Wednesday, 15 May 2019

സ്വച്ഛ് ഭാരത്, മാലിന്യ മുക്ത കേരളം തുടങ്ങിയ കേന്ദ്ര-സംസ്ഥാന പദ്ധതികൾക്ക് തുരങ്കം വെക്കുന്നത് ആരാണ്?   

തപാൽ വകുപ്പ് തന്നെ.
തപാൽ വകുപ്പിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് വൽക്കരണമാണ് നടന്നു വരുന്നത്.
ഫ്ലക്സ് നിരോധിച്ച സമയത്താണ് ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്കിന്റെ പരസ്യം ഫ്ലക്സിൽ നാടാകെ നിറഞ്ഞത്.
മെയിൽബാഗ് മുഴുവൻ നേരത്തെ തന്നെ പ്ലാസ്റ്റിക് ആണ്. ബുക്പോസ്റ്റ് കവറുകൾ, പാർസലുകൾ എന്നിവ പ്ലാസ്റ്റിക് ആണ്. Regd/Speed ബാഗുകൾ കെട്ടുന്ന ടാഗുകൾ പ്ലാസ്റ്റിക്കാണ്. പുതിയ ടാഗുകൾ കുറെക്കൂടി പണം ചെലവഴിച്ചാണ് നിർമിച്ചിട്ടുള്ളത്.
(ചിത്രം കാണുക)

ഇനി ഏറ്റവുമധികം
ഇ-മാലിന്യങ്ങൾ തള്ളുന്നതും തപാൽ ഓഫീസ് തന്നെയാവും. ഒന്നിനും കൊള്ളാത്ത ഒന്നര ലക്ഷത്തില്പരം ഡിവൈസുകൾ എവിടെ തള്ളും?

ഓരോ ഓഫീസിലും വന്നു വീഴുന്ന ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ എവിടെ, എങ്ങിനെ സംസ്ക്കരിക്കും?

ഇവ കത്തിച്ചാലുണ്ടാവുന്ന മാരകമായ വാതകവും ജീവനക്കാർ തന്നെ ആവാഹിക്കണമല്ലൊ!
ഈ രീതിയിൽ പ്ലാസ്റ്റിക്ക് വൽക്കരണം നടത്താൻ തപാൽ വകുപ്പിന് യഥേഷ്ടം പണമുണ്ട്.

Gdsകാർക്ക് പത്തു രൂപ അലവൻസ് കൂട്ടി ചോദിച്ചാൽ നഷ്ടത്തിന്റെ പെരുമ്പറ മുഴക്കും. തപാൽ വകുപ്പ് അറബികടലിലും ബംഗാൾ ഉൾക്കടലിലും മുങ്ങിപ്പോകുമെന്ന് കോടതിയിൽ പോലും സത്യവാങ്മൂലം നൽകും.

കേന്ദ്ര ഗവ.ന്റെ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള യുദ്ധം ആദ്യം തുടങ്ങേണ്ടത് തപാൽ വകുപ്പിൽ നിന്നാണ്.
അതിന് ജീവനക്കാർ തന്നെ മുന്നിട്ടിറങ്ങണം.

Saturday, 11 May 2019

മറക്കാൻ കഴിയുമോ മാമ്പഴം!
വൈലോപ്പിള്ളി ശ്രീധരമേനോന്റെ  ജന്മദിനം ഇന്ന് (മേയ് 11 )




മലയാളിയുടെ കാവ്യാസ്വാദന ഭൂമികയിൽ മാമ്പൂക്കൾ വിതറിയ മഹാകവിയുടെ പിറന്നാൾ ഇന്ന്.
ജീവിത യാഥാർത്ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ.

1911 മെയ്‌ 11ന് ജനനം.
1985 ഡിസംബർ 22ന് മരണം.
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും മകനാണ് മഹാകവി. സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനു
ശേഷം 1931ൽ തെരഞ്ഞെടുത്തത് അധ്യാപനവൃത്തി.  തുടർന്ന് ഭാനുമതിയെ പരിണയിച്ചു.
രണ്ട്‌ ആൺമക്കൾ: ശ്രീകുമാർ, വിജയകുമാർ.
1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.

മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളിയെന്ന് നിരൂപകർ പറയുന്നു.  എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനാണ് ഈ മാമ്പഴ കവി. മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയത് വൈലോപ്പിള്ളിയാണ്. കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ കവിത വളർന്നു നിൽക്കുന്നു. മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം, ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നുവെന്ന് സഹൃദയർ പരിതപിക്കുന്നു.
ആ ഓർമകളുടെ മുന്നിൽ മലയാളത്തിന്റെ പ്രണാമം.
മൃണാളിനി സാരാഭായി
മലയാളത്തിന്റെ അഭിമാനം.

ഭാരതത്തിലെ ശാസ്ത്രീയ നൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പിൽ എത്തിച്ച് അവയുടെ മഹത്വത്തെ  മനസ്സിലാക്കികൊടുത്ത പ്രതിഭയാണ് മൃണാളിനി സാരാഭായി.
(1918 മെയ് 11 -
2016 ജനുവരി 21) ലോകപ്രശസ്തിയാർജ്ജിച്ച “ദർപ്പണ” എന്ന കലാകേന്ദ്രം ഇവരുടെ പ്രവർത്തനത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു. ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള മൃണാളിനി ഏതാണ്ട് നിരവധി വിദ്യാർത്ഥികൾക്ക് കഥകളിയിലും, ഭരതനാട്യത്തിലും പരിശീലനം നൽകിയിട്ടുണ്ട്.

*ആദ്യകാല ജീവിതം*

പാലക്കാട് ജില്ലയിലെ ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളാണ് മൃണാളിനി. സ്വിറ്റ്സർലണ്ടിലായിരുന്നു അവർ തന്റെ ബാല്യം ചിലവഴിച്ചത്. അവിടെയുണ്ടായിരുന്ന ഒരു നൃത്തവിദ്യാലയത്തിൽ നിന്നുമാണ് മൃണാളിനി പാശ്ചാത്യ നൃത്തത്തിന്റെ ആദ്യ ചുവടുകൾ പഠിക്കുന്നത്.

*കുടുംബം*

ഇന്ത്യൻ ശൂന്യാകാശഗവേഷണ രംഗത്തിന്റെ പിതാവായി കരുതപ്പെടുന്ന വിക്രം സാരാഭായ് ആയിരുന്നു മൃണാളിനിയുടെ ജീവിതപങ്കാളി. ഇവരുടെ മകളായ മല്ലികാ സാരാഭായ് പ്രശസ്തയായ നർത്തകിയും നടിയുമാണ്. പ്രമുഖ സ്വതന്ത്രസമര നായികയും ഐ.എൻ.എ.യുടെ പ്രവർത്തകയുമയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി സഹോദരിയാണ്.

*മരണം*

2016 ജനുവരി 21 ന് 97 ാം വയസ്സിൽ അഹമ്മദാബാദിലെ ഉസ്മാൻപുരയിലെ സ്വവസതിയായ ചിദംബരത്തായിരുന്നു അന്ത്യം. തുടർന്ന് ഗാന്ധിനഗറിലെ പെതാപൂർ എന്ന സ്ഥലത്ത് അന്ത്യകർമ്മങ്ങൾ നടന്നു.
മകൾ മല്ലിക സാരാഭായിയും മകൻ കാർത്തികേയനും ആണു ചിതയ്ക്കു തീ കൊളുത്തിയത്.

*ബഹുമതികൾ*

2014ലെ പ്രവാസി രത്‌ന അവാർഡ് നേടി.
പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.

Monday, 6 May 2019

/അവതാരിക /

കഥയും കഥയില്ലായ്മയും
കുറെ വളപ്പൊട്ടുകളും...

-------ടി വി എം അലി-------
       

പ്രമുഖ ഗ്രന്ഥകാരനും ഫോട്ടോഗ്രാഫറും അതിലുപരി എന്റെ സുഹൃത്തുമായ ഡോ.രാജൻ ചുങ്കത്താണ് സുരയ്യ യൂസഫ് എന്ന വീട്ടമ്മയുടെ 27 ചെറുകഥകൾ വായിക്കുന്നതിനും ഒരവതാരിക എഴുതുന്നതിനും വേണ്ടി എന്നെ ഏല്പിച്ചത്.

സർഗാത്മകമായ ഒരന്തരീക്ഷത്തിലിരുന്നു കൊണ്ടു മാത്രമേ ഇത്തരം പ്രവൃത്തി വൃത്തിയായി ചെയ്യാൻ കഴിയുകയുള്ളുവെന്ന് എനിക്കറിയാം. ഉഷ്ണതരംഗവും സൂര്യാതപവും നിറഞ്ഞു നിൽക്കുന്നതിനു പുറമെ പൊതു തെരഞ്ഞെടുപ്പിന്റെ ആരവം കൂടി വന്നതോടെ മനസിലെ സർഗാത്മകത മുഴുവൻ വറ്റിവരണ്ടു പോയിരുന്നു.

മനസ്സിരുത്തി വായിക്കാനും കഥയുടെ രസ ചരടിനു പിറകെ ചെന്ന് വിഹായസിൽ പാറി പറക്കുന്ന പട്ടത്തിന്റെ നർത്തനം കാണാനും ദിവസങ്ങളോളം ഞാൻ ശ്രമിച്ചു.

സുരയ്യ യൂസഫിന്റെ ആദ്യ കഥാ ഗ്രന്ഥമാണിത്. കഥയും കഥയില്ലായ്മയും എന്നാണ് കൃതിയുടെ പേര്. 1970ൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ജനിക്കുകയും, പന്തിരുകുല പെരുമ ചൂടിയ തൃത്താല നിളാതീരത്ത് മരുമകളായി എത്തുകയും ചെയ്ത സുരയ്യ, കഥ എഴുതി തുടങ്ങിയത് ഭർതൃസമേതം സൗദി അറേബ്യയിൽ പ്രവാസ ജീവിതം തുടങ്ങിയ ശേഷമാണ്. ഭർത്താവിന്റെ ബിസിനസിൽ സഹായിക്കുന്നതോടൊപ്പം നല്ലൊരു വീട്ടമ്മയായി കഴിയുകയും മക്കളെ പ്രസവിക്കുകയും അവരെ വളർത്തി വലുതാക്കുകയും ചെയ്യുക എന്ന മഹത്തായ കർത്തവ്യത്തിനിടയിലാണ് സുരയ്യ കഥയെഴുത്ത് തുടങ്ങുന്നത്.

കുയിൽ പാടുന്നതു പോലെ,
മയിൽ നൃത്തമാടുന്നതു പോലെ,
റോസാപ്പൂ വിടരുന്നതുപോലെ,
അമ്മ പ്രസവിക്കുന്നതു പോലെ തന്നെയാണ് ഓരോ കഥയും വാർന്നു വീഴുന്നത്.
പഴയ മുത്തശ്ശി കഥകളിൽ നിന്നാണല്ലൊ ചെറുകഥയുടെ പിറവി.

പത്തൊമ്പൊതാം
ശതകത്തിന്റെ ആദ്യദശകങ്ങളിലാണ് പാശ്ചാത്യ ഭാഷകളിൽ ചെറുകഥ വളർച്ച പ്രാപിച്ചത്. അച്ചടി വ്യാപകമായതോടെ പത്ര- മാസികാരംഗത്തുണ്ടായ വളർച്ചയുടെ ഫലമായി ആവിർഭവിച്ച ഈ സാഹിത്യരൂപം മുമ്പു നിലനിന്നിരുന്ന കഥാരൂപങ്ങളിൽ നിന്നു വിഭിന്നമായി വായനക്കാരനിൽ ജിജ്ഞാസയുണർത്തി. ആദ്യകാല കഥാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി ഭാവനാത്മകവും കാല്പനികവുമായി ചെറുകഥ വളർന്നു.

ഗദ്യത്തിലുള്ള കല്പിതകഥ
(Fiction)യുടെ ഒരു ഉപ വിഭാഗമാണ് ചെറുകഥ എന്നു പറയാം. കേസരി ബാലകൃഷ്ണപ്പിള്ള നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ് :
"ജീവിതത്തിലെ ഒരു സംഭവത്തിന്റെയോ, രംഗത്തിന്റെയോ, ഭാവത്തിന്റെയോ ഗദ്യത്തിലുള്ള ഒരു ചിത്രമാണ് ചെറുകഥ. ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു ചെറുകഥയിലൂടെ ചെയ്യുന്നത്. നോവലിലേതു പോലെ കാര്യങ്ങൾ പരത്തി പറയുന്നതിനു പകരം സംഗ്രഹിച്ചു പറയുന്നതാണ് ചെറുകഥ.   എന്താണ് ചെറുകഥ എന്നും അത് എങ്ങിനെ എഴുതണമെന്നും കൃത്യമായി നിര്‍വചിക്കുവാന്‍ ആരും തയ്യാറായിട്ടില്ല. ഒറ്റയിരുപ്പില്‍ വായിക്കാവുന്നതാവണം എന്നു വേണമെങ്കിൽ നിർവചിക്കാമെന്നു മാത്രം. നിങ്ങൾക്ക് തോന്നും പടി എഴുതുക എന്നും ചിലർ പറഞ്ഞു വെച്ചിട്ടുണ്ട്. ആദ്യകാല മലയാള ചെറുകഥകളെ നിരൂപണം ചെയ്തവരുടെ നിഗമനമനുസരിച്ച് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ വാസനാവികൃതിയും സി.എസ്. ഗോപാലപ്പണിക്കരുടെ ഒരു മുതലനായാട്ടും മറ്റും ചെറുകഥയുടെ പരിധിയിലല്ല ഉൾപ്പെടുത്തിയത്. സംഭവകഥകളുടെ ചേരിയിലാണ് ആ കഥകളെ പ്രതിഷ്ഠിച്ചത്. സംഭാഷണ ബഹുലമായ പദ്യം കഴിഞ്ഞാല്‍ ഭാരതീയ ഭാഷകളില്‍ ഉണ്ടായിരുന്ന സാഹിത്യരൂപം നാടകമായിരുന്നു.
കുറച്ചു പൊടിപ്പും തൊങ്ങലും ചാർത്തിയ സംഭവ കഥകളും നാടകത്തിനോട് അടുത്തു നില്‍ക്കുന്ന കഥകളും വിളഞ്ഞു നിന്നൊരു കാലം പിന്നിട്ടാണ് ചെറുകഥ എന്ന് നാം ഇന്നു മനസ്സിലാക്കുന്ന കഥാരൂപം തുടങ്ങുന്നത്. മുത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാടില്‍ നിന്നാണ് അത്തരം കഥകളുടെ തുടക്കമെന്ന് നിരൂപകർ രേഖപ്പെടുത്തിയിട്ടുണ്ട്. ശരിയായ അര്‍ത്ഥത്തിലുള്ള മലയാള ഗദ്യകഥകളുടെ പിതൃസ്ഥാനമാണ് അദ്ദേഹത്തിന് നിരൂപകർ ചാർത്തി കൊടുത്തത്.

ആധുനിക ചെറുകഥയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആന്റോണ്‍ ചെക്കോവ് റഷ്യയുടെ സാഹിത്യ നഭസിൽ തിളങ്ങി നില്‍ക്കുമ്പോഴാണ് ആദ്യത്തെ മലയാള കഥയെന്ന് കണ്ടെത്തിയ വാസനാവികൃതി (1891) പുറത്തുവരുന്നത്.
മലയാള കഥയുടെ തുടക്ക കാലത്തുതന്നെയാണ് മോപ്പസാങ്ങിനെപ്പോലെ അമ്പരപ്പിക്കുന്ന പരിണാമ ഗുപ്തിയുള്ള കഥകളെഴുതിയിരുന്ന അമേരിക്കയിലെ ചെറുകഥാകൃത്ത് 
ഒ.ഹെന്റിയും ജീവിച്ചിരുന്നത്. അതുപോലെ ചെറുകഥയെ നവീകരിച്ച ജെയിംസ് ജോയ്‌സിന്റെ പ്രസിദ്ധമായ ചെറുകഥാസമാഹാരം
‘ദി ഡബ്ലിനേഴ്സ്’ എന്ന കൃതിയും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നമ്മുടെ ഭാഷയിലെ ചെറുകഥാ പ്രസ്ഥാനത്തിനു ഇന്നും വളരെ ചെറുപ്പമാണ്. മലയാള ചെറുകഥ പ്രായപൂര്‍ത്തിയായത് തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍‘
(1935)എന്ന കഥയ്ക്കു ശേഷമാണെന്ന് പറയപ്പെടുന്നു.

സുരയ്യയുടെ കഥകളിലൂടെ കടന്നുപോയപ്പോഴാണ്  ഇത്തരത്തിൽ ചില നഖചിത്രങ്ങൾ തെളിഞ്ഞു വന്നത് എന്നു പറയട്ടെ. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും, നേരിട്ടനുഭവിച്ച കഥാസന്ദർഭങ്ങളുമാണ് സുരയ്യയുടെ കഥയില്ലായ്മകൾക്ക് കഥാ ചാരുത നൽകുന്നത്.

ഞാനും ഒരെഴുത്തുകാരിയാണ് എന്ന് പറഞ്ഞ് ഒരു പത്രാസിനു വേണ്ടി സുരയ്യ കഥ എഴുതുന്നില്ല.
ഉള്ളിൽ നിന്ന് ഉറവയെടുത്ത് പുറത്തുചാടുന്ന കഥാബീജങ്ങളാണ് ഓരോ കഥകളേയും യൗവ്വന യുക്തയാക്കുന്നത്.

1970കളിൽ മലയാളിയുടെ പ്രവാസ വാഴ്വിന് തുടക്കം കുറിച്ചതു മുതൽ, തിരിച്ചുവരവിന്റെ വർത്തമാനകാല തിക്താനുഭവങ്ങൾ വരെയുള്ള കാലഘട്ടത്തിന്റെ സ്പന്ദനം ഈ കഥകളിൽ കാണാം. വളരെ ലളിതമായും സ്വതസിന്ധമായും കഥ പറയാൻ സുരയ്യക്ക് കഴിയുമെന്നതിന് തെളിവാണ് ഈ കൃതി. ഓരോ കഥകളേയും കീറി മുറിച്ച് അപഗ്രഥിക്കുക എന്ന സാഹസത്തിനു മുതിരുന്നില്ല. കാരണം ഓരോ കഥയും വിടരുന്നത് വായനക്കാരുടെ മനസിലാണ്.
ആ ഉദ്യമം വായനക്കാർക്ക് വിട്ടുനൽകുന്നു.

സ്ത്രീ ശാക്തീകരണവും നവോത്ഥാനവും ഏറെ ചർച്ച ചെയ്യപ്പെടുന്ന സമയത്താണ് ഈ കഥകൾ കൈരളിക്ക് സമർപ്പിക്കുന്നത്.
മലയാള കഥാസാഹിത്യ രംഗത്ത് കഥാകാരിക്ക് ഒരിടം ലഭിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട്, അഭിമാനപൂർവ്വം ഈ പുസ്തകം വായനക്കാർക്ക് സമർപ്പിക്കുന്നു.     
/www.kathalayam.blogspot.com/

Friday, 3 May 2019

/ലോക പത്ര സ്വാതന്ത്ര്യ
ദിന ചിന്തകൾ /

നവമാധ്യമങ്ങളുടെ കാലത്ത് വാർത്താ മാധ്യമങ്ങളുടെ പ്രസക്തി.

-------ടിവിഎം അലി--------

സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസര കാലത്താണ് വാർത്താ മാധ്യമങ്ങൾ ഇന്ന് പ്രവർത്തിക്കുന്നത്. വിജ്ഞാനം വിരൽ തുമ്പിൽ എത്തിയതോടെ പത്രങ്ങൾ മത്സരിക്കുന്നത് സോഷ്യൽ മീഡിയയോടാണ്.
ഒരു സ്മാർട് ഫോൺ കൈയിൽ ഉണ്ടെങ്കിൽ പത്രപ്രവർത്തനത്തിൽ താൽപ്പര്യമുള്ള ആർക്കും തത്സമയ റിപ്പോർട്ടിങ് നടത്താം. പല പ്രധാന സംഭവങ്ങളും ആദ്യം പുറം ലോകത്ത് എത്തിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയാണ്. ഒരു പത്രം പിറന്നു വീഴുന്നത് പലപ്പോഴും കാലഘട്ടത്തിന്റെ അനിവാര്യതയിൽ നിന്നും തീക്ഷ്ണ മുഹൂർത്തങ്ങളിൽ നിന്നുമാണെന്ന് കാണാം. എന്നാൽ മത്സരാധിഷ്ഠിത കാലത്ത് പ്രമുഖ പത്രങ്ങളും ചാനലുകളും സ്വാർത്ഥ താൽപ്പര്യമനുസരിച്ച് വാർത്തകൾ വളച്ചൊടിക്കുകയോ വികൃതമായി വ്യാഖ്യാനിക്കുകയോ ചെയ്താൽ, ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് സോഷ്യൽ മീഡിയയാണ് എന്ന് കാണാം.  കമ്പോളത്തിൽ വാർത്തയും ഒരു ഉല്പന്നമാണ്. മത്സരാധിഷ്ഠിത സമൂഹത്തിൽ നിലനിൽപ്പിനുവേണ്ടി പൊരുതുന്ന ദൃശ്യമാധ്യമങ്ങൾ അതിശയോക്തി നിറഞ്ഞ ബ്രേക്കിങ് ന്യൂസ് തള്ളിയാണ് ഉയർന്ന റേറ്റിങ് യോഗ്യത നേടുന്നത്.

ബി.സി. 53മുതൽ റോമാ സാമ്രാജ്യത്തു നിന്ന് ഉത്ഭവിച്ച പത്രങ്ങളുടെ ചരിത്രത്തിന് അനുബന്ധ മെന്നോണം നമ്മുടെ നാട്ടിൽ ഇന്നും ചുമർ പത്രങ്ങൾ നിലനിൽക്കുന്നുണ്ട്. കവലകളിൽ കൂറ്റൻ ബോർഡുകളിൽ വാർത്ത എഴുതി പ്രദർശിപ്പിച്ചു കൊണ്ടാണ് റോമാ നഗരത്തിൽ പത്രപ്രവർത്തന ചരിത്രത്തിന് നാന്ദി കുറിച്ചത്. വാർത്തകളുടെ ശേഖരണത്തിലൂടെയും, പ്രസിദ്ധീകരണത്തിലൂടെയുമാണ്‌ പത്ര പ്രവർത്തനത്തിന്റെ
തുടർ ചരിത്രം രേഖപ്പെടുത്തുന്നത്‌. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ്‌ ആദ്യമായി വാർത്താ പത്രം വിതരണം ചെയ്‌തത്‌. ദ്വൈവാരികയായിട്ടായിരുന്നു ആദ്യ പ്രസിദ്ധീകരണം. ദി ഡയലി കോറന്റ്‌ എന്ന പേരിൽ പിന്നീട്‌ അറിയപ്പെട്ട പത്രമായിരുന്നു അത്‌. 1690ൽ അമേരിക്കയിലും പത്രപ്രസിദ്ധീകരണമാരംഭിച്ചു. ഈ കാലഘട്ടത്തിൽ അമേരിക്കൻ പത്രമെല്ലാം ബ്രിട്ടീഷ്‌ വിരുദ്ധ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌.
1800 ആയപ്പോഴേക്കും നൂറുക്കണക്കിന്‌ പത്രങ്ങൾ അമേരിക്കയിലുണ്ടായിരുന്നു. 1920 മുതൽക്കാണ്‌ ആധുനിക പത്രപ്രവർത്തനത്തിന്റെ ആരംഭം കുറിക്കുന്നത്‌. ജനാധിപത്യത്തിൽ പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ പ്രമുഖ അമേരിക്കൻ എഴുത്തുകാരനായ വാൾട്ടർ ലിപ്‌മാനും, തത്വ ചിന്തകനായ ജോൺ ഡ്യൂയിയും തമ്മിൽ ഒരു വാദപ്രതിവാദം തന്നെ നടന്നിട്ടുണ്ട്‌. ഇവരുടെ വ്യത്യസ്‌ത വാദങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തും, സമൂഹത്തിലും പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ വിവിധ തത്വ ചിന്തകൾ ഇന്നും തുടരുന്നു.

ജെയിംസ്‌ അഗസ്റ്റസ് ഹിക്കി എന്ന സായിപ്പാണ്‌ ഇന്ത്യയിലെ ആദ്യത്തെ പത്രം പുറത്തിറക്കിയത്‌. ബംഗാൾ ഗസറ്റ് (കൽക്കട്ട അഡ്വർടൈസർ) എന്നായിരുന്നു അതിന്റെ നാമം. എല്ലാവർക്കും വായിക്കാവുന്നതും എന്നാൽ ആരാലും
സ്വാധീനിക്കാൻ കഴിയാത്തതും എന്ന് അവകാശപ്പെട്ടു കൊണ്ടാണ് ആ വർത്തമാന പത്രം വായനക്കാരുടെ കൈകളിൽ എത്തിയത്. 1780 ജനവരി 29നാണ് ആ പത്രം പിറന്നു വീണത്‌. എന്നാൽ രണ്ടു വർഷം പിന്നിട്ടപ്പോൾ
പത്രാധിപർ ജയിലിൽ അടക്കപ്പെട്ടു. തുടർന്ന് പത്രം അടച്ചു പൂട്ടി. പത്ര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം തന്നെയായിരുന്നു അതിന്റെ അന്ത്യം കുറിച്ചത്.
അങ്ങിനെ ആദ്യത്തെ പത്രം തന്നെ ചരിത്രം കുറിച്ചു.
ലോകത്തിലെ ആദ്യത്തെ പത്രം പുറത്തിറങ്ങിയത് ആയിരം വർഷം മുമ്പാണ്. ''പിങ്ങ് പാവൊ " എന്ന് പേരുള്ള ആ പത്രത്തിന്റെ ജന്മഭൂമി ചൈനയാണ്. തലസ്ഥാന വാർത്തകൾ എന്നാണ് അതിന്റെ അർത്ഥം. എന്നാൽ ആദ്യത്തെ ലക്ഷണമൊത്ത പത്രമായി അറിയപ്പെട്ടത് 1609 ജനവരി 15ന് ജർമനിയിൽ നിന്ന് പുറത്തിറങ്ങിയ
"അവിസൊ" ആണ്. ജൂലിയസ് അഡോൾഫ് മോൻസോഹിനി
എന്ന വ്യക്തിയായിരുന്നു ഉടമ. ഇന്ന് നാം കാണുന്ന പത്രങ്ങളുടെ ആദ്യ രൂപം പിറന്നത്‌ 400 വർഷം മുമ്പ് മാത്രമാണ്. ലോക ചരിത്രത്തിൽ ഇത് ചെറിയൊരു
കാലയളവു മാത്രമായതിനാൽ പത്രങ്ങളുടെ വളർച്ച കൂമ്പടഞ്ഞു എന്ന് പറഞ്ഞ് വിലപിക്കാൻ സമയമായിട്ടില്ല. ആർജവമുള്ളതും പ്രതികരണ ശേഷി നില നിൽക്കുന്നതുമായ ഒരു സമൂഹത്തിൽ മാധ്യമങ്ങളുടെ വളർച്ചയും വികാസവും ഇനിയും പൂർണത പ്രാപിക്കുക തന്നെ ചെയ്യും.

ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പത്രങ്ങൾ വലിയ ചാലകശക്തി തന്നെയായിരുന്നു.
1868ൽ 'അമൃത ബസാർ' പത്രികയും, 1878ൽ
'ദ ഹിന്ദു'വും, പോരാട്ട ഭൂമിയിൽ പതാകാ വാഹകരായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ മറാഠി ഭാഷയിൽ പുറത്തിറങ്ങിയ കേസരി, സുധാരക്, വന്ദേമാതരം, യുഗാന്തർ, ബോംബെ ക്രോണിക്കിൾ തുടങ്ങിയ പത്രങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്നിരുന്നു. ബോംബെ ക്രോണിക്കിളിന്റെ മുഖ്യ പത്രാധിപരായിരുന്ന ബെഞ്ചമിൻ ഗൈ ബോർണിമാനെ 1919ൽ ബ്രിട്ടീഷ് സർക്കാർ നാടുകടത്തിയത് ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെ വിമർശിച്ചതിനായിരുന്നു. എന്നാൽ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടു കൊണ്ട് പുതിയ പത്രങ്ങൾ പിറന്നു കൊണ്ടിരുന്നു.
സി.വൈ.ചിന്താമണിയുടെ ലീഡർ, സുരേന്ദ്രനാഥ് ബാനർജിയുടെ ബംഗാളി, സി.ആർ.ദാസിന്റെ ഫോർവേഡ്‌, മോത്തിലാൽ നെഹ്റുവിന്റെ ലീഡർ, ഇൻറിപെന്റ്,
ജവഹർലാൽ നെഹ്റുവിന്റെ നാഷണൽ ഹെറാൾഡ്, ആനി ബസന്റിന്റെ ന്യൂ ഇന്ത്യ, ടി.പ്രകാശത്തിന്റെ സ്വരാജ്, രാമനാഥ് ചാറ്റർജിയുടെ മോഡേൺ റിവ്യൂ എന്നീ പത്രങ്ങൾ ശക്തമായ ജിഹ്വകളായിരുന്നു. 1919ൽ യങ് ഇന്ത്യയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു കൊണ്ടാണ് മഹാത്മാഗാന്ധി ദേശീയ പോരാട്ടത്തിന് കരുത്ത് പകർന്നത്. നവജീവൻ, ഹരിജൻ, ഹരിജൻ സേവക്, ഹരിജൻ ബന്ധു തുടങ്ങിയ പത്രങ്ങളും ഗാന്ധിജിയുടെ മേൽനോട്ടത്തിലായിരുന്നു.

ജർമൻ പൗരനും ഭാഷാ പണ്ഡിതനുമായിരുന്ന ഹെർമൻ ഗുണ്ടർട്ടാണ് കേരളത്തിൽ പത്രപ്രവർത്തനത്തിന്റെ വിത്ത് പാകിയത്. 1847ൽ
തലശ്ശേരിയിലെ നെട്ടൂർ ഇല്ലിക്കുന്നിൽ ബാസൽ മിഷൻ പള്ളിയുടെ പൂമുഖത്താണ് ആദ്യത്തെ പത്രമായ രാജ്യസമാചാരം ഉയിർത്തത്. ഗുണ്ടർടിന്റെ ശിഷ്യൻ എഫ്.മുള്ളറാണ് രണ്ടാമത്തെ പത്രമായ പശ്ചിമോദയം പുറത്തിറക്കിയത്.
1866ൽ കൊച്ചിയിൽ നിന്ന് തുടങ്ങിയ വെസ്റ്റേൺ സ്റ്റാർ പത്രമാണ് കേരളത്തിലെ ആദ്യത്തെ വർത്തമാനപത്രം.
അത് ഇംഗ്ലീഷിലായിരുന്നു. ഈ പത്രത്തിൽ തിരുവിതാംകൂർ രാജാവിനേയും ദിവാനേയും വിമർശിച്ച് ലേഖനമെഴുതിയതിന് ജി.പരമേശ്വരൻപിള്ള എന്ന വിദ്യാർത്ഥിയെ കോളേജിൽ നിന്ന് പുറത്താക്കിയത് വിവാദമായിരുന്നു. പിന്നീട് ബാരിസ്റ്റർ ജി.പി.പിള്ള എന്ന തൂലിക നാമത്തിലാണ് അദ്ദേഹം രചന നടത്തിയത്. ആദ്യ മലയാളപത്രം എന്ന പദവി പശ്ചിമതാരകക്കാണ്. കേരള പതാക, സന്ദിഷ്ട വാദി, സത്യനാദ കാഹളം, നസ്രാണി ദീപിക തുടങ്ങിയ പത്രങ്ങളും അക്കാലത്ത് പിറവിയെടുത്തു. 1887ൽ പത്തനംതിട്ടയിൽ നിന്ന് പുറത്തിറക്കിയ നസ്രാണി ദീപികയാണ് ഇന്നത്തെ ദീപിക. 1890ലാണ് കോട്ടയത്തുനിന്ന് മലയാള മനോരമ പ്രസിദ്ധപ്പെടുത്തിയത്. 1938ൽ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ മനോരമ പത്രം നിരോധിക്കുകയും ഓഫീസും പ്രസും മുദ്രവെക്കുകയും ചെയ്തു. സ്റ്റേറ്റ് കോൺഗ്രസിന്റെ സമരത്തെ പിന്തുണച്ചതിന്റെ പേരിലായിരുന്നു ഈ നടപടി. അന്ന് മാമ്മൻമാപ്പിളയായിരുന്നു മനോരമയുടെ മുഖ്യ പത്രാധിപർ. 1905ൽ വക്കം മുഹമ്മദ്
അബ്ദുൽഖാദർ മൗലവി ആരംഭിച്ച സ്വദേശാഭിമാനി പത്രം ചരിത്രത്തിലെ ചുവന്ന ഏടാണ്. 1906ൽ പത്രാധിപ ചുമതല ഏറ്റെടുത്ത കെ.രാമകൃഷ്ണപിള്ളയെ 1910 സെപ്തംബർ 26ന് നാടുകടത്തി. സ്വദേശാഭിമാനി പത്രത്തിന്റെ ഓഫീസും  പ്രസും കണ്ടു കെട്ടി. ദിവാൻ സർ സി.രാജഗോപാലാചാരിയേയും ശ്രീ മൂലം തിരുനാൾ മഹാരാജാവിനേയും വിമർശിച്ചതിനായിരുന്നു നാടുകടത്തൽ. 1935ൽ കേസരി ബാലകൃഷ്ണപിള്ളക്കും വൈതരണികൾ സമാനമായിരുന്നു. തുടർന്ന് കേസരിയും മുദ്രവെച്ചു. സ്വാതന്ത്ര്യ പോരാട്ടത്തിന് കരുത്തു പകർന്ന മാതൃഭൂമിയും 1937ൽ സി.കേശവൻ ആരംഭിച്ച കൗമുദിയും സർ സി.പി.യുടെ കോപത്തിനിരയായി താഴിട്ടു. സി.വി.കുഞ്ഞിരാമൻ നായരുടെ കേരള കൗമുദിയും, 1942ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ മുഖപത്രമായിറങ്ങിയ ദേശാഭിമാനിയും ഷൊർണൂരിൽ നിന്ന് ഇറങ്ങിയ ഇ.എം.എസിന്റെ പ്രഭാതവും ഭരണകൂടത്തിന്റെ ശിക്ഷ ഏറ്റുവാങ്ങിയിട്ടുണ്ട്. ആ കാലഘട്ടത്തിൽ നിന്ന് ഏറെ ദൂരം പിന്നിട്ടെങ്കിലും പത്രങ്ങളോടും മറ്റു മാധ്യമങ്ങളോടുമുള്ള ഭരണകൂട സമീപനം ഇന്നും അസഹിഷ്ണുത നിറഞ്ഞതാണ്. മാധ്യമങ്ങളെ വിലക്കെടുക്കാൻ ഭരണകൂടം എല്ലാ കാലത്തും മുതിർന്നിട്ടുണ്ട്. ഇപ്പോഴാവട്ടെ ഭരണകൂടത്തിനു പുറമെ ബിസിനസ് മാഫിയകളും രാഷ്ട്രീയ ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും മാധ്യമങ്ങളെ നക്കിയും ഞെക്കിയും കീഴടക്കാൻ ശ്രമിക്കുന്നു. പരസ്യം നിഷേധിച്ചു കൊണ്ട് സർക്കാരും കോർപ്പറേറ്റുകളും മാധ്യമങ്ങളെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ, ഗുണ്ടാ രാഷ്ട്രീയ ശക്തികൾ ഗൗരി ലങ്കേഷ്മാരെയാണ് എന്നന്നേക്കുമായി നാടുകടത്തുന്നത്. മത തീവ്രവാദവും ആഗോള ഭീകരതയും ആസുരമാവുന്ന വർത്തമാനകാലത്ത് മാധ്യമ പ്രവർത്തനം കൂടുതൽ അപകടം പിടിച്ച പ്രവൃത്തിയായി മാറിയിട്ടുണ്ട്. ലോകത്തെല്ലായിടത്തും അസ്വസ്ഥത പടർന്നു കയറുമ്പോൾ ആദ്യം ഇരകളാവുന്നത് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവർത്തകരാണ്. നിരവധി മാധ്യമ പ്രവർത്തകർ തൊഴിലിടത്തിൽ പിടഞ്ഞു വീണ് ജീവാർപ്പണം ചെയ്തിരിക്കുന്നു. ഈ ദിനത്തിൽ അവരെ നമുക്ക് സ്മരിക്കാം.

