Saturday, 11 May 2019

മറക്കാൻ കഴിയുമോ മാമ്പഴം!
വൈലോപ്പിള്ളി ശ്രീധരമേനോന്റെ  ജന്മദിനം ഇന്ന് (മേയ് 11 )




മലയാളിയുടെ കാവ്യാസ്വാദന ഭൂമികയിൽ മാമ്പൂക്കൾ വിതറിയ മഹാകവിയുടെ പിറന്നാൾ ഇന്ന്.
ജീവിത യാഥാർത്ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ.

1911 മെയ്‌ 11ന് ജനനം.
1985 ഡിസംബർ 22ന് മരണം.
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും മകനാണ് മഹാകവി. സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനു
ശേഷം 1931ൽ തെരഞ്ഞെടുത്തത് അധ്യാപനവൃത്തി.  തുടർന്ന് ഭാനുമതിയെ പരിണയിച്ചു.
രണ്ട്‌ ആൺമക്കൾ: ശ്രീകുമാർ, വിജയകുമാർ.
1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.

മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളിയെന്ന് നിരൂപകർ പറയുന്നു.  എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനാണ് ഈ മാമ്പഴ കവി. മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയത് വൈലോപ്പിള്ളിയാണ്. കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ കവിത വളർന്നു നിൽക്കുന്നു. മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം, ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നുവെന്ന് സഹൃദയർ പരിതപിക്കുന്നു.
ആ ഓർമകളുടെ മുന്നിൽ മലയാളത്തിന്റെ പ്രണാമം.

No comments: