ഫാത്തിമ ഹിബയുടെ നോവൽ
പക്വതയോടെ പതിനേഴിലെത്തിയ ഫാത്തിമ ഹിബയുടെ 'ആത്മാവിൽ പെയ്തിറങ്ങുമ്പോൾ' എന്ന കന്നി നോവൽ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ പെയ്തിറങ്ങിയത് പ്രശാന്ത സുന്ദരമായ പ്രകൃതിയായിരുന്നു.
'അന്ന് നീ പറഞ്ഞ കാടിനുള്ളിൽ
ഇന്ന് ഞാൻ പോയിരുന്നു
വറ്റി തീർന്ന ആ വസന്തം
അവിടെ ഉണ്ടായിരുന്നു.'
ഹിബയുടെ കവിതയിലുള്ളതുപോലെ നോവലിലും ആ വസന്തമുണ്ട്.
നടുവട്ടം ഗവ.ജനത സ്കൂളിൽ
പ്ലസ് വൺ പഠിതാവായ ഫാത്തിമ ഹിബക്ക് കുറെയേറെ കാര്യങ്ങൾ
സമൂഹത്തോട് പറയാനുണ്ടെന്ന് ഈ നോവൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി കവിതകൾ എഴുതുന്ന ഹിബക്ക് വായനക്കാർ നൽകുന്ന പിന്തുണയാണ് നോവൽ എഴുതാൻ പ്രചോദനമായത്. കഴിഞ്ഞ വർഷം ലോക് ഡൗൺ അവധിക്കാലത്ത്
പനി പിടിച്ചു കിടന്ന രണ്ടു ദിവസമാണ് ഹിബയുടെ മനസിലേക്ക് ഈ നോവൽ പെയ്തിറങ്ങിയത്. ഏതാനും മാസങ്ങൾക്കകം നോവൽ എഴുതി പൂർത്തിയാക്കുകയും ചെയ്തു. മനുഷ്യബന്ധങ്ങളുടെ മണിമുത്തുകൾ സ്നേഹത്തിൻ്റെ കാണാചരടുകളിൽ കോർത്തു കൊണ്ടിരിക്കുന്ന സർഗ്ഗ പ്രക്രിയയാണ് ഫാത്തിമ ഹിബ എന്ന എഴുത്തുകാരി ഇവിടെ നിർവഹിക്കുന്നത്.
സമ്പന്നമായ മലയാള നോവല്‍ സാഹിത്യശാഖയിലേക്ക് കടന്നു വന്ന ഈ പെൺകുട്ടി പ്രകൃതിയുടെ മടിത്തട്ടിലിരുന്നുകൊണ്ട് സങ്കീർണ്ണമായ മനുഷ്യബന്ധങ്ങളുടെ കഥ പറയുകയാണ്. അത് ഒട്ടനവധി തലമുറകളുടെ ചരിത്രമായി ഒടുവിൽ പരിണമിക്കുകയും ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ കാലത്തിന്റെ പ്രശ്നസങ്കീര്‍ണതകളെ ആവിഷ്കരിക്കാന്‍ തക്ക കരുത്തും സർഗഭാവനയുടെ സൗന്ദര്യവും എഴുത്തുകാരിയുടെ കൈമുതലാണെന്ന് പറയാം. കന്നിനോവൽ അത് സാക്ഷ്യപ്പെടുത്തുന്നു.
ഫോട്ടോഗ്രാഫറായ അനന്ദുവിൻ്റെ ജീവിതാനുഭവങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് നോവലിൻ്റെ ഇതിവൃത്തം.
തൻ്റെ ബാല്യകാലം കഴിച്ചുകൂട്ടിയ പുരാതനമായ തറവാട്ടിലേക്കുള്ള അനന്ദുവിൻ്റെ യാത്രയോടൊപ്പം വായനക്കാരും ചേരുന്നു എന്നത് രചനാരീതിയുടെ സവിശേഷതയാണ്.
അഞ്ചു നിലകളിൽ ഉയർന്നു നിൽക്കുന്ന വമ്പൻമാളിക ഇന്ന് ദുരൂഹതകളുടെ കലവറയാണ്. അവിടേക്കുള്ള അനന്ദുവിൻ്റെ യാത്ര ഹൊറർ സിനിമകളെ അനുസ്മരിക്കുന്നതാണ്. റിയലിസവും ഫാൻ്റസിയും ഇഴ കോർക്കുന്ന തരത്തിലാണ് ഹിബ കഥ പറയുന്നത്. കാലഘട്ടങ്ങളുടെ ചതുപ്പുനിലങ്ങളിൽ വെയിലായും മഞ്ഞായും മഴയായും നിലാവായും പെയ്തിറങ്ങുന്ന മനുഷ്യബന്ധങ്ങളുടെ കൂടി ചേരലും വിടവാങ്ങലുമെല്ലാം ഈ കൃതിയിലുണ്ട്. വായനക്കാരെ കൂടെ കൂട്ടാനുള്ള രചനാ തന്ത്രം എഴുത്തുകാരിക്കുണ്ട്.
പ്രതിഭാശാലികളായ ഒട്ടേറെ പേര്‍ മലയാള നോവല്‍ ശാഖയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കി വരുന്നുണ്ട്. സഹൃദയരായ വായനക്കാര്‍ നെഞ്ചേറ്റി ലാളിക്കുന്നു എന്നതിനു തെളിവാണ് നോവല്‍ പ്രസാധനത്തിലും വില്‍പനയിലും ഉണ്ടാവുന്ന മുന്നേറ്റം. ശരാശരി മലയാളി വായനക്കാര്‍ ഏറ്റവുമധികം വായിക്കുന്നത് നോവലുകൾ തന്നെയാണെന്ന് എല്ലാ പ്രസാധകരും പറയുന്നുണ്ട്. സാഹിത്യ വിമര്‍ശകരും നോവലുകളെ ഗണ്യമായ തോതില്‍ പരിഗണിക്കുന്നു. കേരളത്തില്‍ ജനകീയ വായനയുടെ അടിത്തറയും ആകാശവും ഒരുക്കിയത് നോവലുകളാണല്ലൊ. അതുകൊണ്ടു തന്നെ ഫാത്തിമ ഹിബയുടെ പ്രഥമ നോവലും വായനക്കാർ സ്വീകരിക്കുമെന്നുറപ്പാണ്.
പിതാവ് ഷാഹുൽ ഹമീദും മാതാവ് സബിതയും അനിയത്തി ഫാത്തിമ ഹാദിയും, ഈ എഴുത്തുകാരിക്ക് നൽകുന്ന പിന്തുണ സമാനതകളില്ലാത്തതാണ്.
ബയോളജി പഠിക്കുന്ന ഹിബ ചിത്രകാരി കൂടിയാണ്. സൈക്കോളജിസ്റ്റ് ആവണമെന്ന് ആഗ്രഹിക്കുമ്പോഴും എഴുത്തിൻ്റെ വഴിയിൽ ഇനിയും പെയ്തിറങ്ങുമെന്ന് പ്രഖ്യാപിക്കാനും ഫാത്തിമ ഹിബ തയ്യാറാവുന്നു.
കോതമംഗലം മഞ്ജരി ബുക്സാണ് പ്രസാധകർ. പൈമ പ്രദീപിൻ്റെ പ്രസാധക കുറിപ്പും, അഖിൽ പി. ധർമ്മജൻ എഴുതിയ വായനകുറിപ്പും, ഹുസ്ന നസ്രിൻ എഴുതിയ അവതാരികയും പുസ്തകത്തിലുണ്ട്.
~~~~~~ ടി.വി.എം അലി ~~~~~~