Tuesday, 7 July 2020

മാന്നനൂരിലെ ഉരുക്ക് തടയണ:



പുഴ വഴി മാറി ഒഴുകുന്നു.

പാലക്കാട് ജില്ലയിലെ മാന്നനൂരിനേയും തൃശൂർ ജില്ലയിലെ പൈങ്കുളത്തേയും ബന്ധിപ്പിച്ചു കൊണ്ട് ഭാരതപ്പുഴയിൽ അഞ്ച് വർഷം മുമ്പ് നിർമിച്ച ഉരുക്ക് തടയണക്ക് ഇനിയും അരിക് ഭിത്തിയായില്ല.

2018ലെ ആദ്യ പ്രളയത്തിൽ തകർന്ന ഉരുക്കുതടയണയുടെ സംരക്ഷണ ഭിത്തിനിർമാണം ഇതുവരെ തുടങ്ങുകപോലും ചെയ്തിട്ടില്ല.
മഴ കനത്തതോടെ തകർന്ന സംരക്ഷണ ഭിത്തിയുടെ വശത്തുകൂടിയാണ് പുഴ വഴി മാറി ഒഴുകുന്നത്.
തീവ്രമഴ പെയ്താൽ ഈ പ്രദേശം വീണ്ടും വെള്ളത്തിലാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

ജലവിഭവ വകുപ്പിൻ്റെ ഫണ്ട് ഉപയോഗിച്ചാണ് ഉരുക്കു തടയണ കെട്ടിയത്. ഭാരതപ്പുഴയിൽ നിർമിച്ച കേരളത്തിലെ ആദ്യ ഉരുക്കുതടയണയാണിത്. കുടിവെള്ള ലഭ്യതക്കും കാർഷിക ജലസേചനത്തിനും ഏറെ സഹായകരമായ പദ്ധതി എന്ന നിലയിൽ ജനമനസ്സിൽ ഇടം പിടിച്ച തടയണ ഇപ്പോൾ നാടിൻ്റെ നെഞ്ചിടിപ്പ് വർധിപ്പിക്കുകയാണ്. പുഴയോരത്തെ നെൽപാടം മുഴുവൻ പ്രളയം കവർന്നെടുത്തതിനു പുറമെ റെയിൽ പാതയ്ക്കും മാന്നനൂർ റെയിൽവേ സ്റ്റേഷനും തടയണ ഭീഷണിയാവുകയാണ്. ഇനിയൊരു പ്രളയ പ്രവാഹമുണ്ടായാൽ പുഴ പൂർണ്ണമായും ഗതി മാറി ഒഴുകുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്.

രണ്ടു വർഷം മുമ്പ് പ്രളയത്തിൽ 200 മീറ്റർ നീളത്തിലും 500 മീറ്ററോളം വീതിയിലും തടയണയുടെ വലതുഭാഗത്ത് ഭിത്തി ഇടിഞ്ഞുപോയിരുന്നു. 2019ലും വെള്ളപ്പൊക്കമുണ്ടായി ഭാരതപ്പുഴ മാന്നന്നൂർ റെയിൽവേ സ്റ്റേഷൻ വരെയെത്തിയിരുന്നു.
റെയിൽവേ പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗം ഇടിയുന്ന സ്ഥിതിയുമുണ്ടായി. തുടർന്ന് ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് സംരക്ഷണഭിത്തി നിർമാണത്തിനായി പദ്ധതിരേഖയും സമർപ്പിച്ചു. രണ്ടരക്കോടി രൂപയുടെ പദ്ധതിരേഖയാണ് സമർപ്പിച്ചത്.

എന്നാൽ, പിന്നീട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കാതാവുകയായിരുന്നു. തടയണയുടെ പുനർനിർമാണത്തിന്റെ സാങ്കേതിക നടപടികളുടെ ചുമതല ജലസേചനവകുപ്പിലെ ഡിസൈൻ റിസർച്ച് ഇൻവെസ്റ്റിഗേഷൻ വിഭാഗം (ഐ.ഡി.ആർ.ബി) ചീഫ് എൻജിനീയർക്ക്‌ നൽകിയിരുന്നു. ദുരന്തനിവാരണത്തിൻ്റെ പേരിൽ ഭാരതപ്പുഴയുടെ മണൽ കോരി വിൽക്കാൻ കാണിക്കുന്ന തിടുക്കം പുഴയുടെ നിലനിൽപ്പിന് പരിഗണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

കേരള ഇറിഗേഷൻ ആൻ്റ്  ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ബോർഡ് കോർപ്പറേഷൻ മുഖേന നിർമാണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതുവരെ ഒന്നും നടന്നിട്ടില്ല. ഇനിയും വെള്ളപ്പൊക്കമുണ്ടായാൽ റെയിൽ ഗതാഗതത്തിനും ഏക്കറുകണക്കിന്‌ നെൽക്കൃഷിക്കും ഭീഷണിയാവും എന്ന ആശങ്കയിലാണ് കർഷക സമൂഹവും നാട്ടുകാരും.
                       

No comments: