Tuesday, 15 November 2016

ഭാവപൂര്‍ണതയോടെ ജടായുവധാങ്കം



കലയുടെ ചുറ്റുവട്ടത്ത് കുടുങ്ങിപ്പോവാതെ കലാകാരന്‍മാര്‍ സമൂഹത്തിന്റെ ഭാഗമാവുമ്പോഴാണ് കല കാലികമാവുന്നതെന്നും സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന നടന്റെ ആട്ടങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമമില്ലാതെതന്നെ കാലികമായിരിക്കുമെന്നും പട്ടാമ്പിയില്‍  നടന്ന ആട്ടങ്ങളുടെ കാലികത എന്ന സംവാദം അഭിപ്രായപ്പെട്ടു. ഏകലോചനം സംഘടിപ്പിച്ച സംവാദത്തില്‍ പ്രൊഫസര്‍ ജി.ദിലീപന്‍ മുഖ്യപ്രഭാഷണം നടത്തി. 
ആശ്ചര്യചൂഡാമണി അടിസ്ഥാനമാക്കി നടന്ന ലക്ചര്‍ ഡെമോണ്‍സ്‌ട്രേഷന്‍ പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി നയിച്ചു. ഡോ.പി.വേണുഗോപാല്‍ പ്രബന്ധാവതരണം നടത്തി. തുടര്‍ന്ന് മായാരാമന്‍ നിര്‍വ്വഹണവും ജടായുവധാങ്കം കൂടിയാട്ടവും അരങ്ങേറി. ജടായുവധാങ്കം കൂടിയാട്ടത്തിലൂടെ രാവണന്റെ സീതാപഹരണവും ജടായുവധവും ഭാവപൂര്‍ണമായി അരങ്ങിലവതരിപ്പിച്ച് കൂടിയാട്ടത്തിലെ പുതുതലമുറ ശക്തമായ സാന്നിദ്ധ്യമായി. ഇതോടെ ഏകലോചനം ഏറ്റെടുത്ത ജടായുവധാങ്കം സമ്പൂര്‍ണാവതരണപരമ്പര സമാപിച്ചു. 

പ്രസിദ്ധ നാടകസംവിധായകന്‍ നരിപ്പറ്റ രാജുവിന്റെ പ്രത്യേക ദീപവിന്യാസത്തില്‍ അരങ്ങേറിയ കൂടിയാട്ടത്തില്‍ സൂരജ് നമ്പ്യാര്‍, കലാമണ്ഡലം സംഗീത്, കലാമണ്ഡലം ജിഷ്ണുപ്രതാപ്, കലാമണ്ഡലം രമിത്, ഗണേഷ്‌കൃഷ്ണ, കലാമണ്ഡലം പ്രശാന്തി തുടങ്ങിയവര്‍ വേഷമിട്ടു. കലാമണ്ഡലം രതീഷ്ഭാസ്, കലാമണ്ഡലം ജയരാജ്, കലാമണ്ഡലം ശിവപ്രസാദ്, 
നേപഥ്യ ജിനേഷ് പി ചാക്യാര്‍ തുടങ്ങിയവര്‍ മിഴാവിലും കലാനിലയം രാജന്‍, കലാമണ്ഡലം നിധിന്‍ കൃഷ്ണ തുടങ്ങിയവര്‍ ഇടക്കയിലും കലാമണ്ഡലം സംഗീത, അശ്വതി,നില തുടങ്ങിയവര്‍ താളത്തിലും കലാമണ്ഡലം രവികുമാര്‍, കലാമണ്ഡലം ശ്രീജിത് എന്നിവര്‍ ചുട്ടിയിലും കൂടിയാട്ടത്തില്‍ പങ്കെടുത്തു.






No comments: