Sunday, 20 October 2019


സത്യത്തിന്റെ സ്വർണനൂലിഴകൾ...
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

-ഡോ.സി.പി.ചിത്രഭാനു -

കഥ പറഞ്ഞ് കഥ പറഞ്ഞ് 
കാലത്തെ മയക്കി  എടുത്തവരുണ്ട്.
കാലത്തിന്റെ
മായാജാലങ്ങളിലകപ്പെട്ട്  കഥ പറഞ്ഞ്  മാഞ്ഞുപോയവരുമുണ്ട്.

ഏതൊരു എഴുത്തുകാരനും താൻ ജീവിച്ചിരിക്കുന്ന കാലത്തിന്റെ ദാസനാണെന്ന് മലയാളത്തിലെ പ്രമുഖ നിരൂപകനായ ജോസഫ് മുണ്ടശ്ശേരി വാദിച്ച് സമർത്ഥിച്ചിട്ടുമുണ്ട്.
എന്നാൽ കഥ കേൾക്കുന്നവന്, വായിക്കുന്നവന് ഇത്തരം തത്വശാസ്ത്രങ്ങൾ ഒന്നും ബാധകമല്ല.
കേട്ടു ശീലിച്ച കാര്യങ്ങൾ പാലിക്കാനാണ്  അവരെപ്പോഴും ആഗ്രഹിക്കുക.

പുതുവഴികളിലേക്ക് എഴുത്തുകാരൻ സാഹസികമായി പ്രവേശിക്കാറുണ്ടെങ്കിലും വായനക്കാരൻ രണ്ടാമതൊന്ന് ആലോചിച്ചേ ആ വഴി  പോകാറുള്ളൂ.
ഇത്തരം സന്ദർഭങ്ങളിൽ വായനക്കാരനെ ചേർത്തു നിർത്തുക എന്നതായിരിക്കും ചില എഴുത്തുകാരുടെയെങ്കിലും ആഗ്രഹം.
അവന് കഥാസരിത് സാഗരത്തിന്റെ മറുകരയിലെത്താൻ പലപല സഹായങ്ങൾ താൻ ചെയ്തു കൊടുക്കേണ്ടതുണ്ടെന്ന്
അയാൾ തിരിച്ചറിയും.

വഴിമുടക്കാൻ വരുന്ന പലതിനെയും മെയ് വഴക്കത്തോടെ നേരിട്ട് മുന്നേറാൻ വായനക്കാരന് ആത്മവിശ്വാസം നൽകുന്നത് എഴുത്തുകാരന്റെ കരുതലാണ്.

കഥയിലും നീണ്ട കഥയിലുമെല്ലാം ജനപ്രിയ വായനയ്ക്ക് ആവേഗം വർദ്ധിച്ച ഒരു കാലം മലയാളത്തിൽ ഉണ്ടായത് അത്തരം ചില പാരസ്പര്യങ്ങൾ നിലനിന്ന സന്ദർഭത്തിലാണ്.

നാട്ടിലെ സാമൂഹിക മുന്നേറ്റങ്ങൾ എഴുത്തും വായനയും അറിയുന്നവന്റെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു.

പലപണികളിൽ ഏർപ്പെട്ട സാധാരണക്കാരന്റെ രുചിഭേദങ്ങൾക്കനുസരിച്ച്
എഴുതാൻ കഥാകാരന്മാർ തയ്യാറായി.
'പാടാത്ത പൈങ്കിളിമാർ' പരസ്പരം ആത്മബന്ധം സ്ഥാപിച്ചു. അയാൾ കഥ എഴുതിക്കൊണ്ടേയിരുന്നു.
പലരും പരിഹസിച്ചു.
'മ' പ്രസിദ്ധീകരണങ്ങൾ ഒരുക്കിയ മലർവാടി കൾക്ക് ആഴം കുറവായിരുന്നു.
എങ്കിലും ആ കൈതോടിൽ നിന്നാണ് പാവം മലയാളി ദാഹം തീർത്തത്.

