Wednesday, 22 June 2022

കുട ചൂടാതെ കാലവർഷം

മിഥുനത്തിലും മഴ കനിഞ്ഞില്ല; അണക്കെട്ടുകളിലെ ജലനിരപ്പ്‌ താഴുന്നു. കുട ചൂടാതെ ഇടവം കടന്നു പോവുകയും മിഥുനം പിറന്ന് ഒരാഴ്ച പിന്നിടുകയും ചെയ്തിട്ടും പാലക്കാട് ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ മഴ കനിഞ്ഞില്ല. മഴക്കമ്മി മൂലം മലമ്പുഴയിലും പോത്തുണ്ടിയിലും സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളമാണുള്ളത്‌. മംഗലം അണക്കെട്ടിൽ 28 ശതമാനവും. 

ഈ അണക്കെട്ടുകളുടെ ഇടത്‌, വലതു കനാലുകൾ കൃഷിക്കായി തുറന്നിട്ടുണ്ട്‌. ചുള്ളിയാർ അണക്കെട്ടിൽ 17 ശതമാനം വെള്ളമേയുള്ളൂ. മഴ കനത്ത്‌ പെയ്യേണ്ട സമയത്ത്‌ പെയ്യാതിരിക്കുന്നത്‌ ജില്ലയിലെ കൃഷിയെയും കുടിവെള്ള വിതരണത്തെയും ദോഷകരമായി ബാധിക്കും. ഈ മാസം ഒന്നുമുതൽ 19 വരെ തെക്കുപടിഞ്ഞാറൻ കാലവർഷം ജില്ലയിൽ 69 ശതമാനം കുറവാണെന്നാണ് കണക്ക്.

നിലവിൽ ആശങ്കയില്ലെങ്കിലും വരും ദിവസങ്ങളിൽ മഴ ലഭിച്ചെങ്കിൽ മാത്രമേ കുടിവെള്ളത്തിന്‌ വെള്ളം ശേഖരിക്കാനാവൂ. ശിരുവാണി അണക്കെട്ടിന്റെ റിവർ സ്ലൂയിസുകൾ അഞ്ച്‌ സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ആകെ സംഭരണ ശേഷിയുടെ 43 ശതമാനം വെള്ളമാണുള്ളത്‌. കാഞ്ഞിരപ്പുഴയിൽ സംഭരണ ശേഷിയുടെ 42 ശതമാനം വെള്ളമുണ്ട്‌. റിവർ സ്ലൂയിസുകൾ കനാലിലേക്ക്‌ തുറന്നിട്ടുണ്ട്‌. മീങ്കരയിൽ 51 ശതമാനം വെള്ളമാണുള്ളത്‌. നിലവിൽ കനാൽ വഴി വെള്ളമൊഴുക്കുന്നുണ്ട്‌. വാളയാറിൽ സംഭരണശേഷിയുടെ 28 ശതമാനം വെള്ളമേയുള്ളൂ. തൃത്താല വെള്ളിയാങ്കല്ല് തടയണയിലും ഭാരതപ്പുഴയിലും നീരൊഴുക്ക് നാമമാത്രമാണ്. കനത്ത കാലവർഷം പ്രതീക്ഷിച്ച് തടയണയുടെ ഷട്ടറുകൾനേരത്തെ തുറന്നു വിട്ടതാണ് ജലവിതാനം താഴാനിടയായത്.

No comments: