Friday, 1 April 2022

പിറന്നാൾ മാരത്തോൺ

മാരത്തോൺ ഓടി ജന്മദിനം കൊണ്ടാടി. അനുമോദനങ്ങളുമായി കളിപ്രേമികൾ.

ഓടി ഓടി ജന്മദിനം കൊണ്ടാടിയ രണ്ടു പേർക്ക് നാടിൻ്റെ പ്രശംസ. ഗ്രാമത്തിൻ്റെ കായിക മോഹത്തിന് പൊൻ തൂവൽ നൽകിയ പിലാക്കാട്ടിരി സ്വദേശികളെ കളി പ്രേമികൾ ആരവങ്ങളോടെ അനുമോദിച്ചു. 

പീച്ചി ഫോറസ്റ്റ് സീഡ് സെന്ററിൻ്റേയും തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റേയും ചുമതല വഹിക്കുന്ന റെയ്ഞ്ച് ഓഫീസറും പെരിങ്ങോട് പിലാക്കാട്ടിരി സ്വദേശിയുമായ എം.പി മണി തൻ്റെ 51-ാം ജന്മദിനം കൊണ്ടാടിയത് 51 കിലോമീറ്റർ മാരത്തോൺ ഓട്ടത്തിലൂടെ. എം.പി മണിയെ പിന്തുടർന്ന്,  29 വയസ് പിന്നിടുന്ന നാട്ടുകാരനായ രാകേഷ് കറ്റശ്ശേരി 29 കി.മീറ്ററും ഓടി പിറന്നാൾ കൊണ്ടാടി.

ദേശീയ വനം കായിക മേളയിൽ പങ്കെടുത്ത് കേരളത്തിനു വേണ്ടി ഫുട്ബോളിലും, മധ്യ-ദീർഘ ദൂര ഓട്ടങ്ങളിലുമായി 9 സ്വർണ്ണം, 6 വെള്ളി, 5 വെങ്കലം എന്നിങ്ങനെ 20 മെഡലുകൾ എം.പി മണി നേരത്തെ നേടിയിട്ടുണ്ട്. കൂടാതെ കേരളത്തിനകത്തും പുറത്തുമായി നടന്നിട്ടുള്ള 35  മാരത്തോൺ മത്സരങ്ങളിൽ പങ്കെടുത്ത് 24ലും വെറ്ററൻ കാറ്റഗറിയിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ മണി കരസ്ഥമാക്കിയിട്ടുണ്ട്. 2014ലെ കേരളത്തിലെ മികച്ച ഡെപ്യൂട്ടി റെയിഞ്ചാഫീസർക്കുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിനും ഇദ്ദേഹം അർഹനായിട്ടുണ്ട്. ഫുട്ബോൾ കോച്ചു കൂടിയാണ് മണി.

പുലർച്ചെ 2 മണിക്ക് പെരിങ്ങോട് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച ഓട്ടം കൂറ്റനാട് - പടിഞ്ഞാറങ്ങാടി - നീലിയാട് കുമരനല്ലൂർ - ആനക്കര - കുമ്പിടി  കൂടല്ലൂർ - വെള്ളിയാങ്കല്ല് വഴി - കൊടിക്കുന്നിലെത്തി, തിരിച്ച് പെരിങ്ങോട് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ എം.പി മണി ഓട്ടം അവസാനിപ്പിച്ചു. 51 കി.മീറ്റർ ഓടാൻ  5 മണിക്കൂറും 56 മിനിറ്റുമെടുത്തു. രാകേഷ് കറ്റശ്ശേരിക്ക് 29 കി.മീറ്റർ പൂർത്തിയാക്കാൻ മൂന്ന് മണിക്കൂർ 21 മിനിറ്റ് സമയമെടുത്തു. 

യുവാക്കളിൽ ആരോഗ്യ ബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇരുവരും മാരത്തോൺ ഓടിയത്. ആർമി, പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ഫയർഫോഴ്സ് ഉദ്യോഗാർത്ഥികൾക്കും, സ്പോർട്സ്, ഫിറ്റ്നസ് താല്പര്യമുള്ളവർക്കും സൗജന്യമായി പരിശീലനം നൽകുന്ന റണ്ണേഴ്സ് പെരിങ്ങോട് കൂട്ടായ്മയിലെ 70 ഓളം പേരുടെ പിന്തുണയും പിറന്നാൾ ഓട്ടക്കാർക്ക് ലഭിച്ചു. 

ഈവനിങ്ങ് സ്പോർട്സ് ക്ലബ് പ്രസിഡണ്ട് സേതുമാധവൻ, അജയ്ഘോഷ് എന്നിവർ ഇരുവർക്കും ഉപഹാരം നൽകി. കൂറ്റനാട് SBI അസി.മാനേജർ അശ്വിൻ, ഷമീർ, വിപിൻ, ശ്യാം, ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.

No comments: