ്പ് പ്രതിയേയും ഇരട്ട സഹോദരനേയും വരെ സംശയമുനയിൽ നിർത്തിയാണ് സിനിമ ക്ലൈമാക്സിലെത്തുന്നത്.

ഒടുവിൽ അസാധാരണവും ഊഹിക്കാൻ പറ്റാത്തൊരു ക്ലൈമാക്സുമാണ് ഇരട്ടയെ വേറിട്ടതാക്കുന്നത്. മലയാള സിനിമയിൽ ഇന്നുവരെ കണ്ടിട്ടില്ലാത്തൊരു ഇരട്ട ക്ലൈമാക്സ്, മാത്രമല്ല ഈ ‘ഇരട്ട ക്ലൈമാക്സ്’ കാണുന്നവരുടെ ഉള്ളുലയ്ക്കുകയും നടുക്കമുണ്ടാക്കുകയും ചെയ്യും. 

ഇരട്ടയായുള്ള ജോജു ജോർജിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ് സിനിമയുടെ കരുത്ത്. കഥാപാത്രങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള അഭിനയമാണ് ജോജുവിന്റേത്. ശാന്തതയും സഹാനുഭൂതിയും നിസ്സഹായതയും  നിരാശയും ഒരേപോലെ പ്രകടിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ കയ്യടക്കത്തോടെ ജോജു അവതരിപ്പിച്ചിരിക്കുന്നു.

ഡി.വൈ.എസ്.പി പ്രമോദ് കുമാർ, ഇയാളുടെ ഇരട്ടസഹോദരൻ എ.എസ്.ഐ വിനോദ് കുമാർ എന്നിവരുടെ ശിഥിലമായ ബാല്യകാലവും തൊഴിൽ പരമായ ഈഗോയുമെല്ലാം ഇരട്ട വ്യക്തിത്വത്തോടെ ജോജു കാഴ്ചവെച്ചിട്ടുണ്ട്.  

ഒന്നോ രണ്ടോ സീനുകളിൽ വന്നു പോകുന്നവർ പോലും കഥാഗതിയെ മാറ്റിമറിക്കാൻ കെല്പുള്ള കഥാപാത്രങ്ങളാണ്. പാസ്റ്ററായി എത്തിയ ജിത്തു അഷ്റഫിന്റെ അഭിനയം എടുത്തുപറയാതെ വയ്യ. അഞ്ജലി, സാബു മോൻ, ശ്രീകാന്ത് മുരളി, മനോജ്, ശ്രിന്ദ, ഷെബിൻ ബെൻസൺ, ആര്യ സലീം, ശ്രീജ, ശ്രുതി ജയൻ തുടങ്ങി ഒരുപാട് നടീനടന്മാരുണ്ട് സിനിമയിൽ.

തഴക്കം ചെന്നൊരു സംവിധായകന്റെ കയ്യടക്കമാണ് നവാഗതനായ രോഹിത്തിൽ കാണാനാകുക. തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു പ്രമേയമല്ല ഇരട്ടയുടേത്. ഒരു മാന്ത്രികൻ്റെ കയ്യടക്കത്തോടെ പുറത്തെടുക്കുന്ന ഓരോ പിൻകഥകൾക്കും ജീവനുണ്ട്. 

മനു ആന്റണിയുടെ എഡിറ്റിങ്, വിജയ്‌യുടെ ഛായാഗ്രഹണം, ജേക്സ് ബിജോയുടെ സംഗീതം ഇതെല്ലാം ഇഴുകിചേർന്ന് ചിത്രത്തിൽ ഒഴുകുന്നത് കാണാം. മാർട്ടിൻ പ്രക്കാട്ട് എന്ന നിർമാതാവിനോടൊപ്പമുള്ള അരങ്ങേറ്റം സംവിധായകൻ രോഹിത് ​ഗംഭീരമാക്കിയിട്ടുണ്ട്. നായാട്ട് എന്ന ചിത്രത്തിന് ശേഷം മനസിനെ വേട്ടയാടുന്ന തരത്തിൽ ഒരു മികച്ച ചിത്രം മലയാളസിനിമയ്ക്ക് നൽകിയതിൽ മാർട്ടിൻ പ്രക്കാട്ടിനും ജോജു ജോർജിനും അഭിമാനിക്കാം.

പെരിന്തൽമണ്ണ ആലിപറമ്പ് സ്വദേശിയാണ് സംവിധായകൻ രോഹിത്. അമ്മയും ഭാര്യ രോഹിണിയും മകനും രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമടങ്ങുന്നതാണ് രോഹിതിന്റെ കുടുംബം. 

Thursday, 9 February 2023

മായാത്ത സർഗപ്രസാദം

അഡ്വ.ടി.എ പ്രസാദ്: മായാത്ത സർഗപ്രസാദം.


പൊതുപ്രവർത്തകൻ, രാഷ്ട്രീയ നേതാവ്, ജനപ്രതിനിധി, തദ്ദേശഭരണസാരഥി, അഭിഭാഷകൻ, സഹൃദയവേദിയുടെ അമരക്കാരൻ, കലാഹൃദയൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന അഡ്വ.ടി.എ പ്രസാദിനെ സ്മരിക്കുമ്പോൾ, ഏത് കോണിൽ നിന്ന് വീക്ഷിക്കണം എന്ന ആശയക്കുഴപ്പം ഏറെ നാളായി എന്നിലുണ്ട്. 


ഒരു പ്രാദേശിക മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ വർഷങ്ങളോളം അദ്ദേഹവുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചിരുന്നെങ്കിലും, ആത്മബന്ധം അരക്കിട്ടുറപ്പിച്ചത് ഞങ്ങൾ ഒരുമിച്ച് നടത്തിയ രണ്ട് യാത്രകളിലാണ്. 


2014 ഡിസംബറിൽ ദൽഹിയിലേക്കായിരുന്നു ആദ്യയാത്ര. ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ.അംബേദ്ക്കർ എൻഡോവ്മെൻ്റ് നാഷണൽ അവാർഡ് സ്വീകരിക്കുന്നതിനായിരുന്നു ഞങ്ങളുടെ യാത്ര. 


മികച്ച രാഷ്ട്രീയ പ്രവർത്തകനുള്ള അക്കാദമിയുടെ അംഗീകാരമാണ് അഡ്വ.പ്രസാദിനെ തേടിയെത്തിയത്.

മാധ്യമരംഗത്തും സാഹിത്യ മേഖലയിലും നൽകിയ സംഭാവനകളെ മാനിച്ചു കൊണ്ടുള്ള പുരസ്‌കാരമാണ് എനിക്ക് ലഭിച്ചത്. ഞങ്ങളോടൊപ്പം കൃഷി ഓഫീസറും കവിയുമായ മാട്ടായ രവീന്ദ്രൻ (അദ്ദേഹവും ഇന്നില്ല), ടെലിഫിലിം സംവിധായകൻ ബാലാജി നാഗലശ്ശേരി, ജൈവ കർഷകൻ ബിജു കവളപ്പാറ തുടങ്ങിയവരും എൻ്റെ കുടുംബാംഗങ്ങളുമുണ്ട്.


ഷൊർണൂരിൽ നിന്ന് ട്രെയിൻ കയറിയതു മുതൽ ഒരേ ബോഗിയിൽ ഞങ്ങളെല്ലാവരും ഒരു വീട്ടുകാരായി. മാട്ടായ രവീന്ദ്രൻ്റെ കവിതാലാപനം, ബാലാജിയുടെ രസികൻ സിനിമാക്കഥകൾ, അഡ്വ.പ്രസാദിൻ്റെ രാഷ്ട്രീയ ചർച്ചകൾ എന്നിങ്ങനെ രസകരമായിരുന്നു തീവണ്ടി മുറിയിലെ യാത്രാ ദിനങ്ങൾ.


2014 ഡിസം.13 നായിരുന്നു 

അവാർഡ്ദാന മഹാസമ്മേളനം. 

ഭരണഘടനാ ശില്പി ഡോ.അംബേദ്ക്കറെ അനുസ്മരിച്ചുകൊണ്ട് തുടങ്ങിയ സമ്മേളനം കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാൻ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ പ്രമുഖരുടെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തിയാണ് ഞങ്ങൾ അംബേദ്ക്കർ എൻഡോവ്മെൻ്റ് അവാർഡുകൾ സ്വീകരിച്ചത്. 


