Friday, 14 November 2014

ഗൃഹ നാഥൻ എവിടെ ?


ആസ്യയുടെ കാത്തിരിപ്പിന് മുപ്പതാണ്ട് 
-----------------------------------------------------------------
ഇന്നല്ലെങ്കിൽ നാളെ ഗൃഹ നാഥൻ വരുമെന്ന് കരുതി ആസ്യ കാത്തിരിക്കാൻ തുടങ്ങിയിട്ട് മുപ്പതാണ്ട്.
കിഴായൂർ ആന്തൂർ പള്ളിയാലിൽ ആക്കുന്നിനു മീതെ താമസിക്കുന്ന തൊട്ടിയിൽ വീട്ടിൽ പരേതനായ കുഞ്ഞീതിയുടെ മകൾ ആസ്യ -46- യാണ് 30 വർഷം മുമ്പ് നാട് വിട്ടു പോയ ഭർത്താവിനെ കാത്തിരിക്കുന്നത്. കോട്ടയം സ്വദേശി വെള്ളാപ്പള്ളി വിജയകുമാർ എന്ന സുബൈർ വീട് വിട്ടു പോകുമ്പോൾ മകൾ റഹ്മത്തിന് ഒരു വയസ്. അവൾ ഇപ്പോൾ രണ്ടു കുട്ടികളുടെ മാതാവ്. സുബൈർ ആസ്യയെ കല്യാണം കഴിക്കുന്ന സമയത്ത് ഒറ്റപ്പാലം പാലപ്പുറത്തായിരുന്നു താമസിച്ചിരുന്നത്. കൂട്ടുകാർ മുഖേനയാണ് വിവാഹ ആലോചന വന്നതെന്ന് ആസ്യ ഓർക്കുന്നു. കോട്ടയത്ത്‌ നിന്ന് പോന്ന ശേഷമാണ് വിജയകുമാർ ഇസ്ലാം മതം ആശ്ലേഷിച്ചത്‌. സുബൈർ  ആസ്യയെ വിവാഹം ചെയ്ത ശേഷം കുറച്ചു കാലം പട്ടാമ്പിയിൽ വാടക വീട്ടിൽ ഇരുവരും താമസിച്ചു. മൽസ്യം, ഐസ് എന്നിവ വില്പന നടത്തിയായിരുന്നു  ഉപ ജീവനം. മൂന്നു വർഷം സന്തോഷത്തോടെ തന്നെ ജീവിച്ചു. അതിനിടയിൽ പെണ്‍ കുഞ്ഞു ജനിച്ചു. അങ്ങിനെയിരിക്കെ ആക്കുന്നിനു മീതെ 14 സെന്റ്‌ സ്ഥലം സുബൈർ വാങ്ങി ചെറിയൊരു വീട് വെച്ചു. അവിടെ താമസിക്കുന്ന സമയം  ആസ്യയുടെ പിതാവിൽ നിന്ന് കടം വാങ്ങിയ മൂവ്വായിരം രൂപയെ ചൊല്ലി സുബൈറും കുഞ്ഞീതിയും തമ്മിൽ വാക്കു തർക്കം ഉടലെടുത്തു. ഇതിനെ തുടർന്ന് കടം വീട്ടാൻ  നാല് സെന്റ്‌ സ്ഥലം മുറിച്ചു വിൽക്കുകയും ചെയ്തു. ശേഷിക്കുന്ന പത്തു സെന്റ്‌ സ്ഥലം ഇപ്പോഴും സുബൈറിന്റെ പേരിൽ തന്നെയാണ്. ഭാര്യാ പിതാവുമായി ഉണ്ടായ അസ്വാരസ്യത്തെ തുടർന്ന് ആസ്യയും ബലിയാടായി മാറുകയായിരുന്നു. ഇതിനെ തുടർന്ന് വസ്തുവിന്റെ ആധാരം എടുത്തു സുബൈർ നാട് വിടുകയായിരുന്നു എന്നാണ് ആസ്യ പറയുന്നത്. സുബൈർ നാട് വിട്ട ശേഷം ഇന്നേവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. മകൾ റഹ്മത്തിന് ബാപ്പയെ കണ്ട ഓർമയില്ല. അന്നവൾക്ക് ഒരു വയസ് പ്രായമേ ആയിരുന്നുള്ളു. ഭര്ത്താവ് മുജീബിന്റെ കൂടെ മൈസൂരിൽ കഴിഞ്ഞിരുന്ന റഹ്മത്ത് കുട്ടികളുടെ പഠനത്തിനു വേണ്ടി ഇപ്പോൾ ഉമ്മയുടെ കൂടെയുണ്ട്.  വീട്ടു പണികൾ ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് ആസ്യ  മുപ്പതു വർഷവും തള്ളി നീക്കിയത്. എന്നെങ്കിലും ഒരു ദിവസം സുബൈർ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആസ്യയും  കുടുംബവും.

Wednesday, 12 November 2014

നിളയെ വലിയൊരു അഴുക്കു ചാലാക്കി നശിപ്പിക്കണോ ?

മാലിന്യം നിറഞ്ഞ് നിള /  പുഴയെ രക്ഷിക്കാൻ കർമ പദ്ധതി വേണം 
-----------------------------------------------------------------------------------------------------------------
 നിളാ നദി മാലിന്യത്തിൽ മുങ്ങുന്നു. ഇരു തീരങ്ങളിൽ നിന്നും ഒഴുകി എത്തുന്ന മലിന ജല പ്രവാഹമാണ് പുഴയെ നശിപ്പിക്കുന്നത്. പട്ടാമ്പി ടൗണിലെ അഴുക്കു ചാലുകളെല്ലാം ചെന്ന് വീഴുന്നത് പുഴയിലാണ്. ഹോട്ടൽ  മാലിന്യങ്ങളും, അറവു മാലിന്യങ്ങളും, കക്കൂസ് മാലിന്യങ്ങളും  ആശുപത്രി വേസ്റ്റും ഇപ്പോൾ ഏറ്റു വാങ്ങുന്നത് സർവ്വം  സഹയായ നിളയാണ്. രാജ്യമൊട്ടുക്കും ശുചിത്വ സന്ദേശം  അലയടിക്കുന്ന സമയത്താണ് യാതൊരു നിയന്ത്രണവുമില്ലാതെ പുഴ മലിനീകരിക്കപ്പെടുന്നത്. വർഷങ്ങൾക്കു മുമ്പ് കെ.ഇ. ഇസ്മയിൽ റവന്യു മന്ത്രിയായിരുന്ന സമയത്ത് ഭാരതപ്പുഴയെ മാലിന്യ മുക്ത മാക്കാൻ ലക്ഷ്യമിട്ട് പുഴയോരങ്ങളിൽ സ്ഥാപിച്ച ശുചീകരണ പ്ലാന്റുകൾ  വെള്ളപ്പൊക്കത്തിൽ നശിച്ചിരുന്നു. പട്ടാമ്പി പാലത്തിന്റെ ഇരുവശവും, ബസ് സ്റ്റാന്റ് പരിസരം,  നമ്പ്രം റോഡ്‌ പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ അഴുക്കു ചാലുകൾ പുഴയിൽ ചെന്നു വീഴുന്ന ഭാഗത്താണ് ശുചീകരണ പ്ലാന്റുകൾ  സ്ഥാപിച്ചിരുന്നത്. പ്ലാന്റിൽ  വീഴുന്ന മലിന ജലം പ്രകൃതി ദത്തമായ രീതിയിൽ ശുദ്ധീകരിച്ചാണ് പുഴയിൽ എത്തിയിരുന്നത്. എന്നാൽ പുഴയിലെ ശക്തമായ കുത്തൊഴുക്കിനെ ചെറുക്കാനുള്ള ശേഷി പ്ലാന്റുകൾക്ക്  ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ശുചീകരണം അധിക കാലം നടന്നില്ല.. ഇതിന്റെ തകർച്ച പൂർണ്ണമായതോടെ ടൗണിലെ സർവ്വ വിധ മാലിന്യങ്ങളും നേരിട്ട് പുഴയിൽ കലരുന്ന സ്ഥിതിയാണുള്ളത്. പട്ടാമ്പി ബസ് സ്റ്റാണ്ടിലെ കംഫർട്ട് സ്റ്റേഷന്റെ കക്കൂസ് ടാങ്ക് പൊട്ടി പുഴയിലേക്ക് ഒഴുകുന്നത്‌ നേരത്തെ  നാട്ടുകാർ കണ്ടെത്തിയിരുന്നു. ഇത് വൻ വിവാദമായതോടെ അധികൃതർ ഉണരുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും അവശിഷ്ടം പുഴയിൽ എത്തുന്നുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നുണ്ട്. അതിനു പിറകെയാണ് പുഴയോരത്തുള്ള സ്വകാര്യ ആശുപത്രി മാലിന്യം പുഴയിൽ ഒഴുകി എത്തുന്നത്‌ നാട്ടുകാർ ഇപ്പോൾ കണ്ടെത്തിയത്.  പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്തർ പുഴയോരം സന്ദർശിച്ച്‌ വസ്തുത ബോധ്യപ്പെട്ട് റിപ്പോർട്ട് നൽകിയിരുന്നു. ഒരു പെട്ടിക്കട തുടങ്ങാൻ പോലും നൂറു കൂട്ടം നിബന്ധനകൾ  നിഷ്കർഷിക്കുന്ന അധികാരികൾ 
ചിലരുടെ സ്വാർത്ഥ താൽപര്യങ്ങളുടെ മുന്നിൽ മുട്ടു മടക്കുന്നതുകൊണ്ടാണ് ഒരു നാടിന്റെ തന്നെ ആരോഗ്യം അപകടത്തിലാവുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്ററിൽ വർഷം മുഴുവൻ വെള്ളം സംഭരിച്ചു നിർത്തുന്നതിനാൽ പുഴയിൽ കലരുന്ന മാലിന്യം ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. നേരത്തെ തന്നെ പുഴയിൽ 
കോളിഫാം ബാക്റ്റീരിയയുടെ അളവ് ക്രമാതീതമായി കൂടുതലാണെന്ന് ലാബ് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇപ്പോഴാവട്ടെ ഇടയ്ക്കിടെ സംഭരണിയിലെ വെള്ളം തുറന്നു വിട്ടാണ് മലിന ജലം പുറന്തള്ളുന്നത്. വെള്ളം കുറയുന്ന സമയത്താണ് തീരങ്ങളിൽ നിന്ന് ഒഴുകി എത്തുന്ന മലിന ജലം നാട്ടുകാര്ക്ക് കാണാൻ സാധിക്കുന്നത്. നിളയുടെ നെഞ്ചു തുരന്ന് എടുക്കുന്ന ശുദ്ധ ജലമാണ് ഇരുപതിൽ പരം പഞ്ചായത്തുകൾക്കും ഗുരുവായൂർ ടൌണ്‍ഷിപ്പിലേക്കും കുന്നംകുളം, ചാവക്കാട്  നഗര സഭകളിലേക്കും കൊണ്ട് പോകുന്നത്. വെള്ളം അഴുകുന്നതോടെ ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തിന് ഹാനി സംഭവിക്കും. നിളയെ ശുദ്ധീകരിക്കാൻ ഗംഗാ നദി ശുദ്ധീകരണ പദ്ധതി പോലെ ബ്രുഹൃത്തായ കർമ പദ്ധതി ആവശ്യമാണ്‌. റിവർ മാനേജ്മെന്റ് ഫണ്ടിലാവട്ടെ കോടിക്കണക്കിനു രൂപ ചെലവഴിക്കാതെ കിടക്കുന്നുണ്ട്. 
നിളയെ വലിയൊരു അഴുക്കു ചാലാക്കി നശിപ്പിക്കണോ എന്നാണ് പ്രസക്തമായ ചോദ്യം.