Friday, 31 March 2023

നിലാവൊഴുകുന്നു

(അനുഭവക്കുറിപ്പുകൾ)

ഗ്രന്ഥകാരൻ: ഹുസൈൻ തട്ടത്താഴത്ത്.


ഉള്ളുലക്കുന്ന ഓർമ്മകൾക്ക്

നിലാവിൻ്റെ സാന്ത്വനം !


'മാതൃഭൂമി' ബുക്സ് പുറത്തിറക്കിയ ഹുസൈൻ തട്ടത്താഴത്തിൻ്റെ 'നിലാവൊഴുകുന്നു' എന്ന കൃതിയിലൂടെ രണ്ടു തവണ യാത്ര ചെയ്ത ശേഷമാണ് ഞാൻ ഈ കുറിപ്പിടുന്നത്. ഒരേ സമയം വ്യത്യസ്ഥ മേഖലകളിൽ വ്യാപരിക്കുന്നയാളാണ് ഗ്രന്ഥകാരൻ. അതുകൊണ്ടു തന്നെ അനുഭവങ്ങളുടെ പാരാവാരത്തിലൂടെ കൊതുമ്പുവള്ളം തുഴഞ്ഞു പോകുന്ന സാഹസികൻ കൂടിയാണയാൾ. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മന:സാന്നിധ്യമുള്ളതുകൊണ്ട് അനുഭവങ്ങളോട് അടക്കാനാവാത്ത അനുരാഗവുമുണ്ട്. ഓരോ പ്രവാസിയും ഒരേ സമയം ഇരട്ട വ്യക്തിത്വമുള്ള മനുഷ്യരാണ്. നാട്ടിലെ ജീവിതവും പ്രവാസ ജീവിതവും നൂലറ്റ രണ്ടു പട്ടങ്ങളായി വാനിൽ പറന്ന് നടക്കുകയാണ്. 

നാട്ടിൽ പൊതുരംഗത്ത് പ്രവർത്തിക്കുമ്പോൾ ചിലർക്ക് മിത്രമായും മറ്റുള്ളവർക്ക് 'ശത്രു'വായും മാറുന്ന ഹുസൈൻ തട്ടത്താഴത്ത് മണലാരണ്യത്തിലിരുന്നുകൊണ്ട് എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകത്തിൽ 'നിലാവാ'യി തഴുകുന്നത്. ഒരു പച്ചമനുഷ്യൻ്റെ സചേതനമായ അനുഭവമാണ് താളുകളിൽ ഓളം വെട്ടുന്നത്. ഒരു സാഹിത്യകാരനാവണമെന്ന വാശി തീർക്കാൻ ഇറങ്ങിത്തിരിച്ചതല്ല ഈ എഴുത്തുകാരൻ. ഉർവ്വരവും ഊഷരവുമായ അനുഭവങ്ങളുടെ കടൽ നീന്തിക്കയറുന്നവരാരായാലും ഇത്തരമൊരു കൃതി എഴുതിപ്പോകും. താൻ പിന്നിട്ട ബാല്യ കൗമാരങ്ങളിൽ അനുഭവിച്ച ദുരിതകാണ്ഡങ്ങൾ ഒരു വ്യക്തിയുടെ അനുഭവമല്ലാ ഒരു കാലഘട്ടത്തിൻ്റെ ഹൃദയസ്പന്ദനം തന്നെയാണ്. ഉള്ളിൽത്തട്ടിയ അനുഭവങ്ങൾ മണൽക്കാട്ടിലെ ഈന്തപ്പന പോലെ മുളപൊട്ടുമ്പോൾ ഏതൊരാൾക്കും ഉറക്കം നഷ്ടപ്പെടും. അത്തരം രാത്രികളിൽ നിലാവിനെ സാക്ഷിയാക്കി ലളിതമായ ഭാഷയിൽ എഴുതിയ വർത്തമാനമാണ് ഇതിലുള്ളത്. ഒട്ടും കൊട്ടിഗ്ഘോഷിക്കാതെ, നെടുങ്കൻ വാക്കുകൾ തീണ്ടാതെ സാധാരണക്കാരുടെ ഭാഷയാണ്ഈ കുറിപ്പുകളെ സചേതനമാക്കുന്നത്. ജീവിതത്തെ ആദരവോടെ കാണുന്നവരുടെ പക്ഷത്താണ് എന്നും ഗ്രന്ഥകാരൻ.

നാടനായും പരദേശിയായും പകർന്നാട്ടം നടത്തുന്ന മലയാളികളുടെ നാടാണ് കേരളം. ലോകത്തെവിടെയുമുള്ള മനുഷ്യനെ ഒന്നിപ്പിക്കുന്ന വിശ്വ ഭാഷയാണ് ചിരിയും കരച്ചിലും. അത് വിവർത്തനം ചെയ്യേണ്ടതില്ല. പ്രവാസികളുടെ ജീവിതം ആഗോള ഗ്രാമങ്ങളിലാണ് പടർന്ന് പന്തലിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള മനുഷ്യരുമായി സഹവസിക്കുന്നതിനാൽ ഓരോ പ്രവാസിയും വിശ്വപൗരനായി മാറിയിട്ടുണ്ട്. ഉന്നതമായ വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനം തന്നെ അനുഭവമാണല്ലൊ. കൂടെ താമസിക്കുന്നവൻ്റെ കണ്ണിലൂടെ ഹൃദയത്തിലേക്ക് നോക്കുന്ന എഴുത്തുകാരൻ വായിച്ചെടുക്കുന്നത് അപരൻ്റെ ജീവിതമാണ്. 

ഒരേ സമയം തന്റെയും സഹജീവികളുടെയും ജീവിതം കാണാൻ കഴിയുന്നതു കൊണ്ടാണ് ഹൃദ്യമായ രീതിയിൽ അത് എഴുതാൻ കഴിയുന്നത്. ഓരോ കുറിപ്പിലും ഓരോ ജീവിതമുണ്ട്. വേറിട്ടതാണ് ഓരോ ജീവിതവും. കുട്ടിക്കാലത്ത് അനുഭവിച്ച പട്ടിണിയും ദാരിദ്ര്യവുമെല്ലാം വർണ്ണപ്പൊലിമയില്ലാതെ തന്നെ ഹുസൈൻ തുറന്നു പറയുന്നുണ്ട്. സാന്ത്വന പ്രവർത്തകനായി മാറുന്ന സന്ദർഭങ്ങളിലും അതിൻ്റെ ക്രഡിറ്റ് സ്വയം ഏറ്റെടുക്കുന്നുമില്ല. അവമതിപ്പും അവഗണനയും ഏറ്റുവാങ്ങുന്നവനായും, നിസ്സഹായനായും, ഇളിഭ്യനായും, വില്ലനായും, സഹജീവി സ്നേഹിയായും ഒക്കെ ഗ്രന്ഥകാരൻ ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഓരോ കുറിപ്പുകളേയും ഇഴകീറി പറയുന്നത് വായനാ ഭംഗമുണ്ടാക്കും എന്നതിനാൽ അതിലേക്ക് കടക്കുന്നില്ല.

അനുഭവങ്ങളുടെ നിലാവിനെക്കുറിച്ചുള്ള ഈ സങ്കീർത്തനം ഓരോ മലയാളിയും വായിക്കണം. പ്രവാസജീവിതത്തിന്റെ വർത്തമാനകാല യാഥാർത്ഥ്യത്തിലും ആ നിലാവ് പരന്ന് ഒഴുകുകയാണ്. ഗൃഹാതുരതയിലും വർത്തമാനകാല യാഥാർത്ഥ്യത്തിലും ഇറങ്ങിനിന്ന് ഒരേ നിലാവുകൊള്ളാൻ വായനക്കാരെ വിളിക്കുകയാണ് ഈ എഴുത്തുകാരനെന്ന് അവതാരികയിൽ പ്രമുഖ കവി പി.രാമനും സാക്ഷ്യപ്പെടുത്തുന്നു.

അക്ഷരജാലകം ബുക്സ് ആൻ്റ് പബ്ലിക്കേഷൻ ചീഫ് എഡിറ്റർ, ഭാരതപ്പുഴ സംരക്ഷണ സമിതി കോ-ഓഡിനേറ്റർ, ലഹരി വിരുദ്ധ സമിതിയുടെ ജില്ല അധ്യക്ഷൻ, അഴിമതി വിരുദ്ധ കൂട്ടായ്മയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഞാങ്ങാട്ടിരി ചാരിറ്റബിൾ സൊസൈറ്റി ജനറൽ  സെക്രട്ടറി, അഹ്‌ലൻ സ്വെയ്ഹാൻ പ്രസിഡന്റ്‌, അബുദാബി മലയാളി സമാജം പ്രവർത്തകൻ, ഇമറാത്ത് പട്ടാമ്പി കൂട്ടായ്മ മെമ്പർ, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അബു ആദിൽ ഇൻറർനാഷണൽ ഗ്രൂപ്പ്‌ CEO തുടങ്ങിയ രംഗങ്ങളിൽ ഗ്രന്ഥകാരൻ സജീവമാണ്. 

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ ഫെല്ലോഷിപ്പ് അവാർഡ്, ലഹരി വിരുദ്ധ പ്രവർത്തന മികവിന്  എൻ.പി മന്മഥൻ സ്മാരക സംസ്ഥാന പുരസ്‌കാരം, മദർ തെരേസ പുരസ്കാരം, പ്രകൃതിപക്ഷ നിലപാടുകൾക്ക് കേരള കൗമുദി പുരസ്‌കാരം, സ്പോർട്സ് പ്രമോട്ടർ പുരസ്കാരം തുടങ്ങിയ നിരവധി ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

അബൂബക്കർ ഹാജിയും ആമിന ഹജ്ജുമ്മയുമാണ് മാതാപിതാക്കൾ.ഭാര്യ: ഷഹറ ബാനു. 

മക്കൾ: ആദിൽ ഹുസൈൻ, ആമിന ഹുസൈൻ, അദ്നാൻ ഹുസൈൻ.

   / ടി.വി.എം അലി /


       

Monday, 27 March 2023

പരിയാനംപറ്റ

യവനികക്കുള്ളിൽ മറഞ്ഞ ഉത്രാട നക്ഷത്രം.


പരിവർത്തനത്തിൻ്റെ പടഹധ്വനിയുമായി അടുക്കളയിൽ നിന്ന് അരങ്ങിൽ എത്തുകയും അരനൂറ്റാണ്ടുകാലം കലാവേദിയിൽ ആടിത്തിമിർക്കുകയും ചെയ്ത പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാട് അരങ്ങ് വിട്ടു മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 

ഗതകാല സ്മരണകൾ ഇരമ്പുന്ന മനസ്സിൻ്റെ കടിഞ്ഞാൺ വെടിഞ്ഞ് വന്യമായ ഏകാന്തതയിലാണ് അദ്ദേഹം അന്ത്യകാലം കഴിച്ചു കൂട്ടിയത്. 1991 ജൂലൈ 20ന് പുലർച്ചെ 5.30നാണ് തിരശീലയില്ലാത്ത ലോകത്തേക്ക് അദ്ദേഹം യാത്രയായത്. കലാകേരളത്തിൽ ഒരു കാലഘട്ടം മുഴുക്കെ കത്തിജ്വലിച്ചു നിന്ന കെടാവിളക്കാണ് അണഞ്ഞത്. പെരിങ്കന്നൂരിലെ പരിയാനംപറ്റ മനയിലെ കിഴക്കേ മുറിയിലെ മരക്കട്ടിൽ ശൂന്യമാണ്.

പുതിയ തലമുറയിൽ പെട്ടവർക്ക് പരിയാനംപറ്റ സുപരിചിതൻ അല്ലായിരിക്കാം. മറക്കുടക്കുള്ളിൽ മഹാനരകത്തിൽ കഴിഞ്ഞിരുന്ന സ്വന്തം സമുദായത്തിലെ അന്തർജ്ജനങ്ങളെ അടുക്കള ചുമരുകൾക്കുള്ളിൽ നിന്ന് അരങ്ങിലെത്തിക്കാൻ അക്ഷീണം പ്രയത്നിച്ച സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളെന്ന നിലയിൽ പരിയാനംപറ്റ ചരിത്രത്തിൻ്റെ സ്വത്തായി മാറിയിട്ടുണ്ട്.

കൊല്ലവർഷം 1086 മകരം 22ന് ഉത്രാടം നാളിലാണ് കുഞ്ചുണ്ണിയുടെ ജനനം. ഇ.എം.എസ് നമ്പൂതിരിപ്പാടിൻ്റെ മൂത്ത സഹോദരി സാവിത്രി അന്തർജ്ജനത്തിൻ്റെയും ചെർപ്പുളശ്ശേരി പരിയാനമ്പറ്റ മനക്കൽ നാരായണൻ നമ്പൂതിരിപ്പാടിൻ്റെയും മകനായി പിറന്ന കുഞ്ചുണ്ണി ചെറുപ്പത്തിൽ തന്നെ കലാപ്രവർത്തനങ്ങളിൽ അതീവ തൽപരനായിരുന്നു. കുട്ടിക്കാലം അമ്മാത്ത് കഴിച്ചുകൂട്ടിയ കുഞ്ചുണ്ണി പഠനത്തിൽ വേണ്ടത്ര ശോഭിച്ചിരുന്നില്ല. ചാത്തനാത്ത് രാമൻനായരുടെ ശിക്ഷണത്തിൽ നിലത്തെഴുത്തും കണക്കും മലയാളവും സ്വായത്തമാക്കിയ കുഞ്ചുണ്ണി ഉപനയനവും സമാവർത്തനവും അച്ഛൻ്റെ കീഴിലാണ് അഭ്യസിച്ചത്. അതുകൊണ്ട് ഓതിക്കൻ കുത്തുള്ളി കൃഷ്ണൻ നമ്പൂതിരിയുടെ ചൂരൽക്കഷായം അസാരം കഴിച്ച കുഞ്ചുണ്ണി, ഇതിൽ നിന്നും രക്ഷപ്പെടാൻ ഇല്ലം വിട്ടോടുകയും പരിചയമുള്ള ഇല്ലങ്ങളിൽ ചെന്ന് പലതരം സൂത്രങ്ങൾ പറഞ്ഞു അവിടങ്ങളിൽ താമസിക്കുകയും പതിവാക്കിയിരുന്നു. 

ഇങ്ങനെയുള്ള പ്രവാസ കാലത്താണ് പ്രശസ്ത മാന്ത്രികനായ പ്രൊഫസർ വാഴക്കുന്നവുമായി പരിചയപ്പെടുന്നത്. ഈ പരിചയം കുഞ്ചുണ്ണിയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. പ്രൊഫസറുടെ അരുമ ശിഷ്യത്വം സമ്പാദിച്ച പരിയാനമ്പറ്റ സഹമാന്ത്രികൻ ആയി പ്രത്യക്ഷപ്പെടാൻ തുടങ്ങി. 

ദുരൂഹതകൾ നിറഞ്ഞ ലോകത്തിൻ്റെ ഒരു കോണിൽ, പൊയ്മുഖമണിഞ്ഞ മനുഷ്യരുടെ നടുവിൽ കുഞ്ചുണ്ണി നമ്പൂതിരി മായാജാലത്തിൻ്റെ മാസ്മരിക പ്രപഞ്ചം തുറന്നുവെച്ചു. അവിശ്വസനീയവും അവിസ്മരണീയമായ നിരവധി മുഹൂർത്തങ്ങൾ കാഴ്ചവെച്ച് മാന്ത്രിക വേദികളിൽ പരിയാനമ്പറ്റ പ്രസിദ്ധനായി. 

മാജിക്കിൻ്റെ മേമ്പൊടിയായി ഏകാഭിനയവും (മോണോ ആക്റ്റ്) നടത്തി അദ്ദേഹം കാണികൾക്ക് ഹരം പകർന്നു. ഏകാഭിനയ രംഗത്ത് ജ്വലിച്ചു നിന്നിരുന്നത് ചിരപരിചിതരായ കഥാപാത്രങ്ങൾ തന്നെയായിരുന്നു എന്നതാണ് ഏറെ രസാവഹം! കുംഭാരനും കുംഭാരത്തിയും കള്ളുകുടിയൻ, പിച്ചക്കാരി, തമിഴ് പേശുന്ന അയ്യർവാൾ, നാട്ടുമ്പുറത്തെ മാപ്പിള തുടങ്ങിയവരെ അനുകരിച്ച് അവതരിപ്പിച്ച ഇനങ്ങൾ ശ്രദ്ധേയമായിരുന്നു. 

കഥാപാത്രത്തോട് അങ്ങേയറ്റം താദാത്മ്യം പ്രാപിക്കാനുള്ള സിദ്ധി പരിയാനംപറ്റയുടെ പ്രകടനങ്ങൾക്ക് കൊഴുപ്പേകിയിരുന്നു. വായ് നിറയെ ചിരിയും തല നിറയെ ചിന്തയും നൽകി കാണികളെ കയ്യിലെടുത്ത മാന്ത്രികനാണ് പിന്നീട് നമ്പൂതിരി സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കൊടുങ്കാറ്റ് ഉയർത്താൻ പടച്ചട്ടയണിഞ്ഞത്.

വി.ടി ഭട്ടതിരിപ്പാട്, ഇ.എം.എസ് നമ്പൂതിരിപ്പാട്, പ്രേംജി തുടങ്ങിയവർ കൊടുങ്കാറ്റിൻ്റെ  അമരക്കാരായിരുന്നു. യോഗക്ഷേമസഭ, യുവജനസംഘം, യാചനായാത്രകൾ, പിക്കറ്റിങ്ങ്, നാടകം എന്നിവയിലെല്ലാം ആകർഷിക്കപ്പെട്ട പരിയാനമ്പറ്റ അതിൻ്റെയെല്ലാം മുന്നണിപ്പടയാളിയായി രംഗത്തുവന്നു.

1929 ഡിസംബർ 24ന് രാത്രി പത്തിന് യോഗക്ഷേമസഭയുടെ ഇരുപത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ച് വി.ടി ഭട്ടതിരിപ്പാടിൻ്റെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം അരങ്ങേറി. പ്രധാനകഥാപാത്രങ്ങളായി പരിയാനമ്പറ്റയും പ്രേംജിയും എം.എസ് നമ്പൂതിരിയും വേഷമിട്ടു. തുടർന്ന് നാടകങ്ങളുടെ വസന്തകാലമായിരുന്നു എന്ന് പറയാം. പരിയാനംപറ്റ എന്ന നടൻ്റെ സർഗ്ഗ വൈഭവം ജ്വലിച്ചു നിന്ന കാലം. 

നിലവിലുണ്ടായിരുന്ന നാടക സങ്കൽപ്പത്തെ തകിടം മറിച്ചുകൊണ്ട് ഒറ്റമുണ്ടുടുത്ത കഥാപാത്രങ്ങൾ അരങ്ങ് കീഴടക്കുകയായിരുന്നു. കാണികളുടെ കൂട്ടത്തിലുള്ള ഒരുത്തൻ എണീറ്റു വന്നു അരങ്ങ് കയ്യടക്കുന്ന പ്രതീതിയാണ് ഉളവാക്കിയത്. നാടകവേദിയിൽ സ്വന്തം സ്വത്വം ദർശിച്ച കാണികൾ ആസ്വാദനത്തിൻ്റെ മാധുര്യം നുണഞ്ഞ് ഹർഷ പുളകിതരായി.

'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിലെ കർക്കിടാം കുന്നത്ത് അച്ഛൻ നമ്പൂതിരി, ഉഴത്രവാര്യർ, ചോമാതിരി, മുത്തശ്ശിയമ്മ എന്നീ നാലു വ്യത്യസ്ത കഥാപാത്രങ്ങളെ ഒരേ വേദിയിൽ തന്നെ അവതരിപ്പിക്കാനുള്ള ആർജ്ജവം പരിയാനമ്പറ്റയുടെ അസാമാന്യ പ്രാഗൽഭ്യം തന്നെയായിരുന്നു. 

1930കളിൽ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങളിൽ എല്ലാം പരിയാനമ്പറ്റ വീറുറ്റ അഭിനയ പാടവം കാഴ്ചവെച്ചിട്ടുണ്ട്. ചെറുകാടിൻ്റെ 'നമ്മളൊന്ന്',  'ജന്മഭൂമി', 'കൃഷിഭൂമി', 'കുട്ടിത്തമ്പുരാൻ', 'തറവാടിത്തം', കെ. ദാമോദരൻ്റെ 'പാട്ടബാക്കി', പ്രേംജിയുടെ 'ഋതുമതി',  എം.ആർ.ബിയുടെ 'മറക്കുടയിലെ മഹാനരകം' തുടങ്ങിയ നാടകങ്ങളിൽ പരിയാനമ്പറ്റ നിറഞ്ഞുനിന്നു. ചെറുകാടിൻ്റെ 'നമ്മളൊന്നി'ലെ അവറാൻ എന്ന കഥാപാത്രത്തിലൂടെ കേരള കർഷകൻ്റെ പൊയ്മുഖം ഇല്ലാത്ത ജീവിതം വരച്ചുകാട്ടുന്നതിൽ പരിയാനംപറ്റ അസാമാന്യമായ അഭിനയ പാടവമാണ് പ്രദർശിപ്പിച്ചത്. 'ഋതുമതി'യിലെ പോറോത്തഫനും ഇയ്യങ്കോട് ശ്രീധരൻ്റെ 'ഒരേ വർഗം ഒരേ മാർഗ'ത്തിലെ അപ്പുണ്ണി നായരും പരിയാനംപറ്റ അനശ്വരമാക്കിയ കഥാപാത്രങ്ങളാണ്. എണ്ണത്തിൽ കുറവാണെങ്കിലും ചലച്ചിത്രരംഗത്തും തൻ്റെ പാദമുദ്ര പതിപ്പിക്കാൻ പരിയാനംപറ്റക്ക് ഭാഗ്യമുണ്ടായി. 'ശ്യാമള ചേച്ചി'യിലെ നമ്പൂതിരിയും, 'ഓളവും തീരവും' എന്ന ചിത്രത്തിലെ മമ്മദ്ക്കയും, 'നഗരമേ നന്ദി'യിലെ റാവുത്തരും പ്രേക്ഷകർക്ക് മറക്കാനാവാത്ത കഥാപാത്രങ്ങളാണ്.

1974ൽ സംഗീത നാടക അക്കാദമി നല്ല നടനുള്ള പ്രഥമ പുരസ്കാരം നൽകി ആദരിച്ചു. 'ഓളവും തീരവും' എന്ന ചിത്രത്തിലെ ഉജ്വലമായ അഭിനയത്തിന് സഹനടനുള്ള ദേശീയ അവാർഡ് ലഭിച്ചെങ്കിലും ശാരീരികവും സാമ്പത്തികവുമായ പരാധീനതകൾ നിമിത്തം അത് സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

പരിയാനമ്പറ്റ ഒരു സകല കലാ വല്ലഭൻ ആയിരുന്നു. ഒരു മൊട്ടിൽ ഒട്ടനവധി വർണ്ണ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പ്രതീതി. സർഗ്ഗ വൈഭവങ്ങളുടെ സമന്വയം എന്നുപറയാം. മേക്കപ്പ്മാൻ എന്ന നിലയിലും അദ്ദേഹത്തെ വെല്ലാൻ  അക്കാലത്ത് ആരും ഇല്ലെന്നായിരുന്നു സ്ഥിതി. കരിക്കട്ടയും അരിപ്പൊടിയും അദ്ദേഹത്തിൻ്റെ  വിരൽത്തുമ്പിൽ മാന്ത്രിക രൂപങ്ങൾ പ്രാപിക്കുന്നത് കണ്ടാൽ ആർക്കും അത്ഭുതം തോന്നുമായിരുന്നു. മായാജാലമല്ലാ യാഥാർത്ഥ്യം തന്നെ എന്ന് ബോധ്യപ്പെടാൻ സമയം പിടിക്കും. 

കർക്കടാംകുന്നത്ത് അച്ഛൻ നമ്പൂതിരിയും, തേതിയും പോറോത്തഫനും കുറുമ്പയും ഇട്ടങ്ങേലിയുമൊക്കെ ജന്മം എടുക്കാൻ നിമിഷങ്ങൾ മതി. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിലെ അർദ്ധനഗ്നകളായ സ്ത്രീകളെ കണ്ട കാണികൾ വിസ്മയത്തിൽ മുഴുകിയിട്ടുണ്ട്. പുരുഷന്മാരെ സ്ത്രീ പരുവത്തിലാക്കാനുള്ള മേക്കപ്പ്മാൻ്റെ മിടുക്കാണ് ഇവിടെ നാം കാണുന്നത്. മേക്കപ്പ് കല ഇന്നത്തെ പോലെ വളർച്ച പ്രാപിക്കാത്ത ഒരു കാലത്താണ് പരിയാനംപറ്റ മേക്കപ്പിൽ അത്ഭുതം കാണിച്ചത് എന്നോർക്കണം. 

ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് ത്യാഗോജ്വലമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. കേളപ്പജി, ടി.ആർ കൃഷ്ണസ്വാമി അയ്യർ തുടങ്ങിയവരുടെ കൂടെ  ഉപ്പുസത്യാഗ്രഹം, വിദേശവസ്ത്ര ബഹിഷ്കരണം, മദ്യവർജ്ജനം, അയിത്തോച്ചാടനം തുടങ്ങിയ സമരങ്ങളിൽ അദ്ദേഹം വീറുറ്റ പോരാളിയായിരുന്നു. സ്വാതന്ത്ര്യാനന്തര കാലത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സഹയാത്രികനായിരുന്നു.

വി.ടി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു എന്നതിൻ്റെ പേരിൽ കുടുംബത്തിൽ ശക്തമായ എതിർപ്പുകളുണ്ടായിരുന്നു. അതിനെ തുടർന്നാണ് ചെർപ്പുളശ്ശേരിയിൽ നിന്ന് തിരുമിറ്റക്കോട് പെരിങ്കന്നൂരിലേക്ക് അദ്ദേഹം താമസം മാറ്റിയത്.  

1936ൽ പെരിങ്കന്നൂരിൽ വച്ച് പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരി ചേവൂർ മനയിലെ ശ്രീദേവിയെ പരിണയിച്ചു. ഈ ദമ്പതികൾക്ക് രണ്ടാൺ മക്കളും രണ്ട് പെണ്മക്കളും ഉണ്ടായി. മൂത്തമകൻ പേപ്പട്ടി വിഷബാധ മൂലം അകാലമരണം സംഭവിച്ചപ്പോൾ പരിയാനമ്പറ്റയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ജീവിത നാടക വേദിയിൽ അദ്ദേഹം അതോടെ തളർന്നുവീണു. പിന്നീട് വർഷങ്ങളോളം അദ്ദേഹം മാനസികവും ശാരീരികവുമായ പരാധീനതകളുടെ പീഡനമേറ്റ്  രോഗാതുരനായി തീർന്നു.

ജീവിത വേദിയിൽ എട്ടു പതിറ്റാണ്ടുകൾ ആടിത്തീർത്ത വേഷങ്ങൾ ഓരോന്നും ഉതിർന്നു വീഴുമ്പോഴും ആ മെലിഞ്ഞ മനുഷ്യൻ വെളുക്കെ ചിരിക്കാൻ ശ്രമിച്ചു. പിന്നീട് സഹധർമ്മിണിയും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കഥകളി നടനായ മകൻ ദിവാകരൻ്റെ സംരക്ഷണയിലാണ് അന്ത്യകാലം കഴിച്ചുകൂട്ടിയത്. ഊർജ്ജസ്വലമാർന്ന ഒരു കാലഘട്ടത്തിൻ്റെ അസ്തമയമാണ് പരിയാനമ്പറ്റയുടെ വേർപ്പാട് അടയാളപ്പെടുത്തിയത്. 

പരിയാനംപറ്റ എല്ലാമായിരുന്നു.  എന്നാൽ ആ മഹാനടനെ നാം വേണ്ടത്ര ഗൗനിക്കുകയുണ്ടായോ? ഒരു നാടക ജന്മം നമ്മുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞ് കാലയവനികക്കുള്ളിലേക്ക് മറഞ്ഞുപോയ അനശ്വര പ്രതിഭയോട് നാം നീതിപുലർത്തിയോ?  ഈ നാടക ദിനത്തിലെങ്കിലും നെഞ്ചിൽ കൈവെച്ച് സ്വയം ചോദിക്കേണ്ടതാണ്.


Wednesday, 8 March 2023

കാവ്യം നരേന്ദ്രം

കുറെക്കാലത്തിന് ശേഷമാണ് കവി (പി.ടി.നരേന്ദ്രമേനോൻ) യേയും കവിപത്നി (സുകുമാരി നരേന്ദ്രമേനോൻ) യേയും കാണുന്നത്. എൻ്റെ ഗ്രാമത്തിലായിരുന്നു ആ കൂടിക്കാഴ്ച.

സകലകലാവല്ലഭനായിരുന്ന കോതയാത്ത് ഭാസ്ക്കരൻനായരുടെ മരണമറിഞ്ഞ് അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കവിയും പത്നിയും. ആൾക്കൂട്ടത്തിനിടയിൽ രണ്ടിടത്തായി ഇരിക്കുന്ന ഇരുവരേയും ഒറ്റമാത്രയിൽ അഭിവാദ്യം ചെയ്ത് പരിചയം പുതുക്കി. മരണാനന്തര ക്രിയ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സംസാരിക്കാൻ സാവകാശം ലഭിച്ചത്.

എഴുത്തുകാരൻ എ.എച്ച് തൃത്താലയുമൊത്ത് ഒറ്റപ്പാലം പാലാട്ട് വീട്ടിൽ വർഷങ്ങൾക്ക് മുമ്പ് ചെന്ന കഥ ഉണർത്തിച്ചപ്പോൾ കവി മാനസം പ്രശോഭിതമായി. സൗഹൃദത്തിൻ്റെ നറുനിലാവ് പരന്നൊഴുകി. അതിനിടയിൽ സുഹൃത്ത് കെ.സി.എസ് കുട്ടി കവിയുടെ അനുവാദത്തോടെ ഫ്ലാഷ് മിന്നിച്ചു.

ഒറ്റപ്പാലത്തെ പ്രമുഖ അഭിഭാഷകൻ, കവി, ഉജ്വലപ്രഭാഷകൻ,  സഹൃദയൻ, ശാസ്ത്രീയ, പരമ്പരാഗത കലകളിൽ അഗാധ പണ്ഡിതൻ, ഹിന്ദുസ്ഥാനി കർണ്ണാടക സംഗീതത്തിൻ്റെ ആരാധകൻ എന്നിങ്ങനെ അറിയപ്പെടുന്ന ബാബുവേട്ടൻ എന്ന നരേന്ദ്രമേനോനേയും കവി പത്നി പ്രമുഖ സംഗീതജ്ഞ സുകുമാരി ചേച്ചിയേയും സ്നേഹപൂർവ്വം 'കഥാലയ'ത്തിലേക്ക് ക്ഷണിച്ചു. 

സമയം സായാഹ്നം. പിറപ്പ് റോഡിൽ ഇരുൾ വീഴുന്നു. തെക്കേ തൊടിയിൽ ചിതയാളുന്നു. കവിയുടെ കൂടെയുള്ളവർ പുറപ്പെടാൻ തിടുക്കപ്പെടുന്നു. പിന്നീടാവാമെന്ന് പറഞ്ഞ് സ്നേഹപൂർവ്വം യാത്രയാവുന്നു. ഈ സൗഹൃദത്തിനും സ്നേഹത്തിനും നന്ദി!

https://youtu.be/iegTajuw_Bw