കാലം മാറിയപ്പോൾ ആ സാധ്യതകൾ കാഴ്ച പെട്ടികൾ ഏറ്റെടുത്തു. അക്ഷരങ്ങളെ ഉപേക്ഷിച്ച് അവർ അകത്തളങ്ങളിൽ കൂട്ടം കൂടി.
ശരിതെറ്റുകൾ തീർപ്പു കല്പിക്കാൻ കഴിയാതെ പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും, ശരാശരി മലയാളി കഥ കേൾക്കുന്ന വിഷയത്തിൽ ആ ലോകത്ത് തന്നെയാണ്.

ഈ തിരിച്ചറിവ് മനസ്സിൽ വെച്ച് പതിവ് ചേരുവകളുടെ അനുപാതം മാറ്റിയെടുത്ത്  ചില ജീവിത സത്യങ്ങൾ പറയാൻ ശ്രമിച്ച കഥാകാരനാണ് ടി.വി.എം. അലി. അദ്ദേഹത്തിന്റെ കഥകളും, നീണ്ടകഥകളും ജനപ്രിയ വായനാ കാലത്തിലെ ജനകീയമെങ്കിലും വേറിട്ട വഴികളിലൂടെ സഞ്ചരിച്ചവയാണ്.
ഉള്ള കാലത്തിൽ
ഒതുങ്ങി നിൽക്കാൻ അല്ല, ഉണ്ടാകേണ്ട കാലത്തിലേക്ക് ഉണർന്നു മുന്നേറാനാണ് മനുഷ്യസ്നേഹം നിറച്ചു വെച്ച ആ കഥകൾ വായനക്കാരനോട് പറയുന്നത്.

പരുഷമായ കാലത്തിൻ
'ചിരി മറന്നുപോയ കോമാളിയായി' എഴുത്തുകാരൻ മാറുകയാണെന്ന് അലിക്കറിയാം.
എങ്കിലും നിരന്തരം പറയേണ്ടത് തന്റെ ബാധ്യതയാണെന്ന് ഈ കഥാകാരൻ വിശ്വസിക്കുന്നു.
ഇന്നേക്കു വേണ്ടി മാത്രമല്ല - നാളേക്ക് വേണ്ടിയും.
ആ അർത്ഥത്തിൽ എഴുതപ്പെട്ട കാലത്തിന്റെ അതിരുകൾ ഭേദിച്ചു കടന്നുവരുന്ന തേങ്ങലുകളാണ് ഈ സമാഹാരത്തിലെ 13 കഥകൾ.

എഴുതി എഴുതി ചക്ര ചാലിൽ വീണുപോകുന്ന ചില കഥാകാരന്മാരുണ്ട്. അവർക്ക്
വഴിമാറി നടക്കാൻ പ്രയാസമാകും. അപരിചിതമായ വഴികളിലൂടെ സഞ്ചരിച്ച്  അബദ്ധങ്ങളിൽ ചെന്ന് ചാടുന്നവരുമുണ്ട്.
എന്നാൽ ഈ എഴുത്തുകാരൻ താൻ നിത്യേന സഞ്ചരിക്കുന്ന
വഴികളിലെ പരിചിത മുഖങ്ങളും, പരിചിത ഗന്ധങ്ങളും ശബ്ദങ്ങളുമെല്ലാം ഉപയോഗിച്ച് ഒരു ചിത്രം വായനക്കാരന്റെ മനസ്സിൽ വരച്ചിട്ട് പിൻവാങ്ങുന്നു. വായനക്കാരന് പലതും കൂട്ടിച്ചേർക്കാം.

പുതിയ കഥാസമാഹാരം എന്ന് ഇതിനെ വിശേഷിപ്പിക്കരുത്. കഥകളെല്ലാം പല കാലങ്ങളിലായി എഴുതിയതാണ്.
സമകാലത്തോട് നിരന്തരം സംവദിക്കുന്നു എന്നതാണ് ഈ കഥകളുടെ (എല്ലാ കഥകളുടെയും) പുതുമ.

തന്റെതല്ലാത്ത കാരണത്താൽ
ശപിക്കപ്പെട്ട ജന്മം ഏറ്റുവാങ്ങിയവനാണ് മഹാഭാരതത്തിലെ പാണ്ഡു.
പാണ്ഡവന്മാർ (?) അതിപ്രശസ്തരായി മാറി. അവരുടെ പ്രശസ്ഥിയിൽ പോലും പാണ്ഡു നിരന്തരം
വെന്തു കൊണ്ടിരുന്നു.
മനുഷ്യസഹജമായ ഭോഗ സുഖത്തിന്റെ പാരമ്യത്തിൽ ലോകം വെടിഞ്ഞു. ഒരു ഇതിഹാസ കഥാസന്ദർഭത്തിന്റെ പശ്ചാത്തലത്തിൽ ജനിമൃതികളതിരിട്ട ജീവിത സാഗരത്തിൽ അകപ്പെട്ടുപോകുന്ന അനേകം പാണ്ഡുമാരുടെ കഥയാണ് 'ബ്രഹ്മപദ'ത്തിലൂടെ ഈ എഴുത്തുകാരൻ പറയുന്നത്.

എല്ലാ നല്ല സ്വപ്നങ്ങളും ചേതനയറ്റ പ്രതിമകളായി മാറുന്നതിലെ ദുരന്ത ഹാസ്യത്തെയാണ് 'പ്രതിമയുടെ മകൻ' പ്രതിനിധാനം ചെയ്യുന്നത്.

തനിക്ക് ഭാഗ്യം സമ്മാനിച്ച, ശപിക്കപ്പെട്ട ജന്മം പേറുന്ന അജ്ഞാത ബാലനെ സ്നേഹത്തിന്റെ പട്ടുനൂലിൽ ബന്ധിക്കാനുള്ള വിഫല ശ്രമമാണ് 'സ്വർണ്ണ നൂലിഴകൾ' സത്യസന്ധമായി തുറന്നു വെക്കുന്നത്.

ഉടുതുണിക്ക് മറുതുണിയില്ലാത്ത
പാഴ് മണ്ണിലടിഞ്ഞ ജന്മങ്ങൾക്ക് വെറും വാക്കുകളുടെ പൂഴിപ്പുഴ തീർക്കുന്ന കപട രാഷ്ട്രീയക്കാരന്റെ പൊയ്മുഖം 'പൂഴിപ്പുഴ' എന്ന കഥ വലിച്ചു മാറ്റുന്നു.

എല്ലാ 'രക്തസാക്ഷി'കളെയും പ്രസവിച്ചത് കണ്ണീർ വറ്റാത്ത അമ്മ മനസ്സാണെന്ന ഓർമപ്പെടുത്തലാണ്
'മിഴിനാരുകൾ' എന്ന കഥ.

ചുറ്റും പടരുന്ന മതാന്ധത മനുഷ്യനോട് -ആദിവാസി ഗോത്ര വിഭാഗത്തോട് - നിന്ദ്യമായി പെരുമാറുമ്പോൾ നരജീവിതമായ വേദനയിൽ നിന്ന്,
മൃഗജീവിത സ്വാതന്ത്ര്യത്തിലേക്ക് തിരിച്ചു നടക്കുന്ന വിപരീത പരിണാമ സിദ്ധാന്തമാണ് 'കോലങ്ങൾ' ആവിഷ്കരിക്കുന്നത്.

വിദേശത്തുനിന്ന് മടങ്ങിവന്ന ഉത്തമനെ ഉത്തമനായ കൃഷിക്കാരനാക്കി മാറ്റിയത് ഷബാനു എന്ന കൃഷി ഓഫീസറാണ്. തെളിഞ്ഞൊരു പ്രഭാതത്തിലാണ് ശബാനു ഉത്തമനെ കാണുന്നത്. പക്ഷേ അവർ തമ്മിൽ പറയാതെ പോയ വാക്കുകളാണ് പിരിയുന്ന നേരത്തെ തീക്കാറ്റിന്റെ സീൽക്കാരം ഉത്തമനോട് പറഞ്ഞിരിക്കുക.

'സൂര്യകളങ്കം' ഒരു പകുതിയിൽ നിഴലും നിലാവും,
മറുപകുതിയിൽ കരി പൂശിയ രാവും പേറുന്ന എല്ലാ കലാകാരന്മാരുടെയും കഥയാണ്.

ഭാവനയും യാഥാർത്ഥ്യവും ഇഴചേർത്ത സ്വപ്നങ്ങളിലാണ് 'കുറത്തി', 'നൊങ്ക് ' എന്നീ കഥകൾ ജീവൻ നേടുന്നത്.

വസുമതി വാസുമതിയെന്നാകുന്നതിലെ സ്വാഭാവികത
ഗ്രാമീണ വായനക്കാരനു മുന്നിൽ വരച്ചു വെക്കുകയാണ് 'മുഖമുദ്ര' എന്ന കഥ.

പണി കഴിഞ്ഞു തിരിച്ചു പോകുന്ന പെണ്ണുങ്ങളാണ്
ചക്കി തള്ളേടെ 'പണികഴിഞ്ഞ' കാര്യം ലോകത്തോട് പറയുന്നത്. ഒരു സാധാരണ മരണം ഉണർത്തുന്ന
ചിറകു മുളച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ 'ചക്കി' നമ്മെ നിർബന്ധിക്കുന്നു.

മേൽപ്പറഞ്ഞ ഓരോ കഥകളും ഒന്നിനൊന്നിനു  വ്യത്യസ്തമായ ലോക ജീവിതത്തെ പരിചയപ്പെടുത്തി തരുന്നു. അതിന്റെ നിസ്സാരതയെ ഓർമിപ്പിക്കുന്നു.

ടി.വി.എം. അലി കാവ്യ പ്രയോജനത്തെക്കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ടാകാം. യശസ്സിനും സമ്പത്തിനും വേണ്ടി അലി എഴുതിയിട്ടേയില്ല.

വിശപ്പിനും കണ്ണീരിനും ഇടയിൽ ജീവിക്കുന്ന മനുഷ്യന്റെ ചുമലിൽ കൈ വെച്ചു നടക്കുന്ന ഈ എഴുത്തുകാരന് സ്വന്തമായി ഒന്നും വേണമെന്നില്ല. അക്ഷരങ്ങളുടെ ചേർത്തുവെക്കലിൽ ആശ്വാസത്തിന്റെ  ഒരുതരി അപരന്
സമ്മാനിക്കണം എന്നേയുള്ളൂ. അതുതന്നെയാണ് ഈ കൃതിയുടെ സത്ത.

ബാക്കിയെല്ലാം വായനക്കാരനും കാലവും കൂട്ടി ചേർക്കട്ടെ.

(ഉടനെ പുറത്തിറങ്ങുന്ന 'പൂഴിപ്പുഴ' എന്ന എന്റെ കഥാസമാഹാരത്തിന് പ്രമുഖ നിരൂപകനും സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രവർത്തകനും സിന്റിക്കേറ്റ് അംഗവുമായ ഡോ.സി.പി.ചിത്രഭാനു എഴുതിയ ആമുഖം)

/ഓർമ /


മറക്കാൻ കഴിയുമോ മഴയോർമകൾ.  

       

മഴയെ കുറിച്ച് വിചാരിക്കുമ്പോൾ എല്ലാം ഓർമകളിൽ നിറയുന്നത് കൈത കുളവും, കണ്ണൻ തോടും കണ്ണന്നൂർ കയവും പട്ടാമ്പി പുഴയുമാണ്. 
എത്ര മഴ നനഞ്ഞാണ് കാലം കടന്നു പോയത് എന്ന് അളന്നു നോക്കാൻ ആവില്ല. ഓരോ മഴയും ഓരോന്നായിരുന്നു.

ഒന്നും മറ്റൊന്നിനോട് ലയിക്കാതെ വേറിട്ടു നിൽക്കുന്ന മഴയോർമ്മകൾ. കുഞ്ഞുനാളിൽ മഴ നനയാൻ മോഹിച്ചു മുറ്റത്തിറങ്ങി നിൽക്കുമ്പോൾ 
അരുതാത്തത് എന്തോ ചെയ്ത അപരാധത്തിന്റെ പേരിൽ ഉടലിൽ ഈർക്കിൽ വീണ ചുവന്ന വരകൾ ഇപ്പോഴും മാഞ്ഞിട്ടില്ല. 

ചെറിയൊരു വീടിന്റെ ഇടുങ്ങിയ മുറികളിൽ, ഓട്ടപ്പുരയിൽ നിന്ന് അടർന്നുവീണ മഴത്തുള്ളികൾ ചാണകം മെഴുകിയ തറയിൽ, 
ഗോട്ടി കുഴികളാവുന്നത് നോക്കിയിരിക്കുമ്പോൾ മഴ കൗതുകമായിരുന്നു. 

പടിഞ്ഞാറുനിന്ന് കുന്നിറങ്ങി വരുന്ന മഴയുടെ ഉന്മാദനൃത്തം ബാല്യത്തിൽ ആവേശമായിരുന്നു. ചാഞ്ഞും ചെരിഞ്ഞും നോക്കുന്ന കാക്കയെപ്പോലെ കാറ്റിന്റെ താളത്തിനൊത്ത് കോലായിലേക്ക് വിരുന്നിനെത്തുന്ന തണുത്ത മഴയെ എങ്ങനെ മറക്കാനാണ്? 

കണ്ണൻ തോട് കലങ്ങി മറിയുമ്പോൾ, തോർത്തിൽ പിടയുന്ന പരൽമീൻ ആയിരുന്നു മഴ. കൈതകുളത്തിന്റെ ആഴങ്ങളിൽ 
മുങ്ങാംകുഴി മുങ്ങുമ്പോൾ കാലിൽ ചുറ്റുന്ന 
നീർക്കോലി ആയിരുന്നു മഴ. 

ഋതുഭേദങ്ങളിൽ, പല ഭാവങ്ങളിൽ, പരിഭവം പറഞ്ഞ് പെയ്തിറങ്ങിയത് പ്രണയ മഴയായിരുന്നു. 

പതിറ്റാണ്ടുകൾക്കു മുമ്പ് 1970കളുടെ അന്ത്യപാദത്തിൽ കോവൈ നഗരത്തിൽ ജോലിചെയ്തിരുന്ന നാളുകളിൽ, 
ഓർക്കാപ്പുറത്ത് പൊട്ടിവീണ പേമാരിയിൽ, 
നിരത്ത് പുഴയായതാണ് 
ആദ്യത്തെ പ്രളയ സ്മരണ. 

പഴയ പുസ്തകങ്ങൾ വിൽക്കുന്ന യുനിവേഴ്സൽ ബുക്ക്സ്റ്റാളിന്റെ  മുന്നിൽ ചാക്ക് വിരിച്ച് അന്തിയുറങ്ങിയ ഒരു കാലമുണ്ടായിരുന്നു. 
ഒരു രാത്രി പാതിര പിന്നിട്ടനേരത്ത് കാറ്റിനോടൊപ്പം പെയ്തിറങ്ങിയ മഴയെ ചെറുക്കാൻ ടാർപ്പായ വലിച്ചുകെട്ടിയിട്ടും രക്ഷയുണ്ടായില്ല. 

കാനകൾ എല്ലാം നിറഞ്ഞ് നഗര മാലിന്യം മുഴുവൻ നിരത്തിലേക്ക് പൊങ്ങിയപ്പോൾ ടൗൺഹാളും, നവാബ് ഹക്കീം റോഡും, എം.എം.മാർക്കറ്റും പുഴയായി മാറിയിരുന്നു.
പുസ്തക കടയിൽ പ്രളയജലം വായന തുടങ്ങിയപ്പോൾ, തൊട്ടടുത്ത ഇരുമ്പു കടയിലേക്ക് മാറിനിന്ന് നേരം വെളുപ്പിച്ചത് എങ്ങനെ മറക്കാനാണ്? 

കൗമാരത്തിൽ കാടിറങ്ങിവന്ന മഴക്കെല്ലാം നല്ല തണുപ്പായിരുന്നു.
എത്ര മൂടിപ്പുതച്ചാലും 
മനസ്സിലേക്ക് കടന്നു വരുന്ന ശീത മഴ. 
മഴയത്ത് കുടചൂടിയും ചൂടാതെയും നടക്കുന്നതായിരുന്നു ഏറെ ഇഷ്ടം. 
ചൂരൽ കാലുള്ള 
കാലൻ കുടയുമായി ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ നടന്നുനീങ്ങിയ 13 വർഷത്തെ മഴയായിരുന്നു നിറഭേദങ്ങളുടെ സംഗീത പെരുമഴ. 

ഒരു കർക്കിടക മഴയിൽ പട്ടാമ്പി പാലത്തിലൂടെ നടന്നു പോയിരുന്ന വയോധികൻ കുടയോടൊപ്പം പുഴയിലേക്ക് പറന്നുപോയത് ഒരിക്കലും മറക്കാൻ കഴിയാത്ത മഴയോർമയാണ്.  
ആ സാധു മനുഷ്യന്റെ നിലവിളി ഇന്നും മഴയുടെ ആരവത്തോടൊപ്പം കേൾക്കാറുണ്ട്. 
വർഷങ്ങൾ എത്രയോ കഴിഞ്ഞിട്ടും കർക്കടക മഴ പെയ്യുമ്പോൾ ആ മനുഷ്യന്റെ നിലവിളിയാണ് മഴ.  
മഴയുടെ, കാറ്റിന്റെ സംഗീതം സീൽക്കാരമായി മാറുകയാണ് എന്ന് മനസ്സിലായി.

പുഴയുടെ സമാന്തര നിരത്തിലൂടെ നടക്കുന്നതിനിടയിൽ ഒരു ഇടവപ്പാതി മഴയോടൊപ്പം കടന്നുവന്ന കാറ്റ് എന്റെ ചൂരൽ കാലുള്ള കുട തട്ടിയെടുക്കാൻ നടത്തിയ നീക്കം ചെറുക്കാൻ പൊരിഞ്ഞ പോരാട്ടം വേണ്ടി വന്നതും ഓർമയുണ്ട്. പാടത്തിന്റെ നടുവിലൂടെയുള്ള ടാറിട്ട റോഡിലൂടെ നടക്കുമ്പോഴാണ് ഇടവപ്പാതി, പുഴ കടന്ന് ആർത്തലച്ചു വന്നത്. വിശാലമായ വയലിലോ നിരത്തിലോ ആരും ഉണ്ടായിരുന്നില്ല. കാറ്റിന്റെ മൂളലും മഴയുടെ താളവും കാലൻ കുടയിൽ പതിച്ചു കൊണ്ടിരിക്കെ, കുട പൊങ്ങുന്നതു പോലെ തോന്നി. കുടയുടെ പിടിവിടാത്തതിനാൽ എന്റെ കാലുകളും തറയിൽ നിന്ന് പൊങ്ങുകയാണോ എന്നൊരു സംശയവും ഉണ്ടായി. സംഗതി പന്തിയല്ലെന്ന് ബോധ്യമായപ്പോൾ  നടന്നുകൊണ്ടിരുന്ന ഞാൻ തറയിലിരുന്നു. നിലത്ത് കുത്തി നിർത്തിയ കാലൻ കുടക്കീഴിൽ അങ്ങിനെ അല്പനേരം ഇരുന്നപ്പോൾ  കരിമ്പനകളെ വിറപ്പിച്ച കാറ്റിന്റെ സീൽക്കാരമായിരുന്നു മഴ.  

പിന്നീട് മഴയോർമകൾ പെയ്തിറങ്ങുന്നത്  ഓലമേഞ്ഞ ഷെൽട്ടറിലേക്കാണ്. 
അഭയാർത്ഥിയെപ്പോലെ കഴിഞ്ഞിരുന്ന 1980കളിലായിരുന്നു നാട്ടിലെ ഷെൽട്ടർ ജീവിതം. 
അന്ന് ഓരോ മഴക്കാലവും യുവമിഥുനങ്ങളുടെ കദനമായിരുന്നു മഴ. 

വേനലിൽ കെട്ടിമേയാത്തതിന്റെ പരിഭവത്തിൽ ഓട്ട വീണ പനമ്പട്ടകളിൽ നിന്ന് ഊർന്നിറങ്ങിവന്ന  
മഴനാരുകൾ മുറി നിറയുമ്പോൾ തല നനയാതിരിക്കാൻ 
കാൽ ഇളകിയ ബെഞ്ചിന്റെ
താഴെ നേരം വെളുപ്പിച്ച യുവമിഥുനങ്ങളുടെ കണ്ണീർ മഴ തോർന്നതെന്നാണ് ?