പിറ്റേന്ന് പ്രത്യേകം ചാർട്ട് ചെയ്ത ടൂറിസ്റ്റ് ബസ്സിൽ ഞങ്ങൾ താജ്മഹൽ സന്ദർശിക്കാൻ പുറപ്പെട്ടു. ദൽഹി - ആഗ്ര ദേശീയ ഹൈവേയിലൂടെയുള്ള യാത്ര കാവ്യാത്മകമായിരുന്നു. രാവിലെ പുറപ്പെട്ട സംഘം ഉച്ചയോടെയാണ് താജ് മഹലിൽ എത്തിയത്. ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് നിലനിൽക്കുന്ന താജിൻ്റെ വെണ്ണപ്പാളികൾ മുഴുവൻ കണ്ടശേഷമാണ് ഞങ്ങൾ തിരിച്ചിറങ്ങിയത്. 


ദെൽഹിയിലെ ദിനരാത്രങ്ങൾ തണുപ്പേറിയതാണെങ്കിലും സൗഹൃദത്തിൻ്റെ ഊഷ്മളത തീവ്രമായിരുന്നു. അഡ്വ.പ്രസാദിന് 

ഷുഗർ ഉണ്ടായിരുന്നതിനാൽ ഭക്ഷണ നിയന്ത്രണവും ഇൻസുലിൻ കുത്തിവെപ്പും മുറപോലെ നടന്നു.

നാട്ടിലേക്കുള്ള തിരിച്ചു വരവും മറക്കാനാവാത്ത അനുഭവമായിരുന്നു.

ഞങ്ങളുടെ റിസർവേഷൻ കോച്ചിൽ ഇരച്ചുകയറിയ ഉത്തരേന്ത്യൻ യാത്രക്കാരുമായും തീവണ്ടിയിലെ  കച്ചവടക്കാരുമായും ചങ്ങാത്തം സ്ഥാപിച്ച്, ദേശീയോദ്ഗ്രഥനത്തിൻ്റെ സന്ദേശം ഉദ്ഘോഷിച്ചു കൊണ്ടാണ് ഞങ്ങൾ യാത്ര പൂർത്തിയാക്കിയത്. ഇതിന് പ്രേരകമായത് അഡ്വ.പ്രസാദിൻ്റെ ഹൃദയ വിശാലത തന്നെയായിരുന്നു.


2015 ഏപ്രിലിൽ മൂന്നാറിലേക്കായിരുന്നു രണ്ടാമത്തെ യാത്ര. ഡോ.അംബേദ്ക്കർ

അനുസ്മരണ സദസ്സിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതിനെ തുടർന്നാണ് ഞങ്ങൾ കുടുംബ സമേതം യാത്രതിരിച്ചത്. അഡ്വ.പ്രസാദിനോടൊപ്പം സഹധർമ്മിണി ഡോ.സുഷമയും മകനും

ഞങ്ങളുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. മഞ്ഞു പെയ്യുന്ന മൂന്നാറിൽ ഞങ്ങൾ എത്തിയപ്പോൾ കനത്ത കാറ്റും മഴയുമാണ് വരവേറ്റത്.

മൂന്നാർ ടൗൺ ഹാളിൽ നടന്ന ഡോ.അംബേദ്ക്കർ അനുസ്മരണ പരിപാടി തീരുന്നതുവരെയും മഴ തുടർന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് എത്തിയ നൂറുകണക്കിന് പുരസ്കാര ജേതാക്കൾ പ്രസ്തുത സദസ്സിൽ ഉണ്ടായിരുന്നു.


അനുസ്മരണ സദസ്സിൽ ഞങ്ങൾക്ക് സ്വീകരണവുമൊരുക്കിയിരുന്നു. തമിഴ്നാട്ടിൽ നിന്ന് എത്തിയ നേതാക്കളും കേരളത്തിലെ ജനപ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിന് പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പൊന്നാടയും മൊമെൻ്റോയും ഏറ്റുവാങ്ങിയ ഞങ്ങൾ ഉച്ചഭക്ഷണത്തിന് ശേഷം രാജമല സന്ദർശിച്ചു. ആ യാത്രയും അവിസ്മരണീയനുഭൂതിയാണ് പകർന്നത്. രാജമലയുടെ ചെരിവുകളും മലമടക്കുകളും നടന്നു കയറിയതും വരയാടുകളെ കണ്ടുമുട്ടിയതും അട്ട കടിച്ചതും ഓർമ്മയിൽ നിന്ന് ഇന്നും മറഞ്ഞിട്ടില്ല.


