Tuesday, 29 March 2022

ഓട്ടൂർ കുറിപ്പ്

പട്ടാമ്പിയിൽ ഓട്ടൂർ ഓഫ്സെറ്റ് പ്രസ് പ്രവർത്തനം തുടങ്ങിയ കാലത്താണ് അച്യുതൻ കുട്ടിയെ പരിചയപ്പെട്ടത്.

1998ൽ പുറത്തിറങ്ങിയ 'സൂര്യശയനം' എന്ന നോവലിനും 2001ൽ 'ഈസൻ മൂസ' എന്ന ബാല നോവലിനും അച്ച് (DTP) നിരത്തിയത് ഓട്ടൂർ അച്യുതൻ കുട്ടിയാണ്. 

മേല്പറഞ്ഞ രണ്ടു പുസ്തകങ്ങളിലും ആമുഖ കുറിപ്പിൽ അദ്ദേഹത്തിൻ്റെ പേര് ഇടം പിടിച്ചിട്ടുണ്ട്. പിന്നീട് അച്ചുകൂടം വിട്ട അച്യുതൻ കുട്ടിയെ കാണുന്നത് അധ്യാത്മിക പ്രഭാഷകൻ എന്ന നിലയിലാണ്. മികച്ച പ്രഭാഷകൻ എന്ന നിലയിൽ നിരവധി വേദികളിൽ പ്രത്യക്ഷപ്പെട്ട അച്യുതൻ കുട്ടിയെ നേരിട്ട് കാണുന്നത് അപൂർവ്വമായി. 

അങ്ങനെയിരിക്കെ കഴിഞ്ഞയാഴ്ച പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ എത്തിയ അദ്ദേഹം, എൻ്റെ പുതിയ പുസ്തകം ( ഓട്ടപ്പുരയിലെ പ്രജയും ബീഡി കമ്പനിയിലെ ജിന്നും) ചോദിച്ചു വാങ്ങുകയും, വായിച്ചു തീർന്നയുടൻ തന്നെ സുദീർഘമായ കുറിപ്പ് അയക്കുകയും ചെയ്തു. 

പൂർണ്ണരൂപം ഇതാ...

പുതിയ പുസ്തകം വായിച്ചു. അപ്പോൾ സുഹൃത്തായ അങ്ങെയ്ക്ക് ഒരു മറുപടി കുറിപ്പ് എഴുതാമെന്ന് കരുതി. 28ചെറിയ കുറിപ്പുകളായി തുന്നിച്ചേർത്ത ഒരു സുന്ദര കലാസൃഷ്ടിയാണ് പുതിയ പുസ്തകം.

പഴമയുടെ പ്രതാപത്തിലേയും പോയ് മറഞ്ഞ ഹൃദയവ്യഥകളെയും ജീവിത പന്ഥാവിൽ കണ്ടുമുട്ടിയവരേയും വിടപറഞ്ഞവരേയും സ്മൃതി മണ്ഡലത്തിലെ ചെപ്പുതുറന്ന് നിരത്തിവെച്ചിട്ട് ഇമ്പമാർന്ന ശീലുകളായി പാടിതന്ന പോലെ തോന്നി മുഴുവനും വായിച്ചപ്പോൾ.

അവതാരകൻ എഴുതിയ പോലെ ജീവിതത്താളുകളിൽ വായിക്കാൻ മറന്നുപോയ വരികൾ വീണ്ടെടുത്തു തന്നിരിക്കുന്നു. ഓരോ കുറിപ്പുകളും എല്ലാവരിലും നന്മനിറയട്ടെ എന്നതുതന്നെയാണ് അങ്ങുദ്ദേശിക്കുന്നത് എന്നത് വ്യക്തമാണ്.

കാരക്കാട്ടുകാരുടെ നിഷ്കളങ്കത ബോധ്യപ്പെട്ടിട്ടുണ്ട്. പണ്ട് കിഴായൂരിലെ വീട്ടിൽ നിന്നും റെയിൽ പാളത്തിൻെറ ഓരം പറ്റി പട്ടാമ്പിക്കു നടക്കുമ്പോൾ മാങ്ങ, കൈപ്പക്ക, വെണ്ടയ്ക്ക തുടങ്ങിയ ചുമടേന്തി വരുന്ന നിരവധി കാരക്കാട്ടുകാരെ കാണാമായിരുന്നു. ഒരിക്കൽ തലച്ചുമടുമായി വരുന്ന ഒരു കാക്ക എന്തോ പറഞ്ഞു നടക്കുന്നതു കണ്ട് ചോദിച്ചപ്പോൾ പറയുകയാണ്: "കുട്ട്യേ ഞമ്മള് പ്രാവിനോട് ഞമ്മൻെറ ബെശമം പറയാ. പ്രാവേ ജ്ജെങ്കിലും കേക്ക് ൻെറ ശങ്കടം എന്നു പറയായിരുന്നു ൻെറ കുട്ട്യേ."

രസികന്മാരായ അവരെ നേരിൽ കാണുന്നതു പോലെ തോന്നി. വെടിക്കെട്ടു ദുരന്തങ്ങൾ എത്രകണ്ടാലും വെടിക്കെട്ടിനോടുള്ള വാഞ്ച കുറയുന്നില്ല എന്ന സങ്കടം ഒരിടത്ത്. ഓലപ്പുര ഓടുമേഞ്ഞ പുരയായപ്പോൾ ഓട്ടപ്പുരയായതും കോൺക്രീറ്റ് കെട്ടിടത്തിനിടയിൽ അതു നിവർന്നു നിൽക്കുന്നതും മറ്റൊരിടത്ത്.

വോട്ടിങ്ങ് മെഷീനായപ്പോൾ നോട്ട ഓട്ടുനേടുന്നതും, രാഷ്ട്രീയം പോളിംഗ് ബൂത്തിൽ നിഷിദ്ധമായതിനാൽ നിരാഹാര വ്രതത്തിൽ ചിലർ.

ക്ഷയരോഗത്തെ ജിന്നാക്കി ജീവിത പ്രാരാബ്ധങ്ങൾ നിമിത്തം ചില്ലറത്തുട്ടിനായുള്ള അധ്വാനങ്ങൾ വരച്ചുകാണിച്ചതും കണ്ടു.

വർത്തമാനകാല മഹാമാരി അവധി തന്നിട്ടും അത് ആസ്വദിക്കാനാകാത്ത ബാല്യങ്ങൾ, മദിരാശി ചേക്കേറി സിനിമ തന്ന ജീവിതം എന്ന മട്ടിൽ ഒരു കുറിപ്പ്, ആദ്യമായി അച്ചടിച്ചു വന്ന കഥ തീർത്ത ഉത്സാഹം, പേടിപ്പെടുത്തിയ പെരുമഴക്കാലം, അത്തിമരത്തിലൂടെ അന്യസഹായത്തിൻെറ മേന്മ,

വേർപിരിയുന്ന സ്നേഹ സുന്ദരികൾ, അവതരുന്ന നൊമ്പരം, കൂട്ടായ്മയിലൂടെ എല്ലാവർക്കും ഉയർച്ച, ആകാശവാണിയെന്ന കാണാമൊഴിയിൽ കഥപറയാൻ കഴിഞ്ഞത്, രാജ്യത്തിൻെറ ആഗോളവത്കരണം ബദ്ധപ്പാടുകൾ സൃഷ്ടിക്കുന്നത്, കൂടല്ലൂർ ഗ്രാമചിന്തകൾ, ജലം അമൂല്യമാണെന്ന് നിത്യചൈതന്യയതി, അപരനാവാൻ വിധിച്ച കുഞ്ഞിരാമൻ, പരസ്പര കലഹവും, ബന്ധുവധവും മനുഷ്യരുടെ സ്വാർത്ഥചിന്തകൾ ഒരുമഹാമാരിക്കും മാറ്റാനാവില്ല എന്നതും, മനോരോഗിയവാൻ വിധിക്കപ്പെട്ട പാവം, തീവണ്ടികൾ ക്വാറൻറയിൻ കേന്ദ്രമാക്കി സാന്ത്വനമായത്, കാണാതെ പോയ മകനെ തിരിച്ചുകിട്ടാൻ സഹായിച്ചത്, സാഹിത്യരചനകൾക്ക് പ്രചോദനമായ വസീറലി എന്ന മഹത്‌വ്യക്തി, പയ്യട ശ്രീദരൻ വൈദ്യരുടെ ആതുരസേവനം, രാപ്പകൽ ഭേദമന്യേ കമ്പി സന്ദേശങ്ങളുമായി നടന്നത്, ശുദ്ധജല കിണറുകളെ കുപ്പതൊട്ടിയാക്കി പൈപ്പുവെള്ളത്തിനായി കേഴുന്നവർ, സാമ്പത്തിക സഹായമായി പലിശ രഹിത സംഘങ്ങൾ, കൃഷ്ണ കീർത്തനത്തിൽ ശിഷ്ടജീവിതം നയിക്കുന്ന കൂമുള്ളി ശിവേട്ടൻ, അങ്ങനെ പത്മനാഭൻെറ പെൻഷനർഹനായ തച്ചുടയകൈമളുടെ പരമ്പരയിലുള്ള കെ.ആർ.എസ്.കുറുപ്പ് ഇത്തരം ബ്ലോഗെഴുത്തുകളുടെ ഒരു സമ്മേളനം. 

പുസ്തകം അതിഗംഭീരം. ഹൃദയശുദ്ധിയുള്ളവർക്കേ സൗന്ദര്യാത്മകമായ രചനകൾ നിർവ്വഹിക്കാൻ പറ്റൂ. ഇതു ബോധ്യപ്പെടൂത്തുന്നതാണ് അലിയുടെ രചനകൾ. ജീവിത യാത്രയിൽ ഇനിയും ഹൃദയഗന്ധികളായ അനേകം രചനകൾ നിർവ്വഹിക്കാൻ എൻെറ സുഹൃത്തായ അലിയ്ക്ക് ഭാഗ്യമുണ്ടാകട്ടെ. ജഗദീശ്വരൻ തുണയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ...


ഓട്ടൂർ അച്യുതൻകുട്ടി

കൃഷ്ണകൃപ, മൂർക്കാട്ടുപറമ്പ്,

പട്ടാമ്പി. Ph. 94957 14427.