കാലത്തിന്റെ മുഖം കാണിക്കുന്ന കണ്ണാടിയാണ് മാധ്യമങ്ങൾ എന്നതിനാൽ കാലമുള്ളിടത്തോളം  കണ്ണാടി ഉടയാതിരിക്കേണ്ടത് ആവശ്യമാണ്. ജനാധിപത്യത്തിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന മീഡിയയുടെ വിശ്വാസ്യത തകർക്കാൻ സർക്കാരും നിക്ഷിപ്ത താൽപ്പര്യക്കാരും  ഒളിഞ്ഞും തെളിഞ്ഞും കരുക്കൾ നീക്കുന്നുണ്ട്.  സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പാരമ്പര്യമുള്ള പത്രങ്ങൾ പോലും ചില സന്ദർഭങ്ങളിൽ കാലിടറി വീഴുന്നതും കാണുന്നുണ്ട്. പ്രതിസന്ധികളോട് സന്ധി ചെയ്യുന്നവരും ശിരസ് കുനിക്കുന്നവരും സ്വതന്ത്ര മാധ്യമ ധർമം വിസ്മരിക്കുന്നവരാണ്.  പത്ര, ദൃശ്യ, നവ മാധ്യമങ്ങളില്ലാതാവുന്ന ഒരു സമൂഹത്തിൽ, സൂര്യപ്രകാശമുണ്ടാവില്ലെന്നതാണ് വാസ്തവം.


Wednesday, 1 May 2019

/മെയ് ദിന ചിന്തകൾ/

ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ ഭാവി.
-------------------------------
ലോകമെങ്ങുമുള്ള  തൊഴിലാളികൾ സംഘശക്തി വിളിച്ചോതിക്കൊണ്ട് ഇന്ന് മെയ്‌ ദിനം ആഘോഷിക്കുകയാണ്.

അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾ ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചത് 1886 ലായിരുന്നു. അമേരിക്കയിലെ ഷിക്കാഗോയിൽ നിന്നാരംഭിച്ച പോരാട്ടം ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗത്തും തുടരുകയാണ്.
1904 ൽ ആംസ്റ്റർഡാമിൽ നടന്ന ഇൻറർനാഷണൽ സോഷ്യലിസ്റ്റ് കോൺഫ്രൻസിന്റെ വാർഷിക യോഗത്തിലാണ് മെയ്ദിനം ആചരിക്കാൻ തീരുമാനിച്ചത്.
1923 ലാണ് ഇന്ത്യയിൽ ആദ്യമായി മെയ് ദിനാചരണം തുടങ്ങിയത്. ലേബർ കിസാൻ പാർടി ഓഫ് ഹിന്ദുസ്ഥാൻ എന്ന ട്രേഡ് യൂനിയനാണ് മെയ്ദിനത്തിൽ ചെങ്കൊടി ഉയർത്തിയത്. മദിരാശി ഹൈക്കോടതിയുടെ മുന്നിൽ നടന്ന മെയ്ദിന സമ്മേളനത്തിലാണ് ദേശീയ അവധി വേണമെന്ന ആവശ്യം പ്രമേയത്തിലൂടെ ഉന്നയിക്കപ്പെട്ടത്. എന്നാൽ വി.പി.സിങ്ങ് പ്രധാനമന്ത്രി പദവിയേറ്റ ശേഷമാണ് മെയ്ദിനം ദേശീയ അവധി ദിനമായി അംഗീകരിച്ചത്.

ഇന്ന് എൺപതോളം രാജ്യങ്ങളിൽ പോരാട്ട സ്മരണകൾ ഉണർത്തിക്കൊണ്ട് തൊഴിലാളി റാലികൾ നടത്തുന്നതിന് മെയ്ദിനം പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ഗവ. വകുപ്പുകളിൽ മാത്രം ഇപ്പോഴും മെയ്ദിന അവധി യാഥാർത്ഥ്യമായിട്ടില്ല. ഇന്ത്യാ മഹാരാജ്യത്ത് അസംഘടിതരായ കോടിക്കണക്കിന് തൊഴിലാളികൾ മെയ്‌ ദിനത്തിലും അടിമനുകം കഴുത്തിലണിഞ്ഞു പണിയെടുക്കുന്നു എന്ന വസ്തുത കാണാതിരുന്നുകൂടാ .
ഇന്ത്യയിൽ തൊഴിലാളി വർഗ്ഗത്തിന്റെ വസന്ത കാലം ഏതാണ്ട് അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. വില പേശൽ ശക്തി ക്ഷയിച്ച മട്ടാണ്. സ്ഥിരം നിയമന വ്യവസ്ഥിതി പോലും കടുത്ത വെല്ലുവിളി നേരിടുന്നു. സർക്കാർ സർവീസിൽ വ്യാപകമായ തോതിൽ കരാർ നിയമനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ആഗോളവൽക്കരണ ത്തിന്റെ നീരാളിക്കൈകൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. നവ ലിബറൽ നയങ്ങളുടെ കൂർത്ത കോമ്പല്ലുകൾ ദൈനം ദിന ജീവിതത്തെ അലോസരപ്പെടുത്തുന്നു. അതിനു പുറമെ തൊഴിലാളികളുടെ ജീവിത സുരക്ഷ തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള നിയമ നിർമാണവുമായി കേന്ദ്ര ഗവ.മുന്നോട്ടു പോവുന്നു. തൊഴിലാളി വിരുദ്ധ നയങ്ങൾ ചെറുത്തു തോൽപ്പിക്കാൻ സംഘടിത ശക്തിയെന്ന് പറയുന്ന ട്രേഡ് യൂനിയനുകൾക്ക് കഴിയുന്നുമില്ല.

കേരളത്തിലെ ഇന്നത്തെ തൊഴിൽ മേഖലയിൽ സംഭവിക്കുന്നത് എന്താണ്?  വിദ്യാസമ്പന്നരായ ലക്ഷോപലക്ഷം യുവാക്കളുടെ അവസ്ഥ
പരിശോധിക്കാം. ഉന്നത വിദ്യാഭ്യാസം നേടിയ എഞ്ചിനിയർമാരും അധ്യാപകരും കൊടിയ ചൂഷണം നേരിട്ടു
കൊണ്ടിരിക്കുന്നു. സ്വാശ്രയ സ്ഥാപനങ്ങളിൽ  പണിയെടുക്കുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് പതിനായിരം
രൂപ പോലും പ്രതിമാസം ശമ്പളം ലഭിക്കുന്നില്ല.
രാപകൽ സേവനം നടത്തുന്ന നഴ്സുമാർക്ക്  അയ്യായിരം രൂപ പോലും
സ്വകാര്യ ആശുപത്രി മാനേജ്മെന്റ് നൽകുന്നില്ല. അവരുടെ യോജിച്ച പ്രക്ഷോഭങ്ങളെ തുടർന്ന് അവർക്ക് അനുകൂലമായി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടും ആശുപത്രി മുതലാളിമാർ വർധിപ്പിച്ച ശമ്പളം നൽകാൻ കഴിയില്ലെന്ന് നിലപാട് സ്വീകരിക്കുകയാണ്. തുണിക്കടകളിലും സൂപ്പർ മാളുകളിലും ജ്വല്ലറികളിലും മറ്റും ജോലി ചെയ്യുന്നവർക്ക് മിനിമം വേതനമോ ഓവർ ടൈം ആനുകൂല്യമോ ലഭ്യമല്ല.

അനീതിക്കെതിരെ തൂലിക ഏന്തുന്ന പത്ര പ്രവർത്തകർക്കും മുഴുവൻ സമയ വാർത്താ ചാനൽ പ്രവർത്തകർക്കും വേജ് ബോർഡ് നിർദേശിച്ചിട്ടുള്ള ശമ്പളമോ ആനുകൂല്യങ്ങളോ കിട്ടുന്നില്ല.

അതുപോലെ കേന്ദ്ര ഗവ.നു കീഴിലുള്ള തപാൽ വകുപ്പിൽ വർഷങ്ങളായി പണിയെടുക്കുന്ന മൂന്നു ലക്ഷത്തോളം
ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാർക്ക്,
തുല്യ ജോലിക്ക് തുല്യവേതനമോ റഗുലർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങളോ അനുവദിക്കുന്നില്ല.  മുപ്പതും നാൽപ്പതും വർഷം സേവനം നടത്തി വിരമിച്ചു കഴിഞ്ഞാൽ ശിഷ്ടകാലം എങ്ങിനെ ജീവിക്കും എന്നറിയാതെ അവരുടെ കുടുംബങ്ങൾ
ആശങ്കയിലാണ്. തപാൽ വകുപ്പിൽ നാളിതു വരെ നടന്ന എല്ലാ സമരങ്ങളിലും ഈ പ്രശ്നം മുന്നോട്ടു വെച്ചിരുന്നു. മുപ്പത് വർഷം മുമ്പ് 150 രൂപ പ്രതിമാസ ശമ്പളം വാങ്ങി തപാൽ വകുപ്പിൽ പ്രവേശിച്ച ജീവനക്കാർക്ക് ഏതാനും മാസം മുമ്പു മാത്രമാണ് അടിസ്ഥാന വേതനം പതിനായിരം രൂപയാക്കിയത്. സിവിൽ സർവന്റ് പദവി നൽകണമെന്ന 1977ലെ സുപ്രീം കോടതി വിധി നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും  നടപ്പാക്കപ്പെട്ടില്ല. ഏഴാം ശമ്പളകമീഷന്റെ പരിധിയിൽ പോലും അവരെ ഉൾപ്പെടുത്തിയില്ല.
അനുകൂല ശുപാർശകൾ നൽകിയ ജസ്റ്റിസ് തൽവാർ കമ്മിറ്റി റിപ്പോർട് അട്ടിമറിക്കപ്പെട്ടതു പോലെ, കമലേഷ്ചന്ദ്ര കമ്മിറ്റി റിപ്പോർട്ടും വെള്ളം ചേർത്തു അഴകുഴമ്പ് പരുവത്തിലാക്കി. ശിപാർശകൾ എല്ലാം അംഗീകരിച്ചുവെന്ന് പറഞ്ഞ് പാർലിമെന്റിനെ പോലും സർക്കാർ തെറ്റിദ്ധരിപ്പിച്ചു. സമയബന്ധിത വേതനം എന്ന പേരിൽ നാല് മണിക്കൂറിന്റെ അലവൻസ് നൽകി എട്ടു മണിക്കൂറിലേറെ പണിയെടുക്കാൻ നിർബന്ധിപ്പിക്കപ്പെടുന്ന കാട്ടുനീതിയാണ് തപാൽ മേധാവികൾ കൈക്കൊള്ളുന്നത്. ഗ്രാമീൺ ഡാക് സേവക് വിഭാഗത്തിൽ നിയമിക്കപ്പെടുന്ന സമയത്ത് വ്യവസ്ഥകളൊന്നും തന്നെ ബോധ്യപ്പെടുത്താതെയാണ് ചൂഷണം ചെയ്യുന്നത്. ഉപജീവനത്തിന് മറ്റു വരുമാന മാർഗ്ഗങ്ങൾ വേണമെന്നും തപാൽ വകുപ്പിലെ ജോലി തികച്ചും സേവനമാണെന്നും ജീവിക്കാനുള്ള വരുമാനമാർഗ്ഗമെന്ന നിലയിൽ ആരും തന്നെ ഈ തസ്തികയിൽ പ്രവേശിച്ചിട്ടില്ലെന്നുമാണ് തപാൽ മേധാവികൾ ഈയിടെ കോടതിയിൽ ബോധിപ്പിച്ചത്. ഓരോ പൗരന്റേയും ജീവിതഭദ്രത ഉറപ്പുവരുത്താൻ ബാധ്യതയുള്ള കേന്ദ്ര സർക്കാരിന്റെ കീഴിലെ തപാൽ വകുപ്പാണ് അടിമവ്യവസ്ഥിതി ഇപ്പോഴും തുടരുന്നത്. ഈ മേഖലയിലെ ട്രേഡ് യൂനിയനുകളാവട്ടെ തപാൽ വകുപ്പിന്റെ ചൂഷണത്തിന് കുടപിടിക്കുകയാണ്.
മേയ് ദിനത്തിന് പൊതു അവധി വേണമെന്ന് ആവശ്യപ്പെടാൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ല.

ചുരുക്കി പറഞ്ഞാൽ കേന്ദ്ര - സംസ്ഥാന
സർക്കാരുകളും  ഒത്താശക്കാരായ നേതൃവർഗ്ഗവും ചൂഷക വ്യവസ്ഥിതി നിലനിർത്താൻ മത്സരിക്കുകയാണ്.
ഈ സാഹചര്യത്തിൽ പൊതുമേഖലയും സ്വകാര്യ മേഖലയും
കൊടിയ ചൂഷകരായി മാറിക്കൊണ്ടിരിക്കുകയാണ്.
താൽക്കാലിക ജീവനക്കാർ, പുറംകരാർ ജീവനക്കാർ, ദിവസ വേതനക്കാർ എന്നിങ്ങനെയുള്ള നിയമനങ്ങളാണ് ഇപ്പോൾ മിക്ക വകുപ്പിലും  നടക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും പബ്ലിക് സർവീസ് കമ്മീഷനും ഇനി ആവശ്യമുണ്ടോ എന്ന ചോദ്യം തന്നെ ഇതിനകം ഉയർന്നു കഴിഞ്ഞു.

മറ്റൊരു കാര്യം സുരക്ഷിതരെന്ന് നാം കരുതപ്പെടുന്ന ജീവനക്കാരുടെതാണ്. എസ്.ബി.ഐ.യെ പോലെയുള്ള വലിയ പൊതുമേഖലാ ബാങ്കിലെ ജീവനക്കാർ പോലും തൊഴിൽ ഭീഷണി നേരിടുന്നു. ബാങ്കുകളുടെ ലയനത്തെ തുടർന്ന് നൂറുകണക്കിന് തസ്തികകൾ വെട്ടിക്കുറച്ചു. നിർബന്ധിത വിരമിക്കൽ ഭീഷണി ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നു. പൊതുമേഖലയെ വിഴുങ്ങാൻ റിലയൻസ് മണി എന്ന കുത്തക കമ്പനി വല വിരിച്ചു കഴിഞ്ഞു.
മറ്റു ബാങ്കുകളിലും കുത്തക കമ്പനികളുടെ നുഴഞ്ഞു കയറ്റം സംഭവിക്കുമെന്നു കരുതണം.

അതുപോലെ ഏതെങ്കിലും കുത്തക കൊറിയർ കമ്പനി തപാലിനെ വിഴുങ്ങുന്നതിനും തക്കം പാർത്തിരിക്കുകയാണ്. പോസ്റ്റൽ പേമെന്റ് ബാങ്കിലൂടെ കയറിക്കൂടാനാണ് അവരുടെ ശ്രമം.
ഇന്ത്യൻ റെയിൽവേയും ബഹുരാഷ്ട്ര കമ്പനിയുടെ കാൽക്കീഴിലേക്ക് നീങ്ങി തുടങ്ങി.
ബി.എസ്.എൻ.എൽ ഇപ്പോൾ തന്നെ ഇത്തിക്കണ്ണിയുടെ ഇരയാണ്. ശമ്പളം പോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയിലാണവർ.
ഈ സ്ഥിതി മറ്റു പൊതുമേഖലാ സ്ഥാപന
ങ്ങളെയും കാത്തിരിക്കുന്നുണ്ട്.

ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ ഇവിടെ
ഒരു നിശബ്ദ പ്രതിവിപ്ലവം തൊഴിലാളി വർഗ്ഗത്തിനെതിരെ നടന്നു കൊണ്ടിരിക്കുകയാണ്.
ഇക്കാര്യം മുൻകൂട്ടി കാണാനോ പ്രതിരോധിക്കാനോ സംഘടിത ട്രേഡ് യുണിയൻ നേതാക്കൾക്കോ തൊഴിലാളി വർഗ്ഗ രാഷ്ടീയം കൈകാര്യം ചെയ്യുന്നവർക്കോ സാധിച്ചിട്ടില്ല.
ഇനിയും സമയം വൈകിയിട്ടില്ലെന്നു തോന്നുന്നുണ്ടെങ്കിൽ അവർ മുന്നോട്ടു വരണം.
പരമ്പരാഗത പോരാട്ട രീതികളിൽ നിന്ന് വേറിട്ടൊരു സമര മുറയാണ്‌ ഇനി അഭികാമ്യം. ജനങ്ങളുടെ സ്വൈര
ജീവിതത്തിനു ഭംഗം വരാത്ത തരത്തിലുള്ള ഒരു സമര രീതി രൂപപ്പെടുത്തിയാൽ മാത്രമേ നാടിന്റെ പിന്തുണ നേടാനാവൂ.
കാലം മാറുന്നതിനു അനുസൃതമായി തൊഴിലാളി സംഘടനകളുടെ പ്രവർത്തന രീതികളിലും മാറ്റം
അനിവാര്യമാണ്. ഈ തിരിച്ചറിവ് ഉണ്ടാവുന്നില്ലെങ്കിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഭാവി
ഇരുളടഞ്ഞതാവും.

✍ ടിവിഎം അലി.