പിന്നീട് 2015 ഡിസംബർ 13ന് ഞങ്ങൾ ചാത്തനൂരിൽ വീണ്ടും ഒത്തുകൂടി. മാട്ടായ രവീന്ദ്രൻ്റെ ഗൃഹാങ്കണത്തിലാണ് 'സർഗ പ്രസാദം' എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചത്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഡ്വ.ടി.എ പ്രസാദിനെ അനുമോദിക്കുന്നതിനും അംബേദ്‌കർ വിചാരവേദി എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിക്കാനും ലക്ഷ്യമിട്ടാണ് സർഗപ്രസാദം സംഘടിപ്പിച്ചത്. 


നാടക നടൻ വിജയൻ ചാത്തന്നൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രന്ഥകാരനും വിവർത്തകനുമായ പി.വി. ആൽബി ഉദ്ഘാടനം ചെയ്തു. തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.എ. പ്രസാദ്, നാഷണൽ വുഷു ചാമ്പ്യൻഷിപ്പിൽ  ജേതാക്കളായ ക്രിസ്റ്റിന സാലി ജോസ്, എസ്. വന്ദന എന്നിവരെ  ചടങ്ങിൽ അനുമോദിച്ചു. മാട്ടായ രവീന്ദ്രൻ, കലാമണ്ഡലം ചന്ദ്രൻ, ബിജു കവളപ്പാറ, ബാലാജി നാഗലശ്ശേരി, വാസുദേവൻ തച്ചോത്ത്, വാവനൂർ രാഘവൻ, കലാമണ്ഡലം വാസുദേവൻ, ഗോപിനാഥ് പാലഞ്ചേരി, ടി. ചന്ദ്രൻ തച്ചോത്ത്, കെ. ഉണ്ണികൃഷ്ണൻ, ശിവരാമൻ, സത്യൻ, കെ. വിജയലക്ഷ്മി, രാധാരവീന്ദ്രൻ, 

കെ.കെ. പരമേശ്വരൻ, ഡോ. വൈഖരി, 

മുഹമ്മദുണ്ണി ഹാജി, കെ. കരുണാകരനുണ്ണി, യൂനസ്, ഷഹീർ എന്നിവരോടൊപ്പം ഞാനും കുടുംബവും സർഗപ്രസാദത്തിൽ പങ്കെടുത്തു. അഡ്വ.ടി.എ. പ്രസാദ് (ചെയർമാൻ), 

ടി.ചന്ദ്രൻ (കണ്‍) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു. അംബേദ്‌കർ പഠന കേന്ദ്രവും, റഫറൻസ് ലൈബ്രറിയും സ്ഥാപിക്കുക, സെമിനാറുകളും സിംപോസിയങ്ങളും സംഘടിപ്പിക്കുക, വിവിധ തുറകളിൽ മികച്ച സേവനം നടത്തുന്നവരെ ആദരിക്കുക തുടങ്ങിയ പരിപാടികളാണ് അംബേദ്ക്കർ വിചാര വേദി ലക്ഷ്യമിട്ടതെങ്കിലും, അഡ്വ.പ്രസാദിൻ്റെ ആകസ്മിക വിയോഗം മൂലം അതിന് തുടർച്ച ഉണ്ടായില്ല. 


ഒരേ സമയം വ്യത്യസ്ഥ മേഖലകളിൽ നിറഞ്ഞാടിയ ഒരാൾ പൊടുന്നനെ ഇല്ലാതാവുമ്പോൾ ഉണ്ടാവുന്ന ശൂന്യത,

അദ്ദേഹത്തിൻ്റെ കുടുംബത്തിൽ മാത്രമല്ലാ സമൂഹത്തിലാകെയും

പ്രതിഫലിക്കും. അത് മറികടന്ന് മുന്നോട്ട് പോകാൻ അതിജീവന വഴികൾ തേടേണ്ടി വരും. അഡ്വ.പ്രസാദിൻ്റെ പാവന സ്മരണകൾ ജ്വലിക്കുന്ന ഈ സ്മരണിക അതിനൊരു തുടക്കമാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം

ദീപ്തസ്മരണകൾക്ക് മുന്നിൽ

പ്രണാമമർപ്പിക്കുകയും ചെയ്യുന്നു.


ടി.വി.എം അലി.