Saturday, 17 May 2014

ചില്ലുമേടയിലിരുന്നു കല്ലെറിയുന്നവർ

ചില്ലുമേടയിലിരുന്നു കല്ലെറിയുന്നവർ
-------------------------------------
2014 മെയ്‌ 16
                       രാവിലെ റോഡിലേക്ക് ഇറങ്ങിയപ്പോൾ നിരത്ത് വിജനമായിരുന്നു. ശരവേഗം കണക്കെ ചീറിപ്പായുന്ന വാഹനങ്ങളും കുറവായിരുന്നു. പാതയോരങ്ങളിലും ബസ് സ്റ്റോപ്പിലും ആളനക്കം കണ്ടില്ല.
പൊടുന്നനെ വല്ല ഹർത്താലോ മറ്റോ പൊട്ടി വീണോ എന്നൊരു സംശയം തോന്നി. ചിന്തിച്ചു നില്ക്കെ ബസ് വന്നു. യാത്രക്കാർ കുറവായിരുന്നു. സീറ്റിലിരിക്കുന്നവർ വോട്ടെണ്ണലിനെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. അവധിയെടുത്ത് വീട്ടിലിരുന്ന് യന്ത്രപെട്ടി തുറക്കുന്നതും ചർച്ച നടത്തുന്നതും കാണാൻ
കഴിയാത്ത വിഷമം അവർ പങ്കുവെക്കുന്നുണ്ടായിരുന്നു .
                      രാവിലെ പത്തു മണി കഴിഞ്ഞപ്പോൾ ഗവ.കോളേജ് ലൈബ്രറിയിലെത്തി. എല്ലാവരും ടി.വിയുടെ മുന്നിൽ 20/ 20 മാച്ച് കാണുന്ന ആവേശത്തോടെ തത്സമയ സംപ്രേഷണം ആസ്വദിക്കുകയാണ്.
അവരുടെ കൂട്ടത്തിൽ ഞാനും പ്രേക്ഷകനായി.  
                      പിരി മുറുക്കത്തിന്റെ രണ്ടു മണിക്കൂറുകൾ പിന്നിട്ട് പുറത്തിറങ്ങി. റോഡിൽ ആരവം തുടങ്ങിയിരുന്നു. ഒറ്റപ്പെട്ട പടക്ക ശബ്ദങ്ങൾ . ജയ് വിളികൾ. ശിങ്കാരി മേളം. മൈക്കിലൂടെ നന്ദി പ്രവാഹം.
വൈകുന്നേരമായതോടെ ടൗണിലുടനീളം ചെറു ഘോഷ യാത്രകൾ. പിന്നെ തലങ്ങും വിലങ്ങും ബൈക്ക് റാലികൾ. ക്രമേണ വലിയ ഘോഷത്തോടെ വാദ്യ മേളങ്ങളും കട്ടൗട്ടുകളും നെറ്റി പട്ടമണിഞ്ഞ കരിവീരന്മാരും
കരിമരുന്നു പ്രയോഗങ്ങളും . നിരത്ത് വീർപ്പുമുട്ടി നിശ്ചലമായിക്കഴിഞ്ഞു. വാഹനങ്ങൾ വഴിയിൽ കിടന്നു.
യാത്രക്കാർ റോഡിലിറങ്ങി നടന്നു. ഇരുൾ പരന്നിട്ടും നിരത്ത് ആഘോഷത്തിലായിരുന്നു . ആളുകളുടെ മുഖത്ത്
ആഹ്ലാദമായിരുന്നു. വീട്ടിലെത്താൻ വൈകും എന്നറിഞ്ഞിട്ടും ആർക്കും പരിഭ്രമം ഉണ്ടായില്ല. ദുരിത യതിയുടെ കാൽക്കീഴിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസം എങ്ങും കാണാനുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തിയ വിധി എഴുത്തിൽ നോട്ടക്ക് വിരലമർത്തിയവർ പോലും
ആഹ്ലാദം രേഖപ്പെടുത്തുന്നത് കേൾക്കാമായിരുന്നു. പത്തു കൊല്ലമായി  പൊറുതി മുട്ടിയവരുടെ വിധി എഴുത്താണ് ഇന്ത്യാ മഹാ രാജ്യമൊട്ടുക്കും കാണപ്പെട്ടത്. മുമ്പൊന്നും ഇല്ലാത്ത വിധം കൂടുതൽ ആളുകൾ
വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്തിയതിന്റെ പൊരുൾ ഇപ്പോഴാണ് പ്രഹരമേറ്റവർക്ക് ശരിക്കും
മനസ്സിലായത്‌. പ്രതികരണ ശേഷി നഷ്ടമായിട്ടില്ലെന്നു ഇന്ത്യൻ ജനത വീണ്ടും ലോകത്തോട്‌ പറഞ്ഞിരിക്കുന്നു.
ചില്ലു മേടയിലിരുന്നു കല്ലെറിയുന്ന ഭരണാധികാരികൾക്ക് ഇതൊരു ഗുണപാഠമാവട്ടെ.
                     

Thursday, 15 May 2014

വിധി




 ആകാശം പൊട്ടി വീഴുമെന്ന് ഒരാൾ,
ഭൂമി കുലുങ്ങുമെന്ന് മറ്റൊരാൾ ,
കടൽ കരയിലെത്തുമെന്നു വേറെ യൊരാൽ ,
നാട് വിട്ട് ഓടേണ്ടി വരുമെന്ന് നാലാമൻ ...
ആധിയിലാണ് പരകോടികൾ...
വ്യാധിയിലാണ് , വ്യഥയിലാണ് 
ശതകോടി മഹാജനം ...
വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നു 
ആരെങ്കിലും പറയാതിരിക്കുമോ ?
ഇങ്ങിനെ പേടിച്ചാൽ 
എങ്ങിനെ ജീവിക്കും ?

Thursday, 8 May 2014

മൊഴി മുല്ല




അമ്മിഞ്ഞപ്പാലും
അമ്മ മൊഴി മലയാളവും
മുല്ല ചൂടിയ പെരിയാറും
എങ്ങു പോയ്‌ മക്കളെ?
ഇത് വിധിയോ ചതിയോ?
ദുർഗതിയോ വിധി വിളയാട്ടമോ?
കൊഴിയാതിരിക്കട്ടെ മധു മൊഴി
വാടാതിരിക്കട്ടെ പെരിയാറിൻ മുല്ലയും...

Thursday, 1 May 2014

മെയ്‌ ദിന ചിന്തകൾ

തൊഴിലാളി വർഗ്ഗത്തിന്റെ ഭാവി   
-------------------------------------------
ലോകമെങ്ങുമുള്ള  തൊഴിലാളികൾ സംഘ ശക്തി വിളിച്ചോതിക്കൊണ്ട് ഇന്ന് മെയ്‌ ദിനം ആഘോഷിച്ചു.
എന്നാൽ അസംഘടിതരായ കോടിക്കണക്കിന് തൊഴിലാളികൾ മെയ്‌ ദിനത്തിലും അടിമനുകം കഴുത്തിലണിഞ്ഞു
എന്ന വസ്തുത കാണാതിരുന്നുകൂടാ . ഇന്ത്യയിൽ തൊഴിലാളി വർഗ്ഗത്തിന്റെ വസന്ത കാലം ഏതാണ്ട് അസ്തമിച്ചു കൊണ്ടിരിക്കുകയാണ് . വില പേശൽ ശക്തി ക്ഷയിച്ച മട്ടാണ്. ആഗോളവല്ക്കരണത്തിന്റെ
നീരാളിക്കൈകൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. നവ ലിബറൽ
നയങ്ങളുടെ കൂർത്ത കോമ്പല്ലുകൾ ദൈനം ദിന ജീവിതത്തെ അലോസരപ്പെടുത്തുന്നു. കേരളത്തിലെ ഇന്നത്തെ
തൊഴിൽ മേഖലയിൽ സംഭവിക്കുന്നത് എന്താണ്?  വിദ്യാ സമ്പന്നരായ ലക്ഷോപ ലക്ഷം യുവാക്കളുടെ അവസ്ഥ
പരിശോധിക്കാം. ഉന്നത വിദ്യാഭ്യാസം നേടിയ എന്ജിനിയർമാരും അധ്യാപകരും കൊടിയ ചൂഷണം നേരിട്ടു
കൊണ്ടിരിക്കുന്നു. സ്വാശ്രയ സ്ഥാപനങ്ങളിൽ  പണിയെടുക്കുന്ന ആയിരകണക്കിന് ജീവനക്കാർക്ക് പതിനായിരം
രൂപ പോലും പ്രതിമാസം ലഭിക്കുന്നില്ല. രാപകൽ സേവനം നടത്തുന്ന നർസുമാർക്കു അയ്യായിരം രൂപ പോലും
സ്വകാര്യ ആശുപത്രി മാനേജ്മെന്റ് നല്കുന്നില്ല. തുണിക്കടകളിലും സൂപ്പർ മാളുകളിലും ജ്വല്ലറികളിലും
ജോലി ചെയ്യുന്നവർക്ക് മിനിമം വേതനമോ ഓവർ ടൈം ആനുകൂല്യമോ ലഭ്യമല്ല. അനീതിക്കെതിരെ തൂലിക എന്തുന്ന പത്ര പ്രവർത്തകർക്കും മുഴുവൻ സമയ വാർത്താ ചാനൽ പ്രവർത്തകർക്കും വേജ് ബോർഡ് നിർദേശിച്ചിട്ടുള്ള ശമ്പളം കിട്ടുന്നില്ല. തപാൽ വകുപ്പിൽ വർഷങ്ങളായി പണിയെടുക്കുന്ന മൂന്നു ലക്ഷത്തോളം
ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാർക്ക് , റഗുലർ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇനിയും സ്വപ്നം
മാത്രമാണ്. വിരമിച്ചു കഴിഞ്ഞാൽ ശിഷ്ട കാലം എങ്ങിനെ ജീവിക്കും എന്നറിയാതെ അവരുടെ കുടുംബങ്ങൾ
ആശങ്കയിലാണ്. തപാൽ വകുപ്പിൽ നാളിതു വരെ നടന്ന എല്ലാ സമരങ്ങളിലും ഈ പ്രശ്നം മുന്നോട്ടു വെച്ചിരുന്നു. മുപ്പത് വർഷം മുമ്പ് 150 രൂപ പ്രതി മാസ ശമ്പളം വാങ്ങി തപാൽ വകുപ്പിൽ പ്രവേശിച്ച ജീവനക്കാർ ഇന്ന് ആകെ വാങ്ങുന്നത് എണ്ണായിരം രൂപ മാത്രമാണ്. ചുരുക്കി പറഞ്ഞാൽ കേന്ദ്ര - സംസ്ഥാന
സർക്കാരുകൾ പോലും ചൂഷക വ്യവസ്ഥിതി നില നിർത്തുകയാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ മേഖലയും
കൊടിയ ചൂഷകരായി മാറാതിരിക്കുമോ? മറ്റൊരു കാര്യം സുരക്ഷിതരെന്ന് കരുതപ്പെടുന്ന ജീവനക്കാരുടെതാണ്. എസ് .ബി.ഐ . യെ പോലെയുള്ള വലിയ പൊതു മേഖലാ ബാങ്കിലെ ജീവനക്കാർ പോലും തൊഴിൽ ഭീഷണി നേരിടുന്നു. റിലയൻസ് മണി എന്ന കുത്തക കമ്പനി വല  വിരിച്ചു കഴിഞ്ഞു. നാളെ
മറ്റു ബാങ്കുകളിലും നുഴഞ്ഞു കയറ്റം സംഭവിക്കുമെന്നു കരുതണം. ഏതെങ്കിലും കുത്തക കൊറിയർ കമ്പനി
തപാലിനെ വിഴുങ്ങിയേക്കാം . ഇന്ത്യൻ റെയിൽവേയും ബഹു രാഷ്ട്ര കമ്പനിയുടെ കാൽക്കീഴിലായേക്കാം .
ബി .എസ് .എൻ .എൽ . ഇപ്പോൾ തന്നെ ഇത്തിക്കണ്ണിയുടെ ഇരയാണ്. ഈ സ്ഥിതി മറ്റു പൊതു മേഖലാ സ്ഥാപന
ങ്ങളെയും കാത്തിരിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ഇവിടെ
ഒരു നിശബ്ദ പ്രതി വിപ്ലവം തൊഴിലാളി വർഗ്ഗത്തിനെതിരെ നടന്നു കൊണ്ടിരിക്കുകയായിരുന്നു.
ഇക്കാര്യം മുൻകൂട്ടി കാണാനോ പ്രതിരോധിക്കാനോ സംഘടിത ട്രേഡ് യുണിയൻ നേതാക്കൾക്ക്
സാധിച്ചില്ല .ഇനിയും സമയം വൈകിയിട്ടില്ലെന്നു തോന്നുന്നുണ്ടെങ്കിൽ അവർ മുന്നോട്ടു വരണം.
പരമ്പരാഗത പോരാട്ട രീതികളിൽ നിന്ന് വേറിട്ടൊരു സമര മുറയാണ്‌ അഭികാമ്യം. ജനങ്ങളുടെ സൊയിര
ജീവിതത്തിനു ഭംഗം വരാത്ത തരത്തിലുള്ള ഒരു സമര രീതിയോട് മാത്രമേ നാടിന്റെ പിന്തുണ നേടാനാവൂ..
കാലം മാറുന്നതിനു അനുസൃതമായി തൊഴിലാളി സംഘടനകളുടെ പ്രവർത്തന രീതികളിലും മാറ്റം
അനിവാര്യമാണ്. ഈ തിരിച്ചറിവ് ഉണ്ടാവുന്നില്ലെങ്കിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഭാവി
ഇരുളടഞ്ഞതാവും.