Tuesday, 31 July 2018

സർഗയിൽ സൂര്യനണഞ്ഞു...

ബാലസാഹിത്യ കുലപതി എം.എസ്.കുമാർ വിടവാങ്ങി.

കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനും അധ്യാപകനുമായ എം.എസ്.കുമാർ (73) നിര്യാതനായി. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ ചെർപ്ലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി പ്രമേഹരോഗബാധിതനായിരുന്നെങ്കിലും മരണം വരെ അദ്ദേഹം കർമ്മനിരതനായിരുന്നു. തിങ്കളാഴ്ച രാത്രി 7 മണിയോടെ ഞാങ്ങാട്ടിരി 'സർഗ'യിൽ കൊണ്ടുവന്ന മൃതദേഹം പൊതുദർശനത്തിനു വെച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. തുടർന്ന് 4 മണിക്ക് ഞാങ്ങാട്ടിരിയിൽ സർവ്വകക്ഷി അനുശോചന യോഗം ചേരും. ദീർഘകാലം അധ്യാപകനായിരുന്ന എം.എസ്.കുമാറിനോടുള്ള ആദരസൂചകമായി ഞാങ്ങാട്ടിരി എ.യു.പി.സ്കൂളിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മലയാളത്തിന്റെ കുഞ്ഞു മക്കൾക്ക് മധുര നാരങ്ങ പോലെ നുണഞ്ഞിറക്കാൻ കഴിയുന്ന എഴുപതിൽപരം ബാലസാഹിത്യ കൃതികളും അഞ്ച് നോവലുകളും അഞ്ച് ചെറുകഥാ സമാഹാരങ്ങളും സമ്മാനിച്ച എം.എസ്.കുമാർ എഴുത്തിന്റെ അമ്പതാണ്ട് ആഘോഷിച്ചത് കഴിഞ്ഞ വർഷമാണ്. നാടിന്റെ ആഘോഷമെന്ന നിലയിലാണ് ജൂബിലി കൊണ്ടാടിയത്.
1945ൽ നിളാതീരത്തുള്ള ഞാങ്ങാട്ടിരി ഗ്രാമത്തിൽ മുളക്കൽ വീട്ടിൽ ശങ്കുണ്ണി എഴുത്തച്ഛൻ - ജാനകി അമ്മ ദമ്പതികളുടെ മകനായി പിറന്ന സൂര്യകുമാരനാണ് എഴുത്തിന്റെ ലോകത്ത് എം.എസ്.കുമാറായത്. 1968ൽ ഞാങ്ങാട്ടിരി എ.യു.പി.സ്കൂളിൽ അധ്യാപകനായതോടെ കുട്ടികളുടെ പ്രിയപ്പെട്ട സൂര്യൻ മാഷായി. 2000 ൽ വിരമിച്ച ശേഷവും നാട്ടുകാർക്ക് സൂര്യൻ മാഷായി തുടർന്നു.
ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ അവതാരികയോടെ പ്രസിദ്ധപ്പെടുത്തിയ മിടുക്കൻ ബാബുവാണ് ആദ്യ കൃതി.
ചന്ദ്രികയിലും ദേശാഭിമാനിയിലും അനേകം കുഞ്ഞു മാസികകളിലും നിരന്തരം കഥകൾ എഴുതിയതോടെ ബാലസാഹിത്യ തറവാട്ടിൽ ശ്രദ്ധേയനായി. കുഞ്ഞൻ പക്ഷി, സുന്ദരിപ്പാമ്പ്, പൂത്താങ്കീരി, സിനിമാനടൻ കുഞ്ചു, ഉണ്ണിരാമൻ ഉണർന്നു, സ്വർണ്ണ തുമ്പി, മിഠായി മണിയൻ, ശാരി, നിലാവിന്റെ അപ്പൂപ്പൻ, അല്ലിറാണി, കല്യാണക്കുരുവി, പീലിക്കാവടി, കഴുത മന്ത്രി, കുക്കു, നിലാത്തിരി , ഗൂഗ്ലി, പുള്ളിനങ്ങി, മനസ്സറിയും കിളി, വാകമരത്തിലെ പക്ഷികൾ, സ്റ്റോമി, മകുടി, കളിമാമൻ, കുടുകുടു വണ്ടി, കുറുക്കൻ കഥകൾ, കളിവീണ, മഞ്ചാടിമാല, ആമക്കുട്ടൻ ഡോട്ട് കോം, ലോകം കീറിയ കുട്ടി, ചെമ്പൻ കുറുക്കനും വെള്ളി മുയലും, ആനമീശ, ചിത്രശലഭങ്ങളുടെ ഉണ്ണി, സൈബർ മാരേജ് , പാക്കനാർ, പൂവിളിക്കുന്ന്, കുഞ്ഞിക്കുറുക്കൻ,
ഇ-മെയിൽ, മൊബൈൽ മുയലുണ്ണി തുടങ്ങിയ ബാലസാഹിത്യ കൃതികൾ കുട്ടികൾ നെഞ്ചേറ്റിയവയാണ്.
1981ൽ ഉടുക്ക് എന്ന നോവലിന് മാമ്മൻമാപ്പിള അവാർഡ് ലഭിച്ചതോടെയാണ് മുൻനിര എഴുത്തുകാരുടെ പട്ടികയിലേക്ക് പ്രവേശിച്ചത്. 1989 ൽ മന്ദാകിനിയുടെ ഗാനം എന്ന നോവലിന് കേന്ദ്ര സാംസ്ക്കാരിക ഫെല്ലോഷിപ്പും ലഭിച്ചു. സർഗ്ഗ, അത്രമേൽ സ്നേഹിക്കയാൽ, മിഴിയോരം വഴിയോരം തുടങ്ങിയ നോവലുകളും ശ്രദ്ധിക്കപ്പെട്ടു.
1990 ൽ ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ച് ഇന്ത്യൻ ശിശു വിദ്യാഭ്യാസ കൗൺസിൽ നാഷണൽ അവാർഡും,
1991 ൽ ആരോ മരിച്ചിട്ടുണ്ട് എന്ന കഥാസമാഹാരത്തിന് അധ്യാപക കലാവേദി അവാർഡും, 2002 ൽ ആനമീശ എന്ന കൃതിക്ക് ചെറുകാട് അവാർഡും, 2003 ൽ പുള്ളിനങ്ങി എന്ന പുസ്തകത്തിന് അബൂദാബി ശക്തി അവാർഡും, 2006 ൽ കളിവീണ എന്ന കൃതിക്ക് പി.ടി.ബി. ബാലസാഹിത്യ പുരസ്ക്കാരവും,
2010 ൽ ഉണ്ണിക്കണ്ണന്റെ വരവ് എന്ന ഗ്രന്ഥത്തിന് അറ്റ്ലസ് - കൈരളി അവാർഡും ലഭിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഭരണ സമിതി അംഗം, ഗ്രന്ഥാലോകം, തളിര്, തത്തമ്മ എന്നിവയുടെ പത്രാധിപ സമിതി അംഗം തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചു. ഇടതുപക്ഷ പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളിൽ സജീവ സാന്നിധ്യമായ എം.എസ്.കുമാർ, പു.ക.സ. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. സി.പി.എം. തൃത്താല ഏരിയ അംഗം, തിരുമിറ്റക്കോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, തൃത്താല ബ്ലോക്ക് ഭവന നിർമ്മാണ സംഘം ഡയറക്ടർ, സാഹിത്യ പ്രവർത്തക സംഘം മെമ്പർ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.  പൊതുപ്രവർത്തന രംഗത്തും എഴുത്തിന്റെ ലോകത്തും മരണം വരെയും കർമ്മനിരതനായിരുന്ന എം.എസ്.കുമാറിന്റെ വിയോഗ മറിഞ്ഞ് വിവിധ തുറകളിലുള്ളവർ ആദരാഞ്ജലികളർപ്പിക്കാൻ 'സർഗ'യിൽ എത്തി.
ഭാര്യ: എഴുത്തുകാരിയും റിട്ട.അധ്യാപികയുമായ പി.ആർ.കമലം.
മക്കൾ: ദീപ (ചെന്നൈ),
ദിലീപ് (കൊച്ചി).
മരുമക്കൾ: ഉണ്ണികൃഷ്ണൻ, ജിനു.