വർഷങ്ങൾക്ക് ശേഷം 2018 ഡിസംബർ 30ന് പുലരിയിൽ 
മുന്നൊരുക്കമോ അലർട്ടുകളോ
അകമ്പടിയില്ലാതെ നേരിയ മഴക്കൊപ്പം നങ്കൂരമിട്ട ചുഴലി കാറ്റിൽ ആകാശത്തോളം പൊങ്ങിയ മഞ്ചാടി മരത്തിന്റെ കൊമ്പ് അടർന്നുവീണതും വീട് ഭാഗികമായി തകർന്നതും അത്ഭുതകരമായി മൂന്ന് ജീവനുകൾ പോറലൊന്നുമേൽക്കാതെ രക്ഷപ്പെട്ടതും പ്രകൃതിയുടെ കാരുണ്യമല്ലാതെ മറ്റെന്താണ് ? 

അവിടംകൊണ്ട് അവസാനിക്കുന്നില്ല മഴയോർമ്മകൾ. 
2019 മെയ് 17ന് രാത്രി ഓർക്കാപ്പുറത്ത് പെയ്ത വേനൽ  മഴയും അകമ്പടി വന്ന കാറ്റും ഭീകര താണ്ഡവമാടിയത് ഭീതിയോടെയല്ലാതെ ഓർക്കാൻ കഴിയില്ല.
രാത്രി അത്താഴം കഴിക്കുന്ന നേരത്താണ് വേനൽമഴ വിരുന്നു വന്നത്. 
കൂടെ വന്ന കാറ്റിന് ആയിരം കൈകളുണ്ടായിരുന്നു. ഓടിട്ട വീടിന്റെ ദ്വാരങ്ങളിലൂടെ തത്തിക്കളിച്ച കാറ്റ് ഓടുകൾ 
ഓരോന്നും പുറത്തേക്ക് എറിഞ്ഞ് രസിച്ചു. പരിസരത്ത് നിന്നിരുന്ന തേക്കും തെങ്ങും കവുങ്ങും മുരിങ്ങയും കാറ്റിൽ വിറകൊണ്ടു. 

ഓടുകൾ പറന്നു വീഴുന്നതും മഴ വീടകം നിറയുന്നതും ഹുങ്കാര ശബ്ദത്തോടെ കാറ്റ് സീൽക്കരിക്കുന്നതും തീവ്ര മഴ പൊട്ടി വീഴുന്നതും ഭീതിയോടെ നോക്കിനിൽക്കാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. നിമിഷങ്ങൾക്കകം വീട് ശിരസ്സിൽ പതിക്കുമെന്നും മൂന്നു മനുഷ്യജീവികൾ സമാധിയടയുമെന്നും മനസ്സിലുറപ്പിച്ച് നിൽക്കെയാണ് വധശിക്ഷ കാത്തു കഴിയുന്നവരെ വെറുതെ വിട്ടതു പോലെ കാറ്റും മഴയും ദയാദാക്ഷിണ്യത്തോടെ പിൻവാങ്ങിയത്.
ഒരു ഓട് പോലും ശിരസ്സിലേക്ക് ഇടാതെ എല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞ കാറ്റിന്റെ കൈകളെ പഴിക്കുവതെങ്ങനെയാണ് ?

മഴ നൽകിയ നവരസങ്ങൾ എല്ലാം തകിടം മറിയുന്ന വർത്തമാന കാലത്ത്,  
പ്രളയ മഴയും തീവ്ര മഴയും നമുക്ക് പരിചിതമാവുകയാണല്ലോ. പ്രണയമഴ പ്രളയമഴയായും മരണമഴയായും പരിണമിക്കുമ്പോഴും, മഴയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് സങ്കൽപ്പിക്കാനാവില്ലല്ലോ. 

ആകാശത്തിന്റെ ഗർഭപാത്രത്തിൽ ഒളിപ്പിച്ചുവെച്ച സമുദ്രങ്ങളെ കുറിച്ച് ചിന്തിച്ച് വിസ്മയിക്കുമ്പോഴും മനസ്സിനെ തണുപ്പിച്ച പവിഴ മഴയേയും, ജീവൻ നൽകിയ കാരുണ്യ മഴയേയും, ജീവ ജലത്തിന്റെ ജൈവ നീതിയേയും നമിക്കാതെ വയ്യ.