Monday, 25 February 2019

ഒരുക്കം തുടങ്ങി

വരവായി വള്ളുവനാടിന്റെ ദേശീയോത്സവം.
-------------------------------
വള്ളുവനാടിന്റെ ദേശീയോത്സവത്തിനു പട്ടാമ്പി ഒരുങ്ങുകയാണ്. മാർച്ച് 3നാണ് ഇക്കൊല്ലം ആഘോഷം. പട്ടാമ്പി നേർച്ചയുടെ നൂറ്റി അഞ്ചാം വാർഷികം കൂടിയാണ് ഇത്തവണ കൊണ്ടാടുന്നത്. പട്ടാമ്പി നേർച്ച നാടിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ജനകീയ ഉത്സവമാണ്. ഈസ്റ്റ് ഇന്ത്യ ഭരണ കാലത്ത് ടിപ്പുവിന്റെ
പടയോട്ടം നടന്നത് പട്ടാമ്പിയിലൂടെയായിരുന്നു . അന്ന് ടിപ്പുവിന്റെ സൈന്യം തമ്പടിച്ചത് മരുതൂരിനു
സമീപത്തുള്ള രാമഗിരിയിലായിരുന്നു. ടിപ്പു തിരിച്ചു പോയിട്ടും കൂടെ ഉണ്ടായിരുന്ന കുറെ സൈനികരും
പരിചാരകരും രാമഗിരിയുടെ താഴ് വരയിൽ തന്നെ തങ്ങി. അവർ റാവുത്തന്മാർ എന്നറിയപ്പെട്ടു. അവരവിടെ ജീവിതം നട്ടു നനച്ച് മുന്നേറാൻ ശ്രമിക്കവേ വസൂരി എന്ന മഹാമാരി പിടിച്ച്  കിടപ്പിലായി.
ഏറെ പേടിപ്പെടുത്തുന്ന രോഗം എന്ന നിലയിലാണ് അക്കാലത്ത് വസൂരി അറിയപ്പെട്ടിരുന്നത്. അതുകൊണ്ടു
തന്നെ സഹായിക്കാൻ ആരുമില്ലായിരുന്നു. വസൂരി ബാധിച്ചവരുടെ വീട് തീയിടുന്നൊരു കാലത്ത്, ഭ്രഷ്ട്രായവരുടെ
സഹായത്തിനു ഒരു അവധൂതൻ എത്തി. അത് ആലൂർ വലിയ പൂക്കുഞ്ഞി കോയ തങ്ങളായിരുന്നു. അദ്ദേഹത്തിന്റെ
വരവോടെ റാവുത്തന്മാരുടെ ജീവിതം പൂർവ്വ സ്ഥിതി പ്രാപിച്ചു. രോഗവും ദുരിതവും വറുതിയും ഭീതിയും
ഇല്ലാതായതോടെ അവരുടെ കുടുംബങ്ങൾക്ക് ആ മനുഷ്യ സ്നേഹിയോട് ആദരവും കടപ്പാടും ഉണ്ടായി. ആലൂർ വലിയ പൂക്കുഞ്ഞികോയ തങ്ങളുടെ വേർപ്പാടിനു ശേഷം അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്ന
പട്ടാമ്പി ജുമാ മസ്ജിദ് കബർസ്ഥാനിലേക്ക് സിയാറത്ത് നടത്താൻ അവർ വന്നു കൊണ്ടിരുന്നു. പട്ടാമ്പി നേർച്ചയുടെ
തുടക്കം ഇങ്ങിനെ ആയിരുന്നു എന്നാണു പഴമക്കാർ പറയുന്നത്. ദേശ ചരിത്രവുമായി ബന്ധപ്പെട്ട ആഘോഷം എന്ന നിലയിൽ ആണ്ടു നേർച്ച പിന്നീട് പൗരാവലി ഏറ്റെടുക്കുകയായിരുന്നു.ജാതി മത ഭേദ വ്യത്യാസം കൂടാതെ എല്ലാവരും ഈ അനുഷ്ഠാനവുമായി സഹകരിച്ചു. ആഘോഷ കമ്മിറ്റിയുടെ
പ്രധാന ഭാരവാഹികൾ ഇതര സമുദായത്തിൽ നിന്നുള്ളവരായിരുന്നു. വള്ളുവനാടിന്റെ സ്നേഹവും സൗഹർദവും
പൂത്തു തളിർത്ത്  കതിരിട്ടത് ഈ ആഘോഷത്തിനു മാറ്റ് കൂട്ടി. എന്നാൽ പിന്നീട് ചില അസ്വാരസ്യങ്ങൾ കടന്നു വരികയും ആണ്ടു നേർച്ചയുടെ അനുഷ്ഠാനത്തിനു ഭംഗം ഉണ്ടാവുകയും അന്തസത്തക്കു നിരക്കാത്ത കാര്യങ്ങൾക്കെതിരെ എതിർപ്പ് ഉയരുകയും ചെയ്തു. അനാചാരങ്ങളെ അനുഷ്ഠാനം എന്ന് വിളിക്കാൻ കഴിയില്ല. അവ  എതിർക്കപ്പെടേണ്ടത് തന്നെയാണ്. നവോത്ഥാന വാദികളുടെ ആ വിമർശം
ഉയർത്തി പിടിച്ചു കൊണ്ടു തന്നെ നേർച്ച പിന്നീട്  ദേശീയോത്സവം ആയി മാറി. അത് ഓരോ വർഷവും
കൂടുതൽ ഉയരങ്ങളിലേക്ക് ചിറകടിച്ചു. നാടിന്റെ വൈകാരികോത്സവം എന്ന നിലയിൽ ഇത് പരിണമിച്ചു കഴിഞ്ഞു. നിളാ തീര ഗ്രാമങ്ങൾക്ക് മറക്കാനാവാത്ത അനുഭൂതി സമ്മാനിച്ചു കൊണ്ടാണ്
ഓരോ വർഷവും ദേശീയോത്സവം കടന്നു പോവുന്നത്. കേരളത്തിന്റെ അകത്തുനിന്നും പുറത്തു നിന്നും വിദേശ നാടുകളിൽ നിന്നു പോലും ഉത്സവ പ്രേമികൾ
പട്ടാമ്പിയിൽ എത്താറുണ്ട്. ആനകളും ആളുകളും ആത്മ ബന്ധം സ്ഥാപിക്കുന്ന പട്ടാമ്പി നേർച്ചയുടെ അപൂർവ്വ കാഴ്ച വേറെ മറ്റൊരിടത്തും
കാണാൻ കഴിയില്ലെന്ന് ഉത്സവപ്രേമികൾ പറയുന്നു. അതുപോലെ ഒരമ്മ പെറ്റ മക്കളെപോലെ ഒരു വലിയ ജനസഞ്ചയം വർഷം തോറും
ഒത്തു കൂടുകയും ഉത്സവം കണ്ടു നിർവൃതിയോടെ മടങ്ങുകയും വീണ്ടും അടുത്ത വർഷത്തിനു വേണ്ടി
കാത്തിരിക്കുകയും ചെയ്യുന്ന അപൂർവ്വതക്കും വള്ളുവനാടിന്റെ ദേശീയോത്സവം സാക്ഷ്യം വഹിക്കുന്നു. ഇത്തവണ കെ.ടി.രാമചന്ദ്രൻ (പ്രസിഡന്റ്), അലി പൂവ്വത്തിങ്കൽ (ജനറൽ സെക്രട്ടരി), സി.മാനു ഹനീഫ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്ര ആഘോഷ കമ്മിറ്റി പ്രവർത്തിക്കുന്നത്.

/ടിവിഎം അലി/

Saturday, 16 February 2019

സിനിമ / കുമ്പളങ്ങി നൈറ്റ്സ്.


കുമ്പളങ്ങിയിലെ പകലിരവുകൾ...

കാണാത്ത സിനിമകളുടെ പട്ടികയിലേക്ക് ചീഞ്ഞ കുമ്പളങ്ങ പോലെ ഞാൻ ഇതിനെ വലിച്ചെറിഞ്ഞതായിരുന്നു.
ആദ്യവാരത്തിൽ തിയേറ്ററിൽ കയറാതെ വിട്ടു നിൽക്കുകയും ചെയ്തു.
പക്ഷേ ഒരാഴ്ച പിന്നിട്ടപ്പോൾ, സ്ഥിരം പ്രേക്ഷക പ്രജകളുടെ ഇഷ്ട വായ്ത്താരി കേട്ടപ്പോൾ, രണ്ടാം വാരത്തിൽ കാണേണ്ടി വന്നു. കണ്ടു കഴിഞ്ഞപ്പോഴാണ് കുമ്പളങ്ങി ഒരു സിനിമയല്ലെന്നും, വേണ്ടാത്തതെല്ലാം വലിച്ചെറിയപ്പെടുന്ന തീട്ടപറമ്പിലെ ഒരു പാട് ജീവിതങ്ങളുടെ നേർക്കാഴ്ചയാണെന്നും ബോധ്യമായത്. തനി
മനിതന്മാരുടെ, തനി
വാഴ് വ് തന്മയത്വത്തോടെ വെള്ളിത്തിരയിലെത്തിക്കുന്ന തമിഴ് സംവിധായകർ നമുക്ക് ഏറെപ്പേരുണ്ട്.  അക്കൂട്ടത്തിലിപ്പോൾ കുമ്പളങ്ങിയുടെ പകലിരവുകൾ ഒരുക്കിയ ടീമും ഇടം പിടിച്ചിരിക്കുന്നു.  പാർശ്വവൽക്കരിക്കപ്പെട്ട വരുടെ കഥ പറയുന്ന സിനിമകളൊന്നും കേരളത്തിലെ തിയേറ്ററിൽ എത്താത്തൊരു കാലം നിലനിന്നിരുന്നു. അത്തരം സിനിമകൾ നിർമിക്കാനോ വിതരണത്തിനെടുക്കാനോ ആളില്ലാത്ത സ്ഥിതിയും ഉണ്ടായിരുന്നു. തമ്പുരാക്കന്മാരുടെ അമാനുഷികതയും, മദ്യ- മദിരാക്ഷി ഉത്സവങ്ങളും മലയാള സിനിമയുടെ സ്ഥിരം ചേരുവയായി മാറിയപ്പോഴാണ് മലയാള സിനിമാസ്വാദകർ ഇതര ഭാഷാചിത്രങ്ങൾ തേടിപ്പോയത്. എന്നാൽ കുമ്പളങ്ങി നൈറ്റ്സ്, ജീവിതഗന്ധിയിലേക്കുള്ള  ഒരു തിരിച്ചു വരവാണ്. ചെളി തിങ്ങിയ ചേരിയിലും പൊളിഞ്ഞു പാളീസായ ചാളപ്പുരയിലും ഒരു ആഗോള ഭവനം കെട്ടിപ്പടുക്കാൻ സാധ്യമാണെന്ന് കുമ്പളങ്ങി തെളിയിക്കുന്നു. ഒന്നിലേറെ തന്തമാർക്കും തള്ളമാർക്കും ജനിച്ച മക്കൾ, ഒരു കായൽ തുരുത്തിൽ തൂറാനൊരു കക്കൂസു പോലുമില്ലാത്ത ചെറിയൊരു കൂരയിൽ കുടിച്ചും കലഹിച്ചും കടിച്ചും സ്നേഹിച്ചും, തോണി തുഴഞ്ഞും വലയെറിഞ്ഞും നാളുന്തുകയാണ്.  ഇടവകയും തിരുസഭയും പുരോഹിതരും ഒന്നും വഴി നടക്കാത്ത കായലോരത്ത് പ്രകൃതിയുടെ മനോഹാരിത കാണാനെത്തുന്നത് ഏതാനും വിദേശ സഞ്ചാരികൾ മാത്രമാണ്. അതു കൊണ്ടു തന്നെ കുമ്പളങ്ങിയിൽ നിന്ന് ആഫ്രിക്കയിലേക്കും അമേരിക്കയിലേക്കും നക്ഷത്ര വെളിച്ചമെത്തുന്നുണ്ട്. ഹോം സ്റ്റേ എന്ന കൂടാരമൊരുക്കി ഡോളർ നേടാനാവുമെന്ന് തെളിയിച്ചവരുമുണ്ട്. ആഗോള ഗ്രാമത്തിന്റെ പരിഛേദമായതു കൊണ്ടാവാം സാഹചര്യം കൊണ്ട് ഇഷ്ടപ്പെട്ട യുവതികളെ കൂടെക്കൊണ്ടുവന്നു
താമസിപ്പിക്കുന്നതിന് ആരുടേയും അനുവാദം ആവശ്യമായി വരുന്നുമില്ല. ഓരോ നിമിഷവും ഓരോ ദിവസവും കുമ്പളങ്ങി കടന്നു പോകുന്നത് പ്രേക്ഷകരുടെ കണ്ണിലൂടെയല്ലാ; ഹൃദയത്തിലൂടെയാണ്.  മനസിന്റെ കാൻവാസിൽ കോറിയിട്ട ഒരു ചിത്രമാണിത്. മലയാള സിനിമക്ക് ഇനി സാധാരണക്കാരന്റെ കഥ ധൈര്യമായി പറയാം. വരേണ്യ വിഭാഗത്തിന്റെ സുഖദുഃഖങ്ങളിലെ കൃത്രിമത്വവും ഏച്ചുകെട്ടലും നിറക്കൂട്ട് ചേർക്കലും ഇനി ആവശ്യമില്ല. നല്ല സിനിമയെ നെഞ്ചേറ്റാൻ മലയാള പ്രേക്ഷകർക്ക് കഴിയുമെന്ന് കുമ്പളങ്ങി തന്നെ തെളിവ്. തിയേറ്റർ വിട്ടിറങ്ങിയാലും സജിയും ബോണിയും ബോബിയും ഷമ്മിയും ഫ്രാങ്കിയുമെല്ലാം കായലോരത്ത് തന്നെ ജീവിക്കുന്നുണ്ടെന്ന് പ്രേക്ഷകന് തോന്നും. സംവിധായകൻ മധു സി. നാരായണനും, ശ്യാം പുഷ്കരനും ഷൈജു ഖാലിദും യാഥാർഥ്യത്തോട് ചേർന്നുനിന്നാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. കുമ്പളങ്ങിയെന്ന ദേശത്തെയും അവിടത്തെ സാധാരണക്കാരായ മനുഷ്യരെയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേർത്തുനിർത്തുന്നതിൽ ടീം വിജയിച്ചിരിക്കുന്നു. ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ള എല്ലാ അഭിനേതാക്കളും കുമ്പളങ്ങിക്കാരായി ജീവിക്കുകയാണ്. ആഗോളവൽക്കരണത്തിന്റെ നീരാളിക്കൈകളെ കുറിച്ച് ധാരാളം കേട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, കുമ്പളങ്ങിയിലെ ഗ്ലോബൽ വില്ലേജ് വരും കാലത്തേക്കുള്ള ചൂണ്ടുപലകയാണ്.

/ ടി വി എം അലി /